IRFAN TT
ENVESTNET
ഉമ്മുകുലുസു
അയാൾ ദൂരേക്ക് നടന്നു. ഒരുപാട് ഒരുപാട് നടന്നു. നടത്തത്തിന് വേഗത കൂടി. അയാൾ ഓടാൻ തുടങ്ങി. നരച്ച മുടിയും ചുക്കി ചുളുങ്ങിയ കൈകളുമായിആ വൃദ്ധനായ മനുഷ്യൻ, മൂക്കിൽ വന്നിടിച്ച ആ അത്തറിൻ ഗന്ധം എവിടെ നിന്നാണ് എന്നറിയാൻ അയാൾ ദൂരേക്ക് ഓടിക്കൊണ്ടേയിരുന്നു..
പള്ളിയിലെ മിനാരങ്ങളിൽ നിന്നും വരുന്ന മധുരമായ സുബഹി ബാങ്ക് വിളി കേട്ട് സൈദാലിക്കയും ഭാര്യ ഖദീജയും എണീറ്റു. "ഇങ്ങള്ഉമ്മുകുലുസുവിനെ എണീപിക്ക്.ഓളോട് എണീറ്റ് പല്ലുതേക്കാൻ പറ" ഖദീജഉമ്മ സെയ്താലിക്കയോട് പറഞ്ഞു. സൈദാലിക്ക ഉമ്മുകുലുസുവിന്റെഅടുത്തുപോയി ഒരു ഉമ്മ കൊടുത്തു അവളെ തട്ടി മെല്ലെ വിളിച്ചു:"മോളെ ഉമ്മുക്കുലുസു... എണീക്ക് അനക്ക് മദ്രസയിൽ പോകണ്ടേ." ഉമ്മുകുലുസുതൻറെ മധുരമായ വെള്ളാരം കണ്ണ് മെല്ലെ തുറന്നിട്ട് പറഞ്ഞു "ഇങ്ങള് ന്ടെ അടുത്ത് കിടക്ക് നമുക്ക് കെട്ടിപ്പിടിച്ച് കുറച്ച് നേരം കൂടി കിടക്കാം." "നല്ലകഥയായി ഉമ്മൂമ്മ ഇപ്പോൾ ബടിയും കൊണ്ട് വരും വേഗം എണീക്ക് " സൈദലിക്കയുടെ വിളി കേട്ടു ഉമ്മുകുലുസു കണ്ണ് തിരുമ്മി പല്ലിളിച്ചു കാണിച്ചുഎണീറ്റു.
മലപ്പുറത്തെ ഒരു കൊച്ചുഗ്രാമത്തിൽ അലിയുടെയും ഭാര്യ നാരായണിയുടെയും അഞ്ചു വർഷത്തെ കാത്തിരിപ്പിനുശേഷം ദൈവം കൊടുത്തസുന്ദരിയായ മോൾ ഉമ്മുകുലുസു. വെള്ളാരം കണ്ണും ചുരുണ്ടമുടിയുള്ള അതിസുന്ദരി. ഉമ്മു കുലുസുവിന്ടെ രണ്ടാം വയസ്സിൽ ഒരു കാർ ആക്സിഡന്റിൽമരിച്ചതാണ് അലിയും ഭാര്യ നാരായണിയും. അന്യ മതത്തിൽ പെട്ട ഒരു സ്ത്രീയെ പ്രേമിച്ച് വിവാഹം ചെയ്തതിന്ടെ പുകിലുകൾ ആ ഗ്രാമത്തിൽ ഇന്നുംചർച്ചയാണ്. നാരായണിയുടെ സമ്മതത്താൽ അലി തങ്ങളുടെ മകൾക്ക് ഉമ്മുക്കുലുസു എന്ന് പേരിട്ടു. എല്ലാ മതവും സ്നേഹവും ധർമ്മവുമാണ്പഠിപ്പിക്കുന്നതെന്ന സത്യം ഉമ്മുകുലുസു മനസ്സിലാക്കണമെന്നും, എല്ലാ മതവും മകൾ പഠിക്കണമെന്നും അലിക്കും ഭാര്യ നാരായണിക്കുംനിർബന്ധമായിരുന്നു. പക്ഷേ വിധി രണ്ടുവർഷത്തിലധികം അവർക്ക് അതിനുള്ള ഭാഗ്യം കൊടുത്തില്ല. അവരുടെ മരണത്തിനുശേഷം ഉമ്മുകുൽസുവിനെ ജീവനുതുല്യം സ്നേഹിക്കുന്നത് അലിയുടെ പിതാവ് സൈദാലിക്കയും ഭാര്യ ഖദീജ ഉമ്മയുമാണ്. സൈദാലിക്കയ്ക്ക് ഉമ്മുക്കുലുസുഎന്നാൽ തൻറെ റൂഹ് ആണെന്ന് ഖദീജുമ്മയോട് സെയ്താലിക്ക ഇടയ്ക്കിടെ പറയുമായിരുന്നു. എവിടെപ്പോയാലും ഒരു പൊതി മിഠായി മായിട്ടാണ്സെയ്താലിക്ക വീട്ടിൽ കയറി വരുന്നത്. ഉമ്മുകുലുസുവിന് ഇപ്പോൾ ആറ് വയസ്സ്. ഒന്നാംക്ലാസിൽ പഠിക്കുന്നു. അലിയുടെയും നാരായണിയുടെയുംആഗ്രഹം മനസ്സിൽ വെച്ച് സൈദാലിക്ക ഉമ്മുകുലുസുവിനെ പള്ളിയിലും അമ്പലങ്ങളിലും കൊണ്ടുപോകാറുണ്ട്.
"ഇതുകൂടെ കഴിക്ക് ഉമ്മുക്കുലുസു..." ഒരു കഷണം അപ്പം കയ്യിൽപിടിച്ച് സൈദാലിക്ക കൊച്ചുമോളെ കഴിപ്പിക്കാൻ വാശിപിടിക്കുന്നു." വേണ്ട ഉപ്പൂപ്പാഎൻറെ വയറു ഇപ്പൊ പൊട്ടും..." "നല്ല കുട്ടിയല്ലേ കഴിക്ക്...ഇത് കൂടെ." ഉമ്മുക്കുലുസുവിനു ഭക്ഷണം കൊടുത്ത്, വസ്ത്രം ധരിപ്പിച്ച് സൈദലിക്കയുംകൊച്ചുമോളും വീട്ടിൽ നിന്നിറങ്ങി. " ഞങ്ങൾ പോയിട്ട് വരട്ടാ...അസ്സലാമുഅലൈക്കും..." സൈദാലിക്കയുടെ ചെറുവിരൽ പിടിച്ചു ഉമ്മുകുലുസു ഖദീജഉമ്മയോട് സലാം പറഞ്ഞ് ഇറങ്ങി.
കൊച്ചു വർത്തമാനം പറഞ്ഞും കളിയാക്കിയും പൊട്ടിച്ചിരിച്ചും രണ്ടുപേരും റോഡിലൂടെ നടന്നു. നേരെ പള്ളിയിലേക്ക് പോയി മുസ്ലിയാരെ കണ്ടു. മുസ്ലിയാർ സെയ്താലിക്കയോട് പറഞ്ഞു: "എനിക്കൊരു കാര്യം പറയാനുണ്ട്." "എന്താ ഉസ്താദേ? " "മഹല്ല് കമ്മിറ്റിയുടെ ഒരു തീരുമാനം നിങ്ങളെഅറിയിക്കാൻ പഞ്ഞു." "എന്ത് തീരുമാനം.ഉസ്താദെ ഇങ്ങൾ പറി." "അതെ ഇനിമുതൽ മുസ്ലിം അല്ലാത്ത ഉമ്മുകുലുസു പള്ളിയിൽ കയറാൻ പാടില്ല." "അതെന്താ ഉസ്താദെ.ഇപ്പോ പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം." "അതെല്ലാം മഹല്ല് കമ്മിറ്റിയുടെ തീരുമാനമാണ്." ഉമ്മുകുലുസു ഇതെല്ലാം കേട്ട്പുഞ്ചിരിയോടെ സെയ്താലിക്കയുടെ കൈപിടിച്ച് പറഞ്ഞു: "ഉപ്പുപ്പാ.. മ്മക്ക് പോകാം." പോകുന്ന വഴിയിൽ സെയ്താലിക്കയുടെ കയ്യിൽ പിടിച്ച്ഉമ്മുക്കുലുസു ചോദിച്ചു : "അതെ ഉപ്പൂപ്പ.. മതം സ്വീകരിക്കൽ നിർബന്ധമാണോ." "അതെല്ലാം ഓരോരുത്തരുടെ ഇഷ്ടമാണ് മോളെ, അവരവർക്ക്ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാം, ഇനി ഒരു മതത്തെയും വിശ്വസിക്കാതെയും ജീവിക്കാം." "എന്നെപ്പോലെ.അല്ലെ ഉപ്പൂപ്പാ. " "മോള് അതിന് ഒരുമതത്തിലും വിശ്വസിക്കാതിരിക്കുന്നില്ലല്ലോ.മോൾക്ക് എല്ലാ മതവും ഇഷ്ടമാണല്ലോ. എല്ലാ മതവും സ്നേഹവും ധാർമിക മൂല്യവുമാണ് കല്പിക്കുന്നത്.ഏത്മതവും മറ്റുള്ള മതങ്ങളെ ബഹുമാനിക്കാനാണ് കല്പിക്കുന്നത്." "ഉപ്പുപ്പ എന്തിനാ മുസ്ലിമായത്.ഞാനും മുസ്ലിം ആവട്ടെ. എന്റെ അലി ഉപ്പയെ പോലെ. എന്നാൽ എനിക്ക് ഉസ്താദ് പറഞ്ഞപോലെ പള്ളിയിലും കയറാൻ പറ്റൂലെ." പൊട്ടിച്ചിരിച്ചുകൊണ്ട് സൈദാലിക്ക മോളോട് പറഞ്ഞു : "മുസ്ലിമായാൽമോൾക്ക് അമ്പലങ്ങളിൽ കയറാൻ കഴിയില്ല.ഇപ്പോൾ കിട്ടുന്ന സ്വാതന്ത്ര്യം പോലും ഉണ്ടാകില്ല.പിന്നെ പള്ളിയിൽ പോകുമ്പോൾ മാത്രമല്ല മോള് തട്ടംഇടേണ്ടത് എപ്പോഴും തലയിൽ തട്ടമിട്ട് നടക്കേണ്ടി വരും." എന്നാൽ ഞാൻ ഹിന്ദു ആവാം എന്റെ അമ്മയെ പോലെ." സൈദാലിക്ക ചിരിച്ചുകൊണ്ട്പറഞ്ഞു : "അപ്പോൾ മോൾക്ക് പള്ളിയിലും കയറാൻ പറ്റില്ല."
"അന്നോട് ബർത്താനം പറഞ്ഞ് സമയം പോയത് അറിഞ്ഞില്ല.ഉസ്താദ് പറയുന്നത് കേട്ട് മോള് വിഷമിക്കണ്ടട്ടോ." "ഇൻക്ക് വിഷമം ഒന്നുമില്ല.ഞാൻപള്ളിക്ക് പുറത്തു നിന്ന് പ്രാർത്ഥിച്ചാലും ന്ടെ അലിഉപ്പ ഇതെല്ലാം കാണുന്നുണ്ടല്ലോ."സൈദാലിക്ക പുഞ്ചിരിച്ചുകൊണ്ട് കണ്ണിൽ വെള്ളം നിറച്ച്ഉമ്മുകുലുസുവിന്ടെ തലയിൽ കൈവെച്ച് തലോടിക്കൊണ്ടിരുന്നു.
ക്ലാസിൽ ഉമ്മുകുലുസു പഠിക്കാൻ മിടുക്കിയായിരുന്നു. എല്ലാ ടീച്ചർമാർക്കും കുട്ടികൾക്കും ഒത്തിരി ഇഷ്ടമാണ് ഉമ്മുകുലുസുവിനെ. ഒരിക്കൽഉമ്മുകുലുസു ക്ലാസിൽ വന്ന ഉണ്ണിക്കുട്ടനോട്. " ടാ ഇജ്ജ് എന്തിനാ നെറ്റിയിൽ ചന്ദനം തൊടുന്നത്. " ഇത് എനിക്ക് അമ്മ തൊട്ടു തന്നതാ. ഇത് വെച്ചാൽ നല്ലതണുപ്പാ." "എന്നാൽ നാളെ ഇജ്ജ് വരുമ്പോൾ അമ്മയോട് പറഞ്ഞു എനിക്കും കൊണ്ടുവരോ.ആ തണുപ്പ് ഞാനും ഒന്ന് അറിയട്ടെ." ചില ദിവസങ്ങളിൽതലയിൽ തട്ടവും നെറ്റിയിൽ ചന്ദനക്കുറിയുമിട്ട് ഉമ്മുകുലുസു ക്ലാസ്സിൽ ഇരിക്കുന്നത് കാണുമ്പോൾ നല്ല ചേലണെന്ന് ഇടയ്ക്കിടെ ഉമ്മുകുലുസുവിന്ടെടീച്ചർ പറയുമായിരുന്നു.
ഒരു ദിവസം ഉമ്മുക്കുലുസുവിനെയും കൂട്ടി സൈദാലിക്ക അമ്പലത്തിൽ പോയി. സെയ്താലിക്ക പുറത്തുനിന്നു. ഉമ്മുക്കുലുസുവിനോട് പ്രാർത്ഥിക്കാൻപറഞ്ഞു. പെട്ടൊന്നാണ് ഉമ്മുകുലുസു അത് ശ്രദ്ദിച്ചത്. "അഹിന്ദുക്കൾക്ക് പ്രവേശനമില്ല" എന്ന ഒരു പുതിയ ബോർഡ്. അത് കണ്ട് ചെറുപുഞ്ചിരിയോടെക്ഷേത്രത്തിൻറെ പടിയിൽ നിന്ന് ഉമ്മുകുലുസു പ്രാർത്ഥിച്ചു. പ്രാർത്ഥന കഴിഞ്ഞു അമ്പലത്തിലെ ശാന്തിയോട് കൊച്ചുവർത്തമാനം പറഞ്ഞു. ഉമ്മുക്കുലുസുവും സൈദാലിക്കയും അമ്പലത്തിൽനിന്ന് തിരിഞ്ഞുനടന്നു. പെട്ടെന്ന് ഉമ്മുക്കുലുസു തിരിഞ്ഞു നോക്കിയിട്ട് ശാന്തിയോട് ചോദിച്ചു: "ഈബോർഡ് നിർബന്ധമാണോ ശാന്തി." " ആ കുട്ടി. നിർബന്ധമാണ്. കുട്ടി കുട്ടിയുടെ പേര് മാറ്റിയാൽ കുട്ടിക്ക് ബോർഡ് പ്രശ്നമല്ലല്ലോ. " "പേരു കൊണ്ട് മാത്രംഒരാൾ മതവിശ്വാസി ആകുമോ ശാന്തി." എന്ന് പറഞ്ഞ് സൈദാലിക്ക ഉമ്മുകുലുസുവിന്ടെ കൈ പിടിച്ച് വീട്ടിലേക്ക് നടന്നു.
ആ അത്തറിൻ കുപ്പി ആരോ എറിഞ്ഞിട്ടതാ...അതുറപ്പ്...അതാ ഇത്ര ഗന്ധം. അയാൾ ആ ഗന്ധവും തേടി അലഞ്ഞു കൊണ്ടേയിരുന്നു...
"ഉപ്പുപ്പാ..ദേ ഐസ്." ഐസ് വില്പനക്കാരനെ നോക്കി ഉമ്മുക്കുലുസു ചൂണ്ടിക്കാണിച്ചു. "മോളെ ഒരു മിനിറ്റ്. "സെയ്താലിക്ക താൻ എടുത്ത മുണ്ടിൻറെഅരപ്പട്ടയിൽ നിന്നും ചുളുങ്ങിയ ഒരു പത്തു രൂപ നോട്ട് എടുത്തു. "പൈസ ഉണ്ട് വാ." സൈദാലിക്ക ഐസ് വിൽക്കുന്നവനോട്. " ഇജ്ജ് ൻറെഉമ്മുകുൽസുവിന് ഒരു ഐസ് കൊടുക്ക്. " വായിൽ വെള്ളം നിറച്ച് പല്ലിളിച്ചു കാണിച്ചു ഉമ്മുക്കുൽസു ഐസ് വാങ്ങി. " ഒരു ഐസിന് എത്ര രൂപ." "അഞ്ചുരൂപ." ഉമ്മുകുലുകസു ഐസ് വില്പനക്കാരനെ നോക്കിയിട്ട്. "ന്നാ ഒന്നുടെ താ." " അത് ആർക്കാടീ." "ഉപ്പുപ്പാക്ക്. അല്ലാതെ ആർക്കാ." ഐസ് വിൽപ്പനക്കാരനും സെയ്താലിക്കയും പൊട്ടിച്ചിരിച്ചു. "ഈ പല്ലില്ലാത്ത കാലത്ത് ഞാൻ ഇതെല്ലാം എങ്ങിനെ തിന്നാനാണ് ൻറെ ഉമ്മുക്കുൽസു. ഇജ്ജ്ബാക്കി അഞ്ചു രൂപ താ ൻറെ മോനേ." ബാക്കി അഞ്ചു രൂപ കൈയിലും പിടിച്ച് സെയ്താലിക്കയും, ഐസ് വായിൽ വച്ച് ഉമ്മുകുൽസുംവും നടന്നു. "ഉപ്പുപ്പ..ഇങ്ങള് ഐസ് വാങ്ങാത്തത് ഇൻക്ക് ഇഷ്ടായില്ലട്ടോ." സൈദാലിക്ക ചിരിച്ചുകൊണ്ട് അടുത്തുള്ള ഒരു കടയിൽ കയറി. അഞ്ചുരൂപ എടുത്തിട്ട്കടക്കാരനോട് : " ഒരു കാജാ ബീഡി കെട്ട്." ബീഡി വാങ്ങിയിട്ട് ഉമ്മുക്കുലുസുവിന്ടെ കൈയും പിടിച്ച് സൈദാലിക്ക വീട്ടിലേക്ക് നടന്നു. "ഉപ്പുപ്പാ ഐസ് വാങ്ങാത്തതിന് കാരണം ഇതാണല്ലേ.ബീഡി കത്തിക്ക്ണ് ഇല്ലേ ഇങ്ങള്." "മോള് അടുത്തുള്ളപ്പോൾ കത്തിക്കാൻ പാടില്ല." "എന്തിനാ ഉപ്പുപ്പാ ഇങ്ങള് ബീഡിവലിക്ക്ണ്. ഇത് വലിക്കാൻ പാടില്ലാന്ന് ടീച്ചർ സ്കൂളിൽന്ന് എപ്പോഴും പറയാറുണ്ടല്ലോ." "അതാ പറഞ്ഞത് ഞാൻ ഇത് ഇപ്പോൾ കത്തക്ക്ണില്ലന്ന്. ൻറെഉമ്മുകുൽസൊ."
വീടെത്തി ഉമ്മുകുലുസുവിനെ ഉറക്കിയിട്ട്, സൈദാലിക്ക വീടിൻറെ മുറ്റത്തേക്കിറങ്ങി. നല്ല മഞ്ഞു ഉണ്ടായിരുന്നു ആ രാത്രിയിൽ.സൈദാലിക്ക തന്റെതോർത്ത് തലയിൽ ഇട്ട് മുറ്റത്ത് ഒരു ചാരുകസേരയും എടുത്തിട്ട്, അതിൽ ചാരിയിരുന്ന് ബീഡി കെട്ടിൽ നിന്നും ഒരു ബീഡിയെടുത്ത് വായിൽ വെച്ച്കത്തിച്ചു. ആകാശത്തിലോട്ട് നോക്കിയിരുന്നു. ഉമ്മുകുൽസുവും, അലിയും, നാരായണിയും, അമ്പലവും, പള്ളിയും, സെയതാലിക്കയുടെയുടെചിന്തയിലൂടെ കടന്ന് പോയി. പടച്ചോനെ അലിയുടെയും നാരായണിയുടെയും ആഗ്രഹം എനിക്ക് പൂർണ്ണതയിൽ എത്തിക്കാൻ ഈ കാലഘട്ടത്തിൽപറ്റുമോ? എല്ലാ മതങ്ങളോടും ന്ടെ ഉമ്മുകുലുസുവിന്ന് ഇപ്പോഴുള്ള ബഹുമാനം ഇല്ലാതാകുമോ. പടച്ചോനെ ന്ടെ ഉമ്മുക്കുലുസുനെ കാക്കണേ.
ഇവിടെ എവിടെയോ നിന്നാണ് ആ അത്തറിൻ ഗന്ധം... അതാ ആ കാണുന്ന പള്ളിക്കാട്ടിൽ നിന്നായിരിക്കും. അയാൾ അങ്ങോട്ട് ഓടി. ആ ഓട്ടത്തിന്ടെവേഗതയിൽ അയാളുടെ കുപ്പായം വിയർപ്പിനാൽ നനഞ്ഞിരുന്നു. എത്ര വിയർത്താലും അത്തറിൻ ഗന്ധത്തിന് കുറവൊന്നുമില്ലായിരുന്നു.
വീടിന് മുറ്റത്ത് ഉമ്മുകുലുസു മണ്ണുകൊണ്ട് അപ്പം ചുട്ടു കളിക്കുന്നു. "കൂടെ കളിക്കാൻ ഫാത്തിമയെ കാണുന്നില്ലല്ലോ." ഉമ്മുകുലുസു ദൂരേക്ക് നോക്കിപിറുപിറുത്തു. ഉമ്മുകുലുസുവിന്ടെ ക്ലാസിൽ കൂടെ പഠിക്കുന്ന അടുത്തവീട്ടിലെ കൂട്ടുകാരിയാണ് ഫാത്തിമ. " ആ ദാ വരുന്നു. എവിടെയായിരുന്നു ഇജ്ജ്. " ഫാത്തിമ ഓടിവന്നു. "എന്താ അന്ടെ കാലിൽ നിന്ന് ഒരു ശബ്ദം കേൾക്ക്ണത് . " ഉമ്മുകുലുസു ഫാത്തിമയുടെ കാലിൽ നോക്കി ചോദിച്ചു. " അത് കാണിച്ചുതരാനാ ഞാൻ ഇപ്പോ വന്നത്. ഇന്ടെ ഉപ്പ ഗൾഫിൽന്ന് കൊണ്ടന്നതാ. വെള്ളി പാദസരം. ദേ നോക്ക്. എങ്ങനെണ്ട്. ഇത് കിലുങ്ങും. നല്ല ശബ്ദാണ്. " ഫാത്തിമഅവളുടെ പാവാട കുറച്ചു മുകളിലോട്ടു ഉയർത്തി, രണ്ടുതവണ കാൽ ഇളക്കി, പാദസരത്തിന്ടെ കിലുക്കം ഉമ്മുകുലുസുവിനെ കേൾപ്പിച്ചു കൊടുത്തു. "ഞാൻ പോവാണ്ട്ടൊ നാളെ സ്കൂളിന്ന് കാണാട്ടോ." ഫാത്തിമ വീട്ടിലേക്ക് ഓടി. കളിക്കുന്നതിനിടയിൽ ഉമ്മുകുലുസുവിന്ടെ മനസ്സിൽ ഒരാഗ്രഹം. തനിക്കും ഒരു കുഞ്ഞ് വെള്ളിപാദസരം വേണമെന്ന്. ഉമ്മുകുൽസു സൈദാലിക്കയുടെ അടുത്തേക്ക് ഓടി. "ഉപ്പുപ്പാ." "എന്താ മോളെ." ഉമ്മുകുൽസുഒന്നും മിണ്ടുന്നില്ല. " എന്താ മോളെ. എന്തുപറ്റി." ഉമ്മുകുൽസുവിന്ടെ കവിളിൽ പിടിച്ച് സൈദാലിക്ക ചോദിച്ചു. " മ്മടെ ഫാത്തിമന്ടെ ഉപ്പ ഗൾഫിൽന്ന്ഓൾക്ക് കിലുങ്ങുന്ന വെള്ളി പാദസരം കൊണ്ടന്ന്ക്ക്ണ്. നല്ല മൊഞ്ച് അത് കാണാൻ. ഉപ്പുപ്പാ ഇൻകും ഒരു കിലുങ്ങുന്ന വെള്ളി പാദസരം വാങ്ങിച്ചുതരോ?"
അയാൾ ആ പള്ളിക്കാട് മുഴുവനും തപ്പി നോക്കാൻ തുടങ്ങി. കാണുന്നില്ല. ആ അത്തറിൻ കുപ്പി അവിടെ ഒന്നും കാണുന്നില്ല... പിന്നെ എവിടെനിന്നായിരിക്കും? അയാൾ മൂക്ക് ഒന്നൂടെ മുകളിലോട്ട് വലിച്ചു...
സൈദാലിക്ക പിന്നീടുള്ള ദിവസങ്ങളിൽ വളരെ അസ്വസ്ഥനായിരുന്നു. വെള്ളി പാദസരത്തിന് മോശമല്ലാത്ത വില ആവുമെന്ന് സെയ്താലിക്കയ്ക്ക്അറിയാമായിരുന്നു. ഇപ്പോൾ തന്നെ പലരും സഹായിക്കുന്ന സകാത്ത് കൊണ്ടാണ് ജീവിച്ചു പോകുന്നത്. പിന്നെ ഉള്ളത് ഈ കൊച്ചു വീടും അത്നിൽക്കുന്ന സ്ഥലവും. ഞാനെങ്ങനെ ഉമ്മുകുലുസുവിന് ഒരു വെള്ളി പാദസരം വാങ്ങിച്ചുകൊടുക്കും. സൈദാലിക്ക ആലോചിച്ചുകൊണ്ടിരുന്നു.
" ഇങ്ങള് ഇതുവരെ ഉറങ്ങീലെ. എന്താ ആലോചിക്കുന്നത് ." ഖദീജഉമ്മ സെയ്താലിയുടെ കിടക്കാൻനേരം ചോദിച്ചു. "ഒന്നുമില്ലെടി ഉമ്മുക്കുലുസുവിന് ഒരുവെള്ളിപാദസരം വാങ്ങിച്ചു കൊടുക്കണം. " "പടച്ചോനെ അതിനൊക്കെ കൊറേ രൂപ ആവില്ലേ. " "ആവും, അവളെ ആഗ്രഹല്ലേ, എങ്ങനെയെങ്കിലുംസാധിച്ചു കൊടുക്കണം." പിന്നീടുള്ള ദിവസങ്ങളിൽ സെയ്താലിക്ക ഒരു പാദസരത്തിനുള്ള വില കണ്ടെത്താനുള്ള ഓട്ടത്തിൽ ആയിരുന്നു. എങ്ങിനെയെങ്കിലും ഉമ്മുക്കുലുസുവിന് കിലുക്കം ഉള്ള ഒരു വെള്ളിപാദസരം വാങ്ങിച്ചു കൊടുക്കണം.
ദിവസങ്ങളോളം സൈദാലിക്ക പണം കണ്ടെത്താനുള്ള പലവഴികളും ആലോചിച്ചു കൊണ്ടേയിരുന്നു. ഇടയ്ക്കിടെ അയാൾ വീടിന് മുറ്റത്തുള്ള പ്ലാവിലോട്ട് നോക്കുന്നുണ്ടായിരുന്നു. രാത്രി കിടക്കുമ്പോൾ ഖദീജഉമ്മ ചോദിച്ചു: "എന്തെങ്കിലും വഴി നിങ്ങൾ കണ്ടിട്ടുണ്ടോ." "ഒരു വഴിയുണ്ട് ഖദീജ." "എന്തു വഴി." " മുറ്റത്തെ പ്ലാവ് മുറിച്ച് വിറ്റാലോ." "അള്ളാ അത് വേണോ. അത് നമ്മുക്ക് ആകെയുള്ള ഒരു മരമല്ലേ. അതിൽ നിന്ന് കിട്ടുന്ന മധുരമുള്ളചക്കകൾ ഒക്കെ ഇനി ഇല്ലാതാകില്ലേ. എനിക്ക് ആലോചിക്കാൻ പോലും വയ്യ." സൈദാലിക്കയുടെ കണ്ണിൽ നിന്നും കണ്ണുനീർ വരാൻ തുടങ്ങി. " അതല്ലാതെ വേറെ വഴിയൊന്നും ഞാൻ കാണുന്നില്ല എൻറെ ഖദീജ. നമുക്ക് ഉമ്മുക്കുലുസു കഴിഞ്ഞിട്ടില്ലേ വേറെ എന്തെങ്കിലുമൊള്ളൂ. നമുക്ക് ആ പ്ലാവ്മുറിക്കാം. പടച്ചോൻ അതിന് നമുക്ക് പുണ്യം തരും. നമ്മളെ ഉമ്മുക്കുലുസുവിന് വേണ്ടിയല്ലേ. " മനസ്സില്ലാമനസ്സോടെ രണ്ടുപേരും വർഷങ്ങളായി ചക്കതരുന്ന മുറ്റത്തെ പ്ലാവ് വെട്ടി മാറ്റാൻ തീരുമാനിച്ചു. " നാളെ മരംവെട്ടുകാരൻ ചന്ദ്രനോട് ഒന്ന് വരാൻ പറയണം. എന്ത് വില തരും എന്ന് ചോദിക്കാം." സൈദാലിക്ക ഖദീജഉമ്മയോട് സങ്കടത്താൽ പറഞ്ഞു.
ചന്ദ്രനും കൂട്ടരും അതിരാവിലെതന്നെ സെയ്താലിക്കയുടെ വീട്ടിലെത്തി. സൈതാലിക്കയോട് മോശമല്ലാത്ത ഒരു വില ഉറപ്പിച്ച് മുറ്റത്തെപ്ലാവ് വെട്ടാൻചന്ദ്രൻ ഒരുങ്ങി. ചന്ദ്രൻ മഴുവെടുത്ത് മൂർച്ച കൂട്ടി. കൂടെയുള്ളവർ മരത്തിൻറെ ഇലകളും ചെറിയ ചെറിയ കൊമ്പുകളും വെട്ടി. സൈതാലിക്കയുംഖദീജഉമ്മയും കണ്ണുനീരോടെ എല്ലാം കാണുന്നുണ്ടായിരുന്നു. ചന്ദ്രൻ മഴുവിന്ടെ മൂർച്ച കൂട്ടി കൊണ്ടിരിക്കുകയാണ്.
ആകാശം ഇരുട്ടാൻ തുടങ്ങി.അടുത്തുള്ള മരങ്ങളെല്ലാം കാറ്റിനാൽ ആടാൻ തുടങ്ങി.ചന്ദ്രൻ ആകാശത്തിലോട്ട് നോക്കിയിട്ട് പറഞ്ഞു: " നല്ല മഴക്കുള്ളകോർ ഉണ്ടല്ലോ സെയ്താലിക്കാ.പ്ലാവ് വെട്ടൽ നടക്കുമോ."ചന്ദ്രൻ മഴുവെടുത്ത് പ്ലാവിന്ടെ താഴെ ഒരു വെട്ടു വെട്ടി.ആകാശത്ത് നിന്നും ഇടിമുഴക്കവും, മിന്നൽ വെളിച്ചവും വരാൻ തുടങ്ങി.ചെറിയ മഴത്തുള്ളികൾ ഭൂമിയിൽ പതിഞ്ഞു.
അയാൾ ദൂരേക്ക് ഓടി...ആ അത്തറിൻ ഗന്ധം ആ പള്ളിക്കാട്ടിൽ നിന്നാണെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു. ഓട്ടത്തിനിടയിൽ അയാളുടെ കാലിൽഎന്തോ തട്ടി. അയാൾ തിരിഞ്ഞുനോക്കി.
ചന്ദ്രൻ പ്ലാവ് വെട്ടിത്തുടങ്ങി. മഴു പ്ലാവിൽ തട്ടുന്നതിന് അനുസരിച്ച് ഇടിയുടെ മുഴക്കവും കൂടിക്കൊണ്ടേയിരുന്നു. ചന്ദ്രൻ ഒരു വിധം മരം വെട്ടിതാഴെയിട്ടു. ഇതെല്ലാം കണ്ട് സൈദാലിക്കയും ഖദീജഉമ്മയും കരയാൻ തുടങ്ങി. ചന്ദ്രൻ ഉറപ്പിച്ച വില സൈദാലിക്കയുടെ കയ്യിൽ കൊടുത്തിട്ട് തിരിച്ചുപോയി.
ചന്ദ്രൻ മരവും കൊണ്ട് പോയതും മഴയുടെ അളവ് കൂടി. ഇടിയും മിന്നലും കാറ്റും എല്ലാം ഉണ്ടായിരുന്നു ആ ദിവസം. മഴക്ക് ഒരു കുറവുമില്ല. ഇടവിട്ട്ഇടവിട്ട് പേമാരി പെയ്യാൻ തുടങ്ങി. കുറച്ചു ദിവസം അത് നീണ്ടു. സൈദാലിക്കയും നാട്ടുകാരും ഭയപ്പെടാൻ തുടങ്ങി. "പടച്ചോനെ മഴ നിൽക്കുന്നില്ലല്ലോ." സൈദാലിക്കയും ഖദീജ ഉമ്മയും പ്രാർത്ഥിക്കാൻ തുടങ്ങി."പടച്ചോനെ പ്ലാവ് വെട്ടിയതിന് പ്രകൃതിയുടെ ശാപം കൊണ്ടാണോ ഞങ്ങളെ നീ ഇങ്ങനെപരീക്ഷിക്കുന്നത്." മഴയുടെ അളവ് കൂടി. ആ നാട് പ്രളയത്തിന് സാക്ഷി ആവാൻ തുടങ്ങി. ഭൂമി പിളർന്നു. പലസ്ഥലങ്ങളിലും മണ്ണിടിച്ചിലിൽ പലവീടുകളും തകർന്നു. ചിലയിടങ്ങളിൽ ആളുകൾ മരണത്തിന് കീഴടങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകൾ അടച്ചുപൂട്ടി.
സഹായിക്കാൻ കളക്ടർമാരും പോലീസുകാരും പൊതുജനങ്ങളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. സ്കൂളുകളും കോളജുകളും മദ്രസകളും അമ്പലവുംപള്ളിയും എല്ലാം വെള്ളം കയറി. ആ നാട്ടിലെ ജനങ്ങൾ ജീവനുംകൊണ്ട് എങ്ങോട്ടെന്നില്ലാതെ ഓടാൻ തുടങ്ങി. മഴയ്ക്ക് കുറവൊന്നുമില്ല. ഒരാഴ്ചതുടർച്ചയായി മഴപെയ്തു. മരണത്തിൻറെ എണ്ണം കൂടി. ഉറ്റവർ മരണപ്പെട്ടവർ വാവിട്ടു കരയാൻ തുടങ്ങി. ദൈവങ്ങളോട് കൈകൂപ്പി പ്രാർഥിച്ചു. അവസാനം മഴ നിന്നു.
ഒരു പ്രളയം വന്ന് നാട് ആകെ തകർന്നിരിക്കുന്നു. ഒരുപാട് ഓഫീസുകളും അമ്പലവും പള്ളികളും എല്ലാം തകർന്നു. ഒരുപാട് മണ്ണിൻകൂമ്പാരങ്ങൾ. ആമണ്ണിൻകൂമ്പാരത്തിൽ "അഹിന്ദുക്കൾക്ക് പ്രവേശനമില്ല, അമുസ്ലിങ്ങൾക്ക് പ്രവേശനമില്ല" എന്ന ബോർഡുകളും ചിന്നിച്ചിതറി കിടക്കുന്നുണ്ടായിരുന്നു.
അയാൾ തിരിഞ്ഞു നോക്കിയപ്പോൾ അയാളുടെ കാൽ ഒരു കല്ലിൽ തട്ടിയിരിക്കുന്നു. കാലിൽ നിന്നും ചെറു ചോരത്തുള്ളികൾ വരുന്നുണ്ടായിരുന്നു. ആ പരിസരത്ത് അയാളുടെ മൂക്കിൽ ഉള്ള അതേ അത്തറിൻ ഗന്ധം ഉണ്ടായിരുന്നു. അയാൾ അവിടെ ഒരുപാട് നോക്കി. അവിടെ കുറേമീസാൻകല്ലുകൾ...ആ മീസാൻ കല്ലിനടുത്തെല്ലാം മൈലാഞ്ചി ചെടികളും. ഏതോ മൈലാഞ്ചി ചെടിയുടെ വേരിൽ ആ അത്തറിൻ കുപ്പി ചളി പറ്റികിടക്കുന്നുണ്ട്. അയാൾ ഓരോ മീസാൻ കല്ലും അതിനടുത്തുള്ള മൈലാഞ്ചി ചെടികളും മാറിമാറി തിരക്കാൻ തുടങ്ങി. "കാണുന്നില്ലല്ലോ..." നേരംഇരുട്ടാൻ ആയപ്പോൾ അയാൾ ഒരിക്കൽ കൂടി പൂർണ്ണമനസ്സോടെ കണ്ണടച്ചു മണത്തുനോക്കി. അതാ...ആ മീസാൻ കല്ലിന് അരികിലുള്ള മൈലാഞ്ചിചെടിയിൽനിന്നാ ആ അത്തറിൻ ഗന്ധം. അയാൾ അങ്ങോട്ട് ഓടി. രണ്ടു ചെറിയ മീസാൻ കല്ലുകളും ഇളം കാറ്റിൽ ആടുന്ന മൈലാഞ്ചിച്ചെടികളുംഅയാൾ കണ്ടു. അയാളുടെ രണ്ടു കണ്ണിൽ നിന്നും കണ്ണുനീർ വരാൻ തുടങ്ങി... അയാൾ തന്റെ അരപ്പട്ടയിൽ നിന്നും കുറേ നൂറിന്ടെ നോട്ട് എടുത്തു, ആമീസാൻ കല്ലുകളിൽ നോക്കി. എന്നിട്ട് ആ മൈലാഞ്ചി ചെടികളിലും മീസാൻകല്ലുകളും കെട്ടിപ്പിടിച്ചു...
കളങ്കമില്ലാത്ത സ്നേഹത്തിൻറെ അത്തറിൻ ഗന്ധം ആ മൈലാഞ്ചിച്ചെടികൾ അയാൾക്ക് സമ്മാനിച്ചപോഴേക്കും , അയാളുടെ ലാളിത്യത്തിന്ടെ കണ്ണുനീർആ മണ്ണ് രുചിച്ചുരുന്നു....
അവസാനിച്ചു....