Sambhu. G. Das
Toonz Animation Academy
ഒരു ലൈവ് ക്രൈം സ്റ്റോറി
റിട്ടയേഡ് മേജർ ശിവൻകുട്ടി അക്കാര്യത്തിൽ വളരെ നിര്ബന്ധബുദ്ധിയുള്ള ആളാണ്. അല്ലെങ്കിലും ചീറിപ്പായുന്ന വെടിയുണ്ടകൾക്കും, മൈനുകൾക്കും ഒക്കെ നടുവിൽ മാതൃരാജ്യത്തിന് വേണ്ടി പോരാടിയ ഒരു പട്ടാളക്കാരന് ജീവിതത്തിലെ ഓരോ നിമിഷത്തിന്റെയും വില ആരും പറഞ്ഞു കൊടുക്കേണ്ടല്ലോ?
അത് കൊണ്ടാണ്. അലസമായിരുന്നും മറ്റും ജീവിതത്തിലെ വിലപിടിച്ച സമയം പാഴാക്കുന്നത് അദ്ദേഹത്തിന് സഹിക്കാൻ പറ്റാത്തത്. പ്രത്യേകിച്ചും ഇന്നത്തെ ആബാലവൃദ്ധം ജനങ്ങളിൽ ആസക്തമായിരിക്കുന്ന സൈബർ മീഡിയ അഡിക്ഷൻ അദ്ദേഹത്തിനെ വല്ലാതെ അലോരസപ്പെടുത്തി. വിർച്വൽ റിയാലിറ്റിയുടെ മായിക ലോകത്ത് നിന്ന് അവരെ മോചിപ്പിച്ച് സ്പോർട്സിലേക്കും സർഗ്ഗ പ്രക്രിയകളിലേക്കും വായനയിലേക്കും മറ്റും തിരികെ കൊണ്ടുവരാൻ അദ്ദേഹം 'പുനർജ്ജനി' എന്നപേരിൽ ഒരു സംഘടന രൂപം കൊടുത്തിട്ടുണ്ട്. 'ലീവ് മൊബൈൽ ഫോൺ ആൻഡ് ലിവ് മോർ' എന്നതാണ് ആ സംഘടനയുടെ മുദ്രാവാക്യം.
അന്നും പതിവ്പോലെയുള്ള വ്യായാമത്തിന് ശേഷം കുളിച്ച് തനറെ മസിലുകളെ എടുത്ത് കാണിക്കുന്ന റ്റീഷർട്ടും, പാൻറ്സും, റൈബാൻ കൂളിങ്ങ്ഗ്ലാസ്സും ധരിച്ച് സംഘടനയുടെ പ്രചാരണത്തിനായി മേജർ ശിവൻകുട്ടി ഇറങ്ങി.
ബസ്റ്റാന്റിൽ എത്തിയപ്പോൾ മോഡേൺ വേഷം ധരിച്ച ഒരു സുന്ദരിയായ പെൺകുട്ടി അവിടെ സ്റ്റീൽ ചാരുബഞ്ചിൽ ഇരിക്കുന്നത് കണ്ടു. ഏതോ സമ്പന്ന കുടുംബത്തിൽ പിറന്നവളാണെന്ന് കാണുമ്പോഴേ അറിയാം. ഇവളെ എങ്ങനെ തന്റെ സംഘടനയിലേക്ക് കൊണ്ടുവരാം എന്ന് ആലോചിച്ച് അദ്ദേഹം കുറച്ച് നേരം അവിടെ നിന്നു. അപ്പോഴാണ് അദ്ദേഹം അത് ശ്രദ്ധിച്ചത്, ഒരു കള്ളൻ മെല്ലെ ആ പെൺകുട്ടിയുടെ ബാഗ് കൈക്കലാക്കി കടന്നു കളയുന്നു.
"കുട്ടി ഒന്നുകൊണ്ടും ഭയക്കേണ്ട. ഞാൻ ഇപ്പോൾ തന്നെ അവന്റെ കൈയ്യിൽ നിന്ന് ബാഗ് മേടിച്ച് തരാം." എന്ന് ആ പെൺകുട്ടിയോട് പറഞ്ഞിട്ട് അദ്ദേഹം ആ കള്ളന്റെ പിറകെ ഓടി. എന്നാൽ ഇതൊന്നും ആ പെൺകുട്ടി അറിയുന്നുണ്ടായിരുന്നില്ല.
നഗരത്തിലെ ഇടറോഡ് വഴി കള്ളന്റെ പുറകെ മേജർ ശിവൻകുട്ടി കുറെ ഓടി. ഒടുവിൽ അവന്റെ മേൽ ചാടിവീണ് അവനെ നിലത്തിട്ട് ഒരു മല്പിടുത്തത്തിലൂടെ കീഴ്പ്പെടുത്തി അവന്റെ കൈയ്യിൽ നിന്ന് ബാഗ് തിരികെ കൈക്കലാക്കി.
അദ്ദേഹം തിരികെ വന്നപ്പോഴും പെൺകുട്ടി മൊബൈലിന്റെ സ്ക്രീനിൽ ലയിച്ചിരിക്കുകയാണ്. അവളുടെ തോളിൽ ബാഗ് കൊണ്ട് തട്ടിയിട്ട് അദ്ദേഹം പറഞ്ഞു,
"ബാഗ് മേടിക്കാൻ അൽപ്പം കഷ്ടപ്പെട്ടു, സാരമില്ല, ഏതായാലും കിട്ടിയല്ലോ?"
അപ്പോഴാണ് പെൺകുട്ടിയ്ക്ക് പരിസരബോധം ഉണ്ടാകുന്നത്. തന്റെ ബാഗും കൈക്കലാക്കി, കീറിയ അഴുക്ക് പുരണ്ട വസ്ത്രവും ധരിച്ച് കൂളിങ്ങ്ഗ്ലാസ്സും വച്ച് നിൽക്കുന്ന ഭീമാകാരൻ കള്ളനാണ് എന്നാണ് അവൾ കരുതിയത്.
" കള്ളൻ കള്ളൻ .." എന്ന് അവൾ ഉറക്കെ അലറിവിളിച്ചു.
അത് കേട്ട് നാട്ടുകാർ ഓടിക്കൂടി. അതിലെകൂടെ പോയിരുന്ന ഒരു പോലീസ് ജീപ്പും ബഹളം കേട്ട് അവിടെ നിർത്തി.
ഓടിക്കൂടിയ പോലീസുകാരോടും നാട്ടുകാരോടും ഒക്കെ താൻ പട്ടാളത്തിൽ മേജറായി റിട്ടയർ ചെയ്തയാളാണെന്നും, കള്ളന്റെ കൈയ്യിൽ നിന്ന് ബാഗ് തിരികെ മേടിച്ച് പെൺകുട്ടിയ്ക്ക് കൊടുക്കാൻ ശ്രമിച്ചതാണെന്നും ഒക്കെ പറഞ്ഞ് മനസിലാക്കിക്കാൻ ശ്രമിച്ചിട്ട് ആരും വിശ്വസിച്ചില്ല. പോലീസുകാർ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജീപ്പിലിരുത്തി കൊണ്ട് പോയി.
കുറേനേരം കഴിഞ്ഞ് ആ പോലീസ് ജീപ്പ് കറങ്ങിത്തിരിഞ്ഞ് ആ പെൺകുട്ടി ഇരുന്ന ബസ്റ്റോപ്പിനരികിൽ എത്തിയപ്പോൾ ട്രാഫിക് ബ്ലോക്ക് കാരണം അൽപ്പസമയം നിർത്തിയിട്ടു.
അപ്പോൾ മേജർ ശിവൻകുട്ടി ആ പെൺകുട്ടി ഇരുന്ന സ്ഥലത്തേക്ക് നോക്കി. അവൾ അപ്പോഴും മൊബൈൽ ഫോണിൽ മുഴുകിയിരിക്കുകയാണ്. മാത്രമല്ല ആ കള്ളൻ വീണ്ടും ആ പെൺകുട്ടി ഇരിക്കുന്ന സ്റ്റീൽ ചാരുബഞ്ചിന്റെ പിറകിലൂടെ വന്ന് ബാഗ് കൈക്കലാക്കാനുള്ള ശ്രമത്തിലാണ്. ഒരു നിമിഷം മേജർ എന്ത് ചെയ്യണമെന്നറിയാതെ തരിച്ചിരുന്നു പോയി. പെട്ടെന്ന് ഒരു ഐഡിയ കിട്ടിയപോലെ അദ്ദേഹം പാൻറ്സിന്റെ പോക്കറ്റിൽ നിന്ന് തന്റെ മൊബൈൽ ഫോൺ എടുത്ത് ഫേസ്ബുക്ക് പേജ് ഓപ്പൺ ചെയ്ത് ഒരു ലൈവ് വിഡിയോ ആയി ആ കള്ളൻറെ മോഷണ ശ്രമം അപ്ലോഡ് ചെയ്തു.
'ബാഗ് മോഷണത്തിന് ഇരയാകുന്ന ഈ പെൺകുട്ടി ഇപ്പോൾ ഫേസ്ബുക്കിൽ ഉണ്ട്. എല്ലാവരും ഷെയർ ചെയ്താൽ അവളെ രക്ഷിക്കാൻ സാധിക്കും, പ്ലീസ് ഷെയർ'. എന്ന് ക്യാപ്ഷനും കൊടുത്തു.
അതോടെ നിമിഷങ്ങൾക്കകം ആ ലൈവ് വിഡിയോയ്ക്ക് ആയിരക്കണക്കിന് ഷെയർ ലഭിച്ചു, ഒടുവിൽ ആ പെൺകുട്ടിയ്ക്കും ആ വിഡിയോ ലഭിച്ചു. അതിൽ തന്നെയാണ് കാണുന്നതെന്നറിഞ്ഞപ്പോൾ പെൺകുട്ടി തിരിഞ്ഞ് കള്ളനെ കണ്ടു. അവൾ വീണ്ടും "കള്ളൻ കള്ളൻ.." എന്ന് അലറി വിളിച്ചു. അപ്പോൾ നാട്ടുകാരും പോലീസും ഓടിക്കൂടി യഥാർത്ഥ കള്ളനെ പിടിച്ചു.
മേജർ അവർക്ക് നടന്ന കാര്യങ്ങളെല്ലാം വിശദീകരിച്ച് കൊടുത്തു. സത്യം മനസിലായപ്പോൾ പോലീസ് ഇൻസ്പെക്ടറും നാട്ടുകാരും ഒക്കെ അദ്ദേഹത്തോട് ക്ഷമ ചോദിച്ചു. മാത്രമല്ല അദ്ദേഹത്തിന്റെ സംഘടനയ്ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.
കൂടാതെ പെൺകുട്ടി അപ്പോൾ തന്നെ 'പുനർജ്ജനി' എന്ന അദ്ദേഹത്തിന്റെ സംഘടനയിൽ അംഗമാകുകയും ചെയ്തു.
*********************