Vivek Gopalakrishnan Nair
Tata Elxsi
കുറ്റവാളി
ഇരുണ്ട വെളിച്ചം ! ഭൂതത്താന്‍ ഗുഹയിലേക്ക് കയറുന്ന ഒരു പ്രതീതി. വാതില്‍ തുറന്നു തരാന്‍ കാട്ടാളന്മാര്. നരകത്തിലാണോ ഇറങ്ങി ചെല്ലുന്നത് എന്ന് ഞാന്‍ ഒരു നിമിഷം ചിന്തിച്ചുപോയി. ഭയം ഒരു ഞണ്ടിനെപോലെ എന്റെ മനസ്സിനെ ഇറുക്കി ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു. ഞാന്‍ ഇരുട്ടിന്റെ ഒഴുക്കില്‍ പെട്ട് രാത്രിയുടെ അഗാധഗര്‍ത്തത്തിലേക്ക് തെന്നി വീഴുകയായിരുന്നു.
പെട്ടെന്നുതന്നെ ആ സത്യം ഒരു ഞെട്ടലോടെ ഞാന്‍ മനസ്സിലാക്കി. മദ്യശാലയുടെ അരണ്ട വെളിച്ചം !
ദൈവമേ ഇതെന്ത് ക്രൂരത. എല്ലാ ദിവസവും ഇതേ കവാടത്തിലൂടെ ഞാന്‍ കടന്നുപോകുന്നു എന്ന രണ്ടാമത്തെ സത്യം എന്നെ പിടിച്ചുലച്ചൂ.
"സതീഷാ, രണ്ട് പെഗ്ഗ്", ഞാന്‍ സ്ഥിരം ചെകുത്താന് കോട്ടയിലെ കാവല്‍ക്കാരോട് പുറപ്പെടുവിക്കുന്ന ഉത്തരവ്. ഇന്നെ ദിവസവും ആ ഉത്തരവിന്റെ ഗാംഭീര്യത്തിനും ശബ്ദത്തിനും തെല്ലും കുറവില്ല.
ഒന്നാംഘട്ടം
നര അരിച്ചു കയറിയ മുഖം, അതികായനായ ഒരു മധ്യവയസ്കന് അടുത്ത് ഒഴിഞ്ഞു കിടക്കുന്ന ഒരു കസേരയില്‍ ഇരുന്നു. പ്രായമേറിയെങ്കിലും, ഇത്രയും അധികം സുമുഖനായ ഒരു മധ്യവയസ്കനെ ഞാന്‍ ഏപ്പൊഴെങ്കിലും കണ്ടുകാണാന്‍ ഇടയുണ്ടാവില്ല. കൂടെ കുള്ളനായ ഒരു ചെറുപ്പക്കാരന്
അയല്‍പ്പക്കത്ത് നടക്കുന്ന സംഭവ വികാസങ്ങള്‍ ഒളിഞ്ഞു കാതോര്‍ക്കുന്ന ഒരു വീട്ടു വേലക്കാരിയെപോലെ ഞാന്‍ അടുത്തു വന്നിരുന്നവരുടെ സംഭാഷണം അതീവ ശ്രദ്ധയോടെ കാതോര്‍ത്തു. അവര്‍ ശ്രദ്ധിക്കാതെ തന്നെ അവരുടെ സംഭാഷണം ചികഞ്ഞെടുക്കാനുള്ള ഒരു മഹത്തായ കഴിവ് എനിക്ക് ദൈവം സമ്മാനിച്ചിട്ടുണ്ടായിരുന്നു. ദൈവത്തിന് നന്ദി !
അവരുടെ സംഭാഷണ ശകലങ്ങള്‍ എന്നെ ഉള്‍ക്കിടിലം കൊള്ളിച്ചൂ. സ്വന്തം ചോരയില്‍ പിറന്ന മകളെ കാമത്തിന്റെ ശരങ്ങളാല്‍ മുറിവേല്‍പ്പിച്ച് എന്നെന്നേക്കുമായി ഇല്ലാതാക്കിയ ഒരച്ഛന്. അതാണ് എന്റെ ഓരത്ത് ഇരിക്കുന്ന ആ നരയരിച്ചുകയറിയ മധ്യവയസ്ക്കന്. കൂടെ പ്രതിഷ്ഠിച്ചിരിക്കുന്ന കുള്ളന്‍ ഒരു അഭിഭാഷകന് ആണെന്ന് മനസ്സിലാക്കുവാന്‍ സാധിച്ചൂ. എന്റെ മകളുടെ മുഖം മനസ്സില്‍ ഒരു ക്യാന്‍വാസ് പോലെ തെളിഞ്ഞൂ വന്നു. ആ ചിന്ത എന്റെ ശരീരത്തെ ഭയത്താല്‍ വിറങ്ങലിപ്പിച്ചു. സ്വന്തം മകളെ മാലാഖയോട് ഉപമിക്കൂന്നതിന് പകരം ഒരു വേശ്യയെ പോലെ കണ്ടതിന് എന്ത് ശിക്ഷയാണ് ദൈവം അവന് നല്‍കുക? ഞാന്‍ ചിന്തിച്ചൂ. പണത്തിന്റെ പിന്ബലമുള്ളയാളാണെങ്കില് എങ്ങനെയും നിയമത്തിന്റെ കൈകളില്‍ നിന്നും രക്ഷപ്പെടും. കലിയുഗം! എന്തായാലും ഞാന്‍ ഇങ്ങനെ ഒരു നീച പ്രവൃത്തി ചെയ്യുവാന്‍ ഇടയില്ലെന്ന് ഉറപ്പിച്ചു പറയുവാന്‍ സാധിക്കുന്നു. ഞാനൊരു നല്ല അച്ഛനാണ്. നല്ല വ്യക്തിത്ത്വത്തിനുടമയാണ്. സ്വയം അഭിമാനം കൊണ്ട് പുളകിതനായി.
രണ്ടാംഘട്ടം
രണ്ട് പെഗ്ഗ് കഴിഞ്ഞിരിക്കുന്നു. ശ്വാസകോശത്തില്‍ പുക നിറയ്ക്കാന്‍ സമയമായി എന്ന് മനസ്സ് ഓര്മ്മിപ്പിച്ചൂ. ഒരു പെഗ്ഗ് വിസ്കി കൂടി ആവശ്യപ്പെട്ടു. ശുചിമുറിക്കടുത്തുള്ള ഇടനാഴിലേക്ക് നടന്നകന്നു. സിഗരറ്റ് കൈയില്‍ എടുത്തു, നാശം !! തീപ്പെട്ടി കൈവശമില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ ഉദ്യോഗ പരീക്ഷയില്‍ ജയിക്കാത്ത അപേക്ഷകനെ പോലെ അസ്വസ്ഥനായി. ജീവിതം മടുത്തതുപോലെ അനുഭവപ്പെട്ടു. ഭാഗ്യം എന്നു പറയട്ടെ, രണ്ടുപേര്‍ കുറച്ച് അപ്പുറത്തായി മാറി നിന്നു പുകവലയങ്ങള്‍ തീര്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അങ്ങനെ എന്റെ അസ്വസ്ഥതയ്ക്ക് അറുതിയായി. ഞാന്‍ അടുത്തു നിലയുറപ്പിച്ചവരുടെ സംഭാഷണം ശ്രദ്ധിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ആ ശ്രമത്തിനെ തടഞ്ഞുകൊണ്ട് കീശയില്‍ ഒരു യന്ത്രം പ്രവൃത്തിക്കുന്നത് അറിയാന്‍ കഴിഞ്ഞൂ. ഫോൺ എടുത്തു: "അച്ഛാ, എപ്പൊഴാ വീട്ടിലേക്ക് വരിക? എനിക്ക് ചിക്കന്‍ ഫ്രൈയ് വാങ്ങിക്കാന്‍ മറക്കല്ലെ". പെട്ടെന്ന് റേഡിയോയില്‍ സ്റ്റേഷന് മാറുന്നതു പോലെ ശബ്ദം മാറി, ഭാര്യ ! "നിങ്ങളെപ്പൊഴാ വരിക? നേരം എത്രയായി എന്ന് വല്ല ഓര്മ്മയുമുണ്ടോ?"
പാവം അവളൊരു പൊട്ടി പെണ്ണാണ്. എന്നെയും കാത്ത്, കഴിക്കാതെ, ഉറങ്ങാതെ വീടിന് കാവലിരിക്കും . അവളെ ദൈവം തീര്‍ച്ചയായും സ്വര്‍ഗ്ഗത്തിലേക്ക് ക്ഷണിക്കും. എന്നെയോ? ഞാന്‍ ഒരു നിമിഷം ചിന്തിച്ചു, അറിയില്ല ചിലപ്പോള്‍ ക്ഷണിക്കുമായിരിക്കും.
പൊടുന്നനെ സര്‍പ്പത്തിന്റെ സീല്‍ക്കാരം പോലെ അടുത്തു നില്ക്കുന്നവരുടെ വാക്കുകള്‍ എന്നിലേയ്ക്ക് ഒഴുകി അടുത്തു. അയല്പ്പക്കത്തേക്ക് നുഴഞ്ഞു കയറുവാനുള്ള സിദ്ധി വീണ്ടും ഞാന്‍ പ്രയോജനപ്പെടുത്തി.
മനസ്സില്‍ ഈശ്വരനെ അറിയാതെ വിളിച്ചുപോയി. വീണ്ടും കുറ്റവാളികള്‍, കൊടും കുറ്റവാളികള്‍! ഒരാള്‍ പിഞ്ചു പൈതങ്ങളെ തട്ടിക്കൊണ്ടു പോയി ശരീരഭാഗങ്ങള്‍ വിചേദിച്ച്, പിച്ചതെണ്ടിക്കുന്ന സംഘത്തിന്റെ തലവന്‍. മറ്റൊരാള്‍ ശിങ്കിടി. പണം എന്ന വിപത്തിനെ ഞാന്‍ ഓര്‍ത്തു. പണം എന്ന കാട്ടാളന്റെ രൂപം ഞാന്‍ മനസ്സില്‍ വരച്ചെടുത്തു. ഭയാനകം! പണത്തിന് വേണ്ടി സ്വന്തം മക്കളെ പോലും വില്ക്കുവാനുള്ള മനസ്ഥിതിയ്ക്ക് ഇടയാക്കുന്ന കാട്ടാളന്. ഒരു നിമിഷം, വീട്ടില്‍ സന്തോഷത്തിന്റെ നാളുകള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എന്റെ മകളെ ഞാന്‍ ഭയത്തോടെ ഓര്‍ത്തൂ.
പുകമറ പിന്നിലാക്കി അവര്‍ മദ്യശാലയുടെ ഉള്ളിലേക്ക് നടന്നകന്നു. എനിക്ക് ആ മദ്യശാലയുടെ ഉള്ളിലേക്ക് കടക്കുവാനുള്ള ധൈര്യം ഉണ്ടെന്ന് കരുതുന്നില്ല. നാല് ചുറ്റും കുറ്റവാളികള്‍. വൃണപ്പെട്ട മനസ്സും, ചിന്തയുമായി അലഞ്ഞു തിരിയുന്ന ഭീകര സത്ത്വങ്ങള്‍. മദ്യപിച്ച കാശും കൈമാറി തിടുക്കത്തില്‍ മദ്യശാലയുടെ ഇരുണ്ട ഗര്‍ത്തത്തില്‍ നിന്നും രക്ഷതേടാന്‍ തീരുമാനിച്ചു.
ഘട്ടം മൂന്ന്
രക്ഷ തേടി എന്ന് തോന്നുന്നു. തെരുവ് വിളക്കിന്റെ തീക്ഷണമായ വെളിച്ചം എന്റെ കണ്ണടപ്പിച്ചു. വിജനമായ പാത, ലഹരിയുടെ കൊടുങ്കാറ്റ് എന്റെ തലച്ചോറിന്മേല്‍ ആഞ്ഞടിച്ചൂ കഴിഞ്ഞിരുന്നു. ഞാന്‍ എന്തിനോ വേണ്ടി ആ വിജനമായ പാതയില്‍ കാത്തുനില്‍ക്കുകയാണ്. ആരെങ്കിലും വരുവാന്‍ പ്രതീക്ഷയര്‍പ്പിച്ച് നില്ക്കുകയാണോ? ഉത്തരം ഉടനെ കിട്ടും എന്ന് മനസ്സ് ആണയിട്ട് ആവര്‍ത്തിക്കുന്നു.
തെരുവ് വിളക്ക് പാതയിലേക്കു കടത്തിവിട്ടുകൊണ്ടിരുന്ന വെളിച്ചത്തിന്റെ രശ്മികളെ മുറിച്ച് കൊണ്ട് ഒരു കാര്‍ മെല്ലെ ആഗമിക്കുന്നത് തെളിഞ്ഞുവന്നു. ഞാന്‍ എന്ന വ്യക്തിത്ത്വത്തെ നരകത്തിലേകക് ക്ഷണിക്കാന്‍ വന്ന യമരാജന്റെ വാഹനം പോലെ എനിക്കു തോന്നി. ഞാന്‍ നില്‍ക്കുന്നതിന് വളരെയടുത്തായി ആ വാഹനത്തിന്റെ ശബ്ദം നിലച്ചു. ആരോ എന്നെ വലിച്ചു ആ വാഹനത്തിനുള്ളിലേക്ക് കയറ്റുന്നതായി അനുഭവപ്പെട്ടു. ആരുമല്ല ! എന്റെ മനസ്സുതന്നെയാണ്.
വാഹനത്തിനുള്ളില്‍ ഞാന്‍ ഉപവിഷ്ടനായി. പിന്‍വശത്തെ സീറ്റില്‍ പെട്ടെന്ന് അടുത്തിരിക്കുന്ന വ്യക്തിയെ ശ്രദ്ധിച്ചൂ. ആ വ്യക്തിയുടെ ആകര്‍ഷണ വലയത്തില്‍ നിന്നും കാഴ്ച മുറിച്ചു മാറ്റുവാന്‍ സാധിക്കുന്നില്ല. കഴിഞ്ഞ ഒരു മാസക്കാലമായി ഇതേ ആകര്‍ഷണ വലയം ഞാന്‍ എന്റെ നയനങ്ങളാല്‍ അനുഭവിക്കുകയായിരുന്നുവെന്ന് ഒരു ഞെട്ടലോടെ മനസ്സിലാക്കി. പൂച്ചയോട് ഉപമിക്കാവുന്ന നയനങ്ങള്‍ കൈവശമുള്ള ആ വ്യക്തി, ഇന്നെങ്ങോട്ടാ പോകേണ്ടതെന്ന് എന്നോട് തിരക്കി. ഞാന്‍ ഒന്നും ഉരിയാടിയില്ല. "ഡ്രൈവര്‍, നമ്മുടെ സ്ഥിരം ഹോട്ടല്‍ തന്നെ. രണ്ട് മണിക്കൂര്‍ കഴിഞ്ഞൂ സാറിനെ വീട്ടിലാക്കണം", ആ വ്യക്തി ഡ്രൈവറോട് ആജ്ഞാപിച്ചു. എന്റെ മനസ്സിലേക്ക് ഭാര്യയുടെ മുഖം ഒരു കൊള്ളിയാന്‍പോലെ കടന്നുവന്നു. കുറ്റബോധം
കൊണ്ടാണോ ? അല്ല ! കാരണം എന്റെ മനസ്സും ശരീരവും അത്രയേറെ വൃണപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഞാനും ഒരു കുറ്റവാളിയാണ് എന്ന് വിശ്വസിച്ചു. ഭക്ഷണം പോലും കഴിക്കാതെ ഞാന്‍ വരുന്നതും പ്രതീക്ഷിച്ച് വാതില്‍പ്പടിയില്‍ ഇരിക്കുന്ന എന്റെ സഹധര്‍മ്മിണിയുടെ മുന്നില്‍! ഞാന്‍ ഒരു നല്ല അച്ഛനാണ്. ഞാന്‍ ഒരു നല്ല പൗരനാണ്. എന്നിരിക്കിലും ഞാന്‍ ഒരു കുറ്റവാളിയാണ്. കൊടും കുറ്റവാളി. അധികം സമയമില്ല, വീടെത്തണം. മഴ നനഞ്ഞ് ഈര്‍പ്പം വിട്ടുമാറാത്ത വിജനമായ പാതയിലൂടെ കാര്‍ ഒരു ഒച്ചിനെപ്പോലെ ഇഴഞ്ഞു നീങ്ങി.