Skip to main content
Srishti-2022   >>  Short Story - Malayalam   >>  ഗുരുദക്ഷിണ

ജിനീഷ് കുഞ്ഞിലിക്കാട്ടിൽ

Allianz Technology

ഗുരുദക്ഷിണ

ഗുരുദക്ഷിണ

ഫോണടിക്കുന്നത് കേട്ടാണ് ഉറക്കമുണര്‍ന്നത്. ടേബിളില്‍ ചാര്‍ജ് ചെയ്യാനിട്ടിരുന്ന മൊബൈല്‍ തപ്പിപ്പിടിച്ച് ചെവിയോര്‍ത്തപ്പോള്‍ അങ്ങേ തലയ്ക്കല്‍ പെണ്‍മൊഴി. മൊബൈല്‍ കമ്പനീന്നാണ് . പ്രാകി കൊണ്ട് അത് കട്ട് ചെയ്ത് വീണ്ടും തലയിണക്കിടയില്‍ മുഖം പൂഴ്ത്തി. ഉറക്കം പോയിരിക്കുന്നു. ഇനി ഉറങ്ങാന്‍ കഴിയില്ല. മുറ്റത്ത് വീണ് കിടന്ന പത്രത്തില്‍ നനവ് പടര്‍ന്നിരുന്നു. തലേന്ന് രാത്രി മഴ പെയ്തിരിക്കുന്നു. മുറ്റത്ത് അങ്ങിങ്ങായി വെള്ളം കെട്ടികിടക്കുന്നുണ്ട്. വീടിന്‍റെ ഓരത്ത്   ഈയ്യാംപാറ്റയുടെ അവശേഷിപ്പുകള്‍. ചിലതിന് ജീവനുണ്ട്. ചിറകില്ലാതെ അവ കിടന്ന് വിറയ്ക്കുന്നത് കാണാം. ചാവും കാത്ത് കിടക്കകയാണ്.

പത്രം വായിക്കാവുന്ന സ്ഥിതിയിലല്ല. താളുകള്‍ അപ്പാടെ നനഞ്ഞ് ഒട്ടിയിരിക്കുന്നു. ബലം പ്രയോഗിച്ചാല്‍ ചിലപ്പോള്‍ ആകെ നാശകോശമാകും. ഉള്‍പ്പേജുകളിലെ നാട്ടുവര്‍ത്തമാനത്തിനും ചരമപ്പേജിനും നനവ് പറ്റിയിട്ടില്ല. ചരമപ്പേജില്‍ നോക്കുന്ന ശീലം ഇപ്പോള്‍ ഇല്ല.ഒട്ടുമിക്ക പേപ്പറുകളിലും ചരമപ്പേജുകള്‍ കളര്‍ഫുള്‍ ആണ്.ജീവിതയാതനകളില്‍ കറുപ്പിന്‍റേയും വെളുപ്പിന്‍റേയും മേലങ്കി അണിയാന്‍ നിര്‍ബന്ധിതരായവര്‍ മരണശേഷമെങ്കിലും വരണഭയണഞ്ഞിരിക്കുന്നു. നനഞ്ഞ പത്രം ശ്രദ്ധയോടെ നിവർത്തി പാതാമ്പുറത്ത് വച്ച് പ്രതിഷ്ഠിച്ചു. അടുപ്പിലെ ചൂടേറ്റ് അവ താനേ ഉണങ്ങിക്കോളും. റൂമിൽ  പുസ്തകങ്ങളും വാരികകളും ചിതറികിടക്കുന്നു. കഴിഞ്ഞയാഴ്ച തപാലിൽ വന്ന മാഗസിനുകളൊന്നും തന്നെ പൊട്ടിച്ച് നോക്കാൻ  സമയം കിട്ടിയിട്ടില്ല. മേശപ്പുറത്ത് ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന നോവലിന്റെ താളുകൾ . ചുരുട്ടി പന്താക്കിയ മഷി പടർന്ന കടലാസു തുണ്ടുകൾ ഫാനിന്റെ കാറ്റിനനുസരിച്ച് താഴെ  താളബോധമില്ലാതെ ഉരുണ്ടുകളിക്കുന്നു. എല്ലാം ഒന്നു വൃത്തിയാക്കണം. എത്രനാളായി വിചാരിക്കുന്നു. എല്ലാദിവസവും ഉറക്കം വിട്ടെഴുന്നേൽക്കുമ്പോൾ ഇതുതന്നെയല്ലേ താൻ  ഒർക്കാറ്. ചിന്തിക്കാനും ആലോചിക്കാനും എന്തായാലും  നികുതി ചോദിക്കാത്തത്തു ഭാഗ്യം. അല്ലെങ്കിൽ  തന്നെപ്പോലുള്ളവരുടെ അവസ്ഥ എന്തായേനെ.....ഫേസ്ബുക്ക് തുറന്ന് നൊട്ടിഫിക്കേഷനിൽ വിരലമർത്തി. പൊറത്തിശ്ശേരി ന്യൂസ് പേജിൽ പരിചയമുള്ള ഒരു മുഖം. മനസിൽ ഒരു കൊളളിയാൻ  മിന്നി. ആരോ പോസ്റ്റ് ചെയ്ത ദേവകി ടീച്ചറുടെ ചിത്രത്തിന് താഴെ അനുശോചന പ്രവാഹങ്ങൾ.  ഇരുപത്തിരണ്ട് വര്ഷങ്ങൾക്ക് മുന്പ് ടീച്ചർ ജോലിയിൽ നിന്നും വിരമിച്ചതാണ്. ഇപ്പോഴിതാ സ്വന്തം ജീവിതത്തിൽ  നിന്നും  അവധി  എടുത്തു പോയിരിക്കുന്നു . പലതും ഓർമയിലങ്ങനെ തികട്ടി വരികയാണ്. അന്നത്തെ സംഭവങ്ങൾ,കൂട്ടുകാർ ,പരീക്ഷകൾ ,വിനോദയാത്രകൾ .. അങ്ങനെ പലതും .... ഒന്നുപോയി കണ്ടാലോ എന്നാലോചിച്ചു . കാര്യമില്ല.. ഇത് മൂന്നുനാല് ദിവസം മുൻപു പോസ്റ്റ് ചെയ്തതാണ് .എല്ലാംകഴിഞ്ഞിട്ടുണ്ടാകും.ടീച്ചറെ യാത്രയയക്കാൻ മാഷുമ്മാരും ,ടീച്ചർമ്മാരും ,പൂർവ വിദ്യാർഥികളുൾപ്പെടെ ഒരുപാടാളുകൾ വന്നിട്ടുണ്ടാകും . ഞാൻ  മാത്രമായിരിക്കും ചിലപ്പോൾ ......

 

 

എത്ര ജന്മം കഴിഞ്ഞാലാണ് ടീച്ചറോടുള്ള കടപ്പാട്  തീരുക?. താൻ ടീച്ചറോടും കുടുംബത്തോടും ചെയ്ത തെറ്റുകളൊക്കെയും ടീച്ചർ  പൊറുത്തുവെന്ന് പറഞ്ഞാലും എല്ലാം കാണുന്ന ഈശ്വരൻ പൊറുക്കുമോ?

ഇല്ല.. ഒരിക്കലുമില്ല. ചെയ്ത തെറ്റിന് ഒരു ന്യായീകരണവും എനിക്കു പറയാൻ  കഴിയില്ല. അന്നങ്ങനെയൊക്കെ സംഭവിച്ചു എന്നുവേണേൽ സമാധാനപ്പെടാം. അ ത്ര തന്നെ. എന്റെ ഉള്ളിലെ കലാകാരനെ കണ്ടെത്തിയതും തുടർന്ന് പഠിക്കാനുമുള്ള സഹചര്യമുണ്ടാകി തന്നതും ടീച്ചറായിരുന്നു. എന്നിട്ടോടുവിൽ ഞാൻ ടീച്ചറോട് ചെയ്തതെന്താണ്.. ഇല്ല.. എല്ലാം മറന്ന് ക്ഷമിച്ചൂന്നൊക്കെ ടീച്ചറന്നു പറഞ്ഞെങ്കിലും തെറ്റ് തെറ്റല്ലതാകുന്നില്ലല്ലോ. അതിനു ഞാൻ  ശിക്ഷയേൽക്കേണ്ടവാനാണ്. ഉമിത്തീയിൽ വെന്ത്  നീറി പിടയുന്ന മനസ്സിനെ ഉരുവം ചെയ്തെടുക്കാൻ  ഞാൻ പെടുന്ന പാടെനിക്കേ അറിയൂ .ടീച്ചറുടെ ഒരേയൊരു മകളായിരുന്നു ഞാൻ കാരണം........   വിപ്ലവം തലയ്ക്കു പിടിച്ചപ്പോൾ മറ്റൊന്നുമെപ്പോൾ ഓർത്തില്ല.എടുത്തു ചാട്ടത്തിന്റെ  നാളുകൾ...

 

ടീച്ചറുടെ വീട്ടിലേക്കു കയറി ചെല്ലുമ്പോൾ  അധികമാളുകളെ അവിടെ കാണാൻ കഴിഞ്ഞില്ല. മുമ്പത്തെ പോലെ ഇപ്പോഴും  ടീച്ചർ വന്നു തന്നെ അകത്തേക്ക് വിളിക്കുമെന്ന് വെറുതെ ആഗ്രഹിച്ചു പോയിമുറ്റത്തെ തുളസിത്തറയിൽ കരിന്തിരി കത്തുന്നു.കാറ്റിലാടുന്ന മഴനൂലുകൾ ദേഹം മുഴുവൻ നനച്ചുകളഞ്ഞു. അകത്തേക്ക് കയറണോ എന്നുസംശയിച്ചു നിൽക്കുമ്പോൾ ആരോ അവിടേക്കു വന്നു. ആരാ? എവിടുന്നാ? ടീച്ചറ് പഠിപ്പിച്ചതായിരിക്കുമല്ലേ? കയറിയിരിക്കുന്നില്ലേ? കനത്ത മൗനത്തിൽ  ചാലിച്ച മൗനമായിരുന്നു എല്ലാത്തിനും മറുപടി. തിടം വച്ച കണ്ണീരിനെ മറയ്ക്കാനാവാതെ ഞാനവിടെ നിന്നും ഇറങ്ങി നടന്നു. അപ്പോൾ പെയ്ത മഴയിൽ ഞാനെന്റെ  കണ്ണീരിനെ അലിയിച്ചു കളഞ്ഞു.