PRAVEEN KUMAR V
Tata Elxsi
ദേവകി-സാക്ഷ്യം
വടക്കുള്ള ഒരു കുന്നിൻ ചെരുവിൽ നിന്ന് ദേവകിയെ താലി കെട്ടി , നാട്ടിലിലെത്തിക്കുമ്പോൾ, അന്ന് നേരം സന്ധ്യ ആയിരിന്നു . ചുവന്നു തുടുത്ത മാനത്തിനു താഴെ കയ്യിൽ നിലവിളക്കും , മുടി നിറയെ പൂക്കളുമായി നിന്ന് അവൾ, അവരെ നോക്കി ചിരിക്കുമ്പോൾ,ബാല്യത്തിന്റെ കൗതുകം മൂക്കിലേക്ക് വലിച്ചു കയറ്റി അവർക്കിടയിൽ ഞാനുമുണ്ടായിരുന്നു .അന്ന് മുതൽ നാട്ടിൽ ദേവകിയുടെ കഥകൾ വിരിഞ്ഞു തുടങ്ങി
ആദ്യം അവർ, അവൾ ചൂടിയ പൂക്കളെ പറ്റി കഥകൾ പറഞ്ഞു .ആ വാസനയും , പൂക്കളുടെ പേരും അവർക്കു അപരിചിതമായിരുന്നു എന്നിരിക്കെ , പാരിജാതത്തിൽ നിന്നും, പനിനീർ ചെമ്പകത്തിൽ നിന്നും പേരിനുള്ള തർക്കം പറന്നു പൊങ്ങി .പേരെന്താകിലും, അത്രയും രൂക്ഷ ഗന്ധം മുടിയിൽ ചൂടിയവൾക്കു ഭ്രാന്തായിരിക്കും എന്ന് ആദ്യം പറഞ്ഞത് അവരിൽ ആരാണെന്നു ഞാനോര്ക്കുന്നില്ല . സത്യം ദേവകി ഭ്രാന്തി ആയിരിന്നു.
ദേവകി ഭ്രാന്തിയും സുന്ദരിയും ആയിരിന്നു. കണ്ണിൽ മഷി എഴുതിയിട്ടുണ്ടെങ്കിൽ അത് മനസിലാക്കുവാൻ രണ്ടാമത് ഒന്നുകൂടി ആ മുഖത്തേക്ക് നോക്കണം എന്ന സത്യം സ്വീകരിച്ചു കൊണ്ട് തന്നെ പറയെട്ടെ , ദേവകി സുന്ദരി ആയിരിന്നു. അവളുടെ സൗന്ദര്യത്തിൽ സംശയം ഉള്ള ആ ഒരാൾ, അവൾ മാത്രമായിരുന്നു . ആ സംശയം മാറ്റി , വിശ്വാസത്തിന്റെ വെളിച്ചം വീശുവാൻ അവൾ പുലരുമ്പോൾ തന്നെ അയൽ വീടുകൾ സന്ദർശിച്ചു അവിടുത്തെ സ്ത്രീകളോട് താനെ സൗന്ദര്യത്തെ പറ്റി ചോദിച്ചു. അവരിൽ ചിലർ കളവും, ചിലർ സത്യവും പറഞ്ഞു . അത് കേട്ട് സന്തോഷവതിയായി തിരികെ പോകുമ്പോൾ അവളെ നോക്കി അവർ പറഞ്ഞു . ദേവകി സുന്ദരിയാണ്. ദേവകി ഭ്രാന്തി ആണ് .
ദേവകി സുന്ദരി ആയിരിന്നു .എന്നാൽ നിറഞ്ഞ സൗന്ദര്യത്തിന്റെ ഉടമ മാത്രമായിരുന്നില്ല അവൾ .സ്വന്തമായി നെയ്ത ചില സൗന്ദര്യ സങ്കൽപ്പങ്ങളിൽ വിരാജിക്കുകയും , അടിയുറച്ചു വിശ്വസിക്കുകെയും ചെയ്തു . പെണ്ണായാൽ കണ്ണെഴുതണമെന്നും , പൊക്കിൾ ചുഴി മറയ്ക്കാതെ നടക്കണമെന്നും പ്രഖ്യാപിച്ചു . ആണിന്റെ നോട്ടം പെണ്ണിന്റെ കണ്ണുകളിൽ തെന്നി , അവളുടെ പൊക്കിൾ ചുഴയിൽ വീണു നില തെറ്റണമെന്നും ശഠിച്ചു . അല്ലെങ്കിൽ നോട്ടം പകുതി എത്തി, മുലയിൽ തട്ടി വഴിതെറ്റുമെന്നും അങ്ങനെ സംഭവിക്കുന്നത് പെണ്ണിന്റെ പരാജയമാണെന്നും അവൾ വിധിച്ചു . കണ്ണെഴുതാതെ, പൊക്കിൾ മറച്ചു നടന്ന എല്ലാ അയക്കാരികളോടും ദേവകി കലഹിച്ചു . ആരും എതിർത്തൊന്നും പറഞ്ഞില്ല . ചിലർ മാക്സ്യിൽ ഒളിച്ചു. ധീര വനിതകൾ പൊക്കിൾ കുഴി പൂർണമായി മറയ്ക്കാതെ എന്നാൽ ആർക്കും അതിന്റെ ആഴം അളക്കാൻ കൊടുക്കാതെ , സാരി ചുറ്റി അവളുടെ മുന്നിൽ പ്രത്യക്ഷപെട്ടു . അവൾ കണ്ണടച്ച് വരമരുളാൻ തുടുങ്ങുമ്പോൾ അവർ പറഞ്ഞു . ദേവകി സുന്ദരിയാണ് . ദേവകി ഭ്രാന്തിയാണ് .
ദേവകി സുന്ദരി ആയിരിന്നു . എന്നിട്ടും അവളുടെ ഭർത്താവു ശിവദാസൻ അന്തിക്ക് വേറെ ഒരു കൂട്ടിൽ പോയി. അവൾ പരാതി പറഞ്ഞില്ല , പരിഭവിച്ചില്ല . അവർ ചോദിച്ചപ്പോൾ , അയാൾക്ക് വടക്കു ഒരു കുന്നിൻ മുകളിലെ ക്ഷേത്രത്തിൽ പൂജാരി ആയി ജോലി കിട്ടി എന്ന് പറഞ്ഞു . അവർ ചിരിച്ചപ്പോൾ അത് കാണാതെ അവൾ, കുന്നിൻ മുകളിലെ പൂജ കഴിഞ്ഞു നട അടച്ചു വരുന്ന അയാളെ കാത്തിരുന്നു .
അതറിഞ്ഞപ്പോൾ അവർ പറഞ്ഞു ദേവകി സുന്ദരിയാണ് . ദേവകി ഭ്രാന്തിയാണ്.
ദേവകി സുന്ദരി ആയിരിന്നു . അവൾക്കു പണ്ടൊരു വേടനുമായി പ്രണയ ബന്ധം ഉണ്ടായിരിന്നു എന്നവർ പറഞ്ഞു. മലയും, കാടും കാണാൻ മോഹിച്ചവളെ വീട്ടിൽ കുടിയിരിത്തിയതാവാം ഭ്രാന്തിനു കാരണമായതെന്ന് അവരിൽ ആരോ ബുദ്ധിയുള്ളവർ പറഞ്ഞു . അവൾ വേടന് വേണ്ടി കാത്തിരിക്കാറുണ്ടെന്നും , അവനു നല്കാൻ ,നാമം ജപിക്കുമ്പോൾ കയ്യിൽ ഒരു മയിൽ പീലി തണ്ടും , ഓടക്കുഴലും കരുതാറുള്ളതായി അവർ പറഞ്ഞു , രാവേറെ ഉറങ്ങുമ്പോൾ അവളുടെ കുടിലിൽ നിന്ന് ഓടക്കുഴൽ വായിക്കുന്നത് കേൾക്കാറുണ്ടെന്നും, അതുകേട്ടു മടുത്താകണം ശിവദാസൻ കൂടു വിട്ടതെന്നും അവർ ന്യായം പറഞ്ഞു . എന്നിട്ടും അവരാരും ദേവകിയിൽ സ്വഭാവ ദൂഷ്യം കണ്ടില്ല . അല്ലെങ്കിലും ഭ്രാന്തുള്ളവരെല്ലാം സ്വഭാവ നൈർമല്യം ഉള്ളവരും, നിഷ്കളങ്കരും ആയിരിക്കും.എങ്കിലും അവൾ സുന്ദരി ആയിരിന്നു
മണ്ഡല കാലങ്ങളിൽ അവൾ നോറ്റ വ്രതത്തിന് ശുദ്ധികുറവാണെന്നു അവർ പറഞ്ഞപ്പോൾ അവൾ ചിരിച്ചു പോലും . വ്രതം മനുഷ്യനും ശുദ്ധി വെളിവുള്ളവനും വീതിച്ചു നൽകിയ കാര്യം ഭ്രാന്തി അറിഞ്ഞിട്ടുണ്ടാവില്ല .വെളുപ്പും, കറുപ്പും ഉപേക്ഷിച്ചു നിറങ്ങൾ പൂത്ത സാരികളിൽ അവൾ മലയ്ക്ക് പോകുന്നതും , തെളി മാനത്തു രക്തം പൊടിയുമ്പോൾ അവശയായി തിരികെ എത്തുന്നെതും അവർ പറഞ്ഞു ഞാൻ അറിഞ്ഞു . കന്നി അയ്യപ്പന്മാരുടെ കയ്യിൽ ഒരു പൊതി കൊടുത്തയക്കാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ അവർ അത് തന്നെ പറഞ്ഞു .ദേവകി സുന്ദരിയാണ് . ദേവകി ഭ്രാന്തിയാണ്.
ഇന്നലെ ദേവകി മരിച്ചപ്പോഴും അവൾ സുന്ദരിയും, ഭ്രാന്തിയും ആയിരിന്നു . പടിഞ്ഞാറു സൂര്യൻ അസ്തമിച്ചപ്പോൾ നിലത്തു പടർന്ന ചോരയിൽ മയിൽ പീലി നനഞ്ഞു കുതിർന്നു . അവളുടെ ചിതയുടെ തലയ്ക്കൽ ശിവദാസനും , കാൽക്കൽ വേടനും നിന്നിരുന്നു.പൂക്കൾക്ക് പകരം വേടൻ കൊണ്ടുവന്നത് മയിൽ പീലികൾ ആണെന്ന് അവർ പറഞ്ഞു . ഇനി ചോദ്യങ്ങൾക്കു ഇട നൽകാത്ത അവളുടെ സൗന്ദര്യവും , അവളുടെ അഴകിന് കഥകൾ മെനഞ്ഞ അവരും , അഴകിന്റെ കഥകൾ കേട്ട ഞാനും അവൾക്കൊപ്പം ആ ചിതയിൽ എരിഞ്ഞു.