Skip to main content
Srishti-2022   >>  Short Story - Malayalam   >>  പണം പ്രധാനം

Nisha K P

Infosys Limited

പണം പ്രധാനം

പണം പ്രധാനം

ഇത് കേരളത്തിലെ  ഒരു കടലോരഗ്രാമം. രണ്ടായിരത്തി പതിനെട്ടിലെ പ്രളയത്തിൽ  കാര്യമായി കേടുപാടുകൾ ഒന്നും സംഭവിച്ചില്ലെങ്കിലും  അതേ  വർഷത്തെ ശബരിമല വിധിയിൽ അല്പസ്വല്പം വിള്ളലുകൽ സംഭവിച്ച ചില കുടുംബങ്ങളുൾപ്പെട്ട  ഗ്രാമം. അത്തരം ഒരു ഇടത്തരം കുടുംബത്തിലെ ഗൃഹനാഥനാണ്  റിട്ടയേർഡ്  ബാങ്കുദ്യോഗസ്ഥനും  യുക്തീശ്വരവാദിയുമായ  രാഘവൻ സാർ.  യുക്തീശ്വരവാദം  എന്നാൽ   രാഘവൻ സാറിന്റെ നിർവചനപ്രകാരം  യുക്തിയും  ഈശ്വരവിശാസവും പരസ്പരവിരുദ്ധമല്ലെന്നും ,  രണ്ടിനും ഒരു സമ്മേളനബിന്ദു ഉണ്ടെന്നും ഉള്ള  തത്വം. രാഘവൻ സാറിന്റെ ഭാര്യയും , അദ്ദേഹത്തിൻറെ  അതേ ബാങ്കിൽ  തന്നെ ഉദ്യോഗസ്ഥയും  ആയ രമാദേവിയാകട്ടെ ,  കാര്യമായ യുക്തിവിശകലനത്തിനു  മുതിരാതെ ഒട്ടുമിക്ക പരമ്പരാഗത  ആചാരങ്ങളും അതേപടി പിന്തുടരുന്ന ഒരു സാധാരണ സ്ത്രീയും.  നവോത്ഥാനവാദികളുടെ ഭാഷയിൽ പറഞ്ഞാൽ 'കുലസ്ത്രീ'.

ശബരിമല വിധി ഒരു സാധാരണ  മലയാളി കുടുംബത്തിൽ എങ്ങനെ വിള്ളലുകൾ സൃഷ്ടിച്ചു എന്നതിന്റെ  ഒരു  ബാഹ്യതല  വിശദീകരണം  മാത്രമാണ്  മേല്പറഞ്ഞവ . "സന്തുഷ്ട കുടുംബങ്ങൾ എല്ലാം ഒന്നിനോടൊന്നു സദൃശം, എന്നാൽ  അസന്തുഷ്ട കുടുംബങ്ങൾ ഓരോന്നും അതിന്റേതായ രീതിയിൽ അസന്തുഷ്ടം" എന്ന് ടോൾസ്റ്റോയ്  പറഞ്ഞത് പോലെ അന്തർധാരകൾ ഓരോ കുടുംബത്തിലും വ്യത്യസ്തവും. രാഘവൻ സാറിന്റെ കാര്യമെടുത്താൽ തന്നെ  , വിരമിക്കാൻ ഇനിയും അഞ്ചു വർഷം  ബാക്കിയുള്ള  ഭാര്യക്കു ലഭിക്കാൻ പോവുന്ന പദവികളെ പറ്റി അദ്ദേഹത്തിന്  ചില അസൂയ കലർന്ന  വ്യാകുലതകളില്ലാതില്ല. ശമ്പളവും പെൻഷനും തമ്മിൽ താരതമ്യം ചെയ്യുന്നതിൽ യുക്തിയില്ലെന്നു അറിഞ്ഞിട്ടും, മാസാദ്യം ഭാര്യയുടെ അക്കൗണ്ടിൽ വരുന്ന ഭീമമായ തുക രാഘവൻ സാറിനെ ചെറുതല്ലാത്ത രീതിയിൽ  അസ്വസ്ഥനാക്കുന്നുണ്ട്. അതിന്റെ ഒരു ചെറുതല്ലാത്ത അഹങ്കാരം രമാദേവിക്കും ഉണ്ട്. കാരണം, വർഷങ്ങളോളം നീണ്ട ബാങ്കിങ് ജീവിതത്തിൽ നിന്ന് അവരിരുവരും പഠിച്ചത്  ഒരേ പാഠം  - പണം വരും , പോവും, എങ്കിലും പണം പ്രധാനം. അതെ,  "money  matters". ഇതേ പാഠം അച്ഛനമ്മമാരിൽനിന്നും സ്വയമേവയും പഠിച്ച , ശുഭ എന്ന ഒരു മകൾ കൂടിയുണ്ട് ആ കുടുംബത്തിൽ. ഐടി പാർക്കിൽ അടുത്തിടെ ജോലിയിൽ പ്രവേശിച്ച ശുഭ,  സ്വന്തം കാലിൽ നിൽക്കുന്നതിന്റെ  അഹങ്കാരം അറിഞ്ഞു തുടങ്ങുന്നതേയുള്ളൂ.

 റിട്ടയർ ചെയ്ത് ഏതാണ്ട് ഒരു വർഷത്തിന് ശേഷമാണ്  രാഘവൻ സാർ ,  വിരസത അകറ്റാനെന്ന  വ്യാജ്യേന,  ധനസമ്പാദനത്തിൽ തുലനത  വരുത്താമെന്ന പ്രതീക്ഷയിൽ, ഭാര്യയുമായി  വാതുവെപ്പ് കളി തുടങ്ങുന്നത്. അതായത്  ഏതാണ്ട് മൂന്നു വർഷം മുമ്പ്. അടുത്ത വീട്ടിലെ അച്ചടക്കക്കാരിയായ കോളേജ്   വിദ്യാർത്ഥിനിയുടെ   ഒളിപ്രേമം  കണ്ടുപിടിച്ചുകൊണ്ടായിരുന്നു , രാഘവൻസാറിൻറെ ആദ്യത്തെ  വാതുവെപ്പ് വെല്ലുവിളി. ഒളിച്ചോടുമെന്നു രാഘവനും  ഇല്ലെന്നു രമയും. ദിവസം മുഴുവൻ വീട്ടിലിരിക്കുന്ന രാഘവൻ സാർ വേണ്ടത്ര രഹസ്യ വിവരങ്ങൾ ഇതിനെപ്പറ്റി ചോർത്തിയിരുന്നതിനാൽ  അയാളുടെ  വാദം തന്നെ ശരിയായി വന്നു.  അയാൾ കണക്കുകൂട്ടിയതു പോലെ,  തോൽവി സംഭവിച്ച രമാദേവി തന്നെ അടുത്ത വാതുവെപ്പിന് മുന്കയ്യെടുത്തു. അങ്ങനെ ജയിച്ചും തോറ്റും  അവർ രാഷ്ട്രീയം , അയല്പക്കകാര്യം   എന്ന് വേണ്ട,  മഴ പെയ്യുമോ ഇല്ലയോ എന്നതിന് വരെ വാതുവെപ്പ്  നടത്തി. അച്ഛനോടും , അമ്മയോടും സമദൂരം പാലിക്കുന്ന മകൾ ശുഭ, തന്റെ ഒരു അനുമാനം  വെച്ച് ജയസാധ്യത ആർക്കാണോ , അയാളുടെ ഭാഗം  ചേർന്ന്  പോന്നു . ജയിച്ചു കിട്ടുന്ന തുകയിൽ  നിന്നും ഒരു ചെറിയ പോക്കറ്റ് മണി എന്നത്  മാത്രമായിരുന്നു അവളുടെ ആവശ്യം.
 
 അങ്ങനെ ആ കുടുംബം നിർദോഷമായി അനുഷ്ഠിച്ചുകൊണ്ടിരുന്ന പന്തയക്കളിക്ക്  ഒരു ഗുരുതരമായ മാനം  വന്നത് ശബരിമല വിധിയെ തുടർന്നാണ് . പടി പടിയായി  ഉയർത്തിക്കൊണ്ടുവന്നിരുന്ന പന്തയപ്പണത്തിൽ തന്നെ  പൊടുന്നനെ ഒരു കുതിച്ചുകയറ്റം ആണ് ഉണ്ടായത്.  പന്തയത്തുക രമാദേവിയുടെ  മാസശമ്പളത്തിന്റെ നേര്പകുതിയായി നിശ്ചയിച്ചു. സുപ്രീം കോടതി വിധിയുടെ ആധികാരിതയിലും ഇടതുപക്ഷ സർക്കാരിൻറെ  നിശ്ചയദാർഢ്യത്തിലും  ഉറച്ച വിശ്വാസമുണ്ടായിരുന്ന  രാഘവൻ സാർ വാദിച്ചത് ചെറുപ്പക്കാരായ സ്ത്രീകൾ പതിനെട്ടാം പടി കയറിയിരിക്കുമെന്ന്. അയ്യപ്പന്റെ ശക്തിയിലും, ഭക്തരും , അല്ലാത്തവരും ആയവരുടെ സമരമുറയിലും വിശ്വാസമുണ്ടായിരുന്ന രമാദേവി വാദിച്ചത്  സ്ത്രീകൾ പതിനെട്ടാം പടി  കയറില്ലെന്നും. ഈ കാര്യത്തിൽ വ്യക്തമായ അഭിപ്രായം ഇല്ലാതിരുന്ന  മകൾ പൊതുവെയുള്ള സ്ഥിതിഗതികൾ വിലയിരുത്തി അമ്മയുടെ പക്ഷം ചേർന്നു പരാജയം ഏറ്റുവാങ്ങുകയും  ചെയ്തു.

ആ പന്തയത്തിന്റെ  ക്ഷീണം മാറ്റാനായിട്ടാണ് , പുനഃപരിശോധനാ വിധി വന്നപ്പോൾ മകൾ തന്നെ  അടുത്ത വാതുവെപ്പിന് മുൻകയ്യെടുത്തത്.

 "അച്ഛാ , വിധി സ്റ്റേ ചെയ്തില്ലല്ലോ. നമുക്ക് രണ്ടാൾക്കും കൂടി ശബരിമലക്ക് പോയാലോ."  മകളെയും കൊണ്ട് ഒരു   സംഘർഷഭൂമിയിലേക്കു പോകാനുള്ള ധൈര്യം അച്ഛനുണ്ടായിരുന്നില്ല. മാത്രവുമല്ല , മാറിയ രാഷ്ട്രീയ സാഹചര്യം അനുസരിച്ചു സർക്കാരിന്റെ പിന്തുണ ഉണ്ടാവുമെന്ന  വിശ്വാസവുമില്ലായിരുന്നു.
 
 " അച്ഛൻ വാതു  വെക്ക് . പ്രശ്നം ഉണ്ടായാൽ ഞാൻ വേറെ വഴി കണ്ടിട്ടുണ്ട്" , അച്ഛൻറെ ആശയക്കുഴപ്പം മനസിലാക്കിയ മകൾ ഒന്നുകൂടി നിർബന്ധിച്ചു. മകൾക്ക് ഈയിടെയായി കുറച്ചു ബുദ്ധി കൂടിയിട്ടുണ്ടെന്ന് ഏതാണ്ടൊരു തോന്നൽ  ഉള്ള അച്ഛൻ  ഒരു പരീക്ഷണത്തിന് മുതിരാൻ തന്നെ തീരുമാനിച്ചു.

"രമേ , ഈ വിധി സ്റ്റേ  ചെയ്യാത്ത സ്ഥിതിക്ക് ഞാൻ ശുഭയെ  കൂട്ടി  മലക്ക്  പോയാലോ?"

"പിന്നേ , അവൾ നിങ്ങളെപ്പോലെ   ഈശ്വരവിശ്വാസം ഇല്ലാത്ത കൂട്ടത്തിലല്ല , അവൾ വരില്ല."  മകളുടെ ഈശ്വരവിശ്വാസത്തെ പറ്റി വേണ്ടത്ര ആത്മവിശ്വാസം ഇല്ലാതിരുന്നിട്ടും അവർ അങ്ങനെ തന്നെ പറഞ്ഞു.

"എന്തായാലും അവൾ നിന്നെപ്പോലെ മണ്ടിയല്ല . അവൾ  വരും,പതിനെട്ടാം പടി കയറുകയും ചെയ്യും. ബെറ്റ്  വെക്കാം"

ആചാരലംഘനത്തിനു മകൾ മുതിരില്ലെന്ന ദൃഢവിശ്വാസത്തിൽ അമ്മ വാതുവെപ്പിന് സമ്മതം മൂളി. പന്തയത്തുകയുടെ മൂല്യം വീണ്ടും ഇരട്ടിച്ചു. രമാദേവിയുടെ  ഒരു   മാസത്തെ ശമ്പളത്തിനു തത്തുല്യമായ  തുക.തുകയുടെ പകുതി തനിക്കെന്ന് ശുഭ അച്ഛനുമായി രഹസ്യധാരണയിൽ എത്തി. ഇതൊന്നും അറിയാത്ത അമ്മ ,ശാസിച്ചും , അപേക്ഷിച്ചും , കേണും, ഈശ്വരകോപത്തെ പറ്റി ബോധവത്ക്കരിച്ചും , മകളെ പിന്തിരിപ്പിക്കാൻ ആവതു ശ്രമിച്ചു എങ്കിലും, അവൾ രണ്ടും കല്പിച്ചു കെട്ട്  നിറച്ചു .  

എന്തായാലും കാര്യങ്ങൾ   ശുഭ പ്രതീക്ഷിച്ചതു  പോലെ തന്നെ  നീങ്ങി  - 'നിലക്കലി'ൽ തടഞ്ഞു നിർത്തി പരിശോധന,  ഉപരോധം, മീഡിയ കവറേജ് , പോലീസ് ഉപദേശം അങ്ങനെ എല്ലാം. ടിവി ചാനലുകൾ വഴി വിവരമറിഞ്ഞ്  അമ്മ തന്നെ വിളിക്കുന്നതു  വരെയും  അവൾ   ഭക്തരും , പോലിസും ,മാധ്യമങ്ങളും ആയുള്ള തർക്കം തുടർന്നു. അമ്മ ഫോണിൽക്കൂടി തിരിച്ചുവരാൻ  ഉള്ള അപേക്ഷ തുടർന്നെങ്കിലും ശുഭ ഒരു പാറ പോലെ നിന്നു.  ഒടുവിൽ അമ്മ വാതുവെപ്പിൽ നിന്ന് പിൻവാങ്ങി.  പന്തയത്തുക മുഴുവനും   ലഭിക്കണമെന്ന  വ്യവസ്ഥയിൽ അച്ഛനും ശുഭയും കെട്ടിറക്കി.

 ദിവസങ്ങൾക്കു ശേഷം ഒരു വാരാന്ത്യത്തിൽ , ശുഭ,  തന്റെ അഞ്ചു ദിവസത്തെ പ്രവൃത്തിദിനങ്ങളുടെ ക്ഷീണം അകറ്റാൻ മൊബൈൽ ഫോണിലും സാമൂഹ്യമാധ്യമങ്ങളിലും  വിശ്രമിക്കവേ  , രമാദേവി ശുഭയുടെ മാറ്റത്തെ കുറിച്ചുള്ള ആകുലതകൾ ഭർത്താവിനോട് പങ്കുവെച്ചു.

 " അവൾക്കിപ്പോ തന്റേടം  കുറച്ച് കൂടുതലാ.ആര് വിചാരിച്ചു ശബരിമല പോവാനൊക്കെ ഇറങ്ങി പുറപ്പെടുംന്ന്. എനിക്ക് പേടിയാവുന്നു , ഇനി നാളെ പബ്ബ് തുടങ്ങിയാൽ അവൾ അവിടേം പോവില്ലേ ."

"ഏയ് , അവൾ എന്റെ മോളാ. അവൾ അങ്ങനെ ഒന്നും പോവില്ല." തന്റെ സ്വന്തം ചെറുപ്പകാലത്തെ   സുന്ദരവിസ്‌മൃതിയിൽ പൂഴ്ത്തി രാഘവൻമാസ്റ്റർ പ്രഖ്യാപിച്ചു.

"ആ  ഹാ , അവളുടെ മാറ്റം നിങ്ങൾ വല്ലതും അറിയുന്നുണ്ടോ? അവൾ പബ്ബിൽ പോവും, ബെറ്റ് ഉണ്ടോ "

"ശരി ബെറ്റ്".  പെട്ടെന്നൊരു ആവേശത്തിന്  പന്തയം ഏറ്റെങ്കിലും,അടുത്ത നിമിഷം അയാളുടെ കണ്ണുകൾ  മൊബൈൽ ഫോണിൽനിന്ന് ഇടങ്കണ്ണിട്ട് നോക്കുന്ന മകളുടെ കണ്ണുകളിൽ ഉടക്കി.

"ഇതൊന്നും ശരിയാവില്ല, നീ എന്തറിഞ്ഞിട്ടാ  .. ഇവളെ വെച്ചുള്ള ഒരു ബെറ്റും വേണ്ട" അയാൾ രോഷാകുലനായി.

 "അച്ഛാ , അങ്ങനെ ഒരു നിയമം ഇതുവരെ ഇല്ലല്ലോ. ബെറ്റിന്ന് പിന്നാക്കം വെച്ചാൽ  പൈസ മുഴുവൻ കൊടുക്കണം ന്നു അറിയാലോ . പിന്നെ നാണക്കേടും " മകളുടെ സ്വരത്തിലെ പരിഹാസം അയാൾക്കത്ര രസിച്ചില്ല.

" ആ, ഇനി പിന്നാക്കമില്ല.. "  സ്വല്പം ഗൗരവത്തിൽ തന്നെ ഇത് പറയുമ്പോൾ, അയാളുടെ ആത്മഗതം ഇതായിരുന്നു. ' ഇല്ല , സദാചാര പോലീസ് വരാതിരിക്കില്ല.'