Surya C G
UST Global
അജ്ഞാനത്തിലേക്ക് ഒരു മടക്കയാത്ര
പൊടിമഴ പെയ്തൊരാ
കുന്നിൻ ചെരിവിൽ നീ,
കൊടി നാട്ടി നിന്നിലെ
ചോരത്തിളപ്പിനാൽ.
പുഴയും, പ്രഭാതവും,
സഹ്യനും, മേഘങ്ങൾ-
പേറുമാ അംബര-
ത്തിന്നും നടുവിലായ്.
കുത്തിനോവിച്ചു നീ
ഭൂമിയാം അമ്മതൻ
നെഞ്ചിൽ പൊടിഞ്ഞു
ചുടുരക്തം കണക്കിനെ.
പേശികൾ മുറുകുമീ
ക്രോധത്തിനിടയിൽ നീ
കണ്ടില്ല ഭൂമിതൻ
കണ്ണിലെ ചോരയെ.
കറുകറെ കാർമുകിൽ
പെയ്തിറങ്ങി നിന്റെ
കൊടികൾ വിഴുങ്ങുവാ-
നെന്ന പോലെ.
മണലും, മരങ്ങളും,
കൊടികളും കാലക്കെടുതിയിൽ
മുങ്ങി നിൻ
പ്രജ്ഞകളോരോന്നും.
ഒലിച്ചു പോയ് നിന്നുടെ
വസ്ത്രത്തലപ്പിൽ നി-
ന്നൊഴുകി അഹന്തതൻ
ചുടുമഷിച്ചിത്രങ്ങൾ.
കേണു നീ രക്ഷയ്ക്ക്
കൊടിനിറം നോക്കാതെ,
അലറിക്കരഞ്ഞു നീ
മനുഷ്യനെ കാണുവാൻ.
വെളുപ്പായിരുന്നില്ലവൻ
നിന്നുടെ പ്രജ്ഞകൾ-
ക്കൊതിരുന്നില്ലവൻ
മത്സ്യബന്ധനം ചെയ്തവൻ.
കൈ നീട്ടി നീ
നിന്ദിച്ച കറുത്ത കൈകൾ
ചുടുരക്തം തിളക്കുന്ന
ശക്തമാം പേശികൾ.
അവനുടെ ചുമലുകളി-
ലേറി നീ അമ്മതൻ
കൈകളിൽ ചോര-
ക്കിടാവിനെ പോൽ.
വാഴ്ത്തി നീ അവനുടെ
സാഹസത്തെ,
മെനഞ്ഞു നീ രക്ഷതൻ
കഥകളേറെ.
മേഘങ്ങളെല്ലാം
ചിതറിത്തെറിച്ചു പോയ്
സൂര്യകിരണങ്ങൾ
വന്നു പതിച്ചു നിൻ നെറുകിലായ്.
സട കുടഞ്ഞുണരുന്നു
നിന്നിലെ രക്ത-
ത്തിളപ്പിൽ ജനിച്ചൊരാ
വർഗീയവാദിയും.
ഭ്രാന്തമായ് പരതി നീ
നിൻ കൊടിക്കായ്,
ചോര വാർന്നു കിടന്നൊരാ
സഹജർക്കിടയിലും.