Visakh Karunakaran
Allianz
പരിശുദ്ധി
ഇരുട്ടടഞ്ഞ അപ്പാർട്മെന്റിന്റെ പടിക്കെട്ടിലൂടെ ശാന്തനായി അയാൾ താഴേക് നടന്നിറങ്ങുകയായിരുന്നു. അയാളുടെ നനഞ്ഞ വസ്ത്രങ്ങൾ പുറത്തു പെയ്തുക്കോണ്ടിരുന്ന മഴയുടെ പ്രതിഫലനമായിരുന്നു. മനസ്സിൽ കാത്തൂസൂക്ഷിച്ച ഭാരം ഇറക്കിവച്ചതിന്റെ നിർവൃതി ആ മുഖത്ത് പുഞ്ചിരി തൂക്കിയിരുന്നു. ശാന്തമായ ആ ഭാവം വിജയത്തെ പ്രകടിപ്പിക്കുന്നു. പാർക്കിംഗ് ഏരിയയിൽ തന്നെ കാത്തുനിൽക്കുന്നവരെ കണ്ടപ്പോൾ അയാൾ പൊട്ടിച്ചിരിച്ചു. അവരുടെ വാഹനത്തിന്റെ പിൻസീറ്റിലേക്ക് കയറി ഇരുന്നപ്പോഴും ആ മുഖത്ത് പുഞ്ചിരി മായാതെ നിലനിന്നു. അപ്പോഴെല്ലാം അവൾ ചോദിച്ച ആ ചോദ്യമായിരുന്നു അയാളുടെ മനസ്സിൽ.
ഈ കാഴ്ചകൾക്കെല്ലാം മൂകസാക്ഷിയായി തന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിൽക്കുകയായിരുന്നു അവൾ, സിയ. അല്പനേരം മുൻപ് വരെയും അവളുടെ ജീവിതത്തിൽ ഒട്ടും പ്രധാന്യമില്ലാത്തിരുന്ന ഒരാൾ, ഇപ്പോൾ പ്രധാനമായ ഒരു ചോദ്യത്തിനു ഉത്തരം നൽകാതെ ഇതാ പോകുന്നു. "എന്തിനുവേണ്ടി", എത്ര ആലോചിച്ചിട്ടും അവൾക്ക് അതിനുള്ള ഉത്തരം കിട്ടിയിരുന്നില്ല. ഇതൊന്നും കാണാതിരിക്കാൻ ആ നിറഞ്ഞ കണ്ണുകൾ അവൾ അടച്ചുപിടിച്ചു. അവളുടെ ചിന്തകൾ കഴിഞ്ഞ കുറേ നിമിഷങ്ങൾ പിന്നിലേക്ക് പോയി.
വിണ്ണിൽ നിന്നും പൊഴിഞ്ഞു വീഴുന്ന മഴമൊട്ടുകളെ കീറിമുറിച്ചു മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന ആ കാറിന്റെ കണ്ണാടി ചില്ലിലൂടെ സിയ പുറത്തേക്കു നോക്കിയിരിക്കുകയായിരുന്നു. പങ്കുചേർന്നിട്ടു വരുന്ന മരണാനന്തര ചടങ്ങുകൾ അവളെ വല്ലാതെ അസ്വസ്ഥയാക്കിയിരിന്നു.
കാർ ഒരു ബഹുനില അപാർട്മെന്റ് കെട്ടിടത്തിന്റെ ഗേറ്റ് കടന്നു പാർക്കിംഗ് ഏരിയയിൽ നിന്നു. നിർത്തിയ കാറിൽ നിന്നു അവളിറങ്ങി ഡ്രൈവറോട് ഒന്നും പറയാതെ ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു. തന്റെ ഫ്ലാറ്റ് എത്തിയ സിയ, ബാത്റൂമിലെ ഷവറിനു കീഴിൽ കുറെ നേരം നിന്നു. അപ്പോഴെല്ലാം ഈ ലോകം വിട്ടുപോയ രഞ്ജിത്ത് ആയിരുന്നു അവളുടെ മനസ്സിൽ. രഞ്ജിത്ത്. രതിയുടെ പല ഭാവങ്ങളും അനുഭൂതികളും അവളിലേക്ക് പകർന്നവൻ. ഏതൊരു സ്ത്രീയെയും തന്റെ വാക്കുകൾ ആകുന്ന വലയിൽ കുരുക്കുന്ന നായാട്ടുകാരൻ. അവൻ വാക്കുകളിലൂടെ സന്നിവേശിപ്പിച്ച മായാലോകം അവനിലൂടെ അറിഞ്ഞ നിമിഷങ്ങൾ സിയയുടെ മനസ്സിൽ മിന്നിമാഞ്ഞു. നേട്ടങ്ങൾക്കല്ലാതെ രതിപ്രീതിക്കായി മാത്രമുള്ള ബന്ധം. പ്രണയരഹിതമായ ബന്ധം. അതായിരുന്നു രഞ്ജിത്ത്.
കുളി കഴിഞ്ഞു ഈറൻ മാറിയ അവൾ ഡ്രോയിങ് റൂമിലേക്ക് വന്നു. ലക്ഷ്യമില്ലാത്ത കാട്ടുകുതിരയെപോലെ പായുന്ന തന്റെ മനസ്സിനെ ശാന്തമാക്കാൻ പ്രിയ സുഹൃത്തായ സ്കോച്ചിനെ കൂട്ടുപിടിച്ചു. തനിക്കിഷ്ടമുള്ള സംഗീതം ശ്രവിക്കാൻ അവളുടെ മനസ്സ് മോഹിച്ചു .മ്യൂസിക് പ്ലെയർ ഗാനം മൂളി തുടങ്ങിയ ആ നിമിഷം തന്നെ മുൻകൂട്ടി നിശ്ചയിച്ചപോലെ വൈദ്യുതി എങ്ങോട്ടെന്നില്ലാതെ മാഞ്ഞുപോയി. ഇരുട്ടിൽ നിന്ന് രക്ഷക്കായി മെഴുകുതിരി വെളിച്ചമെത്തി. ആ നേർത്ത കിരണത്തെ സാക്ഷിയാക്കി അവൾ തന്റെ ചിന്തകളുമായി പകിടകളി തുടർന്നു. താനുമായി കിടക്ക പങ്കിട്ട 6 പേരിൽ 5 പേർ ഈ കഴിഞ്ഞ മാസത്തിനുള്ളിൽ മരിച്ചിരിക്കുന്നു. അതും അപകട മരണങ്ങൾ. യാദൃച്ഛികമോ, അതോ... ആശങ്ക വർദ്ധിച്ചുക്കോണ്ടിരുന്നു. പെട്ടെന്നു വാതിലിൽ ആരോ മുട്ടി. ഈ അസമയത്തിൽ ആരായിരിക്കും! സംശയത്തോടെ അവൾ വാതിൽ പാതി തുറന്നു. അരണ്ട വെളിച്ചത്തിൽ നനഞ്ഞു കുതിർന്ന ആ മുഖം അവൾ കണ്ടു. അടിമുടി നനഞ്ഞ് ഒരു ചെറു പുഞ്ചിരിയുമായി അയാൾ, മഹാധർ... സിയയുടെ സഹപ്രവർത്തകൻ.
അവൾ ചോദിച്ചു, "എന്താ ഈ നേരത്ത്". ഒരു കാര്യം പറയാനുണ്ടെന്ന മറുപടി താഴ്ന്ന സ്വരത്തിൽ അയാൾ നൽകി. ഈ രാത്രി നേരത്തു ഏതൊരു ആണിനും പറയാൻ ഉള്ളത് എന്താണെന്നു അവൾക്ക് അറിയാം. ഒരുപ്പാട് തവണ ആ കാര്യങ്ങൾ കേട്ടിട്ടുണ്ടവൾ. അവജഞ മറച്ചുവച്ചു അവൾ അയാളെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. ടവൽ നൽകിയ ശേഷം ഗ്ലാസ്സിൽ സ്കോച്ച് ഒഴിച്ചു അയാൾക്കു നേരെ നീട്ടി. അയാൾ അതു വാങ്ങിയ ശേഷം എതിർ വശത്തുള്ള കസേരയിൽ സിയ ഇരുന്നു. അവൾ ചോദിച്ചു, "എന്താ കാര്യം"? കയ്യിൽ ഇരുന്ന ഗ്ലാസ് കുടിച്ചു തീർത്ത് മാറ്റിവച്ച ശേഷം മഹാധർ പറഞ്ഞു തുടങ്ങി. "എനിക്കു സിയയെ ഇഷ്ടമാണ്". ഇതുകേട്ട സിയ്ക്ക് ചിരി വന്നു. ഇഷ്ടം, അവശ്യക്കാരന്റെ ഇഷ്ടം. 5 പേരുടെ ഇഷ്ടങ്ങൾക്കായി പല തവണ വഴങ്ങിയിട്ടുണ്ട്. അതുകൊണ്ടു നേട്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഈ കാണുന്ന ജീവിതവും പണവും ഉയർന്ന പോസ്റ്റും എല്ലാം. പിന്നെ സുഖം. ആ കർമ്മത്തിൽ രഞ്ജിത്ത് പങ്കാളിയായി. മറ്റുളവർക്കായി താൻ കിടന്നു കൊടുത്തപ്പോൾ, രഞ്ജിതു തനിക്കായി കിടന്നു തന്നു. അന്തർമുഖനും വെറും സാധാരണക്കാരനുമായ മഹാധരിന്റെ ഇഷ്ടത്തിന് വഴങ്ങുന്നതുക്കൊണ്ടു തനിക്കെന്ത് നേട്ടം, സിയ ചിന്തിച്ചു.
അയാൾ ഇടറുന്ന ശബ്ദത്തിൽ തുടർന്നു പറഞ്ഞു, "ഞാൻ ഇഷ്ടപ്പെട്ട, സ്വന്തമാക്കാൻ ആഗ്രഹിച്ച എന്റെ സിയ ജീവിതത്തിൽ ഉയരാൻ വേണ്ടിയും സുഖത്തിനു വേണ്ടിയും പലരുമായി കിടക്ക പങ്കിട്ടെന്നറിഞ്ഞപ്പോൾ ഞാൻ തകർന്നുപോയി". ഇതു കേട്ട അവൾക്ക് പുച്ഛം തോന്നി. തന്റെ ആയുധം എന്തെന്നറിഞ്ഞപ്പോഴാണ് ജീവിതത്തിൽ വിജയം വന്നു തുടങ്ങിയത്. തനിക്കു മുന്നിൽ തുറന്ന വാതിലുകളിലൂടെ പ്രവേശിച്ചു ഒരോ പടിയും കയറി കയറിയാണ് ഈ നിലയിൽ എത്തിയത്. കഴിവില്ലാത്ത പുരുഷ പ്രജകൾ ഇതുപോലെ പുലമ്പികൊണ്ടിരിക്കും, കുറ്റപ്പെടുത്തും, ഒളിഞ്ഞു മാറി പല്ല പേരുകൾ വിളിക്കും. ഇതിനെ ഇവർകാക്കൂ. ചിന്തയിൽ കുരുങ്ങി കിടന്ന അവളെ അതിൽ നിന്നും താഴേക്ക് ഉന്തിയിടുന്ന പ്രഹരം പോലെ ആ വാർത്ത അയാൾ അറിയിച്ചു. "നിന്റെ 6 സുഹൃത്തുക്കളിൽ രഞ്ജിത്ത് ഉൾപ്പെടെ 5 പേരെയും കൊലപ്പെടുത്തിയത് ഞാനാണ്". ഭയത്തിന്റെ ആഗമനത്തോടെ പുച്ഛം എന്ന വിരുന്നുകാരൻ സിയയുടെ മനസ്സിൽ നിന്നും ഓടിയൊളിച്ചു. ഇരുട്ടിൽ മെഴുകുതിരി വെളിച്ചം പ്രകാശിക്കുന്ന പോലെ ശാന്തനായ ആ മനുഷ്യനിൽ ഭ്രാന്തമായ ഒരു മനസ്സുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അവ. ആളിക്കത്തുന്ന മനസ്സിനെ പിടിച്ചുകെട്ടി ഒരു ചെറു പുഞ്ചിരിയോടെ അയാൾ തുടർന്നു, "നിന്നെ കണ്ട നാൾ മുതൽ നിന്റെ ഈ കണ്ണുകൾ എന്നെ വേട്ടയാടാൻ തുടങ്ങിയതാണ്, നിന്റെ ഈ ശബ്ദം എന്നെ മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ടുപോയി. നീ നഷ്ടമാകുമെന്ന ഭയത്താൽ ഞാൻ അതു അറിയിച്ചില്ല. പക്ഷെ നീ... നീ പല്ലർക്കും പല്ലത്തിനുമായി വഴങ്ങി കൊടുത്തു". രാത്രിയുടെ നിശബ്ദത അതിഥിയായെത്തിയ കുറച്ചു നിമിഷങ്ങൾ. അവയുടെ ആയുസ്സ് തീരുമുൻപ്പ് അതിലേക്ക് വന്നു വീണ ഇടിമിന്നൽ പോലെ അയാളുടെ വാക്കുകൾ പ്രതിധ്വനിച്ചു. "നീ ഓരോ തവണ ഭോഗിച്ചപ്പോഴും അവിടെ നശിച്ചത് എന്റെ പ്രണയമാണ്". ഈ കേട്ടതെല്ലാം സിയയെ തളർത്തിയിരിക്കുന്നു. അവളുടെ മനസ്സിൽ ധൂപ പൂർണമായ ഒരു ജ്വാലാമുഖി ഉടലെടുത്തിരുന്നു. മഹാധർ തുടർന്നു, "എന്റെ പ്രണയം കളങ്കിതയായ നിന്നോട് പറയാൻ എനിക്കു കഴിയുന്നില്ലായിരുന്നു. പറയാതിരിക്കാനും കഴിയുന്നില്ല. എന്റെ ബുദ്ധിയും മനസ്സും തമ്മിലുള്ള യുദ്ധത്തിനൊടുവിൽ ഞാനൊന്നുറപ്പിച്ചു. നിന്നെ പരിശുദ്ധയാക്കണം. അതിനു ഇതല്ലാതെ മറ്റൊരു മാർഗ്ഗം ഞാൻ കണ്ടില്ല. കൊന്നു 5 പേരെയും... അല്ല ആറാമനേയും കൊന്നിട്ടാണ് ഞാൻ ഇവിടേയ്ക്ക് വന്നത്". വീണു കിടന്നവൾക്കുമേൽ പതിച്ച തൊഴിയായിരുന്നു ആ വാക്കുകൾ.
ഒരു പോലീസ് ജീപ്പിന്റെ ശബ്ദം അപ്പാർട്ട്മെന്റിനെ ലക്ഷ്യമാക്കി വന്നു നിന്നു. ഇതു കേട്ട മഹാധർ പറഞ്ഞു, "ഞാൻ തെറ്റു ചെയ്തു, അതിനുള്ള ശിക്ഷ എനിക്കു കിട്ടണം. അതിനാൽ പോലീസിനെ ഞാൻ വിവരം അറിയിച്ചു. എന്നെ കൊണ്ടുപോകാൻ അവരെത്തി". യാത്ര ചോദിച്ചിട്ട് അയാൾ നടന്നു. അതിനിടയിൽ സിയയോട് പറഞ്ഞു, "മറ്റുള്ളവരുടെ മുന്നിൽ നീ എന്താണെന്നു എനിക്കു അറിയേണ്ട. എന്റെ മനസ്സിൽ നീ ഇപ്പോൾ പരിശുദ്ധയാണ്. പുറത്തു പെയ്യുന്ന മഴപോലെ അവരുടെ രക്തം നീ ചെയ്തുകൂട്ടിയ കളങ്കമെല്ലാം കഴുകി കളഞ്ഞിരിക്കുന്നു. ഇപ്പോൾ... ഇപ്പോൾ ഞാൻ പറയുന്നു , സിയ ഐ ലവ് യൂ". അതുവരെ നിശ്ശബ്ദമായിരുന്ന അവളുടെ അധരങ്ങൾ ശബ്ദിച്ചു. "മഹാധർ, അർഹതയില്ലാത്ത എന്നെപോലൊരുവളെ എന്തിനു ഇത്ര സ്നേഹിക്കുന്നു". മറുപടിയായി ഒരു പുഞ്ചിരി നൽകി അയാൾ ആ ഫ്ലാറ്റ് വിട്ടിറങ്ങി. സിയയുടെ കണ്ണുകൾ നിറഞ്ഞു. ഇതുവരെയും കേൾക്കാത്ത വാക്കുകളായിരുന്നു ഇത്രനേരം കേട്ടത്. അവളുടെ ശരീരത്തെ അല്ലാതെ മനസ്സിനെ സ്നേഹിച്ച ഒരാളുടെ വാക്കുകൾ. യഥാർത്ഥ സ്നേഹത്തിന്റെ വാക്കുകൾ.
അവൾ ബാൽക്കണിയിൽ വന്നു നിന്നു. പാർക്കിംഗ് ഏരിയയിൽ കാത്തുനിന്ന പോലീസ് ജീപ്പിലേക്ക് ചിരിച്ചുകൊണ്ട് കയറുന്ന മഹാധറിനെ ഇമവെട്ടാതെ നോക്കി നിന്നു.
ജീപ്പ് സ്റ്റാർട്ട് ചെയ്ത ശബ്ദം കഴിഞ്ഞ നിമിഷങ്ങളുടെ ചിന്തയിൽ നിന്നുണർത്തി. ആ വാഹനം അപാർട്മെന്റ് വിട്ടിറങ്ങി ദൂരെ ഇരുട്ടിലേക്ക് മാഞ്ഞുപോകുന്നത് അവൾ നോക്കി നിന്നു. സിയ അവളോടു തന്നെ ചോദിച്ചു, "ഒരാൾക്ക് മറ്റൊരാളെ ഇത്രയധികം സ്നേഹിക്കാൻ കഴിയുമോ"?
ഈ സമയം ഇടവേളയ്ക്കായി പോയിരുന്ന വൈദ്യുതി തിരിച്ചെത്തി. മ്യൂസിക് പ്ലേയർ പാടി തുടങ്ങി. ജിം കോർസിന്റെ അതിമനോഹരമായൊരു ഗാനം.
"ഇഫ് ഐ കുഡ് സേവ് ടൈം ഇൻ എ ബോട്ടിൽ,
ഫസ്റ്റ് തിങ് ഐ വുഡ് ലൈക് ടു ഡു.
ഇസ് ടു സേവ് എവ്രി ഡേ റ്റിൽ ഇറ്റർണിറ്റി പാസ്സസ് എവേ
ജസ്റ്റ് ടു സ്പെൻഡ് ദെമ് വിത് യൂ...."