Abhilash Kunjukrishnan
Allianz
ബാനസവാടിയിലെ ഓട്ടോക്കാരൻ
പുള്ളോവറിൽ തങ്ങിനിന്ന സുഖമുള്ള ചൂടും പ്ലാറ്റ്ഫോമിലെ തണുത്ത
വെയിലും ചങ്ങാത്തം കൂടുന്നതിനു മുന്നേ റെയിൽവേ സ്റ്റേഷനു വെളിയിലെ
ഓട്ടോ ഡ്രൈവർമാരുടെ ശൃംഖല ഭേദിക്കുവാൻ സച്ചി ശ്രമം തുടങ്ങി.
"ഏനു സാർ...ത്രിഫിഫ്റ്റി ലാസ്റ്റു.... "
കഷ്ടിച്ച് അഞ്ചോ ആറോ കിലോമീറ്റർ പോകാൻ അഞ്ഞൂറ് രൂപയിൽ
തുടങ്ങിയ പേശലാണ്. രൂപയുടെ മൂല്യത്തകർച്ചയുടെ പ്രതിഫലനം.
പണ്ടൊക്കെ ഒരു മുപ്പത് കിലോമീറ്ററിൽ കൂടുതൽ പോകാനായിരുന്നു
ഇത്രയും തുക കൊടുത്തിരുന്നത്.
ബാനസവാടി റെയിൽവേ സ്റ്റേഷന്റെ പ്രധാനകവാടം വിട്ട് സച്ചി മെല്ലെ
റോഡിലേയ്ക്ക് തിരിഞ്ഞു.
വരണ്ട വയലറ്റ് പൂക്കൾ കൊഴിയുന്ന മരത്തിന് കീഴെ ഓട്ടോയുടെ
ഡ്രൈവിംഗ് സീറ്റിൽ ഇംഗ്ലീഷ് പത്രവും നിവർത്തിപ്പിടിച്ച് ഒരു ഓട്ടോക്കാരൻ.
ബംഗളൂരു നഗരത്തിൽ അത്യാവശ്യം ഇംഗ്ലീഷറിയാത്തവർ ചുരുങ്ങും.
എങ്കിലും സച്ചിക്കു കൗതുകം തോന്നി.
"സാർ ... രാമമൂർത്തീനഗർ ഓവർബ്രിഡ്ജ് .... പോകലാമാ?"
ബഹുഭാഷാജ്ഞാനിയായ അവന് തമിഴാണ് അപ്പോൾ വായിൽ വന്നത്.
പത്രത്തിൽ നിന്നും പ്രസാദഭാവത്തിൽ മുഖമുയർത്തി ഓട്ടോ ഡ്രൈവർ
പോകാം എന്ന് തലയാട്ടി.
"എവ്വളവ് ആകും"
സച്ചി തെല്ലു സംശയത്തോടെ താടിയിൽചൂണ്ടുവിരൽ കൊണ്ട്
ചൊറിഞ്ഞു.
"അത്ക്ക് എന്ന സാർ... മീറ്റർ കാശു കൊടുങ്കെ..."
സംശയം ആശ്ചര്യമായി. ബംഗളൂരു പട്ടണത്തിൽ ഓട്ടത്തിന് മീറ്റർ
കാശു മാത്രം വാങ്ങുന്ന ആളോ!
ലാപ്പ്ടോപ്പ് ബാഗ് കടത്തിവച്ച് അവൻ പിൻസീറ്റിലമർന്നു.
മുന്നിലെ കണ്ണാടിയുടെ ഒരുവശത്തിരുന്ന് ഉപേന്ദ്രയും കമലഹാസനും
പുഞ്ചിരിക്കുന്നു.
കുലുക്കത്തോടെ ഓട്ടോ മുന്നിലേയ്ക്കു ചലിച്ചു.
തുടക്കത്തിൽ തന്നോട് മുന്നൂറ്റമ്പതു രൂപ പറഞ്ഞ ഓട്ടോക്കാരൻ
മറ്റൊരു സവാരിയുമായി പോകുന്നതു സച്ചി ശ്രദ്ധിച്ചു.
"എന്ത ഊരു നീങ്കെ?' അവൻ ഡ്രൈവറോട് ചോദിച്ചു. "
ഇംഗ്ലീഷ് പരിജ്ഞാനിയായ ഇയാൾ ഏതുനാട്ടുകാരനായിരിക്കും.
"സേലം പക്കം സാർ... തലൈവാസൽന്ന് സൊല്ലുവാങ്കെ...
കേൾവിപ്പട്ടിര്ക്കാ...?''
തലൈവാസൽ വിജയ് എന്ന സിനിമാ താരത്തിന്റെ പേരിനൊപ്പമാണ്
ആ സ്ഥലനാമം സച്ചി ആകപ്പാടെ കേട്ടിട്ടുള്ളത്. സേലത്തുനിന്നും എൺപത്
കിലോമീറ്ററോളം ഉള്ളിലായി കിടക്കുന്ന ചെറിയൊരു പട്ടണമാണ്
തലൈവാസൽ. അത് മൈസൂർ രാജ്യത്തിന്റെ പ്രധാന
കവാടമായിരുന്നുവത്രെ.
ഇടറോഡ് വിട്ട് ഓട്ടോ മെയിൻ റോഡിന്റെ തിരക്കിലേക്ക് ഊർന്നു.
" Amma Calling .."
സച്ചി ഫോൺ എടുത്തുകൊണ്ട് ഇരുവശത്തേയ്ക്കും നോക്കി.
നിരത്തിലെ കാഴ്ചകൾ മായിച്ചുകൊണ്ട് വാഹനങ്ങളുടെ സൂകര പ്രസവം.
മെട്രോനഗരങ്ങളിലെ സ്ഥിരം കാഴ്ച.
വീട്ടിലേയ്ക്കുള്ള വഴിയിലാണെന്ന് അമ്മയോടു പറഞ്ഞ് കാൾ
കട്ടുചെയ്തിട്ട് സച്ചി വാട്ട്സപ്പ് പേജുകൾ ഒന്നൊന്നായി മറിച്ചുനോക്കി.
"അപ്പോ ബംഗളൂരു....?''
''രണ്ട് വർഷത്തേക്ക് മേലയാ ഇങ്ക താൻ.... അതോ അന്ത ബ്രിഡ്ജോട
പക്കം..."
ബാനസവാടി റെയിൽവേ ഓവർ ബ്രിഡ്ജ് കയറിയപ്പോൾ അയാൾ
ഇടത്തേക്കു ചൂണ്ടിപ്പറഞ്ഞു.
"എവ്വളവ് വർഷമാ ഓട്ടോ ഓട്ടിട്ടിരിക്ക്... ?"
"ഒന്നരവർഷം സർ... അത്ക്ക് മുന്നാടി വിവസായം...
അഗ്രിക്കൾച്ചർ....വെജിറ്റബിൾസ്..."
കൃഷിക്കു തമിഴിൽ വിവസായം എന്നാണു പറയുന്നത്.
"നീങ്ക കേരളാവിൽ എന്ത ഊര് സർ...?''
കോളേജ് ഗ്രൂപ്പിലേയ്ക്കു വന്ന ഒരു പോസ്റ്റിന് മൂന്ന് ചരിഞ്ഞ്
വാതുറന്ന് ചിരിക്കുന്ന സ്മൈലികൾ ഇട്ടുകൊണ്ട് സച്ചിപറഞ്ഞു.
"ട്രിവാൻഡ്രം..."
"കേരളാ... സൂപ്പർ സാർ..."
കൈകൊണ്ട് അയാൾ ആഗ്യം കാണിച്ചു.
"നാൻ ഒരു വാട്ടി വന്തിരിക്ക് അങ്കെ ..."
"ഇങ്ക എന്ത കമ്പനിയിലെ വേല പാക്ക്റോം സാർ....?''
''ഫോർച്ച്യൂൺ കംപ്യൂട്ടേഴ്സ്... ഒരു ചിന്ന ഐറ്റി കമ്പനി.'
"ഉങ്ക പേര്...?''
''സത്ചിത്" സച്ചി മുഴുവൻപേര് പറഞ്ഞു.
"സർ നാൻ... ശബരിനാഥൻ..."
ഡ്രൈവർ സ്വയം പരിചയപ്പെടുത്തി.
ബാനസവാടി അയ്യപ്പക്ഷേത്രത്തിനുമുന്നിലെ തിരക്കിൽ ഓട്ടോകുടുങ്ങി.
"അപ്പറം വിവസായത്ത്ക്ക് എന്നാച്ച്...?''
സച്ചി വീണ്ടും ചോദിച്ചു.
പുഞ്ചിരി മായാതെ ശബരിനാഥൻ പറയാനാരംഭിച്ചു.
നാട്ടിൽ കോളേജ് വിദ്യാഭ്യാസം നേടിയ ചുരുക്കം ചിലരിൽ
ഒരാളാണത്രെ ശബരിനാഥൻ. കാർഷിക വിപണിയിലെ ഇടനിലക്കാരുടെ
മത്സരത്തിലും കുതന്ത്രങ്ങളിലും പിടിച്ചുനിൽക്കാനാകാതെ കൂട്ടാളികൾ മറ്റ്
പണികൾ തേടി പല പട്ടണങ്ങളിലേക്ക് തിരിഞ്ഞു. ഇയാൾ മാത്രം
ചങ്കുറപ്പോടെ കൃഷിയിൽ തന്നെ ഉറച്ചുനിന്നു. കൂട്ടുകാരുടെ സഹായത്തോടെ
പട്ടണങ്ങളിലെ ഹോട്ടലുകളിൽ വിഷവിമുക്ത പച്ചക്കറി എത്തിക്കലായിരുന്നു
കൃഷിയോടനുബന്ധിച്ചുള്ള ഇടപാട്.
പ്രധാനമായും ബംഗളൂരു നഗരമായിരുന്നു അയാളുടെ കച്ചവടകേന്ദ്രം.
"വേറെ വേലയ്ക്ക് ട്രൈ പണ്ണലയാ...കോളേജ്ക്കപ്പറം?"
"ഇല്ല സാർ... മുന്നാടി അപ്പാതാൻ വിവസായം പണ്ണീട്ടിരുന്തോ...
അതുക്കപ്പറം നാൻ കൺടിന്യൂ പണ്ണിയാച്ച്...എനക്കും അത് മേലെ താൻ
പാസം ഇരുന്തത്..."
അയാളുടെ പുഞ്ചിരിക്കുന്ന കണ്ണുകളിലെ തിളക്കം റിയർവ്യൂ മിററിൽ
പ്രതിബിംബിച്ചു.
കച്ചവടം മെച്ചപ്പെട്ടതോടെ പലരും പങ്കുകച്ചവടത്തിന് മുന്നോട്ട് വന്നു.
നേരത്തെ പറഞ്ഞ ഇടനിലക്കാരും കുടിലബുദ്ധികളുമൊക്കെ
അക്കൂട്ടത്തിലുണ്ടായിരുന്നുപോൽ. പക്ഷേ അവരോട് വിട്ടുവീഴ്ചചെയ്യാൻ
അയാൾക്ക് താൽപര്യം ഉണ്ടായിരുന്നില്ല.
"നേർ വഴിവിട്ട പൊഴക്ക്റ്ത്ക്ക് തെരിയാത് സർ..."
ഇടറിയതെങ്കിലും ദൃഢമായ ശബ്ദത്തോടെ അയാൾ പറഞ്ഞു നിർത്തി.
ക്ഷേത്രത്തിനു മുന്നിലെ തിരക്ക് ഒട്ടൊന്നു കുറഞ്ഞു.
"ട്രാഫിക് ഇങ്കെ കൊഞ്ചം അധികമായിരിക്കാ ഇന്നയ്ക്ക്...?''
സച്ചി സമയം നോക്കി. പത്തുമണിക്ക് മുന്നേ
ഓഫീസിലെത്തേണ്ടതാണ്.
സൈഡിലൂടെ വെട്ടിച്ചുകടന്ന ഇരുചക്രവാഹനത്തെ മുട്ടാതെ
തികഞ്ഞൊരഭ്യാസിയെപ്പോലെ ശബരിനാഥൻ ഓട്ടോറിക്ഷ വീണ്ടും
മുന്നോട്ടെടുത്തു. ഇപ്പോഴുള്ള ഈ തിരക്കൊന്നും അയാൾക്ക്
പുത്തരിയായിരിക്കില്ല.
ക്ഷേത്രത്തിലെ മണിമുഴക്കത്തോടെയുള്ള ശരണം വിളിയും
ശബരിനാഥന്റെ പുഞ്ചിരിതെളിയുന്ന കണ്ണുകളും സച്ചിയിൽ ഒട്ടൊരാവേശം
പകർന്നു.
ചിക്കബാനസവാടി സിഗ്നൽ കടന്ന് ഓട്ടോവീണ്ടും മുന്നോട്ട് കുതിച്ചു.
ഇടതുവശത്തെ കല്യാൺ നഗറിലേയ്ക്കുള്ള സെവൻത് മെയിൻ റോഡ്
ചൂണ്ടിക്കാണിച്ച് ശബരിനാഥൻ പറഞ്ഞു.
"അങ്ക ഒരു ഹോട്ടൽ ഇരിക്ക് സർ... ശ്രീനിധി വെജ്കോർട്ട്. നാന്താൻ
അങ്ക വെജിറ്റബിൾ സപ്ലൈ പണ്ണീട്ടിരുന്തത്... അങ്കതാൻ എനക്കും
കലാവുക്കും ഫസ്റ്റ് മീറ്റ്..."
അത് പറഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ പുഞ്ചിരിയാൽ
കൂമ്പിയതുപോലെ സച്ചിക്കു തോന്നി.
"അത്ക്കപ്പറം വണ്ണിയറുക്കുള്ളെ കല്യാണം...കൊളന്തെ..."
"ഓ... എത്തന കൊളന്തയിരിക്ക്?"
വാട്സാപ്പ് ഫോർവേഡുകൾ അവഗണിച്ചുകൊണ്ട് സച്ചി ചോദിച്ചു.
"ഒന്തേതാൻ സർ...പൊണ്ണ്...ഫാർത്ത് സ്റ്റാൻഡേർഡിലെ പഠിക്കറോം..."
" കലവെ മാരേജ് പണ്ണുമ്പോത് ബിസിനസ്സ് നല്ല താൻ നടന്തത്....
ആനാ... യാര് പണ്ണ്റ്ത്ന്ന് തെരിയാത് സർ... ഷൂലഗിരിയിലെ അന്ത
ആക്സിഡന്റ്..."
' അയാളുടെ ശബ്ദം ഇടറിത്തുടങ്ങി.
അത്ക്കപ്പറം തലൈവാസൽ പോകറ്ത്ക്ക് ആർവം വരലെ...'
അയാളുടെ കണ്ണ് കലങ്ങിയത് തോന്നലാകുമോ.
ഓട്ടോറിക്ഷ രാമമൂർത്തിനഗർ ഓവർ ബ്രിഡ്ജ് എത്തുന്നതിനുമുന്നെ
വലതുവശത്തെ പെട്രോൾ പമ്പ് കണ്ടു. ഇറങ്ങേണ്ടയിടം ആയല്ലോ...
'എന്നാ സർ... ഔട്ടർ റിംഗ് റോഡ് പക്കത്ത്ക്ക് പോണമാ?'
ഷൂലഗിരി ആക്സിഡന്റിൽ നിന്ന് സച്ചി മടങ്ങിവരുന്നതിനു മുന്നേ
ഡ്രൈവർ കർത്തവ്യബോധത്തോടെ പുറകിലേക്ക് നോക്കി.
'വേണ്ട... ഇങ്ക ഓരമാ നിർത്ത്ട്ങ്കേ...'
മീറ്ററിൽ എഴുപത്തൊമ്പത് രൂപ..
പേഴസിൽ നൂറിന്റെയോ ഇരുന്നൂറിന്റെയോ ഒറ്റ നോട്ട് പോലുമില്ല.
ചില്ലറകൾ ഇരുപതോ മുപ്പതോ വരും. കയ്യിൽ തടഞ്ഞ അഞ്ഞൂറ്
രൂപയെടുത്ത് ഓട്ടോക്കാരന് നീട്ടി.
'അയ്യോ... ചേഞ്ച് ഇല്ലിയാ സർ...'
അവൻ നിഷേധഭാവത്തിൽ തലയാട്ടി.
'സരി ...ഉക്കാറ്ങ്ക....ഓപ്പസിറ്റ് സൈഡിലെ ഓട്ടോസ്റ്റാന്റ് ഇരിക്ക് നാൻ
അങ്കപോയി കേട്ട് വാങ്കിയിട്ട് വരലാം...'
സച്ചിയെ ഭൂതകാലത്തിലെവിടെയോ അലയാൻ വിട്ടിട്ട് ശബരീനാഥൻ
വീണ്ടും പുഞ്ചിരിച്ചു.
ഷൂലഗിരിയിൽ വച്ചെന്തുണ്ടായി...
കഥ പൂർത്തിയായില്ലല്ലോ...
ഷൂലഗിരിയിൽ എന്താണുണ്ടായത്...?
ചോദ്യം അവന്റെ തൊണ്ടയിൽത്തന്നെ ഇരുന്ന് കുറുകി.
പെട്ടെന്ന് ഡ്രൈവർ കുനിഞ്ഞ് കാൽക്കൽ വച്ചിരുന്ന സ്ട്രെക്ച്ചർ
വലിച്ചെടുത്ത് ഒറ്റക്കാലിൽ ഊന്നി വണ്ടിക്കു വെളിയിലിറങ്ങി.
റോഡിനിരുവശവും നോക്കി സച്ചി കൊടുത്ത അഞ്ഞൂറിന്റെ നോട്ടും പിടിച്ച്
മറുവശത്തേക്ക് കുന്തിച്ചു കുന്തിച്ചു പോയി...
അന്ധാളിപ്പ് നിറഞ്ഞ വേദനയോടെ സച്ചി അത് നോക്കിയിരുന്നു.
പെട്ടെന്ന് ബോധോദയം വന്നകണക്കെ ലാപ്ടോപ് ബാഗും തൂക്കി ധൃതിയിൽ
നിരത്തു വക്കിലൂടെ നടന്നു പോയി. മാറിയ ചില്ലറയുമായി പുറകിൽ
ശബരീനാഥന്റെ "സർ... സർ..." വിളി മുഴങ്ങവെ സ്റ്റോപ്പിൽ വന്നു നിന്ന
അഞ്ഞൂറാം നമ്പർ ബസ്സിൽ കയറി അവൻ ആളുകൾക്കിടയിൽ
അപ്രത്യക്ഷനായി.