Skip to main content
Srishti-2022   >>  Poem - Malayalam   >>  എന്റെ വഴിത്താരയിൽ

എന്റെ വഴിത്താരയിൽ

 

വിട്ടുകളയാൻ കഴിയാതെ ഇരുന്നിട്ടും

 വിധിയെ പഴിച്ചത്, നിനക്കു വേണ്ടി ആയിരുന്നു.

പിരിയുമ്പോൾ ആ കണ്ണുകളിൽ ഞാൻ    

 കണ്ട തിളക്കമാണ്, ഇന്നും എന്നെ ഏറെ വേദനിപ്പിക്കുന്നത്.

   

തിരിഞ്ഞു നോക്കാതെ നടന്നകന്നിട്ടും

ഇന്നും ഓർമകളിൽ ഞാൻ നിന്നെ തിരയാറുണ്ട്.

മാറ്റങ്ങൾ മാത്രമുള്ള ഈ ലോകത്ത്

ഒരുപാട് വട്ടം മാറ്റിനിർത്തപ്പെട്ടവരാണ് നാം.

 

 ഇന്നലെകളെ കുറിച്ച് എഴുതാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല

എന്റെ നാളെകൾ ശൂന്യം ആയതു കൊണ്ട്

പോയി മറഞ്ഞ സ്വപ്നങ്ങൾ തേടിയുള്ള യാത്രയല്ല,

 ആ വേദനയാണ് ഞാൻ ആസ്വദിക്കുന്നത്.  

       

 പറയാൻ കാത്തിരുന്നിട്ടും, മടിച്ച പലതും

 ഓർക്കുമ്പോൾ ഒരു സുഖമുള്ള നോവാണ്.

നടന്നകന്ന വഴികളിലൂടെ തിരിഞ്ഞു നടക്കാനല്ല

ഇനിയും കാണാത്ത കാഴ്ചകളിലേക്കാണ് ഈ യാത്ര.

Srishti-2022   >>  Poem - Malayalam   >>  പ്രണയത്തിന്റെ കൊലപാതക കുറിപ്പ്

പ്രണയത്തിന്റെ കൊലപാതക കുറിപ്പ്

 

ഇന്നലെ പെയ്ത രാത്രി മഴയോട് കൂടി പ്രണയം മണ്ണടിഞ്ഞു പോയത്രേ.

പ്രണയത്തിനിപ്പോൾ പരാതിയും പരിഭവങ്ങളുമില്ല,

നിറവും സുഗന്ധവുമില്ല...

മൊട്ടിട്ടു പോയ പ്രണയത്തിനൊക്കെയും

രക്തത്തിന്റെയും എരിഞ്ഞ മാംസത്തിന്റെയും ഗന്ധം മാത്രം.

 

ഞരമ്പുകൾ മുറിഞ്ഞു രക്തമൊഴുകി,

കൈകൾ തളർന്നു,

ശ്വാസം വിലങ്ങി കണ്ണുകളുന്തി,

വൃക്കകളുടഞ്ഞു, കരളു കരിഞ്ഞു,

ആമാശയമെരിഞ്ഞു, പാദങ്ങൾ വിറച്ചു

പ്രണയം മണ്ണിനടിയിലേക്കു കൂപ്പു കുത്തി.

മരിച്ചപ്പോളത്രേ അറിഞ്ഞത്, പ്രണയത്തിനു ഹൃദയമില്ലായിരുന്നു,

തലച്ചോറ് കാലങ്ങൾക്കു മുന്നേ മരവിച്ചു പോയിരുന്നു എന്ന്.

 

ഒന്നുറക്കെ നിലവിളിക്കാൻ തൊണ്ട തുറക്കേ

ചുറ്റിനും കോമരം കെട്ടിയാടുന്നു കത്തിയും തോക്കും വിഷവും പെട്രോളുമാസിഡും പിന്നെയൊരു തൂക്കു കയറും.

മരവിച്ച ഓർമ്മകളിലരികിലിരുന്നു തലോടിയ മർമ്മരങ്ങൾക്കു

മുലപ്പാലിന്റെ മണം...

വാത്സല്യത്തിന്റെ ഗദ്ഗദം കൊരുത്ത ചുണ്ടുകളിൽ കൈവിട്ടു പോയ സ്മൃതികളുടെ നിഴലനക്കം...

 

അടക്കം പറച്ചിലുകളിൽ ഉയരുന്ന സ്വരമെല്ലാം കർണപുടങ്ങളിൽ

തട്ടി പ്രതിധ്വനിച്ചതും

അത്തിമരത്തിലിരുന്നൊരു ഹൃദയം ഉറക്കെ വിളിച്ചു പറഞ്ഞു

പ്രണയം മരിച്ചതല്ല, കൊന്നതത്രെ ....

പശിയിൽ വിഷം കലർത്തി പുഞ്ചിരിച്ചു കൊണ്ട് കഴുത്തറുത്തു കൊന്നതത്രേ...

Srishti-2022   >>  Poem - Malayalam   >>  താളം മറന്ന മനസ്സ്

Suvas. S

UST Trivandrum

താളം മറന്ന മനസ്സ്

അടയാളമില്ലാതെ അകലുന്നു പകലുകൾ

തുഴയെടുത്തെറിയുന്ന അലകൾ പോലെ 

അനുവാദമില്ലാതെ അലയുന്നു മാനസം

ആശ്വമേധത്തിലെ കുതിര പോലെ

 

ഉറ്റവരെല്ലാരും ഒറ്റ തിരിഞ്ഞുപോയി

എത്തുകില്ലാരും ഇനി ഒത്തൊരു കൂരയിൽ

അർദ്ധബോധത്തിന്റെ വന്യമാം പാതയിൽ എത്തിയോ മറ്റൊരു അന്യനായ് മാറി ഞാൻ

 

അടുപ്പം പറഞ്ഞെന്റെ അരികത്തു വന്നവർ

അടക്കം പറഞ്ഞു തിരികെ നടക്കവെ

കണ്ണെത്തുമകലത്തു കാഴ്ച്ചക്ക് നിന്നവർ

എന്തോ പറഞ്ഞു പൊട്ടിച്ചിരിക്കവെ 

 

ശൂന്യമാം കീശയിൽ തപ്പി തടഞ്ഞൊരു

കാലണയെങ്കിലും കിട്ടുമെന്നാശിച്ച് 

ഒട്ടികിടക്കുന്ന വയറും തലോടി ഈ

പൊട്ടിപൊളിഞ്ഞ വഴിയേ നടപ്പൂ ഞാൻ..

Srishti-2022   >>  Poem - Malayalam   >>  താനേ കിളിര്‍ക്കുന്ന ചെടികള്‍

Shilpa T A

QuEST Global

താനേ കിളിര്‍ക്കുന്ന ചെടികള്‍

താനേ കിളിര്‍ക്കുന്ന ചെടികള്‍ക്കടിവേരുകള്‍

ശക്തമായിരിക്കും!

അടിയോടെ പിഴുതെറിയാൻ ശ്രമിച്ചിട്ടും

(പലരും! പലതവണ!)

ഭൂമിതന്നാഴത്തിലള്ളിപ്പിടിച്ച് 

നിലനിൽപ്പ് കാത്തുസൂക്ഷിച്ചിരിക്കും

നശിക്കാതവയുടെ വേരുകൾ!

ഇലകളും തണ്ടുകളും ചിന്നിച്ചിതറിയിരിക്കാം

പലവുരു, ചവിട്ടിയരച്ചും വലിച്ചു പറിച്ചും

പടർന്നു പന്തലിച്ചു, ഒറ്റയ്ക്കവ!

ഭ്രാന്തമാം ചൂടും മഞ്ഞിൻ തണുപ്പും തടുക്കാനൊരു

ചെറുതണൽ പോലുമില്ലാതെ!

പൊട്ടിത്തെറിച്ചു തണ്ടുകൾ 

വീണ്ടും മുളപൊട്ടി

പുതിയ ചെടികളായി!

പൂക്കളും കായ്കളും നിറഞ്ഞോരോ ചെടികളും

വളർന്നു പടർന്നാ മണ്ണു പിടിച്ചെടുത്തു!

വിജയമാരുടെയും കുത്തകയല്ലെന്നും 

തോൽക്കാതെ നിൽക്കുന്നവർക്കുള്ളതാണെന്നും

ഓരോ ചെടിയും പറഞ്ഞിരിക്കാം!

നാമത് കേള്‍ക്കാതെ പോയിരിക്കാം!

Srishti-2022   >>  Poem - Malayalam   >>  ട്രൂ ലവ്

Rohith K.A

TCS

ട്രൂ ലവ്

പ്രണയിച്ചിട്ടുണ്ടോ?

മറ്റൊരാളെയല്ല;

നിങ്ങളെ തന്നെ പ്രണയിച്ചിട്ടുണ്ടോ?!

 

എന്നെങ്കിലും,

നിങ്ങൾക്ക് തന്നെ ഒരു

പ്രേമലേഖനം എഴുതിയിട്ടുണ്ടോ?!

 

ഏറ്റവും ഇഷ്ട്ടപ്പെട്ട സ്ഥലത്തേക്ക്

നിങ്ങളെ മാത്രം കൂട്ടി

ഒരു യാത്ര പോയിട്ടുണ്ടോ?

 

ഇഷ്ട്ടമുള്ള ഭക്ഷണം

മനസ്സു നിറയും വരെ

കഴിപ്പിച്ചിട്ടുണ്ടോ?

 

പിറന്നാളിന്

ഒരിക്കലെങ്കിലും

നിങ്ങൾ തന്നെയൊരു

സമ്മാനം വാങ്ങി വച്ചിട്ടുണ്ടോ?

 

വെറുതേ, സ്വയം

സുഖമാണോന്ന് ചോദിക്കാറുണ്ടോ?

 

വിഷമിച്ചിരിക്കുമ്പോൾ

‘സാരുല്ലെ’ന്ന് പറഞ്ഞ് ആശ്വസിപ്പിക്കാറുണ്ടോ?

 

തളർന്നു വീണപ്പോൾ

തനിച്ചാക്കാതെ

പിടിച്ചെഴുന്നേൽപ്പിച്ചിട്ടുണ്ടോ?

 

ദേഷ്യം ജ്വലിക്കുമ്പോൾ

സ്നേഹം കോരിയൊഴിച്ച്

തീ കെടുത്തിയിട്ടുണ്ടോ?

 

ലോകം മുഴുവൻ

കുറ്റപ്പെടുത്തുമ്പോൾ,

കൈ പിടിച്ച് കൂടെയിരുന്നിട്ടുണ്ടോ?

 

 

മറ്റുളളവരെ സ്നേഹിച്ചതിന്റെ

പാതിയെങ്കിലും നിങ്ങൾ

നിങ്ങളെ

സ്നേഹിച്ചിട്ടുണ്ടോ..?

 

ഇനി പറയൂ,

നിങ്ങൾക്ക് കിട്ടാതെ പോകുന്ന

സ്നേഹം,

നിങ്ങൾ ആരിലാണ് തിരയുന്നത്?!

Srishti-2022   >>  Poem - Malayalam   >>  പരകായ പ്രവേശനം

Vishnulal Sudha

ENVESTNET

പരകായ പ്രവേശനം

ആദ്യ ജനനം ശലഭമായ്

ഭൂമിയിൽ, നിലാവ് ഒഴിഞ്ഞൊരു

കോണിൽ.

നിലയറ്റ്, ചിറകിട്ടടിച്ച്, നിമിഷങ്ങൾ.

ഉയർന്നു പൊങ്ങാൻ തുടിച്ച്,

ഒടുവിൽ കിതച്ച്, ചിറകറ്റ്,

മണ്ണോടലിഞ്ഞ് മൃതിയിലേക്ക്.

 

വീണ്ടും ജനിച്ചു ശ്വാനനായ്

ഭൂമിയിൽ, മാലിന്യം അടിഞ്ഞൊരു

തെരുവിൽ.

ഏറേറ്റ്, ആട്ടേറ്റ്, പന്ത്രണ്ടാണ്ട്.

അമേധ്യവും ചോരയും നുണഞ്ഞ്,

ഒടുവിൽ പുഴുവരിച്ച്, കരിപിടിച്ച്,

ദുർഗന്ധമായ് മൃതിയിലേക്ക്.

 

പിന്നൊരു ജനനം മനുഷ്യനായ്

ഭൂമിയിൽ, കാമം വിരിഞ്ഞൊരു

കുടിലിൽ.

തണലറ്റ്, തമ്മിലടിച്ച്, എഴുപതാണ്ട്.

ആർത്തിയും വിദ്വേഷവും തീണ്ടി,

ഒടുവിൽ അനാഥനായ്, പ്രേതമായ്,

പട്ടടയിലെരിഞ്ഞ് മൃതിയിലേക്ക്.

 

വീണ്ടും വീണ്ടും ജനനം

ഭൂമിയിൽ, നിറങ്ങൾ നിറഞ്ഞൊരാ

ഇടങ്ങളിൽ.

സാരമറ്റ്, സ്ഥിതിയറ്റ്, പതിറ്റാണ്ട്‌.

നാഗമായ് തിമിംഗലമായ് താഴ്ന്ന്, 

ഒടുവിൽ ഇഴഞ്ഞും, തുഴഞ്ഞും,

വീണ്ടും വീണ്ടും മൃതിയിലേക്ക്.

 

ഒടുവിൽ ജനനം മുകുളമായ്

ഭൂമിയിൽ, നനവ് പടർന്നൊരു

മണ്ണിൽ.

വെയിലേറ്റ്, മഴയേറ്റ്, ഒരുപാടാണ്ട്.

വളർന്ന് പടർന്നൊരു മരമായ്,

ചിതലരിച്ച്, ഉടൽ കറുത്ത്, 

ഒരുനാൾ വീണ്ടും മൃതിയിലേക്ക്.

Srishti-2022   >>  Poem - Malayalam   >>  പ്രേമ സാഫല്യം

പ്രേമ സാഫല്യം

'ഞാൻ' നിറഞ്ഞാടിയ വരികളാണിവിടെ

'നീ' വന്നു നോക്കുക, നിനക്കു എന്നെയും

എനിക്ക് നിന്നെയും കാണാം.

മറന്നു വെച്ച് പോയ നിശ്വാസത്തിന്റെ

അവസാന ശ്വാസവും കാണാം

'നീ' ഞാനായി മാറിയ നമ്മളെ കാണാം!

 

            കൊല്ലങ്ങളെത്ര കാത്തു ഞാൻ പ്രിയനേ..

            നിന്നോടിങ്ങനെയോരം ചേർന്നിരിക്കാൻ

            കണ്ണോട് കൺ നോക്കി കാലം കഴിക്കാൻ

            കുന്നോളം കഥയുണ്ട് , കടലോളം കിനാവുണ്ട്

            തീരാത്ത നോവുണ്ട് ഉള്ളിന്റെ ഉള്ളിൽ

            വരിക നീ, എന്നിലേക്ക് തുന്നി ചേർക്കുക -

            നീ നിന്നെ …

            മോക്ഷവും മുക്തിയും കാത്തെത്ര കൊല്ലം ഞാൻ

            ഇനി വയ്യ , പറയാതെ വയ്യ , അറിയാതെ വയ്യ അകലാനും വയ്യ..

 

തെക്കേത്തൊടിയിലെ ചുടലപ്പറമ്പിൽ

നീയേകിയ അവസാന ചുടുചുംബനത്തിൽ

മരവിപ്പുവിട്ട ദേഹിയുണ്ടിപ്പോഴുമിവിടെ..

ജീർണ്ണിച്ച ദേഹത്തിൽ, ജ്വലിക്കുന്ന ആത്മാവിൽ

നീമാത്രമായിരുന്നെന്നും നീ മാത്രം!

ജീവിക്കുകയായിരുന്നു ഞാനിന്നോളം

നിന്നിലെ കനലൂതി കത്തിച്ച ഓര്മകളിൽമാത്രം

കാത്തിരിപ്പായിരുന്നു ഞാനിന്നോളം

നീ എന്നിലേക്കെത്തുന്ന ഈ 'ഒറ്റ' നിമിഷത്തിനായി

കൈകൾ കോർക്കുന്ന ഈ നിമിഷത്തിനായി

ഇനിയൊരിക്കലും പിരിയില്ലായെന്ന ഈ

ഒരൊറ്റ സത്യത്തിനായി…

 

            കാത്തുകാത്തെത്ര കാലം കടന്നതെന്നറിയില്ല

            എത്ര നരകൾ ബാധിച്ചതെന്നറിയില്ല

            എത്ര നിറം മങ്ങിയതെന്നറിയില്ല , ഓർമ്മകൾക്ക്

            അറിയുന്നതിത്രമാത്രം!

            നീയില്ലാതെ ഞാനില്ലായെന്നു മാത്രം!

 

വേർപിരിക്കാൻ മാത്രമറിയുള്ള മരണമേ..

നിന്നെ നമ്മൾ തോൽപ്പിച്ചിരിക്കുന്നു.

നിന്റെ വിധിയെ നാം മാറ്റികുറിച്ചിരിക്കുന്നു.

ഇനി നീയാണ് സാക്ഷി

ഈ ഒന്നിച്ചയാത്രയിൽ നീയാണ് സാക്ഷി!!!

Srishti-2022   >>  Poem - Malayalam   >>  അവൾ പോയ വഴി

Hrishikesh Shashi

Speridian Technologies Pvt Ltd

അവൾ പോയ വഴി

അവൾ പോയത് പുഴയിലേക്കാണ്

എന്നോടാണ് വഴി ചോദിച്ചത്

കീറിയ സാരിയുടെ കോന്തലകൊണ്ട് മുഖം തുടച്ച്

ഞൻ ചൂണ്ടിയ വഴിയിലേക്ക് അവൾ നടന്നുപോയി

പുഴയരികിലെ പൂഴി മണലിൽ കാലൂന്നി അവൾ മരങ്ങളോടും

ചെടികളോടും സംസാരിക്കുന്നത് കണ്ടവരുണ്ട്

പുഴയിലെ വെള്ളം തെറ്റിച്ച് അവൾ ഓടിക്കളിച്ചകാര്യം

തെക്കേതിലെ ദാക്ഷായണി കണ്ടു

പുഴവെള്ളം കോരിക്കുടിച്ച് മുഖം കഴുകി

അവൾ പുഴയിൽ കുളിക്കുന്നത് കണ്ട കാര്യം, തുണി

നനയ്ക്കാൻ പോയ പെണ്ണുങ്ങളാണ് പറഞ്ഞത്

രാവിലെ ചൂണ്ടയിടാൻ പോയ പിള്ളേരാണ് പുഴക്കരയിലെ

കൈതക്കാട്ടിൽ കിടക്കുന്ന അവളുടെ മൃതദേഹം കണ്ടത്

കിഴക്ക് പുലർവെട്ടം കൺചിമ്മി തുറക്കുന്ന നേരം

പുകമഞ്ഞിനിടയിലൂടെ കണ്ടു ഞാൻ

അവളുടെ തുറിച്ച കണ്ണുകൾ

നഗ്ന ശരീരത്തിലെ ചോര തിണർത്ത

പാടുകളിൽ ഈച്ചകൾ വട്ടമിട്ടു

ചുണ്ടിൽ നിന്നും ഒലിച്ചിറങ്ങിയ ചോര

 അവളുടെ നാഭിയിൽ കട്ട പിടിച്ച് കിടന്നു

അവളുടെ പാദസരത്തിൽ മഞ്ചാടി മണികൾ

പോലെ രക്തത്തുള്ളികൾ.

ഓടിക്കൂടിയ നാട്ടുകാരില്‍ പലർക്കും

അവളെ അറിയാമായിരുന്നു

ഒരു വേശ്യക്ക് ഇങ്ങനെ സംഭവിച്ചതില്‍

അത്ഭുതമില്ല എന്ന് ഒരു മാന്യന്‍

യോജിച്ചവർ വിധിക്കാന്‍ കാത്ത് നിന്നു

വിയോജിച്ചവർ പിരിഞ്ഞ് പോയി

ഒരു മഴത്താളം ആകാശത്ത് ഒരുങ്ങുന്നത് ഞാൻ കണ്ടു

ഒരു പ്രളയത്തിന്റെ വരവ് ഓർമ്മിപ്പിച്ച്

പുഴ ഒഴുകിക്കൊണ്ടേയിരുന്നു

Srishti-2022   >>  Poem - Malayalam   >>  ദേശാടനക്കിളികൾ

ദേശാടനക്കിളികൾ

പൂരങ്ങളില്ല ആരവങ്ങളില്ല

ആളൊഴിഞ്ഞൊരാ തീരത്തെൻ

ഓർമ്മ തൻ വീടുറങ്ങുമ്പോൾ

ഇവിടെയീ മറുകരയിൽ

കൊഴിഞ്ഞുപോയ യവ്വനത്തിന്റെ

ജരാനരകളിൽ തലോടുമ്പോൾ

ഉള്ളിലൊരു വിങ്ങലു മാത്രം

 

കൊതിച്ചിരുന്നു ജീവിക്കാൻ

കിതച്ചു നീങ്ങിയ നാടിനപ്പുറം

പറക്കുവാൻ പോലും ഓർത്തിരുന്നില്ല

ഒഴുക്കിനൊപ്പം നീന്തിയപ്പോൾ

എതിർത്തു വന്നൊരാ രാഷ്ട്രീയ കോമരങ്ങളും

വെറുപ്പിനപ്പുറം അറപ്പു തോന്നിയ

നോട്ടങ്ങളും മികച്ചെന്തെന്നു ചോദിച്ചാൽ

അവിച്ചു വച്ച സർക്കാർ പണിയും

നടപ്പിലാകാതെ കൂനിച്ച നടുവിന്

ഇടയ്ക്കിടെ ഊന്നൽ നൽകിയ പാതകളും

ചിറകുവിടർത്തി പറന്നകലാൻ മനസ്സു വെമ്പി

 

വരവേറ്റൊരാ നാടെന്നെ

നോട്ടങ്ങളില്ലാതെ നാട്യങ്ങളില്ലാതെ

പകലന്തിയെതെന്ന് ആസ്വദിച്ചു

തെരുവോരങ്ങളിലെ കിനാക്കൾ

കാണുവാൻ പതിയെ സ്വപ്നം

കാണുവാൻ ഇരു കൈകൾ

കോർത്തിണക്കി മുന്നേറുവാൻ...

 

എങ്കിലും എവിടെയോ കാലിടറിപ്പോയി

തൊലിയുടെ പേരിൽ മരവിച്ചു പോയ

ശരീരത്തിന്റെ ഹൃദയത്തിലേക്ക്

ആ ഇളനീർ കാറ്റേൽക്കുവാൻ കൊതിക്കുന്നുവെങ്കിലും

കൂട്ടമായി കിളികൾ പറന്നടുക്കുന്നതിനാൽ

ഒറ്റപ്പെടലിന്റെ വേദന പുണരാൻ

ഇനിയൊരു മടക്കമില്ല.

Srishti-2022   >>  Poem - Malayalam   >>  എൻ്റെ പ്രണയം

എൻ്റെ പ്രണയം

പ്രണയം പോലെ ഒരു നുണ ഞാൻ കേട്ടിട്ടില്ല

അത് ഞാൻ പ്രണയിക്കാത്തതു കൊണ്ടല്ല

പ്രണയം എന്ന വാക്കിൻറ്റെ അർദ്ധം ഞാൻ മനസിലാക്കിയതിലുള്ള എൻ്റെ

പിഴവാണ്

എൻ്റെ പ്രണയം തന്നെ ആണ് എൻ്റെ ജീവിതം

എൻ്റെ പ്രണയത്തിൽ നിങ്ങൾക്കു എന്താണ് മനസിലായത്

അതാണ് എൻ്റെ ജീവിതാർദ്ധം

ഒന്നും മനസിലായില്ലെങ്കിൽ അതിനു അർത്ഥവും ഇല്ല

അതാണ് എൻ്റെ പ്രണയമാകുന്ന സ്വാതന്ത്ര്യം!!!

Srishti-2022   >>  Poem - Malayalam   >>  അമ്മ

Baiju Payingatt

Freston Analytics

അമ്മ

വർണ്ണങ്ങൾചാലിച്ച ഓർമ്മകൾ വറ്റുമ്പോൾ

നിൻമുഖംമാത്രമെന്നിൽ സ്പഷ്ടമുദ്രിതം തിളക്കമായ്

വിവശനായ് വികലനായ് അലയുന്ന പാദങ്ങൾ

വിശ്രാന്തി വീണ്ടും കൊതിക്കുന്നുനിന്നിൽ ഞാൻ

കാർമേഘ ജഡിലമാം ജീവിതയാത്രയിൽ

നേരിന്റെ മിന്നലായ് വഴികാട്ടി നിന്നു നീ..

നോവിന്റെ കണ്ണുകൾ നിറയാതെ കാത്തവൾ

നിറമാർന്ന കാഴ്ചകൾ മാത്രം കൊടുത്തവൾ.

ഇടറുന്ന കണ്ഠത്തിൽ ശ്രുതിചേർത്തു നിർത്തി നീ

പടരുന്നരോഷത്തെ പുഞ്ചിരിയാക്കി നീ..

ഇരുളിന്റെ ചിറകുകൾ വർണ്ണങ്ങളാക്കി നീ..

വിറകൊണ്ടവിരലുകൾ വിശ്വോത്തരങ്ങളായ്

വിടരുന്നപൂവിന്റെ പ്രത്യാശപോലെ

വീണ്ടുംപ്രണയമാം സൂര്യനായ് കാത്തിരിക്കുന്നു ഞാൻ

കല്പാന്തകാലങ്ങൾ കാത്തിരുന്നാലുമെൻ

പുനർജ്ജനി വീണ്ടും കൊതിക്കുന്നു നിന്നിൽ ഞാൻ

Srishti-2022   >>  Poem - Malayalam   >>  ഓർമ്മ

Krishnakumar Suresh

TCS

ഓർമ്മ

ഞാനറിയാതെ എൻ ഓർമയിൽ 

അലയുന്ന സ്ഫുരണമായി എപ്പോഴോ 

വേർപാടിന്റെ വേദന തിരിച്ചറിയുന്ന 

അച്ഛന്റെ സ്നേഹത്തിൻ മുഖം

 

ഏകാന്തമാം എൻ രാവുകളിൽ ഒരു

കുളിർ സാന്ത്വനമായി എൻ കൂടെ 

കഥകളിൽ കാണുന്ന നിറം പോലെ 

തുണയായി ഇന്നും എന്നും കരുതലായി

സ്നേഹമായി അറിയുന്ന സുഖം 

 

വാക്കിൽ ഒതുക്കാത്ത അളവിന്റെ കോലിനാൽ

തൂക്കം നോക്കാത്ത സ്നേഹത്തിൻ സാമീപ്യം 

തഴുകി തലോടി കടന്നു പോം കാറ്റിലും 

അറിയാതെ അറിയുന്ന ഗന്ധം

 

തനിച്ചാകുന്ന നിമിഷങ്ങളിൽ 

തുണയാകുന്ന ഊർജമാകുന്ന

ഓർമ്മകൾ, തിരികെ വരാതെ

അകലെ വിഹായസ്സിൽ കൺചിമ്മി 

മറയുന്ന താരമായി, എന്നെ മാത്രം 

നോക്കി കൺചിമ്മി ഒളിച്ചിടുന്നു

Srishti-2022   >>  Poem - Malayalam   >>  പരാജിതൻ

പരാജിതൻ

 

   ഇല പൊഴിയും കുളിർ കാറ്റിൽ,

ഇളം കാറ്റിൻ തരുണിമയിൽ,

ഇഷ്ടം ആണെന്നാദ്യം പറഞ്ഞത് നീയോ ഞാനോ,

ഇര തേടും രാവിൻറെ തോന്നലോ,

 

    ഇരുൾ മൂടിയ മഴയത്തോ,

    ഇരവിന്റെ മറയത്തോ,

    ഇഷ്ടം തോന്നിയതെനിക്കൊ നിനക്കോ,

    ഇഷ്ടമാണെന്നതും വെറും തോന്നലോ,

 

 പണ്ടെങ്ങോ പാടിയ പാട്ടിന്റെ ഈരടി,

 പാടാൻ പറഞ്ഞതു നീയോ ഞാനോ,

 പറഞ്ഞുവോ ഞാനെൻ പ്രണയം,

 പറഞ്ഞുവെന്നതെൻ വെറും തോന്നലോ,

 

     പറയുവാനറിയാത്തൊരിഷ്ടം,

     പറയുവാൻ മറന്നതോ,

    പറഞ്ഞിട്ടും മറന്നതോ,

    പറയണം എന്നു വെറുതെ നിനച്ചതോ,

 

മറക്കുവാൻ വയ്യെന്നാദ്യം പറഞ്ഞതും,

മരിച്ചാലും മറക്കില്ല എന്നു മൊഴിഞ്ഞതും ,

മറക്കണം എന്നു മാറ്റി പറഞ്ഞതും നീയോ ഞാനോ ,

മറന്നോ നമ്മൾ, അതും വെറും തോന്നലോ,

 

     മണിമാളിക കണ്ടിട്ടോ,

     മരതകം കണ്ടു കൊതിച്ചിട്ടോ,

     മറന്നുവോ നീ, മറന്നുവോ എന്നെ ?

     മറന്നുവെന്നതെൻ വെറും തോന്നലോ,

 

പരാജിതൻ ഞാൻ വെറുമൊരു പരാജിതൻ.

പ്രണയം പറയാത്ത പരാജിതൻ.

പറയാത്ത പ്രണയത്തിൻ നോവിൽ,

പ്രാണൻ വെടിയാൻ കൊതിക്കുന്ന പരാജിതൻ.

Srishti-2022   >>  Poem - Malayalam   >>  ഋതുപരിണാമം

Anish Chandran

TCS

ഋതുപരിണാമം

വെള്ളിമേഘങ്ങൾ ഉതിർന്നുവീഴുംപോലെ

മഞ്ഞിൻ കണങ്ങൾ വീണലിയുന്ന ശിശിരം,

പിന്നെ പ്രാണൻ പൂത്തുലഞ്ഞുത്സവം തീർക്കുന്ന

വാസന്തഹർഷം നിറയുന്ന വനികകൾ,

ഭൂവിൻ്റെ കാമ്പിൽനിന്നൂറുന്ന വേവിൻ്റെ കണികകൾ ഉള്ളം പൊള്ളിക്കുന്ന ഗ്രീഷ്മവും,

ഇന്ദ്രധനുസ്സു കുലച്ചഭിരാമ ശരങ്ങൾ തൊടുത്തു മദിക്കും വർഷ ജലദങ്ങൾ.

ഇലച്ചേലകൾ പൊഴിച്ചമ്പരം നോക്കും

വൃക്ഷ ദിഗമ്പരൻമാരെ തീർത്ത ശരത്കാലം.

തളിരിൻ നെറുകയിൽ കുളിരിൻ കണികൾ വൈഡൂര്യപ്പൊലി ചാർത്തി ഹേമന്തവും,

തുടരും മോഹം പോലെ, തിരിയും ചക്രം പോലെ, തുടരും കാലം നീളെ ഋതുവിൻ ആശ്ലേഷങ്ങൾ..

Srishti-2022   >>  Poem - Malayalam   >>  കടലാഴങ്ങൾ

കടലാഴങ്ങൾ

അതേ കടലാഴങ്ങൾ...

വീണ്ടെടുത്തതും

നഷ്ടപ്പെടുത്തിയതും

ഇതേ ആഴങ്ങളിലായിരുന്നു...

രാവിന്റെ അന്ത്യത്തിൽ

ഇടമുറിയാതെ പെയ്ത ഇടവപാതിയിൽ

കനം കുറഞ്ഞു കുറഞ്ഞു വന്ന

കരിമ്പട്ടിൽ

നേർത്തു വരുന്ന നിന്റെ പാട്ടു

തേടിയിറങ്ങിയതായിരുന്നു ഞാൻ

ചെന്നെത്തിയതോ 

നീയിറങ്ങിപ്പോയ അതേ കടൽക്കരയിൽ

ഉപ്പുകാറ്റേറ്റ് നീറുന്നുണ്ടായിരുന്നു

ഓരോ മുറിവും

അലക്ഷ്യമായ് പാറിയ മുടിയിഴകൾ

പോലും വേദനിപ്പിച്ചു

പാദങ്ങളിൽ പറ്റിയടരുന്ന

മണൽത്തരികൾ

നഷ്‍ടങ്ങളിൽ അവസാനത്തതേതായി...

പുലരും മുൻപേ കണ്ടെത്തണം

ശേഷം 

ആഴങ്ങളിൽ കാത്തിരിക്കുന്നവളുടെ

കാലുപിടിച്ചു മാപ്പിരക്കണം

വിടുവിക്കുവാനാകാതെ

മുറുകികിടക്കുന്ന

കണ്ണികളിൽ നിന്നും മോചനം ആവശ്യപ്പെടണം

മറ്റൊരു ജന്മത്തിലേക്കുള്ള

തുടർച്ചയെന്ന പോലെ

നീയാകണം എന്റെ അവസാനം

Srishti-2022   >>  Poem - Malayalam   >>  അവർ... ഇന്നിൻറെ ആവശ്യം

Priya S Krishnan

UST Trivandrum

അവർ... ഇന്നിൻറെ ആവശ്യം

അനുഭവങ്ങളുടെ നീരുറവകൾ അവർ

അറിവിൻറെ ചിത്രജാലകങ്ങൾ അവർ

പോയ കാലത്തിൻറെ രസമറിയുവാൻ

നമുക്കായ് തുറന്നിട്ട കിളിവാതിലുകൾ

 

സ്‌നേഹത്തിൻറെ നിറകുടങ്ങൾ അവർ

കരുതലോടെന്നും…. തണലായവർ

പുതിയ കാലത്തിൻറെ കാഴ്‌ച കാണാൻ

എന്നോ തയ്യാറായ ദൂരദർശിനികൾ

 

ഏറാത്ത കൊടുമുടികൾ കീഴടക്കാൻ

ശബ്ദവേഗതയിലോ പായുന്നു നാം

ഇതിനിടക്കെന്നോ മറന്നു പോയ് നാം

അവരെ – തണലും മധുരവും നല്കിയൊരെ..

 

അവർ വൃദ്ധരെന്നും, വ്യർത്ഥരെന്നും പറഞ്ഞു നാം

പക്ഷേ നമ്മളിൽ പലരും മറന്നു പോയോ

അവർ – കാലചക്രം ചവിട്ടി ക്ഷീണിച്ചവർ

പക്ഷേ നമുക്കിന്നും തണലേകും വൻമരങ്ങൾ

 

വേഗവിമാനങ്ങളിൽ നിന്ന് നാം തെല്ലിറങ്ങണം

ഒരു കൈസഹായം അവർക്കു നൽകാൻ

ഒരു നുള്ളു മധുരം അവർക്കു നൽകാൻ

ചിറകു വിരിക്കട്ടെ അവരും നമുക്കൊപ്പം

എത്തിപ്പിടിക്കട്ടെ ഒരു പിടി സ്വപ്‌നങ്ങൾ

എന്നോ നമുക്കായ് ഉപേക്ഷിച്ച മണിമുത്തുകൾ…

 

നല്ലൊരു നാളേക്കായി കൈകോർക്കണം നാം

എന്നോ നമ്മളെ പിച്ചനടത്തിച്ച കൈകളോട്

അരങ്ങൊഴിഞ്ഞവർ പോകുവാൻ നേരമാവുമ്പോൾ

താപഭാരങ്ങൾ ഇല്ലാതിരിക്കട്ടെ നമുക്ക്

അറിവുകൾ പകർന്ന പാത്രങ്ങൾ നിറയുമ്പോൾ

എന്നും.. നിറമനസ്സായ് ചിരിക്കട്ടെ അവർ….

Srishti-2022   >>  Poem - Malayalam   >>  രാഷ്ട്രീയം

Kiran Poduval KK

H&R Block

രാഷ്ട്രീയം

ഞാൻ കാശുകൊടുത്തു മുന്തിയ ഒരിനം നായയെ വാങ്ങി

കടിക്കാനുള്ള പരിശീലനവും നൽകി

അന്നാള് അവൻ അവിടുള്ളോരാളെ കടിച്ചു

ഞാൻ സഹതപിച്ചു

ഇന്നലെ അമ്മയെ കടിച്ചു

ഞാൻ താക്കീത്‌ ചെയ്തു

ഒടുവിൽ എന്നെ കടിച്ചു , ഞാൻ നിലവിളിച്ചു

ഒരു നായപിടുത്തകാരനെ തേടിയിറങ്ങി

നാട്ടിലെവിടെയും അങ്ങനൊരാളില്ലെന്നറിഞ്ഞു.

ഇപ്പോൾ അവനെ പേടിച്ചു ഞങ്ങൾ അകത്തും

അവൻ സർവാധിപത്യത്തോടെ പുറത്തും

Srishti-2022   >>  Poem - Malayalam   >>  ബലി

ബലി

ചുമരിൽ തൂങ്ങിയാടുന്ന

 മാലയിട്ട പിതാവിന്റെ ചിത്രം

നോക്കി കരയുന്നു പൈതൽ

 പിന്നിൽ കേൾക്കുന്നു തൻ

 പ്രിയതമയുടെ ഗദ്ഗദം, 

ഭ്രൂണത്തിലായിരിക്കുമ്പോഴേ 

നഷ്ടപ്പെട്ട പിതാവിൻ 

വദനം ഛായാചിത്രത്തിൽ 

നോക്കി നെടുവീർപ്പിടുന്നു 

ബലി ഇതു രാഷ്ട്രീയ 

തിമിരത്തിന്റെ കൊടുംബലി

 ബലിക്കളത്തിൽ നിന്നും 

അട്ടഹാസത്തോടെ ഉയർന്നു 

പറക്കും പലനിറക്കൊടികൾ

 രക്തസാക്ഷി തൻ കുടുംബത്തെ

 രക്ഷിക്കാൻ, സമാഹരിക്കുന്നു കോടികൾ, 

എന്നാലീയനാഥർക്കു കിട്ടും

 ഒന്നോ, രണ്ടോ ലക്ഷങ്ങൾക്കു 

മുൻതൂക്കം നൽകി തുടരുന്നു ബലികൾ 

മനുഷ്യൻ മനുഷ്യനെ കൊല്ലുന്ന

 കിരാതമാം രാഷ്ട്രീയ നാടകം 

ബലികൾ സൃഷ്ടിക്കും അനാഥ 

ബാല്യങ്ങളെയാരുരക്ഷിക്കും? 

അവർ നാളെയുടെ ബലികളാകാം.

Srishti-2022   >>  Poem - Malayalam   >>  കൺകെട്ട്

Dileep Perumpidi

TCS

കൺകെട്ട്

 

നെറുകിൽ തലോടി കണ്ണെഴുതിച്ച് ആയിരം കഥകൾ ചൊല്ലിയെൻ മുത്തശ്ശി

ഏതേതോ ദൈവത്തിൻ വീരഗാഥകൾ ഉദ്‌വേഗം ജനിപ്പിക്കും മഹാകഥകൾ

പുളിക്കുന്ന കണ്ണുകൾ ചിമ്മി ഞാൻ ചോദിച്ചു മനസ്സിൽ മൊട്ടിട്ട ഒരുപിടി ചോദ്യങ്ങൾ

 വാത്സല്യം തൂവുന്ന കവിൾ കുളിർക്കുന്ന മുത്തങ്ങൾ മാത്രമോ ഇതിനെല്ലാം ഉത്തരം

 

ആണായി പിറന്നോനെന്തിനീ കണ്മഷി യെന്നലറികൊണ്ട് കൺകൾ തുടച്ചച്ഛൻ

പഴയൊരു കണ്ണട അണിഞ്ഞിതോ യെൻകണ്ണിൽ കൂട്ടത്തെ തിരിച്ചറിയും മാന്ത്രിക കണ്ണട

ഈ കൂട്ടം എങ്ങിനെ നല്ലതെന്നൊരു ചോദ്യം കേട്ടതും കോപത്തിൽ പാഞ്ഞടുത്തച്ഛൻ  

മങ്ങിയ കണ്ണട തെന്നി വീഴാതെ മിന്നൽ വേഗത്തിൽ ഓടിമറഞ്ഞു ഞാൻ  

 

കീശയിൽ സൂക്ഷിച്ച മിനുക്ക് കണ്ണാടി എറിഞ്ഞുടച്ചു ശ്രേഷ്ഠനാം ഗുരുനാഥൻ

ഒരു യന്ത്രം കൺകളിൽ കുത്തിയിറക്കി മിടുക്കനെ നിരീക്ഷിക്കും ഭൂതക്കണ്ണാടി  

എന്നെഞാൻ എങ്ങനെ കാണുമെന്നെൻ ചോദ്യം കേട്ടതും അദ്ദേഹം ഊറിച്ചിരിച്ചു

നോക്കുവാൻ എന്തുണ്ടെന്നപഹസിച്ചു മരവിച്ചൊരെൻ നാവ് അനങ്ങാതെ കിടന്നു

 

കുട്ടുകാർ എന്നെയൊരു ജാഥയിൽ കേറ്റി എരിയുന്ന തീപ്പന്തം കൈകളിൽ നൽകി  

പൂർവികപെരുമകൾ ആർത്തു വിളിച്ചു രക്തം തിളക്കുന്ന ഗാനങ്ങൾ പാടി

പുകച്ചുരുൾ കണ്ണിന്റെ കാഴ്ച മറച്ചു പലതരം ചോദ്യങ്ങൾ വീണ്ടും ഉയർന്നു

ഒന്നും തുളുമ്പാതെ കാത്ത ഞാനോ കണ്ഠത്തിൽ ഒതുക്കാൻ പഠിച്ചു പണ്ടേ

 

ഏതോ സന്ധ്യയിൽ കണ്ണുകൾ ചതിച്ചു ഇരുട്ടിൽ തടഞ്ഞ് പടുകുഴിയിൽ വീണു

തണുത്തുറയുന്നു ദേഹമാകവെ തളർന്നു പോയിതോ പാദഹസ്തങ്ങൾ  

മാഞ്ഞിരുന്നു മഷിയും പുകയും കാൺവതില്ല കണ്ണാടിയും കണ്ണടയും

വീഴ്ചയിൽ എങ്ങോ തെറിച്ചപോയതോ മറ്റാർക്കോ അണിയിക്കാൻ തിരിച്ചെടുത്തതോ

 

തെളിഞ്ഞു കാണാം വാനവും ഭൂമിയും അറിഞ്ഞിടുന്നു സത്യവും മിഥ്യയും

 കണ്ണുകൾ നിശ്ചലം ആകുന്നിടത്തോളം ഈ കുളിർകാഴ്ചകൾ കണ്ടിരുന്നോളാം

Srishti-2022   >>  Poem - Malayalam   >>  ഓർമ്മചെപ്പ്

ഓർമ്മചെപ്പ്

ഓർമ്മകൾ തൻ ഏടിൽ

നിന്നടർന്നു വീണ ശകലങ്ങൾ പോൽ

നിറമാർന്ന പുലരിയിൽ ഒരു കുളിർ

തെന്നലായി നീ മായവേ

എന്നും എൻ തോഴനായി നീ

അരികിലുണ്ടെങ്കിൽ എന്ന് ഞാൻ വെറുതെ മോഹിപ്പൂ

പുലരി മഞ്ഞിൻ നിന്നുർന്നു വീണ നേർത്ത കണികയായ്

എൻ ഹൃദയ സ്പന്ദങ്ങളെ പുൽകവേ

നിനക്കായി എന്നുമെൻ ഹൃദയം വെമ്പൂ

എൻ കിനാവിൻ                                           

മായാമഞ്ചലിൽ ഒരു സ്വപ്നനാടകയെപ്പോൽ

ഇതൾ പൊഴിഞ്ഞു വീണ എൻ പ്രണയത്തെ ഞാൻ സ്മരിപ്പൂ

അകതാരിൽ നിൻ ഓർമ്മകൾ ആത്‌മനൊമ്പരമായി എന്നിലേക്കലിയവേ

ഒരായിരം ഓർമ്മകൾ തൻ വർണ്ണചിറകിലേറി

എന്നിൽ നിന്നകന്ന പ്രിയനേ

നീയെൻ ചാരത്തു ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ വ്യാമോഹിപ്പൂ

നിറമാർന്ന സൂര്യകിരണങ്ങളിൽ നിന്നകലുന്ന ചന്ദ്രനും

പറയുവാൻ ഏറെയുണ്ട് പ്രണയത്തിൻ മോഹനരാഗങ്ങൾ

ഹൃദയതന്ത്രിയിൽ ഒരു നൊമ്പരകടലായി

ആർത്തിരമ്പുന്നു നിൻ ഓർമ്മകൾ

ഹൃദയത്തിൻ ഇറയത്തിൽ ഒരു തുമഴയായി

എൻ മിഴികൾ നനയവേ

അകലയാണെങ്കിലും ഓർമ്മതൻ ചില്ലുവാതിലിൽ

എന്നുമെൻ തോഴനായ് നീയുണ്ടെങ്കിൽ എന്നു ഞാൻ വെറുതെ മോഹിപ്പൂ

മന്തമാരുതാനായി നീയെന്നെ പുണരുമ്പോൾ

ഒരു മധുരസ്വരമായ് നിൻ ഓർമ്മകളെ ഞാൻ താലോലിക്കവേ

ഇടനെഞ്ചു പിടയുന്ന നിശ്വാസംപോൽ

ജീവിതനൗകയിൽ ഏകയായി ഞാനന്നും മിന്നും

Subscribe to Poem - Malayalam