Skip to main content
Srishti-2022   >>  Short Story - Malayalam   >>  പ്രതിബിംബങ്ങൾ

Jophin Vargheese

UST Global

പ്രതിബിംബങ്ങൾ

പ്രതിബിംബങ്ങൾ

"എൻ്റെ കണ്ണാ എന്താ  ഈ പെയ്ത്..ഞങ്ങടെ കഞ്ഞികുടി മുട്ടിക്കല്ലേ"
തകർത്തു പെയ്യുന്ന മഴയെ നോക്കി  വിഷാദം നിഴലിട്ട മിഴികളോടെ അമ്പല മുറ്റത്തേക്ക് നോക്കി ദേവകിയമ്മ പറഞ്ഞു .ഇല പൊഴിഞ്ഞ കൊന്നയിൽ നനഞ്ഞു കുതിർന്നു ഇരുന്ന ഒറ്റകാലൻ കാക്ക ദേവകിയമ്മയെ നോക്കി കരയുന്നുണ്ടായിരുന്നു .
ശ്രീകോവിലി ലേക്കുള്ള പടിയിലെ തൂക്ക് വിളകിൽ ദീപാരാധനയ്ക് ഉള്ള എണ്ണ ഒഴിച്ചു കൊണ്ട് മഴയുടെ താളവും കേട്ടു നിന്ന തിരുമേനി ചോദിച്ചു
"എന്താ ദേവകിഅമ്മേ  ഭഗവാനോട് എന്താ ഒരു പരിഭവം പറച്ചിൽ"
തുലമാസമഴയെ പ്രാകികൊണ്ട്
അമ്പലകോണിൽ കൈകൂപ്പി നിന്നുകൊണ്ട് ദേവകി പറഞ്ഞു
"കണ്ടില്ലേ തിരുമേനി.. എന്നു തുടങ്ങിയതാ  .. ഏതോ നാശത്തിനു പെയ്യുന്ന പോലെ ഉണ്ട്"
ദേവകിയുടെ കണ്ണുകളിൽ ഭയം  ഓടി കളിക്കുന്നത് തിരുമേനി കണ്ടു.
ഇന്നലെ ദീപാരാധന തൊഴാൻ  തൈശെരി തമ്പുരാനും വിദേശത്തെ മകളും വന്നിട്ടുണ്ടാരുന്നു.ഇന്നലെ ആകട്ടെ ഭഗവാൻ്റെ  കഴുത്തിൽ ചാർത്താൻ പൂമാല ഉണ്ടായിരുന്നില്ല.ആകെ ഉണ്ടായിരുന്ന മയിൽപീലിക്കു  കൂട്ടായി എവിടെ നിന്നോ  ദേവകി പറിച്ചു  കൊണ്ടുവന്ന തുളസി കതിർ മാത്രം. ഭഗവാന് അതിൽ ഒരു കുറവ് തോന്നിയില്ലെങ്കിലും തമ്പുരാന് അതത്ര പിടിച്ചില്ല.ദേവകിക്ക്  വേണ്ടുവോളം ശകാരം കിട്ടിയെന്നു  മാത്രല്ല വല്ലപ്പോഴും  കൊച്ചുതമ്പുരാട്ടി അമ്പതോ നൂറോ  കൊടുക്കുക പതിവായിരുന്നു.എന്നാൽ ഇത്തവണ അതും മുടങ്ങി 
"ഈ പേമാരിക്ക്  എവിടെ പോയി ഞാൻ പൂ പറിക്കും ഉള്ള പൂവൊക്കെ അഴുകിയിട്ടുണ്ടാവും.തിരുമേനിക്ക് അറിയാവുന്നതല്ലേ എൻ്റെ  കാര്യം,ഈ അമ്പലത്തീന്ന്   കിട്ടുന്ന പടച്ചോറുണ്ട് കഴിയുന്നതാ ഞാനും എൻ്റെ  കുട്ടിയും.അവൻ്റെ  സൂക്കേട്  മാറ്റാൻ ഉള്ള ചിലവ് താങ്ങാൻ ഉള്ള ശേഷി എനിക്ക്  ഇല്ല. എങ്ങനെലും രണ്ടു വയർ കഴിഞ്ഞു പോണം.എൻ്റെ കണ്ണടയുന്ന വരെ ഞാൻ നോക്കും എൻ്റെ കുഞ്ഞിനെ  അതു കഴിയുമ്പോ കണ്ണൻ ഉണ്ടാവുമല്ലോ അവനു കൂട്ടായി"
ദേവകി നെടുവീർപ്പിട്ടു. 

മനസിൻ്റെ താളം എന്നപോലെ ഇടിയും കൊല്ലിയാനും ആഞ്ഞു  അടിച്ചു കൊണ്ടിരുന്നു.ഒന്നിനേയും  വകവെക്കാതെ പൂക്കൊട്ടയും  എടുത്തുകൊണ്ട് ദേവകി നടന്നു.
ഒരു പരിശോധനക്ക് എന്നവണ്ണം ആകണം അന്നും ഉച്ച പൂജക്ക്‌  തൊഴുവൻ തമ്പുരാൻ എത്തിയിരിക്കുന്നു.ഇന്ന് ക്ഷേത്രത്തിൽ അഞ്ചാറ്  പേര് എത്തിട്ടുണ്ട് ഒരു അർച്ചന എങ്കിലും  കാണാതിരിക്കില്ല എന്ന സന്തോഷം തിരുമേനിടെ മുഖത്തു തുടിച്ചു നിന്നു .
പൂജക്ക്‌  ശേഷം  വെള്ളചോറു പാത്രത്തിലേക്ക് ആക്കി കൊണ്ട് ഇരുന്ന ദേവകിയെ നോക്കി   തമ്പുരാൻ പുച്ഛത്തിൽ ചോദിച്ചു .
"എന്താ ദേവകിയമ്മേ  കണ്ണൻ്റെ  മാല അത്ര പോരല്ലോ,നാട്ടിലെങ്ങും പൂക്കൾ  ഇല്ലാണ്ട് ആയോ.ഒരു കാര്യം അങ്ങോട്ട് മനസ്സിലാക്കുക.നിങ്ങൾക്ക് ഒരു സഹായം ആകുമല്ലോന്ന്  കരുതിയ ഈ ജോലി നിങ്ങൾക്ക് നൽകിയത്.. എന്നെ കൊണ്ട് അത് ഇല്ലാണ്ട് ആക്കല്..വേറെ ആളെ കിട്ടാതോണ്ട്  അല്ല .നിങ്ങൾക്കും ആ ബുദ്ധിമാധ്യം ഇല്ലാത്ത നിങ്ങടെ കുട്ടിക്കും  ഒരു സഹായം ആകുമെല്ലോ എന്നു കരുതിയ..എന്താ ദേവകിക്ക് മനസ്സിലാകുന്നുണ്ടോ"
"അറിയാം തമ്പുരാനെ.. എല്ലാം വേണ്ടപോലെ ചെയ്തോളാം"
വെള്ള ചോറ് പാത്രത്തിൽ നിന്ന് താഴെ പോകാതെ അവർ മുറുക്കി പിടിച്ചു.

തമ്പുരാൻ തിരികെ മടങ്ങിയതും നിറ കണ്ണോടെ ദേവകി കണ്ണനെ നോക്കി കൈകൂപ്പി നിന്നു.കണ്ണുകൾ വിഗ്രഹത്തിൽ ആയിരുന്നെങ്കിലും മനസ്സ് വീട്ടിലെ കട്ടിലിൽ കിടക്കുന്ന കണ്ണന്റെ അടുക്കൽ ആയിരുന്നു.
എന്നും അവൾക്ക് പ്രാർത്ഥിക്കുവാൻ ഒരേ കാര്യങ്ങൾ ആരുന്നു.
"എന്റെ കണ്ണാ എന്നും ഈ വൃദ്ധയുടെ പ്രാർത്ഥന കേട്ടു നീ മടുത്തുവോ കണ്ണാ. എനിക്ക് എന്നും ഓർക്കുവാൻ ൻ്റെ  ഉണ്ണിടെ കാര്യങ്ങൾ അല്ലെ ഉള്ളു.നിനക്കു വഴിപാടായി  നൽകുവാൻ എൻ്റെ  കയ്യിൽ ഒന്നുമില്ല..ഈ കൈ കൊണ്ട് നിനക്കു മാല കിട്ടി തരുന്നത് അല്ലാതെ ഒരു ഗതിയും ഇല്ലാത്തവൾ  ആണ് ഞാൻ.എന്നും ഈ രണ്ടു കൈകൾ കൂപ്പിനിൽകാനേ  എനിക്ക് കഴിയു"
മാടപ്പുരയിലെ സവിത്രിയും കാവിനത്തേക്കാതിലെ അമ്മിണിയും കുശലം ചോദിക്കാൻ എന്നവണ്ണം ദേവകിയുടെ പക്കൽ എത്തി.
"ആഹ് ദേവകീ നാളെ വീട് വരെ ഒന്നു വരുക..ൻ്റെ  പഴയ മുണ്ട് ഞാൻ എടുത്തു  മാറ്റിവെച്ചി ട്ടുണ്ട്..അത്ര മുഷിഞ്ഞിട്ടോന്നും  ഇല്ലട്ടോ .. കുട്ടികൾ വന്നപ്പോൾ പുത്തൻ  കുറെ വാങ്ങിയേ.. അപ്പോ പിന്നെ പഴയതൊക്കെ വെക്കാൻ സ്ഥലം വേണ്ടേ.. എന്താ ചെയ്യാ..ആഹ് അതൊക്കെ പോട്ടെ നിൻ്റെ  ചെക്കന് തീരെ വയ്യണ് എന്ന് 
വൈദ്യര് പറഞ്ഞല്ലോ "

"ഉവ്വ് തമ്പുരാട്ടി ..തീരെ വയ്യ  കടുത്ത ചുമ ആണ്..വൈദ്യര് പറഞ്ഞത് എത്രയും  വേഗം ആശുപത്രിയിൽ കൊണ്ടുപോകണം  എന്നാണ്"

"ആഹ്..അല്ലേലും ബുദ്ധിവളർച്ച ഇല്ലാത്ത കുട്ടിയല്ലേ  ..അതിനോ ചിൽകിത്സയില്ല.ഇന്നാ ഇതു വെച്ചോളുണ് "
സാരി തുമ്പിൽ കെട്ടിവെച്ച 20 രൂപ നോട്ട് എടുത്ത് ദേവകിക്ക്  നേരെ നീട്ടിക്കൊണ്ട് അവർ പറഞ്ഞു.
കിട്ടുന്നതെല്ലാം ശേഖരിച്ചു വെക്കുന്ന ഉറുമ്പിനെ പോലെ അവൾ അത് മടിയിലെ മുണ്ടിലേക്ക് തിരുകി വെച്ചു
" ആഹ് ദേവകി.. കുറച്ച മുളക് ഉണക്കിയത് ഇരുപ്പുഉണ്ട് നാളെ സമയം പോലെ വന്നൊന്നു പൊടിച്ചു തരണം"
എല്ലാം അനുസരിച് മാത്രം ശീലം ഉള്ള ദേവകി അതും മൂളി കേട്ടു.
വീട്ടിലേക്ക് മടങ്ങാൻ തുടങ്ങിയ ദേവകി  കയ്യിൽ ഇരുന്ന വെള്ള ചോറിൽ കുറച്ചെടുത്തു ഒരു വട്ട ഇല പറിച്ചു ചോറ് അതിൽ ആക്കി  താഴേക്ക് വെച്ചു .നനഞ്ഞു കുതിർന്നു ഇരുന്ന ഒറ്റകാലൻ കാക്ക അവിടേക്കു പറന്ന് വന്ന് ഇരുന്നു .

പെട്ടെന്ന് പടിഞ്ഞാറേ നടയിൽ നിന്നു ഒരു ചെക്കൻ ഓടി വന്നു പറഞ്ഞു
" ദേവകി അമ്മേ നിങ്ങളുടെ ചെക്കൻ വീണ്ടും  ആ പൊട്ട കുഴിലേക്ക് പോകുന്നു,തടയാൻ ചെന്നവരുടെ കൈ കടിച്ചു പൊട്ടിച്ചിരിക്കുന്നു "
"എൻ്റെ കണ്ണാ എന്താ ഈ കേൾക്കുന്നേ .."
നിലവിളിച്ചു കൊണ്ട് ദേവകി ഓടി എത്തിയപ്പോഴേ ക്കും കുഴിയുടെ മുകളിലേ പാലത്തിൽ കുട  ചൂടി നീന്നുകൊണ്ട് ആർത്തു വിളിച്ചു രസിക്കുന്ന  ജനകൂട്ടത്തെ  ആണ് കണ്ടത് .കണ്ണാ എന്നു വിളിച്ചു കൊണ്ട് അവൾ ഓടി അടുക്കൽ എത്തുമ്പോൾ കണ്ടത്  ആഴത്തിലേക്ക് കാൽ ഇട്ടു ആട്ടികൊണ്ട ഇരിക്കുന്ന തൻ്റെ  ജീവനെ ആണ്. . 

അവൾ ഓടി ചെന്ന് അവനെ കെട്ടി പിടിച്ചു .അവന് ചുറ്റും എന്നത്തേയും പോലെ ഒരു മഞ്ഞ ശലഭം പറക്കുന്നുണ്ടായിരുന്നു ,അവൻ ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കി .അവൻ അവരെ കുളത്തിൻ്റെ  നടുക്കേക്ക്  കൈ ചൂണ്ടി കാണിച്ചു.അവന്  എന്നും ഇഷ്ടമുള്ള ആകാശത്തെ മേഘങ്ങളുടെ പ്രതിബിംബം കുളത്തിൽ പ്രതിഭലിച്ചു കിടക്കുന്നു .ആ ചിത്ര ശലഭം ദേവകി അമ്മയെ ഒന്ന് വട്ടം ചുറ്റി കുളത്തിന് നടുവിലേക്ക് പറന്നു പോയി .അവൻ കൈ ആഞ്ഞു അതിൻ്റെ പിന്നാലെ പോകാൻ ശ്രമിച്ചു .ഒരു തേങ്ങലോടെ അവർ അവനെ മുറുക്കി പിടിച്ചു മാറോട് അണച്ചു .

"ദേവകി അമ്മേ നിങ്ങടെ ഈ സൂക്കേട് പിടിച്ച ചെക്കൻ്റെ  ശല്യം കൂടുന്നുണ്ട്. നാട്ടുകാർക്കു ഒന്നും ഇവിടെ ജീവിക്കേണ്ട.കഴിഞ്ഞ ആഴ്ച അല്ലെ ഇവൻ കിഴക്കേ  പാടത്തെ ഞാറു പിഴിതെറിഞ്ഞത്. പിന്നെ നമ്മുടെ  അങ്കണവാടി യിലെ പിള്ളേർക് കൊടുക്കാൻ വെച്ച ഉപ്പുമാവിൽ വെള്ളം കോരി ഒഴിച്ചത്.എത്ര നാളെന്ന് വെച്ചാ  ഇങ്ങനെ സഹിക്കുക. കാണുന്നവർ എന്നോടാണീ വന്നു പറയുന്നത്.എത്ര വട്ടം  ഞൻ പറഞ്ഞതാ ചങ്ങലക്ക് ഇടണം എന്നു."
വാർഡ് മെമ്പർ സുഗതന്റെ ശകാരം ഉച്ചത്തിൽ ആയി 

"എന്നും ഇടാറുള്ളതാണ് മെമ്പറെ , ഇന്നലെ കാലിൽ ചങ്ങല ഇട്ടത്തിൻ്റെ   മുറിവ് പഴുത്തു തുടങ്ങിയിരുന്നു കൂടെ  നല്ല പനിയും   ഉണ്ടായിരുന്നു . അതൊന്ന് ഉണങ്ങാൻ വേണ്ടിയാ ഇന്ന് ഇടാഞ്ഞത്. ഈ പ്രാവിശം കൂടി ഒന്നു മാപ്പാക്കണം. വേറെ വഴി ഇല്ലാത്തതു കൊണ്ടാണ്" 
അവരുടെ ശബ്ദം ഇടറി .അവർക്ക്‌  മുഖം  കൊടുക്കാതെ മെമ്പർ ആരോടോ സംസാരിക്കാൻ തുടങ്ങി .
ദേവകി അവനെ ചേർത്ത് പിടിച്ചു ആൾക്കൂട്ടത്തിനു ഇടയിലൂടെ നടന്നു .അവൻ ആകാശത്തിലെ മേഘ തുണ്ടിലേക്കു  നോക്കി .
"അമ്മേ ,പൂമ്പാറ്റ എന്ന് പറഞ്ഞു "
അവർ നോക്കിയപ്പോഴേക്കും തെക്കൻ കാറ്റു അടിച്ചു മേഘത്തെ ചിതറിച്ചിരുന്നു .ചിതറിയ മേഘ കൂട്ടങ്ങൾക്കു താഴെ കൂടെ അമ്മയും മകനും കൂടി നടന്ന് അകന്നു .

പുലർച്ചെ നിർമാല്യത്തിന്  മുന്നേ അമ്പലം അടിച്ചു വൃത്തിയാക്കി പൂമാലയും കെട്ടി  ഊട്ടുപുര പടിയിൽ ഇരുന്ന് കൃഷ്ണനാമം ജപിച്ചു, തിരുമേനിടെ വരവും കാത്തിരുപ്പ് ദേവകിക്ക്  പതിവ്  ആയിരുന്നു.
മഞ്ഞപട്ടും  ചുറ്റി മയിൽപ്പീലി അഴകോടെ  കഴുത്തിലെ സ്വർണ മാലയുടെ കൂടെ താൻ കെട്ടിയ തുളസി കതിർ മാലയും കിടക്കുന്നത് കണ്ടു തൊഴുതു നിന്ന ദേവകി ഓർത്തു.
"കണ്ണാ ,വിലമതിക്കുവാൻ പറ്റാത്ത വണ്ണം ചന്തമേറിയ ഈ പൊന്നിൻ മാല ഉള്ളപ്പോൾ എന്തിനാ നിനക്കു ഈ ദേവകിയുടെ തുളസി മാല.വെറുതെ ആ പൊന്നിൻ്റെ  ശോഭ കൂടി മറക്കുകയേ ഉള്ളു ഈ മാല..  "
ദേവകി കൃഷ്ണന്റെ മുഖത്തേക്ക് നോക്കി ,കണ്ണൻ തന്നെ നോക്കി ഒന്ന് ചിരിച്ചുവോ ,ചിരിക്കുമ്പോൾ എൻ്റെ കുട്ടിയുടെ മുഖം ആണല്ലോ കണ്ണന്  എന്ന് ഓർത്തു ദേവകിയുടെ മുഖത്തു ഒരു ചിരി വിടർന്നു പതിയെ  കൊഴിഞ്ഞ് വീണു .
ഉച്ച പൂജ കഴിഞ്ഞു ഒരു നടപ്പാണ് വീട്ടിലേക്ക്, അമ്പലത്തിലെ ചോറു കൊണ്ടുപോയി അവനു കൊടുക്കണം അതുകഴിഞ്ഞു നാട്ടിലേ വല്യ വീടുകളിൽ പണിക്ക്  പോകും അവിടുന്ന് മടങ്ങുമ്പോൾ വല്ലതും കിട്ടും അതും കൊണ്ട് വീണ്ടും വീട്ടിലേക്ക് പിന്നെ വൈകുന്നേരം പൂവും പറിച് വീണ്ടും അമ്പലത്തിലേക്ക്.

അന്നേദിവസം ദേവകിക്ക് മുന്നേ തിരുമേനി എത്തിയിരുന്നു.മുഖത്തു നല്ല സന്തോഷം ഉണ്ടാരുന്നു. മൂളി പാട്ടൊക്കെ പാടി ദീപരാധനക്ക് ഉള്ള ഒരുക്കം ആയിരുന്നു.

"തിരുമേനി ഇന്ന് നേരത്തെ ആണല്ലോ.."
അത്ഭുതത്തോടെ ചോദിച്ച  ദേവകിയെ നോക്കി തിരുമേനി പറഞ്ഞു

"ദേവകി അമ്മേ .. നമുക്ക് ഇന്ന് താഴെ കാവിലെ സന്ധ്യപൂജയ്ക്ക് ഉള്ള ക്ഷണം വന്നിട്ടുണ്ട്..ഇവിടുന്ന് കിട്ടുന്നത് കൊണ്ട് എന്ത് അകാൻ ആണ്  ..വെറുതെ മുന്നിൽ വരുന്ന മഹാലക്ഷ്മിയെ കണ്ടില്ല എന്ന്  നടിക്കാൻ പറ്റില്ലല്ലോ   അതുകൊണ്ട് ഞാൻ ആ പൂജ അങ്ങു  ഏറ്റു, ഇവിടുത്തെ കാര്യങ്ങൾ ഇച്ചിരി മുന്നേ തീർത്താൽ മതിയെല്ലോ.."

"തിരുമേനി.. തമ്പുരാൻ അറിഞ്ഞാൽ കോപിക്കില്ലേ.."
"അറിയാൻ വഴി ഇല്ല.. ദേവകി അമ്മായിട്ട് അറിയിക്കേണ്ട. വൈകുന്നേരം വടകേടുത്തു നിന്ന്  കുറച്ച എണ്ണ കൊണ്ട് തരും. അതു വാങ്ങി വെക്കണം.എന്നിട്ട് അമ്പലം പൂട്ടി താക്കോൽ ഇല്ലത്തു വന്ന്  എന്നെ ഏൽപ്പിക്കുക.എന്നെ ഇനി തമ്പുരാൻ  തിരക്കിയാൽ ദേഹസ്വസ്ഥതാ കൊണ്ട് ദീപാരാധന കഴിഞ്ഞു ഉടൻ പോയി എന്ന് പറഞ്ഞാൽ മതി"

എല്ലാം മൂളി കേട്ടുകൊണ്ട് ദേവകി നിന്നു.ഒന്ന് ശങ്കിച്ച നിന്ന ശേഷം .
"തിരുമേനി.. ചെക്കന് തീരെ വയ്യണ്ട ആയിരിക്കുന്നു.നാളെ പുലർച്ചെ ആശുപത്രി വരെ ഒന്നു പോണം തിരുമേനി ടെ കയ്യിൽ വല്ലതും ഉണ്ടാകുമോ ഒരു സഹായത്തിനു"
"ദേവകി അമ്മക്ക്  അറിയാവുന്നതല്ലേ ഈ അമ്പലത്തിലെ വരുമാനം,വല്ലപ്പോഴും  ഒരു അർച്ചനയോ  ഒരു ജപമോ  വല്ലതും കിട്ടയാൽ ആയി,ആ ഇന്നൊരു നല്ല ദിവസം ആയി നീ ചോദിച്ചും പോയില്ലേ "
 മടിയിൽ നിന്നു എടുത്ത 50 രൂപ  അവരുടെ കയ്യിലേക്ക് ഇട്ടു കൊടുത്തു .
"തിരുമേനി ഇത് കൊണ്ട് എന്ത് അകാൻ ആണ്,തമ്പുരാനോട് പറഞ്ഞു എന്തെങ്കിലും കൂടി "
"നടപ്പില്ല ദേവകി അമ്മേ ,അല്ലേ തന്നെ നിങ്ങക്ക്  അമ്പല കാര്യത്തിൽ വേണ്ട ശ്രദ്ധ ഇല്ല എന്നൊരു അനിഷ്ടം ഉണ്ട് താനും , അല്ല ദേവകിഅമ്മേ  നാളെ പുലർച്ചെ ഗണപതിഹോമം ഉണ്ട്.. അപ്പോ പിന്നെ ഇവിടെ സഹായത്തിനു ആരാ ഉണ്ടാകുക ...ആഹ് സാരല്ല കാവിലെ കേശവനെ  ഞാൻ വിളിച്ചുകൊള്ളാം "
ദേവകി അമ്മ എല്ലാം മൂളി കേട്ടു .
അങ്ങനെ സന്ധ്യ വിടരും മുന്നേ ദീപാരാധന കഴിഞ്ഞു ശ്രീകോവിലെ വിളക്കും കെടുത്തി ധൃതിയിൽ വിഗ്രഹത്തിലെ  മാലകളും മാറ്റി ചവറ്റുകുട്ടയിൽ   ഇട്ടു .ദേവകി അമ്മയുടെ തുളസി കതിർ മാലയോടൊപ്പം  കണ്ണൻ്റെ സ്വർണ മാലയും കൂടെ പോന്നത് തിരുമേനി കണ്ടില്ല താനും  . 
നടപൂട്ടി താക്കോൽ ദേവകിയെ ഏല്പിച്ചു തിരുമേനി മടങ്ങി.
നിലത്തെ എണ്ണ വീണ പാടുകൾ തുടച്ചു, ചവറ്റുകുറ്റയിലെ ചവറും  കൊണ്ട് തെക്കേവശത്തെ കാവിന് അപ്പുറം  ഉള്ള കുഴിയിൽ കൊണ്ട് ഇട്ടു തിരികെ വഴുമ്പോഴേ ക്കും എണ്ണയും കൊണ്ട് ആൾ എത്തിയിരുന്നു.
"ദേവകി അമ്മേ  .. തിരുമേനി എവിടെ .. നടനേരത്തെ അടച്ചോ "
" തിരുമേനിക്ക് ഒരു വയ്യായ്മ പൂജ കഴിഞ്ഞു ഇപ്പോ അങ്ങോട്ട് പോയീ ഉള്ളു.എണ്ണ വാങ്ങി വെക്കാൻ എന്നോട് പറഞ്ഞു"
കള്ളം പറയാൻ വഴങ്ങാത്ത നാവു എവിടെയൊക്കെയോ തപ്പി തടഞ്ഞു 
എണ്ണയും വാങ്ങി ഉള്ളിലേക്ക് വെച്ചു അമ്പലവും പൂട്ടി താക്കോൽ ഇല്ലത്തു 
 ഏല്പിച്ചു തിരികെ വീട്ടിലേക്ക് നടന്നു കയറി ഉറക്കെ വിളിച്ചു

"കണ്ണാ.. അമ്മേടെ കണ്ണൻ എവിടെ .."
എന്ന ചോദ്യത്തിന്   അവനെക്കാൾ മുന്നേ അവൻ്റെ കാലിൽ കിടക്കുന്ന ചങ്ങല വിളി കേൾക്കും .
 കടുത്ത ചുമയുടെ അകമ്പടിയിൽ അമ്മയുടെ വിളി കേൾക്കുമ്പോൾ അവന്റെ ചങ്ങലകൾ കിലുങ്ങുo.. അവനും ആ വിളിക്ക് കാതോർത്തു ഇരുപ്പായിട്ടുണ്ടാവും.ചെറിയ ജനവാതിലിൽ കൂടി കാണുന്ന  ആകാശത്തെ മേഘങ്ങളിൽ അവൻ ആനയെയും ,പൂച്ചയെയും ,അച്ഛനെയും എല്ലാം കണ്ടെത്തും .മേഘങ്ങൾ അവൻ്റെ മുന്നിൽ രൂപം മാറി വരും .അവ അവൻ്റെ മുന്നിൽ നൃത്തം വെക്കും ,മഴയോട് കൂടി ഉള്ള ഇടിനാദം അവന് സംഗീതം ആകും ,മിന്നൽ വെളിച്ചും അവൻ്റെ കണ്ണുകളിൽ തട്ടുമ്പോൾ അവൻ ഉന്മാദത്തോടെ കൈ കൊട്ടും .ഇരുട്ട്‌ വീണ നാലു ചുവരുകൾക്കുള്ളിൽ അവന് മേഘങ്ങൾ പുതിയ ലോകം വരച്ചു കൊടുക്കുമ്പോൾ മഴ നനഞ്ഞു കുതിർന്നു വീണ  ഭിത്തിയിൽ അവൻ അവരെ കോറിയിടും.അപ്പോഴും ഒരു മഞ്ഞ ശലഭം അവന്  ചുറ്റും പറന്ന് കൊണ്ടേ ഇരിക്കും . 

 ചിമ്മിനി വെട്ടത്തിൽ ഭക്ഷണവും കഴിച്ചു.മഴ കൊണ്ട് ചോർന്ന ഒലിച്ചു വീണ വെള്ളവും തുടച്ചു അവൻ്റെ  അടുത്തു  പോയി തലോടികൊണ്ട്  ദേവകി അമ്മ  ഇരുന്നു.ചുമ കഠിനം ആയിരിക്കുന്നു ,ശ്വാസം എടുക്കാൻ അവൻ നന്നേ കഷ്ടപെടുന്നുണ്ട്.നന്നായി പനികുന്നും ഉണ്ട് .ദേവകി മുറ്റത്തിറങ്ങി പനി കൂർക്ക ഇലയെടുത്തു വെള്ളം തിളപിച്ചു അതിൽ മുക്കിയ തുണി അവൻ്റെ നെറ്റിയിൽ നനച്ചു ഇട്ടു .അവനെ നെഞ്ചോട് ചേർത്ത് ഇരുത്തി നെറ്റിയിൽ ഉമ്മവെച്ചു ,നനഞ്ഞ തുണിയിൽ കൂടി അവൻ്റെ നെറ്റിയിലെ പനി  ചൂട് അവർ അറിഞ്ഞു . 
"കണ്ണാ നാളെ പുലർച്ചെ നമുക്കു ആശുപത്രിയിൽ പോകാം.. നാളെ എല്ലാം ശെരിയാകും.ൻ്റെ  കുട്ടി ഉറങ്ങിക്കൊള്ളു.." അവൻ ഒരു ചിരിപോലും നൽകാതെ ഉച്ചത്തിൽ ചുമച്ചുകൊണ്ട കണ്ണടച്ചു ആകാശത്തേക്ക് നോക്കി  കിടന്നു. തണുപ്പ് കാലത്തേക്ക് ഉറുമ്പുകൾ തീറ്റ ശേഖരിച്ചു വെക്കും പോലെ അവൾ ശേഖരിച്ചു വെച്ചതൊക്കെ ഇത്തിരി വെളിച്ചത്തിൽ നുള്ളി പെറുക്കി എടുത്ത് തലയുണയുടെ അടിയിലേക്ക് വെച്ചു കണ്ണുകൾ അടച്ചു കിടന്നുകൊണ്ട് പുറത്തെ ഇടിമുഴക്കവും കേട്ടുകൊണ്ട് എങ്ങാനൊക്കെയോ ആ രാത്രി കഴിച്ചു കൂട്ടി .

പുലർച്ചെ അമ്പലം തുറക്കുവാൻ കേശവൻ,  തിരുമേനിടെ കൂടെ എത്തിയിരുന്നു .മണി അടിച്ചു നട  തുറന്ന് ഉള്ളിൽ  കയറിയ തിരുമേനി ആ ചെറുവെട്ടത്തിൽ ഒന്നു ഞെട്ടി നിന്നു. വിഗ്രഹത്തിന് ചുറ്റും തിരഞ്ഞു പുറത്തേക്ക് ഓടി വന്നു നോക്കുമ്പോൾ കേശവൻ്റെ  കൂടെ തമ്പുരാനും ഉണ്ട്.

" തമ്പുരാനേ.. കണ്ണൻ്റെ  കഴുത്തിലെ സ്വർണ മാല കാണുവാൻ ഇല്ല"

" എന്താ ഈ പറയുന്നേ തിരുമേനി..നന്നായി അവിടൊക്കെ ഒന്നു നോക്കുക.. എന്തായാലും  ഇപ്പോ പുലർച്ചെ  ആരും ശ്രീകോവിലിൽ കയറില്ലലോ.. തിരുമേനി അല്ലെ ഇവിടുത്തെ കാര്യങ്ങൾ എല്ലാം നോക്കുന്നെ."

പരിഭ്രാന്തിയോടെ നിന്ന തിരുമേനി തലകുനിച്ചു പറഞ്ഞു" തമ്പുരാൻ എന്നോട് പൊറുക്കണം. ഇന്നലെ പെട്ടന്ന് ഒരു വല്ലായ്മ തോന്നിയത് കാരണം ഞൻ താക്കോൽ ദേവകി അമ്മേ ഏല്പിച്ചിരുന്നു.. എണ്ണ കൊണ്ടുവരുന്നത് വാങ്ങി ഉള്ളിൽവെച്ചു  താക്കോൽ തിരികെ കൊണ്ടു ഏൽപ്പിക്കാൻ പറഞ്ഞിരുന്നു."
 
കേശവൻ  അകത്തു നോക്കിയിട്ടു 
"തമ്പുരാനെ പുറത്തു നിന്ന് ആരും കയറിയ ലക്ഷണം ഇല്ല ,തിരുമേനി ഇന്നലെ നേരത്തെ പോകുകയും ചെയ്തല്ലോ ,ഞാൻ എണ്ണ കൊണ്ട് കൊടുക്കുമ്പോൾ ദേവകി മാത്രമേ  ഈ പരിസരത്തു ഉണ്ടായിരുന്നുള്ളു "

"എന്നിട്ട് ദേവകി എവിടെ .. എടി ദേവകി" 
ഉച്ചത്തിൽ തമ്പുരാൻ വിളിച്ചു
" അവരുടെ കുട്ടിക് സുഖമില്ലാത്തത്കൊണ്ട് ഇന്ന് വരില്ല എന്ന്  പറഞ്ഞിരുന്നു.അതുമാത്രമല്ല ഇന്നലെ എന്നോട് കുറച്ചു  പണം ആവിശ്വപ്പെട്ടിരുന്നു .. എൻ്റെ  കയ്യിൽ അത്ര ഒന്നും ഇല്ലാരുന്നു. ..ഇനി അവര് വല്ല ബുദ്ധി മോശവും "
തിരുമേനി പറഞ്ഞു ഒഴിഞ്ഞു 
കേട്ട പാതി തമ്പുരാൻ നിന്ന് വിറക്കാൻ തുടങ്ങി .
"വരു.. ഇപ്പോ തന്നെ ആ കള്ളിയെ  പിടിക്കണം. അമ്പല മുതൽ കട്ട് സുഖിക്കാം എന്ന് കരുതി കാണും ." എല്ലാവരും വേഗത്തിൽ ദേവകിയുടെ വീട്ടിലേക്ക് നടപ്പായി .
.
വീടും പൂട്ടി മകൻ്റെ  കൈ പിടിച്ചു പട്ടണത്തിലെ ആശുപത്രിയിലേക്ക് ഇറങ്ങാൻ തുടങ്ങിയ  ദേവകി കണ്ടത്  മുന്നിൽ  കോപിച്ചു ഇളകി മറിയുന്ന  ഒരു ജനക്കൂട്ടത്തെ  ആയിരുന്നു.

" അമ്പലത്തിലെ കൃഷ്ണന്റെ സ്വർണ മാല എവിടെ"
 ഉച്ചത്തിൽ തമ്പുരാൻ്റെ  ചോദ്യം കേട്ട് വിറച്ചുനിന്ന ദേവകി പതറി കൊണ്ട് ചൊദിച്ചു
" തമ്പുരാനേ.. മാലയോ..എനിക്  അറില്ല"
"മുഖത്തു നോക്കി കള്ളം പറയുന്നുവോ..ഇന്നലെ തമ്പുരാൻ മടങ്ങി കഴിഞ്ഞ നീ മാത്രമേ അവിടെ ഉള്ളായിരുന്നു .അതിനു ശേഷം ആണ് ആ  മാല കാണാതെ പോയത്.നീ അവിടെ നിക്കുന്നത് കേശവൻ കണ്ടതും ആണ് വെറുതെ സമയം കളയാതെ മാല ഇങ്ങെടുക്ക്."
" തമ്പുരാനേ ഞാൻ സത്യം ആണ് പറയുന്നേ.. ഞാൻ എടുത്തിട്ടില്ല.തിരുമേനി ഒന്നു പറയു ഞാൻ എടുത്തിട്ടില്ല..
ഭഗവാന്റെ മാല ഞാൻ മോഷിടിക്കാനോ .. ഒരിക്കലും ഇല്ല "
" കാശിനു ആവശ്യം  ഉണ്ടെന്ന് കരുതി മോഷ്ടിക്കണമായിരുന്നു ദേവകി അമ്മേ.. അത്രക്ക് അത്യാവിഷം ആയിരുന്നേൽ തമ്പുരാനോട് ചോദിച്ചാ  പോരായിരുന്നോ .. വല്ലതും കൈ തന്നു സഹായിക്കില്ലേ .. ഇത്  ഇത്തിരി കൂടി പോയി"
 തമ്പുരാനേ ഒന്നു പുകഴ്ടിത്തി ദേവകിയോടെ തിരുമേനി കയർത്തു 
" അയ്യോ ൻ്റെ  കുഞ്ഞാണെ  സത്യം.. ഞൻ എടുത്തിട്ടില്ല.. ഞാൻ കള്ളം പറയില്ല.."
ആൾ കൂട്ടം ശബ്ദം വെച്ച് തുടങ്ങി .വഴിയിലും മുറ്റത്തും നിന്ന ചിലർ കള്ളി മാല കൊടുക്കടി എന്ന് ആക്രോശിക്കാൻ  തുടങ്ങി .
അപ്പോഴും അവർ തമ്പുരാൻ്റെ  കാൽക്കൽ വീണ് പറയുന്നുണ്ടായിരുന്നു അവർ എടുത്തിട്ടില്ല എന്ന് .പക്ഷെ അവരുടെ നിലവിളി  ആൾക്കൂട്ടത്തിന്റെ ആക്രോശങ്ങൾക്കിടയിൽ  അലിഞ്ഞു ചേർന്നു .
അവന് ചുറ്റും അപ്പോഴും ആ മഞ്ഞ ശലഭം പറക്കു ണ്ടായിരുന്നു .ആകാശത്തേക്ക് നോക്കി ഇരുന്ന അവൻ്റെ കണ്ണിൽ മേഘം അച്ഛന്റെ രൂപം പൂണ്ട് നിന്നു  ,അവൻ ചിരിച്ചു കൊണ്ട് അത് നോക്കി ഇരുന്നു .

ജനകൂട്ടം പെരുകാൻ തുടങ്ങി,കൂടെ ആക്രോശങ്ങളും ,
ഇതിനിടയിൽ മെമ്പർ വന്ന് തമ്പുരാനോട് പറഞ്ഞു .
ജനം വല്ലാതെ ഇളകി ഇരിക്കുന്നു ,ഇനി ഇവരെ എങ്ങനെ ഇ വിടെ നിർത്തിയാൽ എന്തങ്കിലും സുംഭവിച്ചാൽ നമ്മൾ മറുപടി  വരും ,ഇങ്ങനെ പോയാൽ ശെരി ആവില്ല  നമുക്ക് ഇവളെ പോലീസ് ഇത് ഏല്പിക്കാം"
"മെമ്പർ എന്താന്ന് വെച്ചാ ചെയ്യേ ,എങ്ങനെ ആണെങ്കിലും ഭഗവാൻ്റെ  മാല കിട്ടണം അത്രയേ ഉള്ളു എനിക്കും ഇ കൂടി ഇരിക്കുന്നവർക്കും,വിശ്വാസികൾ ഇളകിയാൽ പിന്നെ  അറിയാല്ലോ ,പിടിച്ചാ കിട്ടില്ല  "
അത് ഞാൻ വേണ്ട പോലെ ചെയ്യാം എന്ന് പറഞ്ഞു മെമ്പർ ഫോൺ ചെയുന്നു.
ദേവകി ആരെങ്കിലും ഒന്ന് സഹായിക്കുമോ എന്ന് കരഞ്ഞു കൊണ്ട് ചുറ്റും നടന്നു .പലരുടെയും മുന്നിൽ പോയി യാചിച്ചു.പുറം പണിക്കു നിക്കുന്ന വീട്ടിലെ സാവിത്രിയുടെ മുന്നിൽ അവർ പോയി കൈ കൂപ്പി നിന്നു .

"എൻ്റെ മാല ആണെങ്കിൽ ഞാൻ അങ്ങ് പോട്ടെന്നു വെച്ചേനെ  ദേവകിയെ ,ഇതിപ്പോ ഭഗവാൻ്റെ  ആയി പോയില്ലേ "
ഈർഷ്യയോടെ പറഞ്ഞു.
ദേവകി മുകളിലേക്ക് നോക്കി കരഞ്ഞു കൊണ്ട് തമ്പുരാൻ്റെ  കാൽക്കലേക്കു വീണു .തമ്പുരാൻ അവളെ നോക്കി ദേഷ്യത്തോടെ പല്ല് ഇറുമ്മി .

 

മഴ ചാറാൻ തുടങ്ങി,തറയിലേക്ക് വീണ വെള്ള തുള്ളികൾ മണ്ണിനൊപ്പം ഉയർന്നു പൊങ്ങി മണ്ണിൽ അമർന്നു കിടന്ന ദേവകിയുടെ കയ്യിലേക്ക് ചാടി കയറാൻ തുടങ്ങി .

ഒരു ജീപ്പിൻ്റെ  ഇരമ്പലിൽ ദേവകി കണ്ണ് ഉയർത്തി നോക്കി .ചെമ്മണ്ണ് നിറഞ്ഞ മുറ്റത്തെക്കു ജീപ്പ് കയറി ,ടയറിന്റെ അടിയിൽ പെട്ട തുളസി ചെടി ഞെരിഞ്ഞു അമർന്നു .
"ദേവകി പോലീസ് വന്നു ,നീ എടുത്തെങ്കിൽ അത് ഇപ്പോ കൊടുത്തേക്ക് ,അവർ എങ്ങനെയൊക്കെ ചോദ്യം ചെയ്യും എന്ന് അറിയാല്ലോ "
മെമ്പർ പറഞ്ഞു 
" ദേവകി പട്ടിണി കിടന്നിട്ടുണ്ട് ,എന്നിട്ടും മോഷിടിച്ചിട്ടില്ല മെമ്പറെ നിങ്ങളും കൂടി ഞങ്ങളെ കൈ വിടല്ലേ "

ദേവകി അവസാന പ്രതീക്ഷയോടെ നോക്കി.

"ങും ,നിങ്ങൾ എടുത്തില്ല എന്ന് എനിക്കും അറിയാം,പക്ഷെ ജനകൂട്ടം ഇളകി ഇരിക്കുവാ,എനിക്ക് എന്ത് ചെയ്യാൻ കഴിയും,ജനക്കൂട്ടം ആണ് ഇപ്പോൾ തീരുമാനിക്കുന്നത് ശരിയും തെറ്റും പ്രത്യകിച്ചു വിശ്വാസത്തിന്റെ കാര്യത്തിൽ"

എന്നും പറഞ്ഞു മെബർ പോലീസിനെ നോക്കുന്നു .

അവർ വന്ന് വലിച്ചിഴച്ചു ദേവകിയെ ജീപ്പിനുള്ളിലെക്ക് കയറ്റുന്നു .അപ്പോഴും ആൾകൂട്ടം കള്ളി കള്ളി എന്ന് ഉറക്കെ വിളിക്കുണ്ടായിരുന്നു.
അവർ പുറത്തേക്കു നോക്കി നിലവിളിക്കുന്നു .
"ൻ്റെ കുട്ടി ഒറ്റക്കായി പോകുമേ ,സാറെ സത്യമായും ഞാൻ എടുത്തിട്ടില്ല ,സാറെ എൻ്റെ കുട്ടി അവന്   ഒന്ന് ആശുപത്രിയിൽ കാണിച്ചിട്ട് ഞാൻ എവിടെ വേണമെങ്കിലും വരാം " 

കോരി ചൊരിയുന്ന മഴയയുടെ ശബ്ദത്തിൽ അവരുടെ നിലവിളി  ജീപ്പിന്റെ ശബ്ദടൊപ്പം ചേർന്ന് ഇല്ലാതായി

 

എല്ലാവരും പിരിഞ്ഞു പോയി ,ഒറ്റക്ക്  ഇരിക്കുന്ന കൊച്ചിനെ നോക്കി തിരുമേനി ഒന്ന് നിന്നു ,എന്നിട്ട് മുകളിലേക്ക് നോക്കി തല കുനിച്ചു  നടന്ന് അകന്നു .അവന്  ചുറ്റും പറന്ന് കൊണ്ട് ഇരുന്ന മഞ്ഞ ശലഭം അവൻ്റെ കയ്യിൽ വന്ന് ഇരുന്നു .അവൻ അതിനെ നോക്കി ചിരിച്ചു .


മഴയ്ക്ക് ലേശം പോലും കുറവുണ്ടായില്ല ,പോലീസ് സ്റ്റേഷൻ വരാന്തയിൽ ഇരുന്ന ദേവകി അമ്മ ദൂരേക്ക്‌ നീണ്ടു നിവർന്ന് കിടക്കുന്ന റോഡിൻറെ അറ്റത്തേക്ക് ആരുടെയോ വരവ്  പ്രതീക്ഷിച്ചപോലെ  നോക്കി കൊണ്ട് ഇരുന്നു ,കണ്ണ് നിറഞ്ഞു അവരുടെ കാഴച്ചകളെ മറച്ചു . .
പോലീസുകാരുടെ ഓരോ ചോദ്യത്തിനും എന്റെ കുട്ടി എവിടെ,  ഒന്ന് ഇവിടെ എൻ്റെ  കൂടെ എത്തിക്കുമോ എന്ന് പുലമ്പി കൊണ്ട് ഇരുന്നു .


കനത്ത മഴ നേർത്ത തുള്ളികൾ ആയി രൂപാന്തരം പ്രാപിച്ചു .
മഞ്ഞ ശലഭം അവന് മുന്നിൽ പറന്നു നടന്നു ,അവൻ അതിൻ്റെ കൂടെ നടന്ന് കൊണ്ടേ ഇരുന്നു ,ആകാശത്തു കറുത്ത മേഘങ്ങൾ രൂപങ്ങൾ മാറി മാറി സ്വീൿരിച്ചു .മഞ്ഞ ശലഭത്തിനൊപ്പം പൊട്ട കുളത്തിലെ വെള്ളത്തിലേക്ക് നടന്ന്  ഇറങ്ങിയപ്പോൾ അവൻ തണുപ്പ് അറിഞ്ഞില്ല.അവൻ്റെ കണ്ണുകൾ വെള്ളത്തിൻ്റെ  അടിയിൽ മഞ്ഞ ശലഭത്തെ തിരഞ്ഞു കൊണ്ട് ഇരുന്നു .


പെട്ടെന്ന് ഒരു വെള്ളിടി വെട്ടി പോലീസ് സ്റ്റഷന്റെ മുന്നിൽ നിന്ന ഇലക്ട്രിക്ക് പോസ്റ്റിൽ നിന്ന്  തീ ഉയർന്നു .ഒരു നിമിഷം ഞെട്ടി ഉണർന്ന ദേവകി കണ്ടത് പുതു മഴയിൽ പുതു ജന്മം എടുക്കുന്ന ഈയലുകൾ പറന്നു പൊങ്ങുന്നതാണ് .പറന്നു പൊങ്ങിയ ഈയലുകൾക്കൊപ്പം ആകാശത്തിലെ കറുത്ത മേഘങ്ങൾ നൃത്തം വെക്കുന്നതായി അവർക്കു തോന്നി . പറന്ന് പൊങ്ങിയ ഈയലുകൾ ചിറകറ്റ് വെള്ളത്തിലേക്ക് വീഴാൻ തുടങ്ങി ,ഇതിന് ഇടയിൽ എവിടെ നിന്നോ പറന്ന് വന്ന മഞ്ഞ ശലഭം ചിറക് അടിച്ച് അവരുടെ കയ്യിൽ വന്ന് ഇരുന്നു .....!