Jayanthan.P.R
Clinipace Worldwide
മാനവസേവ മാധവസേവ
എന്നത്തേയും പോലെ കടന്നു പോകേണ്ട ആ രാത്രി.... എന്നാൽ അദ്ദേഹം ചെയ്ത തെറ്റിനെ കുറിച്ചു
ഓർത്തു സമയം കഴിച്ചു കൂട്ടി. ഉറങ്ങാതിരുന്ന വിനാഴികകളുടെ കണക്കു കൃത്യമായി അദ്ദേഹം
പറയും. രാത്രികളിൽ അലമുറയിടുന്ന ചീവീടുകൾ പോലും അന്ന് നിശബ്ദം. പശ്ചാത്താപ വിവശനായ
അദ്ദേഹത്തിന് നാളത്തെ കുറിച്ചുള്ള ചിന്ത ഒട്ടും തന്നെ ഇല്ലായിരുന്നു.
കുലത്തിൽ ജനിച്ചതുകൊണ്ട് മാത്രം ബ്രാഹ്മണനായ ഒരാൾ. ചെയ്യുന്ന കര്മങ്ങള്ക് പോലും കണക്കു
പറയാൻ മടികാണിക്കാതിരുന്ന ഒരു കാലം. കടം കൊടുത്ത കാശിനു പോലും പലിശ എണ്ണി
വാങ്ങിയിരുന്നു. പിന്നീടുണ്ടായ സാത്വിക സമ്പർക്കങ്ങളും കുടുംബാന്തരീക്ഷങ്ങളും അയാളെ
ഒരുപാട് മാറ്റിമറിച്ചു. അതൊക്കെ ഒരു കാലം. ഇന്ന് അദ്ദേഹത്തിന് ഉള്ളതെന്തും ഭഗവാനുള്ളതാണ്.
അദ്ദേഹം കഴിക്കുന്നതെന്തും ഭഗവാന് സമർപ്പിക്കും. ഭഗവാന് കൊടുക്കാതെ ഒന്നും അദ്ദേഹത്തിന്
വേണ്ട. അദ്ദേഹത്തിന്റെ നിത്യേനയുള്ള ഉച്ചത്തിലുള്ള നാമജപം കണ്ടില്ലെന്നു നടിക്കാൻ ഭഗവാന്
പോലും കഴിയുമെന്ന് തോന്നുന്നില്ല.
മൂന്ന് നാല് ദിവസത്തെ കനത്ത മഴക്കൊടുവിൽ കടൽത്തിരമാല പോലെ ആർത്തിരമ്പുന്ന പുഴ.
ജീവനും കൊണ്ട് രക്ഷപെടാനുള്ള തത്രപ്പാടിൽ പക്ഷിമൃഗാദികൾ. മഴവെള്ളത്തിന്റെ ശക്തികൊണ്ട്
ഒന്ന് ഉയർന്നു നിൽക്കുവാൻ പോലും കഴിയാതെ സസ്യലതാദികൾ. അപ്പോഴും ഭഗവാനുള്ള
നിവേദ്യസമർപ്പണമായിരുന്നു അദ്ദേഹത്തിന് മനസുമുഴുവൻ.
അങ്ങനെ നിവേദ്യ സമർപ്പണം നടത്താൻ ഒരുങ്ങവെ അടുത്ത വീട്ടിലെ കൊച്ചു കുട്ടി വന്നു
ചോദിച്ചു " ഇതാ മഴയെ തുടർന്നു പുഴയിലെ വെള്ളം കയറിക്കൊണ്ടിരിക്കാണ്. അച്ഛൻ
ജോലിക്ക് പോയിരിക്കാണ്. വീട്ടിൽ അമ്മ മാത്രമേ ഉള്ളു. അങ്ങ് ഒന്ന് വന്നു വീട്ടിലെ
സാധനങ്ങൾ ഒക്കെ ഒന്ന് മാറ്റാൻ സഹായിക്കാമോ? "
വീട് അല്പം ഉയർന്ന സ്ഥലത്തു ആയത്കൊണ്ടും പിന്നെ നിവേദ്യ സമർപ്പണവും തുടർന്നു
മുത്തച്ഛന്റെ അച്ഛന്റെ മുടങ്ങിക്കിടന്ന ശ്രാര്ദ്ധം ഊട്ടാനുള്ളത് കൊണ്ടും ഈ കുട്ടിയുടെ
വാക്കുകൾ അത്ര കാര്യമായി എടുത്തില്ല. പിന്നെ ഈശ്വര വിശ്വാസം കൂടെ ഉണ്ടായിരുന്നു
എന്ന് വേണം പറയാൻ.
ആ കുട്ടി അവരെക്കൊണ്ട് പറ്റുന്ന അത്രയും അമ്മയുടെ കൂടെ നിന്ന് മാറ്റി വച്ചു. വെള്ളം
കയറുന്നതിനു മുൻപ് അവർ അവിടെ നിന്നും താമസം മാറി. മഴയുടെ ശക്തിക്ക് ഒരു കുറവും
ഇല്ലായിരുന്നു. വെള്ളത്തിന്റെ ഒഴിക്കാവട്ടെ പൂർണ വേഗത്തിലും.
അങ്ങനെ നിവേദ്യ സമർപ്പണവും ശ്രാർദ്ധവും എല്ലാം കഴിഞ്ഞ മുറ്റത്തു നോക്കിയപ്പോൾ വെള്ളം
ഇല്ലത്തിന്റെ ആദ്യത്തെ നടക്കല്ലു വരെ എത്തിയിരിക്കുന്നു. നിവേദ്യ സമർപ്പണത്തിനും
ശ്രാർദ്ധത്തിനും സഹായിക്കാൻ കൂടെ നിൽക്കണം എന്നതിനാൽ ഭാര്യയും ഇതുവരെ വേറൊന്നും
ശ്രദ്ധിച്ചില്ല. നിമിഷങ്ങൾക്കുള്ളിൽ വീട്ടിൽ വെള്ളം കയറി. നിത്യവും പൂജിക്കുന്ന ഭഗവാനെ
കൈവിടാൻ വയ്യാത്തോണ്ട് ആ വിഗ്രഹവും എടുത്ത് വേഗം ഇല്ലത്തിന്റെ തട്ടിൻ മുകളിൽ കയറി.
പിന്നീടുള്ള സമയം മുഴുവൻ വെള്ളത്തോട് മുഖം നോക്കി ഇരിക്കുകയായിരുന്നു. സ്വന്തം
പ്രതിബിംബം ദിവസവും കണ്ടിരുന്ന പുഴയിലെ വെള്ളം ആണ് ഇതെന്ന് വിശ്വസിക്കാൻ
അദ്ദേഹത്തിനു കഴിഞ്ഞില്ല. രാവിലെ സഹായിക്കാൻ വരാമോ എന്ന് ചോദിച്ച ആ കുട്ടിയുടെ രൂപം
ആ വെള്ളത്തിൽ തെളിഞ്ഞു വരുന്നതായി അയാൾക്കു തോന്നി.
അങ്ങനെ ആ ദിവസം മുഴുവൻ തട്ടിൻ പുറത്തു കഴിച്ചുകൂട്ടി. രാത്രിയും....
പിറ്റേന്ന് മഴയുടെ ശക്തി അല്പം കുറഞ്ഞു. വൈകിട്ട് ആയപ്പോഴേക്കും വെള്ളം ഇറങ്ങി. താഴെ
ഇറങ്ങി നോക്കിയപ്പോ കണ്ട കാഴ്ച അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിച്ചു. നിവേദിക്കാൻ
കെട്ടിത്തൂക്കിയ കദളിക്കുലയിൽ ഒരു ഏലി അഭയം പ്രാപിച്ചിരിക്കുന്നു. ഇല്ലത്തിന്റെ കാലവറയുടെ
മുക്കിൽ നിന്നും ഉരഗങ്ങൾ തല ഉയർത്തി നോക്കുന്നു. ചളിയിൽ പൂണ്ടു പോയ വാൽക്കണ്ണാടിയും
അഷ്ടമംഗല്യവും താലിക്കൂട്ടവും. എന്തിനു പറയുന്നു മാറി ഉടുക്കാൻ ഒരു കൗപീനം പോലും ഇല്ലാത്ത
അവസ്ഥ.
വൈകിട്ട് വെള്ളം ഇറങ്ങിയപ്പോൾ സമീപത്തെ വീട്ടിലെ കുട്ടിയും അച്ഛനും കൂടി വന്നു. " ഞങ്ങളുടെ
വീട്ടിൽനിന്നും വെള്ളം പൂർണമായി ഇറങ്ങിയിട്ടില്ല. വീട് കുറച്ച താഴെ ആണല്ലോ.... അങ്ങേയ്ക്കു
ഞങ്ങളാൽ കഴിയുന്ന സഹായം എന്തെങ്കിലും ചെയ്യണോ എന്നറിയാൻ വന്നതാണ്" ഒപ്പം തന്നെ അവർ
കയ്യിൽ കരുതിയിരുന്ന ഒരു പടല പഴം അദ്ദേഹത്തിനു നൽകി. വേഗം അദ്ദേഹം അകത്തു പോയ് ആ
പഴം നിവേദിച്ചു പ്രസാദമായി അവർക്കും ഭാര്യക്കും കൊടുത്തു. പ്രസാദ ഭാവത്തിൽ അവർ
ഓരോന്ന് കഴിക്കുകയും ചെയ്തു.
"അങ്ങയുടെ ഈശ്വര ഭക്തി നല്ലത് തന്നെ. നമ്മൾ എല്ലാരും ഈ പ്രളയത്തെ അതിജീവിച്ചത് ഈശ്വര
കൃപ ഒന്ന് കൊണ്ട് മാത്രമാണ്. മനുഷ്യരുൾപെടുന്ന ഓരോ ജീവജാലങ്ങളിലും ഈശ്വരാംശം ഉണ്ട്
എന്ന ഭാഗവത സാരം അങ്ങ് മറന്നുപോകരുത്. ഭഗവാനെ സേവിക്കുന്നോടപ്പം തന്നെ നമ്മളാൽ
കഴിയുന്ന സഹായം നമ്മുടെ കൂടപ്പിറപ്പുകൾക് കൂടെ ചെയ്താൽ നന്നായിരിക്കുമെന്നാണ്
അടിയന്റെ അപേക്ഷ."
"മാനവസേവ മാധവസേവ" എന്ന് ഓതി തന്ന അയാളുടെ വാക്കുകൾ ബ്രാഹ്മണന്റെ കണ്ണ് തുറപ്പിച്ചു.
ഈ വാക്കുകൾ കൊണ്ട് ഉറക്കം പോയത് ആ ഒരു രാത്രി മാത്രായിരുന്നില്ല. അദ്ദേഹത്തിന് ശരിക്കും
ഒന്ന് ഉറങ്ങുവാൻ ഈ വാക്യം പ്രവർത്തികമാക്കേണ്ടി വന്നു.