Bijesh Kumar
TCS
ഓർമ്മ
മഞ്ഞകസവണിഞ്ഞ പാടവരമ്പിൽ
മഞ്ഞണിഞ്ഞ വാകമരച്ചോട്ടിൽ
സൂര്യബിംബം നാണിച്ചുനിൽക്കുമ്പോൾ
താരകമലരുകളെത്തി നോക്കി.
ചാന്ദ്രശോഭയാൽ നിറഞ്ഞൊഴുകുമാ കൊച്ചാറിൻ
കളകളരവം നിറഞ്ഞൊരാസന്ധ്യയിൽ
താളംമീട്ടിയാപ്പരൽ മീനുകളോടിയൊളിച്ചു.
ഞാനുമെന്നോമലും നടന്നകന്നാവരമ്പിൽ
മൗനംപ്പൂകി മരച്ചില്ലകൾ.
മുല്ലമണിപ്പൂക്കളാൽ നിറഞ്ഞാകാശത്തെ നോക്കി
അദ്ഭുതസ്തബ്ദനായെന്നുണ്ണി കണ്ണുകൾചിമ്മിയടച്ചു.
കേരനിരകളാലലംകൃതമായാ പാതയിൽ
കരിമ്പനകൾതൻ നിഴലുകളെന്നുണ്ണിയെ ഭയാശങ്കനാക്കി.
നടവഴിക്കകലെ ഗോപുരവാതിലിൽ
ശംഖനാദമുയർന്നപ്പോൾ
ഒരായിരം വവ്വാലുകൾ ചിതറിയോടി.
അതുകണ്ടെനുണ്ണി ആശ്ചര്യത്താലാകാശത്തേക്കെത്തിനോക്കി.
ഒരാത്മഗദമായ് നിഴലുകൾക്കുമ്മവച്ചു.
അനന്തമായാപ്രപഞ്ചത്തിൻ വൈവിധ്യതയിലദ്ഭുതം കൂറിയവനുറങ്ങി.