Kiran Poduval KK
H&R Block
പോസ്റ്റ് ബോക്സ്
ഫ്ലാറ്റ് ജീവിതത്തിലെ ചില ശനിയാഴ്ച തുടങ്ങുന്നതുതന്നെ രാവിലെ പത്തുമണിക്ക് ശേഷമായിരിക്കും.
കൂടെയുള്ള ആരും ഇല്ലെങ്കിൽ പിന്നെ അതിലും വൈകും.ഏഴുപേരോടൊന്നിച്ചു ഈ ഫ്ലാറ്റിൽ താമസിക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടാകുന്നു.
ആരുമില്ലാത്ത ദിവസം നേരത്തെ എഴുന്നേറ്റിട്ടിപ്പോ എന്ത് ചെയ്യാനാണ്.?
രാവിലെ അടുത്തുള്ള ഹോട്ടലിൽ നിന്നും എന്തെങ്കിലുമൊക്കെ കഴിക്കും.പിന്നെ നേരെവന്നു ടി.വി കാണും അല്ലെങ്കിൽ എന്തെങ്കിലുമൊക്കെ വായിക്കും.
ഇപ്പോൾ മഞ്ഞവെയിൽ മരണങ്ങൾ രണ്ടാം വായനയാണ്. എന്ത് അച്ചടക്കത്തോടെയാണ് അതിലെ സന്ദർഭങ്ങൾ അടുക്കിവച്ചിരിക്കുന്നത്.ആസ്വാദനത്തെ ഒട്ടുംതന്നെ ബാധിക്കാതെ ഇന്നിനെയും ഇന്നലെയെയും എഴുത്തുകാരൻ ചേർത്തുവച്ചിരിക്കുന്നു. ഒരു കത്തിൽനിന്നും തുടങ്ങിയ കഥപറച്ചിൽ.
കത്തും, എഴുത്തും എന്നും എന്റെ പ്രീയപെട്ടവയാണ്
എപ്പോഴും ഓർക്കാറുണ്ട് കത്തുകളിലൂടെ പ്രണയിക്കണമെന്ന്. മറുപടി കാത്തിരിക്കുമ്പോൾ നെയ്തുകൂട്ടുന്ന സ്വപ്‌നങ്ങൾ, കാത്തിരിപ്പിനൊടുവിൽ പഴയ ഹീറോ പെന്നിന്റെ മഷിയുടെ മണമുള്ള അക്ഷരങ്ങൾ വായിച്ചുകിട്ടുന്ന സുഖം.. അതൊരു അനുഭൂതിയാണ്..
ഇതൊക്കെയും വായിച്ചറിഞ്ഞതാണ്, അനുഭവിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല.
കത്തെഴുതാനുള്ള മോഹം കൊണ്ട് ഒരിക്കൽ ഹൈദരാബാദിൽ പഠിക്കുന്ന സുഹൃത്തിനു ഒരു കത്തയച്ചിട്ടുണ്ട്. എന്റെ ആഗ്രഹം അറിവുള്ളതുകൊണ്ട് അവനും മറുപടിയായി നീട്ടിവലിച്ചെഴുതിയ ഒരു കത്ത് തിരിച്ചയച്ചു.
കാലത്തിന്റെ മാറ്റങ്ങൾ, ചില നനുത്ത മഞ്ഞുപോലെയുള്ള മോഹങ്ങൾക്ക് വിലങ്ങുതടിയായതുപോലെ.
ഇന്നും കത്തുകളിലൂടി പ്രണയിക്കുന്നവരുണ്ടാകുമോ..?
വായന തുടർന്നുപോകുന്നതിനിടയിൽ എപ്പോഴോ ജോണി ഫ്ലാറ്റിലേക്ക് വന്നു. ആരുമില്ലന്നറിഞ്ഞപ്പോൾ അവനും ഒന്ന് ചടച്ചു.
ജോണിയുടെ ഇങ്ങനെയുള്ള അപ്രദീക്ഷിതമായ വരവുകളിലാണ് ഞങ്ങൾ ഇവിടെയുള്ള മിക്കസ്ഥലങ്ങളും കണ്ടിരുന്നത്.
കടൽകാണിപ്പാറയിലെ ന്യൂ ഇയർ സെലിബ്രേഷൻ മുതൽ ആഴിമലയിലെ വൈകുന്നേരങ്ങൾവരെ അങ്ങനെ സംഭവിച്ചവയാണ്.
പക്ഷെ എവിടേലും പോകണമെങ്കിൽ എല്ലാവരും വേണം. പരസ്പരം തമാശകൾ പറഞ്ഞും,കളിയാക്കിയും ചിലവഴിക്കുന്ന നിമിഷങ്ങളാണ് ഇന്നും മനസ്സിലെ ഏറ്റവും പ്രീയപ്പെട്ട മുഹൂർത്തങ്ങൾ.
എന്തായാലും ഉച്ചക് ഭക്ഷണം കഴിക്കാൻ ഇറങ്ങണം , ആ വഴിക്കു എങ്ങോട്ടെങ്കിലും പോകാമെന്നൊക്കെ പറഞ്ഞിറങ്ങി.
നേരെ ചെന്ന് ഭക്ഷണം കഴിച്ചു.
പുറത്തു നല്ല ചൂടാണ്.സൂര്യൻ കനൽകട്ടപോലെ കത്തുകയാണ്.യാത്ര കാറിലാണെങ്കിലും ചൂടിന്റെ കാഠിന്യം പുറത്തോട്ടു നോകുമ്പോൾത്തന്നെ അറിയാവുന്നതാണ്.
നേരെ ജോണിയുടെ വീട്ടിലേക്കാണ് പോയത്.
രണ്ടുമാസങ്ങൾക്കു മുൻപേ 'അമ്മ ഹോസ്പിറ്റലിൽ ആയിരുന്നപ്പോ അവിടെ ഒന്ന് ചെന്നതാണ് പിന്നെ പോയിട്ടില്ല.
വീട്ടിൽ എല്ലാം പതിവുപോലെ തന്നെ. ജോണിയുടെ അച്ഛൻ എന്തോ വായിക്കുകയാണ്. ഒരുപാട് വായനയും എഴുത്തും ചിന്തകളുമൊക്കെ ഉള്ള ആളാണ് അച്ഛൻ. അതികം സംസാരിക്കാത്ത പ്രകൃതം.
അമ്മയാണെങ്കിൽ നേരെ തിരിച്ചും, സംസാരിച്ചുകൊണ്ടേയിരിക്കും.എന്നെ പെട്ടന്ന്പിടികിട്ടിയില്ലെങ്കിലിം. ഒന്നു പറഞ്ഞപ്പോഴേക്കും ആളെ അമ്മക്കു മനസിലായി.
കുടിക്കാനെന്തെങ്കിലും എടുക്കാമെന്നും പറഞ്ഞു 'അമ്മ അടുക്കളയിലേക്കും. ഫ്ലാറ്റിൽ നില്കുവാനുള്ള തുണിയും മറ്റും എടുക്കാൻ ജോണി അവന്റെ റൂമിലേക്കും പോയി.
ഒരു നിമിഷത്തേക്കുള്ള ഏകാന്തത മാറ്റാൻ ഞാൻ അവിടെയുള്ള ചിത്രങ്ങളും പുസ്തകങ്ങളും ഒക്കെ നോക്കി നിൽക്കുമ്പോഴാണ് മേശക്കു മുകളിൽ കുറെ പേപ്പറുകൾ കെട്ടിവച്ചു ഒരു തിരക്കഥപോലെ തോന്നിക്കുന്ന ഒന്ന് കണ്ടത്. അതിൽ എന്തക്കയോ എഴുതിയിരിക്കുന്നുമുണ്ട്.
വായനയോടുള്ള കമ്പംകൊണ്ടോ അതെന്താണെന്നു അറിയാനുള്ള ആകാംശ കൊണ്ടോ ഞാനതെടുത്തു മറിച്ചുനോക്കാൻ തുടങ്ങി.
'അമ്മ അപ്പോഴേക്കും അടുക്കളയിൽ നിന്നും ഓടിവന്നു ആ കെട്ടു എന്റെ കയ്യിൽ നിന്നും വാങ്ങി.
അതെടുത്തു ഷെൽഫിൽ ഭദ്രമായി പൂട്ടിവച്ചു.
എന്നാലും അതെന്താണെന്നു അറിയാനുള്ള കൗതുകത്തിൽ ഞാൻ അമ്മയോട് ചോദിച്ചു.
ചെറിയ ഒരു പുഞ്ചിരിയോടെ 'അമ്മ പറഞ്ഞു "അത് ഞാനും എന്റെ ഭർത്താവും സംസാരിച്ച കാര്യങ്ങളാണെന്ന്"
മനസിലായില്ല എന്ന ഭാവത്തിൽ ഞാൻ അമ്മയെ നോക്കി.
'അമ്മ സുഖമില്ലാതെ കുറച്ചുനാൾ ഹോസ്പിറ്റലിലും പിന്നെ വീട്ടിലും ബെഡ്‌റെസ്റ് ആയിരുന്നു.
വീട്ടിലേക്കുവന്ന സമയത്തു 'അമ്മ കിടക്കുന്നതിന്റെ അരികിലായി ഒരു കസേര ഇട്ടു അതിൽ ഒരു റൈറ്റിംഗ് ബോർഡ് വച്ചായിരുന്നു അച്ഛൻ വായിക്കുകയും,എഴുതുകയൊക്കെയും ചെയ്തിരുന്നത്.
അമ്മയ്ക്കു മിണ്ടാനും പറയാനും അച്ഛനല്ലാതെ വേറെ ആരും തന്നെ ഇല്ല.
അച്ഛനാണെങ്കിലോ അരികിൽത്തന്നെ സദാസമയവും ഉണ്ടാകുമെങ്കിലും ഒന്നും മിണ്ടുകയുമില്ല.
അങ്ങിനെ 'അമ്മ അച്ഛനോട് സംസാരിക്കാനായി കണ്ടത്തിയ ഒരു മാർഗമായിരുന്നു ഈ എഴുത്തു.
'അമ്മ ഒരു പേപ്പറിൽ എന്തെങ്കിലും എഴുതി 'അച്ഛന് കൊടുക്കും. അച്ഛൻ അത് വായിച്ചു മറുപടി എഴുതി തിരിച്ചുകൊടുക്കും.അങ്ങിനെ ദിവസം മുഴുവനും , രണ്ടുമാസം വരെയും അവർ ഇങ്ങിനെ എഴുതി സംസാരിച്ചുവെന്ന്.
പറയാൻ മടിയുള്ള കാര്യങ്ങൾ ഒരു നാണത്തോടെ എഴുതി കൊടുത്തു പ്രേമിച്ചിരുന്ന കമിതാക്കളെപോലെയൊക്കെ അപ്പോ അവരെ എനിക്ക് തോന്നി.
ആ എഴുതിയതൊക്കെയും കെട്ടിവച്ചതാണ് ആ പേപ്പറുകൾ.
എന്തൊരു ക്യൂട്ട് ആണല്ലേ എന്ന് ചിന്തിച്ചുനില്കുമ്പോഴാണ് ജോണി അവന്റെ സാധനങ്ങളുമായി പുറത്തേക് വന്നത് .
എനിക്ക് അതൊക്കെയും ഒന്ന് വായിക്കാൻ തരുമോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.പക്ഷെ എന്തോ അതിൽ ഒരു ശരിയില്ലായ്മ തോന്നി. അഥവാ ഞാൻ ചോദിച്ചാലും 'അമ്മ തരില്ലാനുള്ളത് എനിക്ക് ഉറപ്പായിരുന്നു.
'അമ്മ ഉണ്ടാക്കികൊണ്ടുവന്ന തണുത്ത ജ്യൂസും കുടിച്ചു ഞങ്ങളിറങ്ങി.
തിരിച്ചുള്ള യാത്രയിലൊക്കെയും എന്റെ ചിന്ത അവരെന്തായിരിക്കും സംസാരിച്ചെതെന്നായിരുന്നു.
ചിലപ്പോ അവരുടെ പ്രണയത്തെ കുറിച്ചായിരിക്കും.അല്ലെങ്കിൽ അവർ നടത്തിയിട്ടുള്ള യാത്രകളെ പറ്റി ,അതുമല്ലെങ്കിൽ ജീവിതത്തിലെ ആവലാതികളെക്കുറിച്ചു.
ജോണിയോട് ചോദിച്ചാലോ അവൻ അത് എപ്പോഴെങ്കിലും വായിച്ചിട്ടുണ്ടോയെന്നു? വേണ്ട...!
അവരുതമ്മിൽ സംസാരിച്ചത് അവരുടെ മാത്രം സ്വകാര്യതകളായി അങ്ങനെതന്നെ ഇരിക്കട്ടെ...!
'അമ്മ പിന്നീട് എപ്പോഴെങ്കിലും വായിക്കാനായി സൂക്ഷിച്ചുവച്ചതായിരിക്കും. പറഞ്ഞ വാക്കുകൾ മറന്നു പോകുന്ന കാലത്തു പറഞ്ഞതൊക്കെയും ഓർത്തെടുക്കാൻ.
തിരിച്ചു ഫ്ലാറ്റിലെത്തി ജോണി നേരെ ടി.വി യിൽ ഇപ്പോ നടക്കുന്ന ഏതോ ഫുട്ബോൾ മാച്ചിലേക് തിരിഞ്ഞു.
പകുതിക്കു വായിച്ചു വച്ച പുസ്തകത്തിലേക്ക് ഞാനും.