Skip to main content
Srishti-2022   >>  Short Story - Malayalam   >>  ശകടം

Neeraj PS

EY Kochi

ശകടം

 

പോകാൻ നേരമായി, ശകടം സ്റ്റാർട്ട് ആക്കി...

 

ഹൊ ഇന്ന് നിറയെ ആളാണല്ലോ, ഏതായാലും നല്ല ദിവസം തന്നെ!

 

എല്ലാവരും കയറിയോ എന്ന് നോക്കുവാനായി പിൻ ഭാഗത്തേക്ക് ചെന്നപ്പോൾ അതാ ബൈക്കിൽ ചീറിപ്പാഞ്ഞു വരുന്നു ഒരു ഫ്രീക്കൻ.

 

കയറികോട്ടെ? ഫ്രീക്കൻ ചോദിച്ചു

 

"പിന്നെന്താ, ധൈര്യമായി കയറിക്കോ. ഒരു ഹെൽമെറ്റ് ഒക്കെ വെച്ച് ബൈക്ക് ഓടിച്ചൂടെ??"

 

"അതേ, തലയിൽ 800 രൂപയുടെ സ്റ്റൈലിങ് ആണ് ബ്രോ, ഹെൽമെറ്റ് ഒക്കെ വെച്ചാൽ ആകെ കപൂർ ആകും!" ഫ്രീക്കനു ഇഷ്ടപ്പെട്ടില്ല.

 

"ശരി ശരി, വേഗം കയറ്, പോകാൻ നേരം ആയി" ഞാൻ ധിറുതി പിടിച്ചു.

 

അപ്പോഴാണ് ഞാൻ തെല്ലൊന്ന് അത്ഭുതപ്പെട്ടത്,

 

"അല്ലാ, ഇത് നമ്മുടെ സഖാവല്ലേ?? നേരത്തെ ആണല്ലോ സഖാവേ..."

 

സഖാവ്: "എടോ, ഇന്നലെ നല്ല തിരക്കായിരുന്നു. ഇലക്ഷൻ പ്രചരണം ഉള്ളതുകൊണ്ടാണ് ഞാൻ ഈ ഓണം കേറാമൂലയിലേയ്ക്കു വന്നത്. എല്ലാ വീട്ടിലും കയറിയിറങ്ങി പല്ലിളിച്ചു കാട്ടി മടുത്തു ഇരിക്കുബോഴാണ് ഒരു ഭയങ്കര മഴ വന്നത്. ഉരുൾപൊട്ടൽ ഒക്കെ എന്താണെന്ന് ഇന്നലെയാണ് കണ്ടത്. രണ്ടു പേരെയെങ്കിലും രക്ഷിക്കാൻ പറ്റിയത് തന്നെ ഒരു വെല്ല്യകാര്യമായി തോന്നുന്നു! ഇതുകാരണം ഞങ്ങളുടെ പാർട്ടി തന്നെ ഇപ്രാവശ്യം ജയിക്കും എന്ന് ഉറപ്പാണ്. പക്ഷേ ഒരുപാട് കാര്യങ്ങൾ നേരത്തെ തന്നെ ചെയ്തിരുന്നുവെങ്കിൽ...." സഖാവ് അല്പം മൗനമായി ഒരു നെടുവീർപ്പിട്ടു.

 

അങ്ങനെ വണ്ടി നീങ്ങി തുടങ്ങി..

 

"അങ്കിളേ, ഈ വണ്ടി നല്ല സ്പീഡിൽ പോകുമോ?" മുൻ സീറ്റിൽ തന്നെ ഇടംപിടിച്ച മനുമോൻ ആണ് ചോദിച്ചത്.

 

"പിന്നേ, ഞാൻ ഒരു എക്‌സ്പർട് അല്ലേ, നല്ല സ്പീഡിൽ തന്നെ പോയേക്കാം. കാഴ്ചകൾ ഒക്കെ കണ്ട് ഇരുന്നോ." മനുമോനോടു ഒരു വാത്സല്യം ഒക്കെ തോന്നി.  

 

തൊട്ടു പിന്നിലെ സീറ്റിൽ ഭാസ്കരനും ഗോപാലനും ആണ് ഇരിക്കുന്നത്. ഇവർ തമ്മിലുള്ള കശപിശ ഇന്നാട്ടിൽ മുഴുവൻ പാട്ടാണല്ലോ. വീട്ടുമുറ്റത്തെ കിണർ ആണ് പ്രശ്നം. ആർക്കാണ് അതിൽ നിന്നുള്ള വെള്ളത്തിന് അവകാശം എന്നുള്ളതാണ് തർക്കം.

 

തൽക്കാലം രണ്ടു വീട്ടുകാരും കൂടെ കിണർ ഉപയോഗിക്കാൻ ആണ് പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ SI വിധിച്ചത്. എങ്കിലും തർക്കം തുടർന്നുകൊണ്ടിരുന്നു.

 

"അല്ലാ, നിങ്ങൾ ഇപ്പൊ വല്ലൃ സ്നേഹത്തിലായോ? അതെങ്ങനെ സംഭവിച്ചു? ഞാൻ അത്ഭുതപ്പെട്ടു.

 

"ഹ ഹ ഹ, ഇന്നലെയും ഞങൾ തമ്മിൽ വഴക്കുണ്ടായിരുന്നല്ലോ...വഴക്കു മൂത്ത് കയ്യാങ്കളിയായി ഞങൾ രണ്ടുപേരും കൂടെ വീണത് ആ കിണറ്റിലെക്കാണ്." ഭാസ്കരൻ തുടർന്നു..

 

"താണ ജാതിക്കാരായ ഞങൾ വീണു കിണർ അശുദ്ധമായി എന്നാണിപ്പോൾ ഞങ്ങളുടെ വീട്ടുകാർ പോലും പറയുന്നത്! അങ്ങനെ രണ്ടു വീട്ടുകാരുടെയും വെള്ളംകുടി മുട്ടി.

 

പിന്നെ ഞങ്ങളുടെ തർക്കത്തിനു എന്ത് പ്രസക്തി!" രണ്ടുപേരും കൂടെ ഒരു ചിരി പാസാക്കി.

 

ബദ്ധ ശത്രുക്കൾ ഒരുമിച്ചിരുന്ന് ചിരിക്കുന്നത് കാണാൻ തന്നെ ഒരു കുളിർമ.

 

അങ്ങനെ യാത്ര തുടർന്നുകൊണ്ടിരുന്നു...

 

പിന്നിലെ സീറ്റിൽ നോക്കിയപ്പോൾ ആണ് തമാശ. അവിടെ ഇരിക്കുന്നത് നമ്മുടെ ഇടവകയിലെ കുര്യാക്കോസ് അച്ചനും സ്ഥലത്തേ പ്രധാന മോഷ്ടാവായ പെരുച്ചാഴി മാത്തപ്പനും.

 

ഇവിടുത്തെ പള്ളി ഒഴിച്ച് സകല വീടും സ്ഥലവും പെരുച്ചാഴിക്ക് സുപരിചിതമാണ്. ഇവനെ ഒന്ന് ഉപദേശിക്കാൻ അച്ചൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കിട്ടാത്ത സുവർണ്ണാവസരം ആണ് ഇന്ന് കിട്ടിയിരിക്കുന്നത്.

 

"നീ എന്തിനാടാ മോനേ ആ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാൻ മോഷ്ടിച്ചു നടക്കുന്നത്?"

 

"എല്ലാ ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട്, എന്നല്ലേ അച്ചോ പറയുന്നത്" പെരുച്ചാഴി ഒരു തഗ് ഡയലോഗ് അങ്ങ് പാസ്സാക്കി!

 

"മറ്റുള്ളവരുടെ സ്വത്ത് ഒരിക്കലും മോഹിക്കരുത് എന്നാണ്"

 

അച്ചൻ വിടുന്ന ലക്ഷണം ഇല്ല!

 

"സ്വന്തം അധ്വാനം കൊണ്ട് നേടിയ സ്വത്ത് എന്നും നിനക്ക് അവകാശപ്പെട്ടതായിരിക്കും എന്ന് അച്ചൻ തന്നെ അല്ലേ ആൾക്കാരെ പഠിപ്പിക്കുന്നത്?" പെരുച്ചാഴി കട്ടക്ക് തന്നെ നിൽകുവാണ്.

 

അങ്ങനെ അവരുടെ തർക്കം നീണ്ടു പോയികൊണ്ടിരുന്നു...

 

"അങ്കിളെ, അങ്കിളിനു ഈ കൊമ്പൻ മീശ നല്ല ചേർച്ച ഉണ്ട്" മനുമോനാണ്...

 

"ആരേലും ഒക്കെ അലമ്പ് കാണിച്ചാൽ ഒന്ന് വിറപ്പിക്കണ്ടേ, അതിനാണ് ഇതുവച്ച് നടക്കുന്നത്...ഹ ഹ ഹാ..."

 

എൻ്റെ വയർ കുലുക്കി ചിരി മനുമോന് വല്ലൃ ഇഷ്ടമായി, അവൻ വന്നു എൻ്റെ വയറിൽ കയറി ഇരിപ്പായി..

 

 

 

"ബ്രോ, ഈ കൊമ്പൻ മീശയോക്കെ പഴയ ഫാഷൻ ആണ്, നമുക്ക് ഒരു ബുൾഗാൻ അങ്ങ് ഫിറ്റ് ചെയ്താലോ?" പിന്നിൽ നിന്നും നമ്മുടെ ഫ്രീക്കൻ ആണ്..

 

"എടാ കലേഷേ, നിൻ്റെ ബാർബർ ഷോപ്പിൻ്റെ ഉൽഘാടനത്തിനല്ലേ നീ ഹെൽമെറ്റ് പോലും ഇല്ലാതെ ചീറിപ്പാഞ്ഞു വന്നത്? നിൻ്റെ ഉദ്ദേശം എനിക്ക് മനസ്സിലായി, എന്നോട് തന്നെ വേണോടാ നിൻ്റെ ഈ മാർക്കറ്റിംഗ്...!"

 

വണ്ടിയിലെ ചിരിക്കിടയിൽ ഫ്രീക്കൻ തുടർന്നു,

 

"അല്ലാ, ബ്രോയ്ക്ക് എല്ലാവരുടെയും പേരും, ഞങ്ങളുടെ ഈ ചെറിയ നാട്ടിലെ കുട്ടികളെ വരെ അറിയാമല്ലോ, ബ്രോൻ്റെ പേര് എന്താണ്? അത് അറിഞ്ഞാൽ പിന്നെ ഈ ബ്രോ വിളി ഒന്ന് അവസാനിപ്പിക്കാമായിരുന്നു..."

 

"എൻ്റെ പേരോ, ഹ ഹ ഹാ, എനിക്ക് അങ്ങനെ പ്രത്യേകിച്ച് പേര് ഒന്നും ഇല്ലെടാ...പിന്നെ, എന്നെ കണ്ടിട്ട് പോലും ഇല്ലാത്ത ആളുകൾ എന്നെ "കാലൻ" എന്നൊക്കെ വിളിക്കാറുണ്ട്..!!"

 

വണ്ടിയിൽ ഒരു നിശ്ശബ്ദത പരന്നു....

 

പിന്നാലെ ഒരു കൂട്ട പൊട്ടിച്ചിരി....

 

യാത്ര തുടർന്നു കൊണ്ടേയിരുന്നു...

 

ശരിക്കും ശുഭം!