Skip to main content
Srishti-2022   >>  Short Story - Malayalam   >>  ചതുരമുല്ല

ചതുരമുല്ല

ചതുരമുല്ല

പുഞ്ചിരി വിടരാൻ നന്നേ ബുദ്ധിമുട്ടുള്ള ഒരിടം... കണ്ണുനീരിന്റെ നനവ്‌ പടർന്ന വരാന്ത....നെടുവീർപ്പിന്റെ ..വിയർപ്പിന്റെ.. മരുന്നിന്റെ.. മനം മടുപ്പിയ്ക്കുന്ന ഗന്ധം.. വെള്ള കോട്ട് ധരിച്ചു കുറെ മനുഷ്യർ... അവരെ കാത്തു നിസ്സംഗമായ നോട്ടം ദൂരത്തു നട്ടിരിക്കുന്ന കുറെ പേരും...മാലാഖമാരെന്നു വിളിക്കപ്പെടുന്ന ആരുടെയും മുഖത്തു ആർദ്രമായ ഒരു ഭാവവും കണ്ടില്ല...

കൂടെ ആശുപത്രിയിൽ പോകാൻ മാത്രം ബന്ധം വളർന്നത് എങ്ങനെ ആയിരുന്നു...എപ്പോഴാണ് അവരോടു ഇത്ര ആത്മബന്ധം വളർന്നത്.. അറിയില്ല...ചിലപ്പോൾ പറഞ്ഞു തീരാത്ത വിശേഷങ്ങൾ ക്ഷമയോടെ കേൾക്കാൻ മനസ്സ് കാണിച്ച ഏകാന്തതയുടെ വിശുദ്ധയോട് തോന്നിയ ആകാംഷയാകാം...

വഴി തെറ്റുന്നത് നല്ലതാണ്.. അങ്ങനെ ഒരിക്കൽ വഴി മാറി നടന്നെത്തിയത് ഒരു മഹാ അത്ഭുതത്തിനെ കണ്ടു മുട്ടാൻ ആയിരുന്നോ...പണ്ടെങ്ങോ സ്വപ്നങ്ങളിൽ കണ്ടു മറന്ന ഒരു മുഖം...കാട് കയറിയ മുറ്റത്തെക്ക് കഷ്ടിച്ചു കാലു വെക്കാൻ മാത്രം ഇടുങ്ങിയ വഴി...അറിയാതെ ചെന്ന് കയറുന്ന വഴികളോടു.. അതിന്റെ അവസാനം എന്താണെന്നു അറിയും വരെയുള്ള നെഞ്ചിലെ ഭാരം...വാക്കുകളിൽ വിവരിക്കാൻ വയ്യാത്ത ഭയം..ഏറെ ത്രസിപ്പിക്കുന്ന കുറെ വികാരങ്ങൾ...

വെള്ളിമുടികളുടെ കനത്ത കെട്ടുകൾ അവർക്ക് ഒരു അലങ്കാരം ആയിരുന്നു.. വിളറി വെളുത്ത.. ചുളിവിൽ വിയർപ്പിന്റെ ചാലു തീർത്ത ഒട്ടിയ കവിളും...കഴുത്തിലെ ഉയർന്ന എല്ലുകളും ദാരിദ്ര്യം വിളിച്ചു പറയുന്നു...

എന്തിനു വന്നു എന്ന് പോലും ചോദിക്കാതെ വീട്ടിലെക്ക് അവർ വിളിച്ചപ്പോൾ വഴി തെറ്റി വന്നതാണെന്ന് പറഞ്ഞു തിരികെ മടങ്ങാൻ എന്തു കൊണ്ട് ഓർത്തില്ല...അകത്തു കയറിയപ്പോൾ ഒരു പഴയ കോവിലകത്തെ ഓർമകൾ പോലെ.. എന്തൊക്കെയോ ദൃശ്യം..

എന്താണ് ആ തമ്പുരാട്ടി എന്നോട് പറഞ്ഞത്.. പറഞ്ഞു തീരാത്ത വിശേഷങ്ങൾ...ഇടയ്ക്കു മിഴി നിറക്കുന്ന... ഇടക്ക് ആർത്തു ചിരിക്കുന്ന എന്റെ തമ്പുരാട്ടിയമ്മ... ഏറെ സംസാരിക്കുന്നത് മോശമായി പറഞ്ഞിട്ടുണ്ട് ഒരുപാട് 'സുഹൃത്തുക്കൾ '...സംസാരിച്ചു തുടങ്ങുമ്പോൾ ഞാൻ എന്നെ മറന്നു സന്തോഷിക്കുന്നു.. അത് മനസ്സിലാക്കിയ വളരെ കുറച്ചു പേരിൽ ഒരാളാണ് തമ്പുരാട്ടിയമ്മ... ഇടയ്ക്കു ഞാൻ ചോദിക്കാറുണ്ട്.."എന്നെ കേട്ടു മടുത്തോ? ".നിശബ്ദത ഒരു ഭൂതതുല്യം പിന്തുടരുന്ന തമ്പുരാട്ടിയമ്മ പുഞ്ചിരിക്കും അന്നേരം..അതു കാണുമ്പോൾ ഒരു നിർവൃതി ആണ്...

തമ്പുരാട്ടിയമ്മയെ കൊണ്ട് ഡോക്ടർനെ കാണാൻ വരുമ്പോൾ കുറെ ചിന്തകൾ ഉള്ളിൽ പൊങ്ങിമറിഞ്ഞു...എന്റെ ആരാണ് അവർ.. ഒരു ബന്ധവും സങ്കല്പിച്ചു അതിന്റെ ഭംഗി പോകണ്ട...

ചിന്തയുടെ കുന്നു കയറി കിതക്കുമ്പോൾ തമ്പുരാട്ടിയമ്മയെ ശ്രദ്ധിച്ചു...മൂലയിൽ ഇരിക്കുന്ന ചതുരമുല്ല ചെടി... നിറയെ ചോരനിറമുള്ള പൂക്കൾ.. എന്താണ് തമ്പുരാട്ടിയമ്മക്ക് അതിൽ ഇത്ര ശ്രദ്ധ ഊന്നൽ...

ഒരു വശം ഉണങ്ങി തുടങ്ങിയിട്ടുണ്ട്.. കരിഞ്ഞു വാടിയ പൂക്കൾ ഉതിർന്നു വീഴാൻ കാത്തിരിക്കുന്നു... അതേ ചെടിയിൽ ചോരനിറമുള്ള പൂക്കളും...അതിൽ നിന്നു മുഖം തിരിച്ചു തമ്പുരാട്ടിയമ്മയുടെ മുഖത്തു നോക്കി.. നിലാവ് പോലെയുണ്ട്...

ഒരു വശത്തു അനാഥത്വം.. മറുവശത്തു ഒരുപാട് സ്നേഹമുള്ള ഒരു ജന്മം...ചതുരമുല്ല പൂക്കൾ പോലെ തമ്പുരാട്ടിയമ്മ പുഞ്ചിരിച്ചു... ഞാനും..ജീവിതം ഇങ്ങനെയാണ്...ഒരു വശത്തു തളിർക്കും.. മറുവശത്തു കൊഴിയും..