Alphonsa Kurian
Infosys
പ്രണയം
വീട്ടിലേക്കുള്ള എല്ലാ യാത്രകളിലും ഉറക്കം എന്റെ സന്തത സഹചാരിയായിരുന്നു. അത് നിങ്ങൾ വിചാരിക്കുന്നതുപോലെ എ.സിബസിൽ സുഖമായി ഇരുന്ന് ഉറങ്ങുന്നതല്ല. ഏതു കെ.സ്.ർ.ടി.സി ബസിലും ഇരുന്ന് നല്ല അസ്സലായി ഉറങ്ങാൻ ട്രെയിൻ ഇല്ലാത്ത ഇടുക്കിഎന്ന എന്റെ മനോഹരമായ നാട്ടിലേക്കുള്ള യാത്രകൾ എന്നെ പഠിപ്പിച്ചിരുന്നു.
അങ്ങനെ പതിവുപോലെ ഒരു ക്രിസ്തുമസ് അവധിക്കാലത്തു ഞാൻ നാട്ടിലേക്ക് യാത്ര തിരിച്ചു.ഇത്തവണയുംവണ്ടിയിലിരുന്നു ഉറക്കം തന്നെ.നയന മനോഹരമായ കാഴ്ചകളുള്ള നാടാണ് ഇടുക്കി. അതിന്റെ ഭംഗി ആസ്വദിക്കാനായി അന്യനാട്ടിൽ നിന്ന് പോലും ആളുകൾ എത്തുന്ന ഇക്കാലത്തു ഈ കാഴ്ചകളൊന്നും കാണാതെ ബസിലിരുന്ന് ഉറങ്ങുന്ന എന്നെ കുറിച്ചു ചിലപ്പോഴൊക്കെഎനിക്ക് തന്നെ അത്ഭുദം തോന്നാറുണ്ട്.
രാവിലെ ഭക്ഷണം കഴിക്കാതെ ബസിൽ കയറിയതാണ്.ഉച്ചക്ക് നല്ല ഉറക്കം ആയതുകൊണ്ട് വിശപ്പ്അറിഞ്ഞില്ല.ഉണർന്നപ്പോൾ നല്ല വിശപ്പും,ക്ഷീണവും. സമയം ഏകദേശം മൂന്നു മണി ആയിക്കാണും. ഇനി ഭക്ഷണം കഴിക്കാതെ കണ്ണടക്കാൻപറ്റും എന്നു തോന്നുന്നില്ല
കൈയിൽ കരുതിയ സ്നാക്സ് കഴിച്ചിട്ടും വിശന്നിരിക്കുന്ന വയർ സമ്മതിക്കുന്നില്ല. ഇനി വീട്ടിലെത്തി അമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാംഎന്ന ഒറ്റ പ്രതീക്ഷയിലാണ്. ഇങ്ങനെ വിശപ്പിനെക്കുറിച്ചും, ഭക്ഷണത്തെക്കുറിച്ചുമെല്ലാം ചിന്തിച്ചിരുന്നപ്പോൾ ബസ് മുണ്ടക്കയം എത്തി. ബസ് സ്റ്റാൻഡിൽ വണ്ടി നിർത്തി. നോക്കിയപ്പോൾ നേരെ എതിർ വശത്തായി ഒരു ചായക്കടയും.
വിശന്നിരിക്കുന്ന എന്റെ വയറും,പാതി അടഞ്ഞ എന്റെ കണ്ണുകളും ആ ചായ കടയിൽ കയറാൻ പ്രേരിപ്പിച്ചെങ്കിലും “തനിയെ പോകുവാൻ വയ്യ”, എന്ന ഉള്ളിലെ മടി എന്നെ അവിടെ പിടിച്ചിരുത്തി,.
എന്റെ യാത്രാനുഭവങ്ങളെക്കുറിച്ചും ,വിശപ്പിനെക്കുറിച്ചും പറഞ്ഞു ബോറടിപ്പിക്കുന്നില്ല.എനിക്ക് പറയാനുള്ളത് ഞാൻ അവിടെ കണ്ട ഒരു കാഴ്ചയെക്കുറിച്ചാണ്.
“അതെ! ഞാൻ നേരിൽ കണ്ടിട്ടുള്ള ഹൃദയ സ്പർശിയായ ഒരു പ്രണയ നിമിഷത്തെകുറിച്ചാണ്!.
"പ്രണയം! ഷാജഹാന്റെയും ,മുംതാസിന്റെയും കഥകളിൽ തുടങ്ങി ,ജെയിംസ് കാമെറോൺ ഉൾപ്പെടെയുള്ള ചലച്ചിത്രകാരന്മാർ വരച്ചു കാട്ടിയ, സാഹിത്യകാരന്മാർ എഴുതി അനശ്വരമാക്കിയ വിഷയം". എന്നിട്ടും വലിയ അനുഭവസമ്പത്തിന്റെ പിൻബലമില്ലാതെ തന്നെ ഇതിനെ കുറിച്ച് പറയുവാൻ എന്നെ പ്രേരിപ്പിച്ചത് ഞാൻ ഇവിടെ കണ്ട കാഴ്ച്ചയുടെ മനോഹര സന്ദേശമാണ്.
അങ്ങനെ നല്ല തണുപ്പിൽ വിശന്നു വലഞ്ഞിരിക്കുന്ന എന്റെ കണ്ണുകൾ സ്വാഭാവികമായും എതിരെയുള്ള ചായക്കടയിലേക്കും, അവിടുത്തെ ചൂട് ചായയിലേക്കും ആകർഷിക്കപ്പെട്ടു.
അപ്പോഴാണ് ഏകദേശം എഴുപത്തി അഞ്ച്നോടടുത്തു പ്രായമുള്ള വ്യദ്ധ ദമ്പതികൾ അവിടെ നിന്ന് ചായ കുടിക്കുന്ന കാഴ്ച എന്റെ ശ്രദ്ധയിൽ പെട്ടത്
ആ സ്ത്രീ മുണ്ടും, നേര്യതുമാണ് ധരിച്ചിരിക്കുന്നത്. കാലിൽ ചെരുപ്പില്ല. മുണ്ടും, ഷർട്ടുമാണ് ഭർത്താവിന്റെ വേഷം. തോളിൽ ഒരു തോർത്ത് മടക്കിയിട്ടിട്ടുണ്ട്.
രണ്ടു പേരും ചിരിച്ചു ,സംസാരിച്ചു കൊണ്ട് ചായ കുടിക്കുകയാണ്. ഞാനവരെ കാര്യമായി ശ്രദ്ധിച്ചില്ല. എങ്കിലും നേരെ എതിർവശത്ത് തന്നെ ആയതുകൊണ്ട് എനിക്കവരെ കാണുവാൻ സാധിക്കും. ഗ്ലാസിലെ ചായ തീരാറായപ്പോൾ അതവിടെ വച്ചിട്ട് അതിന്റെ പണം നൽകാനായി അയാൾ കടയിലേക്ക് തിരിഞ്ഞു.
ഈ സമയത്തു ആ സ്ത്രീ തന്റെ ഗ്ലാസിലെ ചായയുടെ പാതി അയാളുടെ ഗ്ലാസ്സിലേക്ക് പകരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.
ഈ കാഴ്ചയിൽ കൗതുകം തോന്നിയ ഞാൻ അതിന്റെ ബാക്കി അറിയുവാനായി അവരെ തന്നെ നോക്കിയിരിക്കുവാൻ തുടങ്ങി.
തിരിച്ചെത്തിയ അയാൾ ഗ്ലാസ്സിലേക്ക് നോക്കിയപ്പോൾ ചായയുടെ അളവിൽ ഒരു മാറ്റം!.
തനിക്ക് കൂടുതൽ നൽകാനായി ഭാര്യ പകർന്നുവച്ചതാണ് ആ ചായ എന്ന സത്യം അയാൾ തിരിച്ചറിഞ്ഞു എന്നത് ആ മുഖത്തെ പുഞ്ചിരിയിൽ നിന്നെനിക്ക് വായിക്കാൻ കഴിഞ്ഞു.
ചിലപ്പോൾ അയാളെ സംബന്ധിച്ചടിത്തോളം ഈ പങ്കുവയ്പ്പ് ഒരു പുത്തൻ അനുഭവം ആയിരിക്കില്ല.
ആധുനികതയുടെ ചമയങ്ങളണിഞ്ഞ ലോകത്തു ജീവിക്കുന്നതുകൊണ്ടാവണം ,ഈ കാഴ്ച എനിക്ക് ഒരു പുതുമ ആയിരുന്നു.
ചിരിച്ചു കൊണ്ട് തന്റെ ഭാര്യയുടെ മുഖത്തു നോക്കിയിട്ട്, മുന്നിലിരിക്കുന്ന നിറഞ്ഞ ആ ഗ്ലാസ് അവർക്ക് നേരെ തിരികെ വച്ച് നീട്ടുമ്പോൾ , "ഇതൊന്നും ഞാനല്ല ചെയ്തത് " എന്ന ഭാവത്തിൽ ആ കൈകൾ തട്ടി മാറ്റിക്കൊണ്ട് അവർ തന്റെ ഗ്ലാസിലെ ബാക്കി ചായ കുടിക്കുന്നുണ്ടായിരുന്നു.
“അപ്പോൾ അവരുടെ കണ്ണുകളിൽ ഒരു പതിനേഴുകാരിയുടെ കുസൃതിയും,ഒരു ഭാര്യയുടെ സ്നേഹവും, അതിലുപരി ഒരു മങ്ങാത്ത പ്രണയവുമുണ്ടായിരുന്നു.”
കുസൃതിയോടെ അയാളെ നോക്കുന്ന അവർ ,കറുത്ത ചരടിൽ അണിഞ്ഞ താലിയിലും,ചമയങ്ങൾ ഒന്നുമില്ലാതെ മുഖത്തെ ചുവന്ന സിന്ദൂരത്തിലും, നവവധുവിനേക്കാൾ കൂടുതൽ സുന്ദരിയായി കാണപ്പെട്ടു.
ചായകുടി അവസാനിപ്പിച്ചിട്ട് അയാൾ അവരുടെ കൈ പിടിച്ചു നടന്നു.ചെരുപ്പുപോലുമണിയാത്ത തന്റെ ഭാര്യയുടെ കൈപിടിച്ച് സ്നേഹത്തോടെ നടക്കുന്ന ആ മനുഷ്യനെയും,അയാൾക്ക് നേരെ തന്റെ കരങ്ങൾ വച്ച് നീട്ടിയിട്ടു അഭിമാനത്തോടെ പുഞ്ചിരിക്കുന്ന ആ ഭാര്യയെയും കണ്ടപ്പോൾ നിസ്സാര കാര്യങ്ങളുടെ പേരിൽ ലേശം പോലും വില നൽകാതെ സ്നേഹബന്ധങ്ങൾ പൊട്ടിച്ചെറിയുന്ന ആധുനികതയോട് എനിക്ക് സഹതാപം തോന്നി.
“ചിലപ്പോൾ നഷ്ട്ടപെടുത്തുന്നതിന്റെ മൂല്യം അവർ തിരിച്ചറിയുന്നുണ്ടാവില്ല!”
സ്നേഹബന്ധങ്ങൾ നിലനിർത്താൻ കഷ്ട്ടപ്പെടുന്ന ആധുനികതക്ക് ഇവർ ജീവിക്കുന്ന പാഠപുസ്തകങ്ങൾ ആവട്ടെ!.
ഇങ്ങനെ ചിന്തിച്ചിരുന്നപ്പോളേക്കും അവർ എന്റെ കൺമുന്നിൽ നിന്നും മറഞ്ഞിരുന്നു.
എങ്കിലും ചേർത്തു പിടിച്ച ആ കരങ്ങളും,സ്നേഹത്തോടെ പുഞ്ചിരിക്കുന്ന ആ കണ്ണുകളും അപ്പോളും എന്റെ മുന്നിൽ ഉണ്ടായിരുന്നു.
വണ്ടി വീണ്ടും നീങ്ങി തുടങ്ങി.എനിക്ക് വിശപ്പ് തോന്നുന്നില്ല. ചാറ്റൽ മഴയിൽ കുളിച്ചു നിൽക്കുന്ന അവിടുത്തെ മരങ്ങൾക്ക് കൂടുതൽ ഭംഗി ഉള്ളതായി എനിക്ക് തോന്നി.ആകാശത്തു തെളിഞ്ഞ മഴവില്ലിൻ നോക്കി ഞാൻ വെറുതെ പുഞ്ചിരിച്ചു.സുന്ദരമായ ഈ പ്രകൃതിയെ ഇതിനു മുൻപേ കാണാതെ പോയത് എന്നും എന്റെ നഷ്ട്ടങ്ങളാണെന്നു ഓർത്തു കൊണ്ട് തന്നെ........