Skip to main content
Srishti-2022   >>  Short Story - Malayalam   >>  വേരുകൾ തേടി

വേരുകൾ തേടി

 

കിളികളുടെ കളകള നാദം കേട്ടുകൊണ്ടാണ് അരുൺ ഉറക്കമെണീറ്റത്. സമയം ആറേകാൽ കഴിഞ്ഞിരിക്കുന്നു.തലേന്ന് രാത്രിയിലാണ് അവൻ അവിടെയെത്തിയത്, തൻ്റെ തറവാട്ടിൽ. വർക്ക് ഫ്രം ഹോം തുടങ്ങിയപ്പോൾ മുതൽ അച്ഛൻ്റെ നിർബന്ധം കലശലായി.

"മോനേ, കുറച്ചു ദിവസം തറവാട്ടിൽ പോയി നിൽക്കൂ. എത്ര നാളായി ഞാൻ പറയുന്നു!"

 

ഒരു പക്കാ ഗ്രാമത്തിലാണ് അച്ഛൻ്റെ തറവാട്.

"അതൊന്നും ശരിയാവില്ല അച്ഛാ! നെറ്റ്‌വർക്ക് പോലും കിട്ടില്ല. പിന്നെ എങ്ങനെ ജോലി ചെയ്യും?" അരുൺ നെറ്റി ചുളിച്ചു.

 

ഒടുവിൽ അച്ഛൻ്റെ നിർബന്ധത്തിനു വഴങ്ങി, ഒരാഴ്ച നിൽക്കാനായി വന്നതാണിവിടെ. ഇപ്പോൾ തറവാട്ടിലെ കാര്യങ്ങൾ നോക്കാനായി ശങ്കരൻ ചേട്ടൻ മാത്രമാണുള്ളത്. സ്വന്തം വീടുപോലെയാണ് ശങ്കരന് ഇവിടം. രാത്രിയിൽ തന്നെ അയാൾ സാധനങ്ങളെല്ലാം അരുണിൻ്റെ മുറിയിൽ എത്തിച്ചിരുന്നു.

 

ചായ കുടിയൊക്കെ കഴിഞ്ഞ് അരുൺ പതിയെ വെളിയിലേക്കിറങ്ങി. കാറ്റത്ത് കൊഴിഞ്ഞു കിടക്കുന്ന ഇലകളുടെയും പൂവുകളുടെയും മുകളിലൂടെ അവൻ പതിയെ നടന്നു.

"ചുറ്റും നല്ല കാടാണല്ലോ... എത്തിയപ്പോൾ നല്ല ഇരുട്ടായതിനാൽ ഒന്നും നേരെ കണ്ടിരുന്നില്ല." അരുൺ ചിന്തിച്ചു.

 

"ഞാനൊന്ന് നടന്നു വരാം ശങ്കരേട്ടാ... 11 മണിക്കാണ് മീറ്റിംഗ്. അതിനു മുൻപിങ്ങ് എത്താമല്ലോ!"

 

"മോന് ഈ വഴികളൊന്നും അത്ര നിശ്ചയമുണ്ടാവില്ല. വർഷങ്ങൾക്കു മുൻപ് ഇവിടെ വന്നതല്ലേ! ഞാനും വരാം." ശങ്കരൻ പറഞ്ഞു.

 

പോകുന്ന വഴിയിലെല്ലാം ആളുകൾക്ക് അരുണിനെ പരിചയപ്പെടുത്തുകയായിരുന്നു ശങ്കരൻ. "ങേ! നമ്മുടെ വടക്കേടത്തെ മാധവനദ്ദേഹത്തിൻ്റെ മോനാണോ ഇത്.. ശിവ!ശിവ! വിശ്വസിക്കാനാവാണില്ല്യാല്ലോ" നാണിയമ്മ മൂക്കത്ത് വിരൽ വച്ചു. പല്ലില്ലാത്ത മോണ കാട്ടി അവർ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ചിരിച്ചു. കാണുന്നവർക്കെല്ലാം അരുണിനെ കണ്ടപ്പോൾ അത്ഭുതം തന്നെയായിരുന്നു. ശങ്കരൻ വഴിയിലുള്ള എല്ലാവരോടും കുശലാന്വേഷണം നടത്തി നടക്കുകയാണ്. അരുണിനെന്തോ വല്ലായ്മ തോന്നി."ഹോ! ഈ അച്ഛൻ്റെ ഒരു കാര്യം.. ഇങ്ങോട്ട് വരണ്ടായിരുന്നു." പൊതുവെ അന്തർമുഖനായിരുന്ന അരുൺ ചിന്തിച്ചു.

 

വയലോരത്തിലൂടെ അവർ രണ്ടാളും നടന്നു. വിശാലമായ വയൽ പ്രദേശം. പ്രഭാത കിരണങ്ങൾ മഞ്ഞുതുള്ളികളാൽ ആർദ്രമായ പുൽനാമ്പുകളെയും വയൽപ്പൂവുകളെയും തൊട്ടു തഴുകുന്നു. പച്ചപ്പട്ടുടുത്ത് നിൽക്കുന്ന സുന്ദരിയെ പോലെ വയൽ വളരെ മനോഹരിയായിരിന്നു. തലേന്നത്തെ ചെറു മഴയിൽ ആർദ്രമായ മണ്ണിന് പഴമയുടെ കുളിരോലുന്ന സുഗന്ധമുണ്ടായിരുന്നു. കൊയ്ത്തുകാലമായതിനാൽ ധാരാളം കർഷകർ വയലിലുണ്ട്.

 

"എത്രയെത്ര തരം പക്ഷികളാണിവിടെ!" അരുൺ പറഞ്ഞു.

"പിന്നില്ലേ! ഇവിടെ എല്ലാത്തരം പക്ഷികളും ഉണ്ട് മോനെ. ഓലേഞ്ഞാലി, മാടത്ത, ആറ്റക്കുരുവി, കരിയിലക്കിളി അങ്ങനെ എത്രയോ വിധം... ചില പ്രത്യേക കാലങ്ങളിൽ വിവിധ തരം ദേശാടന പക്ഷികളെയും കാണാം. ഒരു ദേശത്തു നിന്ന് മറ്റൊരു ദേശത്തേക്കു യാത്ര ചെയ്യുന്ന അവയുടെ ഇടത്താവളമാണ് ഈ വയലുകൾ. കുറച്ചു വിശ്രമിച്ച ശേഷം അവ അവയുടെ ലക്ഷ്യസ്ഥാനത്തേക്കു പറന്നു പോകും." ശങ്കരൻ പറഞ്ഞു. അവരെ കണ്ട് ഒരു കൂട്ടം കൊക്കുകൾ പേടിച്ചു പറന്നുപോയി.

 

"പല പക്ഷികളുടെയും പേര് ഞാൻ മറന്നു പോയി ശങ്കരേട്ടാ!"

 

"മോൻ ചെറുപ്പത്തിലേ ഡൽഹിക്ക് പോയതല്ലേ? പിന്നെ ഇതിനെയൊക്കെ എങ്ങനെ ഓർക്കാനാ! എന്നാലും ഇടയ്ക്കെങ്കിലും ഒന്നു വരാമായിരുന്നു!"

അതിന് അരുൺ മറുപടി ഒന്നും പറഞ്ഞില്ല.

 

ശങ്കരൻ നടത്തത്തിൻ്റെ വേഗത കൂട്ടിത്തുടങ്ങി. അരുൺ അൽപ്പം ക്ഷീണിച്ചു തുടങ്ങിയിരുന്നു.

 

"മോൻ ഇത്ര പെട്ടെന്ന് ക്ഷീണിച്ചോ?"

 

"അല്പം ക്ഷീണിച്ചു ശങ്കരേട്ടാ"

 

"ഉം! ഞാനീ ചിങ്ങത്തില് 70 തികഞ്ഞു" ശങ്കരൻ ചെറു ചിരിയോടെ പറഞ്ഞു.

 

"എൻ്റെ ജോലി അങ്ങനെയല്ലേ! ചില ദിവസങ്ങളിൽ മാത്രമാണ് വ്യായാമം ചെയ്യാൻ തന്നെ സമയം കിട്ടുന്നത്." അരുൺ പറഞ്ഞു.

 

അവർ വീണ്ടും മുന്നോട്ട് നടന്നു. ഇരുവശത്തും വീടുകൾ കണ്ടു തുടങ്ങി. വീട്ടുമുറ്റത്ത് സ്ത്രീകൾ മുറ്റമടിക്കുന്ന തിരക്കിലാണ്.

"വീടുകളുടെ പരിസരമെല്ലാം എത്ര ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു." അരുൺ മനസ്സിലോർത്തു.

 

"മോനറിയ്യ്വോ! ഇവിടെയെല്ലാം പണ്ട് പുഴയായിരുന്നു. എൻ്റെ കുട്ടിക്കാലത്ത് ഈ പുഴയിലൂടെ വള്ളത്തിൽ പോവുമായിരുന്നു. മീൻ പിടുത്തമായിരുന്നു പ്രധാന വിനോദം അക്കാലത്ത്. എന്തു മാത്രം മീനുകളുണ്ടായിരുന്നെന്നോ! വരാൽ, കാരി, മൊഴി ഇങ്ങനെ പലതും. ഒരിക്കൽ മീൻ പിടിച്ചാൽ പിന്നെ ഒരാഴ്ചയോളം സുഭിക്ഷമാണ്."

 

അരുണിന് വിശ്വസിക്കാനായില്ല.

"ഇവിടെ പണ്ട് പുഴയായിരുന്നെന്നോ? അതെങ്ങനെ? അവിശ്വസനീയം തന്നെ!"

അടുത്ത് കണ്ട ചെറിയ തോട്ടിലേക്ക് അവൻ എത്തി നോക്കി. "ഇവിടെ മീനുകളെയൊന്നും കാണുന്നില്ലല്ലോ?"

 

ശങ്കരൻ പറഞ്ഞു. "കൃഷിയിറക്കുന്ന സമയം കീടങ്ങളെ നശിപ്പിക്കാനായി മരുന്ന് തളിക്കാറുണ്ട്. അങ്ങനെ കുറെ ആയപ്പോൾ ധാരാളം മീനുകൾ നശിച്ചുപോയി."

 

"ഓ! അത് കഷ്ടമായിപ്പോയല്ലോ!"

 

"ഇപ്പോൾ ഈ തോടുകളുടെ ഇരുവശവും പതിയെ മണ്ണിട്ട് നിരത്തുന്നത് കണ്ടില്ലേ! പതിയെ പതിയെ ഇവിടെയെല്ലാം പുതിയ വീടുകൾ വരും! പിന്നെ അവറ്റകൾ എവിടെ കഴിയാനാ!" ശങ്കരൻ പറഞ്ഞു നിർത്തി.

 

ദിവസങ്ങൾ കഴിയുന്തോറും തൻ്റെ നാടും ഒരു നഗരമായി മാറുകയാണെന്ന നഗ്നസത്യം അരുൺ മനസിലാക്കി.

 

അവർ രണ്ടുപേരും വഴിയിൽ കണ്ട താമരപൊയ്കയുടെ ഭംഗി ആസ്വദിച്ചു കൊണ്ട് നടന്നു. നോക്കെത്താ ദൂരത്തോളം താമരപ്പൂക്കളും ആമ്പൽപ്പൂക്കളും നിറഞ്ഞു നിൽക്കുന്നു. അവ തന്നെ നോക്കി പുഞ്ചിരിക്കുന്നതായി അരുണിന് തോന്നി.

 

തൊട്ടടുത്തായി ഒരു പള്ളി നല്ല പ്രൗഢിയോടെ നിൽക്കുകയാണ്. പള്ളിമേടയിൽ മണി മുഴങ്ങിയപ്പോൾ വലിയൊരു കൂട്ടം വെള്ളരിപ്രാവുകൾ പറന്നു പൊങ്ങി.

അടുത്തായി തന്നെ ഒരു അമ്പലവും ആൽത്തറയുമുണ്ട്. വർഷങ്ങളായി നിലകൊള്ളുന്ന മാമല പോലെ ആ ആൽമരം അവിടെ പടർന്നു പന്തലിച്ചു നിൽക്കുന്നു. അതിൻ്റെ എല്ലാ ചില്ലകളിലും പക്ഷികൾ കൂടു കൂട്ടിയിട്ടുണ്ട്. സ്കൂളിലേക്ക് പോകുന്ന കുട്ടികൾ അതിൻ്റെ വേരുകളിൽ തൂങ്ങിക്കളിക്കുന്നുണ്ടായിരുന്നു.

 

"ഇവിടെ എല്ലാവരും ഒരുപോലെയാണ്. പൂരവും വേലയും പള്ളിപ്പെരുന്നാളും എല്ലാം ഞങ്ങൾക്കെല്ലാം ആഘോഷമാണ്. ഉള്ളവർ ഇല്ലാത്തവർക്ക് കൊടുക്കുന്നത് ഇവിടെ പതിവാണ്. പാവപ്പെട്ടവരാണെങ്കിൽ കൂടിയും വീട്ടിലാരെങ്കിലും ആവശ്യങ്ങളുമായി വന്നാൽ അവർക്കുള്ളതും എങ്ങനെയെങ്കിലും കരുതും. ഏതെങ്കിലും ഒരു കുടുംബത്തിൽ കൃഷിയുടെ വിളവെടുപ്പ് നടന്നാൽ അന്ന് അയൽക്കാർക്കും നാട്ടുകാർക്കും സുഭിക്ഷമാണ്."

 

"ആഹാ! കൊള്ളാമല്ലോ" അരുൺ പറഞ്ഞു.

 

പിന്നെ കുറെ നേരം അവർ ഒന്നും മിണ്ടിയില്ല. ഇരു വശങ്ങളിലും മാറി മാറി വരുന്ന കാഴ്ചകൾ അരുൺ ആസ്വദിച്ചു കൊണ്ട് നടന്നു. കാടും, മേടും, തോടും, പുഴയും, കുന്നുകളും, താഴ്വാരങ്ങളും അങ്ങനെ പലതും മാറി മാറി വന്നു. കേര കേദാര വൃക്ഷലതാദികളാൽ സമ്പുഷ്ടമായ ആ നാട് അരുണിനെ വളരെയേറെ ആകർഷിച്ചു. മുറിവിൽ പച്ചമരുന്ന് വയ്ക്കുമ്പോൾ സുഖപ്പെടുന്നതുപോലെ അവിടെയുള്ള പച്ചപ്പ് അവൻ്റെ മനസ്സിലെ മുറിവുകൾ സുഖപ്പെടുത്തി തുടങ്ങിയിരുന്നു.

 

തിരികെ തറവാട്ടിൽ എത്തിയപ്പോൾ അരുൺ നന്നേ ക്ഷീണിച്ചിരുന്നു. എന്നാൽ അവൻ്റെ മനസ്സിൽ നിറയെ സന്തോഷമായിരുന്നു.പിന്നെ എല്ലാ ദിവസവും ശങ്കരേട്ടൻ്റെയൊപ്പം പ്രഭാതസവാരി അവൻ ശീലമാക്കി. വളരെ പെട്ടെന്ന് അവിടെയുള്ള ആളുകളുമായി അടുത്തു. ഒരാഴ്ച താമസിക്കാൻ വന്ന അവൻ ആഴ്ചകളോളം അവിടെ കഴിഞ്ഞു. ദിവസവും പുതിയ വിസ്മയങ്ങൾ അവൻ്റെ നാട് അരുണിനായി സൂക്ഷിച്ചു വച്ചിരുന്നു.

 

ഓഫീസിൽ നിന്ന് "ബാക് ടു വർക്ക്" മെയിൽ വന്ന അന്ന് അരുൺ വളരെ സങ്കടത്തിലായി.

 

ബഹുനിലക്കെട്ടിടത്തിൻ്റെ പടികൾ നടന്ന് കയറുമ്പോൾ അവൻ്റെ കാലുകൾ അറിയാതെ വിറയ്ക്കുന്നുണ്ടായിരുന്നു. പ്രവാസികളുടെ മനസ്സിൽ സ്വന്തം നാടിനെ കുറിച്ചുള്ള വേദന എന്താണെന്ന് ആദ്യമായി അരുൺ മനസ്സിലാക്കി.

പ്രകൃതി രമണീയവും പ്രശാന്ത സുന്ദരവും നന്മകളാൽ നിറഞ്ഞതുമായ തൻ്റെ നാട്ടിലേക്കുള്ള മടക്കത്തിനായി പ്രതീക്ഷയോടെ അരുണിൻ്റെ ഹൃദയം ഒരു വേഴാമ്പലിനെപ്പോലെയായി. രണ്ട് മാസത്തിലൊരിക്കലെങ്കിലും വരാം എന്ന് ശങ്കരേട്ടന് കൊടുത്ത വാക്ക് അവൻ്റെ മനസ്സിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു. അത് ഒരു തീരുമാനമായി, തിരിച്ചറിവായി മനസ്സിലുറപ്പിച്ചു കൊണ്ട് അവൻ തൻ്റെ എ സി റൂമിലെ കറങ്ങുന്ന കസേരയിൽ വിലയം പ്രാപിച്ചു........