Skip to main content
Srishti-2022   >>  Short Story - Malayalam   >>  ബഹുമാനക്കുറവ്

ബഹുമാനക്കുറവ്

 

പച്ചയായ സത്യം തുറന്നു പറയാൻ കണ്ണാടിയോളം സത്യസന്ധനായ ഒരാളെ വേറെ കിട്ടില്ല. മറ്റുള്ളവർ നമ്മുടെ മുഖത്തെ പറ്റിയും മുടിയെ പറ്റിയും എന്തൊക്കെ പറഞ്ഞാലും കണ്ണാടി നോക്കി ഉറപ്പു വരുത്തിയാലെ നമ്മൾ അത് 100% വിശ്വസിക്കൂ.. എന്നെ സംബന്ധിച്ചിടത്തോളം കണ്ണാടിക്ക് മറ്റൊരു ഉപയോഗം കൂടിയുണ്ട്. 

 

എനിക്ക് പ്രതികരിക്കാൻ കഴിയാത്ത അവസരങ്ങളിൽ ഞാൻ പ്രതികരിക്കേണ്ട വ്യക്തിയെ മനസ്സിൽ ധ്യാനിച്ച് കണ്ണാടിയിലുള്ള എന്നോട് തന്നെ ആ വ്യക്തിയോട് പറയേണ്ട ഡയലോഗ് നേരെ കേറി പറയും. മറുപടി പോലും പറയാൻ കഴിയാതെ വരുന്ന സന്ദർഭങ്ങൾ എന്നെ പോലെ അന്തർമുഖരായവർ ഇത് പോലെ ചെയ്യാറുണ്ട്. മുഴുവൻ പറഞ്ഞു കഴിയുമ്പോൾ കിട്ടുന്ന മനഃ സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല . മിക്കവാറും ഈ ഡയലോഗ് നമ്മുടേതായ രീതിയിൽ മാറ്റങ്ങൾ വരുത്താറുമുണ്ട്. 

 

ഞാൻ പത്താം ക്ലാസ് പഠിച്ച സ്‍കൂളിൽ നടന്ന സംഭവം ഇന്നും ഞാനോർക്കാറുണ്ട്. അന്ന് ഒരു ടീച്ചറോട് പറയാൻ ബാക്കി വെച്ച എൻ്റെ മറുപടി പിന്നീട് പലപ്പോഴും എൻ്റെ വീട്ടിലെ കണ്ണാടിയോട് പറയാറുണ്ട്. സംഭവം ഇതാണ്.

 

പത്താം ക്ലാസ് മോഡൽ പരീക്ഷയുടെ സമയം. ഡിസംബർ മാസത്തിലായിരുന്നു ആദ്യത്തെ മോഡൽ പരീക്ഷ. മൊത്തം അഞ്ചു വിഷയങ്ങൾ.. ജനുവരിയിലെ രണ്ടാമത്തെ മോഡൽ പരീക്ഷയ്ക്ക് മുന്നേ ഒരു 15 ദിവസത്തെ വെക്കേഷൻ.. ആ വെക്കേഷൻ കുറെ പേര് അവരുടെ 'അമ്മ വീട്ടിലും കസിൻസിൻറെ വീട്ടിലൊക്കെ പോകുവാൻ പ്ലാൻ ഇട്ടപ്പോൾ ഞങ്ങൾ 7 , 8 പേര് ആളൂർ എന്ന സ്ഥലത്തു ഒരു യുവജന ക്യാമ്പ് പോകാൻ തീരുമാനിച്ചു. അഞ്ചു ദിവസത്തെ ക്യാമ്പ്.. ഭക്ഷണവും താമസവും എല്ലാം ചേർത്ത് വെറും 150 രൂപയ്ക്ക് ഞങ്ങൾ രജിസ്റ്റർ ചെയ്തു. അവസാനത്തെ പരീക്ഷ എഴുതുന്ന ഞങ്ങളുടെ പരീക്ഷ ഹാളിലേക്ക് ഒരു നോട്ടീസുമായി സ്‍കൂളിലെ പ്യൂൺ വന്നു. നോട്ടീസിൻ്റെ ഉള്ളടക്കം ഇതാണ് 

 

"എല്ലാ കുട്ടികളും സ്കൂളിൽ ഇന്ന തീയതികളിൽ നടക്കാൻ പോകുന്ന മൂന്നു ദിവസത്തെ പേഴ്സണാലിറ്റി ടെവേലോപ്മെന്റ്റ് ക്ലാസ്സിൽ നിർബന്ധമായി പങ്കെടുക്കണം.. ഫീസ് 300 രൂപ കൊണ്ട് വരേണ്ടതാണ്.."

 

നോട്ടീസ് വന്നപ്പോൾ ഞങ്ങൾ ഒന്ന് ഞെട്ടി.. കാരണം ആ മൂന്ന് ദിവസമാണ് ഞങ്ങൾ ക്യാമ്പിനു പോകാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്.. രണ്ടു പരിപാടിയും ഒരേ ദിവസങ്ങളിൽ വന്നു. 

 

ഒരു മാസം മുന്നേ പള്ളിയിലെ അച്ചൻ പറഞ്ഞു രജിസ്റ്റർ ചെയ്തതാ യുവജന ക്യാമ്പ് .. 

 

150 രൂപയുടെ അഞ്ചു ദിവസത്തെ താമസവും ഭക്ഷണവും ആണോ അതോ 300 രൂപയുടെ മൂന്ന് ദിവസത്തെ ചായയും ബിസ്കറ്റും കഴിക്കണോ.. ഒടുവിൽ ക്യാമ്പിന് പോകാൻ തീരുമാനിച്ചു..

 

ആ തീരുമാനം തെറ്റാണെന്നു ഞങ്ങൾക്ക് തോന്നിയില്ല.. കാരണം ഞങ്ങൾ ഇന്നേ വരെ കാണാത്ത അത്ര അടിപൊളി പരിപാടി ആയിരുന്നു. ഗ്രൂപ്പ് പരിപാടികളും , പാട്ടും , ഡാൻസും , ആക്ഷൻ സോങ്ങും പിന്നെ കുറെ നല്ല ചേട്ടന്മാരെയും ചേച്ചിമാരേയും പരിചയപെട്ടു.. 2 ദിവസം കഴിഞ്ഞപ്പോൾ ധ്യാന കേന്ദ്രത്തിലേക്ക് എൻ്റെ അമ്മയുടെ കാൾ വന്നു.. 

 

"മോനെ അജി.. സ്‍കൂളിന്ന് വിളിച്ചിട്ടുണ്ടായി.. എന്തോ പേഴ്സണാലിറ്റി ക്ലാസ്സിന് പങ്കെടുക്കാത്തത് കൊണ്ട് പത്താം ക്ലാസ് പരീക്ഷ എഴുതിക്കില്ല എന്ന് പറഞ്ഞു.. നീ വേഗം അവിടെ നിന്ന് പോര്.." 

 

ഞാനങ്ങു ഷോക്ക് ആയി പോയി. ഒരു ക്ലാസിനു പങ്കെടുക്കാത്തത് കൊണ്ട് സി.ബി.എസ്.സി പരീക്ഷ എഴുതിക്കാതിരിക്കാൻ പറ്റുമോ എന്ന് ചിന്തിച്ചു.. ഇതേ പോലെ എൻ്റെ കൂടെ ഉള്ള കൂട്ടുകാർക്കും സ്കൂളിൽ നിന്നും വിളി വന്നു..

 

രാത്രി ഞങ്ങൾ എല്ലാവരും ക്യാമ്പിലെ അച്ചനോട് ആലോചിച്ചു.. ഒടുവിൽ ക്യാമ്പ് വിട്ടു സ്കൂളിലേക്ക് പോകാൻ തീരുമാനിച്ചു. ഞങ്ങൾ സ്കൂളിൽ എത്തിയപ്പോൾ 80 ശതമാനം കുട്ടികളും ഇതിനു വന്നില്ല എന്ന് മനസിലായി. 

സ്കൂളിൻറെ അകത്തേക്ക് ചെന്ന് കയറിയപ്പോൾ ഞങ്ങളെ കടിച്ചു തിന്നാൻ നിൽക്കുന്ന പത്താം ക്ലാസ്സിലെ മൂന്ന് ക്ലാസ് ടീച്ചർമാര്.. 

 

"നോട്ടീസിൽ IMPORTANT എന്ന് കൃത്യമായി പറഞ്ഞതല്ലേ .. പിന്നെന്താ ക്യാമ്പിന് പോയെ.. "

" IMPORTANT പറഞ്ഞെങ്കിലും അത്രയ്ക്ക് IMPORTANT ആണെന്ന് മനസിലായില്ല "

" ഓ .. ഇനിയിപ്പോ ഡിക്ഷണറി നോക്കി IMPORTANT ൻറെ MEANING ഒക്കെ പഠിപ്പിക്കണമല്ലോ.."

 

ഞങ്ങൾ ആരും ഒന്നും മിണ്ടിയില്ല.. അമ്മ വീട്ടിലും കസിൻസിൻറെ വീട്ടിലൊക്കെ പോയവർ ഞങ്ങൾക്ക് മുന്നേ ടീച്ചർമാരുടെ കയ്യിൽ നിന്ന് കിട്ടാനുള്ളത് കിട്ടി "വയറ്" നിറഞ്ഞു ദൂരെ ഞങ്ങളെ നോക്കുണ്ടായിരുന്നു..  

 

അൽപ സമയം കഴിഞ്ഞ് പ്രിൻസിപ്പാളിന്റെ റൂമിലേക്ക് ചെല്ലാൻ ഞങ്ങളോട് പറഞ്ഞു. 

 

 "വേഗം ഫീസ് അടച്ച് ക്ലാസ്സിൽ കയറണം.. ബാക്കി ക്ലാസ് കഴിഞ്ഞിട്ട് പറയാം.. " പ്രിൻസിപ്പാൾ കൂടുതൽ ഒന്നും പറഞ്ഞില്ല  

 

ആദ്യത്തെ ദിവസം മുടങ്ങിയാലും ഫീസിന് കുറവില്ലായിരുന്നു.. 300 മുഴുവനും ഞങ്ങൾ അടച്ചു.. 

 

വൈകീട്ട് അന്നത്തെ ക്ലാസ് കഴിഞ്ഞു ആദ്യത്തെ ദിവസം വരാതിരുന്ന ഞങ്ങളെ എല്ലാവരെയും വിളിപ്പിച്ചു.. 

 

പ്രിൻസിപ്പാൾ പറയാൻ ഇരുന്നതെല്ലാം കൂടി ഒരുമിച്ചങ്ങ് പറഞ്ഞു..

 

"ഇന്നലെ First Day വളരെ കുറച്ചു പേരെ വന്നുള്ളൂ.. അത് കൊണ്ടാ നിങ്ങളെ വീട്ടിലേക്ക് ഇന്നലെ തന്നെ വിളിച്ചത്.. എന്ത് കൊണ്ടാണ് ഇ ങ്ങനെ ചെയ്തത്.. സ്കൂളിലിനു ഒരു വിലയും ഇല്ലേ.. നിങ്ങൾ എല്ലാവരും നന്നായി കാണാൻ വേണ്ടിയാണു ഞങ്ങൾ ഇത് പോലെ ഓരോ ക്ലാസുകൾ ഇവിടെ നടത്തുന്നത്.. പിന്നെ നിങ്ങൾ കരുതുന്നുണ്ടാവും.. ഫീസ് കിട്ടാൻ വേണ്ടി ആണ് ഞങ്ങൾ ഇത് ചെയ്തത് എന്ന്.. നിങ്ങളുടെ കൂട്ടത്തിൽ ഉള്ള 

 ആരോ ഒരാൾ അത് പറയുന്നത് ഞാൻ ഇവിടെ കേട്ടു.. അത് നിങ്ങൾ പറയാൻ പാടില്ല.. നിങ്ങൾ സ്വന്തമായി അധ്വാനിച്ച പൈസ അല്ലല്ലോ.. വീട്ടുകാർ തരുന്ന പൈസ അല്ലെ.. അപ്പോൾ പൈസയെ പറ്റി സംസാരിക്കരുത്.. ഇനി മേലാൽ ഇങ്ങനെ ഒന്നും സംഭവിക്കില്ല എന്ന് ഉറപ്പു തന്നു നിങ്ങള്ക് എല്ലാവർക്കും പോകാം"

 

തിരിച്ചു പറയാൻ മനസ്സിൽ മറുപടി ഉണ്ടെങ്കിലും ഒന്നും അപ്പോൾ പറയാൻ തോന്നിയില്ല.. 

മൂന്ന് ദിവസത്തെ ക്ലാസ് കഴിഞ്ഞു ഞങ്ങൾ വീണ്ടും ക്യാമ്പിലേക്ക് പോയി .. ക്യാംപിന്റെ അവസാനത്തെ ഒത്തു ചേരൽ കഴിഞ്ഞു ഞങ്ങൾ എല്ലാവരും വീട്ടിലേക്ക് മടങ്ങി..

 

അന്ന് ആ ടീച്ചറോട് പറയാൻ വെച്ച മറുപടി പല വട്ടം പല ദിവസം കണ്ണാടിയോട് പറഞ്ഞു.. ആ മറുപടിയോടെ ഈ ഓർമ്മക്കുറിപ്പ് അവസാനിപ്പിക്കാം.

 

"ടീച്ചറെ.. ഞങ്ങളാരും സ്വന്തമായി അധ്വാനിക്കാറില്ല.. ഞങ്ങൾ എല്ലാവരും വീട്ടുകാരുടെ പൈസ ഉപയോഗിച്ച് തന്നെയാണ് ഇവിടെ പഠിക്കണെ .. ടീച്ചർ പറയണം ഇവിടെ എത്ര വിദ്യാർത്ഥികൾ സ്വന്തമായി അധ്വാനിച്ച പൈസ കൊണ്ട് പഠിക്കുന്നു.. ഞങ്ങളുടെ വീട്ടുകാരുടെ പൈസയിൽ ഞങ്ങൾക്ക് എന്താ ഉത്തരവാദിത്വം ഇല്ലേ.. ടീച്ചർക്ക് ഒരു മോനുണ്ടല്ലോ.. അവൻ തോന്നിയ പോലെ പൈസ ചിലവാക്കിയാൽ ടീച്ചർ സമ്മതിക്കുമോ.. പിന്നെ വീട്ടുകാരെ വിളിച്ചു പത്താം ക്ലാസ് പരീക്ഷ എഴുതിക്കാൻ പറ്റില്ല എന്ന് പറയുന്നത് എവിടെത്തെ ന്യായം ആണ്.. സി ബി എസ് ഇ ബോർഡ് പറയുന്നുണ്ടോ ഇങ്ങനെ ക്ലാസ് നടത്തണം എന്ന്.. ഇല്ലല്ലോ.. സി ബി എസ് ഇ ബോർഡിലുള്ള മറ്റു സ്കൂളുകളിൽ ഇതില്ലലോ.. ഇങ്ങനെ ഒരു കാര്യം നടക്കുണ്ടെന്നു ബോർഡിനെ അറിയിച്ചാൽ സ്കൂളിനാണ് നാണക്കേട്.. പിന്നെ 300 രൂപ കിട്ടാനാണ് ഇങ്ങനെ ഒക്കെ എന്നോക്കെ ചെയ്തത് എന്ന് ഞങ്ങൾക്ക് നല്ല പോലെ അറിയാം.. അതിൽ ഒരു തർക്കവും വേണ്ട.. ഇങ്ങനെ ഉള്ള ക്ലാസ് വെക്കുമ്പോൾ ആദ്യം ക്ലാസ് ടീച്ചർമാരെ കൊണ്ട് ഇതിന്റെ പ്രാധാന്യം പറയാനുള്ള മര്യാദ കാണിക്കാൻ ശ്രദിക്കണം.. അത് ചെയ്യാതെ ഒരു ചെറിയ കടലാസ്സിൽ IMPORTANT ആണെന്ന് പറഞ്ഞാൽ ഞങ്ങൾ വിശ്വസിക്കണോ.. ENGLISH SPEAKING IMPORTANT ആണെന്ന് പറഞ്ഞു ഒരു നോട്ടീസ് ഉണ്ടാലോ.. എത്ര പേര് അത് പാലിക്കുന്നുണ്ട്.. ടീച്ചർ പോലും ഞങ്ങളോട് മലയാളം അല്ലെ പറയണേ.. അത് കൊണ്ട് കൂടുതൽ പറയാൻ നിൽക്കണ്ട .. ഓർത്തു വെച്ചോ ടീച്ചറെ ഐ ആം ഔട്സ്പോക്കൻ "

Srishti-2022   >>  Short Story - Malayalam   >>  വേരുകൾ തേടി

വേരുകൾ തേടി

 

കിളികളുടെ കളകള നാദം കേട്ടുകൊണ്ടാണ് അരുൺ ഉറക്കമെണീറ്റത്. സമയം ആറേകാൽ കഴിഞ്ഞിരിക്കുന്നു.തലേന്ന് രാത്രിയിലാണ് അവൻ അവിടെയെത്തിയത്, തൻ്റെ തറവാട്ടിൽ. വർക്ക് ഫ്രം ഹോം തുടങ്ങിയപ്പോൾ മുതൽ അച്ഛൻ്റെ നിർബന്ധം കലശലായി.

"മോനേ, കുറച്ചു ദിവസം തറവാട്ടിൽ പോയി നിൽക്കൂ. എത്ര നാളായി ഞാൻ പറയുന്നു!"

 

ഒരു പക്കാ ഗ്രാമത്തിലാണ് അച്ഛൻ്റെ തറവാട്.

"അതൊന്നും ശരിയാവില്ല അച്ഛാ! നെറ്റ്‌വർക്ക് പോലും കിട്ടില്ല. പിന്നെ എങ്ങനെ ജോലി ചെയ്യും?" അരുൺ നെറ്റി ചുളിച്ചു.

 

ഒടുവിൽ അച്ഛൻ്റെ നിർബന്ധത്തിനു വഴങ്ങി, ഒരാഴ്ച നിൽക്കാനായി വന്നതാണിവിടെ. ഇപ്പോൾ തറവാട്ടിലെ കാര്യങ്ങൾ നോക്കാനായി ശങ്കരൻ ചേട്ടൻ മാത്രമാണുള്ളത്. സ്വന്തം വീടുപോലെയാണ് ശങ്കരന് ഇവിടം. രാത്രിയിൽ തന്നെ അയാൾ സാധനങ്ങളെല്ലാം അരുണിൻ്റെ മുറിയിൽ എത്തിച്ചിരുന്നു.

 

ചായ കുടിയൊക്കെ കഴിഞ്ഞ് അരുൺ പതിയെ വെളിയിലേക്കിറങ്ങി. കാറ്റത്ത് കൊഴിഞ്ഞു കിടക്കുന്ന ഇലകളുടെയും പൂവുകളുടെയും മുകളിലൂടെ അവൻ പതിയെ നടന്നു.

"ചുറ്റും നല്ല കാടാണല്ലോ... എത്തിയപ്പോൾ നല്ല ഇരുട്ടായതിനാൽ ഒന്നും നേരെ കണ്ടിരുന്നില്ല." അരുൺ ചിന്തിച്ചു.

 

"ഞാനൊന്ന് നടന്നു വരാം ശങ്കരേട്ടാ... 11 മണിക്കാണ് മീറ്റിംഗ്. അതിനു മുൻപിങ്ങ് എത്താമല്ലോ!"

 

"മോന് ഈ വഴികളൊന്നും അത്ര നിശ്ചയമുണ്ടാവില്ല. വർഷങ്ങൾക്കു മുൻപ് ഇവിടെ വന്നതല്ലേ! ഞാനും വരാം." ശങ്കരൻ പറഞ്ഞു.

 

പോകുന്ന വഴിയിലെല്ലാം ആളുകൾക്ക് അരുണിനെ പരിചയപ്പെടുത്തുകയായിരുന്നു ശങ്കരൻ. "ങേ! നമ്മുടെ വടക്കേടത്തെ മാധവനദ്ദേഹത്തിൻ്റെ മോനാണോ ഇത്.. ശിവ!ശിവ! വിശ്വസിക്കാനാവാണില്ല്യാല്ലോ" നാണിയമ്മ മൂക്കത്ത് വിരൽ വച്ചു. പല്ലില്ലാത്ത മോണ കാട്ടി അവർ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ചിരിച്ചു. കാണുന്നവർക്കെല്ലാം അരുണിനെ കണ്ടപ്പോൾ അത്ഭുതം തന്നെയായിരുന്നു. ശങ്കരൻ വഴിയിലുള്ള എല്ലാവരോടും കുശലാന്വേഷണം നടത്തി നടക്കുകയാണ്. അരുണിനെന്തോ വല്ലായ്മ തോന്നി."ഹോ! ഈ അച്ഛൻ്റെ ഒരു കാര്യം.. ഇങ്ങോട്ട് വരണ്ടായിരുന്നു." പൊതുവെ അന്തർമുഖനായിരുന്ന അരുൺ ചിന്തിച്ചു.

 

വയലോരത്തിലൂടെ അവർ രണ്ടാളും നടന്നു. വിശാലമായ വയൽ പ്രദേശം. പ്രഭാത കിരണങ്ങൾ മഞ്ഞുതുള്ളികളാൽ ആർദ്രമായ പുൽനാമ്പുകളെയും വയൽപ്പൂവുകളെയും തൊട്ടു തഴുകുന്നു. പച്ചപ്പട്ടുടുത്ത് നിൽക്കുന്ന സുന്ദരിയെ പോലെ വയൽ വളരെ മനോഹരിയായിരിന്നു. തലേന്നത്തെ ചെറു മഴയിൽ ആർദ്രമായ മണ്ണിന് പഴമയുടെ കുളിരോലുന്ന സുഗന്ധമുണ്ടായിരുന്നു. കൊയ്ത്തുകാലമായതിനാൽ ധാരാളം കർഷകർ വയലിലുണ്ട്.

 

"എത്രയെത്ര തരം പക്ഷികളാണിവിടെ!" അരുൺ പറഞ്ഞു.

"പിന്നില്ലേ! ഇവിടെ എല്ലാത്തരം പക്ഷികളും ഉണ്ട് മോനെ. ഓലേഞ്ഞാലി, മാടത്ത, ആറ്റക്കുരുവി, കരിയിലക്കിളി അങ്ങനെ എത്രയോ വിധം... ചില പ്രത്യേക കാലങ്ങളിൽ വിവിധ തരം ദേശാടന പക്ഷികളെയും കാണാം. ഒരു ദേശത്തു നിന്ന് മറ്റൊരു ദേശത്തേക്കു യാത്ര ചെയ്യുന്ന അവയുടെ ഇടത്താവളമാണ് ഈ വയലുകൾ. കുറച്ചു വിശ്രമിച്ച ശേഷം അവ അവയുടെ ലക്ഷ്യസ്ഥാനത്തേക്കു പറന്നു പോകും." ശങ്കരൻ പറഞ്ഞു. അവരെ കണ്ട് ഒരു കൂട്ടം കൊക്കുകൾ പേടിച്ചു പറന്നുപോയി.

 

"പല പക്ഷികളുടെയും പേര് ഞാൻ മറന്നു പോയി ശങ്കരേട്ടാ!"

 

"മോൻ ചെറുപ്പത്തിലേ ഡൽഹിക്ക് പോയതല്ലേ? പിന്നെ ഇതിനെയൊക്കെ എങ്ങനെ ഓർക്കാനാ! എന്നാലും ഇടയ്ക്കെങ്കിലും ഒന്നു വരാമായിരുന്നു!"

അതിന് അരുൺ മറുപടി ഒന്നും പറഞ്ഞില്ല.

 

ശങ്കരൻ നടത്തത്തിൻ്റെ വേഗത കൂട്ടിത്തുടങ്ങി. അരുൺ അൽപ്പം ക്ഷീണിച്ചു തുടങ്ങിയിരുന്നു.

 

"മോൻ ഇത്ര പെട്ടെന്ന് ക്ഷീണിച്ചോ?"

 

"അല്പം ക്ഷീണിച്ചു ശങ്കരേട്ടാ"

 

"ഉം! ഞാനീ ചിങ്ങത്തില് 70 തികഞ്ഞു" ശങ്കരൻ ചെറു ചിരിയോടെ പറഞ്ഞു.

 

"എൻ്റെ ജോലി അങ്ങനെയല്ലേ! ചില ദിവസങ്ങളിൽ മാത്രമാണ് വ്യായാമം ചെയ്യാൻ തന്നെ സമയം കിട്ടുന്നത്." അരുൺ പറഞ്ഞു.

 

അവർ വീണ്ടും മുന്നോട്ട് നടന്നു. ഇരുവശത്തും വീടുകൾ കണ്ടു തുടങ്ങി. വീട്ടുമുറ്റത്ത് സ്ത്രീകൾ മുറ്റമടിക്കുന്ന തിരക്കിലാണ്.

"വീടുകളുടെ പരിസരമെല്ലാം എത്ര ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു." അരുൺ മനസ്സിലോർത്തു.

 

"മോനറിയ്യ്വോ! ഇവിടെയെല്ലാം പണ്ട് പുഴയായിരുന്നു. എൻ്റെ കുട്ടിക്കാലത്ത് ഈ പുഴയിലൂടെ വള്ളത്തിൽ പോവുമായിരുന്നു. മീൻ പിടുത്തമായിരുന്നു പ്രധാന വിനോദം അക്കാലത്ത്. എന്തു മാത്രം മീനുകളുണ്ടായിരുന്നെന്നോ! വരാൽ, കാരി, മൊഴി ഇങ്ങനെ പലതും. ഒരിക്കൽ മീൻ പിടിച്ചാൽ പിന്നെ ഒരാഴ്ചയോളം സുഭിക്ഷമാണ്."

 

അരുണിന് വിശ്വസിക്കാനായില്ല.

"ഇവിടെ പണ്ട് പുഴയായിരുന്നെന്നോ? അതെങ്ങനെ? അവിശ്വസനീയം തന്നെ!"

അടുത്ത് കണ്ട ചെറിയ തോട്ടിലേക്ക് അവൻ എത്തി നോക്കി. "ഇവിടെ മീനുകളെയൊന്നും കാണുന്നില്ലല്ലോ?"

 

ശങ്കരൻ പറഞ്ഞു. "കൃഷിയിറക്കുന്ന സമയം കീടങ്ങളെ നശിപ്പിക്കാനായി മരുന്ന് തളിക്കാറുണ്ട്. അങ്ങനെ കുറെ ആയപ്പോൾ ധാരാളം മീനുകൾ നശിച്ചുപോയി."

 

"ഓ! അത് കഷ്ടമായിപ്പോയല്ലോ!"

 

"ഇപ്പോൾ ഈ തോടുകളുടെ ഇരുവശവും പതിയെ മണ്ണിട്ട് നിരത്തുന്നത് കണ്ടില്ലേ! പതിയെ പതിയെ ഇവിടെയെല്ലാം പുതിയ വീടുകൾ വരും! പിന്നെ അവറ്റകൾ എവിടെ കഴിയാനാ!" ശങ്കരൻ പറഞ്ഞു നിർത്തി.

 

ദിവസങ്ങൾ കഴിയുന്തോറും തൻ്റെ നാടും ഒരു നഗരമായി മാറുകയാണെന്ന നഗ്നസത്യം അരുൺ മനസിലാക്കി.

 

അവർ രണ്ടുപേരും വഴിയിൽ കണ്ട താമരപൊയ്കയുടെ ഭംഗി ആസ്വദിച്ചു കൊണ്ട് നടന്നു. നോക്കെത്താ ദൂരത്തോളം താമരപ്പൂക്കളും ആമ്പൽപ്പൂക്കളും നിറഞ്ഞു നിൽക്കുന്നു. അവ തന്നെ നോക്കി പുഞ്ചിരിക്കുന്നതായി അരുണിന് തോന്നി.

 

തൊട്ടടുത്തായി ഒരു പള്ളി നല്ല പ്രൗഢിയോടെ നിൽക്കുകയാണ്. പള്ളിമേടയിൽ മണി മുഴങ്ങിയപ്പോൾ വലിയൊരു കൂട്ടം വെള്ളരിപ്രാവുകൾ പറന്നു പൊങ്ങി.

അടുത്തായി തന്നെ ഒരു അമ്പലവും ആൽത്തറയുമുണ്ട്. വർഷങ്ങളായി നിലകൊള്ളുന്ന മാമല പോലെ ആ ആൽമരം അവിടെ പടർന്നു പന്തലിച്ചു നിൽക്കുന്നു. അതിൻ്റെ എല്ലാ ചില്ലകളിലും പക്ഷികൾ കൂടു കൂട്ടിയിട്ടുണ്ട്. സ്കൂളിലേക്ക് പോകുന്ന കുട്ടികൾ അതിൻ്റെ വേരുകളിൽ തൂങ്ങിക്കളിക്കുന്നുണ്ടായിരുന്നു.

 

"ഇവിടെ എല്ലാവരും ഒരുപോലെയാണ്. പൂരവും വേലയും പള്ളിപ്പെരുന്നാളും എല്ലാം ഞങ്ങൾക്കെല്ലാം ആഘോഷമാണ്. ഉള്ളവർ ഇല്ലാത്തവർക്ക് കൊടുക്കുന്നത് ഇവിടെ പതിവാണ്. പാവപ്പെട്ടവരാണെങ്കിൽ കൂടിയും വീട്ടിലാരെങ്കിലും ആവശ്യങ്ങളുമായി വന്നാൽ അവർക്കുള്ളതും എങ്ങനെയെങ്കിലും കരുതും. ഏതെങ്കിലും ഒരു കുടുംബത്തിൽ കൃഷിയുടെ വിളവെടുപ്പ് നടന്നാൽ അന്ന് അയൽക്കാർക്കും നാട്ടുകാർക്കും സുഭിക്ഷമാണ്."

 

"ആഹാ! കൊള്ളാമല്ലോ" അരുൺ പറഞ്ഞു.

 

പിന്നെ കുറെ നേരം അവർ ഒന്നും മിണ്ടിയില്ല. ഇരു വശങ്ങളിലും മാറി മാറി വരുന്ന കാഴ്ചകൾ അരുൺ ആസ്വദിച്ചു കൊണ്ട് നടന്നു. കാടും, മേടും, തോടും, പുഴയും, കുന്നുകളും, താഴ്വാരങ്ങളും അങ്ങനെ പലതും മാറി മാറി വന്നു. കേര കേദാര വൃക്ഷലതാദികളാൽ സമ്പുഷ്ടമായ ആ നാട് അരുണിനെ വളരെയേറെ ആകർഷിച്ചു. മുറിവിൽ പച്ചമരുന്ന് വയ്ക്കുമ്പോൾ സുഖപ്പെടുന്നതുപോലെ അവിടെയുള്ള പച്ചപ്പ് അവൻ്റെ മനസ്സിലെ മുറിവുകൾ സുഖപ്പെടുത്തി തുടങ്ങിയിരുന്നു.

 

തിരികെ തറവാട്ടിൽ എത്തിയപ്പോൾ അരുൺ നന്നേ ക്ഷീണിച്ചിരുന്നു. എന്നാൽ അവൻ്റെ മനസ്സിൽ നിറയെ സന്തോഷമായിരുന്നു.പിന്നെ എല്ലാ ദിവസവും ശങ്കരേട്ടൻ്റെയൊപ്പം പ്രഭാതസവാരി അവൻ ശീലമാക്കി. വളരെ പെട്ടെന്ന് അവിടെയുള്ള ആളുകളുമായി അടുത്തു. ഒരാഴ്ച താമസിക്കാൻ വന്ന അവൻ ആഴ്ചകളോളം അവിടെ കഴിഞ്ഞു. ദിവസവും പുതിയ വിസ്മയങ്ങൾ അവൻ്റെ നാട് അരുണിനായി സൂക്ഷിച്ചു വച്ചിരുന്നു.

 

ഓഫീസിൽ നിന്ന് "ബാക് ടു വർക്ക്" മെയിൽ വന്ന അന്ന് അരുൺ വളരെ സങ്കടത്തിലായി.

 

ബഹുനിലക്കെട്ടിടത്തിൻ്റെ പടികൾ നടന്ന് കയറുമ്പോൾ അവൻ്റെ കാലുകൾ അറിയാതെ വിറയ്ക്കുന്നുണ്ടായിരുന്നു. പ്രവാസികളുടെ മനസ്സിൽ സ്വന്തം നാടിനെ കുറിച്ചുള്ള വേദന എന്താണെന്ന് ആദ്യമായി അരുൺ മനസ്സിലാക്കി.

പ്രകൃതി രമണീയവും പ്രശാന്ത സുന്ദരവും നന്മകളാൽ നിറഞ്ഞതുമായ തൻ്റെ നാട്ടിലേക്കുള്ള മടക്കത്തിനായി പ്രതീക്ഷയോടെ അരുണിൻ്റെ ഹൃദയം ഒരു വേഴാമ്പലിനെപ്പോലെയായി. രണ്ട് മാസത്തിലൊരിക്കലെങ്കിലും വരാം എന്ന് ശങ്കരേട്ടന് കൊടുത്ത വാക്ക് അവൻ്റെ മനസ്സിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു. അത് ഒരു തീരുമാനമായി, തിരിച്ചറിവായി മനസ്സിലുറപ്പിച്ചു കൊണ്ട് അവൻ തൻ്റെ എ സി റൂമിലെ കറങ്ങുന്ന കസേരയിൽ വിലയം പ്രാപിച്ചു........

Srishti-2022   >>  Short Story - Malayalam   >>  Nov 7,2022-എന്റെ ഡയറിക്കുറിപ്പ്, എന്റേം

Mohammad Ayoobkhan

Cognizant Technology Solutions

Nov 7,2022-എന്റെ ഡയറിക്കുറിപ്പ്, എന്റേം

 

രാവിലെ അലാറം അടിക്കുന്ന മുന്നേ ഇന്ന് അവൾ ഞെട്ടി എണീറ്റു, എന്നെ പോലെ ചത്ത് കിടന്ന ക്ലോക്കിലെ സമയം കണ്ടവൾ കോഴിക്കൂട്ടിലേക്ക് ഓടി , തന്റെ കൂവാൻ മറന്ന പൂവനെ തേടി . കോഴിക്കൂടും കോഴികളും സേഫ് ആർന്നു ഇവൾടെ ഓട്ടം കണ്ട് കൂട്ടത്തിലെ കറുമ്പൻ (ബോഡി ഷെയ്മിംംഗ് ആവുമോ ? ഹാ എന്തായാലും ഇരിക്കട്ടെ ) നേരം വെളുക്കാണ്ട് ഞങ്ങൾ കൂവാറില്ല എന്ന കമന്റ് പാസ്സാക്കി അടുത്ത് നിന്ന പെടയെ നോക്കി കുറുകി

 

ഇത് കണ്ടും കേട്ടും നിന്ന എന്റെെ കെട്ട്യോൾ ഒരു നെടുവീർപ്പിട്ടു, ആ ദീർഘ നിശ്വാസത്തിൽ ബാറ്ററി മാറി ഇടാൻ മറന്ന എന്നെ അവൾ ഒരു നിമിഷം നിറകണ്ണുകളോടെ ഓർത്തു കാണണം ഇല്ലേൽ അജ്ജാതി ഒരു തുമ്മൽ ഞാൻ തുമ്മില്ല , പിന്നേ ഇത് വായിക്കുമ്പോ നിങ്ങൾ കരുതും ഞാൻ എന്തോ അന്ധവിശ്വാസി ആന്നൊക്കെ , അത്രെക്കൊന്നുമില്ല പക്ഷെ നമ്മളെ കുറിച്ച് ഒരാൾ ഓർക്കുമ്പോളോ സംസാരിക്കുമ്പോളോ കാതങ്ങൾക്ക് അപ്പുറം നമ്മൾ ഇരുന്നാലും അറിയാണ്ട് തുമ്മി പോകും അതൊരു നാട്ടു നടപ്പാണ് അല്ലേൽ ജിന്നിന്റെ ടെലിപതി ആവാനും ചാൻസ് ഉണ്ട് ! just like വിശന്നിരിക്കുന്ന ആളുടെ മുന്നിലിരിന്നു കൊതിപ്പിക്കുന്ന രീതിയിൽ ഭക്ഷണം കഴിച്ചാൽ വയറിനു പണി കിട്ടുന്നേ പോലെ

 

പിന്നെ ഇന്ന് തിങ്കളാഴ്ച ആണല്ലോ അത് കൊണ്ട് as usual കിങ്ങിണിനെ എണീപ്പിക്കാൻ നല്ല പണിപ്പെട്ടു .

ടിഫിൻ പൊതിയാൻ പേപ്പർ തപ്പി അവൾ കൊറേ അലഞ്ഞു ബില്ല് പേപ്പർ കുറേ ഉണ്ടെങ്കിലും അത് വെച്ച് ചോറ് പൊതിയാൻ പറ്റില്ലല്ലോ ..

വായിക്കാൻ ആളില്ലാത്തത് കൊണ്ടാണ് പത്രം നിർത്തിയത് എന്ന് പറഞ്ഞാ സഹധർമ്മിണി സമ്മതിക്കുല്ല, അവൾ പറയുന്നത് കേട്ടാൽ നമ്മുടെ നക്കാപിച്ച ൈപസ കിട്ടിയിട്ട് വേണം മാമ്മൻ മാപ്പിളയുടെ വീട്ടിൽ അടുപ്പ് കത്തിക്കാൻ എന്ന് തോന്നും 

 

"മതി മതി നിങ്ങൾ ടെ കഥ പറച്ചിൽ ബാക്കി എനിക്ക് കുറച്ച് എഴുതാൻ ഉണ്ട് " 

 

" ഓക്കെ ഇന്നാ "

 

കിങ്ങിണിയെ സ്കൂളിലാക്കി വരും വഴി എപ്ലത്തേം പോലെ ശ്രീധരന്റെ പൂക്കടയിൽ കേറി ഒരു മുഴം മുല്ലപ്പൂ വാങ്ങി , തിങ്കളാഴ്ചത്തെ പതിവ് തെറ്റിക്കല്ലല്ലോ പക്ഷേ അവിടെ തിണ്ണയിൽ ഇരുന്ന ഒന്നിന്റ നോട്ടവും ശരിയായിരുന്നില്ല ഒരു മതത്തിന്റേയും അകമ്പടിയില്ലാണ്ട് ഒരുമിച്ച് ജീവിക്കാൻ താലി നമ്മൾ ഒഴിവാക്കിയപ്പോ അതിവന്മാർക്ക് ഏത് തരത്തിലാണ് നമ്മളെ ഇങ്ങനെ നോക്കാനുള്ള ഒരു ലൈസൻസ് ആയെതെന്ന് എനിക്ക് മനസ്സിലായില്ല 

വാങ്ങിയ പുവ് അങ്ങേരെ കൊണ്ട് ചൂടിക്കാണ്ട് ഞാൻ ചൂടിയാ പിന്നെ അടുത്ത പ്രശ്നത്തിന് വേറെ കാരണം

വേണ്ടല്ലോ  

ലാസ്റ്റ് തവണ ഇതിന്റെ പേരിൽ 3 ദിവസമല്ലേ മിണ്ടാതെ നടന്നത് ഇതൊക്കെ ഓർത്ത് ഞാൻ സെമിത്തേരിയിൽ അങ്ങേരെ കാണാൻ കേറിയപ്പോ കണ്ട കാഴ്ച എനിക്ക് നല്ല വിഷമമുണ്ടാക്കി (3)

 

മുല്ലപ്പു മാത്രമാണ് ഇഷ്ടമെന്ന് എന്ന് എന്നോട് പറഞ്ഞിട്ടുള്ള അങ്ങേര് റോസക്കുട്ടിയുടെ ഖബറിടത്തിൽ ആരോ വെച്ചിട്ട് പോയ റോസാ പുഷ്പങ്ങൾ പെറുക്കി എടുക്കുന്നു 

 

" മതി നാടകം സത്യം ഞാൻ തന്നെ പല തവണ പറഞ്ഞതാണ് അന്നിട്ടും അവൾ കള്ളം ഡയറിയിൽ കോരി നിറക്കുവാ . ഞാനല്ലേ എഴുതി തുടങ്ങിയത് ഞാൻ തന്നെ അവസാനിപ്പിക്കാം "

 

ഞാൻ പെറുക്കി കൂട്ടിയ പനിനീർ പുഷ്പങ്ങൾ അത്രയും നീ തന്നിരുന്ന മുല്ലപ്പൂവിന് പകരം നല്കാൻ മാത്രം ആയിരുന്നു 

 

" Soo Romantic ഇത് ഒന്നുടെ കേൾക്കാൻ തോന്നി "

"അതെനിക്കും മനസ്സിലായ് " 

 

എന്റെ ഡയറിക്കുറിപ്പ്, എന്റേം

 

Subscribe to Cognizant Technology Solutions