Skip to main content
Srishti-2022   >>  Short Story - Malayalam   >>  സാന്ദ്രസ്വപ്നം

Divya Rose R

Oracle India

സാന്ദ്രസ്വപ്നം

അവൾ വീണ്ടും കയ്യിലെ വാച്ചിൽ സമയം നോക്കി. മണി രണ്ടു കഴിഞ്ഞിരിക്കുന്നു. നല്ലതു പോലെ ഉറക്കവും വരുന്നുണ്ട്. പക്ഷെ ഉറങ്ങാൻ ഇപ്പോൾ പേടി ആണ്. കഴിഞ്ഞ മൂന്നു മാസങ്ങൾ ആയി ഒന്ന് സമാധാനമായി ഉറങ്ങിയിട്ട്. എന്നും കുറെ സ്വപ്‌നങ്ങൾ. ചിലപ്പോൾ നല്ല സന്തോഷമുള്ള സ്വപ്‌നങ്ങൾ. ചിലപ്പോൾ നെഞ്ച് പറിക്കുന്ന പോലെ വേദനിപ്പിക്കുന്ന സ്വപ്‌നങ്ങൾ. ചിലപ്പോൾ മുഴുവൻ നിഗൂഡത ഉള്ള സ്വപ്‌നങ്ങൾ. എത്രയോ രാത്രികളിൽ അവൾ ഞെട്ടി ഉണർന്നു അലറി വിളിച്ചിരിക്കുന്നെന്നോ. ബാക്കി ഉള്ളവരുടെ ഉറക്കം കൂടി കളയാൻ ഓരോന്ന് വന്നിട്ടുണ്ട് എന്ന പഴിയും കേട്ട് ആ ഹോസ്റ്റൽ റൂമിൽ എത്രയോ രാത്രികൾ അവൾ പേടിച്ചും കരഞ്ഞും തീർത്തിട്ടുണ്ടെന്നോ. എന്താണ് ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ഇവൾ സാന്ദ്ര. അനാഥാലയത്തിൽ വളർന്ന ഇവൾക്കു സ്വന്തം എന്ന് പറയാൻ ആരും ഇല്ല. പൊതുവെ ആരോടും അധികം സംസാരിക്കാത്ത ആളായത് കൊണ്ട് സുഹൃത്തുക്കളും അങ്ങനെ ഇല്ല. എല്ലാം സ്വയം സഹിച്ചു ഇനിയും വയ്യ. മതിയായി.

അങ്ങനെ ഇരിക്കെ,സാന്ദ്ര പഠിപ്പിക്കുന്ന കോളേജിൽ ഒരു സെമിനാർ എടുക്കാൻ പ്രശസ്തനായ ഒരു സൈക്കിയാട്രിസ്റ് എത്തി. അദ്ദേഹത്തിന്റെ പ്രസംഗം എല്ലാവരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ഡോക്ടർ നാഥ്. പേരിൽ തന്നെ ഉണ്ട് ഒരു ഗമ. സെമിനാറിന്റെ അവസാനം ചോദ്യങ്ങൾ ചോദിക്കാൻ ഉള്ള അവസരം ഉണ്ടായിരുന്നു. എല്ലാവരുടെയും ചോദ്യങ്ങൾ പേപ്പറിൽ എഴുതി ഒരു ബോക്സിൽ ഇട്ടു. അക്കൂട്ടത്തിൽ സാന്ദ്രയും അവളുടെ സംശയങ്ങൾ എഴുതി ഇട്ടു. ഡോക്ടർ ഓരോ ചോദ്യം എടുക്കുമ്പോളും, അവളുടെ നെഞ്ചിടിപ്പ് കൂടിക്കൊണ്ടേ ഇരുന്നു. പക്ഷെ വിധി അവളെ അവിടെയും തോൽപ്പിച്ചു.അവളുടെ ചോദ്യം ഡോക്ടർ എടുത്തില്ല. അതിനുള്ളിൽ തന്നെ സമയം കഴിഞ്ഞു പോയി. അതുകൊണ്ടു തന്നെ ഡോക്ടർ അദ്ദേഹത്തിന്റെ ഫോൺ നമ്പർ എല്ലാവർക്കുമായിട്ടു പറഞ്ഞു കൊടുത്തിട്ടാണ് വേദിയിൽ നിന്നും പോയത്.

സാന്ദ്രക്കു കിട്ടിയ ആകെ ഉള്ള കച്ചിത്തുരുമ്പായിരുന്നു ആ ഫോൺ നമ്പർ. പക്ഷെ എങ്ങനെ വിളിക്കുമെന്നോ എന്ത് പറയണമെന്നു അവൾക്കു അറിയില്ലായിരുന്നു. പല രീതികളിൽ അവളുടെ അവസ്ഥ പറഞ്ഞു നോക്കി എപ്പോഴോ അവൾ അറിയാതെ ഉറങ്ങി പോയി. സ്വപ്നാ.... സ്വപ്നാ.... എണീക്കു സ്വപ്ന... കണ്ണ് തുറക്ക് സ്വപ്നാ... ഹേമന്ത് സ്വപ്നയുടെ നിർജീവമായ ശരീരത്തിനടുത്തിരുന്നു തേങ്ങി തേങ്ങി കരഞ്ഞു.. സ്വപ്നാ... പോകല്ലേ സ്വപ്നാ... അയാളുടെ കരച്ചിൽ കേട്ട് കൂടി നിന്നവരും അറിയാതെ കരഞ്ഞു പോയി. എല്ലാവരുടെയും കരച്ചിലിന്റെ ശബ്ദം കൂടി കൂടി വന്നു. സാന്ദ്ര അലറി വിളിച്ചു ഞെട്ടി എണീറ്റു. അവളുടെ സ്വപ്നങ്ങളിൽ എന്നും വരുന്ന സ്വപ്ന. അത് വേറെയാരും അല്ല. താൻ തന്നെ ആണെന്ന് അവൾക്കറിയാം. തന്നെ പോലെ തന്നെ... പക്ഷെ സ്വപ്ന കൂടുതൽ സുന്ദരി ആണ്.. കൂടുതൽ സൗകര്യങ്ങളോടെ ജീവിക്കുന്നവൾ ആണ്. തന്റെ ഭാവി ആണോ സ്വപ്നം ആയി കാണുന്നത്? അറിയില്ല. സാന്ദ്രക്കു അവളുടെ തല പൊട്ടിത്തെറിക്കുന്ന പോലെ തോന്നി. അവൾ പുസ്തകം എടുത്തു അന്നത്തെ തീയതി എഴുതി, കണ്ട സ്വപ്നം വള്ളിപുള്ളി തെറ്റാതെ എഴുതി വച്ചു. ഇനിയും ഇത് സഹിക്കാൻ വയ്യ. നാളെ തന്നെ ഡോക്ടർ നാഥിനെ കാണണം എന്നവൾ തീരുമാനിച്ചു.

അടുത്ത ദിവസം രാവിലെ തന്നെ സാന്ദ്ര ഡോക്ടർ നാഥിന്റെ നമ്പറിലേക്കു വിളിച്ചു. രണ്ടു പ്രാവശ്യം വിളിച്ചിട്ടും ആരും എടുത്തില്ല. നിരാശയോടെ അവൾ ഒരിക്കൽ കൂടി വിളിക്കാൻ തീരുമാനിച്ചു. എടുത്തത് ഒരു സ്ത്രീ ആണ്. അവർ ഡോക്ടറിന്റെ അസിസ്റ്റന്റ് ആണെന്നും ഒരാഴ്ച കഴിഞ്ഞു ഹോസ്പിറ്റലിലേക്ക് വന്നു കണ്ടോളാനും അവർ പറഞ്ഞു. സാന്ദ്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. എന്തിനാണ് ദൈവം തന്നോട് മാത്രം ഇങ്ങനെ. ഒരാഴ്ച കൂടി വയ്യ. ആത്മഹത്യ ചെയ്താലോ? ഇങ്ങനെ ജീവിക്കുന്നതിലും ഭേദം അതല്ലേ? പക്ഷെ അതിനുള്ള ധൈര്യം പോലും തനിക്കില്ലെന്ന് അവൾക്കു അറിയാമായിരുന്നു. അടുത്ത ഏഴു ദിവസങ്ങൾ അവൾക്കു ഏഴു വർഷങ്ങൾ പോലെ തോന്നി. ഒന്ന് കണ്ണടക്കാൻ തന്നെ പേടി തോന്നി. കണ്ണടക്കുമ്പോൾ ജീവനില്ലാത്ത കിടക്കുന്ന സ്വപ്ന ആയിരുന്നു മുന്നിൽ.

എട്ടാം ദിവസം രാവിലെ സാന്ദ്ര തന്റെ പുസ്തകവുമായി ഡോക്ടർ നാഥിന്റെ ആശുപത്രിയിലേക്ക് പോയി. ഒരു സൈക്കിയാട്രിസ്റ്റിന്റെ മുറിക്കു മുന്നിൽ തന്നെ ആരും കാണേണ്ട എന്നോർത്ത് അവൾ തന്റെ ഷാൾ കൊണ്ട് മുഖം മറച്ചു വച്ചു. അൽപ്പ സമയത്തെ കാത്തിരിപ്പിനൊടുവിൽ ഡോക്ടർ എത്തി. നേഴ്സ് മുറിയിൽ നിന്ന് പുറത്തു വന്നു ഉറക്കെ വിളിച്ചു സാന്ദ്ര.. സാന്ദ്ര ആരാണ്. സാന്ദ്ര ഞെട്ടി എണീറ്റ് നഴ്‌സിന്റെ അടുത്തേക്ക് ഓടി ചെന്ന് പറഞ്ഞു, പതുക്കെ വിളിക്കൂ.. ആരെങ്കിലും കേൾക്കും. നേഴ്സ്നു അൽപ്പം ദേഷ്യം തോന്നിയെങ്കിലും, ഒരു സൈക്കിയാട്രിസ്റ്റിനെ കാണാൻ വരുന്ന ആളെ സമൂഹം നോക്കി കാണുന്ന രീതി ആലോചിച്ചപ്പോൾ ചിരിച്ചു കൊണ്ട് സാൻഡ്രയെ മുറിയിലേക്ക് കൊണ്ട് പോയി. പുസ്തകം ഡോക്ടറിന്റെ കയ്യിൽ കൊടുത്തിട്ടു അവൾ തല കുനിച്ചിരുന്നു പറഞ്ഞു, എല്ലാം ഞാൻ കണ്ട സ്വപ്‌നങ്ങൾ ആണ്. എനിക്കിതിൽ നിന്നും ഒരു മുക്തി വേണം. അവൾ തല കുനിച്ചു തന്നെ ഇരുന്നു.

ഡോക്ടർ പുസ്തകത്തിലെ ഓരോ സ്വപ്നവും ശ്രെദ്ധയോടെ വായിച്ചു. ആദ്യത്തെ മൂന്നു സ്വപ്‌നങ്ങൾ വായിച്ച ശേഷം അദ്ദേഹം സാന്ദ്രയോടു ചോദിച്ചു, 'സ്വപ്നയെ കുട്ടി അറിയുമോ?' ഒരു ഞെട്ടലോടെ സാന്ദ്ര ഡോക്ടറുടെ മുഖത്തു നോക്കി. സാന്ദ്രയുടെ മുഖം കണ്ട ഡോക്ടർ അതിലും വലിയ ഞെട്ടലോടെ ഇരുന്ന കസേരയിൽ നിന്നും ചാടി എണീറ്റു. പതിഞ്ഞ ശബ്ദത്തിൽ അദ്ദേഹം സാൻഡ്രയെ നോക്കി വിളിച്ചു... "മോളെ... സ്വപ്ന മോളെ..." എന്താണ് സംഭവിക്കുന്നതെന്ന് സാന്ദ്രക്കു മനസിലായില്ല. അവൾ പതുക്കെ എണീറ്റ് ഡോക്ടറോട് പറഞ്ഞു. ഞാൻ സാന്ദ്ര ആണ്. സ്വപ്ന എന്റെ സ്വപ്നത്തിൽ വരുന്ന എന്റെ അതെ രൂപസാദൃശ്യം ഉള്ള സാങ്കൽപ്പിക വ്യക്തി ആണ്. ഡോക്ടർ പതുക്കെ കസേരയിൽ ഇരുന്നു. അല്പനേരത്തെ മൗനം കഴിഞ്ഞു അദ്ദേഹം സാന്ദ്രയോടു സംസാരിക്കുവാൻ തുടങ്ങി.

"സാന്ദ്ര... നിന്റെ സ്വപ്നങ്ങളിൽ വന്നു നിന്റെ ഉറക്കം കെടുത്തുന്ന സ്വപ്ന വെറും സാങ്കല്പിക വ്യക്തി അല്ല. സ്വപ്ന... സ്വപ്ന എന്റെ മകളാണ്. സ്വപ്ന മാത്രമല്ല. സാന്ദ്രാ... നീയും എന്റെ മകൾ ആണ്." സാന്ദ്രക്കു തന്റെ കാതുകളെ വിശ്വസിക്കാൻ പറ്റിയില്ല. ഇനി താൻ സ്വപ്നം കാണുന്നതാണോ? അവൾ സ്വയം ഒന്ന് നുള്ളി നോക്കി. അല്ല സ്വപ്നമല്ല. സാന്ദ്ര ഉള്ളിൽ തിരയടിക്കുന്ന സങ്കടത്തോടെ പറഞ്ഞു. "സാറിനു എന്തോ തെറ്റ് പറ്റി. ഞാൻ ഒരു അനാഥയാണ്." ഡോക്ടർ നാഥ് പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു. " അല്ല മോളെ... നീ അനാഥയല്ല. നിനക്ക് അച്ഛനും അമ്മയും ഒരു പെങ്ങളും... എല്ലാവരും ഉണ്ട്." സാന്ദ്ര പൊട്ടിക്കരഞ്ഞു. അവൾ വിതുമ്പി വിതുമ്പി പറഞ്ഞു, "എല്ലാവരും ഉണ്ടായിട്ടു പിന്നെ ഞാൻ എങ്ങനെ അനാഥയായി.." ഡോക്ടർ നാഥ് അവളുടെ അടുത്ത് പോയി, കൈകൾ രണ്ടും പിടിച്ചു പറഞ്ഞു, "നീയും സ്വപ്നയും ഇരട്ടകുട്ടികളായിരുന്നു. നിങ്ങൾ ജനിച്ചു മൂന്നു മാസമായപ്പോൾ ബോംബെയിൽ നിന്നും നാട്ടിലേക്ക് വരികയായിരുന്നു. നമ്മൾ വന്ന ട്രെയിൻ ആക്സിഡന്റ് ആയി. ചെറിയ പരിക്കുകളോടെ സ്വപ്നയേയും സരസ്വതിയെയും.... സരസ്വതി, നിന്റെ അമ്മയാണ്... " ഡോക്ടർ കണ്ണുകൾ തുടച്ചു തുടർന്നു, "സ്വപ്നയേയും സരസ്വതിയെയും ചെറിയ പരിക്കുകളോടെ കിട്ടി. എത്ര അന്വേഷിച്ചിട്ടും നിന്നെക്കുറിച്ചു ഒരു അറിവും കിട്ടിയില്ല. ഒടുവിൽ നീ മരിച്ചു പോയി എന്ന് എല്ലാവരും വിശ്വസിച്ചു." ഡോക്ടർ കരഞ്ഞു കൊണ്ട് പറഞ്ഞു. "നീ എന്റെ മകൾ ആണെന്ന് തെളിയിക്കാൻ എനിക്ക് മറ്റൊന്നും വേണ്ട. സ്വപ്നയും നീയും... നിങ്ങൾ ഐഡന്റിക്കൽ ട്വിൻസ് ആണ്." സാന്ദ്രക്കു ഇതെല്ലം ഒരു സ്വപ്നം പോലെ തോന്നി. കണ്ണുകൾ തുടച്ചു ഇടറിയ ശബ്ദത്തിൽ അവൾ ചോദിച്ചു, "സ്വപ്ന?". ഡോക്ടർ പതുക്കെ എണീറ്റ് ജനലിന്റെ അരികിൽ പോയി നിന്നു. സാന്ദ്രയുടെ മുഖത്തു നോക്കി അത് പറയാൻ അദ്ദേഹത്തിന് ആവുമായിരുന്നില്ല. "സ്വപ്ന പോയി മോളെ... നമ്മളെ ഒക്കെ വിട്ടു സ്വപ്ന പോയി... മൂന്നു മാസങ്ങൾക്കു മുൻപ് നടന്ന ഒരു കാർ അപകടത്തിൽ അവൾ പാരലൈസ്ഡ് ആയി. കിടപ്പായിരുന്നു." "മൂന്നു മാസങ്ങൾക്കു മുൻപാണ്, സ്വപ്നയെ എന്റെ സ്വപ്നത്തിൽ ഞാൻ കണ്ടു തുടങ്ങിയത്." സാന്ദ്ര ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു. ഡോക്ടർ വീണ്ടും അവളുടെ അടുത്ത് ചെന്നിരുന്നു. "മനുഷ്യന്റെ കണ്ടുപിടിത്തങ്ങൾക്കും അപ്പുറം എന്തൊക്കെയോ ഉണ്ടല്ലോ മോളെ... അവൾ... സ്വപ്ന.. ശരീരം തളർന്നു കിടന്ന അവൾ ചിലപ്പോൾ മനസ്സ് കൊണ്ട് നിന്നോട് സംസാരിച്ചതാകും... നിന്റെ സ്വപ്നങ്ങളിലൂടെ... കാണണമെന്ന് കൊതിച്ചിട്ടുണ്ടാകും... അറിയില്ല... എനിക്കറിയില്ല... ഒരു മകളെ കിട്ടിയപ്പോൾ മറ്റൊരു മകളെ എനിക്ക് നഷ്ട്ടമായല്ലോ." ഡോക്ടർ സാൻഡ്രയെ കെട്ടിപ്പിടിച്ചു കരഞ്ഞു.

ഡോക്ടർ നാഥ് സാന്ദ്രയെയും കൂട്ടി വീട്ടിലേക്കു ചെന്ന്. അവളെ കണ്ട എല്ലാവരും അത്ഭുതപ്പെട്ടു. എല്ലാവരും കരഞ്ഞു കൊണ്ട് പരസ്പരം കെട്ടിപ്പിടിച്ചു നിന്ന്. സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാതെ... പെട്ടെന്നൊരു കുഞ്ഞിന്റെ കരച്ചിൽ കേട്ട് സാന്ദ്ര ഞെട്ടി തിരിഞ്ഞു നോക്കി. ഒരു കുഞ്ഞുമോൾ... ഉറക്കത്തിൽ നിന്നും എണീറ്റ് വന്നതാണ്... സാൻഡ്രയെ കണ്ടതും അവൾ ഓടി ചെന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു... സാൻഡ്രയെ നോക്കി അവൾ ചോദിച്ചു... "'അമ്മ എവിടെ പോയതാ... എന്നെ വിട്ടിട്ടു? ഇനി എങ്ങും പോവല്ലേ... എപ്പോം എന്റെ കൂടെ തന്നെ ഇരിച്ചനെ..." സാന്ദ്രക്കു സങ്കടം അടക്കാൻ കഴിഞ്ഞില്ല. സാന്ദ്ര മോളെ കെട്ടിപ്പിടിച്ചു പറഞ്ഞു... "ഇല്ല മോളു.. അമ്മ ഇനി എവിടേം പോവില്ല".

 

Srishti-2022   >>  Poem - English   >>  The Quest

Amal V R

Oracle India

The Quest

In a land arid and sparse,

A sculptor with nothing to craft

All with his tools, he is alone

Away from his atelier,

In the quest for a stone

 

Wanderlust has taken away by the wind

Thirst persists though he is stubborn to rewind,

Wrapped in the sand, storm blinded his way

Nothing could stop him, he moved on,

In the quest to win his bay

 

Eyes traveled far, aspiring to delight

Seems his travel ceases on that sight,

That painted in blue that gives life,

Shaded in green that reflects lives

White limestone there in between in heights,

Closer he reached, farther it goes

Gained with a sprint, but goes in vain, 

It vanished and made him insane,

With a sigh again he commences,

In the quest for a stone

 

Farther he goes, he felt the vultures

Death looms, to feed and rupture,

His desires taciturn, but strong

Fought a war to survive,

The quest goes along

 

Halfway to realize his dreams

On the foot of a dune, at last, he arrived

In the oasis of hope, where he revived,

The little breeze preen him from his feet,

As a groom, he goes on,

The quest for his better half

 

He could see stones many

Well garnished and shiny, 

But none with soul and all hollow,

Walked on in solo,

The quest for his soul mate

 

Discarded in the dirt, the last stone lies

Covered with mosses and fern away from light

Unseen he stumbled and rammed on that stone

In that pain, he felt her soul,

The quest is done!

 

Cleansed her with his blood

Venerated with the tears he shed

Caressed her; the child of the earth

Untied his desires, slowly and lovely

To carve this beauty, lost lady-love

 

The lady he loved, still a stone, carved out.

Still, he bleeds, no more life to see her alive

Heard her voice, whispers of leaves?

He opened his eyes, there she is!

Ladylove took his head on her lap

They kissed till the last gasp,

Merging their soul, they turned to stone,

The lament ends, dissolving to the earth

 

Srishti-2022   >>  Short Story - Malayalam   >>  ജനുവരി 23

Rahul K Pillai

Oracle India

ജനുവരി 23

ജനുവരി 23

വൈകുന്നേരത്തെ സ്ഥിരം ചായ കുടി നേരം. റോഡ് സൈഡിൽ കിടന്ന എന്റെ കാറിന്റെ മുന്നിൽ ജീപ്പ് കൊണ്ടു നിർത്തി എസ് ഐ ഇറങ്ങി കടയിലേക്ക് വന്നു.. ലക്ഷ്യം ഞാൻ ആണെന്ന് എന്റെ മുന്നിലെത്തി അയാൾ "പോകാം രാഹുലേ" എന്ന് പറയും വരെ മനസ്സിലായിരുന്നില്ല...

"എന്താ സാറെ കാര്യം? " ദേഷ്യം വിനയത്തിൽ ഒളിപ്പിച്ചെന്റെ ചോദ്യം !

ചെറുപ്പത്തിന്റെ തിളപ്പ് ഒന്നും അധികം ഇല്ലാത്ത ആ മനുഷ്യൻ സമാധാനത്തോടെ പറഞ്ഞു "രാഹുൽ വാ, കുറച്ച് സംസാരിക്കാനുണ്ട്. സ്റ്റേഷനിൽ പോകണം"

കുറ്റങ്ങളൊന്നും ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യത്തിനാൽ സമ്മതം മൂളി.. പകുതി കുടിച്ച ചായ ഗ്ലാസ് കുമാർ അണ്ണന്റെ കയ്യിൽ കൊടുക്കുമ്പോൾ ആ കട മുഴുവൻ മൗനം തളം കെട്ടി നിന്നു.. പിന്നണിയിൽ ഏതോ റേഡിയോ ഗാനവും...

"സർ, ഞാനെന്റെ വണ്ടിയുടെ പാർക്ക് ലൈറ്റ് ഒന്ന് ഓഫ് ചെയ്തിട്ട് വരട്ടെ? "

"വേണ്ട, ആ താക്കോൽ ഇങ്ങ് തന്നേരെ.. വണ്ടി കോൺസ്റ്റബിൾ അങ്ങ് സ്റ്റേഷനിൽ എത്തിക്കും"

ആ ഒരൊറ്റ ഡയലോഗിൽ അപകടം മണത്തു, ജീവിതത്തിൽ ആദ്യമായി പോലീസ് ജീപ്പിൽ !! പിറകിൽ അധികമാർക്കും കൈ മാറാത്ത എന്റെ വണ്ടിയുമായി ആ കോൺസ്റ്റബിളും !!

സ്റ്റേഷനിലെത്തി നേരെ എസ് ഐയുടെ മുറിയിലേക്ക്. മാന്യമായ പെരുമാറ്റം, ഇരിക്കാനൊരു കസേരയും !! എന്താണ് നടക്കുന്നതെന്ന് ഒരെത്തും പിടിയും കിട്ടാത്തതിനാൽ ഒന്നും മിണ്ടിയില്ല, ചോദിച്ചതുമില്ല. പോക്കറ്റിൽ ഫോൺ കിടപ്പുണ്ട്, എടുത്ത് ഒന്ന് സൈലന്റ് ആക്കിയാൽ കൊള്ളാമെന്നുണ്ട്, പക്ഷെ ചെയ്തില്ല...

"അപ്പൊ രാഹുലേ, എന്തിനാ കൊണ്ടു വന്നേ എന്ന് മനസിലായല്ലോ അല്ലേ?"

"ഇല്ല സർ, എന്താണ് കാര്യം?"

"ആ അത് പോട്ടെ, കഴിഞ്ഞ 23ആം തീയതി രാത്രി വെൺപാലവട്ടത്ത് നടന്നതൊക്കെ ഒന്ന് പറഞ്ഞേ, കേൾക്കട്ടെ.."

ജനുവരി 23 ബുധനാഴ്ച, മറ്റൊരു ദുരന്ത ദിനം.. ജോലി കഴിഞ്ഞ് വീട്ടിലെത്തിയതാരുന്നു, എന്തിന്റെയൊക്കെയോ പേരിൽ വഴക്കിട്ടു, അടിയും ഇടിയും പാത്രം തല്ലിപ്പൊട്ടിക്കലും ഒക്കെ തകൃതിയായി നടന്നു... ഒടുവിൽ എപ്പോഴോ ജയം തേടി നടത്തിയ നാദ സരസ്വതിയിൽ എന്റെ പഴയ കാമുകിയുടെ പേരു കേട്ടു !! ആ പേരു കേട്ടാൽ സകല ഞരമ്പുകളും ഇന്നും വലിഞ്ഞു മുറുകും, മദപ്പാട് വിട്ട ആനയെപ്പോലെ ഞാൻ ശാന്തനാകും.. പിന്നെ മദം പൊട്ടുക എന്റെ മനസിലാവും !! അങ്ങനൊരു മാനസിക മദപ്പാടിലാണ് അന്നും വണ്ടിയെടുത്ത് അപ്പോൾ തന്നെ വീട്ടിൽ നിന്ന് ഇറങ്ങിയത്... കുറേ ദൂരം പോയി എവിടെയോ നിർത്തി ഇരുട്ടിൽ നോക്കി ഓർമകളെ കണ്ണീരിനൊപ്പം ഒഴുക്കി കളഞ്ഞു... ഏതാണ്ട് അര മണിക്കൂറിനൊടുവിൽ മനസ്സ് ശാന്തമാക്കി തിരിച്ചു പോയി...

വെൺപാലവട്ടത്തെ ഏതോ ഉൾഭാഗം ആണെന്ന് ഗൂഗിൾ മാപ്സ് പറഞ്ഞു തന്നു.. വന്ന വഴിയേ പതുക്കെ തിരിച്ചു പോയി തുടങ്ങി...

അര കിലോമീറ്ററിനപ്പുറം ഒരു വളവിൽ റോഡരികിലായി ഒരാൾ കിടക്കുന്നത് കണ്ടു. അടുത്തായി തെറിച്ചു പോയ ചെരുപ്പും സൈക്കിളും കണ്ടപ്പോൾ ഏതോ ആക്സിഡന്റ് ആണെന്ന് മനസിലായി.. അയലത്തൊക്കെ വീടുകളുണ്ടെങ്കിലും ആരും സംഗതി അറിഞ്ഞതായി തോന്നുന്നില്ല.. വണ്ടി ഒതുക്കി ഞാൻ ഇറങ്ങി ചെന്നു, മധ്യ വയസ്കനായ ഒരാൾ, വ്യക്തമല്ലാതെ എന്തോ സംസാരിക്കുന്നുണ്ട്, അബോധത്തിലാണ്, രക്തം കുറേ പോയിട്ടുമുണ്ട് ... വേറൊന്നും നോക്കിയില്ല, അയാളെ ഒരു വിധത്തിൽ ചുമന്ന് കാറിന്റെ പിറകിൽ കിടത്തി.. റോഡിൽ പോയി അയാളുടെ മൊബൈൽ ഉണ്ടോയെന്നു തപ്പി, കുറച്ചു മാറി കിടന്ന ചെരുപ്പിൽ നിന്ന് അതും കിട്ടി.. നേരെ കിംസിന്റെ എമർജൻസി സെക്ഷനിലേക്ക്.. അയാളെ ഐ സി യൂ വിലേക്ക് കൊണ്ടു പോയി.. അയാളുടെ ഫോണിലെ നമ്പറുകൾ തപ്പി മകനെ വിവരം അറിയിച്ചു.. 10 മിനിറ്റിനുള്ളിൽ അവരെത്തി... ആഗ്രഹിച്ചില്ലെങ്കിലും അർഹിച്ച നന്ദി വാക്യങ്ങൾ എന്നോട് അവർ പറഞ്ഞു... തലയുടെ സ്കാൻ ചെയ്യണമെന്ന് ഡോക്ടർ പുറത്ത് വന്നു പറഞ്ഞു. കിംസിലെ ഭീമമായ ചിലവുകളെ ഓർത്ത് അയാളെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ വീട്ടുകാർ തീരുമാനിച്ചു... അയാളുടെ മകന്റെ ഫോൺ നമ്പറും വാങ്ങിച്ച് ഞാൻ അവിടുന്ന് ഇറങ്ങി... വീട്ടിൽ വന്ന് ആ രാത്രിയിൽ തന്നെ വണ്ടി വൃത്തിയാക്കി സീറ്റിലെ രക്ത കറയും കഴുകി കളഞ്ഞു... ആ രാത്രി പുലരുമ്പോഴേക്കും വീട് ശാന്തം, നശിച്ച ഇന്നലെയുടെ ഓർമ്മകൾക്ക് ഇടയിലും ചെയ്തൊരു സദ് പ്രവൃത്തിയുടെ നിർവൃതി മാത്രം നിറഞ്ഞു നിന്നിരുന്നു...

"ഇത്രേ നടന്നുള്ളു രാഹുൽ?" എസ് ഐയുടെ ചോദ്യം ഇത്തവണ കുറേക്കൂടി മൃദു ശബ്ദത്തിൽ ആയിരുന്നു...

"അതെ സർ"..മറുപടിയിൽ തൃപ്തനായ രീതിയിൽ എസ് ഐ തുടർന്നു...

"രാഹുൽ, അയാളുടെ പേര് മോഹനൻ, വെൺപാലവട്ടം സ്വദേശി ആണ്.. ചാക്കയിൽ ഒരു കടയിലാണ് ജോലി. ജനുവരി 31 വ്യാഴാഴ്ച അയാൾ മരിച്ചു !! അന്നത്തെ ആക്സിഡന്റിൽ തല പോസ്റ്റിൽ ഇടിച്ചതിന്റെ ആഘാതം ആണ് മരണ കാരണം. മെഡിക്കൽ കോളേജിൽ ആയിരുന്നു മരിക്കുമ്പോൾ, സംഭവം കേസ് ആയിട്ടുണ്ട് ... "

"ഓഹ്, ഞാൻ അറിഞ്ഞില്ല സർ, അന്ന് ഞാൻ അയാളെ എടുത്തു കൊണ്ടു പോകുമ്പോഴേക്കും കുറേ ബ്ലഡ് പോയിട്ടുണ്ടായിരുന്നു.. തലയ്ക്കു സ്കാൻ വേണമെന്ന് കിംസിലെ ഡോക്ടർ പറഞ്ഞിരുന്നു ..കഷ്ടം !"

"അന്ന് രാഹുൽ അയാളെ കണ്ടിടത്തേക്ക് വരുമ്പോൾ ഏതെങ്കിലും വാഹനങ്ങൾ ആ റോഡ് വഴി പോയതായി ഓർക്കുന്നുണ്ടോ? "

"ഇല്ല സർ, അവിടെങ്ങും ഒരാളെ പോലും ഞാൻ കണ്ടതായി ഓർക്കുന്നില്ല, ആ പ്രദേശത്ത് CCTV ക്യാമറ ഒന്നുമില്ലേ സർ? ഉണ്ടെങ്കിൽ അത് നോക്കിയാൽ പോരേ? "

അയാൾക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല,

"രാഹുൽ, മോഹനന്റെ തല ഇടിച്ച പോസ്റ്റിൽ തന്നെ ക്യാമറ ഉണ്ടായിരുന്നു, അതു കൊണ്ടാണ് രാഹുൽ ഇപ്പോൾ ഇവിടെ എന്റെ മുന്നിൽ ഇരിക്കേണ്ടി വന്നത് "

നിയന്ത്രണം വിട്ട മനസ്സുമായി ആക്സിലേറ്റർ ചവുട്ടി താഴ്ത്തി ഞാൻ അന്ന് അങ്ങോട്ട് പോയ പോക്കിൽ ആ പാവം മനുഷ്യന്റെ സൈക്കിളിന്റെ പിറകിൽ ഒന്ന് തട്ടിയത് എനിക്കിന്നും ഓർമയില്ല... സത്യത്തെ റെക്കോർഡ് ചെയ്ത CCTV ദൃശ്യങ്ങൾ എസ് ഐ എനിക്ക് കാണിച്ച് തരുമ്പോഴേക്കും പ്രതീക്ഷയറ്റു പോയിരുന്നു... ഒരു പാവം മനുഷ്യന്റെ ജീവനെടുത്ത മാനസിക വിഭ്രാന്തിയുടെ ഓർമ്മകൾ അലയടിച്ചു... എന്നെ കാത്തിരിക്കുന്ന ഇരുണ്ട മുറിയുടെ സിനിമാ ആവിഷ്കാരങ്ങൾ ഓർമ വന്നു... നാളെ വന്നിട്ട് ചെയ്യാം എന്ന് മാറ്റി വച്ച് പോന്ന കാര്യങ്ങൾ ഓർമ വന്നു.. പ്രിയപ്പെട്ടവരെ ഓർമ വന്നു!!

ഒടുവിൽ, നാളെ എന്തെന്ന് അറിയാത്തവന്റെ മാനസിക വൈകാരിതയിൽ കണ്ണിൽ പടർന്ന ഇരുട്ടിൽ മൗനം ഭുജിച്ച് ഞാൻ തല കുനിച്ചു !!!!!!!

 

(സാങ്കല്പികം മാത്രം)

Srishti-2022   >>  Short Story - Malayalam   >>  ജാതകം

Vineesh Puttanisseri

Oracle India

ജാതകം

ജാതകം

രാത്രി ..

വിജനമായ റോഡിലൂടെ ഒരു യുവാവ് കാർ ഓടിച്ചു പോകുന്നു. അദ്ദേഹം ഏതാനും മാസങ്ങൾക്കു മുൻപ് നടന്ന കാര്യങ്ങൾ വെറുതെ മനസ്സിൽ ഓർത്തു.

ഇരുമ്പു ഗോവണി കയറി ജ്യോൽസ്യൻ രാമകൃഷ്ണ പണിക്കർ എന്ന നെയിം ബോർഡ് വെച്ച റൂമിലേക്ക് എത്രയോ തവണ പല പല ജാതക കുറിപ്പുകളുമായി കയറിയിറങ്ങിയിരിക്കുന്നു .

നിലവിളക്ക് കത്തിച്ചു വെച്ച രാശിപലകക്കു മുന്നിൽ ഇരുന്നു കൊണ്ട് ജാതകക്കുറിപ്പുകൾ തമ്മിലുള്ള ചേർച്ച യും പൊരുത്തവും പരിശോധിക്കുന്ന പണിക്കരുടെ മുന്നിൽ വെച്ച് ചേരാത്ത കുറിപ്പ് റൂമിൽ കൂട്ടിയിട്ടിരിക്കുന്ന കടലാസു കൂട്ടത്തിലേക്കു വലിച്ചെറിഞ്ഞു എത്രയോ തവണ അവിടെ നിന്നും ഇറങ്ങി പോന്നിരിക്കുന്നു.

കലണ്ടറിൽ നിന്നും എത്രയോ താളുകൾ അടർത്തിയെടുത്തു ചവറ്റുകുട്ടയിലേക്കു വലിച്ചെറിഞ്ഞിരിക്കുന്നു .തന്റെ റൂമിലെ കടലാസ്സു കൂനയുടെ വലിപ്പം കൂടി കൂടി വന്നു കൂട്ടത്തിൽ പണിക്കരുടെ മുറിയിലും ചേരാത്ത കുറിപ്പുകൾ കുമിഞ്ഞു കൂടി .

പടിഞ്ഞാറു ഭാഗത്തു നിന്നാണ് മംഗല്യ യോഗം “ പണിക്കർ ഉവാച..

പടിഞ്ഞാറു ഭാഗത്തു ഇനി അറബിക്കടൽ കൂടിയേ ബാക്കിയുള്ളൂ .. യുവാവ് മനസ്സിൽ പറഞ്ഞു .

എല്ലാം പെട്ടെന്നായിരുന്നു . ജാതകം ചേർന്നതും കല്യാണം കഴിഞ്ഞതും എല്ലാം ..

പിന്നീട് എന്താണ് തന്റെ ജീവിതത്തിൽ സംഭവിച്ചത് .. ആർക്കാണ് തെറ്റ് പറ്റിയത് ..

യുവാവ് കാർ ന്റെ AC യുടെ തണുപ്പ് കുറച്ചു കൂടി കൂട്ടി ..

ഇതേ സമയം പണിക്കർ റൂമിന്റെ മൂലയിൽ കൂട്ടിയിട്ടിരിക്കുന്ന ജാതകകുറിപ്പുകൾ എല്ലാം ചാക്കിൽ കയറ്റുന്ന തിരക്കിൽ ആയിരുന്നു . പൊരുത്തപ്പെടാതെ പോയ ഒരു ചാക്ക് തലക്കുറികൾ ..

യുവാവിന്റെ കാർ ഒരു വിജനമായ സ്ഥലത്തു എത്തി നിന്നു .

പണിക്കർ കാറുമായി അതേ സ്ഥലത്തു എത്തുന്നു. ചാക്കിലെ കുറിപ്പുകൾ അവിടെ നിക്ഷേപിച്ചു പണിക്കർ കാറിൽ കയറി പോകുന്നു . യുവാവ് പണിക്കർ കാണാതെ മറഞ്ഞു നിക്കുന്നു .. അദ്ദേഹം ചവറുകൂനയിലേക്കു വലിച്ചെറിഞ്ഞു പോയ കുറിപ്പുകളിൽ പാതി തന്റെ സംഭാവന ആയിരിക്കണം യുവാവ് മനസ്സിൽ ഓർത്തു ..

കാറിന്റെ ഡിക്കിയിൽ നിന്നും ഒരു യുവതിയുടെ മൃതശരീരം പൊക്കിയെടുത്തു അതേ ചവറു കൂന ലക്ഷ്യമാക്കി നടക്കുമ്പോൾ യുവാവ് മനസ്സിൽ പറഞ്ഞു ..”പത്തിൽ എട്ടു പൊരുത്തം .. ദീർഘമാംഗല്യം .. ദിനം പൊരുത്തം , ഗണം പൊരുത്തം , രാശി പൊരുത്തം …”

Srishti-2022   >>  Short Story - Malayalam   >>  സങ്കീർണ്ണതകൾ

Amal Vijay V R

Oracle India

സങ്കീർണ്ണതകൾ

സങ്കീർണ്ണതകൾ

ദൈവം മനുഷ്യനെ സരളമായി സൃഷ്ടിച്ചു സങ്കീർണ്ണതകൾ മനുഷ്യന്റെ സൃഷ്ടിയാണ് - ഉല്പത്തി പുസ്തകം

 

തിങ്കളാഴ്ച, അലാറം കുറച്ചു നേരമായി അടിക്കുന്നു. പതിവില്ലാതെ ഞെട്ടിയുണർന്നു. സാധാരണ ആദ്യത്തെ മണിയോടൊപ്പം ഉണരുന്നതാണ്, ഇന്നെന്തോ ഉറങ്ങിപ്പോയി.

എന്റെ ജീവിതം കണക്കു കൂട്ടലുകളിൽ കൂടി മാത്രം കടന്നു പോകുന്ന ഒന്നാണ്. അത് ബിരുദവും ബിരുദാനന്തര ബിരുദവും കണക്കിൽ ആയതു കൊണ്ട് മാത്രം അല്ല, തുടർന്ന് രാജ്യത്തെ തന്നെ വളരെ ഗൗരവമേറിയ സ്ഥാപനങ്ങളിൽ ഒന്നായ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസഷൻ ഇൽ അമൂർത്തമായ ഗണിതത്തിൽ അധിഷ്ഠിതമായ ജോലിയെ ചുറ്റി പറ്റി ജീവിക്കുന്നത് കൊണ്ടും കൂടി ആകാം. മിക്കപ്പോഴും ജോലി തന്നെയാണ് ജീവിതം, ജീവിതം തന്നെയാണ് ജോലി. എട്ടാം ക്ലാസ്സ് മുതൽക്കാണ് കണക്കിനോടും തുടർന്ന് ശാസ്ത്രവിഷയങ്ങളോടും അഭിനിവേശം തുടങ്ങുന്നത്. പഠിച്ചത് ഗണിത ശാസ്ത്രം ആയിരുന്നുവെങ്കിലും ഇലക്ട്രോണിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീവിഷയങ്ങളോട് വല്ലാത്ത ഇഷ്ടം ആയിരുന്നു. പറഞ്ഞു വന്നത് - എന്റെ ജീവിതം കണക്കുകളിൽ അധിഷ്ഠിതമാണ്, അത് കൊണ്ട് തന്നെ കണക്കുകൂട്ടലുകൾ പിഴയ്ക്കുമ്പോൾ പാളം തെറ്റുന്ന പോലെ തോന്നുന്നതും. കണക്കുകൾ രാവിലെ എണീക്കുന്നതു മുതൽ തുടങ്ങുന്നു. വളരെ അടുത്ത സുഹൃത്തായ നവമി പറഞ്ഞിരുന്നത് പോലെ, “This is not life, this is just the execution of your plans”. അതെ, ആദ്യത്തെ അലാറം മുഴങ്ങന്നതിനോടൊപ്പം എഴുന്നേൽക്കും, 200 ML വെള്ളം കുടിക്കും, കൃത്യം 60 മിനുട്ട് വ്യായാമം, 10 മിനിറ്റ് നേരത്തെ കുളി. അങ്ങനെ തുടങ്ങി രാത്രി കിടക്കുന്നതും, ഒരു പരിധി വരെ ഉറങ്ങുന്നതും കൃത്യമായ കണക്കു കൂട്ടലിന്റെ Execution തന്നെ. അതിന്റെ ഭാഗമാകാൻ നവമി കഴിവതും ശ്രമിച്ചു, അവസാനം ഒരു ദിവസം  “I can’t live with a robot” എന്ന് എന്റെ മുഖത്തു നോക്കി അലറിയിട്ട് അവൾ വഴി പിരിഞ്ഞൊഴുകി.

 

അലസമായ ചിന്തകളിൽ മുഴുകുന്ന ചുരുക്കം ചില സമയങ്ങളിലൊന്നാണ് രാവിലെ ഷവറിന്റെ കീഴെയുള്ള അഞ്ചു മിനുട്ടുകൾ. ഇന്നത്തെ ആ അഞ്ചു മിനുട്ടുകൾക്കിടയിൽ ചാർജ് ചെയ്യാൻ വെച്ചിരുന്ന ഫോണിന്റെ റിങ് പതിഞ്ഞ ശബ്ദത്തിൽ കേട്ടു. കുളിച്ചു വന്നുടനെ ഫോൺ നോക്കി. 2 മിസ്ഡ് കാൾസ് ഉണ്ട്. ഷമീർ ആണ്, കാർ സർവീസിന് കൊടുത്തിരിക്കുന്ന ഗാരേജിൽ നിന്നാണ്. 

തിരികെ വിളിച്ചു.-

“ഷമീറെ, പറ. 9 മണിക്ക് തന്നെ കാറ് കൊണ്ട് വരുമല്ലോ അല്ലെ ? “ 

“അയ്യോ സാറേ, അത് പറയാനാ വിളിച്ചത്, സർവ്വീസ് കഴിഞ്ഞൊന്ന് ഓടിച്ചു നോക്കിയപ്പോ ഷോക്ക് അബ്സോർബർ ഇൽ ഒരു മിസ്സിംഗ്, അതുംകൂടി ശെരിയാക്കി ഇന്ന് വൈകുന്നേരം ഞാൻ വീട്ടിലെത്തിക്കാം”

“എന്താ ഷമീർ ഇത്, വണ്ടി സമയത്തിനു തന്നെ വേണമെന്ന് ഞാൻ പറഞ്ഞതല്ലേ, ഞാനിനി എങ്ങനെ ഓഫീസിൽ പോകുമെന്നാ ? “

“അത്, സാറേ, ഞാൻ കടയിൽ നിന്നൊരു പയ്യനെ വിടാം, അവൻ കൊണ്ടാകും”

“വേണ്ട, ഞാൻ വേറെ വഴി നോക്കിക്കോളാം”

 

നീരസത്തോടെ ഞാൻ ഫോൺ വെച്ചു. 

 

എന്നും കാറിലാണ് ഓഫീസിലേക്ക് പോവാറ്, കാലത്തേ തന്നെ കാർ എത്തിക്കാം എന്ന വ്യവസ്ഥയിലാണ് സർവീസിന് കൊടുത്തത് , രാവിലെ തന്നെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റി. പക്ഷെ ചെറുപ്പത്തിലേ എന്തിനും ഒരു പ്ലാൻ ബി കരുതുക എന്നതൊരു ശീലമാണ്, പ്ലാൻ ബി ആയി കരുതി വെച്ചിരുന്നത് പോലെത്തന്നെ ഞാൻ ഓഫീസിലെ ബാബുവിനെ വിളിച്ചു.

 

“ ബാബു, ട്രാവൽ ഡെസ്കിൽ വിളിച്ചിട്ട് ഇന്ന് ഞാനും ഓഫീസ് ബസ്സിന്‌ ഉണ്ടെന്നു പറയണം, കൃത്യം 8:20 ന് കരമനയിൽ ബസ്സ് എത്തുമ്പോൾ ഞാൻ കേറിക്കോളാം”

 

ബാബു ബസ്സിന്റെ കാര്യം ഏറ്റിട്ടുണ്ട്. കൃത്യനിഷ്ഠയും കർത്തവ്യ ബോധവുമുള്ള ഒരു റിട്ടയേർഡ് എയർ ഫോഴ്സ് സ്റ്റാഫ് ആയിരുന്നു ബാബു. ഇപ്പോൾ ഞങ്ങടെ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയുന്നു, എന്തും വിശ്വസിച്ചു ഏൽപ്പിക്കാം എന്നുള്ളത് കൊണ്ട് തന്നെ, എന്റെ ഓഫീസിൽ ലെ പ്രിയപ്പെട്ടവരുടെ വളരെ ചെറിയ ലിസ്റ്റ് ലെ പ്രധാനിയാണ് ബാബു. 

ഇപ്പോൾ സമയം 7:45, വീട്ടിൽ നിന്നും 15 നടക്കാനുണ്ട് കരമന ജംഗ്ഷനിലേക്ക്. പതിവ് കണക്കു കൂട്ടലുകൾ പ്രകാരം പ്രാതൽ കഴിക്കുവാനുള്ള സമയം 20 മിനിറ്റ് വരെ ആണ്, വിശദമായ ഒരു ചായ കുടി കൂടെ അതിൽ പെടും, ഇന്ന് ധൃതി ആയതിനാൽ പ്രാതൽ പത്തു മിനുട്ടിൽ താഴെയാക്കി വെട്ടിചുരുക്കി. വളരെ വേഗം റെഡി ആയി, ബാഗുമെടുത്തു ഞാൻ ജംഗ്ഷനിലേക്ക് നടന്നു.

 

ഇങ്ങനെ കണക്കു കൂട്ടലുകൾ തെറ്റുമ്പോൾ , അതല്ലെങ്കിൽ കാര്യങ്ങൾ ഞാൻ വിചാരിച്ച വഴിക്ക് വരാതെയാകുമ്പോൾ നെഞ്ചിടിപ്പിന് ഒരു അപതാളമുണ്ട്, അതിങ്ങനെ ചെവിയിൽ മുഴങ്ങും. ചിന്തയെയും യുക്തിയെയും മറയ്ക്കും. ഇന്ന് രാവിലെ മുതൽ തന്നെ ആ അപതാളം തുടങ്ങിയിരിക്കുന്നു. വീട്ടിൽ നിന്ന് ജംഗ്ഷനിലേക്കുള്ള വഴി ഏറെയും കയറ്റമാണ്. നല്ല പോലെ കിതച്ചു തുടങ്ങി, സ്കൂളിൽ പഠിക്കുമ്പോൾ ഒറ്റയോട്ടത്തിനു കയറിക്കൊണ്ടിരുന്ന വഴിയാണ് - ഞാൻ മനസ്സിൽ ചിന്തിച്ചു, ഹാ, പിന്നെ വയസ്സിപ്പോൾ മുപ്പത്തിയഞ്ചു കഴിഞ്ഞല്ലോ, 15 മിനുട്ടുകൾ കൊണ്ട് ജംഗ്ഷനിൽ എത്താം എന്നുള്ള കണക്കു കൂട്ടലും തെറ്റി, വലിഞ്ഞു നടന്നു കിതച്ചവിടെ എത്തുമ്പോളേക്കും ബസ്സ് പോയിട്ടുണ്ടായിരുന്നു, നെഞ്ചടിപ്പിന്റെ അപതാളം വല്ലാതെ ഉച്ചത്തിലായി. ‘ഛെ ‘ എന്ന് ഉച്ചത്തിൽ നിശ്വസിച്ചു കൊണ്ട് ഞാൻ വിദൂരതയിലേക്ക് നോക്കി എന്തൊക്കെയോ പിറു പിറുത്തു, ഇതിനൊരു പ്ലാൻ ബി ഞാൻ കരുതിയിരുന്നില്ല, പക്ഷെ വലിയ വിഷയമൊന്നും അല്ല, ഞാൻ ജനിച്ചു വളർന്ന നാടല്ലേ, ഓഫീസിലേക്ക് പോകാനാണോ പാട്.

 

“എന്നടാ കണ്ണാ ആക ടെൻഷനാ ഇറുക്കെ “ - നല്ല പരിചയമുള്ള ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. രാമസ്വാമി മാമൻ, അച്ഛന്റെ കൂട്ടുകാരനാണ്, കൂടാതെ ചേച്ചിയുടെ കൂടെ പഠിച്ച വേണി ചേച്ചിയുടെ അച്ഛനും.

 

“പെരുസാ എതും ഇല്ല മാമ, ഓഫീസ് ബസ്സ് മിസ്സ് ആയിടിച്ചു് , വേറെ ഏതാവത് വണ്ടി പാക്കണം, കാലയിലെ ഇരുന്ത് എല്ലാമേ പോക്ക് താൻ” എനിക്കറിയാവുന്ന തമിഴിൽ ഞാൻ പറഞ്ഞൊപ്പിച്ചു, രാമസ്വാമി മാമനും കുടുംബവും ഇവിടെ താമസമാക്കിയിട്ട് ഒരു നാൽപ്പതു വർഷങ്ങളിലേറെയാകും, മലയാളം അറിയാമെങ്കിലും തമിഴ് മാത്രമേ സംസാരിക്കു,വീട്ടിലും പുറത്തുമെല്ലാം.

 

“എന്നടാ താടിയെല്ലാം ഇപ്പടി വെച്ചുക്കിട്ട് ? നീ ഇപ്പൊ റൊമ്പ സീരിയസ് , മുന്നാടി ദുർഗ്ഗാലക്ഷ്മി കൂടെ വീട്ടിൽ വിളയാട വരുമ്പോത് ഉൻ സിരിപ്പേ കേട്ടാലേ പോതും . ആമാ , ദുർഗ്ഗാലക്ഷ്മി  യൂ.എസ്സ് ലെ എപ്പിടിയിറക്ക് “ 

 

“നല്ലായിരുക്ക് മാമാ, ഇപ്പൊ രണ്ടാവതു കുളന്ത പുറന്തിരിക്ക്, അമ്മ അവ കൂടെ താൻ ഇരുക്ക് “

 

“ആഹാ, നല്ലായിര് കണ്ണാ, സരി അപ്പറം പാക്കലാം” - രാമസ്വാമി മാമൻ പതുക്കെ നടന്നു നീങ്ങി.

 

വേണിചേച്ചിയെ പറ്റി ഞാനൊന്നും ചോദിച്ചില്ല, എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് വേണി ചേച്ചിയുടെ വിവാഹം ഇത് വരെ കഴിഞ്ഞിട്ടില്ല, അത് ആ കുടുംബത്തിൽ എല്ലാവർക്കും വല്ലാത്ത വിഷമം ആണെന്ന് ചേച്ചി പറഞ്ഞത് ഞാനോർത്തു, വേണി ചേച്ചി മിടുക്കിയാണ്, ഇപ്പോൾ ഹയർ സെക്കന്ററി സ്കൂൾ ൽ കെമിസ്ട്രി ടീച്ചർ ആണ്, ചെറുപ്പത്തിലേ ഞങ്ങൾ എല്ലാരും വലിയ കൂട്ടായിരുന്നു. പാടത്തും കരമാനയാറിന്റെ തീരത്തുമൊക്കെ ആർത്തലച്ചു നടക്കാൻ എന്ത് രസമായിരുന്നു. ചിന്തകൾ പഴയ പായിക്കപ്പലിലേക്ക് കേറാൻ തുടങ്ങിയപ്പോളേക്കും ഓഫീസിലേക്ക് എത്തുന്ന കാര്യം മനസ്സിലേക്ക് വന്നു. ഇനി പ്രൈവറ്റ് ബസ്സ് കയറി കിഴക്കേകോട്ട ഇറങ്ങാം, അവിടുന്ന് ഓഫീസ് ന്റെ ഭാഗത്തേക്ക് ഇഷ്ടം പോലെ ബസ്സുകൾ ഉണ്ടാകും. പോക്കറ്റിൽ തപ്പി നോക്കി, പേഴ്സ് ഇൽ കാശൊന്നും എടുത്തത് ഇല്ല, തൊട്ടടുത്തുള്ള ATM ലേക്ക് കയറി, കിട്ടിയത് രണ്ടായിരത്തിന്റെ നോട്ട്കൾ മാത്രം. ഇതും കൊണ്ട് ബസ്സിൽ കയറിയാൽ മിക്കവാറും കണ്ടക്ടറിന്റെ മുറു മുറുപ്പ് കാണേണ്ടി വരും. പണ്ട് 25 പൈസ എസ്.ടി ക്ക് വേണ്ടി നീട്ടുമ്പോ കണ്ടക്ടറിന്റെ മുറുമുറുപ്പ് മനസിലേക്ക് വന്നു, ഇന്ന് രണ്ടായിരം നീട്ടാൻ പോകുമ്പോളുള്ള മുറുമുറുപ്പ് മനസ്സിൽ സങ്കൽപ്പിച്ചു, അപ്പോളേക്കും ഒരു പ്രൈവറ്റ് ബസ്സ് അവിടെ  സ്റ്റോപ്പിൽ എത്തിയിട്ടുണ്ടായിരുന്നു. 

 

ഫോണിൽ ബാബു വിളിക്കുന്നു. 

“സാറേ ബസ് കേറിയോ ?”

ഉത്തരവാദിത്വമുള്ള മനുഷ്യർ ഇങ്ങനെയാണ്, അയാൾക്ക് വേണമെങ്കിൽ ഒരു “ഫയർ ആൻഡ് ഫോർഗെറ്റ്” രീതി സ്വീകരിക്കാമായിരുന്നു, പക്ഷെ ബാബു അങ്ങനെയല്ല, ഏറ്റെടുത്ത ജോലി ഉത്തരവാദിത്വത്തോടെ ചെയ്തു തീർക്കും. ഓഫീസ് ബസ്സ്  കിട്ടിയില്ലെങ്കിലും ഞാൻ മനസ്സിൽ അയാൾക്ക് മനസ്സിൽ നന്ദി പറഞ്ഞു.

“ഇല്ല ബാബു, ഞാനെത്തിയപ്പോളേക്കും വൈകി. സാരമില്ല, ഞാനെത്തിക്കോളാം.”

തന്റേതല്ലാത്ത തെറ്റെങ്കിലും സോറി പറഞ്ഞിട്ട് അയാൾ ഫോൺ വെച്ചു , അപ്പോളേക്കും വന്ന പ്രൈവറ്റ് ബസ്സ് പോയിട്ടുണ്ടായിരുന്നു. ഞാൻ പതുക്കെ ബസ്റ്റോപ്പിൽ ബെഞ്ചിൽ ഇരുന്നു, സ്കൂൾ കുട്ടികളൊക്കെ ഏതാണ്ട് പോയിക്കഴിഞ്ഞു, പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ ഞാൻ റോഡിന്റെ അപ്പുറത്തെ വശത്തേക്ക് അലസമായി നോക്കിയിരുന്നു. 

 

തുടരെ തുടരെയുള്ള ഇന്നത്തെ കണക്കുകൂട്ടലുകളിലെ പിഴവ് എന്നെ വല്ലാതെ മടുപ്പിച്ചു. ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിൽ നിസ്സാരങ്ങളിൽ നിസ്സാരം ആയേക്കാവുന്ന ഒരു പ്രഭാതം ആണിത്, പക്ഷെ എന്നെ പൂർണ്ണമായും ക്ഷീണിപ്പിക്കാൻ അതിനു കഴിഞ്ഞു. നേരത്തെ പറഞ്ഞ പോലെ നൂല് കെട്ടിപ്പിടിച്ച പോലുള്ള ജീവിതം സമ്മാനിച്ച ശീലം ആകാം അത്.  അൽപ്പം മാറി നിന്ന് പെട്ടിക്കടയിൽ നിന്നും സിഗരറ്റ് വാങ്ങി വലിക്കുന്നവരെ ഞാൻ നോക്കി. കോളേജ് ഇൽ പഠിക്കുമ്പോ ഒന്ന് രണ്ടു വട്ടം വലിച്ചിട്ടുണ്ട്, നിക്കോട്ടിൻ ശരീരത്തിലേക്ക് പ്രവേശിക്കുമ്പോൾ അഡ്രിനാലിൻ ശ്രവിക്കുന്നതും ഹൃദയമിടിപ്പും ശ്വാസമെടുപ്പും കൂടുന്നതും, പരോക്ഷമായി ഡോപ്പമിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ഉണർത്തി സന്തോഷം കണ്ടെത്തുന്ന ഏർപ്പാടിൽ താല്പര്യം തോന്നാതിരുന്നതിനാൽ പുകവലി തുടർന്നില്ല. എനിക്ക് ആ സന്തോഷം ഒരു തലവേദനയായി മാത്രമേ തോന്നിയിരുന്നുള്ളു. നവമി ഒരിക്കൽ പറഞ്ഞിട്ടുണ്ട്, “why can't you just see smoking and drinking as they are and just go on with it ? “ ശ്രമിച്ചിട്ടുണ്ട്, കഴിഞ്ഞിട്ടില്ല. ഇത് രണ്ടും ബുദ്ധിയെ മരവിപ്പിക്കുന്ന ഒന്നായി മാത്രമേ കാണാൻ കഴിഞ്ഞിട്ടുള്ളൂ. ബോധ മനസ്സിനെ തളർത്തി അതിനെ റിലാക്സേഷൻ ആയിട്ട് കാണാൻ എനിക്ക് കഴിയില്ല.  എനിക്ക് റിലാക്സേഷന്റെ ആവശ്യമില്ല എന്നാണ്, ചെറുപ്പത്തിലേ ഞാൻ എന്നെ തന്നെ പഠിപ്പിച്ചത്. അച്ഛന്റെ മരണത്തിനു ശേഷം തുച്ഛമായ പെൻഷൻ തുകയിൽ ആണ് എന്റെയും ചേച്ചിയുടെയും പഠിത്തവും വീട്ടിലെ ചിലവും ഒക്കെ കഴിഞ്ഞു വന്നിരുന്നത്, കണ്ണും പൂട്ടി മറ്റൊന്നും ശ്രദ്ധിക്കാതെ നന്നായി പഠിക്കുക എന്നല്ലാതെ വേറെ ഒരു വഴിയും മുന്നിലുണ്ടായിരുന്നില്ല. ജോലി കിട്ടിയപ്പോഴും അങ്ങനെ തന്നെ, ഇടം വലം നോക്കാതെ കിട്ടുന്നതെന്തും ചെയ്തു തീർക്കുക എന്നത് മാത്രമേ മനസ്സിലുള്ളു, അതിനൊക്കെ ഇടയിൽ ബോധമനസ്സിൽ നിന്ന് മാറി ഒരു മണിക്കൂറു പോലും എനിക്ക് റിലാക്സ് ചെയ്യേണ്ടിയിരുന്നില്ല. പക്ഷെ ഇതിനിടയിലും എവിടെ നിന്നോ വന്നു കൂടിയതായിരുന്നു നവമി. അവളെന്റെ കാമുകിയോ ഭാര്യയോ അല്ല, വളരെ അടുത്ത സുഹൃത്തായിരുന്നു, വളരെ അടുത്ത എന്നുള്ളത് തികച്ചും ആപേക്ഷികമായൊരു സൂചനയാണ്. മറ്റുള്ള ആരോടും തീരെ അടുപ്പം ഉണ്ടായിരുന്നില്ല. ഞങ്ങളുടെ അടുപ്പത്തെ വ്യക്തമായി അടയാളപ്പെടുത്തുന്ന സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല, പരസ്പരം ഇഷ്ടങ്ങൾ പറഞ്ഞിട്ടില്ല. ചിന്തയിൽ ഒരുപാട് സമാനതകൾ വെച്ച് പുലർത്തിയിരുന്നുവെങ്കിലും അതെ സമയം തന്നെ ഒരുപാട് കാര്യങ്ങളിൽ വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നു ഞങ്ങൾ. ISRO ഇത് ജോലി കിട്ടുന്നതിന് മുൻപ് ഞാൻ അഞ്ചു വർഷങ്ങളോളം ബാംഗ്ലൂരിൽ ഒരു സ്വകാര്യ കമ്പനിയിൽ ആയിരുന്നു, അവിടെ വെച്ച് പരിചയപ്പെട്ടതാണ് നവമിയെ. ഞങ്ങൾ മൂന്നു വർഷത്തോളം ഒരു മുറിയിലാണ് താമസിച്ചിരുന്നത്. എന്റെ കണക്കു കൂട്ടിയുള്ള ജീവിതം അവൾക്കാദ്യം കൗതുകമായിരുന്നു, പിന്നീട് തലവേദനയും. പിരിഞ്ഞതിന് ശേഷം ഇടക്ക് വിളിക്കും, കുറച്ചു നേരം സംസാരിക്കും, പിന്നെ മാസങ്ങളോളം ഒരു വിവരവും കാണാറില്ല. പക്ഷെ മിക്കവാറും എന്നും ചിന്തകളിലെപ്പോഴോ നവമി കടന്നു വരും, അവളുടെ ശബ്ദം തലക്കുള്ളിൽ മുഴങ്ങും, എന്റെ മനസ്സാക്ഷിക്ക് ചില നേരം അവളുടെ ശബ്ദമാണ്, പ്രത്യേകിച്ച് വിമർശന സ്വഭാവമുള്ള ചർച്ചകൾ മനസ്സാക്ഷിയുമായി നടക്കുമ്പോൾ.

 

രാമസ്വാമി മാമൻ റോഡിൻറെ അപ്പുറത്തെ വശം വഴി തിരികെ നടന്നു പോയി, വേണി ചേച്ചി വീണ്ടും മനസ്സിലേക്ക് വന്നു. എന്നേക്കാൾ മൂന്നു വയസ്സ് മൂപ്പുണ്ട്, എന്റെ ചേച്ചിയേക്കാളും പൊക്കമുണ്ട്, നീണ്ട മൂക്കും മൂക്കിൽ തിളങ്ങുന്ന കുഞ്ഞു മൂക്കുത്തിയുമുള്ള എപ്പോളും മുല്ലപ്പൂ മണക്കുന്ന വേണി ചേച്ചി. എപ്പോളും ഞങ്ങൾ മൂന്നു പേരും ഒരുമിച്ചായിരുന്നു. ഒരു പക്ഷെ എന്റെ ജീവിതത്തിലെ ആദ്യ പ്രണയം വേണിച്ചേച്ചി യോട് ആയിരുന്നിരിക്കാം, പക്ഷെ വെളിയിൽ മിണ്ടുക പോയിട്ട് ആരെങ്കിലും കാണുന്ന രീതിയിൽ അതിനെ പറ്റി ആലോചിച്ചിട്ട് പോലുമില്ല. അവർക്കും എന്നെ വലിയ കാര്യമായിരുന്നു, പണ്ട് ഞങ്ങൾ കന്യാകുമാരിയിൽ ടൂർ പോയപ്പോൾ വേണി ചേച്ചി എന്റെ അടുത്താണ് ബസ്സിൽ ഇരുന്നത്. യാത്രയിൽ മൊത്തം കഥ പറച്ചിലായിരുന്നു. അന്നെന്തോ എനിക്കുറങ്ങാൻ കഴിഞ്ഞിട്ടില്ല, നല്ല കാറ്റുള്ള സമയത്തു പറത്തിയ  പട്ടം പോലെ മനസ്സാകെ പറന്നു നടന്നു. 

സുന്ദരിയായിരുന്ന അവർക്ക് പ്രീ ഡിഗ്രി കഴിഞ്ഞപ്പോൾ മുതൽ കല്ല്യാണആലോചനകൾ വന്നു തുടങ്ങിയതാണ്, പത്താം ക്ലാസ്സിൽ പഠിച്ചിരുന്ന ഞാൻ അതൊന്നും നടക്കരുതേ എന്ന് ആഗ്രഹിച്ചിട്ടുണ്ട്, പക്ഷെ കുറച്ചു കാലം കഴിഞ്ഞപ്പോൾ അവർക്കും മനസ്സിൽ അധികം സ്ഥലം ഇല്ലാതായി, അവിടെയൊക്കെ ഇന്റഗ്രേഷനും ഡിഫറെൻഷ്യൽ ഇക്കുവേഷൻസും സ്ഥലം കയ്യേറി. വലുതായപ്പോൾ എല്ലാരും പരസ്പരം മറന്നു എന്ന് സാമാന്യവൽക്കരിക്കപ്പെടാവുന്ന, ആരും അറിയാത്ത ഒരു കൗമാര പ്രണയമായി അത് എവിടെയോ അലിഞ്ഞു പോയി.

 

അനൈച്ഛിക പ്രവർത്തിയായി പോക്കറ്റിൽ കിടന്ന ഫോൺ കയ്യിലെത്തിയിരുന്നു, എന്നെ മാനേജ് ചെയുന്ന ചീഫ് സ്റ്റാറ്റിസ്റ്റീഷനു മെസ്സേജ് അയച്ചു, “I’ll be late today”.

 

എന്തിനോ, അകാരണമായ ഒരു ഭയം നെഞ്ചിൽ തണുപ്പ് കലർത്തി വേഗം മിടിപ്പിച്ചു തുടങ്ങി, എന്തെങ്കിലും ജോലി ചെയ്തു തീർക്കേണ്ടതായി ഉണ്ടായിരുന്നോ, ഇന്ന് താമസിച്ചു എത്തുന്നത് കൊണ്ട് ഓഫീസിൽ എന്തെങ്കിലും പ്രശ്‍നം ഉണ്ടാകാൻ സാധ്യതയുണ്ടോ എന്നൊക്കെ പലകുറി തലങ്ങും വിലങ്ങും ചിന്തിച്ചു. കഴിഞ്ഞ ഒന്ന് രണ്ടു മാസങ്ങളായി ഓഫീസിൽ ഇത് കാര്യമായി പണിയൊന്നും ഇല്ല, ദിവസേനയുള്ള കുറച്ചു റിപ്പോർട്ടുകൾ അയക്കണം, അതിപ്പോ ജൂനിയേഴ്സിന് ആർക്കെങ്കിലും ചെയ്യാനേയുള്ളു. ഓഫീസിൽ താമസിച്ചെത്തിയാലും കുഴപ്പമില്ല എന്ന് മനസ്സിനോട് പറഞ്ഞു, എന്നിട്ടും വലിയ മാറ്റമൊന്നുമില്ല, ഓഫീസിൽ എപ്പോൾ എത്തും, ചെന്നാൽ എന്തൊക്കെ ചെയ്യും എന്നൊക്കെ ആലോചിച്ചു, മാനേജർക്ക് അയച്ച മെസ്സേജ് എടുത്ത് ഒരു കാര്യവുമില്ലാതെ രണ്ടു മൂന്നു വട്ടം വായിച്ചു. ഇരുന്നു മടുത്ത ഞാൻ എണീറ്റു , അപ്പുറത്തെ പെട്ടിക്കടയിലേക്ക് പോയി നിക്കോട്ടിനിൽ താൽക്കാലിക ആശ്വാസം കണ്ടെത്തിയാലോ എന്ന് ചിന്തിച്ചു നടന്നു. കടയ്ക്കു മുന്നിൽ രണ്ടു കോളേജ് പിള്ളേർ പുകച്ചു തള്ളുന്നു, പുക കൃത്യമായും എന്റെ അടുക്കലേക്ക് വന്നു. അവരന്മാരുടെ ശ്വാസനാളം കരിഞ്ഞ മണമായി തോന്നി, മനസ്സിൽ ഓക്കാനം വന്നു. തലവേദന കൂടി. പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് സിനിമ തിയേറ്ററിൽ കേൾക്കുന്ന ശബ്ദം മനസ്സിൽ മുഴങ്ങി.

“എന്താ വേണ്ടേ?”

പെട്ടെന്ന് സിഗരറ്റ് വേണ്ട എന്ന് തീരുമാനിച്ചു.

“ചേട്ടാ, ഒരു നാരങ്ങാ സോഡാ. ഉപ്പും പഞ്ചസാരയും“ ഇപ്പോളത്തെ അവസ്ഥയിൽ അതാണ് നല്ലതെന്നു തോന്നി.

ഫോണിൽ മെസ്സേജ് വന്നു, മാനേജരാണ് - “ Okay, hope everything is fine”

“Sure, just need to take care of some personal commitments”, ഇങ്ങനെ ഒരു മെസ്സേജ് തിരികെ അയച്ചു. personal commitments എന്ന വാക്ക് പലപ്പോഴും ഒരു മറയാണ്, പ്രൊഫഷണലിസം എത്തി നോക്കാത്ത ഒരു ആൾമറ , കൂടുതൽ വിശദീകരിക്കാൻ താല്പര്യമില്ലാത്ത അധ്യായങ്ങൾക്ക് നല്കാൻ ഏറ്റവും സൗകര്യമുള്ള ടാഗ്. അപ്പോളേക്കും നാരങ്ങാ വെള്ളം റെഡി ആയി. വാടിയ നാരങ്ങാ ആണെന്ന് തോന്നുന്നു, വല്ലാത്ത ചുവ. തീരെ ഇഷ്ടപ്പെട്ടില്ല. പകുതിയേ കുടിച്ചുള്ളു. പകുതി കാലിയായ ഗ്ലാസ് തിരിച്ചു വെച്ചപ്പോൾ കടയിലെ ചേട്ടന്റെ മുഖം മങ്ങുമോ എന്ന് നോക്കി, അയാൾക്ക് ഒരു ഭാവ മാറ്റവുമില്ല. പേഴ്സ് എടുത്തു, രണ്ടായിരത്തിന്റെ നോട്ട് മാത്രമേയുള്ളു. കണ്ടക്ടറിന്റെ നീരസത്തിനു പകരം ഈ കടയിലെ ചേട്ടന്റെ നീരസം ആവും കാണേണ്ടി വരുക. 

പക്ഷെ പുള്ളിക്ക് ഒരു ഭാവമാറ്റവും ഉണ്ടായില്ല. അയാൾ നൂറിന്റെയും അൻപതിന്റെയും നോട്ടുകൾ ബാക്കി തന്നു, പഴ്സ്ഇൽ ഇടുന്ന മുന്നേ ഞാൻ എണ്ണി നോക്കി. പുകച്ചു കൊണ്ട് നിന്ന കോളേജ് പയ്യന്മാർ ഞാൻ എണ്ണുന്നത് കണ്ട് വല്ലാതെ നോക്കി, പിള്ളേരൊക്കെ ബാക്കി കിട്ടുന്നതൊക്കെ അങ്ങനെ തന്നെ പേഴ്സ്ലേക്ക് മാറ്റുമോ എന്തോ, എനിക്കെന്തോ പണ്ടേയുള്ള ശീലമാണ്. എണ്ണി തിട്ടപ്പെടുത്തിയില്ലെങ്കിൽ അതും ഒരു സമാധാനക്കേട്.

 

തിരിച്ചു ബസ്റ്റോപ്പിൽ വന്നു നിന്നു, കടയിൽ നിന്ന കോളേജ് പിള്ളേർ ബൈക്ക് ഇൽ ഉറക്കെ ശബ്ദം കേൾപ്പിച്ചു ചീറിപ്പാഞ്ഞു പോയി. വെയിലും ചൂടും കൂടി വരുന്നു, സ്കൂൾ , ഓഫീസ് സമയം കഴിഞ്ഞു വരുന്നത് കൊണ്ടാവും, അധികം ബസ്സുകൾ കാണാനില്ല. ഒരു കാര്യവുമില്ലാതെ മനസ്സിൽ sai1986@yahoo.com എന്ന മെയിൽ ഐഡി പൊങ്ങി വന്നു, എന്തിനാണ് മനസ്സിങ്ങനെ തീർത്തും ക്രമരഹിതമായ ഓരോ ഓർമ്മകൾ പൊക്കിയെടുത്തു കൊണ്ട് വരുന്നത്. മനസ്സിലെ ചിന്തകളും ഉറക്കത്തിലെ സ്വപ്നങ്ങളും ജീവിതത്തിലെ സംഭവങ്ങളുമെല്ലാം ഒരു പകിട കറക്കി എറിയുന്ന പോലെ random events ആണോ? അതോ സങ്കീർണ്ണമെങ്കിലും ഡാറ്റ സയൻസിനു നിർവ്വചിക്കാൻ കഴിയുന്ന ഒരു പാറ്റേൺ ആണോ? എന്നു എന്നോട് തന്നെ തമാശയായി ചോദിച്ചു കൊണ്ട്  sai1986 നെ പറ്റി പുഞ്ചിരിയോടെ ഓർത്തു. ഇമെയിൽ ഉപയോഗിച്ചു തുടങ്ങിയ സമയത്ത് പരിചയപ്പെട്ട അജ്ഞാതനായ ഒരാളാണ്. കുറെ ഇമെയിലുകൾ അയച്ചിട്ടുണ്ട്, യാഹൂ മെസഞ്ചറിൽ കുറെ ചാറ്റ് ചെയ്തിട്ടുണ്ട്, അയാൾക്ക് ഞാൻ എന്നെ തന്നെ പരിചയപ്പെടുത്തിയത് ഒരു ശ്രീലങ്കൻ പെൺകുട്ടി ആയിട്ടാണ്. ശ്രീലങ്കൻ പെൺകുട്ടിയുടെ വ്യാജ വ്യക്തിത്വത്തിൽ അയാളോട് യാതൊരു സങ്കോചവുമില്ലാതെ എന്തിനെ പറ്റിയും ഞാൻ സംസാരിച്ചിരുന്നു, അയാൾ തിരിച്ചും. ചെന്നൈ ഇൽ താമസിക്കുന്ന സായി എന്ന് മാത്രമേ അയാളെ പറ്റി എനിക്കുമറിയൂ, വര്ഷങ്ങളായി ഒരു വിവരവുമില്ല, ഒരു പക്ഷെ അയാളും വ്യാജ വ്യക്തിത്വത്തിന്റെ മറവിൽ ആയിരുന്നിരിക്കാം സംസാരിച്ചിരുന്നത് എന്നിപ്പോൾ തോന്നുന്നു. Sai1986 പ്രത്യേകിച്ച് കാരങ്ങളൊന്നുമില്ലാതെ മനസ്സിലേക്ക് വന്നത് ഒരു  random event ആയിരുന്നോ പാറ്റേൺ ആയിരുന്നോ എന്ന് എന്റെ ഉള്ളിലെ ഡാറ്റ സയന്റിസ്റ്റിനോട് ഞാൻ ചോദിച്ചു. അപ്പോളേക്കും അടുത്ത ബസ്സ് വന്നിരുന്നു.

 

ബസ്സിൽ വലിയ തിരക്കില്ല. പുതിയതായി നിരത്തിൽ വന്ന പ്രൈവറ്റ് ബസ്സ് ആണെന്ന് തോന്നുന്നു. കുറച്ചു് അന്യ സംസ്ഥാന തൊഴിലാളികൾ ബസ്സിലുണ്ട്, അവർ അങ്ങോട്ടുമിങ്ങോട്ടും കളിയാക്കിക്കൊണ്ട് എന്തൊക്കെയോ പറയുന്നു. ബസ്സ് നീങ്ങി. ഞാൻ കേട്ടിട്ടില്ലാത്ത ഒരു ഹിന്ദി പാട്ട് ബസ്സിൽ നിന്ന് കേൾക്കുന്നുണ്ട്. അന്യ സംസ്ഥാന തൊഴിലാളികളിൽ ഒരു പയ്യൻ സീറ്റിൽ അൽപ്പം ഉറക്കെയായി താളം പിടിക്കുന്നുമുണ്ട്. അടുത്ത് വന്ന കണ്ടക്ടറോട് കിഴക്കേക്കോട്ട ടിക്കറ്റ് വാങ്ങി.കേൾക്കുന്ന ഹിന്ദി പാട്ട് നല്ല വ്യക്തതയുണ്ട്, ഏതാണ് സ്‌പീക്കർ എന്ന് നോക്കാനായി ആഞ്ഞു നോക്കി, ഒരു സ്പീക്കർ പോലും പുറത്തു കാണാനില്ല. സ്പീക്കർ കണ്ടു പിടിച്ചേ പറ്റു എന്നായി. ബസ്സിന്റെ സീലിങ്ങിൽ നോക്കി ഇല്ല. മുൻ ഭാഗത്തേക്കും പുറകിലേക്കും എത്തി നോക്കി - ഇല്ല. ഞാൻ അസ്വസ്ഥനായി.

 

സ്പീക്കർ കാണാനായി ഞാൻ സീറ്റിൽ നിന്നും എണീറ്റ് തലയ്ക്കു മുകളിൽ ഉണ്ടായിരുന്ന ബാഗ് വെക്കാനുള്ള റാക്ക് ഇൽ നോക്കി, എവിടെയുമില്ല. ചെവിയിലെ മൂളൽ കൂടിക്കൊണ്ട് വന്നു. തൊട്ടപ്പുറത്തെ സീറ്റിലുള്ളവർ താളം കൊട്ടി ആസ്വദിക്കുന്ന പാട്ട് എനിക്ക് തീരെആസ്വദിക്കാൻ കഴിയുന്നില്ലെന്ന് മാത്രമല്ല അതൊരു ശല്യപ്പെടുത്തുന്ന സമസ്യ ആയി മാറി, ആ ശബ്ദത്തിന്റെ ഉറവിടം ഒരു ചെറിയ നിഗൂഢതയും. തല വേദന കൂടി. പാട്ടിന്റെ വ്യക്തത പതുക്കെ പതുക്കെ ചെവിയിലെ മൂളലിന്റെ ആക്കത്തിന് വഴി മാറി. അപ്പോളേക്കും ബസ്സ് കിഴക്കേകോട്ട എത്തി. അന്യ സംസ്ഥാന തൊഴിലാളികൾ ഇറങ്ങിപ്പോയി, ബസ്സിലെ ഭൂരി ഭാഗം ആൾക്കാരും ഇറങ്ങി. 

“ഈ ബസ്സ് ഇനി എങ്ങോട്ടേക്കാ ?” ഞാൻ കണ്ടക്ടറോട് ചോദിച്ചു.

“വെട്ടുകാട് “ - ബാഗിലെ ചില്ലറ എണ്ണുന്ന തിരക്കിൽ മുഖത്തേക്ക് നോക്കാതെ അയാൾ ഉത്തരം പറഞ്ഞു.

“എന്നാൽ ഒരു വെട്ടുകാട് ടിക്കറ്റ് തരു “, ഞാൻ പറഞ്ഞു.  മുഖത്തേക്ക് നോക്കാതെ തന്നെ അയാൾ തലയാട്ടി. 

ഞാൻ എന്തിനാണ് വെട്ടുകാട് ടിക്കറ്റ് ചോദിച്ചതെന്നു എനിക്ക് തന്നെ മനസ്സിലായില്ല. തല്ക്കാലം ബസ്സിൽ നിന്ന് ഇറങ്ങാൻ തോന്നിയില്ല. 

“Is this really you ?” - നവമിയുടെ പൊട്ടിച്ചിരിച്ചു കൊണ്ടുള്ള അത്ഭുതം നിറഞ്ഞ ചോദ്യം മനസ്സിൽ മുഴങ്ങിയ പോലെ തോന്നി.

പാട്ട് അപ്പോളും മുഴങ്ങുന്നുണ്ടായിരുന്നു, സീറ്റിന്റെ അടിയിലാണോ സ്പീക്കർ എന്ന് നോക്കാൻ എണീക്കാം എന്ന് വിചാരിച്ചു, ഡ്രൈവർ ബസ്സിന്റെ ബോർഡ് “വെട്ടുകാട് “ എന്ന് മാറ്റിയതും ആൾക്കാർ ഇരച്ചു കയറിയതും ഒരുമിച്ചായിരുന്നു. നിമിഷങ്ങൾ കൊണ്ട് ബസ്സ് കുത്തി നിറഞ്ഞു. സൂചി കുത്താൻ പോലും സ്ഥലമില്ലാതായി. ഡബിൾ ബെൽ കൊടുത്ത ശേഷം കണ്ടക്ടർ എന്റെ നേർക്ക് ടിക്കറ്റ് നീട്ടി.

ഒരു കാരണവുമില്ലാതെ ഈ തിരക്കിൽ ഞെരുങ്ങേണ്ടി വന്നല്ലോ എന്നോർത്തു ഞാൻ അസ്വസ്ഥനായി. ബസ്സിൽ നിന്നിറങ്ങാതെ യാത്ര തുടരാൻ തീരുമാനിച്ചത്ഇത് ഒരു പാറ്റേൺ ഉം അല്ല, pure random event ആണ് എന്ന് ഞാൻ മനസ്സിനോട് പറഞ്ഞു. അപ്പോഴും പാട്ടു കേൾക്കുന്നുണ്ട്, പക്ഷെ വ്യക്തത തീരെയില്ല, ബസ്സിൽ തിക്കും തിരക്കും ബഹളവും ആയതു കൊണ്ടാവും. ഞാൻ പുറത്തേക്ക് നോക്കി , നഗരത്തിലെ കെട്ടിടങ്ങൾ പുറകിലേക്ക് ഓടി മറയുന്ന കാഴ്ച വർഷങ്ങൾക്ക് ശേഷം വീണ്ടും മനോഹരമായ പോലെ തോന്നി. പ്രീ ഡിഗ്രി പഠിക്കുമ്പോ സ്ഥിരമായി വന്നിരുന്ന ഈ വഴി ഓർത്തു, അന്ന് ബസ്സിൽ കൂടെ യാത്ര ചെയ്തിരുന്നവരെയും,  ക്ലാസ്സിൽ കൂടെ പഠിച്ചവരെയും പഠിപ്പിച്ച അധ്യാപകരെയും ഓർത്തു. മറന്നുവെന്നു കരുതിയ പല മുഖങ്ങളെയും ലക്ഷ്യമില്ലാത്ത ആ ചെറിയ യാത്ര കടഞ്ഞെടുത്തു. ചാക്ക ബസ്റ്റോപ്പ് കഴിഞ്ഞപ്പോളേക്കും ബസ്സിലെ തിരക്ക് കുറഞ്ഞു വന്നു. പാട്ടിനു വ്യക്തത കൂടി വന്നു, എന്തോ എന്റെ മനസ്സ് വല്ലാതെ ശാന്തമായി. ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തണം എന്ന് തോന്നിയില്ല. പാട്ട് പഴയ കാലത്തിലേക്ക് സഞ്ചരിച്ചു , “ഘർ സെ നികൽതേ ഹി “ എന്ന ഉദിത് നാരായൺ പാട്ടിലേക്ക് വന്നു.തല സീറ്റിലേക്ക് ചായ്ച്ചു വെച്ച് ഞാൻ ആ പാട്ട് കേട്ടു . ചെറുതായി ഒന്ന് കണ്ണടച്ച് മയങ്ങി. ഏതൊക്കെയോ നല്ല ഓർമ്മകളിലേക്ക് മനസ്സ് തെന്നി നീങ്ങി. പെട്ടെന്ന് ബസ്സ് നിന്നു . വെട്ടുകാട് പളളിയുടെ അടുത്തെത്തി . ബസ്സ് ഏതാണ്ട് കാലിയായി. ഞാൻ എഴുന്നേറ്റു .

“ എന്താ സാറേ, എന്തേലും കളഞ്ഞു പോയോ ? എന്തോ തിരയുന്നത് കണ്ടു “ കണ്ടക്ടർ ചോദിച്ചു .

ഇല്ല എന്ന അർത്ഥത്തിൽ ഞാൻ ചിരിച്ചു കൊണ്ട് തലയാട്ടി. സ്‌പീക്കർ ഏതാണെന്നു ചോദിക്കണമെന്നുണ്ടായിരുന്നു, മനഃപൂർവ്വം വേണ്ടെന്നു വെച്ച് ചെറു ചിരിയോടെ ഞാൻ ബസ്സിൽ നിന്നിറങ്ങി.

 

പൊള്ളുന്ന വെയിലിൽ പള്ളിയുടെ മതിലിൽ ഇപ്രകാരം എഴുതിയിരുന്നു.

ദൈവം മനുഷ്യനെ സരളമായി സൃഷ്ടിച്ചു സങ്കീർണ്ണതകൾ മനുഷ്യന്റെ സൃഷ്ടിയാണ് - ഉല്പത്തി പുസ്തകം

Srishti-2022   >>  Poem - Malayalam   >>  സൗഹൃദം

Daya Abraham

Oracle India

സൗഹൃദം

അനന്തതയുടെ പര്യായമേ...

എന്റെ ഉറവകൾ വറ്റിവരണ്ടാലും,

അടിയൊഴുക്കുകൾ നിലച്ചാലും,

കടൽ എന്നെ വിഴുങ്ങിയാലും...

പരസ്പരം എന്നും വാൽക്കണ്ണാടിയായിരുന്ന 

നമുക്ക്, നമ്മെ മറക്കാതിരിക്കാൻ -

നിന്റെ പുഞ്ചിരി എനിക്ക് കടം തരുമോ...?

Srishti-2022   >>  Poem - English   >>  Equals

Vishnu M Menon

Oracle India

Equals

Do you believe in equality?

I asked Life.

Of course, yes! Life said.

You are lying! Said I.

For, if you truly did,

We would not have been so different.


 

Do you care for equality?

I asked the World.

Without a doubt! Was the reply.

You are lying! Said I.

For, if you truly did,

Our differences would not have been so stark.


 

Do you stand for equality?

It was Humanity’s turn.

I am all for it. Came the response.

You are lying! Said I.

For, if you truly did,

We would not be killing our own all the time.


 

Do you value equality?

God come next.

Why not! I love you all.

Stop lying! Said I.

For, if you truly did,

Bone cancer in infants would have just been a myth.


 

I do. Boomed loud and clear.

I turned to face the voice.

It was Death who had answered without being asked.

Do you? I had to make sure.

Good or bad; rich or poor; young or old;

When your time comes, I reach out.

Subscribe to Oracle India