Skip to main content
Srishti-2022   >>  Short Story - Malayalam   >>  വളപ്പൊട്ടുകള്‍

Pramod Chandran

IBS

വളപ്പൊട്ടുകള്‍

 

കാറിന്റെ ഡാഷ് ബോര്‍ഡില്‍ സമയം നോക്കി, മൂന്നു മണി കഴിഞ്ഞിരിക്കുന്നു. Asiana Dreams Pub and Dance Bar എന്ന ബോര്‍ഡ്‌ എന്റെ കണ്ണില്‍ നിന്നും മാഞ്ഞിരുന്നു . കഴിഞ്ഞ രണ്ടു വര്‍ഷമായി എന്റെ ജീവിതത്തിന്റെ ഭാഗമാണ് ആ Pub. കാറിലെ രൂക്ഷമായ മദ്യത്തിന്റെ ഗന്ധം എന്നെ മത്തു പിടിപ്പിച്ചില്ല. ആ ഗന്ധം എന്റെ സിരകളെ ത്രസിപ്പിച്ചില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി അത് എന്റെ ഗന്ധമാണ് . രാത്രിയില്‍ വിരിയാന്‍ തയ്യാറായി നില്‍ക്കുന്ന മുല്ലമൊട്ടുകളുടെ സുഗന്ധം ഞാന്‍ ചെറുപ്പത്തില്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഏതൊരു പെണ്‍കുട്ടിയെയും പോലെ ആ പൂവുകള്‍ ഇറുത്തെടുത്തു ഞാന്‍ മുടിയില്‍ ചൂടിയിരുന്നു . “എന്തു ചന്തമാ എന്റെ കുട്ടിയെ കാണാന്‍ “.. അമ്മമ്മ പലപ്പോഴും എന്റെ സൌന്ദര്യത്തെ പുകഴ്ത്തിയിരുന്നു. മുല്ലയും പിച്ചിയും കനകാംബരവും മൊട്ടിട്ടു നിന്നിരുന്നഒരു പഴയ നായര്‍ തറവാടായിരുന്നു എന്റേത്. വസന്തത്തിന്റെ വരവറിയിച്ചു കൊണ്ട് വിരിയുന്ന ആ പൂക്കള്‍ തൊടിയിലേക്ക്‌ എന്നെ മാടി വിളിച്ചിരുന്നു. എന്നാല്‍ ഇന്ന് എന്റെ ശരീരത്തിന് മദ്യത്തിന്റെ രൂക്ഷമായ ഗന്ധമാണ്. ആ ഗന്ധം എന്നെ സന്തോഷിപ്പിക്കുകയില്ല, ദുഖിപ്പിക്കുകയും.

 

സമൂഹത്തിന്റെ ഭാഗമാകാന്‍ ഞാന്‍ ഏറെ ആഗ്രഹിക്കുന്നു. പക്ഷെ സമൂഹം എന്നെ ഒരു വേശ്യയെ എന്ന പോലെ അകറ്റി നിര്ത്തുന്നു. Pub ല്‍ മദ്യം വിളമ്പുന്നതും വേശ്യാവൃത്തിയും ഒരുപോലെയാണ് എന്ന അവര്‍ കരുതുന്നു. ആ ചിന്തകളെ ഒഴിവാക്കാന്‍ ഞാന്‍ ശ്രമിച്ചില്ല. പക്ഷെ ഒരു വേശ്യയല്ല എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ വഴി പിഴച്ചിട്ടില്ല എന്ന് പറയാന്‍, നെഞ്ചില്‍ കൈ വച്ച് കൊണ്ട് പറയാന്‍ എനിക്കും കഴിയില്ല. മദ്യക്കുപ്പികളുടെയും മദ്യ ലഹരിയുടെയും ഇടയില്‍ എനിക്കെപ്പോഴോ അതെല്ലാം നഷ്റെപ്പെട്ടിരിക്കുന്നു. ബാറില്‍ മദ്യം വിളംബുന്നവള്‍ക്ക് എന്തു പാതിവൃത്യം അല്ലെ ?ആ ചോദ്യം ഞാന്‍ എന്നോട് തന്നെ പലപ്പോഴും ചോദിച്ചിരുന്നു. … ഉത്തരം അറിയാമെങ്കില്‍ കൂടി.

 

എന്റെ ജീവിതം ഒരു തരത്തില്‍ എന്റെ തന്നെ തെരെഞ്ഞെടുപ്പാണ്. വിധി എന്ന രണ്ടക്ഷരത്തെ പഴിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ഇത് എന്റെ വിധിയല്ല. എന്റെ പാളിപ്പോയ തെരെഞ്ഞെടുപ്പാണ്. അച്ഛനമ്മമാരുടെ തീരുമാനത്തിന് ചെവി കൊടുക്കാതെ എന്റെ തീരുമാനം ഞാന്‍ എന്നില്‍ തന്നെ അടിച്ചേല്‍പ്പിച്ചു.. ആ വിവാഹത്തിനും, പ്രിയതമന്റെ കാരണമെന്തന്നരിയാത്ത തിരോധാനത്തിനും ശേഷം ഈ ജോലിയും എന്റെ ഒരു തെരഞ്ഞെടുപ്പായിരുന്നു. പക്ഷെ ആ തീരുമാനത്തിലും ഞാന്‍ ഒട്ടു പാശ്ചാത്തപിച്ചില്ല. താങ്ങ് നഷ്ടപ്പെട്ട അബലയുടെ അവസാന പിടിവള്ളിയായി മാന്യതയുടെ മുഖം മൂടി ഇല്ലാത്ത എന്റെ ജോലി., ബാറില്‍ മദ്യം വിളമ്പുന്ന ജോലി.

 

പാതിരാത്രി വരെ നീളുന്ന ആഘോഷമാണ് pub ല്‍ എന്നും. മദ്യ ലഹരിയില്‍ പാടുകയും ചുവടു വക്കുകയും ചെയ്യുന്ന യുവാക്കള്‍. പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമാകാന്‍ ശ്രമിക്കുന്ന കമിതാക്കള്‍. ജീവിതാസ്വാദനതിന്റെ പുതിയ തലങ്ങള്‍ തേടുന്ന മധ്യ വയസ്കര്‍. കാതടപ്പിക്കുന്ന സംഗീതം. എന്റെ മനസ്സിന്റെ പ്രതിഫലനം എന്ന പോലെ അരണ്ട വെളിച്ചം. രാത്രിപുലരുവോളം തുടരുന്ന ഈ ആഘോഷങ്ങള്‍ക്ക് വേദി ഒരുക്കലാണ് എന്റെ ജോലി. ഒഴിയുന്ന മദ്യ ഗ്ലാസ്സുകളിലേക്ക് മദ്യം പകരുമ്പോള്‍ പലരുടെയും നോട്ടം എന്റെ യുവത്വതിലേക്കായിരുന്നു. ആ യുവത്വം ഒരു വില്പന ചരക്കാണ് എന്ന് ഞാന്‍ തിരിച്ചറിയുന്നു. ശരീരം ഒരു പ്രദര്സന വസ്തുവാണ് എന്നും. എന്റെ ശരീര വടിവുകള്‍ കാണിക്കുന്ന വസ്ത്രങ്ങള്‍ മാത്രം തെരഞ്ഞെടുക്കാന്‍ ഞാന്‍ നിര്ബന്ധിതയായിരീക്കുന്നു. ശരീരത്തെ തുളച്ചു കയറുന്ന നോട്ടങ്ങളെ പുഞ്ചിരിയോടെ ഞാന്‍ നേരിടുന്നു… ഉള്ളില്‍ അമര്‍ഷം പുകയുംബോളും

 

വിജനമായ പാതയിലൂടെ കാര്‍ അതിന്റെ ലക്ഷ്യ സ്ഥാനത്തേക്ക് പാഞ്ഞു കൊണ്ടിരുന്നു. ചാവാലി പട്ടികള്‍ ഇണയുടെ പുറകെ ഉള്ളിലൊളിപ്പിച്ച കാമം പ്രകടിപ്പിക്കാതെ ഓടിക്കൊണ്ടിരുന്നു. മറ്റു യുവതികളെപ്പോലെ രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഞാന്‍ ഭയപ്പെടുന്നില്ല. ഇരുളിന്റെ മറയില്‍ ഡ്രൈവര്‍ എന്നെ അപായപ്പെടുതുമെന്നു ഞാന്‍ ഭയപ്പെടുന്നില്ല. നഷ്ടപ്പെടുവാന്‍ മറ്റൊന്നും ഇല്ലാതവള്‍ക്ക് പ്രാന ഭയം അല്ലാതെ മറ്റൊന്നും ഉണ്ടാവില്ലല്ലോ.

 

കാറിന്റെ ഗ്ലാസ്‌ തുറന്ന് ശുദ്ധവായു ശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. പുതിയ ജോലി എന്റെ യഥാര്‍ത്ഥ പേര് പോലും എനിക്ക് അന്യമാക്കിയിരിക്കുന്നു. തൃശ്ശൂരിലെ ഗ്രാമ പ്രാന്തങ്ങളില്‍ വിദ്യാലക്ഷ്മി ആയിരുന്ന ഞാന്‍ ഇനന്‍ വിറ്റിയാണ്. താമസിയാതെ എന്റെ ഓര്‍മകള്‍ക്കും വിദ്യാലക്ഷ്മി അന്യയാകും. എന്റെ മാതാപിതാക്കള്‍ക്ക് ഞാന്‍ അന്യയായപോലെ. ആ ഓര്‍മകള്‍ക്ക് മേല്‍ എന്റെ പുതിയ ജീവിതത്തിന്റെ കാല്‍പ്പാടുകള്‍ പതിക്കും. ഉണങ്ങാത്ത മുറിവുകള്‍ തീര്‍ക്കും, ആഹ്ലാദത്തിന്റെ നനുത്ത മഞ്ഞു തുള്ളികളും. അവയുടെ തണുപ്പിനുള്ളില്‍ ഒരു കമ്പിളി പുതപ്പിനുള്ളില്‍ എന്നാ പോലെ ഒതുങ്ങി കൂടാനാണ് എന്റെ ആഗ്രഹം.

 

ഒരു പുരുഷന്റെ സംരക്ഷണത്തിന്റെ ചൂടിനായി ഞാന്‍ ആഗ്രഹിക്കുന്നു. പബില്‍ സ്ഥിരം സന്ദര്ശകനായിരുന്ന റോബര്‍ട്ട്‌ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളില്‍ ഞാന്‍ എന്റെ സംരക്ഷകനെ കണ്ടിരുന്നു. പക്ഷെ എന്റെ ശരീരത്തിന്റെ ഗന്ധം മടുത്തപ്പോള്‍ ആ സന്ദര്ശനം നിലച്ചു. പിന്നീടറിഞ്ഞു റോബര്‍ട്ട്‌ എന്ന പേര് പോലും വ്യാജമായിരുന്നു എന്ന്. നിര്‍വികാരത മാത്രമായിരുന്നു എന്റെ പ്രതികരണം. ഭാവിയെക്കുറിച്ചുള്ള ചിന്തകള്‍ എന്നെ ആകുലപ്പെടുതുന്നില്ല. കാലത്തിന്റെ ഒഴുക്കില്‍ എന്റെ യൌവനം എനിക്ക് നഷ്ടമാകും. ഇതളുകള്‍ കൊഴിഞ്ഞ ഒരു പുഷ്പം പോലെ ഞാന്‍ സൌന്ദര്യം നഷ്ടപ്പെട്ടു എന്റെ ജോലിയില്‍ അയോഗ്യയാവും. രാതിര്യുടെ ആഘോഷങ്ങളില്‍ നിന്ന് ഞാന്‍ ഒഴിവാക്കപ്പെടും. ജീവിക്കാന്‍ തന്നെ അ യോഗ്യയാവളെ സമൂഹം പുച്ഛത്തോടെ ആട്ടിപ്പായിക്കും. പക്ഷെ അപ്പോളും പുതിയ ഒരു തെരഞ്ഞെടുക്കല്‍ എനിക്ക് ആവശ്യമായി വരും. തോല്‍ക്കാതിരിക്കാനുള്ള ഒരു തെരഞ്ഞെടുപ്പ്

 

പക്ഷെ ഈ ആരവങ്ങളെ ഞാന്‍ ഇഷ്ടപ്പെടുന്നില്ലേ?? നശിച്ചു എന്ന് സ്വയം മനസ്സിലാക്കിയിട്ടും വീണ്ടും വീണ്ടും ശരിയാണെന്ന് ഞാന്‍ കരുതുന്ന തെറ്റുകളിലേക്ക് , എന്റെ ശരികളിലേക്ക് ഞാന്‍ യാത്ര തുടരുക തന്നെ ചെയ്യും.സന്ധ്യ മയങ്ങുമ്പോള്‍, ഇരുട്ടിന്റെ കമ്പളത്തില്‍ ഭൂമി മയങ്ങുമ്പോള്‍, ആര്‍ഭാട പൂര്‍ണമായ വസ്ത്രം ധരിച്ച്, ചുണ്ടില്‍ ചായം തേച്, തിളയ്ക്കുന്ന യൌവ്വനങ്ങള്‍ക്കൊപ്പം ചുവടു വക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആഗ്രഹത്തേക്കാള്‍ അതെന്റെ ജീവിതമാണ്‌ purse ല്‍ നിറയുന്ന നോട്ടുകെട്ടുകള്‍ ആ അരണ്ട വെളിച്ചത്തിലേയ്ക്കു എന്നെ സ്വാഗതം ചെയ്യുന്നു.

 

ജീവിതത്തിന്റെ ഊഷരതയില്‍ വസന്തം വിരിയിക്കാന്‍ ആ നോട്ടുകെട്ടുകള്‍ എന്നെ സഹായിച്ചേക്കാം . ഒരിക്കല്‍ ആടിപ്പാടുന്ന മധ്യ വയസ്കരില്‍ ഒരാള്‍ സംരക്ഷണത്തിന്റെ ഒരു കൈതാങ്ങ് എനിക്ക് നേരെ നീട്ടിയേക്കാം. അയാള്‍ എന്റെ ജീവിതത്തില്‍ വസന്തം വിരിയിചെക്കാം. ആ വസന്തത്തിനു വേണ്ടി ഞാന്‍ കാത്തിരിക്കാം. . ഒരു പൂക്കാലം എന്റെ ജീവിതത്തില്‍ ഉണ്ടാകുമോ?

 

 കാര്‍ ചെറിയ ശബ്ദതോടെ “Mary’s Ladies Hostel” എന്ന ബോര്‍ഡ്‌ സ്ഥാപിച്ച gate നു മുന്‍പില്‍ നിന്നു. ഇറങ്ങിക്കോളൂ എന്ന ഭാവത്തില്‍ ഡ്രൈവര്‍ എന്നെ നോക്കി. ഞാന്‍ വാതില്‍ തുറന്നു പുറത്തിറങ്ങി. ശക്തിയായി ഡോര്‍ അടച്ചു. ആ ശക്തിയില്‍ ‍ എന്റെ കയ്യിലെ കറുത്ത വള ഉടഞ്ഞു. വളപ്പൊട്ടുകള്‍ ചെറിയ ശ ബ്ദതോടെ റോഡില്‍ വീണു. കാര്‍ സ്പീഡില്‍ ഓടിച്ചു പോയി. ഞാന്‍ ആ കറുത്ത വളപ്പോട്ടുകളിലേക്ക് നോക്കി കുറച്ചു നേരം നിന്നു. അവ തിരികെ ചെര്‍ക്കനാവാത്ത ജീവിത ബന്ധങ്ങളെ ഓര്‍മിപ്പിച്ചു.

Srishti-2022   >>  Short Story - Malayalam   >>  വിശപ്പും,അവകാശവും

Anoop Rajan

IBS

വിശപ്പും,അവകാശവും

                                

"അമ്മേ ! എനിക്ക് വിശക്കുന്നു .എന്തെകിലും കഴിക്കാൻ താ !" .അച്ചു സ്കൂളിൽ നിന്ന് വരുന്ന വഴിയാണ് .തന്റെ പുതിയ സൈക്കിൾ അച്ചുവിന് വളരെ ഇഷ്ടമായിരുന്നു. ,അതിന്റെ "ട്രിം ട്രിം" ബെൽ ശബ്ദമാണ് അവനു ഏറ്റവും ഇഷ്ടം.അച്ചു വേഗം വീടിന്റെ ഉള്ളിലേക്കു കേറി മേശപ്പുറത് കഴിക്കാൻ ഇരുന്നു.                                                        

 "ഇന്നും ദോശയാണോ? എനിക്ക് വേണ്ട!" അച്ചുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു ."ഇന്ന് കൂടി മോൻ ഇത് കഴിക്കു,നാളെ അമ്മ അച്ചുവിന് കുറെ പലഹാരങ്ങൾ ഉണ്ടാക്കി തരാം ".അമ്മ അവനെ ആശ്വസിപ്പിക്കാൻ ശ്രെമിച്ചു.    

 "എനിക്ക് ഈ നശിച്ച ദോശ വേണ്ടെന്നു പറഞ്ഞില്ലെ! "

അച്ചു ദേഷ്യത്തിൽ എണീറ്റ്,ദോശ വെച്ചിരുന്ന പ്ലേറ്റ് നിലത്തേക്കു വലിച്ചു എറിഞ്ഞ ശേഷം വീടിന്റെ ഉമ്മറത്തേക്ക് നടന്നു.

 

നിലത്തു വീണത് ഇനി ആര് കഴിക്കാനാണ് ? നിലമാണെങ്കിൽ പൊടി പിടിച്ചു കിടക്കുകായാണ്, അമ്മക്കാണെങ്കിൽ നല്ല നടു വേദന കാരണം അടിച്ചു വാരാനും പറ്റിയിട്ടില്ല.

അച്ചുവിന്റെ അച്ഛന് ഇതൊന്നും അന്യൂഷിക്കാൻ സമയമില്ല, വീട്ടിൽ എന്ത് നടക്കുന്നു എന്ന് പോലും അറിയാത്ത വ്യെക്തി ഒരു ദോശയെ പറ്റി എന്ത് പറയാൻ?  

 

മകനെ ഒരു കഷ്ടപ്പാടും അറിയിക്കാതെയാണ് വളർത്തിയത് . ഒരു പക്ഷെ ഇത് അവന്റെ കുറ്റമലായിരിക്കും,അവൻ കുട്ടി അല്ലെ..അമ്മ ചിന്തിച്ചു.

 

പൊടി പിടിച്ചു കിടക്കുന്ന ആ തറയിൽ..ആ ദോശ അങ്ങനെ കിടന്നു..

ആർക്കും വേണ്ടാതെ....

 

 

"അമ്മേ ഇന്നും പണി ഇല്ല. കുഞ്ഞാവേക്കുള്ള പാൽ രാമേട്ടന്റെ കടയിൽ നിന്ന് ഞാൻ വാങ്ങി വരം.ഇന്നലത്തെ പണിയുടെ കുറച്ച കാശ് ബാക്കി ഉണ്ട്." 

ചിന്നൻ അവന്റെ അമ്മയോട് പറഞ്ഞു.

അച്ചുവിന്റെ വീടിന്റെ അടുത്തുള്ള ഒരു ചേരിയിലാണ് ചിന്നന്റെ വീട് . വീട് എന്ന് പറയാൻ പറ്റുമോ എന്നറിയില്ല , ഒരു കുടിൽ.

"കുഞ്ഞാവ നല്ല ഉറക്കമാണല്ലെ അമ്മേ? അവൾ എണീറ്റാൽ നല്ല വിശപ്പായിരിക്കും, ഞാൻ കടയിൽ പോയി വേഗം പാൽ വാങ്ങിച്ചിട്ടു വരാം.."

പുറത്തേക്ക് ഇറങ്ങിയ ചിന്നൻ അവന്റെ മുഷിഞ്ഞ ഷർട്ടിലെ കീശയിൽ ഒന്ന് തപ്പി.കുഞ്ഞാവക്ക് വേണ്ടതെലാം വാങ്ങണം.

തന്നെ കൊണ്ടാവുന്ന പോലെ അവരെ നോക്കണം. .അച്ഛൻ എവിടെയാണെന്നു പോലും അറിയില്ല,ചിന്നന് അതിൽ വിഷമവുമില്ല,കാരണം കള്ളു കുടിച്ചു വീട്ടിൽ വന്നു ഭാര്യയെയും,മക്കളേയും തല്ലുന്ന അച്ചന്മാരെ അവൻ ഒരുപാട് കണ്ടിട്ടുണ്ട്, അതിലും നല്ലതു അങ്ങനെ ഒരാൾ ഇണ്ടാവാതെ ഇരികുന്നതല്ലേ?

 

തനിക് ആരോഗ്യമുണ്ട്,ഏതു ജോലിയും ചെയ്യാനുള്ള ഒരു മനസും, പിന്നെ ആരെ പേടിക്കാൻ ? അമ്മയെ നന്നായി നോക്കണം,കുഞ്ഞാവയെ പഠിപ്പിക്കണം!

ഈ കാര്യത്തിൽ കടകാരൻ രാമേട്ടനാണ് ചിന്നന്റെ ഹീറോ! രാമേട്ടൻ തന്റെ മക്കളെ പൊന്നു പോലെ നോക്കുന്നത് ചിന്നൻ കണ്ടിട്ടുണ്ട്.

രാമേട്ടൻ എപ്പോഴും പറയും -" പഠിച്ഛ് വളരണം,പഠിക്കാനുള്ള അവകാശം എലാവർക്കും ഉള്ളതാണ്! "

കുഞ്ഞാവയെ എന്തായാലും പഠിപ്പിക്കണം ..ചിന്നൻ മനസ്സിൽ ഉറപ്പിച്ചു!

 

അച്ചുവിന്റെ വീടിന്റെ മുമ്പിലൂടെയാണ് ചിന്നന് പോവേണ്ടത്.

അച്ചു തന്റെ വീടിന്റെ ഉമ്മറത്ത് നിന്ന് കളിക്കുകായായിരുന്നു. അപ്പോഴാണ് ഗേറ്റിന്റെ സൈഡിൽ ആരോ നിന്ന് പരുങ്ങുന്നതു അച്ചുവിന്റെ ശ്രെദ്ധയിൽ പെട്ടത്. അച്ചു ചെന്ന് നോക്കിയപ്പോൾ ഗേറ്റിന്റെ സൈഡിലെ വേസ്റ്റ് കുട്ടയിൽ നിന്ന് ദോശ എടുക്കാൻ നോക്കുന്ന ചിന്നനെയാണ് കണ്ടത്.

"ഏയ് നീ ആരാ ? എന്തിനാ ഈ വേസ്റ്റ് നീ എടുക്കുന്നത് ?" അച്ചു ചോദിച്ചു . പെട്ടെന്ന് അച്ചുവിനെ കണ്ടപ്പോൾ ചിന്നൻ ഒന്നു ഭയന്നു, അച്ചുവിന്റെ പുറകിൽ അവന്റെ അമ്മയും നിൽക്കുന്നുണ്ടായിരുന്നു .

 

"രാത്രിയിലേക് എന്തെങ്കിലും കഴിക്കാൻ ഉണ്ടോ എന്ന് നോക്കിയതാ. എന്റെ വീട്ടിൽ അമ്മയും, ഒരു വാവയും മാത്രമേ ഉള്ളു , ദാ അവിടെയാണ് ഞങ്ങളുടെ വീട്. 

ഈ ദോശ... ഞാൻ എടുത്തോട്ടെ ?"

 

അച്ചു തലയാട്ടി.വേസ്റ്റ് കുട്ടയിൽ കിടന്ന കവറിലെ ദോശ എടുത്ത് ചിന്നൻ വേഗം നടന്നു.

നേരം സന്ധ്യയായിരുക്കുന്നു.

 

അച്ചു അവന്റെ അമ്മയെ നോക്കി .അവന്റെ കണ്ണുകൾ നിറയുന്നത് അവന്റെ അമ്മ കണ്ടു .

അന്ന് കുറേ നാളുകൾക്കു ശേഷം, അച്ചു അവന്റെ അമ്മയേ കെട്ടിപിടിച്ചു. ..കെട്ടിപിടിച്ചു കരഞ്ഞു ..

 

അടുത്ത ദിവസം ചിന്നൻ പതിവ് പോലെ എണീറ്റ വായെയും മുഖവും കഴുകി പുറത്തേക് ഇറങ്ങാൻ നിൽക്കവേ, ഒരു പാക്കറ്റ് അവന്റെ കുടിലിന്റെ മുമ്പിൽ കാണാൻ ഇടയായി.ചിന്നൻ മേലേ പാക്കറ്റ് പൊട്ടിച്ചു നോക്കി . അന്ന് വരെ അവൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു അത് . അവൻ സന്തോഷം കൊണ്ട് ഉള്ളിലേക്കോടി.

 

"നല്ല തൂശനിലയിൽ പൊതിഞ്ഞ ദോശയും ചമ്മന്തിയും ".

 

കുറച്ചു ദൂരെ ഒരു സൈക്കിളിന്റെ "ട്രിം ട്രിം" ഉച്ച ചിന്നൻ കേട്ടു.

 

 

"അമ്മേ ! എനിക്ക് വിശക്കുന്നു !! " ചിന്നൻ സന്തോഷം കൊണ്ട് അലറി.

 

അടുത്ത ദിവസം ദോശയുടെ കൂടെ ഒരു പാക്കറ്റ് കൂടി ചിന്നന് കിട്ടി . പൊട്ടിച്ചു നോക്കിയപ്പോൾ ഒരു ബാഗും,കുറച്ചു പുസ്തകങ്ങളും.

ചിന്നൻ ആ പുസ്തകങ്ങൾ തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു.സന്തോഷം കൊണ്ടും കരച്ചിൽ വരുമെന്നു അന്ന് അവനു മനസിലായി .

 

**** ശുഭം***

" പഠിച്ചു വളരണം,പഠിക്കാനുള്ള അവകാശം എലാവർക്കും ഉള്ളതാണ്! "

 

Srishti-2022   >>  Poem - Malayalam   >>  മുഖമില്ലാത്ത ലിംഗങ്ങൾ

Indu V.K.

IBS

മുഖമില്ലാത്ത ലിംഗങ്ങൾ

വാക്കുകളിൽ കട്ടപിടിച്ചിരുന്ന

മൂകതയെൻ ഹൃദയധമനി -

നുറുക്കി ചോരയിറ്റീടവേ,

വീണ്ടുമാരോ പറഞ്ഞു 'ഞാനും.. '

ഭിത്തിയിൽ മുട്ടിയാ വാക്കുതന്നെ -

യെല്ലാ ദിക്കുമേറ്റു പറയവേ,

ഉള്ളിലേയുള്ളിലെപ്പൊഴോ 

ജീവനോടെ കുഴിച്ചിട്ടിട്ടുമിപ്പോഴും

കരയുന്ന ആ കുഞ്ഞോർമ്മകളു-

മാരുമേ കേൾക്കാതെ പറഞ്ഞീടുന്നു,

ഞാനും, ഞാനും, ഞാനും....

പണ്ടേ പറയാമായിരുന്നില്ലേയെന്ന്,

ആക്രോശിക്കുന്നവരെ കണ്ടപ്പോ -

ഴാണായോർമ്മകളെന്നെത്തേടി വന്നത്;

പെറ്റിക്കോട്ടിട്ട കാലത്തായിരുന്നുവല്ലോ,

നരകയറിയ കൈകളെന്നെയാദ്യം

അരുതാതെ തഴുകിയത്...

അടഞ്ഞിട്ട വാതിലുകൾക്കുള്ളിലല്ല,

മണിമുഴങ്ങുന്ന ദേവ സന്നിധിയിലാണെന്റെ

വളരുന്ന തളിർ നെഞ്ചം,

 അജ്ഞാത കരങ്ങളിൽ പെട്ടുഴലിയത്;

വേദനയാൽ, അതിശയത്താൽ, സംശയത്താൽ,

 തിരിഞ്ഞു നോക്കുന്നേരം,

ആൾക്കൂട്ടത്തിനിടയിലൊരു ഞരക്കം മാത്രം;

അന്ന് മാത്രമല്ല, വീണ്ടും പലപ്പോഴും,

അരുതാത്ത തലോടലുകൾ, 

മുഖമില്ലാത്ത ലിംഗങ്ങളായിരുന്നു;

ആളു നിറഞ്ഞ വീഥിയുടെ അരികു ചേർന്ന്,

കിന്നാരം പറഞ്ഞു ചിരിച്ചും കൊണ്ട്,

കുഞ്ഞു പാവാടയുടെ ഞൊറികളൊതുക്കി,

അമ്മയെ പറ്റി നടക്കുമ്പോൾ

പോലുമെന്നെയല്ല, ഞൊടിയിടയിലവന്റെ കൈകളിലമർന്നയെന്റെ മാറിടം

മാത്രമാണവൻ കണ്ടത്;

ഉള്ളിലെ ക്രോധം കല്ലായവന്റെ

മേലെറിയുമ്പോളമ്മ മനം കലങ്ങിപ്പോയി;

കൂടുന്ന ജനത്തിനിടയിൽ നിന്ന് അമ്മക്കൈകൾ

വലിച്ചു കൊണ്ടു പോരുമ്പോഴും, തീർന്നിരുന്നിരുന്നില്ല,

അമ്മയുടെ ക്രോധവുമെന്റെ അന്ധാളിപ്പും;

പീടികയിൽ നിന്ന് സാധനം വാങ്ങുമ്പോൾ,

വണ്ടിക്കൂലി കൊടുക്കുമ്പോൾ,

എന്തിനാണിങ്ങനെ കൈകൾ തഴുകുന്നത്?

ആരോടാണ് ഞാൻ പരാതി പറയേണ്ടത്?

ആരോരുമില്ലാത്ത വീഥിയിലരുതാത്ത

ചിത്രകൾ കാട്ടി തന്ന ചേട്ടനോടോ?

അതോ വണ്ടിയിൽ നിന്ന് ഇറങ്ങുന്നേരം,

പിൻഭാഗം തഴുകി,

കാതിലരുതാത്തത് പറഞ്ഞ അപ്പൂപ്പനോടോ?

അറയ്ക്കുന്ന തമാശ പറഞ്ഞ അമ്മാവനെ,

ചിരിച്ചു പ്രോത്സാഹിപ്പിച്ച കണ്ടക്റ്ററോടോ?

അതോ പല്ലിളക്കാനെന്ന വ്യാജേന,

കൈകൾ മാറിലൂന്നിയ ഡോക്ടറോടോ?

ഉത്തര കടലാസ്സു തരുമ്പോഴറിയാതെ മുൻഭാഗം മുട്ടുന്ന മാഷിനോടോ?

അശ്ലീലമല്ലിതു കൂട്ടരേ,

ഒരു സാധാരണ കുഞ്ഞു പെണ്ണായി മാറുന്ന,

മുന്നിലേ നടന്ന, നടക്കുന്ന അരുതുകളാണ്;

ഇതാണോ നേർത്തേ പറയേണ്ടിയിരുന്നത്?

എനിക്കു തെറ്റു പറ്റി, 

എന്റേതാണ് തെറ്റ്,

അരുതാത്ത ചെയ്ത ചേട്ടനല്ല,

മാഷല്ല, കണ്ടക്ടറല്ല, പലചരക്കുകാരനല്ല,

ഡോക്ടറല്ല, അമ്മാവനുമല്ല..

പ്രായമില്ലാ പ്രായത്തിൽ,

നേർത്തെ പറഞ്ഞിരുന്നേൽ,

ഇവരെല്ലാം തെറ്റു മനസ്സിലാക്കിയേനെ,

എന്നെ പത്രങ്ങൾ പ്രകീർത്തിച്ചേനെ...

കഷ്ടം, അല്ലാതെന്തു പറവൂ...

കഷ്ടം, അല്ലാതെന്തു പറവൂ...

Srishti-2022   >>  Short Story - Malayalam   >>  അഭയാര്ത്ഥി

Deepu Uday

IBS

അഭയാര്ത്ഥി

നസീമ കണ്ട ലോകം

എന്തൊരു ചൂടാനേ ഇതേഒരു ചെറിയ ഞരക്കത്തോടെ മജീദ് നിലത്തു വിരിച്ച കീറപുതപ്പിൽ നിന്നെ പതുക്കെഎഴുനേൽക്കാൻ നോക്കിശരീരം മൊത്തം വല്ലാത്ത ഒരു നീറ്റൽ,   തല കറങ്ങുന്നതു പോലെ , ഉമ്മാമജീദ്വീണ്ടും നീട്ടി വിളിച്ചുവല്ലാത്ത ദാഹം തൻറ്റെ ചുറ്റുപാടും കണ്ണോടിച്ചു ഒരിത്തിരി വെള്ളമെങ്കിലുംകിട്ടിയിരുന്നെങ്കിൽ എൻ്റെ  പടച്ചോനെചുണ്ടൊക്കെ വല്ലാതെ വരളുന്നു തൻ്റെ പ്രാണൻ ദേഹത്തിൽ നിന്നെവിട്ടുപോകുന്നത് അവനറിയാൻ തുടങ്ങുകയായിരുന്നുഒരു  വിധം വേച് വേച് തകര ഷീറ്റ് കൊണ്ടേ മറച്ച ചുട്ടുപഴുത്ത  മുറിക്കു വെളിയിലേക് അവൻ പതുക്കെ എത്തി.

ജൂൺ മാസത്തിലെ ദില്ലിയിലെ സൂര്യന് മജീദ് എന്ന  റോഹിൻഗ്യ ബാലനോട് ഒരു കരുണയും കാണിക്കേണ്ട ആവശ്യമുള്ളതായി തോന്നിയില്ലഎത്രെയോ പേര്  മഹാനഗരത്തിൽ പല കാരണങ്ങൾ കൊണ്ട് മരിച്ചുവീണിരിക്കുന്നു ഇന്ന് ഇപ്പൊ ഒരാൾ കൂടി അതിലേക്കായി വരുന്നു അത്ര മാത്രം,  കുറച്ചു വിഷമത്തോടെആണെങ്കിലും സൂര്യന്റെ പൂർവാധികം ശക്തിയോടെ റെഫ്യൂജി കോളനിക്  മേൽ തന്റെ ശക്തി കാണിച്ചുതുടങ്ങിതീച്ചൂളയിൽ നിന്നു ഉരുകിയൊലിച് വരുന്ന ലോഹത്തിനേക്കാളും കഷ്ടപെട്ടാണ്  മജീദ് വെളിയിൽഎത്തിയത്തന്റെ ചുറ്റുപാടും ഒന്ന് നോക്കിയത് മാത്രമേ അവനെ ഓര്മയുള്ളുബോധം മറയുന്നതുംപരിചയമില്ലാത്ത രണ്ടു മൂന്ന്   പേര് അടുത്തേക് ഓടി വരുന്നതുമായിരുന്നു   മനോഹര  ഭൂമിയില് ഒരു ജന്മoകൂടി തരുമോ എന്നെ  കവി വിശേഷിപ്പിച്ച  ഭൂമിയിലെ മജീദിറ്റെ അവസാനത്തെ കാഴ്ച്ച.

 

"മജീദെ എണീക്കെ മജീദെ", മജീദിക്കാ നസീമയുടെയും അവന്റെ കൊച്ചനുജത്തി റഹ്മത്തിന്റെയും കരച്ചിൽഅവിടെ കൂടിയ ആരിലും ഒരു വികാരവിക്ഷോഭവും ഉണ്ടാക്കിയില്ലവിശപ്പും ദൈനതയും കൈമുതലായുള്ളറെഫ്യൂജി കോളണിയിൽ ഉള്ളവർ മരണത്തെ അവരുടെ ഒരു ബന്ധുവിനെ പോലെ കാണാൻ ശീലിച്ചുകഴിഞ്ഞിരിക്കുന്നുമരിച്ചു കഴിഞ്ഞാൽ  വിശപ്പിനെ പറ്റി ഓർക്കണ്ടല്ലോ എന്നതാണ് അവരുടെ ഏറ്റവും വലിയആശ്വാസം . തന്റെ അവശേഷിക്കുന്ന ഒരേ ഒരു മകനാണ്  കിടക്കുന്നതനസീമയുടെ മാതൃഹൃദയം വല്ലാതെനൊന്തു പിടച്ചുകഴിഞ്ഞ  ഒരു മാസമായിട് അവൻ ഒരേ കിടപ്പായിരുന്നു   അപകടത്തിന് ശേഷംആ നാളുകളെ പറ്റി ഓർകുമ്പോഴേ നസീമക് ഈ ഭൂമിയിൽ തങ്ങളെ മനുഷ്യരായി ജനിപ്പിച്ച പടച്ചോനോട് ദേഷ്യം തോന്നും എങ്കിലും മക്കളുടെ മുഖമാണ്  കാലം അവളെ മുൻപൊട്ടെ  നയിച്ചിരുന്നത്, പ്രതീക്ഷകൾ ഓരോന്നായി നഷ്ട്ടപെടുകയാണല്ലോ, എങ്കിലും തന്റെ മകനെ കൂടുതൽ കാലം കഷ്ടപെടുത്താതെ അവന്റെ അടുത്തേക്ക് വിളിച്ച പടച്ചോനോടെ അവൾ നിറഞ്ഞ മനസോടെ തന്നെ ദു :ആ ചെയ്തു. നിറമില്ലെങ്കിലും നസീമയുടെ ഓർമകൾ നാഫ് നോട്ടി നദിക്കരയിലെ മനോഹരമാ അവരുടെ ഗ്രാമത്തിലേക്ക് പോയി. വിശപ്പ് എന്ന മഹാ സമസ്യകെ അവിടെയും ഉത്തരമില്ലെഗിലും സമാധാനം ഉണ്ടായിരുന്നു.  വല്ലപ്പോഴും നോട്ടി നദിയിൽ നിന്നും മജീതിന്റെ ബാപ്പ ഒളിച്ചു പിടിച്ചു കൊണ്ട് വരുന്ന മീന ചുട്ടത്തിന്റെ നല്ല ഓര്മകളുണ്ടായിരുനു . നസീമയുടെ ഓർമയിൽ അവൾ ജനിച്ചതും കളിച്ചു വളർന്നതും പിന്നെ മജീദിന്റെ ബാപ്പാനെ നികാഹ് കഴിച്ചതും  അഞ്ച് പൈതങ്ങളുടെ ഉമ്മയായതും എല്ലാം ആ ആര്കാന് താഴ്വാഴത്തിലായിരുന്നു. സ്വന്തം  ജനിച്ചിട്ടും അവരെ ആ നാട്ടിലുള്ളവർ എല്ലാം  ശത്രു രാജ്യത്തിലുള്ളവരെ പോലെ ആയിരുന്നു കണ്ടിരുന്നതെ. റോഹിൻഗ്യ എന്ന അവരുടെ വിളിപ്പേരിനെ നസീമ വല്ലാതെ ഭയപ്പെട്ടിരുന്ന  നാളുകൾ കൂടി ആയിരുന്നു കഴിഞ്ഞ കലാപ കാലം. പട്ടാളക്കാർ കൂട്ടത്തോടെ അവരുടെ തന്നെ നാട്ടുകാർ കൂടി ആയ തങ്ങളെ എന്തിനാണ് ആക്രമിച്ചതെന്ന് ഇപ്പോഴും അവൾക്കറിയില്ല .യുദ്ധം എപ്പോഴും ആണുങ്ങൾക്ക് അവരുടെ മേല്കോയിമ കാണിക്കാനുള്ള ഒരവസരമായിട്ടാണ് അവൾക് എപ്പോഴും  തോന്നിയിട്ടുള്ളതാണ് , പക്ഷേ കഷ്ടപ്പെടുന്നത് മൊത്തം ഞങ്ങൾ സ്ത്രീകളും കുട്ടികളും മാത്രം ലോകത്തിലെ എല്ലാ ആണുങ്ങളെയും അവൾ വെറുത്തു.  വെറുപ്പിനിടയിലും അവൾക് ഒരിക്കലും മജീദിന്റെ ബാപ്പാനെ മാത്രം വെറുക്കാൻ പറ്റാറില്ല. ആ കലാപത്തിൽ പെട്ടു എല്ലാവരും മരിച്ചു പോകും എന്നെ വിചാരിച്ചതാണ്, തന്റെ ഭർത്താവിന്റെ ധൈര്യവും ചങ്കുറപ്പും ഒന്നു കൊണ്ടാണ് ജീവനോടെ അവശേഷിച്ച രണ്ടു കുട്ടികളെ എങ്കിലും രെക്ഷികാൻ കഴിഞ്ഞത് . ഇപ്പൊ ഒരാൾ കൂടി പടച്ചോന്റെ അടുത്തേക് പോയി ഇനി ഞങ്ങൾക്ക് റഹ്മത് മാത്രം, നസീമക്ക് എന്തെന്നില്ലാത്ത  ഭയം തോന്നി,ഈ  ഇന്ത്യ മഹാരാജ്യത്തിലും രക്ഷ ഇല്ല എന്നാണോ. അവരുടെ പേരിൽ എന്തോ കേസ് നടക്കുന്നുണ്ടന് കഴിഞ്ഞ ആഴ്ച അവിടെ വന്ന റഹിം സർ പറഞ്ഞതായി അവൾ ഓർമിച്ചു.റഹിം സർ മാത്രമാണ് നഗരത്തിൽ നിന്നെ കോളനിയിൽ വന്ന്  അവരുടെ കാര്യങ്ങൾ അന്വേഷിച്ചിരുന്ന ഒരേ  വ്യക്തി.

റഹിം കണ്ട ലോകം

മറ്റുള്ളവർ  ചെയ്ത  തെറ്റിന് ജീവിച്ചിരിക്കുന്ന ബാക്കി ഉള്ളവരെ മൊത്തം വേട്ടയാടുന്നത്  എന്ത് നീതിയാണ്. വിവരമുള്ള മനുഷ്യരുടെ നീതി വ്യവസ്ഥ കുറച്ചു മൃഗീയം തന്നെ അന്ന് റഹിമിന് തോന്നി. സഹകജീവികളോട് സ്നേഹം വേണം എന്നാണ് എല്ലാ മതങ്ങളും ആചാര്യന്മാരും പഠിപ്പിച്ചിട്ടുള്ളതാണ് പക്ഷേ യഥാര്തത്തില് ഇവിടെ നടക്കുന്നത് ചില മനുഷ്യരുടെ സ്വാർത്ഥ താല്പര്യങ്ങളും അവരുടെ ആവശ്യത്തിനനുസരിച്ചു് മഹത് വചനങ്ങൾ വളച്ചൊടിച്ചു പാവം മനുഷ്യരുടെ മേൽ അവർ പോലും അറിയാതെ അടിച്ചേല്പിക്കപ്പെടുകയുമാണ്. ഇതിനെല്ലാം ഒരവസാനമില്ലേ എന്റെ ദൈവമേ, റഹിം അറിയാതെ ദൈവത്തിനെ വിളിച്ചു പോയി. റഹീമിന്റെ തത്വശാസ്ത്രപ്രകാരം ദൈവത്തിനേക്കാളും കൂടുതൽ ഈ ഭൂമിയിൽ  മാറ്റം കൊന്ടു വരാൻ സാധിക്കുന്നതു മനുഷ്യന് തന്നെ ആണ്. രാഷ്ട്രപിതാവിന്റെ ആശയത്തിൽ  ആകൃഷ്ടനായാണ് താൻ ഈ സാമൂഹിക പ്രവർത്തനം എന്നെ   ബാക്കിഉള്ളവർ  കാണുന്ന  ഈ പണിക്കു ഇറങ്ങിയത്. സ്വന്തം ഉപ്പാന്റെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ " ഓന്റെ തല തിരിഞ്ഞു പോയി റുഖിയ , നീ എങ്ങനെ ഒരു ശൈത്താന് ജന്മം കൊടുത്തിട്ടില്ല എന്ന് വിചാരിച്ചാൽ മതി".  ജെ.ണ് യൂ വിൽ നിന്ന് പഠിച്ചിറങ്ങിയ  തനിക്കു നല്ലൊരു ജോലി കിട്ടാൻ പ്രയാസമൊന്നും തന്നെ ഇല്ല, പക്ഷേ പടച്ചോൻ  കാണിച്ചു തന്ന വഴി ഇതാണ്, ഇനി ഒരു തിരിച്ചു നോട്ടം ഇല്ല. ഉമ്മാനെ പറ്റി  ഓർക്കുമ്പോൾ മാത്രമേ വിഷമമുള്ളൂ .

 തനിക് കുറേ ഏറെ കാര്യങ്ങൾ പുലരുന്നതിനു മുൻപേ ചെയ്തു തീർക്കാനുണ്ട്.  ബർമയിൽ നിന്ന് വന്ന ആ ഏഴു കുടുംബങ്ങളെ കുറച്ചോർത്തപ്പോൾ അയാളുടെ കണ്ണിൽ ഇരുട്ട് കയറുന്നതു  തോന്നി. കീറ പുതപ്പിനു മുകളിൽ ദേഹം മൊത്തം നീര് വെച് വേദന കൊണ്ട് തളര്ന്നെ ഉറങ്ങുന്ന കുഞ്ഞു മജീദിന്റെ മുഖം  നേർത്ത വിങ്ങലായി അയാളുടെ മനസ്സിൽ ഉരുകാൻ തുടങ്ങിയിട്ട് നാളേറെയായി. അവസാന ശ്രെമം എന്ന നിലയിൽ ആണ് കോടതിയെ  സമീപിച്ചത് ,പക്ഷേ എല്ലാ പ്രദീക്ഷയും അസ്ഥാനത്തായി . അവരെ  തിരിച്ചു അവരുടെ കലാപഭൂമിയിലേക്കു കയറ്റി അയക്കാനാണ് അവസാന കോടതി വിധി.ഇത് അവരെ അറിയിക്കാനുള്ള ശക്തി ഇല്ലാത്തതു കൊണ്ട്  ഞാൻ  ഭീരുവിനെ പോലെ ഓരോന്നാലോചിച്ചു കൊണ്ടിരിക്കുന്നു . കുടിയിരിപ്പു ഭീഷണി നേരിടുന്ന അടുത്ത കോളനിയിലെ ആൾക്കാരെ എങ്കിലും രക്ഷിക്കണം തനിക്ക് . മറ്റവരെ പറ്റി ആലോചിച്ചിരുന്നാൽ ഇനി ഒന്നും നടക്കില്ല,ഒളിച്ചോട്ടമാണെന്നറിയാം പക്ഷേ ഇതല്ലാതെ വേറെ ഒരു വഴിയും ഇല്ല. ഒരു തരത്തിൽ പറഞ്ഞാൽ മലയാളിയായ താനും ഈ നാട്ടിൽ ഒരഭയാർത്രീ ആണ് .

 

ബിജേന്ദർ കണ്ട ലോകം

എത്ര ചൂടുണ്ടെങ്കിലും കിടന്നുകഴിഞ്ഞാൽ അടുത്ത് ഒരു പടക്കം  കൊണ്ട് പൊട്ടിച്ചാൽ പോലും അറിയില്ല എന്ന് കുസുമം പറയാറുള്ളത് ബിജേന്ദർ ഓർത്തു . പക്ഷേ ഈ രാത്രി അയാൾക് ഒരു പോള കണ്ണടക്കാൻ കഴിയുമെന്ന് തനിക് തോന്നുന്നില്ല. ഒരു നെടുവീർപ്പോടെ തന്റെ ചാർപ്പായയിൽ നിന്ന് എഴുന്നേറ്റ് തന്റെ താഴേ കിടക്കുന്ന ഭാര്യയെയും മൂന്ന് മകളെയും നോക്കി. ഈ മഹാനഗരത്തിൽ മൂന്ന് വര്ഷം മുന്പെത്തുമ്പോൾ എല്ലാവരെയും പോലെ തനിക്കും കുറെ സ്വപ്നങ്ങൾ ഉണ്ടായിരുന്നു. എത്ര സുന്ദരമായിരുന്നു  തങ്ങൾ ജനിച്ചു വളർന്ന ഗ്രാമം. ഗോതമ്പ് വയലുകളും നിറഞ്ഞൊരുകുന്ന മാ ഗംഗയുടെ കൈവഴിയും കന്നുകാലികളും എല്ലാം കൊണ്ടും ഒരു സ്വർഗം ആയിരുന്നു . എത്ര പെട്ടന്നാണ് കാര്യങ്ങൾ മാറിയത് . നീണ്ട നാല് വർഷത്തെ വരൾച്ച എല്ലാ സൗഭാഗ്യവും ഒറ്റയടിക്ക് കൊണ്ട് പോയി. ഗ്രാമവാസികൾ ഓരോരുത്തരായി ഓരോ സ്ഥലങ്ങളിലേക്ക് മാറി പോയി തുടങ്ങി. തങ്ങളെ പോലെ ഉള്ള കുറച്ചു പേർ മാത്രം അവിടെ ആയി. അപ്പോഴാണ്‌ പുതുതായി വന്ന ഗവണ്മെന്റ് വലിയ ഒരു റോഡ് അത് വഴി നിർമിക്കാൻ തുടങ്ങിയതു . കൃഷിയിടങ്ങളുടെ നടുവിലൂടെ ആണത്രേ പുതിയ റോഡ് , കേട്ടപ്പോൾ മനസൊന്നു ഞെട്ടി . റോഡ് വന്നാൽ കൃഷി എങ്ങനെ ചെയ്യും എങ്ങനെ തന്റെ കുട്ടികൾ ഭക്ഷണം കഴിക്കും, എന്ത് ജോലി ചെയ്യും. എല്ലാം ശെരിയാകും അന്ന് തന്നെ വിചാരിച്ചു , പക്ഷേ ഭൂമിദേവിയും എല്ലാവരെയും ചതിച്ചു , ആ വർഷവും കൊടും വരൾച്ച തന്നെ.അവസാനത്തെ പ്രതിഷേധവും അങ്ങനെ കാറ്റിൽ അലിഞ്ഞില്ലാതായി .കിട്ടിയ വിലക്കെ തന്റെ ഇരുപതേക്കർ സ്ഥലം ഗവണ്മന്റ്റ്യന് കൈമാറുമ്പോൾ ബിജേന്ദറിന്റെ

കൈകൾ വിറക്കുന്നുണ്ടായിരുന്നു.പിതാമഹമാരായിട്ട് തലമുറകളായി കൃഷി ചെയ്ത് കുടുംബം നോക്കി ജീവിച്ചിരുന്ന സ്ഥലമാണ് താൻ ഒറ്റയടിക്ക് കൊടുക്കുന്നത് അവർ ഒരിക്കലും എന്നോട് ക്ഷമിക്കുന്നുണ്ടാകില്ല. പക്ഷേ ഇനി തന്റെ ഒരു തലമുറ ജീവനോടെ ഉണ്ടാവണമെങ്കിൽ ഇതല്ലാതെ വേറെ ഒരു വഴിയും ഇല്ല .

 

ലജ്പത് നഗറിലെ കോളനിയിൽ ഒരു റൂം വാങ്ങിക്കുമ്പോൾ കുറെ ഏറെ പ്രദീക്ഷകൾ അയാൾക്കേ ഉണ്ടായിരുന്നു . എല്ലാം അവസാനിക്കാൻ പക്ഷേ കുറച്ചു നാളുകൾ മാത്രമേ വേണ്ടി വന്നുള്ളൂ. നഗരവത്ക്കരണത്തിന്റെ ഭാഗമായിട്ട് കോളണിയിലുള്ള ആള്ക്കാകെ മുഴുവൻ മാറ്റി പാർപ്പിക്കാൻ തീരുമാനിച്ച ഗവണ്മെന്റ് നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം തന്നെ ഉണ്ടായി.എല്ലാം കണ്ട ബിജേന്ദറിന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി മാത്രം. അയാൾ എത്ര പ്രതിഷേധം തന്റെ ഗ്രാമത്തിൽ തന്നെ കണ്ടിരിക്കുന്നു . എല്ലാം വെറും പോയ് മുഖങ്ങൾ , പാവങ്ങളുടെ കൂടെ ആരും കാണില്ല .മുൻപ് കൃഷി ചെയ്‌തെങ്കിലും കുടുംബം നോക്കാമായിരുന്നു., ഇപ്പൊ എല്ലാം സാധനവും മേടിക്കണം , കൂടെ കിടപ്പാടം വരെ പോകുമോ എന്നുള്ള സംശയവും. ഈ രാജയത്തിനു പാവപ്പെട്ടവരെ വേണ്ടേ , കർഷകരെ വേണ്ടേ .. എല്ലാവരും തങ്ങളെ ഇല്ലാതാക്കിയതിൽ ഒരു കാലത്തു ദുഖിക്കും അയാൾ മനസ്സിൽ തന്നോട് തന്നെ പറഞ്ഞു..

ആട്ടക്കലാശം

മൂന്ന് അടിയന്തര ഉത്തരവുകൾ ആണ് ലോധി കോളനി പോലീസ് സ്റ്റേഷനിൽ ആ രാത്രി എത്തിയത് - അനധികൃതമായി ഇന്ത്യയിലേക്കു കടന്നു കയറിയ റോഹിൻഗ്യൻ കുടുംബങ്ങളെ വെസ്റ്റ് ബംഗാൾ പോലീസിന് കൈമാറുക, മാറാനുള്ള സമയപരിധി കഴിഞ്ഞും വെസ്റ്റ് കോളനി സൈഡിൽ താമസിക്കുന്ന കുടുംബങ്ങളെ ഒരാഴ്ച്ചകകം മാറ്റി പാർപ്പിക്കുക അതിനു വേണ്ടിയുള്ള പോലീസ് സഹായം ഉദ്യോഗസ്ഥർക്കു കൊടുക്കുക, അർബൻ നക്സലിസം  എന്ന പുതിയ ഒരു സംഘടിത പ്രവർത്തനം ഗവണ്മെന്റിന്റെ  ശ്രദ്ധയിൽ  പെട്ടിട്ടുണ്ട്  രാജ്യ ദ്രോഹമാണ് അവർ ചെയ്യുന്നത് റഹിം എന്ന യുവാവ്  ആ സംഘടനയിൽ പ്രവർത്തിക്കുന്നതായി തെളിഞ്ഞിട്ടുണ്ട് അവനെ ഇത്രെയും പെട്ടന്ന് കസ്റ്റഡിയിൽ എടുക്കുക ...

 

എവെർത്തിങ് ഹാസ് ബീൻ ഫിഗ്രേഡ് ഔട്ട് ,എസ്സ്സപ്റ്റ് ഹൌ ടു ലിവ് - ജീൻ പോൾ

Srishti-2022   >>  Short Story - Malayalam   >>  വാർദ്ധക്യം

Indu V.K.

IBS

വാർദ്ധക്യം

മൊബൈൽ അലാറത്തിന്റെ ശബ്ദം കേട്ട് പകുതി മുറിഞ്ഞ ഉറക്കത്തിൽ നിന്ന് ചാടിയെണീറ്റു. സമയം അഞ്ചര. പതിവു  പോലെ, അടുത്തു കിടന്ന മകളേയും ഭർത്താവിനേയും  വിളിക്കാതെ ശബ്ദം ഉണ്ടാക്കാതെ ഇരുട്ടത്ത് തപ്പിത്തടഞ്ഞ് കുളിമുറിയിലേക്ക്  വേച്ച് വേച്ച് നടന്നു. വെളിച്ചമിട്ട് അകത്തു കയറി. കണ്ണാടിയിലേക്ക് നോക്കി. യാന്ത്രികമായി, പാതിയടഞ്ഞ മിഴികൾ കൊണ്ട് ബ്രഷും പേസ്റ്റുമെടുത്തു. രണ്ടു തവണ ബ്രഷ് പല്ലിൽ ഉരച്ചപ്പോൾ ഉറക്കം തലയിൽ നിന്നിറങ്ങി പോയി. കണ്ണാടിയിലിപ്പോൾ മുഖം കൂടുതൽ വ്യക്തമായി കാണാം. കണ്ണുകൾ കുഴിയിലേക്കിറങ്ങി. അലങ്കോലപ്പെട്ട മുടിയിഴകൾ വായയിൽ ബ്രഷ് കടിച്ചു പിടിച്ച് കൈകൾ കൊണ്ട് തൂർത്ത് കെട്ടി. തൊട്ടപ്പോൾ തന്നെ കൂടെ പോന്ന മുടിക്കെട്ട് കൈയ്യിലും തറയിലുമായി എന്നെ നോക്കി ചിരിച്ചു. കാലം വഴിതെറ്റി വന്ന് ചാർത്തിയ വെള്ളക്കറ മുടിയിൽ നിറയെ പറ്റിയിരുന്നു. മനസ്സിനും ശരീരത്തിനും വാർദ്ധക്യം ബാധിച്ചു തുടങ്ങിയിരിക്കുന്നു.

 

അപ്പോഴാണ് പറ്റിപ്പോയ അമളിയോർത്തത്. ഇന്ന് ഞായറാഴ്ചയാണ്. കഴിഞ്ഞ ആഴ്ച നാട്ടിൽ പോകാൻ വച്ച അലാറം കെടുത്താൻ മറന്നു. ശ്ശെ ഉളള ഉറക്കവും പോയി. പതുക്കെ അവിടെ നിന്നിറങ്ങി അപ്പുറത്തെ മുറിയിലെ ലൈറ്റിട്ടു. മൊബൈൽ കയ്യിലുണ്ടല്ലോ. അറിയുന്നതും അറിയാത്തതുമായ കുറേ എഴുത്തുകാരുടെ കൃതികൾ മുന്നിലൂടെ ഒഴുകി പോയി. ഇടയ്ക്ക് കണ്ണു കലങ്ങി, ഇടയ്ക്ക് ചിരിച്ചു, ഇടയ്ക്ക് മനസ്സ് പ്രണയാർദ്രമായി... ജനൽ പാളിയിലൂടെ സൂര്യ രശ്മികൾ പതുക്കെ അരിച്ചിറങ്ങാൻ തുടങ്ങി... മരംകൊത്തി ജനാലയിൽ വന്ന് കൊട്ടി വിളിച്ചു. അവളുടെ പ്രതിബിംബം കണ്ട് കൊക്കുരുമിയതാണോ? അതോ ആട്ടിപ്പായിച്ചതോ? അറിയില്ല.

 

പെട്ടെന്ന് കയ്യിലിരുന്ന് മൊബൈൽ പാടാൻ തുടങ്ങി, അമ്മയാണ്.

 

"ടീ, നീയെന്താ പതിവില്ലാതെ ഇത്ര നേർത്തെ ഓൺലൈൻ?"

 

"ഒന്നുമില്ലമ്മാ, നേർത്തേ എണീറ്റു.... അമ്മയെന്താ രാവിലെ ??"

 

"വെറുതെ, ഞാൻ ഇന്നലെ അയച്ച ഗുഡ് നൈറ്റ് മെസേജ് നീ കണ്ടോ നോക്കാൻ കേറിയതാ നെറ്റിൽ. അപ്പോളാ ഓൺ ലൈൻ കണ്ടേ. എന്തേലും വിഷമം ഉണ്ടോന്ന് പേടിച്ചു. "

 

"ഒരു വിഷമവുമില്ല.... " അപ്പോഴേക്കും കണ്ണു നിറഞ്ഞു. ഇതാണീ കണ്ണിന്റെ കുഴപ്പം. സ്നേഹം വന്നാലും സന്തോഷം വന്നാലും കരച്ചിൽ വന്നാലുമിങ്ങനെ നിറഞ്ഞൊഴുകും. ഒരു കാര്യവുമില്ലെന്നേ.

 

"ടീ, വല്യച്ഛന്റെ അമ്മയ്ക്ക് സുഖമില്ല. ഞങ്ങളങ്ങോട്ട് പോകുന്നുണ്ടിന്ന്. "

 

" ആണോ? ഞാനുമുണ്ട്." അമ്മ അതിശയിച്ചു പോയിട്ടുണ്ടാവും. ഓരോ സ്ഥലങ്ങളിലും പോകുമ്പൊ പറയാറുണ്ട്, പക്ഷെ നിർബന്ധിക്കാറില്ല. ശനിയും ഞായറും നല്ല പണിയാവും വീട്ടിൽ. എവിടേലും പോയാൽ എല്ലാം അവതാളത്തിലാവും. പക്ഷെ അമ്മൂമ്മ എനിക്കൊത്തിരി ഇഷ്ടമായിരുന്നു.

 

വർഷങ്ങൾക്ക് മുമ്പ് വല്ല്യമ്മയുടെ മകളുടെ കുഞ്ഞിനെ ശുശ്രൂഷിക്കാൻ വന്നതാണീ അമ്മൂമ്മ. ഞങ്ങളുടെ വീടിനടുത്താണ് അവർ താമസിച്ചിരുന്നത്. കോളേജിലായിരുന്നു അന്നു ഞാൻ. വൈകിട്ട് വീട്ടിൽ വന്ന് ബാഗ് വച്ച് നേരെ ചേച്ചീടെ വീട്ടിൽ പോകും. പറയുന്ന കേൾക്കുമ്പോൾ നിങ്ങൾ വിചാരിക്കും നല്ല ദൂരമുണ്ടെന്ന്. ഞങ്ങളുടെ വീട്ടിൽ നിന്ന് കാലെടുത്ത് വച്ചാൽ ചേച്ചീടെ വീട്. പോക്കെന്തിനാന്നോ? വാവേടെ കൂടെ കളിക്കാൻ. മുകളിലത്തെ നിലയിൽ ആണ് അവർ വാടകയ്ക്ക് താമസിച്ചിരുന്നത്. ഞങ്ങളുടെ കാൽ പെരുമാറ്റം കേട്ടാൽ ഒന്നര വയസ്സുള്ള അവൻ ഓടി വരും. ഓടിയെത്തും മുന്നേ ഒറ്റച്ചാട്ടമാണ്. പൊതുവേ പെൺകുഞ്ഞുങ്ങളെ മാത്രം ഇഷ്ടമായിരുന്ന ഞങ്ങൾ ചേച്ചി അനിയത്തിമാർക്ക് ആൺകുഞ്ഞുങ്ങളെ  ഇഷ്ടമാക്കിയത് അവനാണ്. അവൻ മാത്രമായിരുന്നില്ല അവിടെ എനിക്ക് പ്രിയപ്പെട്ടത്. അമ്മൂമ്മയുടെ നാട്ടുവർത്തമാനങ്ങളും നാടൻ പാട്ടുകളും. ആഹാ നല്ല വരിക്ക മാങ്ങയുടെ മാധുര്യമുളള നാടൻ പാട്ടുകൾ താളത്തിൽ അമ്മൂമ്മ കൈകൊട്ടി പാടിത്തരും. പിന്നെ അവന് കൊടുക്കാൻ വച്ചിരിക്കുന്ന ബിസ്ക്കറ്റൊക്കെ കഴിച്ചങ്ങനെ ഇരിക്കും. വിളക്കു കൊളുത്താൻ നേരം അമ്മ വിളിക്കും വരെ അവിടെ തന്നെ. ബാൽക്കണിയിൽ അവനേയും കളിപ്പിച്ചങ്ങനെയിരിക്കും. ഞങ്ങൾ കുഞ്ഞായിരുന്നപ്പോൾ അമ്മൂമ്മമാരൊന്നും കൂടെയുണ്ടായില്ല. അതു കൊണ്ട് തന്നെ ഒരു അമ്മൂമ്മയുടെ സ്നേഹം ശരിക്കും ആസ്വദിക്കുകയായിരുന്നു ഞങ്ങൾ.

 

പിന്നീട് അവർ താമസം മാറി. വല്ല കല്ല്യാണങ്ങൾക്കും കണ്ടാലായി. എവിടെ വച്ച് കണ്ടാലും കുശലം ചോദിക്കും. ചുണ്ടുകൾ കവിളിലോട്ടടുപ്പിച്ച് ശ്വാസം വലിച്ചെടുക്കുമ്പോലെ മുത്തം തരും. വെറ്റിലയുടെ നറുമണം കവിളിൽ ബാക്കി വയ്ക്കുന്ന മുത്തങ്ങളിന്ന് അന്യം നിന്നു പോയെന്നു തോന്നുന്നു.

 

"ഇപ്പൊ ആരേയും ഓർമ്മയില്ലെന്ന്..."

 

കാറിലിരിക്കുമ്പോൾ അമ്മ പറഞ്ഞു.

 

" ഉം.... " ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ കാറിന്റെ ചില്ലുകളിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.

 

പണ്ട് ഓണാവധിക്കാലത്ത് വന്നിട്ടുള്ള വീടാണ്. ഓലമേഞ്ഞ പഴയ വീട്. മുറ്റത്ത് നിറയെ മാവുകൾ. അന്ന് ഞങ്ങൾ കുളത്തിൽ പോയി കുളിച്ചു. രാവിലേ വഴി നീളെ നടന്ന് പൂവുകൾ ശേഖരിച്ച് ചാണകം മെഴുകിയ തറയിൽ അത്തമിട്ടു. പേരയ്ക്കയും, മാങ്ങയും, ചാമ്പയ്ക്കയുമൊക്കെ കഴിച്ചു. പിന്നെ അമ്മൂമ്മയുടെ സ്പെഷ്യൽ നെല്ലിക്ക അച്ചാറ്. ഇതൊക്കെ സിറ്റിയിൽ ജനിച്ചു വളർന്ന ഞങ്ങൾക്ക് എന്നും മനസ്സിൽ സൂക്ഷിക്കാവുന്ന ഓർമ്മകളായിരുന്നു.

 

" ഇതു കഴിഞ്ഞുള്ള അടുത്ത വളവ്. " കൂടെയുണ്ടായിരുന്ന വല്ല്യമ്മ വഴി പറഞ്ഞു.

 

"വഴിയാകെ മാറി. " കാറോടിച്ചിരുന്ന അച്ഛൻ പറഞ്ഞു.

 

" വീടും..." വീടിനു മുന്നിലെത്തിയപ്പോൾ ഞാൻ കൂട്ടി ചേർത്തു. പഴയ വീടിന്റെ സ്ഥാനത്ത് പുത്തൻ കെട്ടിടം.

 

ടൈയിൽസ്സിട്ട തറയിലൂടെ അകത്ത് കടന്നു. അവിടെ കട്ടിലിൽ കിടക്കുകയാണ് അമ്മൂമ്മ. തൊട്ടടുത്ത് മകൻ കിടപ്പുണ്ട്. വല്ല്യച്ഛന്റെ സഹോദരൻ. ഞങ്ങളെ കണ്ടതും മാമനെണീറ്റു.

 

" ഞാൻ അടുത്തു തന്നെ കിടക്കും, ഇല്ലേൽ എവിടേലും തന്നെയെണീറ്റു നടക്കും. കണ്ടില്ലേ, തലയിലെ പാട്? കണ്ണു നേരെ കാണാൻ വയ്യ."

 

അമ്മൂമ്മ പതുക്കെ എണീറ്റിരുന്നു. നരച്ച മുടി പറ്റേ വെട്ടിയിരിക്കുന്നു. രാവിലെ കുളിച്ച് ചന്ദനക്കുറി ഇട്ടു ചിരിച്ചു കൊണ്ട് നിൽക്കുന്ന അമ്മൂമ്മയുടെ രൂപം മനസ്സിൽ വന്ന് പോയി.

 

"ആരാന്ന് മനസ്സിലായോ അമ്മൂമ്മേ? " ചുക്കിച്ചുളിഞ്ഞ കൈക്കുള്ളിൽ എന്റെ കൈ തിരുകി ഞാൻ ചോദിച്ചു.

 

എന്റെ ചോദ്യത്തിനുത്തരം പറയാതെ എന്റെ മോളോട് ചോദിച്ചു.

 

" നിന്റെ പേരെന്താ? പാട്ടു പാടാനറിയാമോ?"

 

"പാടു പാടി ഉറക്കാം ഞാൻ...." നല്ല ഈണത്തിൽ പാട്ടു അമ്മൂമ്മ പാടി നിറുത്തി. അവിടെയിരുന്ന എല്ലാവരുടേയും മനസ്സൊന്നു കുളിർത്തു.

 

ആറ്റിയെടുത്ത ചായ ഞങ്ങളോടൊപ്പം ഒത്തിരി നിർബന്ധിച്ചപ്പോൾ കുടിച്ചു.

 

"കട്ടി ഭക്ഷണം കഴിക്കാറേ ഇല്ല." മാമൻ പറഞ്ഞു.

 

ഞാനടുത്ത് ചെന്ന് താടിയിൽ പിടിച്ച് ചോദിച്ചു.. "എന്നെ ഓർമ്മയില്ലല്ലേ. നമ്മളായിരുന്നില്ലേ കൂട്ട് ." ഒന്നും മിണ്ടാതെ തലയാട്ടിയിരുന്നു. കാലു തൊട്ട് നെറുകയിൽ വച്ച് അവിടെ നിന്നിറങ്ങി.

 

തിരികെ പോരുമ്പോൾ വെള്ളി മുടികൾ കാറ്റിനൊപ്പം നൃത്തം വയ്ക്കുന്നുണ്ടായിരുന്നു. എന്റെ അവസാന കാലത്ത് എന്റെ ഓർമ്മകളിൽ വിതുമ്പുന്ന ആരെങ്കിലുമുണ്ടാകുമോ? ആരുടെയെങ്കിലും മനസ്സിൽ നനുത്ത ഓർമ്മകളിലിടം പിടിക്കാനെന്തെങ്കിലുമുണ്ടോ എന്റെ ജീവിതത്തിൽ? ഉണ്ടാകുമായിരിക്കും അല്ലേ? പറഞ്ഞില്ലേ എന്റെ കണ്ണുകൾക്ക് എന്തോ പ്രശ്നമുണ്ട്. വീണ്ടും നിറഞ്ഞൊഴുകുന്നു.

Subscribe to IBS