Skip to main content
Srishti-2022   >>  Short Story - Malayalam   >>  വർത്തമാനം

Glady Selvaraj

Servntire Global Pvt Ltd

വർത്തമാനം

വർത്തമാനം

 

ആരാവാരങ്ങൾക്കിടയിൽ എവിടേയോ അവൾ നിദ്രയുടെ ഏകാന്ത സുഖത്തിലേയ്ക്ക് വഴുതി വീണിരുന്നു . എപ്പോഴും അവൾ സുരക്ഷിതയാകാറുള്ള തൻ്റെ ഉള്ളറയിലേയ്ക്ക്‌. ഉറക്കത്തിൻ്റെ തട്ടിലെവിടെയോ വീണ പഴുതിലൂടെ അവൾ അനുഭവങ്ങളുടെ കൊടുംകാട്ടിൽ തെന്നിവീണു. ഞരക്കത്തിലും തേങ്ങലിലും തുടങ്ങിയ ആ പ്രയാണം പിന്നെവിടെ വച്ചോ ഓർമകളെ അടർത്തിയെടുത്തു.

 

ഓർമ്മയുടെ ശകലം കുറിച്ച് വച്ച നാൾ മുതൽ ജീവിതത്തോട്‌ മല്ലയുദ്ധം ചെയ്തു വാങ്ങിയ വിജയങ്ങൾ വരെ അവൾ കണ്ടു.ജീവിത വഴിയിൽ കണ്ടുമുട്ടിയവർ,വിജയപാതകൾ വഴികാണിച്ചവർ, നാൾവഴിയിൽ പിച്ചിച്ചീന്തിയവർ, അങ്ങനെ പലരെയും അങ്ങ് ദൂരെ അവൾ കണ്ടു .എന്നാൽ ചിലർ മാത്രം, വളരെ ചിലർ മാത്രം ഓർമയിൽ ചേർന്നു നിന്നു.

 

ആ ജീവിതയാമം അങ്ങിങ്ങു മുറിപ്പെട്ടു നഷ്ടമായിരുന്നതിനാലാകാം ചിത്രങ്ങൾക്ക് ഒരു ഒഴുക്കില്ലായിരുന്നു.

 

ഇരുളിൻ്റെ മറവിൽ ആ ചെറിയ കൂരയിൽ ഇഴഞ്ഞു കേറുന്ന പുരുഷ മണത്തെ ഭയന്ന ബാല്യം. സ്വന്തം മാനവും നഷ്ടപ്പെട്ടേയ്ക്കാം എന്ന തിരിച്ചറിവിൽ ഒളിച്ചോടിയ കൗമാരം. തന്നോളം വേദന കൊണ്ട് വളർന്ന ഒരു സമൂഹത്തിലെ കണി ആയതിനാലാകാം തന്നെ കൈതാങ്ങാൻ സുരക്ഷിത താവളം ആകില്ല എന്ന തിരിച്ചറിവിൽ എത്തിയത്.

 

എന്നാൽ രാജ്യത്തിൻ്റെ തെരുവോരങ്ങൾ വീടിൻ്റെ ചുവരിനെക്കാൾ ക്രൂരമാണ് എന്ന തിരിച്ചറിവിൽ നിന്നാണ് അനാഥാലയത്തിൻെ പടിയോരത്തെ അഭയം പ്രാപിക്കാൻ തീരുമാനിച്ചത് .അനാഥത്വത്തിൻ്റെ വില സമൂഹത്തിൽ കുറച്ചിൽ ആണെന്ന് തിരിച്ചറിഞ്ഞെങ്കിലും അക്ഷരങ്ങളോടുള്ള പ്രണയം പാതയിലെ ചരൽകല്ലുകളെ പൂമെത്തയാക്കി.

 

അനാഥാലയത്തിൻ്റെ ചുവരുകളിൽ വിപ്ലവത്തിൻ്റെ സ്വരം ഉയർത്തേണ്ടി വന്നപ്പോൾ തെരുവിൻ്റെ മകൾ ആകാൻ വീണ്ടും വിധി ചോദിച്ചു വാങ്ങി. സത്യധർമബോധത്തിനു ഹരിചന്ദ്ര കഥയോളം രുചി ഇല്ലാതാകുന്നതും ക്രൂരതയുടെ കാലൊച്ച ഭയന്ന് ജീവൻ ചുമന്നു ഓടുന്നതും ആയിരുന്നു പരിണാമം. ഓട്ടത്തിനൊടുവിൽ അഭയം തേടിയത് ഏതോ ഒരു നാടോടിക്കൂട്ടത്തിൽ ആയിരുന്നു. ഇരുട്ടിൻ്റെ മറവിലെ ക്രൂരതയ്ക്ക് ഇരയാകാതിരിക്കാൻ ആ പാതിരാത്രിയിൽ വഴിയോരത്തു അഭയം തേടിയ അവൾ സമാധാനം മിന്നൽ വേഗേ ഭയരൂപം പ്രാപിക്കുന്നത് തൊട്ടറിഞ്ഞു.

 

അഭയത്തിൻ്റെ അങ്ങേത്തലയ്ക്കൽ ഒരു പുരുഷൻ! സ്വന്തം ജീവിതം കാർന്നു തിന്നാൻ താൻ തന്നെ ഒരു അവസരം ഒരുക്കിയിരിക്കുന്നു. കരയാൻ ബാക്കി ഇനി കണ്ണീരില്ല.

 

വിധി വീണ്ടും വഞ്ചിച്ചിരിക്കുന്നു !

 

സ്വന്തം മനസ്സിനോട് വെറുപ്പാണ്, അറപ്പാണ്.

 

തന്നെ തോൽപ്പിക്കാൻ താൻ തന്നെ മാധ്യമം ആക്കുമ്പോൾ ഉടലെടുക്കുന്ന ആത്മനൊമ്പരം.

 

ശ്വാസഗതി മന്ദീഭവിച്ചു! നേരം കഴിയുംതോറും തന്നോടു ചേർന്നിരുന്ന കൈകൾക്കു മനുഷ്യത്വത്തിൻ്റെ പുരുഷ്യസ്പർശം ആണെന്നു തിരിച്ചറിയാൻ അവൾക്കു കഴിയുന്നുണ്ടായിരുന്നു. തെരുവ് വിളക്കിൻറെ നേരിയ വെളിച്ചത്തിൽ ആ മുഖം ഒന്ന് കണ്ടു, അവജ്ഞയല്ലാതെ ഒന്നും തോന്നാത്ത ഒരു മനുഷ്യ കോലം, ആ ശരീരത്തിൻ്റെ അവകാശിയിൽ നിന്ന് മനുഷ്യത്വത്തിൻ്റെ നേരിയ കണിക പോലും ദാനം വാങ്ങാൻ അവൾക്കു താല്പര്യം ഇല്ലായിരുന്നു .

 

ശരീരത്തിൻ്റെ തളർച്ചാധിക്യത്താൽ മനസ് അവളെ ഉറക്കത്തിൻറെ മട്ടുപ്പാവിൽ വിലങ്ങിട്ടു പൂട്ടി.ഭയത്തിൻ്റെ ബാഹ്യകൂട്ടിനുള്ളിൽ ഭയത്തിൻ്റെ കാറ്റ് തട്ടാതെ ഉള്ള് മയങ്ങിയ ആദ്യ ദിനം

 

നിദ്ര വിട്ടുണർന്ന അവൾക്കു, അവജ്ഞതയുടെ ശരീരാവകാശിയോട് ഒരു നേരിയ ബഹുമാനം. പിന്നീടവിടുന്നു ആ കഥാപാത്രം ഒരു കൗതുകമായി വളർന്നത് പെട്ടന്നായിരുന്നു. പ്രണയത്തിൻറെ മകുടത്തിനും അപ്പുറം, സുരക്ഷിതത്വത്തിൻ്റെ വേലിക്കുള്ളിലെ സമാധാനത്തിൻ്റെ ചിറകുകൾ ഉള്ള ഒരു ബന്ധം. പേരില്ല, അതിനൊത്ത വാക്കുകൾ ഭാഷയിൽ ഇല്ല . എങ്കിലും വിശ്വസിക്കണം, കാരണം, കാരണം ഇല്ലാത്ത ബന്ധങ്ങൾ ഭൂമിയിൽ ഉണ്ട്.

 

അവൻ്റെ ജീവിതാനുഭവങ്ങൾ എന്നും അവൾക്കു ഒരു അത്ഭുതം ആയിരുന്നു. ഒറ്റപെടലിൻ്റെ ബാല്യം നെയ്തു കൂട്ടിയ ബന്ധുത്വ മായാലോകത്തിൻറെ നിറം ഒട്ടും ഇല്ലാത്ത,,ദുർഗന്ധം വമിക്കുന്ന ഏടുകൾ.

 

മക്കളുടെ ഭാവി എന്ന ഭൂതത്തെകുറിച്ചുള്ള ആവലാതി ഹരിച്ചും ഗുണിച്ചും ഒടുവിൽ കൂട്ടികിഴിച്ചും വിദ്യാഭ്യാസം തിരഞ്ഞെടുക്കുമ്പോൾ, വിദ്യയെ വിൽക്കുന്ന കാട്ടാളർക്കു മുന്നിൽ മക്കളെ വലിച്ചെറിയുകയാണെന്ന് തിരിച്ചറിയാൻ ആകാത്ത രക്ഷിതാക്കൾ. വിദ്യാ വാണിഭത്തിനോട് ചേർന്ന് പിഞ്ചു ബാല്യത്തിൽ കാമകണ്ണുകൾ നടനം ചെയ്തപ്പോൾ അസ്ഥിരമായ മനോനിലയിലേക്ക് തള്ളപ്പെട്ടതാണ് അവനും.

 

അസുരന്മാർ പിച്ചിച്ചീന്തിയ താളുകൾ ഒട്ടിച്ചു ചേർക്കാൻ ആ ദേവൻ വാതിലുകൾ മുട്ടി,സമൂഹത്തിൻ്റെ സദാചാര മുഖംമൂടി ചൂടി, പക്ഷേ എവിടേയോ ആരോ ഒരു നേരമ്പോക്കിന്, മുഖം മൂടിക്ക് പിന്നിലെ അവനെ സോഷ്യൽ മീഡിയയിലെ ചുവരുകളിൽ തുറന്നിട്ടു.

 

അരക്ഷിതാവസ്ഥയുടെ അന്തരാത്മാവിൽ ഊളിയിട്ടിരുന്ന അവനു അത് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.പിന്നെ കൂടും കൂട്ടരും വിട്ടുള്ള ഒരു ഒളിച്ചോട്ടം.വിശപ്പും ദാഹവും വിരഹവും ഏകാന്തതയും അതിൻ്റെ ഉൽക്കടമായ തീക്ഷ്ണതയോടെ വലയം ചെയ്ത നാളുകൾ ആയിരുന്നു പിന്നീട്.

 

വേദനയുടെ കാഠിന്യം ശരീരം അറിഞ്ഞപ്പോഴും പൊയ്‌മുഖത്തിൻറ്റെ വിഴുപ്പലക്കലുകളിൽ നിന്ന് മോചിക്കപെട്ട ഒരു ഏകാന്ത പഥികന്റെ ചിറകുകൾ അവനിൽ കിളിർക്കുന്നുണ്ടായിരുന്നു.

 

ബാല്യവും കൗമാരവും യവ്വനവും വലിച്ചെറിഞ്ഞ തൻ്റെ ജീവിതം ഓടയിൽ നിന്ന് കണ്ടെടുത്തു. ശുഷ്കിച്ചു ശോഭ നശിച്ച ജീവിത്തിനു പുഷ്ടിയും നിറവും വീണ്ടെടുക്കുന്നതിനായിരുന്നു പിന്നീടുള്ള യാത്രകൾ. ആ യാത്രക്കിടയിൽ അവൻ്റെ ജീവിതത്തിലെ ഒരു അഭയാർത്ഥി ആവുകയായിരുന്നു അവൾ.

 

ദേവ് ഇന്ന് അരിക്ഷിതാവസ്ഥയുടെ ആൾരൂപം അല്ല, മറിച്ചു മനുഷ്യത്വത്തിൻ്റെ പുരുഷരൂപം ആവാഹിച്ചവൻ ആണ്.എന്നാൽ ജീവിതത്തിൻ്റെ ഭൂതകാലം വർത്തമാനത്തെ മൗനി ആക്കുന്നത് വിധിയുടെ ഒരു തരം വിളയാട്ടം ആണ് .അതിൽ നിന്ന് ദേവും അന്യൻ അല്ലായിരുന്നു. അപ്പോഴും തന്നിലെ മനുഷ്യനെ മൃഗമാകാൻ അവൻ ഒരുക്കമല്ല എന്ന് തെളിയിക്കാൻ പാകം ആയിരുന്നു അവൻ എപ്പോഴും പറയാറുള്ള ചില വാക്കുകൾ

 

"ഭർത്താവിനെ നഷ്ടപെട്ട ഭാര്യയുടെയും, മാതാപിതാക്കളെ നഷ്ടപെട്ട മക്കളുടെയും, ജീവിതത്തിനും മരണത്തിനും ഇടയിൽ നിൽക്കുന്ന ദുർബലരായ രോഗികളുടെയും കണ്ണിൽ ഞാൻ കണ്ടിട്ടുണ്ട് ജീവിതത്തോട് തോൽക്കാൻ മനസില്ലാത്തതിൻ്റെ ധാർഷ്ട്യം. കാർമേഘം മറഞ്ഞു പേമാരിയെ കാത്തു, പെരുമ്പറ കൊട്ടി, കണ്ണും നെഞ്ചും നിന്നാലും, ഒരു തുള്ളി പോലും പെയ്യാൻ അനുവദിക്കാതെ ചുട്ടുപൊള്ളുന്ന ആയിരം സൂര്യൻറ്റെ ആർജവം വീണ്ടെടുക്കുന്ന സാധാരണ മനുഷ്യരെ ഞാൻ കണ്ടിട്ടുണ്ട്. അടഞ്ഞു പോയ അദ്ധ്യായങ്ങൾ നോക്കി വിതുമ്പാതെ, പുതിയ അദ്ധ്യായങ്ങൾ രചിക്കാനുള്ള സമയമാണ് ജീവിതത്തിൻ്റെ വർത്തമാന പുസ്തകം. എല്ലാം പുഞ്ചിരിയോടെ അടക്കി വാഴുന്നവനാണ് മനുഷ്യൻ.അതിൽ നിന്ന് പിന്നോട്ട് പോകാൻ ഞാൻ തയ്യാറല്ല."

 

ആ തിരിച്ചറിവിൽ നിന്നായിരുന്നു പിന്നീടുള്ള അവളുടെ യാത്രകൾ. പഴയ താളുകളുടെ ദുർഗന്ധം അവൾ ചികഞ്ഞു പോയിട്ടില്ല, തന്നെ തോൽപ്പിച്ചവരോട് തെല്ലും പരിഭവവും ഇല്ല. ജീവിതം കാത്തു വച്ച പുതിയ നിധി തേടിയുള്ള പുഞ്ചിയുടെ യാത്ര ആയിരുന്നു അത്.

 

ഉറക്കത്തിൻ്റെ ആലസ്യം മാറുന്നതിനു മുൻപേ ആൾക്കൂട്ടത്തിന്റെ കോലാഹലം അവളെ വിളിച്ചുണർത്തി.അപ്പോഴും ദേവിൻ്റെ കൈകൾ അവളെ വലയം ചെയ്തിട്ടുണ്ടായിരുന്നു.

Srishti-2022   >>  Article - Malayalam   >>  മലയാളികൾ കടമെടുത്ത ജീവിത ശൈലികൾ

Glady Selvaraj

Servntire Global Pvt Ltd

മലയാളികൾ കടമെടുത്ത ജീവിത ശൈലികൾ

വൈവിധ്യസമ്പൂർണമായ ഒരു നാടിൻ്റെ പിന്തുടർച്ചാവകാശികളാണെന്ന് അഭിമാനത്തോടെ ഉറക്കെ പറയുന്നവരാണ് നാം മലയാളികൾ. അടിപതറാത്ത ആത്മവിശ്വാസവും നിശ്ചയധാർഷ്ട്യവും എന്നും കൈമുതലായുള്ള നമുക്ക് പുതുമയെ സ്വീകരിക്കുന്നതും പരീക്ഷിക്കുന്നതും എന്നും ഉത്സുകകരമായ സംഗതിയാണ്.മലയാള തനിമയെ നുകരാൻ ലോകം ദൈവത്തിൻ്റെ സ്വന്തം നാട്ടിലേക്കു വരുമ്പോൾ, പുതുമയെന്ന വാക്കിൽ മഥോമത്തരായി മലയാളി വശം കെട്ടിയിക്കുന്നു. സ്വന്തം ജീവിതത്തിൻ്റെ ശൈലി മറന്ന് ഏത് ശൈലിയെയും സ്വായത്തമാക്കാൻ അസ്ഥിര പാതകളെ കടമെടുത്തു, ജീവിതത്തിൻ്റെ കടക്കെണിയിൽ ഭാവിയുടെ ആശങ്കകളുമായി നിലകൊള്ളുകയാണ് ആധുനിക മലയാളി.

 

ഏതൊരു യൂറോപ്യൻ രാജ്യവുമായി കിടപിടിക്കാൻ കഴിയുന്നതാണ് കേരളത്തിൻ്റെ സാമ്പത്തിക - സാമൂഹിക സാഹചര്യങ്ങൾ. ജീവിതനിലവാരം, വിദ്യാഭ്യാസ രംഗം, ആരോഗ്യ രംഗം, നവീന ശാസ്ത്ര സാങ്കേതിക വിദ്യയിലെ മുന്നേറ്റം, ആയുർദൈർഘ്യം, സാമൂഹിക സമത്വം അങ്ങനെ ഏത് മേഖലയിലും കേരളത്തിന് അഭിമാനിക്കാൻ ഏറെ വക ഉണ്ട്.

 

കുടിയേറി വാണവരും, മലകേറി വെന്നവരും മണ്ണ് പൊന്നാക്കി പുതു തലമുറയ്ക്ക് വിദ്യയുടെ വെളിച്ചമേകിയും , മണലാരണ്യത്തിൽ വിയർപ്പിൻറ്റെ വിലകൊടുത്തു കുടുംബത്തിൻ്റെ അഭിമാനമേന്തിയവരും, ലോകത്തിൻ്റെ മാലാഖാമാരായി കടൽ കടന്നു കാരുണ്യസ്പർശം വിതറി ഒരു തലമുറയെ രക്ഷപ്പെടുത്തിയവരും ഒത്തുചേർന്ന് പടുത്തുയർത്തിയതാണ് ഈ കേരളത്തിൻ്റെ അഭിമാനമാകുടം. എന്നാൽ ചില ബിന്ദുക്കൾ ചേർക്കാൻ എവിടൊക്കെയോ വിട്ടുപോയിരിക്കുന്നു. ആ ചേർച്ചയില്ലായ്മയ്ക്ക് ആധുനിക മലയാളി കനത്ത വില കൊടുത്തും തുടങ്ങിയിരിക്കുന്നു.

 

ആവശ്യത്തേക്കാൾ ആഡംബരത്തിനു പ്രാധിനിത്യം കൊടുത്തപ്പോൾ മലയാളിക്കിടയിൽ ഉപഭോക്ത്യവാദം കുന്നോളം വളർന്നു. കൈയും മെയ്യും മറന്നു കണ്ണിൻ്റെ കുളിർമകളെ പുണരുന്ന ആ പുതിയ ജീവിതശൈലിയെ മലയാളി തന്റേതാക്കി. പാശ്ചാത്യവത്കരണം എന്ന് പറഞ്ഞു നിസാരമായി കാണാൻ ആകാത്ത വിധം വേരിറങ്ങി ഉപഭോക്ത്യവാദത്തിൻ്റെ ചില്ലകൾ കൊഴുത്തു. പരിണിതഫലമായി അളവറ്റ പ്രകൃതി ചൂഷണം ഒളിമറയില്ലാതെ ചെയ്യാൻ മലയാളി ഗ്രഹസ്ഥമാക്കി.ആഡംബരവാതിലിൻ്റെ മറുപുറത്തു വലിച്ചെറിൻ്റെ രൂക്ഷഗന്ധം മനം പിരട്ടിയിട്ടും, മലയാളി പുതിയ ജീവിതശൈലിയെ കൈവിടാൻ തയ്യാറല്ല എന്നതാണ് ആച്ഛര്യം.

 

മണ്ണും മലയും വിറ്റ് , ഫ്ലാറ്റും കാറും വാങ്ങി, ആറും തോടും വറ്റിച്ച് പൊരിവെയിലിൽ കുപ്പി വെള്ളം വാങ്ങി , പുത്തൻ സമൃദ്ധിക്ക് മാറ്റുകൂട്ടാൻ കടലാസുകൂട്ടിൽ നിന്ന് പ്ലാസ്ടിക്കിലേക്ക് കുടിയേറി, സൂര്യൻെ കോപം തോൽപ്പിക്കാൻ തൊടിയിലെ മാവും മരങ്ങളും വെട്ടി ഇൻസ്റ്റാൾമെന്റിൽ എസി വാങ്ങി, മെഴുകിത്തണുത്ത തറയിലെ തണുപ്പിന് പത്രാസ് പോരാത്തതിനാൽ ടൈൽസും മാർബിളും വാങ്ങി,പൊങ്ങച്ചത്തിന്റെ വിഴുപ്പലക്കലിന്‌ മാറ്റ് കൂട്ടാൻ കൂറ്റൻ സൗധങ്ങൾ പണിതു,കാവലിനു ജരാനരകൾ ബാധിച്ച മാതാപിതാക്കളെയും കുടിയേറ്റി.അങ്ങനെ ആഡംബരത്തിൻ്റെ പുതിയ ജീവിതശൈലി പടുവൃക്ഷമായി പടർന്നു പന്തലിച്ചു

 

.ഇതിനോടൊപ്പം കാലത്തിൻ്റെ കുത്തൊഴുക്കിൽ കരകവിഞ്ഞു ഒഴുകിയെത്തിയ പുത്തൻ ആഹാരശീലങ്ങൾ ശരീരത്തെ കാർന്നു തിന്നിട്ടും അതിനെ നെഞ്ചോടു ചേർത്തുനിർത്തുന്ന മലയാളിയെ ആദരിക്കാതെ തരമില്ല.പെരിയാറിൽ കുളിച്ചു മലനാടിൽ വളർന്നു നറുമേനി വിളയിച്ച മലയാളി അടുക്കളകളെ ഇന്ന് പരിപോഷിപ്പിക്കാൻ ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഉപ്പു മുതൽ കർപ്പൂരം വരെ എത്തണം.അഥവാ ഇതിലേതെങ്കിലും പണിമുടക്കിയാൽ യൂബർ അല്ലെങ്കിൽ സ്വിഗ്ഗി വേണം ആധുനിക മലയാളിക്ക് വയറു നിറയ്ക്കാൻ.കൂൺ പോലെ കിളിർക്കുന്ന ഹോട്ടൽ ശൃംഖലകളും അതിനോടൊപ്പം മുളയ്ക്കുന്ന ആശുപത്രികളും എത്രയൊക്കെ മലയാളിയെ ഭയപ്പെടുത്താൻ ശ്രമിച്ചാലും മദ്യത്തിൽ അല്പം കോള കലക്കി കൈയ്യിൽ പിടിച്ചു നെഞ്ചും വിരിച്ചു ആശുപത്രി കിടക്കയിൽ കിടക്കാനാണ് പരിഷ്കാരി മലയാളിക്കിഷ്ടം .

 

വിദ്യാഭിവൃത്തിയുടെ പരകോടിയിൽ എത്തിനിൽക്കുമ്പോൾ , വിദ്യയെന്നാൽ ശാസ്ത്രസാങ്കേതിക വിദ്യയെന്നും അത് പണസമ്പാദനത്തിനും ജീവനോപാദിക്കും മാത്രമുള്ള ശ്രോതസ്സായും തെറ്റിദ്ധരിക്കപ്പെട്ടു. ശാസ്ത്രത്തോടുള്ള അമിതാഭിനിവേശം ജീവിതവും ശാസ്ത്രവും ഇഴചേർക്കാൻ പാകത്തിലുള്ള ഒരു ശൈലിക്ക് രൂപംകൊടുത്തു അത് ഇന്ന് പിരിച്ചെടുക്കാൻ ആകാത്തവിധം ഇഴപെട്ടു ജഡയായിത്തീർന്നു.മനുഷ്യന് മനുഷ്യനോട് മറയിട്ടു സംവദിക്കാൻ, അന്യൻറെ സ്വകാര്യതയിലേക്ക് എത്തിനോക്കാൻ , ആരെയും സമൂഹമധ്യത്തിൽ അപമാനിക്കാൻ,കപടമുഖത്തിന്റെ ചാപല്യം പ്രദർശിപ്പിക്കാൻ,എന്തിനേറെ മേലനങ്ങാതെ പണി എടുക്കാൻ ഇതിനൊക്കെ മാത്രം സാങ്കേതികവിദ്യയെ കൂട്ട് പിടിക്കുന്ന ഒരു വലിയ കൂട്ടത്തിനു മലയാളി ജന്മം നൽകി. നന്മയുടെ നേരിയവെട്ടം കാത്തുസൂക്ഷിക്കുന്ന പലർക്കും അപമാനമാംവിധം ഈ ജീവിതശൈലി മലയാളിയെ ആശ്ലേഷിച്ചുകഴിഞ്ഞു എന്നതാണ് വാസ്തവം.

 

വികസനത്തിന്റെ പാത മലർക്കെ തുറന്നപ്പോൾ ഉപജീവനത്തിൻ്റെ പുത്തൻ മാർഗങ്ങൾ നിഷ്പ്രയാസം അഭ്യസ്തവിദ്യരായ മലയാളിക്ക് മുന്നിൽ നിഷ്പ്രയാസം തുറന്നു.മണ്ണിൻറ്റെ മണത്തിൽ നിന്ന് പാശ്ചാത്യജീവിതത്തിൻ്റെ സുഖലോലുപതയുടെ ഉപജീവനമാർഗ്ഗങ്ങൾ തണലായപ്പോൾ വന്നവഴികൾ ഭാരമായി തോന്നിയിട്ടാണോ അതോ അഭിമാനത്തിൻ്റെ, പുത്തൻ അന്തസിൻ്റെ കുടകൾ അർത്ഥരാത്രിക്ക് നിവിർത്തിയത് കൊണ്ടാണോ എന്നും നിശ്ചയമില്ല , ആധുനിക സമൂഹവ്യവസ്ഥയിൽ ശിതീകരിച്ച മുറിയിൽ ഇരിന്നു പണിയെടുക്കുന്നവന് അന്തസിൻ്റെ പട്ടികയിൽ ഉന്നതി കിട്ടി.ചുട്ടുപൊള്ളുന്ന വെയിലിൽ പോലും മണ്ണിനെ മാറോടണച്ചവർ തങ്ങളുടെ തലമുറ ഒരിക്കലും തങ്ങളെപ്പോലാകാതിരിക്കാൻ രാവും പകലും വിയർപ്പൊഴുക്കി അന്തസിൻ്റെ പുതിയ ആകാശം കീഴടക്കാൻ ശ്രമിക്കുന്നു.പിറന്നു വീഴുന്ന പൊന്നോമനയുടെ നാവിൽ ധാത്രിഭാഷകൾ അനസ്യൂതം അലയടിക്കാൻ മാതൃഭാഷയെ നാടുകടത്തുന്നു.

 

ഇതിനെല്ലാം പുറമെ അരക്ഷിതാവസ്ഥയുടെ മാനസികാവസ്ഥകളിൽ നിന്ന് ഉടലെടുക്കുന്ന വിവിധ രൂപ- ഭാവത്തിലുള്ള അക്രമാവസ്ഥകളും അതിനു കൂട്ടായി വന്നെത്തിയ മദ്യത്തിൻെയും മയക്കുമരുന്നിന്റെയൂം പുത്തൻ മാനങ്ങളും. കണ്ണടച്ച് ഇരുട്ടിച്ചാലും യാഥാർഥ്യങ്ങളിൽ നിന്ന് ഒളിച്ചോടാൻ നമുക്കാകില്ല. ജീവിതശൈലി പകർത്തുന്നത് നല്ലതാണ് , അത് വിശാലമനസുള്ളവരാൽ മാത്രം പര്യാപ്തമായ വസ്തുതയാണ്.എന്നാൽ പകർത്തുന്നത് നിലമറന്നുള്ള അനുകരണങ്ങൾ ആകുമ്പോൾ പലപ്പോഴും കൊടുക്കേണ്ടി വരുന്ന വില പ്രളയവും, കൊലപാതകങ്ങളും,ആത്മഹത്യകളും,ജീവിതശൈലി രോഗങ്ങളും ആയിട്ടാണ്.

 

മലയാളി ദത്തെടുത്തു, സ്വന്തം മക്കൾക്കൊപ്പം എല്ലാ ചിട്ടയിലും ക്രമത്തിലും ഒട്ടും കറപുരളാതെ വളർത്തിയ നല്ല ജീവിത ശൈലികൾ നമുക്കുണ്ട്.നിർബന്ധിത അടിസ്ഥാന വിദ്യാഭ്യാസം, സമൂഹത്തിൽ സ്ത്രീക്കുള്ള തുല്യപരിഗണന,ജാതി മത ചിന്തകൾക്ക് അതീതമായ സമത്വത്തിൻറെ സാമൂഹിക കാഴ്ചപാട് അങ്ങനെ പലതും.

 

ലോകം മലയാളിയെ അഭിമാനത്തോട് നോക്കികാണുമ്പോൾ,ഈ നാട് ദൈവത്തിൻ്റെ പറുദീസയായി വാഴ്ത്തുമ്പോൾ, നിബന്ധനകളും വ്യവസ്ഥകളും നോക്കാതെ കടമെടുത്തു കടക്കെണിയിൽ അകപെടുത്തിയ ശൈലികളെ പടിയടച്ചു, കേരളത്തിൻ്റെ വിശാലമായ തനതു ശൈലിയെ ആധുനികതയുടെ പുതിയ നല്ല അദ്ധ്യായത്തോടു ചേർത്ത് പടുത്തുയർത്താം.അതിനു പ്രാപ്തമായ ഒരു തലമുറ പ്രത്യാശയുടെ കിരണങ്ങൾ പരത്തി ജീവിക്കുന്നു എന്നതാണ് പ്രതീക്ഷയ്ക്ക് പൊൻവെളിച്ചം തൂകുന്നത്.

Subscribe to Servntire Global Pvt Ltd