Skip to main content
Srishti-2022   >>  Short Story - Malayalam   >>  സൈക്കിളും കുറെ കുഞ്ഞോർമ്മകളും

സൈക്കിളും കുറെ കുഞ്ഞോർമ്മകളും

 

ഇത്തവണ സ്കൂൾ അടക്കുമ്പോൾ നമുക്ക് എന്റെ നാട്ടിലേക്ക് പോകാം എന്ന് ഹരി പറഞ്ഞപ്പോൾ ഞങ്ങൾക്ക് പോകണ്ടാ നാട്ടിലേക്ക് ഇതായിരുന്നു ഭാര്യയും മക്കളും ഉൾപ്പടെ എല്ലാരുടേം മറുപടി. 

"പിന്നെ എങ്ങോട്ട് പോവാനാണ്?" എന്ന ചോദ്യത്തിന് ഡൽഹിയും ബാംഗ്ലൂരുമുൾപ്പടെ ഇന്ത്യൻ നഗരങ്ങളും വിദേശ രാജ്യങ്ങളും ആണ് അവർ മുന്നോട്ട് വെച്ചത്.

 

കഴിഞ്ഞ കുറെ വർഷങ്ങളായി വേനലവധിക്കാലത്ത് പല തിരക്കുകളും വരുന്നത് കൊണ്ട് ഒരുമിച്ചൊരു ദീർഘയാത്രയോ അവധിക്കാലം ചെലവിടലോ ഒന്നും നടന്നിരുന്നില്ല. ഇത്തവണ എല്ലാം ഒത്തു വരുമെന്ന് കണക്കു കൂട്ടിയപ്പോൾ ആണ് പോകുന്ന സ്ഥലങ്ങളേക്കുറിച്ച് തർക്കം ഉടലെടുത്തത്. അയാളെ സംബന്ധിച്ചിടത്തോളം തന്റെ കുട്ടിക്കാലത്തേക്കുള്ള ഒരു ഓർമ്മ പുതുക്കൽ വല്ലാതെ മനസ്സിൽ ആഗ്രഹിച്ചതായിരുന്നു, ഒരുപക്ഷെ തീർത്ഥാടനം പോലെ അയാൾ ആഗ്രഹിച്ച ഒന്ന്! പക്ഷേ ഭാര്യയും, മക്കളും, ഭാര്യയുടെ മാതാപിതാക്കളും ഒക്കെ മറിച്ചുള്ള അഭിപ്രായക്കാരായിരുന്നു. ഒടുവിൽ മോനൊരു പുതിയ സൈക്കിളും ബാക്കി എല്ലാവർക്കും അവർ പറയുന്ന ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ട് വിവിധ സ്ഥലങ്ങളിലേക്ക് യാത്രയും ആവാം എന്ന ഒത്തു തീർപ്പു വ്യവസ്ഥയിൽ അവർ അയാളുടെ നാട്ടിലേക്ക് പോകാം എന്ന ധാരണയിലെത്തി.

 

മകന് വേണ്ടി സൈക്കിൾ ഷോപ്പിൽ ചെന്ന് വില ചോദിക്കുമ്പോഴായിരുന്നു ഇത്രയും വിലയുള്ള സൈക്കിളുകൾ ഉണ്ടെന്നും ഒരുപാട് പ്രത്യേകതകൾ അവക്കൊരോന്നിനുമുണ്ടെന്നും ഹരി മനസ്സിലാക്കിയത്. വിലകൂടിയ ഒരെണ്ണത്തിന് വാശി പിടിക്കുന്ന മകനിലൂടെ അയാൾ തന്റെ കുട്ടിക്കാലം ഓർത്തു പോയി.

 

ഇപ്പോൾ ഓർക്കുമ്പോൾ കൗതുകവും ചിരിയും സങ്കടവുമൊക്കെ തോന്നുന്ന കുഞ്ഞോർമ്മകൾ... ഒറ്റക്കുട്ടി ആണെങ്കിൽ പോലും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി തീരെ മെച്ചമല്ലാത്തതിനാൽ കളിപ്പാട്ടങ്ങളൊക്കെ സങ്കല്പവും സ്വപ്നവും മാത്രമായിരുന്നു. എങ്കിലും ചിലത് കാണുമ്പോൾ ഉള്ളിൽ മോഹം തോന്നുമല്ലോ! അങ്ങിനെ മോഹിച്ച ഒരു കളിപ്പാട്ടമായിരുന്നു #ഉജാലവണ്ടി

പട്ടത്തണ്ടിലോ, ശീമക്കൊന്നയുടെ വടിയിലോ ഉജാലക്കുപ്പി വെച്ച് പിടിപ്പിച്ചു, പഴയ സ്ലിപ്പർ ചെരുപ്പുകൾ വട്ടത്തിൽ മുറിച്ചുണ്ടാക്കുന്ന വണ്ടി! അന്ന് അത് കയ്യിലുള്ളത് ഒരു ഗമയാണ്... ഇന്നത്തെപ്പോലെ വീഡിയോ ഗെയിമോ ടിവിയോ ഒന്നുമില്ല, അതുകൊണ്ട് ഈ വണ്ടി ഓടിക്കുന്നവർ ഒക്കെ ഓരോ ബസിന്റെ പേരൊക്കെ വെച്ച് അതാണെന്ന് ഭാവിച്ചാണ് കളിക്കാറ്. ചിലർ ഇതിൽ ഓഡിയോ കാസറ്റിന്റെ ശീലയൊക്കെ മുറിച്ചു തൂക്കും, അപ്പൊ ആഡംബര വണ്ടിയായി! വീട്ടിൽ നിന്നും എല്ലാരുമെത്തുന്ന അമ്പലപ്പറമ്പ് വരെ ഇതോടിച്ചു കൊണ്ട് വരുന്നവരോട് ആരാധനയും ചെറിയൊരു അസൂയയും ഒക്കെ തോന്നിയിട്ടുണ്ട്. ഉണ്ടാക്കിത്തരാൻ ആളില്ലാത്തത് കൊണ്ടും നിർമിക്കാൻ ആവശ്യമായ സാധന സാമഗ്രികൾ ഇല്ലാത്തത് കൊണ്ടും (ഉജാല വീട്ടിൽ വാങ്ങാറേ ഇല്ല. പറമ്പില്ലാത്തത് കൊണ്ട് തെങ്ങോ, ശീമക്കൊന്നയോ ഇല്ല, ചെരിപ്പ് മിക്കവാറും കേടാവും വരെ ഉപയോഗിക്കുന്നത് കൊണ്ട് വെട്ടാനുള്ള ചെരിപ്പുമില്ല!) അത് അങ്ങിനെ കിടന്നു. കുറെയേറെ നാൾ ആഗ്രഹിച്ചു കൊതി കൊണ്ട് ആരുടെയോ വണ്ടി വാങ്ങി രണ്ടു തവണ അവിടെ ഓടിച്ചപ്പോൾ ആണ് അമ്മയുടെ കണ്ണിൽ പെടുന്നത്! അന്ന് മധുരച്ചീരയുടെ ഒരു കമ്പ് പൊട്ടും വരെ അമ്മയുടെ തല്ലു കിട്ടി. തന്റെ കൊതിയും ദയനീയാവസ്ഥയും കണ്ടാവണം ആരാണെന്നു പേര് വ്യക്തമാക്കാതെ ഒരു നാൾ രാവിലെ വീടിനു മുന്നിൽ ഇത്തരമൊരു വണ്ടി കൊണ്ട് വെച്ചത്. മറ്റൊരാളുടെ സാധനം എടുക്കരുത് എന്ന് പറഞ്ഞു അമ്മ അത് പുറത്തിട്ടത്തോടെ ആ ആഗ്രഹവും മനസ്സിൽ നിന്ന് എടുത്തു കളഞ്ഞു.

 

പിന്നീട് ഒരിക്കൽ നാട്ടിൽ ഒരു കൂട്ടുകാരന്റെ വീട്ടിൽ മുച്ചക്ര സൈക്കിൾ കണ്ടു, പഴയ ഓർമ്മകൾ ഉള്ളത് കൊണ്ട് നോക്കി കൊതി തീർക്കുകയും ചെയ്തു. പിന്നീട് തിരുവനന്തപുരത്ത്‌ വന്നപ്പോൾ ഒരു ബന്ധുവീട്ടിൽ ഇതേ സാധനം കണ്ടു. താനത് കണ്ടതും ആരാധനാ പൂർവ്വം നോക്കിയതും അവരും കണ്ടു. അതെടുത്തുപയോഗിക്കാൻ അവർ പ്രോത്സാഹിപ്പിക്കുകയും ചെയ്തു, അമ്മയുടെ സമ്മതം ആയിരുന്നു അന്ന് തന്റെ ആവശ്യം. ബന്ധുക്കൾ ആയതുകൊണ്ട് അമ്മ എതിർത്തില്ല, കണ്ണുകൊണ്ട് സമ്മതം എന്ന് പറഞ്ഞു. എങ്കിലും രണ്ടു തവണ ആ ചെറിയ റൂം വലം വെച്ച് നിർത്തി. നമ്മുടേതല്ലാത്ത ഒന്നെന്ന ബോധം എങ്ങിനെയോ മനസ്സിൽ വന്നു കാണണം! ഒരു വർഷം കഴിഞ്ഞു അതേ സൈക്കിൾ കൊണ്ട് പോകാൻ അവർ പറഞ്ഞപ്പോൾ, ആദ്യമൊക്കെ വേണ്ടെന്നു പറഞ്ഞെങ്കിലും എന്റെ മോഹവും, പുതിയതൊന്നും വാങ്ങാൻ കഴിയില്ലെന്നുള്ള ബോധ്യവുമാവണം അമ്മയെയും അച്ഛനെയും അത് സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. പത്രക്കടലാസ് കൊണ്ടുള്ള ഉടുപ്പിട്ട് പൊതിഞ്ഞു ട്രെയിനിൽ കയറ്റി വീട്ടിലെത്തും വരെ ഹൃദയം സന്തോഷം കൊണ്ട് തുള്ളുകയായിരുന്നു, വീട്ടിലെത്തി ചവിട്ടാൻ തുടങ്ങിയ ആദ്യ നിമിഷം അത് തീർന്നു! മുൻ ചക്രത്തിനോട് ചേർന്നുള്ള സ്ക്രൂ ഊരിപ്പോയതാണ്! അച്ഛൻ നോക്കിയപ്പോൾ ആ സ്ക്രൂ അതിന്റെ ശരിയായ സ്‌ക്രൂ അല്ല! വിറകിന്റെ ചീള് എടുത്തു പേപ്പറിൽ പൊതിഞ്ഞും ആണി പേപ്പറിൽ പൊതിഞ്ഞുമൊക്കെ 3-4 കൊല്ലം അതുപയോഗിച്ചു. അഞ്ചിൽ പഠിക്കുമ്പോൾ പോലും അതിൽ കയറി ഓടിക്കാറുണ്ടായിരുന്നു. അത്രക്കായിരുന്നു അതിനോട് മോഹം! മച്ചിൻപുറമായിരുന്നു സ്ഥിരം കളിത്തട്ട്. അതിനു പുറകിൽ ഗോപാൽ കർപ്പൂരത്തിന്റെ കവറിലെ ഗുരുവായൂരപ്പന്റെയും മറ്റു ദൈവങ്ങളുടെയും പടമൊട്ടിച്ചും, എവിടെ നിന്നോ കിട്ടിയ കേടായ കാസ്സറ്റിൽ നിന്ന് ശീല എടുത്തു ഹാന്റിലിൽ കൊരുത്തും താൻ തന്റെ ആഡംബര വണ്ടിയാക്കി. ഒടുവിൽ മറ്റൊരു കുഞ്ഞിന് അത് കൊടുക്കുമ്പോൾ അച്ഛനോട് കുറെ പറഞ്ഞു പരിചയത്തിലുള്ള ആരോ വഴി പാകമായ സ്ക്രൂ കൂടി ഇട്ടു കൊടുത്തു... ഇന്നോർക്കുമ്പോൾ എത്ര കുഞ്ഞു കുഞ്ഞു മോഹങ്ങളാണ് അക്കാലത്ത് ഉണ്ടായിരുന്നത് എന്ന് ഒരു ചെറു പുഞ്ചിരിയോടെ അയാൾ ഓർത്തു.

 

ഒടുവിൽ ആ ദിവസം വന്നെത്തി. എല്ലാരുമൊത്തൊരുമിച്ചു അയാളുടെ നാട്ടിലേക്ക് പോകുന്ന നാൾ. യാത്രക്കിടയിൽ ഇഷ്ട ഭക്ഷണമായ മസാലദോശ കഴിക്കുമ്പോൾ ചെറുപ്പത്തിൽ ഇത്തരമൊരു അവസരത്തിനായി കാത്തിരുന്നത് ഹരിയുടെ മനസ്സിലെത്തി. അന്നൊക്കെ വർഷത്തിൽ ഒന്നോ രണ്ടോ തവണ ട്രെയിൻ യാത്രയിൽ പോകുമ്പോൾ അച്ഛനോട് പറഞ്ഞു വാങ്ങാറുള്ള കട്ലറ്റ് മാത്രമായിരുന്നു പുറത്തുനിന്നു കിട്ടുന്ന ഭക്ഷണം. ഐസ്ക്രീം ഒക്കെ ആഡംബര വസ്തു ആയിരുന്നു അയാളെ സംബന്ധിച്ചിടത്തോളം. തന്റെ പ്രിയപ്പെട്ട 4 കൂട്ടുകാരോടൊത്ത് കൊല്ലപ്പരീക്ഷ കഴിയുന്ന നാളിൽ അതിയായ ആഹ്ലാദത്തോടെയും എന്നാൽ ആരെങ്കിലും കാണുമോ എന്ന് ഭയന്നും ഐസ്ക്രീം കഴിച്ചത് ഇന്നലെയെന്ന പോലെയാണ്. ഓരോ വർഷം ഓരോ ആളുകളുടെ ചിലവ് എന്ന ധാരണയിൽ തന്റെ ഊഴം വന്നപ്പോൾ അതിനുള്ള കാശ് ഒപ്പിക്കാൻ പെട്ട പാട് ചില്ലറയെന്നുമായിരുന്നില്ല എന്ന് ആലോചിച്ചപ്പോൾ ചിരി അടക്കാൻ കഴിഞ്ഞില്ല ഹരിക്ക്.

 

നാട്ടിലെത്തി താൻ വളർന്ന വീടും പരിസരവുമൊക്കെ കാണുമ്പോൾ ഓരോന്നും മക്കൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ അയാളുടെ ഹൃദയം സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു, എന്നാൽ ബാക്കിയുള്ളവർക്കൊന്നും അതിൽ അത്ര പുതുമയുള്ളതായി തോന്നിയില്ല. തിരുവാതിരക്ക് മുത്തിയും ചോഴിയും വരുന്ന കഥയും, വിഷുവിനു ആനയില്ലാത്ത ഉത്സവം നടക്കുന്നതും ജനുവരി മാസത്തിലെ അയ്യപ്പൻ വിളക്കും, നവരാത്രിക്കാലവും തന്റെ വീട്ടില് കൂട്ടുകാരോത്തുള്ള കളികളും ഒക്കെ അയാളുടെ മനസ്സിൽ ഒന്നിന് പുറകെ ഒന്നായി തെളിഞ്ഞു കൊണ്ടിരുന്നു. ആ പഴയ കുട്ടിയുടെ കൗതുകത്തോടെ അയാൾ അവയോരൊന്നും മനസ്സിന്റെ തിരശീലയിൽ കണ്ടു കൊണ്ടിരുന്നു. കൊച്ചു കൊച്ചു ആഗ്രഹങ്ങൾ മാത്രമുള്ള അവയോരൊന്നും നടന്നു കിട്ടുമ്പോൾ ഉള്ളിലുണ്ടാവുന്ന നിറവ് ഇന്ന് കൈനിറയെ പണവും പദവിയും ഉണ്ടായിട്ടും കിട്ടുന്നില്ലല്ലോ എന്നോർത്തപ്പോൾ ഹരി അതിശയിക്കുകയും ചെയ്തു.

 

"സ്വപ്നലോകത്തു നിന്ന് ഇറങ്ങി വന്നാൽ അടുത്ത പരിപാടികൾ നോക്കാമായിരുന്നു" ഈ വാചകമാണ് അയാളെ ചിന്തയിൽ നിന്നും ഉണർത്തിയത്. "നിങ്ങടെ ഗൃഹാതുരത്വമൊക്കെ കഴിഞ്ഞെങ്കിൽ തിരിച്ചു പോകാമായിരുന്നു, മറ്റന്നാൾ ഡൽഹിക്ക് പോകാനുള്ളതാണ് - ഭാര്യയായിരുന്നു അത്.

 

"പോകാം - ഓർമകളിലൂടെ സഞ്ചരിക്കാൻ എന്റെ കൂടെ നിങ്ങളൊക്കെ വന്നല്ലോ, സന്തോഷം" - ഹരി പറഞ്ഞു നിർത്തി. ഹരിയുടെ ഉള്ളിലപ്പോഴും ഓർമകളുടെ കടലിരമ്പുന്നുണ്ടായിരുന്നു...

Srishti-2022   >>  Article - Malayalam   >>  സാമൂഹിക മാധ്യമങ്ങൾ: പ്രതിസന്ധിയും പ്രതിവിധികളും

സാമൂഹിക മാധ്യമങ്ങൾ: പ്രതിസന്ധിയും പ്രതിവിധികളും

 

ഏകദേശം തൊണ്ണൂറുകളുടെ അവസാനമാണ് ഞങ്ങളുടെ ക്ലാസ്സിലേക്കു ഇംഗ്ലണ്ടിൽ നിന്നും തിരിച്ചു നാട്ടിലേക്ക് ചേക്കേറിയ കുടുംബത്തിലെ  ഒരു കുട്ടി പഠിക്കാൻ എത്തിയത്. ബാല്യത്തിൽ നിന്നും കൗമാരത്തിന്റെ വാതില്പടിക്കൽ നിന്ന ഞങ്ങളുടെ സ്വപ്നങ്ങളിൽപ്പോലും വർണ്ണിക്കാൻ പറ്റാത്ത അദ്‌ഭുതങ്ങൾ ആ കൂട്ടുകാരി ഞങ്ങൾക്ക് വിവരിച്ചു തന്നു. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ അവൾക്കു ഇംഗ്ളണ്ടിലുള്ള സുഹൃത്തുക്കളോടു സംസാരിക്കാം, സല്ലാപിക്കാം! ഇവിടെ വീട്ടിലിരുന്നു കൊണ്ട് തന്നെ അവൾക്കു ഇംഗ്ലണ്ടിലെ പ്രിയപെട്ടവർക്കു വർണ്ണചിത്രങ്ങളും ആശംസകളും ഞൊടിയിടയിൽ കൈമാറാം! അന്നത്തെ കൗമാരക്കാരിക്ക് ഈ പറഞ്ഞ കാര്യങ്ങൾ സാധിച്ചുകൊടുത്ത മാന്ത്രികദണ്ഡ് എം.എസ്.എൻ മെസ്സഞ്ചർ ആണെന് മനസിലായതു വളരെ വൈകിയാണ്. അപ്പോഴേക്കും കൗമാരം പടിയിറങ്ങി തുടങ്ങിയിരുന്നു. പിന്നീട് കോളേജ് കലാലയവർണങ്ങളിൽ ഓർകുട്ടും യാഹൂ മെസ്സെഞ്ചറും കൂട്ടുകൂടാൻ വന്നു. ആ കാലഘട്ടത്തിന്റെ കൂട്ടുകൂടലും കുശുമ്പും കുന്നായ്മയും കഴിഞ്ഞു യുവത്വത്തിലേക്കു കടന്നപ്പോഴുണ്ടായ ശൂന്യതയിലേക്ക്, വീണ്ടും പഴയ ചങ്ങാതിമാരെ കാണാൻ ഫേസ്ബുക് കൈപിടിച്ചു. ജ്വലിക്കുന്ന യുവത്വത്തെ  പ്രളയക്കാലത്തും മഹാമാരിക്കാലത്തും ഒരുപാട് സഹായഹസ്തങ്ങൾ നീട്ടാൻ സഹായിച്ചതു യൂട്യൂബും വാട്ട്സാപ്പും ആണ്. തൊണ്ണൂറുകളിലെ എന്റെ കൗമാരത്തിൽ വന്നു തുടങ്ങിയ ആ കൂട്ടുകാർ ഇന്ന്  കൗമാരവും യൗവനവും കഴിഞ്ഞു ഗൃഹസ്ഥാശ്രമത്തിന്റെ അങ്കലാപ്പിൽ നില്കുന്നു, സമൂഹ മാധ്യമങ്ങൾ എന്നു നാം ഓമനപ്പേരിട്ടിരിക്കുന്ന അവർ.

 

എന്താണ് സാമൂഹ്യ മാധ്യമങ്ങൾ?

ഏതൊരു ആശയവും അഭിപ്രായവും സന്ദേശവും വാർത്തകളും ഞൊടിയിടയിൽ ആർക്കും ആരോടും അറിയിക്കാൻ സാധിക്കുന്ന മാധ്യമ സാങ്കേതികതയെ ആണ് നാം സമൂഹ മാധ്യമങ്ങൾ അഥവാ സാമൂഹ്യ മാധ്യമങ്ങൾ എന്നു വിളിക്കുന്നത്.  പരമ്പരാഗത മാധ്യമങ്ങൾ ഒരു കേന്ദ്രത്തിൽ നിന്നു മാത്രം വാർത്തകൾ ഒരുപാട് പേരിൽ എത്തിക്കുമ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒരുപാടുപേർ ഒരുപ്പാട്‌ കാര്യങ്ങൾ ഒരുപാട് പേരിൽ എത്തിക്കുന്നു. ഏതു വ്യക്തിക്കും ഈ മാധ്യമങ്ങളിലെ വാർത്ത സൃഷിടികർത്താവാകാമെന്നു സാരം. ഒരു പരമ്പരാഗത മാധ്യമത്തെക്കാൾ മിന്നൽ വേഗത്തിൽ ആരുടെ വാർത്തസൃഷ്ടി വേണമെങ്കിലും ആരിലും, എത്രപ്പേർക് വേണമെങ്കിലും പ്രായാബേധമന്യേ എത്തിക്കാം. ഇന്ന്, ഇതിലെ പ്രധാനികൾ  വാട്ടസ്ആപ്, യൂട്യൂബ്, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം മുതലായവയാണ്‌.

 

എന്തുകൊണ്ട് പ്രതിസന്ധി?

ഇരുപത്തിയൊന്നാം  നൂറ്റാണ്ടിൽ ജനിച്ച ഇവ ഇന്ന് പരമോന്നതയിൽ നിൽക്കുമ്പോഴും യുവക്ത്ത്വത്തിന്റെ ചുറുചുറുക്ക് ക്ഷയിച്ചു  തുടങ്ങിയിരിക്കുന്നു; ഗൃഹസ്ഥാശ്രമത്തിലേക്കു കടക്കുന്ന ഒരു മനുഷ്യായുസിന്റെ പ്രതിസന്ധികളെല്ലാം അവയ്ക്കുമുണ്ട്. പ്രളയത്തിൽ കുടുങ്ങിയവരെ സഹായിക്കാൻ വാട്ടസ്ആപ് സന്ദേശങ്ങൾ സഹായിച്ചപ്പോൾ, മഹാമാരി തച്ചുടയ്ച്ച സാമ്പത്തികം കുറച്ചു പേർക്കെങ്കിലും തിരിച്ചു നൽകിയത് യൂട്യൂബ് വരുമാനങ്ങളാണ്. എന്നിട്ടും എന്തുകൊണ്ട് അവയ്ക്കു പ്രതിസന്ധി എന്ന് ചോദിച്ചാൽ "അധികമായാൽ അമൃതും വിഷം" എന്ന് വിലപിക്കാൻ മാത്രമേ നമുക്കാവു.

 

എന്തെല്ലാം പ്രതിസന്ധികൾ?

 1. സമൂഹമാധ്യമങ്ങളിൽ ആസക്തതരാകുന്ന നാം - "ഹോം" എന്ന ചലച്ചിത്രത്തിൽ വിജയ് ബാബുവിന്റെ ഡോക്ടർ കഥാപാത്രം മൊബൈൽ ഫോണിനെ മനുഷ്യന്റെ സമയത്തെ മോഷ്ടിക്കുന്ന ഒരു കള്ളനായി വിശേഷിപ്പിക്കുന്നുണ്ട്. മൊബൈൽ ഫോൺ എന്ന് പറയുന്നുണ്ടെങ്കിലും അതിലെ യഥാർഥ പ്രതിനായകൻ ആ ഫോണിലെ സമൂഹ മാധ്യമങ്ങൾ തന്നെയാണ്. ഇന്ന് നമ്മുടെ എല്ലാം ഭൂരിഭാഗം സമയവും നമ്മളറിയാതെ കവർന്നെടുക്കുന്ന കള്ളന്മാരാണ് സമൂഹമാധ്യമങ്ങൾ. ചിലരെങ്കിലും, പ്രായഭേദമന്യേ, അതിനു അടിമപ്പെട്ടു നിത്യ കാര്യങ്ങൾ പോലും നിർവഹിക്കാതെ  ജീവിതം ഹോമിക്കുന്നു. കുടുംബങ്ങളിലെ പല സന്തോഷങ്ങളും ചെറിയ സംഭാഷണ സായാഹ്നങ്ങളും ഇന്ന് മണ്മറഞ്ഞു. ഒരേ വീട്ടിലുള്ളവർ പോലും അങ്ങോട്ടുമിങ്ങോട്ടും ആശയവിനിമയം നടത്തുന്നത് വാട്ടസ്ആപ് വഴിയായി. തന്മൂലം വീട്ടിലെ ഊഷ്‌മളമായ അന്തരീക്ഷം നഷ്ടപ്പെടുകയും പലർക്കും ആശയവിനിമയ കഴിവുകൾ കുറഞ്ഞു പോകുകയും ചെയുന്നു. എല്ലാവരും ഒത്തൊരുമിച്ചു വാർത്തയും ചലച്ചിത്രങ്ങളും കണ്ടുകൊണ്ടിരുന്ന കുടുംബങ്ങളിൽ ഇന്ന് വീട്ടിലെ ഓരോ മൂലയിൽ ഓരോരുത്തർക്കു ഇഷ്ടപ്പെട്ട എന്തോ ഒറ്റയ്ക്കിരുന്നു സമൂഹ മാധ്യമങ്ങളിൽ കണ്ടു ആസ്വദിക്കുന്നു, പുറംലോകത്തെന്തു നടക്കുന്നു എന്ന്‌ പോലുമറിയാതെ. ഇങ്ങനെയുള്ള സാഹചര്യത്തിൽ ആരെങ്കിലും വഴിതെറ്റി പോകുന്നുണ്ടോ എന്നുപോലും ആരും അറിയുന്നില്ല. മക്കൾ കണ്ടാസ്വദിക്കുന്നത് എന്താണെന്നു മാതാപിതാക്കളോ തിരിച്ചുമോ അറിയുന്നില്ല. അത് അന്വേഷിച്ചാൽ കോപത്തോടെയുള്ള വഴക്കുക്കൾ ഇന്നു സാധാരണമാണ്. കുടുംബബന്ധങ്ങളും ഗുരു-ശിഷ്യ ബന്ധങ്ങളും ഇവ കാരണം ശിഥിലമായി എന്ന്‌  എടുത്തു പറയേണ്ടതില്ലല്ലോ.

 

 2. തെറ്റായ വാർത്താ പ്രചാരണങ്ങൾ - 2018  ൽ  ബഹുമാനപെട്ട കേരള ഹൈകോടതി, വാട്ടസ്ആപ് വഴി പ്രചരിച്ച ഒരു വ്യാജ ഹർത്താലിൽ ജനം വിശ്വസിച്ചതിൽ  ഞെട്ടൽ  രേഖപ്പെടുത്തുകയും അത് പ്രചരിപ്പിച്ച യുവാക്കൾക്കെതിരെ കേസ് എടുക്കുകയും ചെയ്തു. വെറും ഒരു മൊബൈൽ ഫോൺ കൊണ്ട് ജന ജീവിതം തന്നെ സ്തംഭിപ്പിക്കാൻ സാധിക്കുന്നു എന്നത് അങ്ങേയറ്റം ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു എന്നു കോടതി തന്നെ അഭിപ്രായപ്പെടുകയും ചെയ്‌തു. വിദ്യാസമ്പന്നർ ഇന്ന് ഊറ്റംകൊള്ളുന്ന നാം വെറുമൊരു സന്ദേശം കണ്ടു ഹർത്താൽ ആഘോഷിച്ചത് ലജ്ജാവഹമല്ലാതെ മറ്റെന്താണ്? ഇതുപ്പോലെ ആയിരമായിരം വ്യാജ വാർത്തകളും ആരോഗ്യരംഗത്തെ മിഥ്യാധാരണകളുമാണ് ദിവസവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരുപാടുപേർ പ്രായഭേദമന്യേ ഈ വ്യാജ വാർത്തകൾ പ്രേത്യേകിച്ചും ആരോഗ്യരംഗത്തെ വ്യാജ വാർത്തകളെ വിശ്വസിച്ചു അപകടത്തിലേക്കു വീഴുന്നു.

 

3. വ്യക്തിവിദ്വേഷ പ്രചാരണങ്ങൾ - സമൂഹമാധ്യമങ്ങളെ ഒരു 'മാധ്യമം' ആയി  വിശേഷിപ്പിക്കാൻ പോലും അർഹതയുള്ളവരല്ല എന്നു അഭിപ്രായപ്പെടുന്ന ഒരുപ്പാട്‌ മാധ്യമഗുരുക്കളുണ്ട്. കാരണം, അവയിലൂടെ കൈമാറ്റം ചെയ്യപെടുന്നവ ആരും സാക്ഷ്യപ്പെടുത്തുന്നില്ല. ആർക്കും, ആരെയും, എന്തിനെയും അഭിപ്രായപ്പെടാനും ആരോപിക്കാനും സ്വന്തന്ത്ര്യം ഉള്ള സമൂഹമാധ്യമങ്ങൾ പക്ഷെ അതിന്റെ ദുരുപയോഗം തടയാൻ ഒന്നും ചെയ്യുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യം പരമോന്നതമായി കണക്കാക്കപ്പെടുന്ന നമ്മുടെ രാജ്യത്തു ഒരാളുടെ ആശയങ്ങളെ മറ്റൊരാൾക്ക്  അളക്കാൻ അവകാശമില്ലതാനും. എന്നാൽ സ്വന്തന്ത്ര്യത്തിൻറെപ്പേരിൽ വ്യക്തിഹത്യ നടത്തുമ്പോൾ, അത് യാഥാർഥ്യമോ എന്നുപ്പോലും തിരക്കാതെ ഒട്ടേറെപ്പേർ വിശ്വസിക്കുകയും ആരോപിക്കപ്പെട്ട ആളെയും കുടുംബത്തെ മുഴുവുവനുമേ ഒറ്റപ്പെടുത്തുകയും കൂടുതൽ അവഹേളിക്കുകയും ചെയുന്നു. തന്മൂലം ആ വ്യക്തിയും കുടുംബവും കടന്നുപോകുന്ന മാനസികസംഗകർഷങ്ങൾ നിർവ്വചനീയമാണ്. പലപ്പോഴും ഒരു വ്യക്തിയുടെയോ ഒരു സമൂഹത്തിന്റെയോ ആശയത്തെ മാത്രം എതിർക്കുന്നവർ പക്ഷെ ആ വ്യക്തിയെ തന്നെ എതിർക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുമ്പോൾ, അവ ആ വ്യക്തിയെ  മാത്രമല്ല ആ കുടുംബത്തെയും ബാധിക്കുന്നു. മാത്രമല്ല,  "അമ്മയെത്തല്ലിയാലും കാണും രണ്ടു പക്ഷം" എന്നു പറയുന്നത് പോലെ, ഒരു അഭിപ്രായം സമൂഹമാധ്യമങ്ങളിൽ വരുമ്പോ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ ചേരിതിരിഞ്ഞു ചെളിവാരിയെറിയാനും ആരംഭിക്കും. ഇതെല്ലാം കാരണം ഉണ്ടാകുന്ന മാനസികപിരിമുറുക്കം മാത്രമല്ല, വ്യക്തിവിദ്വെഷം കൂടിയാണ് നാം, ഇവയെല്ലാം സമൂഹ മാധ്യമങ്ങൾ വഴി കാണുന്ന അടുത്ത തലമുറക്ക് കൈമാറുന്നത്. ചുറ്റുമിരുന്നു ചർച്ചകളിലോ വാക്വാദങ്ങളിലോ അവസാനിക്കേണ്ടിയിരുന്ന കാര്യം നമ്മുടെ കൈമറിഞ്ഞു അതിരുവിടുന്ന രംഗമാണ് ഇന്നു പല കാര്യങ്ങളിലും നടക്കുന്നത്. സമൂഹമാധ്യമങ്ങളിലെ വാക്കുകളുടെ മുറിവും അപമാനവും കാരണം ജീവിതത്തിൽ തന്നെ ഉൾവലിഞ്ഞു ജീവിക്കുന്നവരും, ജീവിതം തന്നെ അവസാനിപ്പിച്ചവരും സമനില തെറ്റിയവരും കുറവല്ല. വെറുമൊരു മാധ്യമത്തിലെ പോരിന്റെ പേരിൽ തമ്മിൽ മുഖംനോക്കാതെ നടന്നു നീങ്ങുന്ന കുടുംബങ്ങളും സൗഹൃദങ്ങളും എത്രയെത്ര.

 

4. അനിയന്ത്രിതമായ ആശയവിനിമയങ്ങൾ - നിഷ്കർഷിത ചട്ടക്കൂടുകളോ നിയമങ്ങളോ ഇല്ലാത്തതു കൊണ്ട്, സമൂഹമാധ്യമങ്ങളിൽ വരുന്ന ഉള്ളടക്കത്തിന് ഒരു നിയന്ത്രണവുമില്ല. അവ തീരെ മോശമായതും അശ്ലീലച്ചുവയുള്ളതും അപകടകരങ്ങളായ തെറ്റുകളുമാവാം. എന്നാൽ ഇവ പ്രചരിപ്പിക്കുന്നതു പ്രചരിപ്പിക്കുന്നയാളുടെ വ്യക്തിസ്വാന്തന്ത്ര്യത്തിന്റെ പേരിൽ ആർക്കും തടയാനുമാവില്ല. ആയതിനാൽ അവ നാൾക്കുനാൾ വർധിച്ചു വരുകയും, ഒരുപാടുപേരെ വഴിതെറ്റിക്കുകയും ചെയുന്നു.  പലപ്പോഴും വ്യക്തിഗത വിവരങ്ങൾ പോലും നമ്മുടെ അനുവാദമില്ലാതെ സമൂഹമാധ്യമങ്ങൾ സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയുന്നു. മാത്രവുമല്ല, ഒരു സമൂഹ മാധ്യമത്തിൽ പങ്കാളിയായ ഒരു മനുഷ്യന്റെ മരണാനന്തരം അവന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആ വിവരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിൽ പോലും വ്യക്തമായ നിയന്ത്രണം മിക്ക സമൂഹ മാധ്യമങ്ങളിലുമില്ല. അതിനാൽ മരണമടഞ്ഞ വ്യക്തിയുടെ പല സ്വകാര്യ വിവരങ്ങളും സാമൂഹ്യവിരുദ്ധർ ചൂഷണം ചെയുന്നു.

 

 എന്താണ് പ്രതിവിധി?

1. തിരിച്ചറിയുക - സമൂഹമാധ്യമങ്ങൾ നമ്മുടെ വിനോദത്തിനു മാത്രമുള്ള വെറുമൊരു ഉപകരണം മാത്രമാണെന്നും അതിനും അപ്പുറത്തേക്ക് നമ്മുടെ കുടുംബവും സൗഹൃദങ്ങളും ഗുരുക്കന്മാരും ഉൾപ്പെടുന്ന വിശാലമായ ഒരു ലോകമുണ്ടെനും നാം തിരിച്ചറിയണം. ഈ തിരിച്ചറിവ് കുഞ്ഞുമനസുകളിൽ നാം തന്നെ നിറയ്ക്കണം. കാണ്ണാരം പൊത്തി കളിക്കുന്നതും പുസ്തകങ്ങളെ കൂട്ടുകൂടുന്നതും ചെടികളെ തഴുകുന്നതുമാണ്  ഈ മാധ്യമങ്ങളെക്കാൾ ഭംഗി എന്ന് അവർക്കും നമ്മൾക്ക് തന്നെയും തിരിച്ചറിവുണ്ടാക്കണം. സ്വന്ത ഇഷ്ടങ്ങളുടെ പേരിൽ ആരെയും കൂട്ടാതെ ഒറ്റയ്ക്കിരുന്നു സമൂഹ മാധ്യമങ്ങളിൽ വ്യവഹരിക്കുന്നതിനേക്കാൾ വ്യക്തിതാല്പര്യങ്ങളെ ഹനിക്കാതെ തന്നെ പണ്ടുകാലത്തെ പോലെ എല്ലാവരും  ഒരുമിച്ചിരുന്നു മാധ്യമങ്ങളിൽ വരുന്നവയെ വീക്ഷിക്കാം.

 

2. ജാഗ്രതയുള്ളവരാകാം - പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥാ അന്വേഷിച്ചിട്ടു വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യാം. നേരിട്ടു അന്വേഷിച്ചു ബോധ്യപെടുന്നതിൽ ഒരു സങ്കോചവും വിചാരിക്കേണ്ടതില്ല. അത് ഒരു വ്യക്തിയെ കുറിച്ചാകാം, ഒരു വാർത്തയാകാം, ഒരു അറിവാകാം - എന്തുമാകട്ടെ, അതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തപ്പെട്ടവരോട് അന്വേഷിച്ചു ഉറപ്പുവരുത്തുക. "മിന്നുന്നതെല്ലാം പൊന്നല്ല" എന്നു പറയുന്നതുപോലെ, സമൂഹമാധ്യമങ്ങളിൽ നാം കാണുന്ന പലരുടെയും ജീവിതത്തിന്റെ സത്യാവസ്ഥ ചിലപ്പോൾ മറിച്ചായിരിക്കും. അതിനാൽ, മറ്റുള്ളവരുടെ ജീവിതം അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുമ്പോൾ അതിൽ ഒരുപാട് ആകൃഷ്ടരാകാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം. കാരണം, മറ്റുള്ളവരുടെ ജീവിതങ്ങളെ മാത്രം ഉറ്റുനോക്കികൊണ്ടിരിക്കുമ്പോ നാം നമ്മുടെ ജീവിതവുമായി എന്നും താരതമ്യം നടത്തികൊണ്ടിരിക്കുകയും അതുമൂലം എന്നും അസംതൃപ്ത്തരാകുകയും ചെയ്യും. മാത്രമല്ല, ഇതേ സമൂഹ മാധ്യമങ്ങളിൽ നമുക്ക് നേരെ വരുന്ന പല അഭിപ്രായങ്ങളും വിമർശനങ്ങളും അതിന്റെതായ ഗൗരവത്തിൽ എടുക്കാനും നാം ശ്രദ്ധിക്കണം. നമ്മളെയും നമ്മുടെ വ്യക്തിജീവിതത്തെയും കുറിച്ച് പലർക്കും പല അഭിപ്രായങ്ങളുണ്ടെങ്കിലും എല്ലാവരേം തൃപ്തിപ്പെടുത്തി ജീവിക്കാൻ നമുക്കാവില്ല എന്ന സത്യം നാം മറന്നു പോകരുത്.

 

3. അവബോധമുള്ളവരാകാം - അടുത്തിടെ, കോടതി നടപടികൾ നടക്കുന്ന ഒരു കേസിനെ കുറിച്ച് അതിലെ ഭാഗമായ ഒരു വ്യക്തി സമൂഹ മാധ്യമങ്ങളിൽ അഭിപ്രായം രേഖപെടുത്തിയത് കോടതി വിമർശിച്ചു, കാരണം, കോടതി നടപടികൾ അങ്ങേയറ്റം രഹസ്യമായി കാണാക്കപ്പെടണം എന്ന് അഭിപ്രായത്തിലായിരുന്നു കോടതി. അഭിപ്രായസ്വാന്തന്ത്ര്യമുള്ളവരെങ്കിലും രാജ്യസുരക്ഷ, കോടതിക്കാര്യങ്ങൾ, രഹസ്യസ്വഭാവമുള്ള ഭരണകാര്യങ്ങൾ തുടങ്ങിയവയെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ അഭിപ്രായം പറയുന്നതിൽ നമുക്കു പരിമിതികൾ ഉണ്ടെന്നു ഓർക്കുക. മാത്രമല്ല, വ്യക്തിവിദ്വേഷ പ്രചാരണങ്ങൾ നടത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നു എന്ന് പരാതി ലഭിച്ചാൽ അത് ചെയ്യുന്നവരെ ചോദ്യം ചെയ്യാൻ ഇന്ന് കാര്യാലയങ്ങളിലും വിദ്യാലയങ്ങളിലും നാട്ടിലും നിയമങ്ങളുമുണ്ട്. ചുറ്റും നടക്കുന്ന എന്തിനെയും ഏതിനെയും ഈ മാധ്യമങ്ങളിൽ നാം ഒരു വാർത്തയാക്കുമ്പോൾ, അത് ലോകമെമ്പാടും കാണുകയും കേൾക്കുകയും ഒരിക്കലും മായിച്ചു കളയാൻ പറ്റാത്തതുമാണെന്നും നാം എന്നും ഓർക്കണം. "എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാൻ ആവില്ല" എന്നു പറയുന്നതു പോലെ, സാമൂഹ്യ മാധ്യമങ്ങളിൽ ഒരിക്കൽ വന്ന വാക്കുകളോ ആശയങ്ങളോ തിരിച്ചെടുക്കാൻ നമുക്കാവില്ല.

 

4. വേർതിരിച്ചു കാണാം - സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കത്തിനെ നിയന്ത്രിക്കാൻ നാട്ടിലെ നിയമങ്ങൾ ശക്തമാക്കികൊണ്ടിരിക്കുന്നതെയുള്ളു. എങ്കിലും വ്യക്തിസ്വാന്തന്ത്ര്യവും അഭിസപ്രായസ്വാന്തന്ത്ര്യവും ഹനിക്കാതിരിക്കേണ്ടതിനു ഒരുപ്പാട്‌ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഭരണസംവിധാനങ്ങൾക്കു ആവില്ല. അതിനാൽ, ഈ മാധ്യമങ്ങളിലെ ഉള്ളടക്കത്തെ നാം തന്നെ സാമർഥ്യത്തോടെ വേർതിരിച്ചു കാണണം. കുഞ്ഞു തലമുറയെ അതിനു പ്രാപ്തരാക്കുകയുംവേണം. എന്ത് കാര്യത്തിലെ അറിവ് നേടാനും സമൂഹമാധ്യമങ്ങളെക്കാൾ ആദ്യം മുതിർന്നവരോട് ഓടിയെത്തണം എന്നു പ്രായഭേദമന്യേ നാം എല്ലാവരും ഓർക്കണം.

 

സമൂഹമാധ്യമങ്ങൾ ഒരു ലഹരിയായി പടരുമ്പോൾ, നന്മ മരങ്ങൾ മാത്രമായി ശോഭിക്കാൻ നമുക്കാവില്ല. എങ്കിലും, "ഹൌ ഓൾഡ് ആർ യു" എന്ന ചലച്ചിത്രത്തിൽ പറയുന്നതു പോലെ, ജീവിതത്തിൽ മുപ്പതുകളും നാല്പതുകളും അൻപതുകളും അറുപതുകളും ഉണ്ട്. അത് പോലെ, ഇരുപത്തിന്റെ നിറവിൽ നിൽക്കുന്ന സമൂഹ മാധ്യമങ്ങൾ ഇനിയും മുപ്പതുകളും നാല്പതുകളും അൻപതുകളും കടന്നു നമ്മളോട് കൂടെ ഉണ്ടാവുകതന്നെ ചെയ്യും. അതിലെ നന്മകൾ മാത്രം മുറുകെപിടിക്കാൻ നമുക്കു ശ്രദ്ധിക്കാം.

 

Srishti-2022   >>  Article - English   >>  Benefits and Challenges of Hybrid work model in IT Industry

Benefits and Challenges of Hybrid work model in IT Industry

During the COVID lockdown we celebrated and lauded the members of essential services like doctors and health workers. The least recognized service was that of the Information Technology (IT) industry, who silently retreated into working from home mode, but was the actual backbone of all government services, financial and banking services, healthcare services and transport services. Every message, email, website, software, banking, worked without a glitch, just because the IT industry did not go into a pause during the lockdown. It showed how resilient the IT industry is, even at the most adverse of times. While the world is slowly waking back to normal, with all educational institutions, government offices, financial institutions, travel and tourism services, food and hospitality services and healthcare services back to working from office mode, IT is still contemplating whether to completely switch to Work from office. It is a time when IT think-tanks are weighing the benefits of hundred percent working from home, hundred percent working from office and hybrid working model and we have mixed responses.

 

What is hybrid working model?

 

A working model in which the employees can work from home for a chosen period in a week or month and work from office for the remaining days of the week or month is known as a hybrid work model. Many IT companies have officially switched to this model, but certainly not without a few glitches and of course with few benefits.

 

Benefits of hybrid work model

 

1.       Employee friendliness – Recently, a small meme circulated in Linkedin, which stated “Happiness of working from home is to see the smile of your kid when he comes back from school to see you”. This effectively captures the reason why majority employees look forward to a working from home option. Child and elderly care are important for men and women alike and if employees are given an option for that support for atleast few days a week, they would happily embrace it and consider the organization as employee-friendly.

 

2.       Focussed work – now that since most of the other services are back to working from the office model, the only ones who would be remaining at home would be the IT professionals. This creates a calm and distraction-free environment which ensures more focus on work. Since there is no direct employee contact, it also reduces the office rumours and grapevine.

 

3.       Better employee relations – Hybrid work model avoids the monotony of all employees working together daily, hence avoiding the conflicts that can arise. Employees are refreshed from their monotony when they take a break for working from home.

 

4.       Financial benefit – Employees can save on the expenses incurred for commuting to office daily, while organizations can cut down on the space and amenities expenditure incurred if all employees are working from office daily.

 

5.       Better social economy – Since the world is back to normal, if IT alone remains aloof at home, it will pull down the IT-Dependent services economy. Atleast if few days a week if the IT is up and running from office premises, it will boost the IT-enabled services.

 

Challenges of hybrid work model

 

1.       Poor collaborations – When employees get the autonomy to choose the days in which they work from office, different members of the same team may result in working from office on different days resulting in communication gaps. When 2 or more of the same team members meet at the office, official and unofficial meetings happen, which might not get communicated to others who were not present at the office. This will result in poor collaboration and may lead to conflict at times.

 

2.       Poor work-life balance- Though many have mastered the art of balancing work and life when working from home, majority have failed to do so. For them, the office hours have blurred away into personal hours leading to deteriorating health and personal life. In such cases, office productivity may seem to increase when it is hundred percent working from home and it will seem to decrease when switched to hybrid work model, but work-life balance might have gone for a toss there.

 

3.       Question of Trust – There is a small fraction of IT employees who misuse the benefit of working from home by either whiling away time or by “moonlighting” wherein they indulge in other profitable jobs, sometimes even with rivals. The element of trust is lost in such cases which will strain employee-employer as well as employee-employee relationships.

 

4.       Financial constraint –For employees whose home location is far from the office location, travelling to office for just a few days of the week or month will be a financial burden. Food and accommodation expenses will add on to it. For organizations, arranging for office facilities for a few days of the week or month and home facility facilities to ensure cyber security for the remaining days of the week or month, would be an additional expense.

 

5.       Less rapport among employees – Since members of the teams are constantly connected online, they share a rapport among themselves, but miss out on other employees of the office. It results in less bonding and rapport among the larger group of employees in an office.

 

The key to solve this puzzle is to identify measures so that the benefits outweigh the challenges. It is said that the first six months of a marriage have the most problems and if the marriage patiently withstand the first six months, it will last longer. So, when we are trying to marry off working from home to working from office, we should embrace ourselves for the initial hiccups and withstand them through the initial days, so that it lasts longer.

Srishti-2022   >>  Poem - Malayalam   >>  സ്മൃതിമണ്ഡപം

സ്മൃതിമണ്ഡപം

ഇത് ഓർമകളുടെ ശ്മശാനഭൂമി;

ഇവിടെ  ഞാനേകാന്ത പഥികൻ...

വഴിയേറെ പിന്നിട്ടിരിക്കുന്നു,

യാത്രയിൽ സഹയാത്രികരെല്ലാം

എന്നിൽ നിന്നും കാതങ്ങൾ അകലെയാണ്,

അറിയുന്നു ഞാനതെങ്കിലും!

ഘോരമാം വേനലിൽ എന്റെ കാലിടറവേ,

കണ്ഠം വരളവേ; ആരെങ്കിലും,എന്നെങ്കിലും?

വ്യർത്ഥമാം മോഹങ്ങൾക്കപ്പുറം 

സാഫല്യത്തിൻ തീർത്ഥജലം തേടുമൊരു

വേഴാമ്പലായി ഞാൻ മാറവേ,

എന്നോ എത്തുമൊരാ ലക്ഷ്യവും

തേടിയീ  പ്രയാണം തുടരവേ,

ആരെങ്കിലും ഒരു വഴികാട്ടിയായി എന്നെങ്കിലും...

വരും, വരാതിരിക്കാനവർക്കാവുകില്ലെന്ന്

ഞാൻ നിനക്കവേ നിത്യ-

സഞ്ചാരിയാം അരുണൻ

ആഴിയിൽ മറയവേ, കൂരിരുൾ വീഴവെ

ഇവിടെ ഞാൻ, ഞാൻ മാത്രം...

Subscribe to Zafin Software Centre of Excellence Pvt Ltd