Skip to main content
Srishti-2022   >>  Short Story - Malayalam   >>  ദൈവത്തെ വിൽക്കുന്നവർ

ദൈവത്തെ വിൽക്കുന്നവർ

 

 ഒരിക്കൽ രാഘവൻ മാഷ് കളിയായി പറഞ്ഞു "നിനക്ക് ദൈവത്തെ വിൽക്കൽ ആണല്ലോ പണി." ഡോമിനിക് അത് കേട്ട് ചുമ്മാ ചിരിച്ചതെഉള്ളു . രാഘവൻ മാഷ് അങ്ങനെയാണ് കാണുമ്പോൾ അങ്ങനെയൊക്കെ എന്തെങ്കിലും കളിപറയും. ഒരർത്ഥത്തിൽ മാഷ് പറഞ്ഞത് ശരിയാണ് ഡോമിനിക്കിന്റെ കടയിൽ നിറച്ചും ദൈവങ്ങളാണ്. മരത്തിലും മെഴുകിലും, പ്ലാസ്റ്റിക്കിലും, ലോഹത്തിലും മൊക്കെ തീർത്ത ദൈവങ്ങളുടെ രൂപങ്ങൾ. തേജസ്സോടെ അനുഗ്രഹം ചൊരിഞ്ഞു നിൽക്കുന്ന ദൈവങ്ങളുടെ ചിത്രങ്ങൾ,അവ പലവലിപ്പത്തിൽ പല നിറങ്ങളിൽ മനോഹരമായ ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്നു. ക്രിസ്തുവും, കൃഷ്ണനും മുത്തപ്പനും പിന്നെ നിരവധി പുണ്യാളൻമാരുമൊക്കെ നിറഞ്ഞുനിൽക്കുന്നു. എന്തായാലും ക്രിസ്തീയ ദൈവങ്ങൾക്ക് ആണ് അവിടെ ഭൂരിപക്ഷം, കട മാതാവിന്റെ പള്ളിയുടെ മുന്നിലായതിനാലാവാം അത് . ചിത്രങ്ങളും രൂപങ്ങളും മാത്രമല്ല മതചിഹ്നങ്ങൾ ആലേഖനം ചെയ്ത മോതിരങ്ങളുടെയും കരവളയങ്ങളുംടെയും മാലകളുടെയും ഒരു നല്ലശേഖരം തന്നെ അവിടെയുണ്ട്. കൊന്തയും കഴുത്തിലണിയുന്ന മുത്തുമാലയും, രൂപങ്ങൾക്ക് ചാർത്തുന്ന തുണി കൊണ്ടും പ്ലാസ്റ്റിക്കിലും തീർത്ത വലിയ മാലകളും അവിടെ ഉണ്ട്. വിശേഷദിവസങ്ങളിൽ പൂക്കളിൽ തീർത്ത മാലകളും അവിടെ വിൽക്കാറുണ്ട്. മാതാവിൻറെ മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചാൽ ഏത് ആഗ്രഹവും സാധ്യമാകും എന്നാണ് അവിടുത്തെ വിശ്വാസം.എല്ലാ ദേശത്തുനിന്നും ജാതി മത ഭേദമന്യേ വിശ്വാസികൾ അവിടെ എത്തിയിരുന്നു. മാതാവിന്റ രൂപക്കൂടിനു മുന്നിൽ തെളിയിക്കാനുള്ള മെഴുകുതിരി വാങ്ങാനാണ് ഏറ്റവും കൂടുതൽ ആളുകൾ കടയിൽ വരുന്നത്. പള്ളിയിൽ എത്തുന്ന വിശ്വാസികൾക്ക് പ്രാർത്ഥനാ കർമ്മങ്ങൾക്ക് വേണ്ട എല്ലാം സാധനങ്ങൾ വാങ്ങാൻ ഉള്ള അവിടുത്തെ ഏക ആശ്രയമാണ് പള്ളിക്ക് മുന്നിലുള്ള ഡോമിനിക്കിന്റെ ആ കൊച്ച് കട.

 

വളരെ വർഷങ്ങൾക്ക് മുൻപാണ് ഡോമിനിക്കും ഭാര്യ മറിയവും ആ നാട്ടിൽ എത്തുന്നത്. അങ്ങ് കിഴക്ക് മലയോ രത്താണ് ഡോമിനിക്കിന്റെ സ്വന്തം നാട്. അപ്പന്റെ മരണശേഷം സഹോദരങ്ങളുമായുണ്ടായ അസ്വാരസ്യങ്ങളാണ് നാട് ഉപേക്ഷിച്ച് ഇവിടേക്ക് വരുന്നതിന് കാരണമായത്. അന്ന് രാത്രി മറിയവുമായി ബസ്സിൽ കയറി നഗരത്തിലേക്ക് ടിക്കറ്റ് എടുക്കുമ്പോൾ എങ്ങനെയും ഒരു നല്ല ജീവിതം കെട്ടിപ്പെടുക്കണം,മറിയത്തിന്റെ ഉദരത്തൽ വളരുന്ന തന്റെ കുട്ടിയെ നന്നായി വളർത്തണം എന്നൊക്കെ ഉള്ള ചിന്തയായി രുന്നു മനസ്സ് നിറയെ.. നഗത്തിൽ എത്തി എന്ത് ചെയ്യണ മെന്നോ ആരെ കാണമെന്നോ അറിയില്ല. നിലാവ് അവധി എടുത്ത ആ സിസംബർ രാത്രിപോലെ തന്നെ ഇരുണ്ടതായിരുന്നു ഡോമിനിക്കിനു മുന്നിലുള്ള വഴികളും. മേഘ കെട്ടുകൾ താഴെക്കിറങ്ങിവന്ന പോല കനത്ത കോട ആ മലയോരത്തെ ആകെ മൂടിയിരിക്കന്നു. കോടമഞ്ഞ് വകഞ്ഞ് മാറ്റിക്കൊണ്ട് ബസ്സ് ചുരമിറങ്ങാൻ തുടങ്ങി. നീറിപുകയുന്ന ചിന്തകൾ കാരണം അവന്റെ ഉറക്കം എവിടെയോ പോയ്‌ മറഞ്ഞു . തുറന്നു പിടിച്ച അവന്റെ കണ്ണുകൾ ബസ്സിന്റെ ജനാലയിലൂടെ ഇരുട്ടിലേക്ക് ഊളിയിട്ടു..

 

ആകാശം ചുവപ്പിച്ചു കൊണ്ട് സൂര്യൻ പതുക്കെ തല ഉയർത്തി. ഡോമിനിക്ക് നല്ല ഉറക്കത്തിലാണ്. ബസ്സിന്റെ ജനാലയിൽ ചാരിയാണ് ഉറക്കം ; മറിയം അവന്റെ തോളിൽ ചാഞ്ഞ് ഉറങ്ങുന്നു.ബസ്സിന്റെ ചനലങ്ങൾക്ക് അനുസരിച്ച് ഇരുവരും ചെറുതായി ഉലയുന്നുണ്ട്... ഉറക്കമുണർന്ന് ഡോമിനിക്ക് പുറത്തേക്ക് കണ്ണോടിച്ചു. ചെറു കെട്ടിടങ്ങളും വീടുകളും വന്ന് അകന്നു പോകുന്നു. അകലെയായി ഒരു പള്ളി കാണാം. അതിനു മുന്നിലുടെയാണ് പാത പോകുന്നത്.

പള്ളിയുടെ മുകളിലായി ഇരു വശങ്ങളിലേക്കും കൈ ഉയർത്തി അനുഗ്രഹം ചൊരിഞ്ഞു നിൽക്കുന്ന നിൽക്കുന്ന മേരി മാതാവിന്റെ വലിയ പ്രതിമ കാണാം, അത് തന്റെ കാഴ്ചയേട് അടുത്തു കൊണ്ടിരുന്നു. സൂര്യപകാശം മാതാവിന്റെ ശിരസ്സിന്റെ മറനീക്കി ഡോമിനിക്കിന്റെ മുഖത്തേക്ക് പതിച്ചു. മാതാവിന്റെ നെറുകിൽ നിന്നും അനുഗ്രഹം തന്നിലേക്ക് പതിക്കുന്നതായി അയാൾക്ക് തോന്നി. ഡോമിനിക്ക് മറിയത്തിന്റെ കൈ പിടിച്ച് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. ഇതുവരെ തന്റെ മുന്നിൽ ഉണ്ടായിരുന്ന ഇരുട്ട് അകന്നു മാറി, മുന്നിൽ പ്രതീക്ഷയുടെ പുതിയ വെളിച്ചം നിറയുന്നത് അയാൾ കണ്ടു. ബാഗും മറ്റ് സാധനങ്ങളുമായി അവർപള്ളിക്കടുത്തുള്ള ബസ്റ്റോപ്പിൽ ഇറങ്ങി.

 

 

കുറച്ച് കടകൾ മാത്രമുള്ള ഒരു ചെറു കവല. അവിടുന്നു നശത്തിലേക്ക് കുറച്ച് ദൂരം മാത്രമേ ഉള്ളൂ. നാഗരികത തുടങ്ങുന്നത് അവിടെ നിന്നാണ് എന്നു പറയാം.റോഡിനു അഭിമുഖമായി നിൽക്കുന്ന പള്ളി, പള്ളിയേയും റോഡിനേയും വേർതിരിക്കാൻ അതിരുകൾ ഒന്നും തന്നെയില്ല . പള്ളിയുടെ വലതു ഭാഗത്ത് വിശാലമായ പറമ്പ് ഒന്നും ചെയ്യാതെ കിടക്കുന്നു.

 

പള്ളിയിൽ അപ്പോൾ പ്രഭാത കുർബാന നടക്കുകയാണ്. വളരെ കുറച്ച് പേർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.

  പെട്ടിയും ബാഗുമൊക്കെ ഒരു വശത്ത് ഒതുക്കി വച്ച ശേഷം അവർ പ്രാർഥനാ മുഖരിതമായ പള്ളിയുടെ അകത്തളത്തിലേക്ക് കടന്നു പ്രാർത്ഥനയിൽ പങ്ക് കൊണ്ടു.

 

പ്രാർത്ഥന കഴിഞ്ഞ ശേഷം അച്ചൻ അൾത്താരയിൽ നിന്നും പുറത്തിറങ്ങി.

ഏറെ പ്രതീക്ഷയോടും ഉള്ളിൽ നിറയെ ആകുലതയോടും കൂടി ഡോമിനിക്കും മറിയവും അച്ചന്റെ അടുത്തേക്ക് നടന്നു.

 

തോമസ് എന്നായിരുന്നു അച്ചന്റെ പേര്.

അധികം ഉയരമില്ലാതെ അൽപം തടിച്ച പ്രകൃതം. മീശയും താടിയും വടിച്ചിരിക്കുന്നു. ശരീരത്ത് പ്രായമായി തുടങ്ങുന്നതിന്റെ ലക്ഷണങ്ങൾ കാണാം തലയിലെ മുടിയെല്ലാം കൊഴിഞ്ഞിരിക്കുന്നു. വശങ്ങളിലും പിന്നിലും അൽപം ബാക്കി ഉണ്ട്. അതിൽ പലതും നരച്ചു തുടങ്ങിയിരിക്കുന്നു.

 

ഒരു പുഞ്ചിരിയോടെ അച്ചൻ അവരെ വരവേറ്റു. അച്ചനോട് അവർ സ്തുതി പറത്തു.പിന്നെ തങ്ങളുടെ കാര്യങ്ങളൊക്കെ അച്ചനോട് പറത്തു. അച്ചൻ ശാന്തമായി എല്ലാം കേട്ടു. സഹായം തേടി തന്റെ അടുത്ത് എത്തിയ അവരെ നിരാശരാക്കാൻ അദ്ദേഹത്തിൽ കഴിഞ്ഞില്ല.വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കാമെന്ന് അച്ചൻ ഏറ്റു.

 

" നിങ്ങൾ വല്ലതും കഴിച്ചോ " അച്ചൻ അവരോട് ചോദിച്ചു.

 "ഇല്ല" ഡോമിനിക്ക് മറുപടി പറഞ്ഞു.

ഫാദർ കപ്യാരെ വിളിച്ചു ഭക്ഷണത്തിനുo വിശ്രമത്തിനും ഉള്ള ഏർപ്പാട് ചെയ്തു.

 

ബാഗും പെട്ടിയും ഒക്കെ എടുത്തു അവർ കപ്യാരുടെ പിന്നിൽ നടന്നു.നടക്കുന്നവഴി ഡോമിനിക് പള്ളിയുടെ മുകളിലേക്ക് നോക്കി ഒരു ചെറു പുഞ്ചിരിയോടെ അനുഗ്രഹം ചൊരിഞ്ഞു നിൽക്കുന്ന മാതാവ് തങ്ങളെ കരവലയങ്ങൾ കൊണ്ട് ചേർത്തു പിടിക്കുന്നതായി അവന് തോന്നി .

 

അവിടെ പള്ളി മാത്രമല്ല ഉണ്ടായിരുന്നത്. പള്ളിയോടു ചേർന്ന് വിശാലമായ തെങ്ങിൻ തോപ്പും ,തെങ്ങിൽ തോപ്പ് കഴിഞ്ഞുള്ള പറമ്പിൽ ഒരു കന്നുകാലിഫാമും ഉണ്ട് . പിന്നെ പള്ളിക്കടുത്തായി ഒരു സ്കൂളും, നഗരത്തിലേക്ക് പോകുന്ന വഴിയിൽ കോളേജും ഉണ്ട് .ഇതെല്ലാം പള്ളിയുടെ കീഴിലുള്ളതാണ്.ഇതിന്റെയെല്ലാം മേൽനോട്ടവും ചുമതലയും പള്ളിയിലെ അച്ചനാണ്.

 

 

 രാഘവൻ മാഷിന്റെ വീടിനടുത്തായി ഒഴിഞ്ഞുകിടക്കുന്ന ഓട് മേഞ്ഞ ഒരു ചെറിയ ഒരു വീടുണ്ട് . അത് ഡോമിനിക്കിനും കുടുംബത്തിനും അച്ചൻ തരപ്പെടുത്തി കൊടുത്തു. മാഷിന്റെ ഒരു ബന്ധുവിന്റെ വകയായിരുന്നു ആ വീട്.ഓട് മേഞ്ഞ മേൽക്കൂരയുള്ള രണ്ടു മുറികളും ഒരു അടുക്കളയും പിന്നെ ഒരു ചെറിയ മുറ്റവും ഉള്ള ഒരു കൊച്ചു വീട്. വീട്ടിൽനിന്ന് നേരെ ഇറങ്ങുന്നത് ഇടവഴിയിലേക്കാണ്. ആ ഇടവഴിയിലൂടെഅല്പസമയം നടന്നാൽ ചെന്നെത്തുന്നത് പള്ളിയുടെ മുന്നിലൂടെ പോകുന്നറോഡിലേക്കാണ്

 

ഡോമിനിക്കിന്റെ

 വീടിനോട് ചേർന്നാണ് രാഘവൻ മാഷിൻറെ വീട്. മാഷ് ആ നാട്ടിലെ ഒരു പ്രമാണിയും പൊതുപ്രവർത്തകനുമൊക്കെയാണ്. നാട്ടിലെ എല്ലാ നല്ല കാര്യങ്ങൾക്കും മാഷ് മുന്നിൽ ഉണ്ടാകും.മാഷിനെ നാട്ടുകാർക്കെല്ലാം വലിയ കാര്യമാണ്. എല്ലാവരോടും സ്നേഹത്തോടും സൗഹാർദ്ദത്തോടും കൂടിയാണ് അദ്ദേഹം ഇട പെട്ടിരുന്നത്. രാഘവൻ മേനോൻ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. ചില പ്രമാണിമാർ അങ്ങനെയാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. എന്നാൽ മാഷിന് ആ വിളി അത്ര ഇഷ്ടമായിരുന്നില്ല .അവിടുത്തെ സർക്കാർ സ്കൂളിലെ അധ്യാപകനാണ് അദ്ദേഹം.മാഷിന് ഭാര്യയും രണ്ട് പെൺകുട്ടികളുമാണ് ഉള്ളത് .ഒരാൾ കോളേജിൽ പഠിക്കുന്നു . മറ്റേയാൾ വിവാഹം കഴിഞ്ഞ് ടൗണിലാണ് താമസം.

 

ഡോമിനിക്കും മറിയവും വാടക വീട്ടിലേക്ക് താമസം മാറി . കൈയ്യിലുള്ള കുറച്ചു കാശുകൊണ്ട് അത്യാവശ്യം വീട്ടുസാധനങ്ങൾ ഒക്കെ അവർ വാങ്ങി. ഡോമിനിക്ക് ഫാമിലും തെങ്ങും തോപ്പിലും ഒക്കെയായി ജോലി ചെയ്തു ജീവിക്കാനുള്ള വക കണ്ടെത്തി . ഡോമിനിക്കും മറിയവും അവിടെ ഒരു പുതിയ ജീവിതം തുടങ്ങി.

 

വൈകാതെ ഡോമിനിക്കിനും മറിയത്തിനും ഒരു പെൺകുഞ്ഞ് പിറന്നു.മകളുടെ മുഖം ആദ്യമായി കണ്ടപ്പോൾ ഡോമിനിക്കിന് മനസ്സിൽ തെളിഞ്ഞുവന്നത് മാതാവിൻറെ കരുണയുള്ള മുഖമായിരുന്നു.കുഞ്ഞിന് പേരിടാൻ ഡോമിനിക്കിനു കൂടുതലൊന്നും ചിന്തിക്കേണ്ടി വന്നില്ല. അവർ അവൾക്ക് മേരി എന്ന് എന്ന്പേരിട്ടു. പരിമിതികൾ ഏറെയുള്ള ആ കൊച്ചു വീട്ടിൽ മേരി വളർന്നു . ആ വീടും നാടും പള്ളിയും പ്രാർത്ഥനകളും ഒക്കെ അവളുടെ ജീവിതത്തിൻെറ ഭാഗമായി.

 

ഡോമിനിക്ക് തന്റെ ഒഴിവുസമയങ്ങൾ പള്ളിയിലെ കാര്യത്തിനായി ചിലവഴിച്ചു . അച്ചനെയും കപ്യാരെയും പള്ളിയിലെ കാര്യങ്ങളിൽ സഹായിച്ചു. പള്ളിയിൽ ആഘോഷങ്ങൾ സഘടിപ്പിക്കുന്നതിനും ചടങ്ങുകൾ ഒരുക്കുന്നതിനും മെല്ലാം പള്ളിയിലെ ഒരാളെപ്പോലെ തന്നെ അയാൾ അവിടെ ഉണ്ടായിരുന്നു. വിഷമഘട്ടത്തിൽ അഭയം തന്ന പള്ളിയോടുള്ള കടപ്പാട്എന്നും ഡോമിനിക്കിന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഡോമിനിക്കിന്റെ എല്ലാ കാര്യങ്ങൾക്കും താങ്ങായി പള്ളിയും അച്ചനും എന്നും ഉണ്ടായിരുന്നു.അങ്ങനെ ഡോമിനിക്കിന്റെ കുടുംബവും അവരുടെ ജീവിതവും പള്ളിയുമായി പരസ്പരം ഇഴപിരിയാത്ത ഒരു ബന്ധമായി വളർന്നു.

 

പള്ളിയോട് ചേർന്ന് കട തുടങ്ങുക എന്ന ആശയം ആദ്യമായി പറയുന്നത് അച്ചനാണ്.

അങ്ങനെയൊന്നും ചിന്തിക്കാൻ ഡോമിനിക്കിന് ആകുമായിരുന്നില്ല . അച്ചൻ സ്ഥലം മാറി ദൂരേക്ക് പോവുകയാണ് . അതിനുമുമ്പ് തങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം അ ച്ചനുണ്ടായിരുന്നു. ആരുമല്ലാത്ത തങ്ങളോട് കാണിക്കുന്ന സ്നേഹവും കാരുണ്യവും ഓർത്ത് ഡോമിനിക്കിന്റെ കണ്ണ് നിറഞ്ഞു.

 

പള്ളിയുടെ മുന്നിലായി റോഡിനോട് ചേർന്ന് പെട്ടിക്കട പോലെ തോന്നിക്കുന്ന തടികൊണ്ടു തീർത്ത ഒരു ചെറിയ കട തുറന്നു. അവിടെ മെഴുകുതിരിയും കൊന്തയും, കുരിശും, കർത്താവിന്റെയും , മാതാവിൻറെയും രൂപങ്ങളും ചിത്രങ്ങളുമെല്ലാം അവിടെ വിൽപ്പനച്ചരക്കായി നിരന്നു. ഡോമിനിക്കിന്റെ കട വിശ്വാസികൾക്ക് ഒരു സഹായമായി. ജോലിയില്ലാത്ത സമയങ്ങളിൽ ഡോമിനിക്കും അല്ലാത്തപ്പോൾ മറിയവും അവിടത്തെ കച്ചവടക്കാരായി .

തോമസ് അച്ചൻ അങ്ങ് ദൂരെ മലയോരത്തെ ഇടവകയിലേക്ക് സ്ഥലം മാറിപ്പോയി. അച്ചന്റെ സ്ഥലം മാറ്റം ഡോമിനിക്കിനേയും കുടുംബത്തെയും വല്ലാതെ ദുഃഖത്തിലാഴ്ത്തി. 

 

റോയ് അച്ചനാണ് പള്ളിയിലെ പുതിയ വികാരി.അദ്ദേഹം വളരെ ചെറുപ്പമായിരുന്നു. അച്ചനും സ്നേഹവും കരുണയും ഉള്ള ഒരാളായിരുന്നു.എങ്കിലും ഡോമിനിക്കിന് തോമസ് അച്ചനെയായിരുന്നു പ്രിയം.

 

മേരി പഠിക്കാൻ വളരെ മിടുക്കിയായിരുന്നു. അവൾ എല്ലാവർക്കും വളരെ പ്രിയങ്കരി ആയിരുന്നു.അവളുടെ കുട്ടിത്തം തുളുമ്പുന്ന സംസാരം കേട്ടിരിക്കാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ്. ആറാം ക്ലാസ്സിൽ ആനി ടീച്ചർ ആയിരുന്നു അവളുടെ ക്ലാസ് ടീച്ചർ.

 മേരിയുടെ അമ്മയുടെ നാട്ടുകാരി കൂടിയാണ് ടീച്ചർ . ഇടയ്ക്കൊക്കെ ടീച്ചർ മേരിയുടെ വീട്ടിൽ വരും. മറിയവുമായി കുറെ നേരം സംസാരിച്ചിരിക്കും.ടീച്ചറുടെ അമ്മയും മറിയവും പഴയ കൂട്ടുകാരികളാണ് .നല്ലവണ്ണം പഠിച്ച് ആനി ടീച്ചറെ പോലെ വലിയ ആളാകണം എന്ന് അമ്മ എപ്പോഴും മേരിയോട് പറയുമായിരുന്നു. ടീച്ചറെ കൂടുതൽ അടുത്തറിഞ്ഞപ്പോഴാണ് ഒരു ടീച്ചർ ആകണമെന്നുള്ള 

എന്ന ആഗ്രഹം മേരിയുടെ ഉള്ളിൽ നാമ്പിട്ടത്.

 

 

 

അവിചാരിതമായിരുന്നു മറിയത്തിന്റെ മരണം . അപ്പോൾ മേരി എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു . നിയന്ത്രണം തെറ്റി വന്ന ലോറി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു .ചിതറി തെറിച്ച ദൈവങ്ങളുടെ രൂപങ്ങൾക്കിടയിൽ രക്തത്തിൽ കുളിച്ച് മറിയത്തിന്റെ ജീവനറ്റശരീരം നിശ്ചലമായി കിടന്നു .

 

മറിയത്തിന്റെ മരണത്തിൻറ ആഘാതത്തിൽ നിന്നും കരകയറാൻ ഡോമിനിക്കിനും മേരി ക്കും ഏറെ നാൾ വേണ്ടി വന്നു .അതിനുശേഷം മേരിയിൽ ഉണ്ടായ മാറ്റങ്ങളാണ് ജീവിതത്തിലേക്ക് മടങ്ങിവരാൻ ഡോമിനിക്കിന് ധൈര്യം പകർന്നത് . അവൾ അമ്മയുടെ ജോലികൾ ഓരോന്നായി പതിയെ ഏറ്റെടുത്തു ചെയ്യാൻ തുടങ്ങി . വീട്ടുജോലികളിൽ എന്നും അമ്മയുടെ സഹായിയായിരുന്നു അവൾ. ആ വീട്ടിൽ ജീവിതം പതിയെ നാമ്പെടുത്തു. ഡോമിനിക്ക് പഴയപോലെ ജോലിക്ക് പോകാൻ ആരംഭിച്ചു. 

 

മേരി കൂടുതൽ പക്വതയുള്ള ഒരു പെൺകുട്ടിയായി മാറി. അവൾ പുലർച്ചെ എഴുന്നേറ്റ് വീടും പരിസരവും വൃത്തിയാക്കും പിന്നെ പാചകത്തിനായി അടുക്കളയിലേക്ക് പോകും .അടുക്കളയിൽ ഒരുവശത്ത് എഴുതാനും വായിക്കാനും ഉള്ള സൗകര്യം ചെയ്തു.പാചകത്തിനിടയിൽ കിട്ടുന്ന ഇടവേളകൾ അവൾ പഠനത്തിനായി വിനിയോഗിച്ചു . പഠിച്ച് നല്ല മാർക്ക് വാങ്ങി ജോലി സമ്പാദിച്ച് ഒരു നിലയിൽ എത്തണം. പരിമിതികളിൽ നിന്ന് കരകയറണം...

ഇതോക്കെയായിരുന്നു അവളുടെ ആഗ്രഹം.

 

നാളുകൾക്ക് ശേഷം ഡോമിനിക്ക് കട വീണ്ടും തുറന്നു. പള്ളിയുടെ മുൻവശത്ത് നിന്ന് മാറി ഇടതുവശത്തുള്ള കവാടത്തിനടുത്തായാണ് കട ഒരുക്കിയത്. അതിനുശേഷം ഡോമിനിക്ക് വേറെ ജോലിക്ക് പോകുന്നത് നിർത്തി. മുഴുവൻ സമയവും കടയിലെ കാര്യങ്ങൾ നോക്കാൻ തുടങ്ങി .

 

കാലം കടന്നുപോയി. ഇപ്പോൾ മേരി പ്ലസ്ടു പരീക്ഷ പാസായി. നല്ല മാർക്ക് ഉണ്ട്.നല്ല മാർക്ക് കിട്ടുമെന്ന്അവൾക്ക് ഉറപ്പായിരുന്നു.അവൾ മാതാവിൻറെ മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചതാണ്. അതിന് അവൾ ദൈവത്തിനു നന്ദി പറഞ്ഞു.ഏതെങ്കിലും ഒരു സയൻസ് വിഷയത്തിൽ ബിരുദമെടുക്കണം എന്നാണ് അവളുടെ ആഗ്രഹം. മേരിക്ക് നല്ല മാർക്കുണ്ടെങ്കിലും കോളേജിൽ മെറിറ്റിൽ സയൻസ് വിഷയങ്ങളിൽ പ്രവേശനം കിട്ടാൻ കുറച്ച് ബുദ്ധിമുട്ടാണ്.എങ്കിലും അടുത്തുള്ള എല്ലാ കോളേജിലും അവൾ അപേക്ഷ അയച്ചു. കൂട്ടത്തിൽ പള്ളിവക കോളേജിലേക്കും അയച്ചു. 

 

പള്ളിയുടെ വക കോളേജ് അവിടുന്ന് വളരെ അടുത്താണ്. പക്ഷേ അവിടെ പ്രവേശനം കിട്ടാൻ ബുദ്ധിമുട്ടാണ്. എങ്കിലും റോയ് അച്ചനെ നേരിട്ട് കണ്ട് കാര്യം പറഞ്ഞു. അച്ചനാണ് ഇപോഴത്തെ കോളേജിന്റെ അധികാരി. വഴിവിട്ട് ഒന്നും ചെയ്യാൻ പറ്റില്ലെങ്കിലും എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ ചെയ്തു തരാമെന്ന് റോയ് അച്ചൻ വാഗ്ദാനം നൽകി .

എന്തായാലും അടുത്തുളള ഏതെങ്കിലും കോളേജിൽ പ്രവേശനം കിട്ടുമെന്ന് മേരിക്ക് വിശ്വാസമുണ്ടായിരുന്നു . അവൾ മാതാവിൻറെ മുന്നിൽ മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചിരുന്നു. എങ്ങനെയും അത് മാതാവ് നടത്തി തരുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. മുൻപ് പലവട്ടം അത് അവൾക്ക് അനുഭവമുള്ളതാണ് .ശുഭാപ്തി വിശ്വാസത്തോടെ മേരി കാത്തിരുന്നു .

 

കോളേജുകളിൽ പ്രവേശനം തുടങ്ങി. ഇതുവരെ ഒരു കോളേജിൽ നിന്നും യാതൊരു അറിയിപ്പും ലഭിച്ചില്ല . മേരിയുടെ പ്രതീക്ഷകൾ മങ്ങുന്നതായി അവൾക്ക് തോന്നി . അവൾ പള്ളിയിൽ പോയി വീണ്ടും മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചു . 

 

കോളേജുകളിൽ ക്ലാസുകൾ തുടങ്ങി എല്ലായിടത്തും പ്രവേശനം ഏകദേശം പൂർത്തിയായി . മേരിയുടെ പ്രതീക്ഷകൾ അസ്തമിച്ചു.അവളുടെ നിരാശയിൽ എല്ലാരും പങ്കുചേർന്നു . അവളെ ആശ്വസിപ്പിച്ചു . വേറെ ഏതെങ്കിലും വിഷയത്തിൽ സമാന്തരമായി ബിരുദം എടുക്കുന്നതിനെ കുറിച്ച് ആയി അവളുടെ ചിന്തകൾ .

 

അന്ന് ഒരു ബുധനാഴ്ചയായിരുന്നു . വൈകുന്നേരം മേരിയെയും ഡോമിനിക്കിനെയും റോയ് അച്ചൻ പള്ളിമേടയിലേക്ക് വിളിപ്പിച്ചു. അവർ അച്ചനെയും കാത്ത് സ്വീകരണ മുറിയിൽ ഇരുന്നു. വൈകാതെ അച്ചൻ അവിടേക്ക് കടന്നുവന്നു . 

 

അവർ സ്തുതി പറഞ്ഞു 

 

"ഞാൻ വിളിപ്പിച്ചത് മേരിയുടെ അഡ്മിഷന്റെ കാര്യം പറയാനാണ്. ഫിസിക്സ് ബാച്ചിൽ ഒരു ഒഴിവ് വന്നിട്ടുണ്ട് . പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റാണ് . സീറ്റിൽ പ്രവേശനം കിട്ടിയ കുട്ടി വേറെ കോളേജിൽ അഡ്മിഷൻ കിട്ടിപോയി. ഇതുവരെ ആയിട്ടും ആരും സീറ്റിൽ ജോയിൻ ചെയ്തിട്ടില്ല . ഈ അവസ്ഥയിൽ മാനേജ്മെന്റിന് ആ സീറ്റ് മറ്റ് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാം...

 

മേരിക്ക് ആ സീറ്റിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ടോ? " 

 ചെറുപുഞ്ചിരിയോടെമേരിയുടെ മുഖത്തേക്ക് നോക്കി 

 

സന്തോഷം കൊണ്ട് മേരിയുടെ മുഖം വികസിക്കുന്നത് അച്ചൻ കണ്ടു.

 

"എന്നാൽ തിങ്കളാഴ്ച വന്ന് അഡ്മിഷൻ എടുത്തോളൂ .. ഞാൻ പ്രിൻസിപ്പാളിനെ വിളിച്ച് പറഞ്ഞേക്കാം "

 

" സർട്ടിഫിക്കറ്റുകൾ ഒക്കെ എടുക്കാൻ മറക്കരുത് " അച്ചൻ ഓർമിപ്പിച്ചു .

 

അച്ചനോട് നന്ദി പറഞ്ഞ് ഡോമിനിക്കും മേരിയും അവിടെ നിന്ന് ഇറങ്ങി.

മേരിയുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു . എന്തോ നേടിയ ഒരു അനുഭൂതി. പള്ളിമുറ്റത്ത് എത്തിയപ്പോൾ അവൾ ആകാശത്തേക്ക് നോക്കി. നക്ഷത്രങ്ങൾ കൂടുതൽ പ്രകാശത്തോടെ മിന്നിത്തിളങ്ങുന്നതായി അവൾക്ക് തോന്നി. ഇരുകരങ്ങളും വിടർത്തി അനുഗ്രഹം ചൊരിഞ്ഞു നിൽക്കുന്ന മാതാവിന്റെ രൂപത്തെ നോക്കി അവർ നന്ദി പറഞ്ഞു . മാതാവിന്റെ കരവലയം തങ്ങളെ സംരക്ഷിച്ചു നിർത്തുന്നതായി അവൾക്ക് തോന്നി. ആ സന്തോഷം എല്ലാരോടും പങ്കുവെക്കാൻ അവളുടെ മനസ്സ് വെമ്പി.അമ്മയുണ്ടായിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് കവിളത്ത് ചുംബിക്കാമായിരുന്നു പക്ഷേ അവിടെ ഒരു ശൂന്യത മാത്രം....അമ്മയെ കുറിച്ചുള്ള ചിന്തകൾ അവളുടെ കണ്ണിനെ ഈറനണിയിച്ചു.

 

അന്ന് അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. കോളേജിൽ പോകുന്നതിനെക്കുറിച്ചായിരുന്നു അവളുടെ ചിന്തകൾ . ഇനി കുറച്ചു ദിവസങ്ങളെ ഉള്ളൂ, കുറെ കാര്യങ്ങൾ ചെയ്യാനും ഉണ്ട്. വസ്ത്രങ്ങൾ വാങ്ങണം,ബാഗ് വാങ്ങണം, പുസ്തകങ്ങൾ,ചെരുപ്പ് അങ്ങനെ കുറേയുണ്ട്.പിറ്റേന്ന് ഈ സന്തോഷം അവൾ കൂട്ടുകാരോടൊക്കെ പങ്കുവെച്ചു എല്ലാവരും അവളുടെ സന്തോഷത്തിൽ പങ്കുചേർന്നു

 

 

മേരിയുടെ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ഒരു ദിവസം കഴിഞ്ഞ് റോയ് അച്ചൻ അവരെ മേടയിലേക്ക് വിളിപ്പിച്ചു. അച്ചന്റെ മുഖത്ത് വ്യസനം നിഴലിച്ചിരുന്നു.കുറച്ചുനേരത്തേക്ക് അച്ചൻ ഒന്നും മിണ്ടിയില്ല; പിന്നെ പതുക്കെ പറഞ്ഞു തുടങ്ങി

 

"ആ സീറ്റിലേക്ക് പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട ഒരു കുട്ടി വന്നു സംവരണ സീറ്റല്ലേ? നിയമപരമായി സീറ്റ് അവർക്ക് കൊടുത്തേ പറ്റൂ"..

 

മേരി സ്തബ്ധയായി എല്ലാം കേട്ടുനിന്നു.

 സങ്കടം അണപൊട്ടിയെങ്കിലും അത് കണ്ണീരായി ഒഴുകി ഇറങ്ങാൻ അവൾ അനുവദിച്ചില്ല .

കുറച്ചുനേരം ആരും ഒന്നും മിണ്ടിയില്ല.

 

"വിഷമിക്കേണ്ട ദൈവം ഒരു വഴികാണിച്ചു തീരും "

"പ്രാർത്ഥിക്കുക ...

  ദൈവം കൈവിടില്ല" അച്ചൻ അവരെ ആശ്വസിപ്പിച്ചു.

 

അവിടെ നിന്ന് ഇറങ്ങി ,നീറുന്ന മനസ്സുമായി അവർ വീട്ടിലേക്ക് നടന്നു .പരസ്പരം ഒന്നും മിണ്ടാൻ അവർക്ക് ആയിരുന്നില്ല . മറിയത്തിന്റെ മരണത്തിനുശേഷം വീണ്ടും ആ കൊച്ച് വീട് ദുഃഖത്തിലായി.

മേരിയുടെ വിതുമ്പലിന്റെ ഏങ്ങലുകൾ അവളുടെ കൊച്ചു മുറി ക്കുള്ളിൽ ഒതുങ്ങി.

മുറിയുടെ ചുമരിൽ തൂക്കിയിട്ട ദൈവങ്ങളെല്ലാം അവളെ ദുഃഖത്തോടെ നോക്കി നിന്നു.മേരിയുടെ കൊച്ചു സ്വപ്നങ്ങൾ എല്ലാം അവിടെ കെട്ടടങ്ങി..

 

 

പിറ്റേന്ന് ഡോമിനിക്ക് തന്റെ കട തുറന്നു . സന്ധ്യ ആയപ്പോൾ രാഘവൻ മാഷ് അതുവഴി വന്നു.

"എന്തൊക്കെയുണ്ട് ഡോമിനിക്ക് വിശേഷങ്ങൾ"

 രാഘവൻ മാഷ് ചോദിച്ചു.

ഏറെ നാളുകൾക്ക് ശേഷമാണ് രാഘവൻ മാഷ് കടയിലേക്ക് വരുന്നത്.

 

"ഇങ്ങനെ പോകുന്നു മാഷേ ...." സന്തോഷം മുഖത്ത് വരുത്തി ഡോമിനിക്ക് മറുപടി പറഞ്ഞു.

 

"റോയ് അച്ചനെ ഒന്ന് കാണണം. കണ്ടിട്ട് വന്ന് സംസാരിക്കാം"

.രാഘവൻ മാഷ് മേടയിലേക്ക് പോയി.

 

മാഷ് എല്ലാവരുമായും കുറെ സംസാരിക്കും. തുടങ്ങിയാൽ നിർത്തില്ല..

ജോലിയിൽ നിന്ന് വിരമിച്ച ശേഷം

രാഘവൻ മാഷ് മകളുടെ കൂടെ ടൗണിലാണ് താമസം . ഇവിടത്തെ വീട് ഇപ്പോൾ പൂട്ടിക്കിടക്കുകയാണ് . ഇടയ്ക്ക് വന്ന് വൃത്തിയാക്കിയിട്ട് പോകും. ഇപ്പോൾ കുറെ നാളായി ഇങ്ങോട്ട് വന്നിട്ട് .

 

കുറേനേരം കഴിഞ്ഞ് മാഷ് വന്നു ഡോമിനിക്കിനോട് സംസാരം തുടങ്ങി.

 

" മകളുടെ മകൻറെ ഒരു കാര്യവുമായി വന്നതാണ് ...അവൻ പ്ലസ്ടു കഴിഞ്ഞു. പഠിക്കാൻ വളരെ ഉഴപ്പാണ് ....

മാർക്കൊക്കെ കുറവാണ് ...

അവൻ്റെ കോളേജ് അഡ്മിഷൻ കാര്യവുമായി വന്നതാണ്...

 പള്ളിവക കോളേജില്ലേ... അവിടെ തന്നെ ... 

  

മകൾക്ക് ഒരേ നിർബന്ധം... മകൻ സയൻസ് തന്നെ പഠിക്കണമെന്ന്.. ഭാഗ്യത്തിന് ഇവിടെ തന്നെ ഒരു സീറ്റ് കിട്ടി ...

അടുത്തായല്ലോ അല്ലേ ?

 

സംവരണ സീറ്റ് ആണ് ... ആ

വിഭാഗത്തിൽ ആരും വരാത്തതുകൊണ്ട് കിട്ടി .....

5 ലക്ഷം ഡൊണേഷൻ കൊടുക്കേണ്ടി വന്നു....

 

 ഇന്ന് രാവിലെയാണ് അച്ചൻ വിളിച്ച് കൺഫോം ചെയ്തത്....

 എന്നാ പിന്നെ കൈയോടെ വന്നുകാര്യങ്ങൾ ഒരു തീരുമാനമാക്കാം എന്ന് കരുതി പോന്നതാ..." 

 

 

സങ്കടവും ദേഷ്യവും അടക്കാനാവാതെ, ഇതെല്ലാം കേട്ട് നിൽക്കാനേ ഡോമിനിക്കിന് കഴിഞ്ഞുള്ളൂ. പിന്നെ മാഷ് പറഞ്ഞതൊന്നും ശ്രദ്ധിക്കാൻ അയാൾക്ക് കഴിഞ്ഞില്ല. ഞെട്ടൽ പുറത്ത് കാണിക്കാതെ കൃത്രിമമായ ചെറു ചിരി മുഖത്ത് വരുത്തി അയാൾ എല്ലാം കേട്ടു. ടൗണിലേക്കുള്ള ബസ് വന്നപ്പോൾ യാത്ര പറഞ്ഞ് രാഘവൻ മാഷ് പോയി.പണത്തിനുവേണ്ടി അച്ചൻ തങ്ങളോട് ഇങ്ങനെ ചെയ്യുമെന്ന് അയാൾക്ക് വിശ്വസിക്കാൻ ആകുമായിരുന്നില്ല. സോമിനിക്ക് പള്ളിയുടെ മുകളിൽ നിൽക്കുന്ന മാതാവിൻറെ രൂപത്തെ നോക്കി.മനുഷ്യന്റെ തീരുമാനങ്ങളുടെ മുന്നിൽ നിസ്സഹായമായി നോക്കിനിൽക്കുന്ന ദൈവത്തെ അയാൾ കണ്ടു.

 

 

മകളെ എങ്ങനെയും പഠിപ്പിക്കണം .പണം കൊടുത്തോ ദൂരെയുള്ള കോളേജിൽ അയച്ചോ ഇഷ്ടമുള്ള കോഴ്സ് പഠിപ്പിക്കണം. അന്ന് രാത്രി ഡോമിനിക്കിന്റെ ചിന്തകൾ അതായിരുന്നു. എങ്ങനെയും കുറെ പണം സംഘടിപ്പിക്കണം. ഡോമിനിക്ക് വീട്ടിലെത്തി. മേരിയോട് അറിഞ്ഞതൊന്നും അയാൾ പറഞ്ഞില്ല.

 

നാളെ ഞായറാഴ്ചയാണ്, കൂടാതെ പള്ളിയിലെ ഒരു വിശേഷ ദിവസം കൂടിയാണ്. രാവിലെ തന്നെ പ്രാർത്ഥനാ കർമ്മങ്ങളും ആഘോഷങ്ങളും മറ്റു ചടങ്ങുകളും തുടങ്ങും. അതിരാവിലെ തന്നെ കട തുറന്നാൽ നല്ല കച്ചവടം ലഭിക്കും അയാൾ കണക്കുകൂട്ടി.

 

 

ഡോമിനിക്ക് അതിരാവിലെ എഴുന്നേറ്റ് പള്ളിയിലേക്ക് നടന്നു . 

 

വിശേഷ ദിവസത്തെ വരവേൽക്കാൻ ആയി പള്ളി പൂക്കൾ കൊണ്ടും ദീപങ്ങൾ കൊണ്ടും മറ്റ് അലങ്കാര വസ്തുക്കൾ കൊണ്ടും മനോഹരമാക്കിയിരിക്കുന്നു.

 

ഡോമിനിക്ക് തൻ്റെ കട തുറന്നു...

 

പള്ളിയുടെ കവാടങ്ങൾ വിശ്വാസികൾക്കായി മലർക്കെ തുറക്കപ്പെട്ടു..

 

 

ഡോമിനിക്ക് തൻറെ കച്ചവട വസ്തുക്കൾ കച്ചവടത്തിനായി തയ്യാറാക്കി. 

കടയുടെ തട്ടിൽ മാതാവും യേശുവും കൃഷ്ണനും പുണ്യാളന്മാരല്ലാരും നിരന്നു...

 

അച്ചനും പരിവാരങ്ങളും അൾത്താര പ്രാർത്ഥനാ കർമ്മങ്ങൾക്കായി തയ്യാറാക്കി.

പള്ളിയിലേക്ക് ആളുകൾ എത്തിത്തുടങ്ങി..

 

ഡോമിനിക്കിന്റെ കടയിൽ ആളുകൾ നിരന്നു തുടങ്ങി ...

 

പള്ളിയിൽ അച്ചൻ പ്രാർത്ഥനാ സൂക്തങ്ങൾ ചൊല്ലാൻ തുടങ്ങി. വിശ്വാസികൾ പള്ളിയിലേക്ക് ഇരച്ചു ....

 

ഡോമിനിക്ക് തന്റെ കടയിലേക്ക് ആളുകളെ മാടി വിളിച്ചു കൊണ്ടിരുന്നു...

 

 

അച്ചൻ സ്നേഹത്തെ കുറിച്ചും, കാരുണ്യത്തെ കുറിച്ചും , സഹാനുഭൂതിയെക്കുറിച്ചും ജീവിതത്തിൽ അത് പ്രാവർത്തികമാക്കേണ്ടതിന്റെ ആ വിശ്യകതയേ കുറിച്ചും ഉച്ചത്തിൽ വിശ്വാസികളെ ഉത്ബോധിപ്പിച്ചു....

പള്ളിമുറ്റം വിശ്വാസികളെ കൊണ്ടും ആഡംബര വാഹനങ്ങളെ കൊണ്ടും നിറഞ്ഞു...

 

ഡോമിനിക്ക് തൻറെ കടയിലെ കച്ചവട വസ്തുക്കളുടെ ഗുണഗണങ്ങൾ വർണ്ണിച്ചു...

 

അച്ചന്റെ പ്രാർത്ഥന ഉച്ചസ്ഥായിലായി ...

 

പള്ളിയിലെ കാണിക്കവഞ്ചികൾ നിറഞ്ഞു കൊണ്ടിരുന്നു...

 

 

ഡോമിനിക്ക് പള്ളിക്കകത്തേക്ക് നോക്കി. പള്ളിയിലും തന്റെ കടയിലും ഏറെ സമാനതകൾ അയാൾ കണ്ടു .. വ്യത്യാസം അകത്ത് വിശ്വാസവും പുറത്ത് ഭൗതിക ബിംബങ്ങളും.

 

ഡോമിനിക്കിന്റെ കടയിൽ ആളുകൾ തിക്കി തിരക്കി തുടങ്ങി..

 

കർത്താവും മാതാവും കൃഷ്ണനും പുണ്യാളന്മാരുമോമൊക്കെ ചൂടപ്പം പോലെ വിറ്റുപോയി..

 

അവിടമാകെ ദൈവ വിൽപന പൊടിപൊടിച്ചു...

...

Srishti-2022   >>  Short Story - Malayalam   >>  ഷൻ്റോയുടെ അച്ഛൻ

ഷൻ്റോയുടെ അച്ഛൻ

" എടാ .. ഓർമയുണ്ടോ? " ഈ ചോദ്യം കേട്ടാണ് ഞാൻ മുഖം തിരിഞ്ഞു നോക്കുന്നത്.

ഒരു പ്രായം ആയ ആൾ ആണ് മുന്നിൽ നിൽക്കുന്നത്. മുഖം കണ്ടിട്ട് നല്ല പരിചയം തോന്നുന്നു. പക്ഷെ ആരാണ് എന്ന് പെട്ടെന്ന് ഓർത്തെടുക്കാൻ പറ്റിയില്ല.

" നീ ഇപ്പൊ എവിടെയാ, ഇപ്പൊ കാണാരേ ഇല്ലല്ലോ?" പരിചിത ഭാവത്തിൽ സംസാരിക്കുന്ന അയാളുടെ ശൈലി ശ്രദ്ദിച്ചപ്പോൾ ആണ് എനിക്ക് ആളെ പിടി കിട്ടുന്നത്.

"ഷാന്റോയുടെ അച്ഛൻ."

"ഞാൻ ഇപ്പൊ എറണാകുളത്തു ആണ്. ആഴ്ചയിലെ നാട്ടിൽ വരാറുള്ളൂ"

"നീ അപ്പൊ മൈസൂർ നിന്നു പൊന്നോ"

"അയ്യോ, അവിടുന്നു പൊന്നിട്ട് 10 കൊല്ലം കഴിഞ്ഞു"

"ഓഹ് ഞാൻ അറിഞ്ഞില്ല, മുൻപ് എപ്പോഴോ അച്ഛനെ കണ്ടപ്പോ നീ മൈസൂർ ആണെന്ന് പറഞ്ഞു. വർഷങ്ങൾ എന്തു വേഗം ആണല്ലേ കടന്നു പോവുന്നെ."

"ശരിയാ" ഞാൻ പറഞ്ഞു.

അതു കേട്ട് പുള്ളി കുറച്ചു സമയം മിണ്ടാതിരുന്നു. എന്നിട്ട് തുടർന്നു.

"നീ അറിഞ്ഞല്ലോ അല്ലെ. ഞങ്ങൾക്ക് ഇപ്പൊ ഒരു മോളുണ്ട്"

"ആ ഉവ്വ, എനിക്കറിയാം" ഞാൻ പറഞ്ഞു.

" അറിഞ്ഞല്ലേ.. നന്നായി. നാളെ അവൾക്ക് രണ്ടു വയസ് ആകും. ചെറിയ രീതിയിൽ ഒരു പരിപാടി നടത്താം എന്നു കരുതി. അതിനു കുറച്ചു സാധനങ്ങൾ വാങ്ങാൻ വന്നതാ. എന്നാ ഞാൻ അങ്ങോട്ട് നീങ്ങാട്ടെ..." അതു പറഞ്ഞു പുള്ളി സാധങ്ങൾ എടുക്കാൻ ആയി നീങ്ങി അകന്നു.

പുള്ളി പറഞ്ഞതിൽ എനിക്ക് എന്തോ ഒരു പിശക് തോന്നി. എന്തോ ഒരു പൊരുത്തക്കേട്. പുള്ളി രണ്ടു വയസ് എന്നാണോ അതോ 20 വയസു എന്നാണോ പറഞ്ഞത് എന്നൊരു സംശയം.

കടയിൽ ബില്ല്‌ അടച്ചു, വണ്ടി എടുത്തു നീങ്ങുമ്പോഴിമ എന്തോ ഒരു അസ്വസ്ഥത മനസിൽ നിഴലടിച്ചിരുന്നു. പുള്ളി പറഞ്ഞത് മനസിൽ തിരിഞ്ഞു മറഞ്ഞു കിടന്നു.

സ്കൂൾ കാലഘട്ടത്തിൽ എനിക്ക് ഉണ്ടായിരുന്ന ഏറ്റവും അടുത്ത സുഹൃത്ത് ആണ് ഷാന്റോ. പ്ലസ് ടു പഠനം ഒരുമിച്ച് ആയിരുന്നു. ഷാന്റോയുടെ മാതാപിതാക്കൾ സർക്കാർ ഉദ്യഗസ്ഥർ ആണ്. ഷാന്റോ ഒറ്റപുത്രൻ ആയിരുന്നു. അതു കൊണ്ട് കൂടുതൽ സ്നേഹം മാതാപിതാക്കൾ കൊടുക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.

പ്ലസ് ടു പരീക്ഷക്ക് ഒരാഴ്ച മുമ്പ് ഞാനും ഷാന്റോയും ട്യൂഷന് പോവാതെ മാസ് തീയേറ്ററിൽ സിനിമ കാണാൻ പോയി. അത് വീട്ടിൽ അറിഞ്ഞത് ആണ് പ്രശ്നങ്ങൾക്ക് തുടക്കം. അതു കഴിഞ്ഞു ഷാന്റോയുടെ വീട്ടിൽ പോയപ്പോൾ അവർ എന്നെ ഒരു മയം ഇല്ലാതെ ആണ് ചീത്ത പറഞ്ഞത്. അതോടെ ഷാന്റോയുടെ വീട്ടിലേക്ക് ഉള്ള എന്റെ പോക്ക് കുറഞ്ഞു.

പിന്നീട് ഷാന്റോയുടെ വീട്ടിൽ ആരും ഇല്ലാത്ത സമയത്തു ഒരു ഇക്കിളി സിനിമ കണ്ടതും പിടിക്കപ്പെട്ടു. അതോടെ പിന്നെ ഞാൻ അങ്ങോട്ട് പോയിട്ടെ ഇല്ല.

ഡിഗ്രി ഒരുമിച്ചു പഠിക്കണം എന്നു ഞങ്ങൾക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ അതിനു സാധിച്ചില്ല. ഷാന്റോ ബാഗ്ലൂരും, ഞാൻ കോയമ്പത്തൂരും ആണ് ഡിഗ്രി പഠിച്ചത്. പ്ലസ് ടു കഴിഞ്ഞതിനു ശേഷം നാലോ അഞ്ചോ തവണ ആണ് ഷാന്റോയെ കണ്ടിട്ടുള്ളത്.

പിന്നീട് ബിരുദ പഠനത്തിന്റെ അവസാന വർഷം ഷാന്റോ ഒരു ബൈക്ക് അപകടത്തിൽ ബാംഗ്ലൂര് വച്ചു മരണപെട്ടു എന്നാണ് അറിയുന്നത്.

ശവസംസ്‌കാര ചടങ്ങുകൾക്ക് ഞാൻ വീട്ടിൽ പോയിരുന്നു. എന്റെ ജീവിതത്തിലെ ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല എന്ന് ഉറപ്പാണ്.

പിന്നീട് കേൾക്കുന്നത്, ഷാന്റോയുടെ മാതാപിതാക്കൾ ഒരു പത്തു വയസുകാരിയെ ദത്തെടുത്തു എന്നാണ്.

ഇന്ന് വരെ ഞാൻ ആ പെണ്കുട്ടിയെ കാണാൻ പോലും ശ്രമിച്ചിട്ടില്ല എന്തു കൊണ്ട് ആണെന്ന് എനിക്ക് ഇന്നും അറിയില്ല.

അവൾ പഠിക്കാൻ മിടുക്കി ആണെന്ന് 'അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.

ഇപ്പൊ പുള്ളി രണ്ടു വയസ് എന്ന് പറഞ്ഞത് എന്നെ വളരെ ആശയ കുഴപ്പത്തിൽ ആണ് എത്തിച്ചത്. എന്തു കൊണ്ടായിരിക്കും അങ്ങിനെ പറഞ്ഞത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല. അതു തന്നെ അല്ല. കുട്ടികളുടെ പിറന്നാൾ ആഘോഷത്തിന് വേണ്ട സാധങ്ങൾ ആയിരുന്നു പുള്ളിയുടെ കയ്യിൽ കണ്ടത്.

ഞാൻ അമ്മയോട് തല്ലു പിടിച്ചു പിണങ്ങി നിൽക്കുന്ന സമയം. എനിക്ക് ഈഗോ കൂടുതൽ ആയതു കൊണ്ട് ആവണം, സംസാരിച്ചിട്ട് രണ്ടു ദിവസം ആയിരുന്നു.

എന്തായാലും ഈഗോ ഒക്കെ കളഞ്ഞു ഇതിനെ കുറിച്ചു അമ്മയോട് ചോദിക്കാൻ തീരുമാനിച്ചു.

ഞാൻ അമ്മയോട് പോയി കാര്യം പറഞ്ഞു. ഞാൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ കലി തുള്ളി നിന്നിരുന്ന 'അമ്മ കാര്യം കേട്ടതോടെ ശാന്ത ആയി.

" നീ ചുറ്റുപാടും നടക്കുന്നത് ഒന്നും അറിയുന്നില്ലേ.?" അത് ചോദിക്കുമ്പോൾ അമ്മയുടെ മുഖത്തു നിരാശ ആയിരുന്നു.

എനിക്ക് അതിയായ അരിശം വന്നു. "ഉപദേശിക്കാൻ നിൽക്കാതെ 'അമ്മ കാര്യം പറയ്"

"അതല്ലേ പറഞ്ഞു കൊണ്ടിരിക്കുന്നെ, നീ സമാധാന പെടു" അമ്മക്കും ദേഷ്യം വന്നു.

കാര്യം എന്താണ് എന്നറിയേണ്ടത് കൊണ്ട് ഞാൻ മിണ്ടാതിരുന്നു.

'അമ്മ തുടർന്നു. " അവർ ദത്തെടുത്ത പെണ്കുട്ടി ഒരു അന്യ മതസ്ഥാനയ ഓട്ടോകാരന്റെ കൂടെ ഓടി പോയി"

"നന്നായി, അടിപൊളി" ഞാൻ പറഞ്ഞു.

" ഇപ്പൊ ആ പെണ്കുട്ടി സ്വത്ത് വേണം എന്ന് പറഞ്ഞു വീട്ടിൽ വന്നു ബഹളം ഉണ്ടാക്കാറുണ്ട്"

"അവരാണെങ്കിൽ ഒന്നും കൊടുക്കില്ല, ധന സഹായം ഒക്കെ ചെയ്യാറുണ്ട്. പക്ഷെ സ്വത്ത് ഒന്നും കൊടുക്കില്ല എന്നാ പറയുന്നെ."

"അപ്പൊ ഏതാ ഈ രണ്ടു വയസുള്ള പെണ്കുട്ടി, വീണ്ടും ധത്തെടുത്തോ?" ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു.

"അത് അവർ വീണ്ടും പ്രസവിച്ചു"

"എന്തു, ഈ വയസാൻ കാലത്തോ" ഞാൻ ചോദിച്ചു.

"അന്ന് അവർക്ക് 67 വയസ് ഉണ്ടായിരുന്നു. എന്തോ ചികിത്സ ഒക്കെ നടത്തി ആണ് അത് ചെയ്തത്. കുട്ടി നല്ല ആരോഗ്യം ഉള്ള മിടുക്കി ആണ്"

ഞാൻ ഒന്നും മിണ്ടാതെ നിന്നു.

" ആ പെണ്കുട്ടി ഓടി പോയ വാശിയിൽ ചെയ്തത് ആവണം. അവരുടെ കാല ശേഷം കുട്ടിയെ നോക്കാൻ ആരെയോ ഇപ്പൊ ഏർപാടാക്കിയിട്ടുണ്ട് എന്നൊക്കെ കെട്ടു."

അതൊക്കെ കേട്ട് ഞാൻ മിണ്ടാതെ നിന്നു. പണ്ട് ട്യൂഷന് പോവാതെ സിനിമക്ക് പോയപ്പോൾ, എന്നെ ചീത്ത പറഞ്ഞതിന് ഞാൻ ഷാന്റോയുടെ അച്ഛനെ ഒരുപാട് മനസിൽ തിരിച്ചു ചീത്ത പറഞ്ഞിട്ട് ഉണ്ട്. അതിൽ എനിക്ക് വിഷമം തോന്നി.

ഒരു പാട് പഴയതും പുതിയതും ആയ കാര്യങ്ങൾ മനസിനെ കലുഷിതമാക്കി.

എന്തായാലും ഞാൻ അതോടെ പതിനാല് വർഷങ്ങൾക്ക് ശേഷം ഷാന്റോയുടെ വീട്ടിൽ പോവാൻ തീരുമാനിച്ചു.. അവന്റെ കുഞ്ഞനിയത്തിയുടെ വിളിക്കാത്ത പിറന്നാളിന് സദ്യ ഉണ്ണാൻ

Srishti-2022   >>  Article - Malayalam   >>  സാമൂഹിക മാധ്യമങ്ങൾ: പ്രതിസന്ധിയും പ്രതിവിധികളും

Jishnu.R.Chandran

Xerox Technologies India

സാമൂഹിക മാധ്യമങ്ങൾ: പ്രതിസന്ധിയും പ്രതിവിധികളും

 

സമൂഹത്തിൻ്റെ നൂതന മാധ്യമം 

 

മനുഷ്യൻ ഉണ്ടായ കാലം മുതൽക്കേ അവൻ മറ്റ് മൃഗങ്ങളെ പോലെ കൂട്ടം കൂടാനും സാമൂഹ്യപരമായി അതിനെ വിനിയോഗിക്കാനും തുടങ്ങിയിരുന്നു. മറ്റുള്ളവരുമായിട്ടുള്ള ഈ സമ്പർക്കവും അതിലൂടെയുള്ള കീഴ്പ്പെടുത്തലുകളും അവനെ ഭക്ഷ്യ ശൃംഖലയുടെ  ഏറ്റവും മുകളിലെത്തിച്ചു. ആക്രമിക്കാനും കീഴടക്കാനുള്ള അവൻ്റെ ആഗ്രഹത്തെയും വൈഭവത്തെയും അവൻ വേണ്ട വിധം ഉപയോഗപ്പെടുത്തി മറ്റ് മൃഗങ്ങളിൽ നിന്നും വ്യത്യസ്തനാകാൻ മുതൽക്കൂട്ടായത് അവൻ്റെ സാമൂഹ്യ ബോധവും അതിൻ്റെ കൃത്യമായ ഉപയോഗവുമാണ്. ചെറു ഗോത്രങ്ങളായി കുടിയേറിത്തുടങ്ങി വൻ സാമ്രാജ്യങ്ങൾ വരെ മനുഷ്യൻ ഈ സാമൂഹിക വ്യവസ്ഥിതി കൊണ്ട് കെട്ടിപ്പടുത്തു. മനുഷ്യരാശിയുടെ പുരോഗതിയും വികാസവും യാത്രകളും ചേക്കേറുകളും എന്നും സമൂഹം എന്ന പ്രസ്ഥാനത്തിലൂന്നി നിൽക്കുന്നതാണ്. കാലാന്തരത്തിൽ സമൂഹം എന്നത് ദേശങ്ങളുടെയും രാജ്യങ്ങളുടെയും വരമ്പുകൾ കടന്നു പോയി. ഇന്ന് ലോകത്തിൻ്റെ ഏത് കോണിലിരുന്നും ആർക്കും ആരെയും ബന്ധപ്പെടാനും കണ്ട് വിവരങ്ങൾ കൈമാറാനുമുള്ള സൗകര്യം കമ്പ്യൂട്ടറും ഇൻ്റർനെറ്റും മൊബൈലും ചേർന്ന സാങ്കേതിക ലോകം നമ്മളെ പ്രാപ്തരാക്കുന്നു. 

 

പക്ഷെ പണ്ട് ഐൻസ്റ്റീൻ പറഞ്ഞ പോലെ സാങ്കേതികത ഒരിക്കൽ മനുഷ്യത്വത്തെ മനുഷ്യരിൽ നിന്ന് തന്നെ അകറ്റുന്നതിലേക്ക് എത്തിച്ചേരും എന്നത് ഏറെക്കുറെ ഇന്ന് നമ്മൾ കണ്ട് കൊണ്ടുമിരിക്കുന്നു. സമൂഹ മാധ്യമങ്ങൾ ഇന്ന് മനുഷ്യൻ്റെ അടിസ്ഥാന സാമൂഹ്യ താൽപര്യങ്ങളെ മറികടന്ന് പോയിരിക്കുന്നു. കൂട്ട് കൂടാൻ പണ്ട് മൈതാനങ്ങളും ആലിഞ്ചുവടുകളും ഉണ്ടായിരുന്നതിൽ നിന്ന് ഇന്ന് അടച്ചിട്ട മുറിയിലെ ചെറിയ ചതുര സ്ക്രീനുകളിലേക്ക് വഴിമാറിയിരിക്കുന്നു. വ്യാജമായ ആളുകളും പേരുകളും സ്ഥലങ്ങളും വൈകൃതമായ സമൂഹ കൂട്ടായ്മകളും ഇന്ന് ഈ സംവിധാനത്തിൽ ലഭ്യമാണ്.

 ഒരു ദിവസത്തിൻ്റെ നല്ലൊരു ശതമാനം സമയവും നമ്മൾ ചിലവഴിക്കുന്നത് ഈ പല മുഖങ്ങളുള്ള മാധ്യമത്തിലാണ് താനും. അതിനാൽ തന്നെ ഇത് ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വാധീനിക്കുന്നതും, ആ സ്വാധീനം വളരെ ശക്തവുമായതിനാൽ ഒരിക്കലും കണ്ടിട്ടില്ലാത്ത വ്യാജമായ ഒരു പുറം മോടിയെ കണ്ണടച്ച് വിശ്വസിക്കാനും തൻ്റെ വിവരങ്ങളെല്ലാം വിശ്വസിച്ച് കൈമാറാനും മിക്കവരും മടിക്കാറില്ല. ഇതിൽ നിന്നുണ്ടാകുന്ന തിക്താനുവങ്ങൾ ഏവർക്കും അറിവുള്ളതാണെങ്കിലും തനിക്ക് അതൊന്നും ഉണ്ടാവില്ലെന്നും താൻ വിശ്വസിക്കുന്നയാൾ തന്നെ ചതിക്കില്ലെന്നും ഭൂരിപക്ഷമാളുകൾ ഉറച്ച് വിശ്വസിക്കുന്നു. ഇന്ന് കാണുന്ന കഷായവും നരബലിയും വിസ തട്ടിപ്പുമൊക്കെ ഈ വിശ്വാസ്യതയുടെ ചൂഷണം മാത്രമാണ്. ഇത് അവനവൻ്റെ തീരുമാനങ്ങളെ അടിസ്ഥാനമാക്കി എന്ന് പറഞ്ഞ് ലാഘവത്തോടെ വിട്ടു കളയുന്നതിന് മുൻപ് നമ്മൾ അറിയാതെ തന്നെ നമ്മുടെ തീരുമാനങ്ങളെ രൂപപ്പെടുത്തുന്ന തരത്തിലും ഈ സാമൂഹ്യ മാധ്യമങ്ങൾ പ്രവർത്തിക്കാറുണ്ട്. ഏതൊരു മനുഷ്യനും വെള്ളം, വസ്ത്രം, വീട് എന്ന അടിസ്ഥാന സൗകര്യങ്ങളോട് ചേർത്ത് വെച്ച് കാണുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മറ്റൊരു പ്രതിഭാസമായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും നമ്മളറിയാതെ നമ്മളെ ഒരുപാട് തീരുമാനങ്ങൾ എടുപ്പിക്കുന്നുണ്ട്. ഒരു സിനിമ കാണുന്നതിന് മുൻപ്, ഒരു ഭക്ഷണശാലയിൽ കയറുന്നതിനു മുൻപ്, ഒരു താമസസ്ഥലം തിരഞ്ഞെടുക്കുന്നതിന് മുൻപ്, ഒരു വാണിജ്യോൽപന്നം വാങ്ങുന്നതിന് മുൻപ് ഏതൊരുവനും ഇന്ന് "റിവ്യൂ" ആണ് നോക്കുന്നത്. ആരും അടിച്ചേൽപ്പിക്കാതെ തന്നെ ഇതൊരു ശീലവും അതിലൊരു വിശ്വാസ്യതയും ഏവരും കണ്ടെത്തുന്നു. എത്ര മോശം വസ്തുവിനെക്കുറിച്ചും നല്ലതും തിരിച്ചും ആർക്ക് വേണമെങ്കിലും എഴുതാമെന്നുള്ള സാമാന്യ ബോധത്തിനുമപ്പുറം ആരെന്നറിയാത്ത ഒരുവൻ്റെ വാക്കുകളെ കണ്ണടച്ച് വിശ്വസിച്ച് നാം നമ്മുടെ തീരുമാനങ്ങളെ രൂപപ്പെടുത്തുന്നു. ഒരിക്കലൊരു ഭക്ഷണശാലയിൽ ഇരിക്കുമ്പോൾ രാവിലെ ഞാൻ വായിച്ച ഒരു ചലച്ചിത്രത്തിൻ്റെ അതേ റിവ്യൂ എൻ്റെ മുന്നിലിരുന്ന്  മറ്റ് രണ്ട് പേർ പറയുന്നത് കേട്ടിട്ടുണ്ട്. കൃത്യമായി ആ റിവ്യൂവിലെ വാചകങ്ങൾ. ആ അഭിപ്രായം സ്വയമേ രൂപപെടാതെ അറിഞ്ഞോ അറിയാതെയോ ഉൾമനസിൽ കിടന്ന റിവ്യു പൊങ്ങി വന്നതാണെന്ന് അതിൽ നിന്ന് വളരെ വ്യക്തമാണ്. 

 

മേൽപറഞ്ഞ പോലെ ദുരുപയോഗം ചെയ്യാൻ ഏറ്റവും സാധ്യതയുള്ളതും ഈ അവസരം തന്നെയാണ്.

 

എന്നാൽ അഭിപ്രായങ്ങളോ ആശയങ്ങളോ കാഴ്ചപ്പാടുകളോ അടിച്ചേൽപിക്കാതെ ഉത്തരവാദിത്തപരമായുള്ള സമൂഹ മാധ്യമത്തിൻ്റെ ഉപയോഗം മനുഷ്യൻ്റെ സാമൂഹ്യ വ്യവസ്ഥതിയുടെ ഉന്നമനത്തിന് തന്നെ കാരണമാകും. ചെറിയ ഒരു കൂട്ടായ്മായി സമൂഹം മാറാതെ ലോകമേ തറവാട് എന്ന ബൃഹത്തായ ആശയം ഉൾകൊള്ളാൻ വരെ ഇതുപകരിക്കും. ലോകത്തിൻ്റെ, ആൾക്കാരുടെ തനത് ശൈലികളും ആശയങ്ങളും വൈവിധ്യങ്ങളും അറിയാനും അറിയിക്കാനും ചുരുങ്ങിയ ചിന്താഗതികൾ മാറ്റാനും ഇന്ന് ലഭ്യമായതിൽ ഏറ്റവും വലിയതും ചിലവ് കുറഞ്ഞതും സുലഭവുമായ ഈ വേദിക, രാജ്യങ്ങൾ കടന്നു കയറ്റവും സ്വന്തം താൽപര്യങ്ങളെയും ആശയങ്ങളെയും അടിച്ചേൽപ്പിക്കുന്നതും നിർത്തി അതത് സ്ഥലങ്ങളുടെ വൈവിധ്യങ്ങളെ ഉൾകൊണ്ട പോലെ, വേർതിരിവോടെയും അച്ചടക്കത്തോടെയും ഉപയോഗിക്കാൻ മനുഷ്യൻ ശീലിക്കുമ്പോഴാകും അതിൻ്റെ ഗുണ ഗണങ്ങൾ ഉച്ചസ്ഥായിയിൽ എത്തുന്നത്.

Subscribe to Xerox Technologies India