Skip to main content
Srishti-2022   >>  Short Story - Malayalam   >>  ജയന്തീസ് സൺസ് വെഡ്ഡിങ്ങ്

MANJULA K.R

Toonz media

ജയന്തീസ് സൺസ് വെഡ്ഡിങ്ങ്

 

പത്രം വായിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ, ജനലിലൂടെ ഒഴുകിവരുന്ന കാറ്റേറ്റ് ശ്രാവന്തി ഒന്ന് മയങ്ങി പോയി.ചാരുകസേരയിൽ കിടക്കുന്ന ശ്രാവന്തിയുടെ ശരീരത്തിലേക്കു പത്രത്താളുകൾ അമ്മയോടൊട്ടി ക്കിടക്കുന്ന കുഞ്ഞിനെ പോലെ ചേർന്ന് കിടന്നു.മയക്കത്തിൻ്റെ ആലസ്യത്തി ലേക്ക് വഴുതി വീണ ശ്രാവന്തിയുടെ കാതുകളിൽ മൊബൈലിൻ്റെ റിങ്ങ് ടോൺ മുഴങ്ങിയതും അവർ ഒരു ഞെട്ടലോടെ ഉണർന്ന് ടീപോയിൽ ഇരുന്ന മൊബൈ ൽ കയ്യിലെടുത്തു. സാധാരണ മകളാണ് ഈ സമയത്ത് ഫോൺ വിളിക്കാറ്. രാവിലെ മക്കളെ സ്കൂളിലും ഭർത്താവിനെ ഓഫീസിലേക്കും യാത്രയാക്കി, അവൾ ഓഫീസിൽ എത്തുമ്പോ സമയം ഒമ്പതരയാകും. മകളുടെ വിളി പ്രതീക്ഷിച്ച് നോക്കുമ്പോ പരിചിതമല്ലാത്ത ഒരു നമ്പർ.ശ്രാവന്തി കോളെടു ക്കാൻ മടിച്ചു. ഫോൺ ശബ്ദം നിലച്ചു. ശ്രാവന്തി വീണ്ടും പത്രത്താളുകൾ നിവർത്തി. വീണ്ടും ഫോൺ റിങ് ചെയ്യുന്നു. ശ്രാവന്തി ഇത്തവണ ഫോൺ എടുത്ത് ചെവിയോട് ചേർത്തു. മറുതലയ്ക്കൽ നിന്നും" ജയന്തിയാണ്, ജയന്തിദാസ്". ശ്രാവന്തിക്ക് ഒരു നിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല. ജയന്തിദാസിൻ്റെ സുന്ദരമായ മുഖവും രൂപവും മനസ്സിലേക്കോടിവന്നു.കൂടെ പത്തിരുപത് കൊല്ലം മുമ്പത്തെ ഓർമ്മകളും.

 

  "എൻ്റെ മോൻ്റെ കല്യാണമാണ് അടുത്ത മാസം 8 ാം തീയതി. നീ വന്നേ പറ്റൂ, ഒരൊഴിവും പറയരുത്." ജയന്തിയുടെ ശബ്ദത്തിന് ഇപ്പോഴും യൗവനമാണ്.

 

പോകാൻ സാധിക്കുമെന്ന് ഒരുറപ്പും ഇല്ലെങ്കിലും ശ്രമിക്കാമെന്ന് ശ്രാവന്തി മറുപടി കൊടുത്തു. കല്യാണ ഒരുക്കങ്ങളുടെ തിരക്കിലായതിനാൽ ജയന്തി സംസാരം കാര്യമാത്രമായി ഒതുക്കി. "എന്തായാലും ഞാൻ നിന്നെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ആഡ് ചെയ്തേക്കാം... നമ്മുടൊപ്പം കോളേജിൽ ഉണ്ടായിരുന്ന എല്ലാരും തന്നെ വരുന്നുണ്ട്. കോഴിക്കോട് ന്ന് ഇങ്ങ് വരാൻ നിനക്ക് കൂട്ട് സുഷമയും ഉണ്ടാകും."

 

ശ്രാവന്തി വീണ്ടും പത്രത്താളു നിവർത്തി ചാരുകസേരയിലേക്ക് ചാഞ്ഞു.കണ്ണുകൾ പത്രത്താളുകളിലെ അക്ഷരക്കൂട്ടങ്ങളിലൂടെ, കൂട്ടം തെറ്റിയ ചെമ്മരിയാട്ടിൻ കുട്ടിയെ പോലെ അലഞ്ഞു . മനസ്സ് പിടികൊടു ക്കാതെ ഓടിയകന്നു. " ജയന്തിയും ശ്രാവന്തിയും ഒരുമിച്ച് കോളേജിൻ്റെ ഇടനാഴികളിലൂടെ നടന്നു .ഇരുവരും അന്ന് ബോട്ടണി ഡിപ്പാർട്ട്മെൻ്റിലെ ലെക്ചറർമാരായിരുന്നു. തണൽ വീഴ്ത്തി നിൽക്കുന്ന വൻമരങ്ങൾ തലയുയർത്തി നിൽക്കുന്ന വിശാലമായ കാമ്പസ്.പഠിച്ചിരുന്ന അതേ കോളേജിലേക്ക് ഒരധ്യാപികയായി വരാൻ കഴിഞ്ഞതും ആദ്യമായി ക്ലാസ്സ് മുറിയിലേക്ക് കാലെടുത്തു വച്ചതും .... അതൊക്കെ ഓർക്കുമ്പോ ഇപ്പോഴും കുളിര് കോരുന്നു. മൊബൈൽ ഫോണിലെ നോട്ടിഫിക്കേഷൻ ശബ്ദം ഉയർന്നപ്പോൾ അക്ഷരങ്ങളിലൂടെ വെറുതെ അലഞ്ഞിരുന്ന കണ്ണുകൾ , ഫോണിലേക്ക് ശ്രദ്ധിച്ചു ജയന്തി ആഡഡ് ശ്രാവന്തി ടു ദ് ഗ്രൂപ്പ്" ജയന്തീസ് സൺസ് വെഡ്ഡിങ്ങ്".

 

             ഗ്രൂപ്പിലെ പാർട്ടിസിപ്പൻ്റ്സ് ആരൊക്കെയെന്ന് നോക്കുമ്പോൾ ശ്രാവന്തിയിൽ ഒരു കുട്ടിയുടെ കൗതുകം ഉയിരെടുത്തു. എല്ലാവരുടേയും പ്രൊഫൈൽ പിക്ച്ചേർഴ്സ് ഒക്കെ എടുത്ത് നോക്കിയ അവർ മടിയിൽ നിന്നും പത്രം എടുത്ത് മാറ്റി കണ്ണുകൾ അടച്ച് മനോരാജ്യത്തിൽ മുഴുകി.

 

     ബോട്ടണി ഡിപ്പാർട്ട്മെൻ്റിലെ തൻ്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ജയന്തിദാസ്.പി.ജി. പഠനകാലത്ത് ഹോസ്റ്റലിൽ റൂംമേറ്റ് ആയിരുന്ന സുഷമയാണ് മറ്റൊരു സുഹൃത്ത്. സുഷമ കെമിസ്ട്രി ഡിപ്പാർട്ട്മെൻ്റി ലായിരുന്നു. അന്നൊക്കെ കാൻറീനിൽ ഇവർ മൂവരും ഒപ്പമിരുന്നാണ് ഊണു കഴിച്ചിരുന്നത്. സുഷമ കൊണ്ടു വരുന്ന രസികൻ അച്ചാറിൻ്റെയും ചമ്മന്തിയുടേയും രുചി ഇപ്പോഴും നാവിലൂറുന്നു. ജയന്തിയുടെ നല്ലസ്സൽ കൊടംപുളിയിട്ടു വച്ച മീൻ കറി. വായിൽ കപ്പലോടിക്കാനുള്ള വെള്ളമൂറുമായിരുന്നു.

 

   ഒരു ദിവസം ഉണ്ണാനിരിക്കുമ്പോൾ എതിരെയുള്ള മേശയ്ക്കരികിൽ ഒരു ചെറുപ്പക്കാരൻ പയ്യൻ. അറിയാതെ ആ പയ്യനിൽ നോട്ടം ഉടക്കിപ്പോയി. യാദൃശ്ചികമായി അയാളുടെ ദൃഷ്ടിയും ശ്രാവന്തിയുടെ കണ്ണുകളിലുടക്കി. ഒരുൾവലിവോടെ ശ്രാവന്തിനോട്ടം പിൻവലിച്ചു.

 

        അടുത്ത ദിവസം ശ്രാവന്തിയുടെ കണ്ണുകൾ അവനു വേണ്ടി പരതുന്നുണ്ടായിരുന്നു. ജയന്തിയും സുഷമയും അവളെ കളിയാക്കാ തിരുന്നില്ല." രണ്ടു പിള്ളേരുടെ അമ്മയാണ്... എന്നിട്ടും ഒരു ചെറിയ പയ്യനെക്കണ്ടപ്പോ.... ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. അയാൾ പുതിയതായി ജോയിൻ ചെയ്ത ഹിന്ദി ലെക്ചററാണ്. അധികം പ്രായമൊന്നുമില്ല

 

" ഛേ. നീ തമാശ മതിയാക്ക് . വളരെ പരിചിതമായൊരു മുഖം... എങ്ങോ കണ്ട് മറന്നത് പോലെ

 

         മറ്റൊരു ദിവസം ശ്രാവന്തി കാൻറീനിൽ ഒരു ചായ ഓഡർ ചെയ്ത് കാത്തിരിക്കയായിരുന്നു. എതിരെയുള്ള മേശയ്ക്കരികിൽ അയാൾ വന്നിരുന്നു. അവരുടെ കണ്ണുകൾ തമ്മിൽ കഥ പറഞ്ഞു

 

ശ്രാവന്തി ആ മുഖത്തേയ്ക്ക് ഉറ്റുനോക്കി. അയാൾ അവളെ നോക്കി പുഞ്ചിരിച്ചു.. അവൾ അവൻ്റെ മേശക്കടുത്തേക്ക് ചെന്നു. അവനെതിരെയിരുന്നു. "മാഡം, ഏത് ഡിപ്പാർട്ട്മെൻ്റിലാണ്?" ഖനമുള്ളതെങ്കിലും വിനയം നിറഞ്ഞ ശബ്ദം

 

" ഞാൻ ബോട്ടണി ഡിപ്പാർട്ട്മെൻ്റിലാണ്. കഴിഞ്ഞ പതിനാറ് വർഷമായി ഇവിടെ പഠിപ്പിക്കുന്നു"

 

അയാൾ പറഞ്ഞു തുടങ്ങി" ഞാൻ പ്രഫുൽ. ഹിന്ദി ഡിപ്പാർട്ട്മെൻ്റിൽ കഴിഞ്ഞയാഴ്ച ജോയിൻ ചെയ്തു. മലയാളിയാണെങ്കിലും യു.പിയിലായിരുന്നു ഇതുവരെ. " ശ്രാവന്തി അവൻ്റെ മുഖത്ത് നോക്കി ഇമവെട്ടാതെയിരുന്നു

 

  പെട്ടെന്ന് ഉടലെടുത്ത അവരുടെ ഗാഢമായ സുഹൃത്ത് ബന്ധത്തെ മറ്റുള്ളവർ വിചിത്രമായാണ് കണ്ടത്. അവരുടെ മക്കളേക്കാൾ ഏഴോ എട്ടോ മാത്രം വയസ്സു കൂടുതലുള്ള ഒരു പയ്യനുമായി ഇതെന്ത് ഫ്രണ്ട് ഷിപ്പ്

 

ചുരുങ്ങിയ ദിവസങ്ങൾക്കകം തന്നെ സംസാരപ്രിയനായ പ്രഫുൽ അവനെ കുറിച്ച് വളരെയേറെ കാര്യങ്ങൾ പറഞ്ഞു. പ്രഫുല്ലിൻ്റെ കുട്ടിക്കാലത്തെ ഒരനുഭവം അവൻ പങ്കു വച്ചപ്പോൾ ശ്രാവന്തി ശരിക്കും അദ്ഭുതപ്പെട്ടു.ഒരിക്കൽ അവധിക്കാലത്തു നാട്ടിൽ വന്നപ്പോൾ, കൂട്ടുകാർ ചേർന്ന് കുട്ടിയും കോലും കളിക്കുകയും , ദൂരെ തെറിച്ചു വീണ കുട്ടി അന്വേഷിച്ചു ചെന്ന് കൈതച്ചെടികൾക്കിടയിൽ കൈയിട്ടതും, കൈയ്യിൽ ഒരു തണുപ്പ് അനുഭവപ്പെട്ട് കൈവലിച്ച്, നോക്കിയപ്പോൾ തൊട്ടത് ഒരു അണലിപ്പാമ്പാണെന്ന് തിരിച്ചറിഞ്ഞതുമായ കഥ. അന്ന് ജീവനും കൊണ്ട് താനും അഷറഫ് എന്ന കൂട്ടുകാരനും ഓടി രക്ഷപെട്ടത് പറഞ്ഞ് അവൻ അന്നും ദീർഘനിശ്വാസ മുതിർത്തു

 

 പ്രഫുലിൻ്റെ കുട്ടിക്കാലത്തൊക്കെ കുട്ടികൾ ഇങ്ങനെയുള്ള കളികൾ ഒക്കെ കളിക്കുമായിരുന്നോ എന്ന് ശ്രാവന്തി അതിശയിച്ചു ഏകദേശം ആ കാലത്തൊക്കെയാണ് കേബിൾ ടിവിയൊക്കെ പ്രചാരത്തിലായിത്തുടങ്ങു ന്നത്. കുട്ടികൾ ടിവിക്കു മുന്നിൽ ഏറെ സമയം ചിലവഴിക്കാൻ ഇഷ്ടപ്പെട്ടിരുന്ന കാലം. ശ്രാവന്തിയോർത്തു.. ഇത് ഒരു പക്ഷേ അവൻ്റെ അച്ഛന്റെയോ അമ്മയുടേയോ അനുഭവങ്ങൾ കേട്ടത്, അവൻ അവൻ്റേതായി പറയുന്നതായിരിക്കാം. പക്ഷെ, പെട്ടെന്നാണ് ശ്രാവന്തിയുടെ മനസ്സിലേക്ക് ഞെട്ടലോടെ ഒരോർമ്മ കടന്നു വന്നത്

 

ഒരിക്കൽ ശ്രാവന്തിയുടെ ഏറ്റവും അടുത്ത കളിക്കൂട്ടുകാരനായിരുന്ന കിഷോറിന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. അവൻ അന്ന് ഒറ്റയ്ക്കായിരുന്നു കുട്ടിയും കോലിൻറേം കമ്പ് തേടിപ്പോയത്. അവൻ പാമ്പിനെക്കണ്ട് ഭയന്നോടി വന്ന് തന്നോടാണ് ആ അനുഭവം പങ്കു വച്ചത്. ഒരേ അനുഭവം... വളരെ യാദൃശ്ചികമായി തോന്നി അവൾക്ക്. അവൾ അദ്ഭുതത്തോടെ പ്രഫുല്ലിൻ്റെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ വീണ്ടും സിരകളിലുടെ ഒരു വൈദ്യുത ചലനം .കിഷോറിൻ്റെ അതേ ഛായ. അയൽപക്കക്കാരായ കുട്ടികളും തൻ്റെ ചേട്ടനും അനുജനും ബന്ധുക്കളായ കുട്ടികളും കൂടി മൊത്തം 7 - 8 കുട്ടികൾ ഉണ്ടാകും മദ്ധ്യവേനൽ അവധിക്കാലത്ത് കളിക്കാൻ. തന്നേപ്പോലെ തന്നെ കിഷോറും അവധിക്കാലത്ത് അമ്മ വീട്ടിൽ വരുന്നതാണ്. വർഷത്തിൽ രണ്ടു മാസം മാത്രം കാണുകയും കൂടെ കളിക്കുകയും ചെയ്തവർ. കുറേ കുട്ടികൾ ഉണ്ടായിരുന്നെങ്കിലും തനിക്ക് ഏറ്റവും അടുപ്പം കിഷോറുമായിട്ടായിരുന്നു, കിഷോറിന് തന്നോടും ഒരു പ്രത്യേക മമത ഉണ്ടായിരുന്നു

 

 കിഷോറിന്റെ അതേ മുഖഛായ ,ശ്രാവന്തി ഒന്നും മിണ്ടാതെ പ്രഫുല്ലിന്റെ മുഖത്തേക്ക് നോക്കിയിരുന്നു . "മാഡം ..എന്തോ ചിന്തയിലാണെന്നു തോന്നുന്നല്ലോ .പ്രഫുല്ലിന്റെ ശബ്ദം ശ്രാവന്തിയെ ചിന്തകളിൽ നിന്നും ഉണർത്തി.പ്രഫുൽ ശ്രാവന്തിയെ നോക്കി ചിരിച്ചു."ഏതു ലോകത്തായിരുന്നു മാഡം ..എവിടൊക്കെയോ പോയി വന്നല്ലോ.ശ്രാവന്തി അവന്റെ നിരയൊത്ത പല്ലുകൾ ശ്രദ്ധിച്ചു .എല്ലാ പല്ലുകളും നിരയൊത്തു ഇരിക്കുമ്പോൾ മേൽച്ചുണ്ടിനെ കുറച്ചു പുറത്തേക്കു തള്ളിച്ചു കൊണ്ട് നിൽക്കുന്ന ഒരു കോമ്പല്ല് .പല്ലിളകുന്ന പ്രായത്തിൽ കൃത്യ സമയത്തു പറിച്ചുകളഞ്ഞില്ലെ ങ്കിൽ പല്ലു കോന്ത്രമ്പല്ല് ആകും എന്ന് 'അമ്മ പറയാറുള്ളത് ഓർത്തു."നീ കിഷോറിന്റെ പല്ലു കണ്ടിട്ടില്ലേ .."ശ്രാവന്തിക്ക് ഇത് വളരെ യാദൃശ്ചികമായി തോന്നി .പ്രഫുല്ലിനു കിഷോറിന്റെ ഛായ മാത്രമല്ല ആ കോന്ത്രമ്പല്ല് പോലും അത് പോലെ ...പക്ഷെ എങ്ങനെ ?എന്തോ നിഗൂഢത ഒളിഞ്ഞിരിക്കുന്നത് പോലെ

 

അന്നുറങ്ങാൻ കിടക്കുമ്പോഴും ശ്രാവന്തിയുടെ ചിന്തകളിൽ പ്രഫുൽ പറഞ്ഞ ഓരോ കാര്യങ്ങൾ നിറഞ്ഞു നിന്നു .പ്രഫുല്ലും കൂട്ടുകാരും ഒരിക്കൽ ഒളിച്ചു കളിക്കുമ്പോൾ അവന്റെ അനുജത്തി വലിയ ചെമ്പിൽ കയറി ഒളിച്ചതും ഒടുവിൽ എണീക്കാൻ പറ്റാതെ കരഞ്ഞപ്പോൾ ,അവൻ അവളെ വേദനിപ്പിക്കാതെ മടക്കിവച്ച കാലുകൾ അതെ അവസ്ഥയിൽ വച്ച് കൊണ്ട് അവളെ പൊക്കിയെടുത്ത കഥയും ഓർത്തു.ഇതു പോലെ ഉള്ള അനുഭവം തന്റെ കൂട്ടിക്കാലത്തും ഉണ്ടായിട്ടുണ്ട്.തന്റെ വീടിനു അടുത്തുള്ള പറമ്പിൽ വെള്ളം നിറക്കാൻ കൊണ്ടുവച്ച ഒരു വല്യ പാത്രത്തിനുള്ളിൽ കയറി ഒളിച്ചിരിന്നതും ,എഴുന്നേൽക്കാൻ കഴിയാതിരുന്ന തന്നെ കിഷോർ തന്റെ കക്ഷത്തിലൂടെ കൈ കോർത്ത് പിടിച്ചു എഴുന്നേൽപ്പിച്ചതും ഇന്നലത്തെ പോലെ ഓർമകളിൽ തെളിഞ്ഞു നിൽക്കുന്നു.പക്ഷെ രണ്ടു വ്യത്യസ്ത സ്ഥലങ്ങളിൽ രണ്ടു കാലഘട്ടത്തിൽ ജീവിച്ച രണ്ടു വ്യക്തികൾക്ക് എങ്ങനെ ഒരേ അനുഭവങ്ങൾ തന്നെയുണ്ടാകും.വളരെ വിചിത്രമായി തോന്നുന്നു

 

കിഷോറിന് ഒരു മകനുണ്ടായിരുന്നെങ്കിൽ പ്രഫുല്ലിന്റെ അതേ പ്രായമായിരിക്കും.പക്ഷെ അത് അസംഭാവ്യമായ കാര്യമല്ലേ.കിഷോറിനു 14 ഉം തനിക്കു 12 ഉം വയസ്സുള്ള കാലം.നീണ്ട മധ്യവേനൽ അവധിക്കാലം. തിമിർത്തു കളിച്ചു,അവധി തീരാൻ ഇനി രണ്ടോ മൂന്നോ ദിവസം മാത്രം .ആറേഴു കുട്ടികൾ ചേർന്ന് ഒളിച്ചു കളിക്കുന്നു.സമയം സന്ധ്യയോടടുത്തു. തൊഴുത്തിന് പിന്നിലും പൊന്തക്കാടുകൾക്കിടയിലും വന്മരങ്ങൾക്കു പിന്നിലും ഒളിച്ചു നിന്നിരുന്ന എല്ലാരേയും കണ്ടുപിടിച്ചു.കിഷോറിനെ മാത്രം കണ്ടുകിട്ടിയില്ല.അല്ലെങ്കിലും കിഷോർ അങ്ങനെയാ...ആരും വിചാരിക്കാത്ത ഇടങ്ങളിൽ ആയിരിക്കും ഒളിക്കുക..ഇതെവിടെ പോയൊളിച്ചു..ഇനി വീട്ടിലേക്കു തിരിച്ചു പോയി കാണുമോ എന്നൊക്കെ ചിന്തിച്ചു. .ഇരുൾ വീണു തുടങ്ങിയത് കൊണ്ട് ഓരോ കുട്ടികളായി തിരിച്ചു പോയി.ശ്രാവന്തി ...എന്ന് അവളുടെ 'അമ്മ നീട്ടി വിളിച്ചപ്പോൾ അവൾ പറമ്പിലൂടെ ഓടി മുളങ്കമ്പുകൾ കൊണ്ട് കെട്ടിയ വേലിയിൽ ഇടയ്ക്കു പട്ടിക കൊണ്ടുണ്ടാക്കിയ ചെറിയ പടി തുറന്നു അവൾ വീട്ടിലേക്കു ഓടി കയറി

 

കുളി കഴിഞ്ഞു വിളക്ക് വച്ച് നാമം ജപിച്ചു കൊണ്ടിരുന്നപ്പോഴാണ് കിഷോറിനെ അന്വേഷിച്ചു അവന്റെ 'അമ്മ വന്നത് .താനത് കേട്ടു ഭയന്നു . കിഷോറിന്റെ മാമനും തന്റെ അമ്മാവന്മാരും ചേർന്ന് അവനെ അന്വേഷി ച്ചിറങ്ങി .താനും ചേട്ടനും വീടിന്റെ ഉമ്മറത്ത് നോക്കി നിന്നു . ആദ്യം ഒന്നിച്ചായിരുന്ന ടോർച്ചു വെളിച്ചം പിന്നീട് പലവഴി തിരിയുന്നതും ദൂരേക്ക് പോയി കാണാതാവുന്നതും കണ്ടു.ഭയന്ന് കരഞ്ഞു കിടന്നു, എപ്പോഴോ ഉറങ്ങിപ്പോയി.അടുത്ത ദിവസം ഉണർന്നപ്പോഴും കിഷോറിനെ കണ്ടെത്താ നായില്ല എന്ന വാർത്തയാണ് അറിഞ്ഞത്.കൂടെ കളിച്ചിരുന്ന സുഹൃത്തായ പ്രദീപൻ പറഞ്ഞു കിഷോർ തോട്ടിലേക്ക് ചാഞ്ഞു നിൽക്കുന്ന കശുമാവിൽ ഒളിക്കാൻ വേണ്ടി കയറുന്നതു കണ്ടു എന്ന്.കിഷോർ മരത്തിൽ നിന്നും തോട്ടിലേക്ക് വീണു ഒഴുകി പ്പോയി എന്ന വാർത്ത പെട്ടെന്ന് പരന്നു.പക്ഷെ സത്യാവസ്ഥ എന്തായിരുന്നു എന്ന് ആർക്കും അറിയില്ല.മരിച്ചുവെങ്കിൽ ശരീരം കണ്ടുകിട്ടണ്ടെ.ശ്രാവന്തിക്ക് അവൻ ഒഴുകി എവിടെയോ എത്തി രക്ഷപെട്ടു ജീവിക്കുന്നുണ്ട് എന്ന് വിശ്വസിക്കാനാണിഷ്ടം.അതിനടുത്ത ദിവസം മധ്യവേനൽ അവധി കഴിയുന്നതോടു കൂടി അച്ഛൻ വന്നു അവളെയും അമ്മയെയും കൂട്ടികൊണ്ടുപോയി.

 

അത്രയേറെ കളിച്ചു രസിച്ച ആ അവധിക്കാലം പക്ഷെ ഒരിക്കലും ഉണങ്ങാത്ത ഒരു മുറിപ്പാടും ബാക്കിയാക്കിയാണ് കഴിഞ്ഞു പോയത്.കിഷോറിന്റെ 'അമ്മ മകനില്ലാതെ ആ അവധിക്കാലം കഴിഞ്ഞു തിരിച്ചു പോയി കാണും.അടുത്ത വര്ഷം താൻ വയസ്സറിയിച്ചു വല്യ കുട്ടിയായി എന്ന് ഒരു ന്യായം പറഞ്ഞു മധ്യവേനൽ അവധിക്കു 'അമ്മ വീട്ടിലെ താമസം രണ്ടു ദിവസത്തിൽ ഒതുക്കി.ആ രണ്ടു ദിവസത്തിൽ കളിയ്ക്കാൻ പോലും തന്നെ വിട്ടില്ല.കിഷോറിന്റെ അമ്മ പിന്നെ വീട്ടിലേക്കു വന്നിട്ടില്ല എന്ന് വല്യമ്മയും അമ്മൂമ്മയും ഒക്കെ അമ്മയോടുള്ള സംസാരത്തിനിടയിൽ പറയുന്നത് കേട്ട്,മനസ്സിലെ വിഷമം ആരോടും പറയാനാകാതെ ശ്രാവന്തി എല്ലാം ഉള്ളിലൊതുക്കി. കാലം കുറേ കടന്നുപോയപ്പോൾ കിഷോറിന്റെ തിരോധാനത്തെ കുറിച്ച് ആരും ചിന്തിക്കാതായി.  

 

ചിന്തയുടെ തേരോട്ടത്തിനിടയിൽ എപ്പോഴോ ശ്രാവന്തി ഉറങ്ങിപ്പോയി .ഉണർന്നപ്പോൾ ആദ്യം ചെയ്തത് അടുത്തിരുന്ന മൊബൈൽ ഫോൺ എടുത്തു നോക്കുകയാണ്.ജയന്തി ആഡഡ് പ്രഫുൽ ടു ദി ഗ്രൂപ് ജയന്തീസ് സൺസ് വെഡ്‌ഡിങ് .ശ്രാവന്തി പ്രഫുല്ലിന്റെ പ്രൊഫൈൽ പിക്ചർ എടുത്തു നോക്കി.അവന്റെ ഫോട്ടോക്ക് പകരം ,ഒരു ഓം, അതിനു ചുറ്റും രണ്ടു വൃത്തങ്ങളും മാത്രം .സാധാരണ മക്കളുടെ മെസ്സേജസ് മാത്രം നോക്കുമാ യിരുന്ന ശ്രാവന്തി ഇപ്പോൾ വെഡ്‌ഡിങ് ഗ്രൂപ്പിന്റെ അപ്ഡേറ്സ് നോക്കാൻ തുടങ്ങിയിരിക്കുന്നു. ഓരോരുത്തരായി തംപ്സ് അപ്ഉം ഐ ആം കമ്മിങ് ഫോർ ദി വെഡ്‌ഡിങ് എന്ന മെസ്സേജസ് ഉം ഇടാൻ തുടങ്ങി.പ്രഫുൽ കൂടി വരുന്നുണ്ട് എന്നറിഞ്ഞ ശ്രാവന്തി കല്യാണത്തിന് പോകാൻ തീരുമാനിച്ചു.

 

ശ്രാവന്തിയെ സാധാരണത്തേതിൽ നിന്നും വ്യത്യസ്തയായി വളരെ സന്തോഷവതിയായി കണ്ടപ്പോൾ മകൻ ചോദിചു "എന്ത് തോന്നി.ഇങ്ങനെ മിടുക്കി യായിരിക്കാൻ?ഇന്ന് എന്ത് അദ്‌ഭുതമാണ് സംഭവിച്ചത്?ശ്രാവന്തി കൂട്ടുകാരിയുടെ മകന്റെ കല്യാണത്തിന് പോകുന്നു എന്ന് കേട്ടപ്പോൾ മകന് വളരെ സന്തോഷമായി.റിട്ടയര്മെന്റിനു ശേഷം അമ്മയെ എപ്പോഴും ഒരു ക്ഷീണഭാവത്തോടെ മാത്രമേ അവൻ കണ്ടിട്ടുള്ളൂ." വൗ .ഗ്രേറ്റ് അമ്മാ. എത്ര നാള് കൂടിയാണ് 'അമ്മ ഒരു ചടങ്ങിന് പോകാൻ തീരുമാനിക്കുന്നത്"

 

     "നീ അറിഞ്ഞോ ...പ്രഫുൽ വരുന്നുണ്ട്."

 

 "ഹോ...'അമ്മ ഇനിയും പ്രഫുല്ലിന്റെ നിഗൂഢതകൾ മറന്നില്ലേ ..വീണ്ടും സത്യം തേടിയുള്ള യാത്രയാണോ?"ഇത്രയും പറഞ്ഞു മകൻ ഓഫീസിൽ ലേക്ക് തയാറായി പോയി കഴിഞ്ഞപ്പോൾ ,അവൾ വീണ്ടും മനോവ്യാപാരത്തിൽ മുഴുകി.

 

                          പ്രഫുൽ പഠിച്ചു വളർന്നത് ഉത്തർപ്രദേശിലെ ബറേലിയിൽ ആണ് പഠിച്ചത്. പക്ഷെ എന്ത് കൊണ്ടോ അവനു കേരളത്തോട് ,അതിയായ സ്‌നേഹമായിരുന്നു.അവന്റെ അച്ഛൻ പറഞ്ഞറിഞ്ഞ കേരളത്തോടുള്ള സ്നേഹം.അങ്ങനെയാണ് പഠനം എല്ലാം കഴിഞ്ഞപ്പോൾ അവൻ ഇവിടെ കോളേജിൽ ജോലിക്കപേക്ഷിച്ചതും ഹിന്ദി ലെക്ചറർ ആയി ജോയിൻ ചെയ്തതും .സംസാരപ്രിയനായിരുന്ന പ്രഫുൽ ബറെയ്‌ലിയെ കുറിച്ച് അവിടത്തെ ജീവിതത്തെ കുറിച്ച് ഒക്കെ യാത്രകളിഷ്ടപ്പെടുന്ന, വായനയിഷ്ട പ്പെടുന്ന ശ്രാവന്തിയോട് സംസാരിച്ചിരുന്നു.ബറെയ്‌ലി മഹാഭാരത കാലഘട്ട ത്തിലെ പാഞ്ചാലരാജധാനിയുടെ തലസ്ഥാനമായിരുന്നെന്നും പാഞ്ചാലിയുടെ ജന്മസ്ഥലമായിരുന്നെന്നും ഉള്ള അറിവ് ശ്രാവന്തിക്ക് പുതുതായി രുന്നു.എപ്പോ ഴെങ്കിലും ബറേലിയിൽ ചെല്ലുമെങ്കിൽ,അവിടത്തെ പ്രശസ്തമായ ക്ഷേത്രങ്ങ ളിൽ കൊണ്ടുപോകാം എന്നും പുരാതന ഹിന്ദി കവിയായിരുന്ന തുളസീ ദാസിന്റെ ആലയമായിരുന്ന തുളസീമഠത്തിൽ കൊണ്ടുപോകാമെന്നും അവൻ പറഞ്ഞിരുന്നു,ഹിന്ദു പുരാണങ്ങൾ അനുസരിച്ചു രാമായണ കർത്താവായ വാല്മീകിയുടെ പുനർ ജന്മമായിരുന്നു തുളസീദാസ് എന്നും .

 

        "പ്രഫുൽ....പുനർജന്മത്തിലൊക്കെ വിശ്വസിക്കുന്നുണ്ടോ?ശ്രാവന്തി അദ്‌ഭുതപ്പെട്ടു .

 

        "ഉണ്ട്,ഉണ്ടല്ലോ.വിശ്വാസം എന്നല്ല...അത് സത്യമാണല്ലോ."

 

      " ഇക്കാലത്തൊക്കെ ഇത് ആര് വിശ്വസിക്കും?എന്ത് തെളിവ് ആണ് ഉള്ളത്.ചില കെട്ടുകഥകൾ അല്ലാതെ?

 

         "തെളിവുകൾ അല്ല അനുഭവങ്ങൾ ആണ് ഒരാളെ വിശ്വസിപ്പിക്കുകയും അവിശ്വസിപ്പിക്കുകയും ഒക്കെ ചെയ്യുന്നത്.എന്ന് പറഞ്ഞു അവൻ ചിരിച്ചു.

 

         അവന്റെ നിരയൊത്ത പല്ലുകൾക്കിടയിൽ നിരതെറ്റിയിരിക്കുന്ന ആ ഒരു പല്ല് അവളെ കിഷോറിന്റെ ഓർമയിലേക്ക് കൊണ്ടുപോയി ...പുനർജ്ജന്മം ....എന്നൊന്നുണ്ടോ..... ഇനി പ്രഫുൽ കിഷോറിന്റെ............അവൾ ആത്മഗതം ചെയ്തു.

 

ശനിയും ഞായറും കഴിഞ്ഞു തിങ്കളാഴ്ച കോളേജിൽ എത്തിയപ്പോൾ പ്രഫുൽ ലീവിട്ടു യു പി യിൽ പോയതായി അറിഞ്ഞു.തന്നോട് വെള്ളിയാഴ്ച കുറെയേ റെ നേരം സംസാരിച്ചിട്ടും ഇങ്ങനെയൊരു യാത്രയുടെ കാര്യം പറയാഞ്ഞ തെന്തു എന്നവൾ ചിന്തിച്ചു.

 

അവന്റെ സഹമുറിയൻ പയ്യന് ചിക്കെൻ പോക്സ് വന്നുവെന്നും, പ്രഫുല്ലിനു ശരീരത്തിൽ ഒന്ന് പൊങ്ങിയപ്പോൾ ആർക്കും സംശയത്തിന് ഇട കൊടുക്കും മുമ്പ് അവൻ സ്ഥലം വിട്ടു എന്നും മറ്റുള്ളവർ പറഞ്ഞു അറിഞ്ഞു. അവൻ രണ്ടോ മൂന്നോ ആഴ്ച കഴിയുമ്പോൾ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പോയി രണ്ടു മാസങ്ങൾ കഴിഞ്ഞിട്ടും അവൻ തിരികെയെത്തിയില്ല.

 

     പരീക്ഷകൾ കഴിഞ്ഞു അവധിക്കാലമായതോടെ ,സാധാരണത്തേതു പോലെ ഒരു യാത്ര പ്ലാൻ ചെയ്യാം എന്ന് ഭർത്താവ് പറഞ്ഞപ്പോൾ ,ശ്രാവന്തി "നമുക്ക്‌ ഇപ്രാവശ്യം കാൺപൂരിലെ എന്റെ ചേട്ടന്റെ വീട്ടിലേക്കു പോയാലോ എന്ന് ചോദിച്ചതിന് പിന്നിൽ മറ്റു ഉദ്ദേശങ്ങളും ഉണ്ടായിരുന്നു. കാൺപൂർ എത്തി ചേട്ടന്റെ കുടുംബത്തോടൊപ്പം ഒരാഴ്ച ചെലവഴിക്കുകയും അവരോടൊപ്പം അവിടെ ഉള്ള സ്ഥലങ്ങൾ ഒക്കെ സന്ദർശിക്കുകയും ചെയ്തു.ഇതിനിടയിൽ,നാത്തൂനേ കൂട്ടു പിടിച്ചു പ്രഫുൽ പറഞ്ഞ മേൽവിലാസം തേടി പോകുകയും ചെയ്തു.കോളേജിന്റെ ഓഫീസിൽ നിന്നും സംഘടിപ്പിച്ച പ്രഫുൽ ന്റെ ലാൻഡ് ഫോൺ നമ്പറിൽ പലവട്ടം വിളിച്ചു നോക്കിയെങ്കിലും ,റിങ് ചെയ്തതല്ലാതെ മറുതലക്കൽ ആരും ഫോൺ എടുത്തില്ല.നാത്തൂന് ഭാഷ കൈകാര്യം ചെയ്യാൻ അറിയാമായിരുന്നത് കൊണ്ട് അല്പം എളുപ്പമായി കാര്യങ്ങൾ.അവൻ പഠിച്ചിരുന്ന ക്രൈസ്റ്റ് ചർച്ച് കോളേജ് കണ്ടു.അവിടെ നിന്നും അല്പം മുന്നോട്ട് നീങ്ങി വലത്തോട്ടു വളവു തിരിഞ്ഞു നൂറു മീറ്ററോളം മുന്നോട് പോയപ്പോൾ ചന്ദൻ മാർഗ് എന്നെഴുതിയ ഒരു പഴയ ബോർഡ് കണ്ടു.ചന്ദൻ മാർഗിലൂടെ മുന്നോട്ട് പോകുമ്പോൾ ഒരു പഴയ അപ്പാർട്മെന്റ്സ് കണ്ടു.ഓട്ടോയിൽ നിന്നും കുനിഞ്ഞു നോക്കി വായിച്ചു ജ്യോതി അപ്പാർട്മെ ന്റ്സ്.അതെ ഇത് തന്നെ..അതിന്റെ രണ്ടാം നിലയിലെ പതിനൊന്നാം നമ്പർ ഫ്ലാറ്റിന്റെ കാളിങ് ബെൽ അടിച്ചു കാത്ത് നിൽക്കുമ്പോൾ പലതരം ചിന്തകൾ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു. മൂന്നുനാലു തവണ ബെൽ അടിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ 12 -ആം നമ്പർ ഫ്ലാറ്റിന്റെ ബെൽ അടിച്ചു.പ്രായ മായ ഒരു സ്ത്രീ ഡോർ തുറന്നു ചോദ്യരൂപേണ തുറിച്ചു നോക്കി.നാത്തൂൻ അവർക്കുള്ള മറുപടി എന്നോണം "യെ ഫ്ലാറ്റ് മേം കോയി നഹി ഹേ ക്യാ "എന്ന് ചോദിച്ചതിന് "കെഹും ഉഹാം നാ രഹേലാ " എന്ന് ഭോജ്‌പുരിയിൽ മറുപടി പറഞ്ഞു.എന്റെ മുഖഭാവം കണ്ടപ്പോൾ പറഞ്ഞത് മനസ്സിലായില്ല എന്ന് മനസ്സിലാക്കിയ അവർ "യഹാ കോയി നഹി റഹ്താ ഹേ ...ദോ തീൻ സാൽ സെ "എന്ന് പറഞ്ഞു കൊണ്ട് വാതിൽ അടച്ചു.

 

രണ്ടു മൂന്നു വര്ഷമായിട്ടു ആരും ഇല്ലെന്നോ....ഇതെന്ത് കഥ.

 

 നിനക്ക് സ്ഥലം തെറ്റിയതായിരിക്കാം.അവന്റെ വീട് മറ്റെവിടെയോ ആയിരിക്കും എന്ന് പറഞ്ഞു നാത്തൂൻ പടികൾ ഇറങ്ങി തുടങ്ങി.

 

        "ഇവർ പുതിയ താമസക്കാര് ആയിരിക്കും,അവർക്കു അറിയാത്തതായിരിക്കാം എന്ന് ശ്രാവന്തി ആശ്വസിക്കാൻ ശ്രമിച്ചു.

 

      കോളേജ് തുറന്നിട്ട് ഒരാഴ്ച ആയിരുന്നു.യാത്ര കഴിഞ്ഞു വന്നു രണ്ടു ദിവസം വിശ്രമിച്ചു വീണ്ടും കോളേജിൽ ചെന്നപ്പോൾ ജയന്തി പറഞ്ഞു ..."നീ എവിടെ പോയി ..പ്രഫുൽ വന്നിരുന്നു..അവൻ ഈ ജോലി രാജി വച്ചു .റിലീവ് ചെയ്തു പോയി .ഹൈദരാബാദ് ലെ ഒരു കോളേജിലേക്കാണ് ഇനി എന്നാണ് പറഞ്ഞത്.നിന്നെ അന്വേഷിച്ചിരുന്നു".

 

                    രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോൾ യൂണിവേഴ്സിറ്റികൾ ചേർന്ന് ഒരു നാഷണൽ ലെവൽ ലിറ്റററി ഫെസ്റ്റിവൽ നടത്തുന്നത് അറിഞ്ഞു . ശ്രാവന്തിയുടെ കോളേജിൽ നിന്ന് ഇംഗ്ലീഷ് ഹിന്ദി വിഭാഗക്കാർ മത്സരിക്കു ന്നുണ്ട് .സംഭവം നടക്കുന്നത് ഹൈദരാബാദിലും.തന്റെ ഡിപ്പാർട്മെന്റ് ബോട്ടണി ആണെങ്കിലും ഭാഷ അധ്യാപകരുടെ കൂടെ ശ്രാവന്തിയും പ്രിൻസിപ്പലിന്റെ അനുവാദം എടുത്തു യാത്രയിൽ ഒപ്പം കൂടി.ശ്രാവന്തി ക്കുറപ്പുണ്ടായിരുന്നു,ഹിന്ദി മഹാവിദ്യാലയ ജൂനിയർ കോളേജിലെ അധ്യാപകാരുടെ കൂടെ സാഹിത്യം ഇഷ്ടപ്പെടുന്ന പ്രഫുല്ലും കാണുമെന്ന്. അവിടെ മത്സരങ്ങൾക്കും വർക്ഷോപ്പുകൾക്കും ആയി എത്തുന്ന എല്ലാ കോളേജുകളിൽ നിന്നും വന്നവർക്കും മുറികൾ സൗകര്യം ചെയ്തിരുന്നു . ശ്രാവന്തി ഹിന്ദി അധ്യാപികയോടൊപ്പം അവിടെ ഒക്കെ നടന്നു കണ്ടു. കൂട്ടത്തിൽ നല്ലകുണ്ട്ടയിലെ ഹിന്ദി ജൂനിയർ കോളേജ് ലെ വിദ്യാർത്ഥി സംഘത്തെ അന്വേഷിക്കുകയായിരുന്നു ലക്‌ഷ്യം.ഏറെ നേരത്തെ ശ്രമത്തിനു ശേഷം ആ കോളേജിലെ ഒരു വിദ്യാർത്ഥിയെ കണ്ടുമുട്ടി.ആ കുട്ടിയിൽ നിന്നും കഴിഞ്ഞ ദിവസം പ്രഫുൽ സർ വന്നിരുന്നെന്നും ,എന്നാൽ കുട്ടികളുടെ ചാർജ് മറ്റൊരു അധ്യാപകനെ ഏൽപ്പിച്ചു കഴിഞ്ഞ ദിവസം തന്നെ മടങ്ങി എന്നും അറിയാൻ കഴിഞ്ഞു.ആ കുട്ടിയോട് പ്രഫുൽനെ കുറിച്ച് കൂടുതൽ ചോദിച്ചപ്പോൾ ,മാം പറയുന്ന സർ തന്നെയാണോ എന്ന് തനിക്ക് അറിയില്ലെന്നും റൂം ലേക്ക് വന്നാൽ സർ ന്റെ ഒരു ഫോട്ടോ ഉണ്ടെന്നും അത് കാണിക്കാം എന്നും പറഞ്ഞു.

 

ആ ഫോട്ടോയിലേക്കു നോക്കിയ ശ്രാവന്തിക്ക് അപരിചിതത്വം തോന്നി. അല്ല.ഇതല്ല.പക്ഷെ ഹിന്ദി ടീച്ചർ തറപ്പിച്ചു പറഞ്ഞു..."ഇത് തന്നെയാണ് നമ്മുടെ കോളേജിൽ ഉണ്ടായിരുന്ന പ്രഫുൽ..നോക്ക്...മുഖത്തു ചിക്കൻ പോക്സിൻറെ പാടുകൾ...അവിടന്നു പ്രഫുൽ പോയത് ചിക്കൻ പോക്സ് വന്നപ്പോഴാണല്ലോ ....അത് കാരണമാണ് ശ്രാവന്തിക്ക് വ്യത്യാസം തോന്നുന്നത്."ശ്രാവന്തി മറുപടി ഒന്നും പറയാതെ മുറിയിലേക്ക് തിരിച്ചു.

 

മനസ്സിൽ വീണ്ടും പഴയ കുട്ടിക്കിഷോറിന്റെ ഓർമ്മകൾ തിക്കിത്തിരക്കി. അന്ന് ഒരു പക്ഷെ താൻ കിഷോറിനെ കാണുന്നില്ലെന്ന് വിളിച്ചു കരഞ്ഞി രുന്നെങ്കിൽ ,കിഷോറിനെ കണ്ടെത്താൻ സാധിച്ചേനെ.അന്ന് 'അമ്മ വിളിച്ചപ്പോൾ താൻ ഒളിച്ചു കളിച്ചതും കിഷോറിനെ കാണുന്നില്ല എന്നതും പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ കിഷോർ ഈ ലോകം വിട്ടു പോകില്ലാ യിരുന്നു.കിഷോറിന്റെ തിരോധാനത്തിനു താൻ ഒരു കാരണം ആയി എന്നത് ഒരു തീരാദുഖമായി. .പക്ഷെ കിഷോർനെ പറ്റി പിന്നീടു ഒരു അറിയിപ്പും കിട്ടാത്തിടത്തോളം അവൻ എവിടെയോ ജീവിച്ചിരിക്കുന്നു എന്ന് തന്നെ ശ്രാവന്തി വിശ്വസിച്ചു.

 

    മനോരാജ്യത്തിൽ കഴിഞ്ഞ ശ്രാവന്തി വാട്സ്ആപ് നോട്ടിഫിക്കേഷൻ ശബ്ദം കേട്ടാണ് വീണ്ടും ഉണർന്നത് .ഇനി രണ്ടു ദിവസം കൂടിയേ കല്യാണത്തിന് ബാക്കിയുള്ളൂ.പഴയ കോളേജ് സുഹൃത്തുക്കളിൽ പന്ത്രണ്ട് പേര് വരുന്നുണ്ട്. അപ്പോഴേക്കും അവളുടെ മകൻ കടന്നു വന്നു.'അമ്മ പുതിയ സാരി ഒന്നും എടുത്തില്ലേ ?മറ്റന്നാളല്ലേ കല്യാണം?

 

       ഓ..പുതിയതൊന്നും വേണ്ട.ഒന്ന് പോണം ..എല്ലാരേം ഒന്ന് കാണണം.പ്രഫുലിനേം കാണാമല്ലോ എന്ന സന്തോഷം.

 

    കല്യാണ തലേന്ന് സന്ധ്യയോടെ തന്നെ സുഷമയുടെ കൂടെ ശ്രാവന്തി ഗുരുവായൂരിൽ എത്തി ജയന്തി നേരത്തെ ബുക്ക് ചെയ്ത മുറിയിൽ താമസിച്ചു.അന്ന് രാത്രി പത്തു മണിയോടെ ആണ് പ്രഫുൽ എത്തുന്നത് എന്ന് ഗ്രൂപ്പിൽ നിന്നും അറിയാൻ കഴിഞ്ഞു.ഗ്രൂപ്പിൽ നിന്നും നമ്പർ കിട്ടിയെങ്കിലും നേരിട്ട് കാണുന്നതിന്റെ ഒരു പുതുമ ഒട്ടും ചോർന്നു പോകാതിരിക്കാൻ ,മനപ്പൂർവം വിളിക്കാതിരുന്നു.

 

             അടുത്ത ദിവസം ഏകദേശം ഒൻപതു മണിയോടെ ശ്രാവന്തി ഗുരുവായൂർ ക്ഷേത്രത്തിൽ എത്തി.ദൂരെ നിന്ന് തന്നെ ഒരാൾ പുറം തിരിഞ്ഞു നിന്ന് മറ്റാരോടോ സംസാരിക്കുന്നത് കണ്ടു ..ശ്രാവന്തി പ്രഫുൽ എന്ന് വിളിച്ചതും ആള് തിരിഞ്ഞു നോക്കി.അൽപാപ്പമായി വെള്ളവരകൾ വീണ തലമുടി,വയസ്സ് നാൽപതു ആയിട്ടുണ്ടാകും,ശ്രാവന്തിക്ക് പ്രിയപ്പെട്ട പ്രഫുൽ....അവർക്കു അവൻ മകനായിരുന്നോ ...അനുജൻ ആയിരുന്നോ..

 

         വർഷങ്ങൾക്കു മുമ്പ് പറയാതിരുന്ന ഒരു കഥ കൂടി അന്ന് പ്രഫുൽ ശ്രാവന്തിക്കായി പറഞ്ഞു .അവന്റെ അച്ഛന്റെ പേര് കിഷോർ എന്നാണ്,കേരളത്തിലെ ഒരു ഗ്രാമത്തിൽ കുട്ടിക്കാലം ചിലവഴിച്ചിരുന്ന കിഷോർ.മധ്യവേനൽ അവധിക്കാലത്ത് 'അമ്മ വീട്ടിൽ അവധിക്കാലം ചിലവഴിക്കാൻ പോയതും മരത്തിൽ കയറിയതും,മരത്തിൽ നിന്നും പിടി വിട്ടു താഴെ തോട്ടിൽ വീണു ഒഴുകി പ്പോയതും ,എങ്ങനെയോ ഭാഗ്യം കൊണ്ട് മാത്രം ഏതോ കര പറ്റിയതും,ആരുടെയൊക്കെയോ കരുണയാൽ വീട്ടിൽ എത്തിപ്പെട്ടതും ആയ കഥ.അപ്പോഴേക്കും കിഷോറിന്റെ അച്ഛന് യു പിയിൽ ജോലിയായതിനെ തുടർന്ന് കുടുംബം യു പി യിലേക്ക് പറിച്ചു നടപ്പെട്ടിരുന്നു.പിന്നീട് കിഷോർ ആരുടെയൊക്കെയോ സഹായത്താൽ അവന്റെ കുടുംബത്തിൽ എത്തിപ്പെട്ടു.അതവന്റെ പുനർജന്മമായിരുന്നു എന്ന് തന്നെ പറയാം. 

 

ശ്രാവന്തിയുടെ കണ്ണുകളിൽ ആയിരം പൂത്തിരികൾ ഒന്നിച്ചു വിരിഞ്ഞു.ഉള്ളം നിറഞ്ഞു.വലിയൊരു ഭാരം ഇറക്കി വച്ച് രാത്രി അവർ സ്വസ്ഥമായി ഉറങ്ങി.

 

അന്ന് വൈകിട്ട് ശ്രാവന്തിയുടെ മകൻ പ്രഫുല്ലിനെ വിളിച്ചു."താങ്ക്സ് സൊ മച്ച് പ്രഫുൽ സർ "എന്റെ അമ്മക്ക് ഒത്തിരി സന്തോഷമായി. കിഷോറിന്റെ തിരോധാനത്തിന് അമ്മയാണ് കാരണക്കാരി എന്ന ഒരു കുറ്റബോധത്താൽ ആ മനസ്സിന് എന്നും ഒരു നീറൽ ആയിരുന്നു.അത് കൊണ്ട് തന്നെയാണ് സർ നെ കണ്ടപ്പോൾ കിഷോർ ന്റെ ഛായ തോന്നിയതും കിഷോറിന്റെ മകനാണ് താങ്കൾ എന്നും ഒക്കെ ഉള്ള തോന്നൽ ഉണ്ടായത്.ഒത്തിരി നന്ദി.

 

ഇറ്റ് സ് മൈ പ്ലഷർ .എബൗ ഓൾ ഇട്സ് ഫോർ മൈ ശ്രാവന്തി മാം .

Thankyou.

Subscribe to Toonz media