Skip to main content
Srishti-2022   >>  Short Story - Malayalam   >>  പൊരുത്തപ്പെടാൻ ആവാത്ത യാഥാർത്ഥ്യങ്ങൾ

Priyanka K M

INSIDESAPHANA

പൊരുത്തപ്പെടാൻ ആവാത്ത യാഥാർത്ഥ്യങ്ങൾ

                                               

മേൽപ്പാലത്തിനു മുകളിൽ കുറച്ചു നേരം അയാൾ നിന്നു, പിന്നെ ഒട്ടും താമസിച്ചില്ല അയാൾ താഴെ പുഴയിലേക്ക് എടുത്തുചാടി.ഒരു കുഞ്ഞു മരത്തടി പോലെ അയാൾ പുഴയിൽ ഒഴുകിക്കൊണ്ടേയിരുന്നു. പുഴയുടെ ആഴങ്ങളിൽ അയാൾ നിരവധി തവണ മുങ്ങിത്തപ്പി എങ്കിലും മലിനജലം അയാൾ ഒട്ടും രുചിച്ചില്ല.എല്ലും തോലുമായ അയാളുടെ ശരീരം പുഴയ്ക്കു ഒട്ടും ഭാരം അല്ലായിരുന്നു.പുഴയുടെ കുത്തൊഴുക്കും ഇളംകാറ്റും അയാളെ മുന്നോട്ട് നയിച്ചു കൊണ്ടേയിരുന്നു…… യാത്രയിൽ എങ്ങോ കുറ്റിച്ചെടികൾ അയാളെ പിടിച്ചുനിർത്തി……. കൂട്ടം കൂടിയ ജനങ്ങൾ അയാളെ അത്ഭുത ജീവിയെപ്പോലെ എത്തി നോക്കി…… അയാളിൽ ശേഷിച്ചിരുന്ന സ്വർണമോതിരം അപ്പോഴേക്കും ആരോ അടിച്ചുമാറ്റി. ആംബുലൻസിൽ സിൽ യാത്ര ചെയ്യുമ്പോൾ പുഴയുടെ അത്ര ശാന്തത അയാൾക്ക് ലഭിച്ചിട്ടുണ്ടാവില്ല. വീട്ടിലെ തിരി വിളക്കിനു മുന്നിൽ അയാളെ കിടത്തി,പിന്നെ നേരെ മരക്കഷ്ണങ്ങൾ ക്ക് , ആരോ തീകൊളുത്തി, തീ ആളിപ്പടർന്നു.

 

                      ചൂട് അസഹനീയമായപ്പോൾ അയാൾ ചാടി എഴുന്നേറ്റു കണ്ണുതിരുമ്മി സ്വിച്ച് ബോർഡിലേക്ക് നോക്കി. 'ഫാൻ ഓൺ ആണല്ലോ… ഓ,…ഇതെന്താ രാവിലെ തന്നെ പവർകട്ട് തുടങ്ങിയോ?' അയാൾ പിറുപിറുത്തു.

 

                      സമയം പത്തുമണി… ചൂട് അകറ്റാനായി അയാൾ പുറത്തേക്കിറങ്ങി, ഒട്ടും രക്ഷയില്ല ഇല്ല ചൂടുകാറ്റ് തന്നെ… ജീവിത പ്രശ്നങ്ങളുടെ പ്രതിസന്ധികളുടെ കൊടും ചൂടിൽ നിന്നു മരണം എന്ന തണുത്ത കയത്തിലേക്ക് മുങ്ങിത്താഴാൻ അയാൾ കൊതിച്ചു. ആഴിയുടെ ആഴങ്ങളിൽ ചെന്നു ജീവിതത്തിന് നങ്കൂരമിടാൻ ആയി പാലത്തിനു മുകളിൽ കേറി, താഴേക്ക് നോക്കിയപ്പോൾ മണൽ കൂമ്പാരവും മാലിന്യങ്ങളും കുറ്റിച്ചെടികളും നിറഞ്ഞ വറ്റി വരണ്ട പുഴ അയാളെ നോക്കി ചിരിച്ചു.

 

                   വിഷാദ ഭാവത്തിൽ അയാൾ തിരിച്ചു നടന്നു പിന്നിലൂടെ പാഞ്ഞു വന്ന ലോറി മുന്നിലൂടെ പോയ കാറിനെ ഇടിച്ചുതെറിപ്പിച്ചപ്പോഴും, രക്തത്തിലൂടെ ചവിട്ടി നടന്നപ്പോഴും, അയാൾക്ക് യാതൊരു ഭാവമാറ്റവും ഉണ്ടായില്ല…. അയാളുടെ മനസ്സ് അത്രയ്ക്ക് കല്ലിച്ചു പോയിരുന്നു.

 

                   തൻറെ ജീവിതം പരാജയങ്ങളുടെ കൂമ്പാരം ആണെന്ന് എന്ന് അയാൾക്ക് തോന്നി തുടങ്ങി…. ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയപ്പോൾ പരാജയം…..

 

                       വേദന കൂടാതെ എളുപ്പം ആത്മഹത്യ ചെയ്യണം എന്ന ചിന്ത യാകണം അയാളെ അടുത്തുള്ള ബുക്ക് ഷോപ്പിലേക്ക് പോവാൻ പ്രേരിപ്പിച്ചത്. ബുക്ക് ഷോപ്പിൽ ചെന്ന് ആത്മഹത്യ 101 വഴികൾ ബുക്ക് അന്വേഷിച്ചു….. ബുക്ക് എടുത്തു കൊടുക്കാൻ ഇരുന്നവൻ അന്തംവിട്ടു…. എങ്കിലും പഠിച്ച വാചകം അവൻ പറഞ്ഞു 'സോറി സാർ ഇന്നില്ല അടുത്തയാഴ്ച വരും.'

 

                   അവിടെ നിന്നിറങ്ങി അയാൾ റോഡിന് നടുവിലൂടെ കയറി നടന്നു…… ഹോണടി ശബ്ദവും വാഹനങ്ങളും കാണാനില്ല…. ഹർത്താൽ ആണെന്ന് പിന്നീട് അയാൾക്ക് ബോധ്യപ്പെട്ടു.

 

                   വീട്ടിലെത്തിയപ്പോൾ വല്ലാത്ത ഒരു ആവേശം അയാൾക്ക് അനുഭവപ്പെട്ടു. കത്തിയെടുത്ത് കൈത്തണ്ട മുറിച്ചു,പലതവണ. വാർന്നു പോകുന്ന തൻറെ രക്തത്തെ നോക്കി അയാൾ പുഞ്ചിരിച്ചു.

 

                       മരണത്തോടടുക്കുംതോറും ജീവിതത്തെ കുറിച്ച് അയാൾ ഓർത്ത് കൊണ്ടേയിരുന്നു…. ജീവിതയാത്രയിൽ എന്നേക്കുമായി മാഞ്ഞുപോയ അച്ഛനെയും, അമ്മയെയും, ഭാര്യയും ഉപരി തന്നോട് വഴക്കിട്ട് പോയ തൻറെ ഏക മകനെ കുറിച്ച് അയാൾ കൂടുതൽ ചിന്തിച്ചു….. അയാളുടെ ബോധം മറയാൻ തുടങ്ങിയിരുന്നു….. പതിവില്ലാതെ ആരോ അന്ന് വാതിലിൽ മുട്ടി………. ആരോ 'അച്ഛാ അച്ഛാ' എന്നു വിളിക്കുന്ന പോലെ അയാൾക്ക് തോന്നി……… വാതിൽ തുറക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അയാൾക്ക് അതിനു സാധിച്ചില്ല.

 

                   മരണത്തിൻറെ തണുത്ത പുതപ്പ്നേക്കാൾ ജീവിതത്തിനെ, അതിൻറെ ചൂടിനെ പുണരുവാൻ അയാൾ ആഗ്രഹിച്ചു.

Subscribe to INSIDESAPHANA