Skip to main content
Srishti-2022   >>  Article - Malayalam   >>  സാമൂഹിക മാധ്യമങ്ങൾ: പ്രതിസന്ധിയും പ്രതിവിധികളും

Nithin Eldho Abraham

Fakeeh Technologies Trivandum

സാമൂഹിക മാധ്യമങ്ങൾ: പ്രതിസന്ധിയും പ്രതിവിധികളും

"നിയന്ത്രണങ്ങളിലാത്ത  മാധ്യമം  നിന്റെ  കൈയിലുള്ള  ആയുധം  പോലെ!. അതൊരു  പട്ടാളക്കാരന്റെ  തോക്കോ  ഒരു  തീവ്രവാദിയുടെ  വാളോ ആകാം."

 

കൊറോണ  കാലം. ഒറ്റയ്ക്ക്  ഒരു  റൂമിൽ  ക്വാറന്റീൻ  ഇരിക്കുന്ന  ഞാൻ. പക്ഷെ  ഒറ്റയ്ക്ക്  ആണെന്ന ഒരു  തോന്നൽ  ഒരു  നിമിഷം  പോലും  എന്നെ അലട്ടുന്നില്ല. എന്നത്തേയും  പോലെ  തന്നെ  വാട്സ്ആപ്പ്, സ്റ്റാറ്റസ് , ഇൻസ്റ്റ, നെറ്റ്ഫ്ലിക്സ്, ട്വിറ്റെർ. ജീവിതത്തിനു  പ്രത്യേകിച്ച്  ഒരു   മാറ്റവും  വന്നില്ല. പെട്ടെന്ന്  ഒരു  ഇരുപതു  കൊല്ലം  പുറകോട്ട്  പോയി. ചിക്കൻ  പോക്സ്  കാരണം  ഇതുപോലെ  ക്വാറന്റീൻ  ഇരിക്കുന്ന  കാലം. അന്ന്  പക്ഷെ  നിരാശയുടെ  ഘട്ടം  കഴിഞ്ഞു  ക്ലിനിക്കൽ  ഡിപ്രെഷനിൽ  എത്തിയ  സാഹചര്യം. ശാസ്ത്ര സാങ്കേതിക  വളർച്ചയുടെ  ഈ  ഉപകരണങ്ങൾ  നമ്മളെ  സ്വാധീനിക്കുന്നത് എങ്ങനെയുമാകാം. വിദേശ  രാജ്യത്തു  പാസ്പോർട്ട് കളഞ്ഞു  പോയാൽ  നമുക്ക് നേരെ  വിദേശ കാര്യ മന്ത്രിയിനെ  ട്വീറ്റ്  ചെയ്യാം. വർഷങ്ങൾക്  മുന്നേ  നഷ്ടപെട്ട  സൗഹൃദം  ഒറ്റ  നിമിഷം  കൊണ്ട്  തിരിച്ചു  പിടിക്കാം. ഇതെല്ലാം  ഈ ആധുനിക  ഉപകരണങ്ങൾ  നമുക്ക് തന്ന  പ്രത്യേകാനുകൂല്യങ്ങൾ  ആണ് .എന്നാൽ  ഒന്നും ഒരിക്കലും  വെളുപ്പും  കറുപ്പും  അല്ല , "ഷേഡസ്  ഓഫ്  ഗ്രേ", ചാരനിറമാണ്  എല്ലാത്തിനും. ഈ  പ്രത്യേകാനുകൂല്യങ്ങൾ  നമുക്ക് സൗജന്യമല്ല  പകരം  നമ്മൾ  കൊടുക്കുന്നത് എന്താണെന്നു നമ്മളറിയുന്നതു  പോലുമില്ല.

 

"ബിഗ്  ബ്രദർ ഈസ്  വാച്ചിങ്"

 

1949ഇൽ പ്രസിദ്ധീകരിച്ച  ശ്രീ  ജോർജ് ഓർവെലിന്റെ  ലോകപ്രസിദ്ധമായ  നോവലായ  "1984" ഇൽ  ഭാവിയിൽ  നടക്കുവാൻ  സാധ്യതയുള്ള ഒരു  രാഷ്ട്രീയ  സാമൂഹിക  സാഹചര്യം വരച്ചു  കാട്ടുന്നു. ഇന്നും  വളരെ  പ്രസക്തമായി  തോന്നുന്ന  ആ  നോവലിന്റെ  പല  ഭാഗങ്ങളും  ഇന്ന്  നമ്മൾ  നേരിട്ട്  അനുഭവിക്കുന്നു . പ്രോപഗണ്ടയുടെ  ഭാഗമായി  ഒരു  ഗവണ്മെന്റ്  തന്നെ  വ്യാജ  വാർത്തകൾ കൊണ്ട്  ഒരു  സമൂഹത്തെ  നിയന്ത്രിക്കുന്നു. സ്വകാര്യത  വെറും  ഭാവനായി  മാറുന്നു. എപ്പോഴും തുറിച്ചു  നോക്കുന്ന  ഒരു  മുതിർന്ന  സഹോദരൻ  നമ്മുടെ  കൂടെയുണ്ടെന്ന്  നിരന്തരം  ഓർമിപ്പിക്കുന്നു. ഫോൺ  ടാപ്പിംഗ്  മുതൽ  പെഗാസസ്  വരെ  ഇന്നത്തെ  അധികാര  കേന്ദ്രങ്ങൾ  നമ്മുടെ  സ്വകാര്യതയിൽ  നടത്തുന്ന  കടന്നുകയറ്റം  അതിൽ  ചിലത്  മാത്രം. അറിഞ്ഞതിലും  എത്രയോ  അധികമാണ്  ആ  നിരീക്ഷകന്റെ റേഞ്ച്.

 

"കേംബ്രിഡ്ജ് അനാലിറ്റിക്ക  അഥവാ  മനഃശാസ്ത്ര  യുദ്ധ  തന്ത്രം"

 

ഡൊണാൾഡ്  ട്രംപ്ന്റെ യു എസ്  പ്രസിഡന്റ്  വിജയം  പലർക്കും  അവിശ്വസനീയം   ആയിരുന്നു. ഇലക്ഷന്  തൊട്ട് മുന്നേ  വരെയുള്ള  സാധ്യതാപട്ടികയിൽ പുറകിലായിരുന്ന  ട്രംപ്ന്റെ ഈ  വിജയം  പല  അന്വേഷണങ്ങൾക്കും  വഴി  വെച്ചു. അങ്ങനെയാണ്  ഫേസ്ബുക്  ഉപയോഗിക്കുന്നവരുടെ സ്വകാര്യ  വിവര  ശേഖരണം നടത്തി കൃത്യമായി ഒരു ഗൂഢലക്ഷ്യത്തോടെ  നടത്തിയ  ഒരു തിരഞ്ഞെടുപ്പ്  പ്രചരണത്തിന്റെ  കഥകൾ  ലോകം  അറിയുന്നത്. കേംബ്രിഡ്ജ് അനാലിറ്റിക്ക എന്ന  കമ്പനി  നടത്തിയ ഡിജിറ്റൽ  പ്രചരണങ്ങൾ എതിർ  സ്ഥാനാർത്ഥിയായിരുന്ന  ഹിലരി  ക്ലിന്റനു  എതിരെയുള്ള  വ്യാജ  വാർത്തകൾ  മുതൽ  ഡീപ്  ഫേക്  വാർത്തകൾ  വരെ  ഉൾപ്പെടുത്തിയിരുന്നു. ഒരു  വാർത്തയ്ക്കു  പോലും  ഫേസ്ബുക്കിനെ  ആശ്രയിക്കുന്ന  നമുക്കു  അതിന്റെ  അപകടം  ഇപ്പോഴും  വ്യക്തമായിട്ടില്ല. നമ്മുടെ  ഇന്നത്തെ  സ്വഭാവ  രൂപീകരണവും ചേരി  തിരിവുകളും  ഡിജിറ്റൽ  മാർകെറ്റിംഗിന്റെ  മനഃശാസ്ത്ര  യുദ്ധ  തന്ത്രത്തിന്റെ  ഭാഗമാണെന്ന്  നമ്മുക്കു  ഇപ്പോഴും  വിശ്വസിക്കാൻ  സാധിച്ചിട്ടില്ല.

 

"മീഡിയ ഒരു നിയോ  ജുഡീഷ്യറി?"

 

കോടതിയുടെ  പരിഗണനയിലിരിക്കുന്ന  പല  പ്രമുഖ  കേസുകളും  പൊതുസമൂഹം  ചർച്ച  ചെയുന്നത്  സ്വാഭാവികമാണ് . എന്നാൽ  സാമൂഹിക  മാധ്യമങ്ങൾ  ഈ  ചർച്ചയെ  മാധ്യമ  വിചാരണം  എന്ന  തലത്തിലേക്ക്  ഉയർത്തികൊണ്ട്  വന്നിരിക്കുന്നു . പലപ്പോഴും  ശെരി  തെറ്റുകളുടെ  ഇടയിലെ  നേർരേഖ  വളരെ  ചെറുത്  ആണെന്നിരിക്കെ  ഈ  വിചാരണകൾ  ജുഡിഷ്യറിനെ  പോലും  സ്വാധീനിക്കുവാൻ  ശേഷി  ഉള്ളവ  തന്നെയാണ് . പല  ജഡ്‌ജിമാരും  ഇത്തരം  മാധ്യമങ്ങളിൽ  നിന്ന് മാറി  നിൽക്കണമെന്നു  നിർദ്ദേശമുണ്ടെങ്കിലും  മനുഷ്യൻ  എന്ന  സാമൂഹിക  ജീവിക്കു  ഇതിൽ  നിന്ന്  സ്പഷ്ടമായ  മോചനം  പ്രാപ്യമല്ല. ഇതിൽ  പങ്കാളി  ആകുന്നതോടെ  വസ്തുനിഷ്ഠമായ  വിലയിരുത്തലുകൾ  നമുക്ക്  നഷ്ടപ്പെടുന്നു . മാർക്ക്  ആന്റണിയുടെ  വരവ്  വരെ  ബ്രൂട്സ്നെ  അനുകൂലിച്ച ഒരു  ജനത  ഉണ്ടായിരുന്നു . ഇന്നും  ആ  ജനത  അതുപോലെ  നിലനിൽക്കുന്നു , ആർജവത്തോടെ .

 

"നിരൂപണം  വെറും  ഹോബിയാകുമ്പോൾ "

 

സാമൂഹിക  മാധ്യമങ്ങളുടെ  വരവോടെ  കലയ്ക്കു  ഒരു  പുത്തൻ  പരിവേഷം  പ്രാപിക്കുകയുണ്ടായി . തികച്ചും  സ്വന്തന്ത്രവും  വിപുലവുമായ  ഒരു  വേദി  അവർക്കു  ഒരുങ്ങിക്കിട്ടി . ഇന്ന്  ഷോർട്  ഫിലിം  മുതൽ  കവർ  മ്യൂസിക്  വരെ  ലഭിക്കുന്ന  വമ്പിച്ച  ജനപ്രീതി  ഈ  വേദിയുടെ  ബാക്കിപത്രമാണ് .എന്നാൽ  ഇതിന്റെ  കൂടെത്തന്നെ  വളർന്നു  വന്ന  ഒരു സബ് ടെക്സ്റ്റ് ആണ്  ഡിജിറ്റൽ  നിരൂപണം . ഒരു  കലാസൃഷ്ടി  ആസ്വദിച്ചു  അല്ലെങ്കിൽ  ഇഷ്ടപ്പെട്ടില്ല എന്ന്  പറയുന്നത്  ഓരോരുത്തരുടെയും  അടിസ്ഥാന  അവകാശമാണ് . എന്നാൽ  ഒരു  പ്രോപഗണ്ടയുടെ  ഭാഗമായി  കലാവിഷ്കാരം  പുനഃക്രമീകരിക്കണം എന്നായി  ഇന്നത്തെ  നിരൂപണം. കല  കലക്ക്  വേണ്ടി  എന്നതിൽ  തുടങ്ങി  കല  ജീവിതത്തിനു  വേണ്ടിയും  കഴിഞ്ഞു  ഒരു  പ്രതേക  കല  മാത്രം  ഇവിടെ മതി   എന്ന  അവസ്ഥയിലേക്ക് എത്തി  നില്കുന്നു. 

 

"സ്വാധീന  വലയം  എന്ന  പാണ്ടോറാസ്  ബോക്സ് "   

 

നൈജീരിയയിലെ  രാജാവിന്  വേണ്ടി  സഹായം  അഭ്യർത്ഥിച്ചുകൊണ്ടുള്ള  മെയിലുകൾ  നമ്മളിൽ  പലർക്കും  പലപ്പോഴായി  കിട്ടിയിട്ടുണ്ട്. ആ  സഹായാഭ്യര്ഥന നിരസിച്ചുകൊണ്ട് അവ  ഡിലീറ്റ്  ചെയ്യാനും  നമുക്കു  കഴിഞ്ഞിട്ടുണ്ട് . സാങ്കേതിക  വിദ്യയും  സാമൂഹിക  മാധ്യമങ്ങളും  നമ്മളെ  നിയ്രന്തിക്കുന്ന ഈ  കാല ഘട്ടത്തിൽ  ഇതുപോലെയുള്ള  സൈബർ  ചതിക്കുഴികളിൽ  പെട്ടുപോകുന്നവർ  ഇന്ന്  നിരവധിയാണ്. അതിൽ  അകപ്പെട്ടു  പോകുന്നവരാകട്ടെ കൂടുതലും  ദുർബല വിഭാഗങ്ങളെന്നു  നമ്മൾ വിശേഷിപ്പിക്കുന്നവരാണ്. എളുപ്പത്തിൽ  സ്വാധീനിക്കപ്പെടുന്നവർ. പാണ്ടോറയിലെ  പെട്ടി തുറന്നു വരുന്ന  ദുർഭൂതങ്ങൾ  ഇവരെ  വിഴുങ്ങാൻ  കാത്തുനിൽക്കുന്നു. സൈബർ  കുറ്റകൃത്യങ്ങൾ  ഏറ്റവും  കൂടുതൽ  റിപ്പോർട്ട്  ചെയ്ത  വർഷമാണ്  2022,  ഏകദേശം  7 ലക്ഷത്തോളം  കേസുകൾ. വെബ്സൈറ്റ്കൾ  ഹാക്ക്  ചെയ്തു  മോചന  ദ്രവ്യം  ആവശ്യപ്പെടുന്ന  വൈറസ്  അറ്റാക്കുകൾ  റാംസംവെയർ, വാനാക്രൈ പോലെയുള്ളവ ഇന്നൊരു  സ്ഥിരം  വാർത്തയാകുന്നു.

 

"പ്രതിവിധി  എന്ന  വിഡ്ഢിയുടെ  സ്വർഗം"

 

ജീവിതത്തിന്റെ  സർവ  മേഖലയിലും  സാമൂഹിക  മാധ്യമങ്ങൾ  ശക്തമായ  സ്വാധീന  വലയം  തീർത്തു  കഴിഞ്ഞിരിക്കുന്നു. ഇവയെ  മാറ്റി  നിർത്തികൊണ്ടുള്ള  ഒരു  സാമൂഹിക  ജീവിതം  ഇന്ന്  അപ്രാപ്ത്യമാണ്. എന്നാൽ  ഇതിന്റെ  പരിധി  നിയന്ത്രിക്കാനുള്ള അറിവും  കഴിവും  നമുക്കു  വളർത്തിയെടുക്കുവാൻ സാധിക്കും. വ്യാജ  വാർത്തകൾ  തിരിച്ചറിഞ്ഞു  എത്രയും  വേഗം  തന്നെ  അവ  തടയാനുള്ള മാർഗം  ഡേറ്റ സയൻസ് വഴി പല  സാമൂഹിക  മാധ്യമങ്ങളിലും  ഇന്ന്  പ്രാവർത്തികമായിട്ടുണ്ട് . ഇത്തരം  വാർത്തകൾ  ജനങ്ങളിലേക്കു  എത്തുന്നത്  മുന്നേ  തന്നെ  തടയാനുള്ള പല  മാര്ഗങ്ങളും  സാങ്കേതികപരമായിട്ടും  രാഷ്ട്രീയപരമായിട്ടും  നടത്തേണ്ടതാണ്. സൈബർ  പോലീസും  നാഷണൽ  ഡിജിറ്റൽ  പോളിസിയും  മറ്റും ഇതിലേക്കുള്ള  ആദ്യ  പടികൾ  മാത്രമാണ്.

 

സ്വകാര്യ  വിവര  ശേഖരണവും  അതിന്റെ  ഉപയോഗവും  രാജ്യാതിർത്തി  കടന്നു  പോകുന്നത്  തടയാനും  അടിസ്ഥാന  വിവരങ്ങൾ  എൻക്രിപ്ട്  ചെയ്തു സംരക്ഷിക്കുവാനും യൂറോപ്യൻ  യൂണിയൻ പോലെയുള്ള  സംഘടനകൾ തുടങ്ങിയ   പൊതുവായ  വിവര  സംരക്ഷണ  നിയന്ത്രണങ്ങൾ (General Data Protection Regulation) നമുക്ക്  വഴികാട്ടിആയി  നിലനിൽക്കുന്നു . 2017 ലെ പുട്ടുസ്വാമി കേസ്  വിധി  നമ്മുക്ക്  ഒരു  വഴി  തുറന്നു  തന്നിട്ടും  ഇന്നും  പാര്ലമെന്റ്  പാസ്സാക്കാതെ  നീണ്ടു  പോകുന്ന  വിവര  സംരക്ഷണ  നിയന്ത്രണ  ബില്  നമ്മളെ  പുറകോട്ട്  അടിക്കുന്നു.

 

സാധാരണക്കാരന് ഇതിൽ നിന്നുള്ള പ്രതിവിധി  ഒരു  അടിസ്ഥാന  സാമാന്യ  അവബോധം  സൃഷ്ടിക്കുക  എന്നതാണ്. "കോമണ് സെൻസ്  ഈസ്  നോട്  സൊ  കോമണ്  അറ്റ്  ഓൾ" എന്ന്  പറയുന്നത്  പോലെ  ഈ  പ്രതിവിധിയും  എളുപ്പമല്ല . ഒരു  വാർത്ത  അല്ലെങ്കിൽ  ഒരു  വിവരം  നമ്മുടെ  മുന്നിൽ  എത്തുമ്പോൾ അത്  വസ്തുനിഷ്ടമായി  വിലയിരുത്തുക  എന്നതാണ്  ഈ  അവബോധത്തിന്റെ  ആദ്യ  പടി . ഇതിനു  തെളിവുകൾ  അടിസ്ഥാനമാക്കി  ഒരു  ശാസ്ത്രീയ രീതിശാസ്ത്രം  അവലംബിക്കുന്നത് വഴി  കൂന  പോലെ  പൊങ്ങി  വരുന്ന  വാട്സ്ആപ്പ് യൂണിവേഴ്സിറ്റികൾക്കു  നിലനിൽപ്  കാണില്ല. എന്നാൽ  ഈ  രീതിശാശ്ത്രം  പ്രചരിപ്പിക്കുവാൻ  സാമൂഹ്യ  മാധ്യമം  പോലെ  ഫലപ്രദമായ  വഴിയില്ല എന്നത് ഈ  വഴികൾ  ഓരോന്നും അനിവാര്യമായ  തിന്മകളായി നിലനിൽക്കുന്നു.

 

"ഈ  ആയുധവും  നിന്റെ  അടുക്കൽ  വരും . നീ  തീരുമാനിക്കുക  അത്  നിന്റെ  തലയ്ക്കു  മുകളിൽ  ഓങ്ങി  നിൽക്കുന്ന  വാളാണോ  അല്ലയോ എന്ന് ."

 

Srishti-2022   >>  Article - Malayalam   >>  അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

Anas Abdul Nazar

Envestnet Trivandrum

അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

 

2022 ഒക്ടോബർ മാസം 21 ആം തീയതി പ്രഭാതം വരെ പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ ഗ്രാമത്തെപ്പറ്റി അധികമാർക്കും അറിയില്ലായിരുന്നു. എന്നാൽ അന്നത്തെ വാർത്താ മാധ്യമങ്ങളിലൂടെ ആ ഗ്രാമവും  ഒപ്പം കേരളവും കുപ്രസിദ്ധിയുടെ നെറുകയിലെത്തി. അറബിക് മന്ത്രവാദിയുടെ ആഭിചാര ക്രിയയുടെ ബാക്കിപത്രമായി രണ്ട് സ്ത്രീകൾ കൊലചെയ്യപ്പെട്ടത്, സെൻസേഷനുകളിൽ പുതുമ തിരയുന്ന മാധ്യമങ്ങൾക്ക്  ഉത്സവമായി. എന്നാൽ സാക്ഷര കേരളത്തിന്റെ നടുക്കത്തിനും അതിശയത്തിനും അല്പായുസ്സായിരുന്നു. താലി കെട്ടുന്ന ആദ്യ പുരുഷൻ മരണപ്പെടുമെന്ന ജ്യോതിഷിയുടെ പ്രവചനത്തിന്റെ തീവ്രതയാൽ അധികം വൈകാതെ തന്നെ തലസ്ഥാന ജില്ലയിലെ പാറശ്ശാല താലൂക്കിൽ ഒരു ചെറുപ്പക്കാരന്റെ ജീവൻ അപഹരിക്കപ്പെട്ടു.

 

ഇനി ഒരു കൊല്ലം പിന്നിലേക്ക് നോക്കാം. നാഷണൽ ക്രൈം ബ്യുറോയുടെ  റിപ്പോർട്ട് പ്രകാരം 2021ൽ ഇന്ത്യയിൽ നടന്ന നരബലികളിൽ രണ്ടെണ്ണം കേരളത്തിലാണ്. അതിലൊരെണ്ണം, മതാധ്യാപികയായ മാതാവ് ആറു വയസ്സുള്ള മകനെ ദൈവ പ്രീതിക്ക് ബലികൊടുത്തതാണ്.

 

അതേ! നമ്മൾ കേരളീയർ പ്രബുദ്ധരാണ്. സാക്ഷരതയിലും രാഷ്ട്രീയ പക്വതയിലുമൊക്കെ കുറെ മുന്നിലാണെന്ന് അഭിമാനം കൊള്ളുന്നവർ. അതിനെ സാധൂകരിക്കുന്നതാണ് ഇന്ത്യയിൽ നടക്കുന്ന പല കണക്കെടുപ്പുകളും. എന്തിനേറെ, ലോകാരോഗ്യ സംഘടന ആരോഗ്യ മേഖലയിൽ  ലക്‌ഷ്യം വെച്ച പലതും നമ്മുടെ സംസ്ഥാനം നേടിയെടുത്തിട്ടുണ്ട്. എന്നാൽ മനസികാരോഗ്യത്തിന്റെ കാര്യത്തിൽ എല്ലാ ലക്ഷ്യങ്ങളും തകിടം മറിയുകയാണ്. ആ ബലഹീനതയാണ് അന്ധവിശ്വാസങ്ങളുടെ മൂല കാരണങ്ങളിൽ പ്രധാനം.

 

ചില വിശ്വാസങ്ങളിലൂടെ..

 

കേരളം അന്ധവിശ്വാസങ്ങൾക്ക് പണ്ട് മുതലേ നല്ല വളക്കൂറുള്ള മണ്ണാണ്. കാലങ്ങൾ മാറി സാങ്കേതികതയുടെ കുതിച്ചു ചാട്ടം നടക്കുമ്പോളും ആ വളക്കൂറിനു മാറ്റം സംഭവിച്ചിട്ടില്ലെന്നുള്ളതാണ് യാഥാർഥ്യം . ഇന്നും ഏതൊരു മുഖ്യധാരാ പത്രം എടുത്തു പരിശോധിച്ചാലും പരസ്യത്തിനായി അവർ മാറ്റിവെച്ചിരിക്കുന്നതിന്റെ സിംഹ ഭാഗവും കയ്യടക്കിയിരിക്കുന്നത് ധനാകർഷക യന്ത്രങ്ങളുടെയും വ്യാജ സിദ്ധന്മാരുടേയുമൊക്കെ പരസ്യങ്ങളാണ്. 

 

ചൊവ്വാ ദോഷവും ജാതകത്തിലെ പൊരുത്തമില്ലായ്മയുമൊക്കെ യൗവ്വനങ്ങളുടെ വിവാഹ സ്വപ്നങ്ങൾക്ക് വിലങ്ങു തടിയാകുന്നത് ഇന്നും തുടരുന്നു. ജീവിത സമ്പാദ്യം ചെലവഴിച്ചു ഒരു വീടുണ്ടാക്കുന്നവന് കന്നിമൂലയും മുട്ടതിരും സൂത്രങ്ങളുമൊക്കെ തടസ്സങ്ങളുണ്ടാക്കുന്നു. ജനിച്ചത് ആൺകുഞ്ഞെങ്കിൽ അവന്റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിക്കുന്ന ഗോത്രീയ ആചാരത്തിനു കേരള മണ്ണിൽ പോലും യാതൊരു മാറ്റവുമില്ല. 

ദിവസങ്ങൾ ഏഴുണ്ടെങ്കിലും ചൊവ്വയോട് എന്തോ പലർക്കും ഒരതൃപ്തിയാണ്. രാഹുകാലം നോക്കിയാലേ ശുഭകാര്യങ്ങൾ തുടങ്ങാനൊക്കൂ. ഒരുകൂട്ടർക്ക് അത് 'നഹ്‌സ്' ആണ്. രാഹുകാലത്തിന്റെ അറബിക് വകഭേദം.

 

13 ന്റെ കുപ്രസിദ്ധി കേരളത്തിൽ മാത്രം ഒതുങ്ങുന്നില്ല. 

 

എണ്ണിയാലൊടുങ്ങാത്ത ഇനിയുമൊരുപാട് അന്ധവിശ്വാസങ്ങൾ നമ്മുടെ പ്രബുദ്ധ കേരളത്തിൽ നിർബാധം തുടരുന്നു. വിദ്യാഭ്യാസമുള്ളവൻ പോലും ഇത്തരം ചിന്തകളുടെ  പിറകെ പോകുന്നതാണ് ഏറ്റവും ഖേദകരം. 

 

മാറ്റങ്ങൾ വരുത്താൻ ശ്രമങ്ങൾ നടത്തേണ്ടവർ പോലും അതിനു  മുതിരാത്തത് അതിലും ഖേദകരം. റോക്കറ്റ് വിക്ഷേപണത്തിന് മുന്നേയുള്ള പൂജയും, നാരങ്ങാ വെപ്പും, സ്കൂൾ ശാസ്ത്ര മേളയിലെ പാലുകാച്ചലുമൊക്കെ ചില ഉദാഹരണങ്ങൾ മാത്രം.

 

അന്ധവിശ്വാസങ്ങൾ വളർത്തുന്നതിൽ മതങ്ങളുടെ പങ്ക് 

 

മതം കടന്നു ചെല്ലാത്ത മേഖലകൾ ഇന്നില്ല. മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന നൽകുന്നുമുണ്ട്. എന്നാൽ വിശ്വാസവും അന്ധ വിശ്വാസവും തമ്മി ലുള്ള അതിർവരമ്പ് പലപ്പോഴും ഇല്ലാതാകുന്നു.. ഏറ്റവും വലിയ അന്ധവിശ്വാസമാണ് ദൈവ/മത വിശ്വാസം എന്ന് പറയാമെങ്കിലും സാധാരണക്കാരന്റെ പ്രശ്ന സങ്കീർണമായ ജീവിതത്തിൽ അവന് മാനസികമായ ആശ്വാസം നല്കാൻ പലപ്പോഴും ദൈവ/മത  വിശ്വാസത്തിന് കഴിയാറുണ്ട്, പ്രത്യേകിച്ചും ദൈവ വിശ്വാസത്തിന്. എല്ലാം ദൈവത്തിലർപ്പിച്ചു അതിലൂടെ  കിട്ടുന്ന ആത്മവിശ്വാസം ജീവിതത്തിലുടനീളം   കൈമുതലായി കൊണ്ട് പോകുന്ന നിരവധി പേരുണ്ട്.  തന്റെ ആരാധനയും വിശ്വാസവുമൊന്നും മറ്റൊരാൾക്കൊരു ബുദ്ധിമുട്ടാകാതെ അവർ ശ്രെദ്ധിക്കാറുമുണ്ട്.  എന്നാൽ ആ വിശ്വാസം അവനവനിലൊതുങ്ങാതിരിക്കുകയും മറ്റു വ്യക്തികൾക്കും സമൂഹത്തിനും ഹാനിയുണ്ടാക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ വിശ്വാസം അന്ധമായി മാറുകയാണ്. തന്റെ വിശ്വാസ പ്രമാണങ്ങൾ ശരിയാണെന്നും അത് മാത്രമാണ് ശരിയെന്നും മറ്റുള്ളവയൊക്കെ തന്റെ നിലനിൽപ്പിന് വിലങ്ങു തടിയാണെന്നുമൊക്കെയുള്ള ബോധത്തിലേക്ക് മത/ദൈവ വിശ്വാസി എത്തിച്ചേരുന്നു.

 

ഇവിടെ ദൈവ വിശ്വാസത്തെക്കാൾ  ഉപരിയായി മത ബോധവും അത് തലച്ചോറിലേക്ക് പലപ്പോളായി നിറച്ചു നൽകിയ സങ്കുചിതത്വവുമാണ്  കൂടുതലായി പ്രവർത്തിക്കുന്നത്.

 

ഒരു പുഴുവിനെ പോലും സൃഷ്ടിക്കാൻ കഴിയാത്ത മനുഷ്യൻ ദൈവങ്ങളുടെ സൃഷ്ടിപ്പിൽ അഗ്രഗണ്യനാണെന്നു ഒരു ചിന്തകൻ പറഞ്ഞതോർക്കുന്നു. എണ്ണിയാലൊടുങ്ങാത്ത മതങ്ങളും അതിന്റെയൊക്കെ തലപ്പത്തു ഓരോരോ പേരിലുള്ള ദൈവങ്ങളുമൊക്കെ ഒരു പക്ഷെ ഓരോ കാലഘട്ടത്തിലും കുറേപേർക്കൊക്കെ സാന്ത്വനം നല്കിയിട്ടുണ്ടാകാം.

 

പ്രകൃതി ശക്തികളോടുള്ള ആരാധന, അവരെ തൃപ്തിപ്പെടുത്താനുള്ള ബലികൾ, ഇതൊക്കെ മിക്കവാറും എല്ലാ സമൂഹത്തിലും ഉണ്ടായിരുന്നതാണ്. എന്നാൽ ശാസ്ത്രം വികസിച്ചപ്പോൾ, ഓരോ പ്രകൃതി പ്രതിഭാസത്തിനും വിശദീകരണം നല്കാൻ ശാസ്ത്രത്തിനായപ്പോൾ  പല വിശ്വാസങ്ങളും അന്ധമായിരുന്നെന്നുള്ള തിരിച്ചറിവ് മനുഷ്യന് കിട്ടിത്തുടങ്ങി. മനുഷ്യാവകാശങ്ങളെ പറ്റിയും മറ്റും കൂടുതൽ ബോധവാന്മാരായപ്പോൾ മനുഷ്യത്വരഹിതമായ പലതും പരിഷ്‌കൃത സമൂഹത്തിനു അന്യമായി തുടങ്ങി. 

 

പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമൊക്കെ നമ്മുടെ കൊച്ചു കേരളത്തിലും അത്തരം സാമൂഹിക മാറ്റങ്ങളുടെ അലയൊലികളുണ്ടായി. ഗുരുദേവനും, തൈക്കാട് അയ്യയും, അയ്യങ്കാളിയും  ചട്ടമ്പി സ്വാമികളുമൊക്കെ അത്തരം മാറ്റങ്ങളുടെ വക്താക്കളായിരുന്നു. അവർ കാട്ടിത്തന്ന വെളിച്ചത്തിലാണ് വർത്തമാനകാല കേരളം പ്രബുദ്ധതയുടെ മേൽക്കുപ്പായം അണിഞ്ഞത്. പക്ഷേ ആ വെളിച്ചത്തിന്റെ തെളിച്ചം മങ്ങാതെ കൊണ്ടു പോകാൻ നമുക്ക് സാധിക്കുന്നില്ല എന്നത് സങ്കടകരമാണ്.

 

ഭാരതത്തിന്റെ ഭരണഘടനയിൽ ശാസ്ത്രാവബോധം വളർത്തേണ്ടത് മൗലിക കടമകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിനു നമ്മുടെ  ഭരണ കർത്താക്കൾ വലിയ പ്രാധാന്യം നൽകുന്നില്ല. പൂർണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്ന പദവി കേരളത്തിനുണ്ടെങ്കിലും അന്ധവിശ്വാസ നിർമാർജനത്തിലോ ശാസ്ത്രാവബോധം വളർത്തുന്നതിലോ നമ്മൾ ഒട്ടും മുന്നിലല്ല.

 

സാക്ഷരതയിൽ വളരെ പിന്നിൽ നിൽക്കുന്ന ബീഹാറിൽ, കൂടോത്രം മന്ത്രവാദം എന്നിവയ്ക്കെതിരെ 1999 ലും തുടർന്ന് ജാർഖണ്ഡ്, മഹാരാഷ്ട്ര, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും അന്ധ വിശ്വാസങ്ങൾക്കെതിരെയുള്ള നിയമനിർമാർജനം നടത്തിയെങ്കിലും നമ്മളിപ്പോലും ദശാബ്ദങ്ങളായി അത്തരമൊരു നിയമത്തെ കുറിച്ചുള്ള ചർച്ചകൾ മാത്രമാണ് നടത്തുന്നത്. കല്ലെറിയുമ്പോൾ  പുഴകളിലുണ്ടാകുന്ന  ഓളങ്ങൾ പോലെ നടുക്കുന്ന സംഭവങ്ങൾക്കു പിന്നാലെ ചർച്ചകളുടെ ചൂട് കൂടും.. പിന്നീടത് അടുത്ത വാർത്തയുണ്ടാകുന്നത് വരെ തണുത്തു മരവിച്ചിരിക്കും.

 

വിദ്യാഭ്യാസത്തിന്റെ പ്രസക്തി

 

എന്ത് കൊണ്ടാണ് നമ്മുടെ വിദ്യാഭ്യാസത്തിനു അന്ധവിശ്വാസങ്ങളിൽ നിന്നും  രക്ഷ നേടാൻ നമ്മളെ സഹായിക്കാനൊക്കാത്തത് ?

 

ഉത്തരം ലളിതമാണ്.

 

പരിണാമ സിദ്ധാന്തം സ്കൂളിൽ പഠിപ്പിക്കുമെങ്കിലും  കുട്ടികൾ കേട്ട് വളരുന്നത് കൂടുതലും ചെളി കുഴച്ചു മനുഷ്യനെ സൃഷ്‌ടിച്ച കഥയാകും.!

വിമാനം റൈറ്റ്   സഹോദരങ്ങൾ കണ്ടു പിടിക്കും മുന്നേ പുഷ്പക വിമാനം  ഉണ്ടായിരുന്ന കെട്ടുകഥകളിൽ അവൻ അഭിരമിക്കും .

 

പ്രകാശ വേഗം  സെക്കൻഡിൽ മൂന്ന് ലക്ഷം കിലോമീറ്റർ എന്ന് പഠിച്ചാലും അതിനേക്കാൾ വേഗത്തിൽ പാഞ്ഞു പോയ അസ്ത്രങ്ങളോടാകും അവനു താല്പര്യം..

നാലു പാളികളുള്ള അന്തരീക്ഷത്തെ പഠിച്ചാലും പതിനാല് ലോകവും ഒറ്റ രാത്രി കൊണ്ട് സഞ്ചരിച്ച പ്രവാചകന്മാരുടെ പ്രബോധനങ്ങളോടാകും അവർക്കു താല്പര്യം. 

കോർണിയയും റെറ്റിനയും ഉൾപ്പെടെയുള്ള സങ്കീർണമായ നേത്ര  ഭാഗം വിശദമായി അറിഞ്ഞാലും ഒറ്റ നിമിഷം കൊണ്ട് കുരുടന്റെ കണ്ണിനു തെളിച്ചമേകിയ ഫാന്റസി കഥകളിൽ അവൻ അത്ഭുത പരതന്ത്രരാകും.

മെഡിക്കൽ സയൻസിന് പഠിച്ചവർ പോലും കൃപാസനങ്ങളുടെയും ഊതൽ ചികിത്സയുടേയുമൊക്കെ വലയത്തിൽ നിന്ന് മുക്തരാകുന്നില്ല.

അതെ! ശാസ്ത്രം പഠിക്കുന്നെങ്കിലും ശാസ്ത്രബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ നിലവിലെ വിദ്യാഭ്യാസ രീതിക്കു സാധിക്കുന്നില്ല. 

 

ആത്മവിശ്വാസമാണ് ഏറ്റവും വലിയ  വിശ്വാസം എന്ന് പഠിപ്പിച്ച   സ്വാമി വിവേകാനന്ദന്റെ നാടാണിത് . അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും മേലെ കുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെടുക്കാൻ നമ്മുടെ വിദ്യാഭ്യാസത്തിന് സാധിക്കണം. അന്ധവിശ്വാസങ്ങളുടെ യുക്തിരാഹിത്യം കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകർ നമുക്കുണ്ടാകണം. നെല്ലും പതിരും തിരിച്ചറിയാനുള്ള വിവേകമുള്ളവരായി അവരെ വളർത്തണം. അതിനുള്ള സാഹചര്യം സമൂഹത്തിലുണ്ടാക്കണം. സമൂഹത്തിന് ഗുണകരമായ  തീരുമാനങ്ങളെടുക്കാൻ ഭരണാധികാരികൾക്കും അത് ആർജവത്തോടെ നടപ്പാക്കാൻ ഉദ്യോഗസ്ഥർക്കും സാധിക്കണം. വരും തലമുറകളെയെങ്കിലും അന്ധവിശ്വാസങ്ങളുടെ തടവറയിൽ തളച്ചിടാനനുവദിക്കാതിരിക്കാൻ ഓരോ മാതാപിതാക്കളും ശ്രമിക്കണം. വിശ്വാസത്തെ അന്ധ വിശ്വാസത്തിൽ നിന്നും  വേർതിരിച്ചു മനസ്സിലാക്കാൻ സാധിക്കുമ്പോളാണ് പ്രബുദ്ധതയുണ്ടാകുന്നത്.  അപ്പോൾ മാത്രമാണ്  യഥാർത്ഥ പ്രബുദ്ധത അവകാശപ്പെടാൻ നമ്മൾ കേരളീയർക്ക് സാധിക്കുന്നത് .

Srishti-2022   >>  Article - Malayalam   >>  അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

Rohit K A

TCS

അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

നൂലുകെട്ട് മുതൽ നരബലി വരെ

 

ഒരു കുട്ടി ജനിക്കുന്നു. അതിനും എത്രയോ മുന്നേ തന്നെ അവളുടെ മതവും ജാതിയും അവൾ വിശ്വസിക്കേണ്ടുന്ന കല്പിത കഥകളും പിന്തുടരേണ്ടുന്ന ആചാരങ്ങളും നിശ്ചയിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു!

ഒന്ന് ആലോചിച്ചുനോക്കൂ,  എത്ര മാത്രം അന്ധവിശ്വാസങ്ങളുടെ നടുവിലേക്കാണ് ആ കുഞ്ഞു പിറന്നു വീഴുന്നത്!

വളരുന്ന ഓരോ ഘട്ടത്തിലും ആചാരങ്ങളുടെ പേരിൽ ഓരോരോ കെട്ടുകൾ അവളിൽ വീഴുകയായി. 

 

നൂലുകെട്ടിൽ നിന്നും തുടങ്ങാം നമുക്ക്.

 

പണ്ട്, കലണ്ടറുകൾക്കും മുൻപ്, കുഞ്ഞ് ജനിച്ച ദിവസം ചന്ദ്രൻ ആകാശത്ത് ഏത് നക്ഷത്രത്തിനാടുത്തണോ, ദിവസങ്ങൾ കഴിഞ്ഞ്‌ വീണ്ടും അതേ സ്ഥാനത്ത് വരുമ്പോൾ അരയിൽ ഒരു നൂല് കെട്ടുന്നു. ഏതാണ്ട് 28 ദിവസമാണ് ചന്ദ്രന് ഭൂമിയെ ഒരു തവണ വലം വയ്ക്കാൻ വേണ്ട സമയം. ചന്ദ്രൻ ഓരോ ചക്രം പൂർത്തിയക്കുമ്പോഴും നൂലിൽ ഓരോ കെട്ടിടുന്നു. അന്ന് കുഞ്ഞിന്റെ പ്രായം കണക്കക്കാനുള്ള ഒരു ഉപാധിയായാണ് അങ്ങനെ ചെയ്തത്. എന്തിനാണെന്ന് പോലും അറിയാതെ ഇന്ന് നമ്മൾ കലണ്ടർ നോക്കി അത് ചെയ്ത് നിർവൃതിയടയുന്നു. 

 

ഇന്നത്തെ പല മതാചാരങ്ങളുടേയും ആഘോഷങ്ങളുടേയും ഉത്ഭവം തേടിപ്പോയാൽ ആകാശത്തെ നക്ഷത്രങ്ങളുടെയും സൂര്യചന്ദ്രന്മാരുടെയും ചലനങ്ങളിൽ എത്തി നിൽക്കുന്നത് കാണാം. പണ്ടു കാലത്ത് കാലഗണനയ്ക്ക് അവയെ അത്രയധികം ആശ്രയിച്ചിരുന്നു. ആകാശഗോളങ്ങളെ നോക്കിയുള്ള കാലഗണണ കൃത്യവുമായിരുന്നു താനും. പക്ഷേ, അതിനു മനുഷ്യരുടെ ഭാവി ജീവിതത്തെ നിർണയിക്കാനുള്ള കഴിവുണ്ട് എന്ന് വിശ്വസിപ്പിക്കുന്ന തെറ്റായ വഴിയിലേക്ക് ഒരു വിഭാഗം സഞ്ചരിച്ചതോടെ കാര്യങ്ങൾ കൈവിട്ട് പോയി. 

 

കേരളീയ ജനത സാക്ഷരരാണ്. അവർക്ക് എഴുതാനും വായിക്കാനും അറിയാം. കേരളീയ ജനത വിദ്യാഭാസമുള്ളവരാണ്. അവർക്ക് ബിരുദവും ബിരുദാനന്തര ബിരുദവും കിട്ടാക്കനിയല്ല. പക്ഷേ, ശാസ്ത്രബോധത്തിന്റെ കാര്യം വരുമ്പോൾ നമ്മൾ ഒത്തിരി പിന്നിലേക്ക് പോവുന്നു. എന്തിനെന്നറിയാതെ അന്ധമായി, വളരെ സ്വാഭാവികമായി, ഒട്ടുമിക്ക വിശ്വാസങ്ങളെയും പിന്തുടരുന്നു. 

 

നമ്മുടെയൊക്കെ നിത്യജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കുറച്ചു സന്ദർഭങ്ങളെ നമുക്ക് സങ്കൽപ്പിച്ചു നോക്കാം.

നിങ്ങളുടെ വീട്ടിൽ ഒന്നിനു പുറകെ ഒന്നായി പ്രശനങ്ങൾ എന്നു കരുതുക. രോഗം, സാമ്പത്തിക പ്രശനങ്ങൾ, ജോലിപ്രശ്നങ്ങൾ.. ആർക്കും ഒരു സമാധാനം ഇല്ല. 

 

വീട്ടിൽ വന്നൊരു ബന്ധു പറയുന്നു നിങ്ങളുടെ പറമ്പിലെ ആ പാലമരം കാരണമാണ് ഇതൊക്കെ, അതു വെട്ടിയാൽ പ്രശ്നം തീരുംന്ന്.. 

 

അതുകേട്ട് നിങ്ങൾ 'അത് വെറുമൊരു മരമല്ലേ, അവിടിരുന്ന് പ്രകാശസംശ്ലേഷണം നടത്തിക്കോട്ടെ' എന്നു വിചാരിക്കുമോ അതോ വെട്ടിമാറ്റിയാൽ പ്രശ്നങ്ങൾ തീരുമെങ്കിൽ തീരട്ടെ എന്നു കരുതി പാലമരം വെട്ടുമോ?

വെട്ടി എന്ന് വിചാരിക്കൂ.  

അവിടെ വളർന്നിരുന്ന ഒരു മരം ഇല്ലാത്തയപ്പോൾ രോഗം മാറിയില്ല, സമ്പത്ത് മെച്ചപ്പെട്ടില്ല.. എല്ലാം പഴയതു പോലെ തന്നെ. അപ്പോൾ അയൽക്കാരി പറയുന്നു, പറമ്പിൽ ആ മൂലയ്ക്ക് ഒരു കരിമ്പന ഇല്ലേ, അത് കൊണ്ടാവും ഇങ്ങനെയൊക്കെയെന്ന്. അതു വെട്ടിയാലേ സമൃദ്ധി വരൂ എന്ന്. നിങ്ങൾ ആ ഒരു സാധ്യത കൂടി പരിഗണിച്ച് കാശു കൊടുത്ത് ആളെ ആക്കി അത് വെട്ടിക്കളഞ്ഞ് നോക്കുമോ അതോ അതൊരു മരമല്ലേ, അതവിടെ നിന്ന് പോയാൽ എങ്ങനെ പ്രശനങ്ങൾ മാറാനാണ് എന്ന് സ്വന്തം യുക്തി ഉപയോഗിച്ച് ചിന്തിച്ചു നോക്കുമോ?

 

അതു പോട്ടെ.. പത്രത്തിൽ വാരഫലം വായിച്ച് 'ധനനഷ്ടം, മാനഹാനി' കണ്ട് 'ആഹാ, ഇതു ശരിയാണല്ലോ' എന്നു വിചാരിക്കുമോ അതോ, ഇതൊക്കെ അത് വായിച്ചു നോക്കുന്ന എല്ലാവരുടെ കാര്യത്തിലും സംഭവിക്കാൻ സാധ്യത കൂടുതലുള്ള പൊതുവായ ചില കാര്യങ്ങൾ മാത്രമാണെന്ന് മനസ്സിലാക്കുമോ?

 

അതും പോട്ടെ.

കല്യാണം കഴിക്കാൻ തെരഞ്ഞെടുക്കുന്ന അപരിചിതൻ നല്ല ആളാവാൻ അവരോട് മിണ്ടുന്ന മുന്നേ തന്നെ അയാളോ നിങ്ങളോ ആയി ഒരു ബന്ധവും ഇല്ലാത്ത ഒരു ജ്യോത്സ്യന്റെ അടുത്ത് പോയി ജാതകം നോക്കിച്ച്,  ചൊവ്വാദോഷം ഉള്ളത് കൊണ്ട് അത് ഇല്ലാത്ത പുരുഷനെ കല്യാണം കഴിച്ചാൽ അയാള് പെട്ടെന്ന് തട്ടിപ്പോവും എന്ന് ജ്യോത്സൻ പറഞ്ഞത് കേട്ട് പേടിച്ച്, ഇനി അത് കൊണ്ട് ഭാവി തുലയ്ക്കണ്ട, ഒത്തു വരുന്നത് തന്നെ കഴിച്ചേക്കാം എന്ന് തീരുമാനിക്കുമോ, അതോ പത്തുകോടി കിലോമീറ്റർ അപ്പുറമുള്ള ചൊവ്വാ ഗ്രഹം - മംഗൾയാൻ പോയി ചുറ്റി ഫോട്ടോ എടുത്ത, നാസയുടെ പേടകങ്ങൾ ഇറങ്ങി പാറയും മണ്ണും ശേഖരിച്ച് പഠിക്കുന്ന ചൊവ്വാ ഗ്രഹം- നിങ്ങളുടെ ബന്ധങ്ങളിലോ ആയുസ്സിലോ ഒരു മാറ്റവും ഉണ്ടാക്കുന്നില്ലെന്ന് സാമാന്യ ബുദ്ധി ഉപയോഗിച്ച് മനസ്സിലാക്കുമോ? 

 

മനസ്സിലായാൽ തന്നെയും സ്വന്തം ജീവിതത്തിൽ ആ അറിവ് പ്രയോഗിക്കാൻ ഉള്ള ധൈര്യം കാണിക്കുമോ അതോ പിന്നെയും ഒരു വിശ്വാസത്തിന്റെ മാത്രം പുറത്ത് അടുത്ത ആളുടേയും അടുത്ത് ജാതകം ചോദിക്കുമോ?

 

നരബലി വാർത്തയിൽ നിങ്ങൾ ഞെട്ടിയില്ലേ.. ഇപ്പോഴും ആ ഞെട്ടലിന്റെ ബാക്കി മനസ്സിലുണ്ടോ അതോ സൗകര്യപൂർവം മറന്നു കളഞ്ഞോ..?

 

ഇനി പറയൂ, കേരളത്തിൽ ശാസ്ത്രബോധം വളരണമെങ്കിൽ നമ്മൾ തുടങ്ങേണ്ടത് നരബലിയിൽ ഞെട്ടലർപ്പിച്ചു കൊണ്ടാണോ, സ്വന്തം ജീവിതത്തിൽ ധൈര്യമായി യുക്തിപൂർവമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണോ?

 

സാക്ഷര കേരളത്തിൽ വളരെ സാധാരണമായ ചില അന്ധവിശ്വാസങ്ങളെ ശാസ്ത്രത്തിന്റെ പിൻബലത്തിൽ ഒന്ന് അപഗ്രഥിച്ച്‌ നോക്കാം.

 

ചൊവ്വാദോഷത്തിന്റെ കാര്യം മുകളിൽ പറഞ്ഞല്ലോ. എന്താണ് ചൊവ്വാ ദോഷം? കുട്ടി ജനിക്കുന്ന സമയത്ത്, ഏത് രാശിയിലാണ് ചൊവ്വാ ഗ്രഹം കാണുന്നത് എന്നു നോക്കുന്നു. സൂര്യൻ ഉദിക്കുന്ന സമയത്തു അസ്തമിക്കുന്ന രാശിയിൽ ആണെങ്കിൽ ഏഴാം ഭാവത്തിൽ ചൊവ്വ! എന്താണ് രാശി? ആകാശത്ത് കാണുന്ന നക്ഷത്രങ്ങളെ കൂട്ടി യോജിപ്പിച്ച് നമ്മൾ ഭാവനയിൽ സങ്കൽപ്പിച്ച രൂപങ്ങൾ. യഥാർത്ഥത്തിൽ എത്രയോ പ്രകാശവർഷങ്ങൾ അകലെയുള്ള നക്ഷത്രങ്ങൾ. നമ്മൾ ചൊവ്വയെ നോക്കുമ്പോൾ പിന്നിൽ ദൂരെ കാണുന്ന നക്ഷത്രക്കൂട്ടത്തിലാണ് ചൊവ്വ എന്ന് പറയുന്നു. ചൊവ്വ സൗരയൂഥത്തിലെ ഗ്രഹമാണ്. സൂര്യൻ കഴിഞ്ഞാൽ ഏറ്റവും അടുത്ത നക്ഷത്രം തന്നെ നാല് പ്രകാശ വർഷം അകലെയാണ്. അതായത്‌, അവിടെനിന്ന് പ്രകാശം ഇവിടെയെത്താൻ തന്നെ നാല് വർഷം വേണം! രസമെന്തെന്ന് വച്ചാൽ, മറ്റൊരു ദിശയിൽ നിന്ന് ചൊവ്വയെ നോക്കുകയാണെങ്കിൽ അതിന്റെ പിറകിൽ കാണുന്ന രാശി മറ്റൊന്നാവും.  

 

പിന്നെ എന്തിനാവും പണ്ടുള്ളവർ ചൊവ്വയെ ഭയന്നത്? അന്ന് ഈ അറിവുകളൊന്നും ഇല്ലല്ലോ. അപ്പോൾ ചൊവ്വ എന്നാൽ ആകാശത്ത് കാണുന്ന ഒരു ചുവന്ന കുത്ത്. എത്ര ദൂരം ആന്നെന്നറിയില്ല, എന്താണെന്നറിയില്ല. ഇന്ന് നമുക്കറിയാം, ചൊവ്വയുടെ ചുവന്ന നിറത്തിന് കാരണം ഇരുമ്പിന്റെ ഓക്സൈഡ് ആണെന്ന്. എന്നിട്ടും നമ്മൾ ചൊവ്വയെ ഭയക്കുന്നു.

 

സ്വന്തം ഭാവി അറിയാനുള്ള മനുഷ്യൻറെ ജിജ്ഞാസ ചൂഷണം ചെയ്യപ്പെടുകയാണ് ഇവിടെ.

 

മറ്റൊരു രീതിയിൽ ചിന്തിക്കാം.

 

ചൊവ്വാദോഷവും ജാതകവും ജ്യോത്സ്യവും അടിസ്ഥാനമാക്കുന്നത് ഗ്രഹങ്ങൾ നമ്മുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് ആണല്ലോ. ഗുരുത്വ സമവാക്യങ്ങൾ വച്ച് കണക്കുകൂട്ടി നോക്കിയാൽ അറിയാം, ദൂരെ ദൂരെയുള്ള ഗ്രഹങ്ങൾ ചെലുത്തുന്നതിനെക്കാൾ ഗുരുത്വബലം ജനന സമയത്തു അടുത്തുള്ള നഴ്‌സോ കട്ടിലോ മേശയോ കുട്ടിയിൽ ചെലുത്തുന്നുണ്ട് എന്ന്. 

 

ഇനി വല്ല ബലവും ചെലുത്തുന്നുണ്ട് എന്ന് കരുതിയാൽ തന്നെ ജനിക്കുന്ന സമയത്തിനു എന്താണ് പ്രസക്തി. അമ്മയുടെ വയറ്റിൽ ഉണ്ടാകുമ്പോഴും അതേ ബലങ്ങൾ കുട്ടിയിൽ ഉണ്ടല്ലോ!

 

അമേരിക്കയിലും ആഫ്രിക്കയിലും ഉള്ള അനേകം ആളുകളുടെ ജീവിതത്തിൽ ഒരു സ്വാധീനവും ചെലുത്താതെ ഇന്ത്യ എന്ന രാജ്യത്തെ ഒരു പ്രത്യേക വിഭാഗം ആളുകളിൽ മാത്രം ഇവ സ്വാധീനം ചെലുത്തുന്നത് എന്തുകൊണ്ടാണ് എന്ന ആലോചിച്ച് നോക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ.

 

ജോത്സ്യന്മാരുടെ കണക്കിൽ പിന്നീട് കണ്ടെത്തിയ യുറാനസും നെപ്പറ്റിയൂണും ഇല്ല കേട്ടോ! മാത്രമല്ല, അവിടെ സൂര്യനും ചന്ദ്രനും ഭൂമിയെ ചുറ്റുന്ന ഗ്രഹങ്ങളാണ്!

 

ഇത്രയും ഇപ്പോൾ വായിച്ചിട്ടും മനസ്സിലായിട്ടും ശരിയാണെന്ന് ബോധ്യപ്പെട്ടിട്ടും അടുത്ത അവസരത്തിൽ മുഹൂർത്തവും ജാതകവും നോക്കാൻ പോകുന്നതിനെയാണ് ശാസ്ത്രബോധമില്ലായ്മ എന്ന് പറയുന്നത്! അത് നമ്മൾ ഉണ്ടാക്കിയെടുക്കുക വരെ ചെയ്യണം. അത് വരെ ഈ സമൂഹത്തിൽ ഐശ്വര്യം വരാൻ ബലി നടത്തും. വീട് കെട്ടിയാൽ ഹോമം നടത്തും. ആവശ്യത്തിൽ അധികം വിദ്യാഭ്യാസ യോഗ്യത ഉള്ളവർ പോലും റോക്കറ്റ് വിക്ഷേപിക്കുമ്പോൾ പൂജ നടത്തും.

 

 

സാക്ഷരത ഇത് വായിക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്നു. നല്ലത്. പക്ഷേ, Scientific Temper ഉള്ള ഒരു സമൂഹം ഇവിടെ ഉണ്ടാവണമെങ്കിൽ വ്യക്തികൾ എന്ന നിലയിൽ നമ്മുടെ ഉള്ളിൽ നിന്നു തന്നെ നവീകരണം തുടങ്ങിയേ പറ്റൂ. 

Srishti-2022   >>  Article - Malayalam   >>  അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

Sithara S S

SE-Mentor Solutions

അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

 

സാക്ഷരതയിലും ഉയർന്ന ജീവിതരീതിയിലും ചിന്താഗതിയിലും എല്ലാം ഒരു പടി മുന്നിലാണ് നാം മലയാളികൾ എന്നാൽ വിശ്വാസം ഉണ്ട് അന്ധവിശ്വാസങ്ങൾ ഇല്ല എന്ന് എത്ര സമർപ്പിച്ചാലും ഉള്ളിൽ ഏതെങ്കിലും ഒരു കാര്യത്തിൽ അന്ധവിശ്വാസങ്ങളെ അറിഞ്ഞുകൊണ്ടല്ലെങ്കിലും തുടർന്നു പോവുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് നാം

ചില അന്ധവിശ്വാസങ്ങൾക്ക് യുക്തിക്ക് നിരക്കാത്ത വിശദീകരണങ്ങൾ ഉണ്ട്. എന്നാൽ ചിലതിനെ അതിന്റേതായ ശാസ്ത്രീയ വശങ്ങളും. ചില വിശ്വാസങ്ങൾ മതപരമായും എന്നാൽ ചിലത് മുതുമുത്തശ്ശിമാർ വായ്മൊഴിയായി പകർന്നു പകർന്ന ഈ നൂറ്റാണ്ടിലും എത്തിനിൽക്കുന്നതാണ്.

 

ബിരുദാനന്തര ബിരുദവും അറിവും ന്യൂജനറേഷനും ആണെങ്കിലും ഏതെങ്കിലും നല്ല കാര്യത്തിന് പുറപ്പെടുമ്പോൾ കുറുകെ കറുത്ത പൂച്ചയ്ക്ക് വരാൻ പാടില്ല അല്ലെങ്കിൽ പിന്നിൽ നിന്നും വിളിച്ചാൽ മതി ഉദ്ദേശിച്ച കാര്യം നടക്കില്ല എന്ന് മനസ്സിൽ അടിവരയിട്ട് സമർത്ഥിക്കുകയും ചെയ്യുന്നവരാണ് നമ്മൾ മലയാളികൾ.

 

തിരികീടുന്ന തേങ്ങയിൽ നിന്ന് തിന്നാൽ കല്യാണത്തിന് പെരുമഴ പെയ്യുമെന്നും പറയുന്ന കാര്യം പെരു നുണയാണെങ്കിലും പല്ലി ചിലച്ചാൽ അത് സത്യമാണെന്നും സമർത്ഥിക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം മലയാളികളും.

കടുകുമണി താഴെ വീണാൽ അടി നടക്കും എന്ന് കേട്ട് വളർന്നവരാണ് നാം. അതിനാൽ അടുക്കളയിൽ സ്ത്രീകൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്ന ഒന്നാണത്. നമ്മുടെ മുത്തശ്ശിമാരും അമ്മമാരും എല്ലാം തെറ്റാതെ പിന്തുടർന്ന് വന്ന ഈ വിശ്വാസത്തിന്റെ ചിലപ്പോൾ ഒരു  വസ്തുത ഉണ്ടായിരിക്കാം. വളരെ ചെറിയ കടുകുമണികൾ അലക്ഷ്യമായി കൈകാര്യം ചെയ്താൽ കടുകുമണികൾ പെറുക്കിയെടുക്കാൻ ബുദ്ധിമുട്ടാണ്, ഒരുപക്ഷേ അങ്ങനെ ഉണ്ടാകാതിരിക്കാൻ ഏതോ തലമുറയിൽ ഉണ്ടായ അതിബുദ്ധി ആകാൻ വരുംതലമുറകൾ എല്ലാം പകർന്ന ഈ അന്ധവിശ്വാസം.

ഒറ്റ മൈനയെ കണ്ടാൽ സ്കൂളിൽ അടി കിട്ടുമെന്നും തല കൂട്ടിമുട്ടിയാൽ ഒന്നുകൂടി മുട്ടിയില്ലെങ്കിൽ കൊമ്പു മുളക്കും എന്നും ചിന്തിച്ച് ആകുലതപ്പെട്ടതാണ് നമ്മൾ എല്ലാവരുടെയും ബാല്യം. വെള്ളിയാഴ്ച രാത്രി 12 മണിക്ക് ശേഷം ശക്തി ആർജ്ജിക്കുന്ന യക്ഷികളുടെ നാടാണ് കേരളം. രാത്രികാലങ്ങളിൽ പ്രേതവും യക്ഷിയും വരുന്ന ശബ്ദം ശ്രവിച്ച് പുതപ്പിനുള്ളിൽ ശ്രദ്ധയോടെ കിടന്നവരാകും നമ്മളിൽ ഭൂരിഭാഗവും, എന്നാൽ ഇതുവരെ നേരിൽ കണ്ടിട്ടില്ലെങ്കിലും ഈ സങ്കല്പങ്ങൾക്ക് നമ്മുടെ മനസ്സിൽ നമ്മളോളം പ്രായമുണ്ട്.

മൂന്നു പേര് ചേർന്നു പോയാൽ കാര്യം സാധിക്കില്ലെന്ന് പ്രാസത്തിനായി പറഞ്ഞുവന്ന വിശ്വാസവും നാക്കിൽ കടി കൊണ്ടാൽ അടുത്തിരിക്കുന്നവന്റേന്നു അടി ചോദിച്ചു വാങ്ങുന്ന വിശ്വാസവും നമ്മൾ മലയാളികൾക്ക് മാത്രം സ്വന്തം.

നിസ്സാരവും ഹാസ്യ പൂർണവും ആയതാണ് നമ്മുടെ വിശ്വാസങ്ങളെങ്കിൽ ഒരിക്കലും യുക്തിക്ക് നിരക്കാത്തതും അന്ധമായ വിശ്വാസത്താൽ ജീവൻ വച്ച് കളിക്കുന്ന ഒരുപാട് പേർ നമ്മുടെ രാജ്യത്തുണ്ട്. അന്ധവിശ്വാസങ്ങളിൽ ഭാരതീയർ മുൻനിരയിലാണ്.

രാത്രികാലങ്ങളിൽ നഖം മുറിച്ചാലും സൂചിയിൽ നൂല് കോർത്ത് തുന്നിയാലോ ചൂൽ ഉപയോഗിച്ച് തറ അടിച്ചു വാരിയാലോ ദാരിദ്ര്യം  വരുമെന്നാണ് മുത്തശ്ശിമാരുടെ ചൊല്ലു വിശ്വാസം. എന്നാൽ രാത്രികാലങ്ങളിൽ വെളിച്ചക്കുറവ് കൊണ്ട് നഖം മുറിക്കുമ്പോഴും സൂചി കോർത്ത് തുന്നും പോഴും  മുറിവുണ്ടായേക്കാം, അടിച്ചു വാരുമ്പോൾ കണ്ണിൽപ്പെടാതെ വേണ്ട സാധനങ്ങൾ തൂത്തുകളഞ്ഞേക്കാം എന്നതാകാം ഈ ചൊല്ലിനു പിന്നിലുള്ള നല്ല വശം.

 

വരുന്ന ഫോർവേഡ് മെസ്സേജ് ഇത്രപേരിൽ എത്തിച്ചാൽ ശുഭ കാര്യമെന്നും അല്ലെങ്കിൽ ഇത്ര വർഷം കഷ്ടകാലം ആണെന്ന് കണ്ടാൽ അതെന്താണെന്ന് വായിച്ചു പോലും നോക്കാതെ നമ്മൾ ഫോർവേഡ് ചെയ്യുന്നതിലൂടെ സൃഷ്ടിച്ച അന്ധവിശ്വാസം ഈ ആധുനികകാലത്തിൽ ടെക്നോളജി വഴി പ്രചരിക്കുന്ന ഒരു കച്ചവട തന്ത്രം കൂടിയാണ്. 13 ഒരു നിർഭാഗ്യകരമായ അക്കമായി കണക്കാക്കി വിമാനങ്ങളിൽ സീറ്റ് നമ്പരുകളിൽ നിന്നുപോലും അത് ഒഴിവാക്കി നിർത്തുന്നതിന് പിന്നിലെ ഔചിത്യം ചിന്തിക്കേണ്ടിയിരിക്കുന്നു. ചൂളം വിളിച്ചാൽ വരുന്ന പാമ്പും എക്കിൾ എടുത്താൽ ഉണ്ടാകുന്ന ഉയരവും ശുഭകാര്യങ്ങൾക്ക് തടസ്സം നിൽക്കുന്ന ചൊവ്വയും ശനിയും എല്ലാം ഈ ടെക്നോളജി യുഗത്തിൽ ഇന്ന് നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളാണ്.

അതുപോലെ ഉള്ളംകൈ ചൊറിഞ്ഞാൽ ധനം വന്നു കയറും എന്നത് കാക്ക വിരുന്ന് വിളിച്ചാൽ അതിഥികൾ വരും എന്നതെല്ലാം പ്രതീക്ഷയിൽ വന്നു നിൽക്കുന്ന അന്ധവിശ്വാസങ്ങളാണ്.

എത്ര നിരീശ്വരവാദി ആണെന്ന് പറഞ്ഞാലും ചില നേരമെങ്കിലും ഉള്ളിൽ വിശ്വാസം മുറുകെ പിടിക്കുന്നവരാണ് മനുഷ്യർ, അതുപോലെ മനുഷ്യൻ എവിടെയെല്ലാം ഉണ്ടോ അവിടെയെല്ലാം വിശ്വാസങ്ങളുണ്ട്. വിശ്വാസങ്ങളാൽ നിലനിൽക്കുന്ന ചില അന്ധവിശ്വാസങ്ങളും. അന്ധവിശ്വാസങ്ങൾ അതിരുവിടുമ്പോഴാണ് യുക്തിക്ക് നിരക്കാത്ത ക്രൂരമായ കുറ്റകൃത്യങ്ങളായി അത് മാറുന്നത്. ഒറ്റ വ്യക്തിയിലായോ ചിലപ്പോൾ അത് ഒരു സമൂഹത്തിൽ തന്നെ വിപത്തായി വന്ന ഭവിക്കുന്നത്. ഏറെക്കുറെ കടുത്ത അന്ധവിശ്വാസങ്ങൾ ഏതെങ്കിലും മതവുമായി ബന്ധപ്പെട്ട വരുന്നതാകും. അല്ലാതെ ഒരു തമാശ രൂപേനെ  പറഞ്ഞു പോകുന്ന ചില അന്ധവിശ്വാസങ്ങൾ വെറും മനുഷ്യൻ നിർമ്മിതമായിരിക്കും. മതങ്ങളാൽ  കെട്ടിവയ്ക്കുന്ന അന്ധവിശ്വാസങ്ങൾ ആയാലും മനുഷ്യർ നെയ്തെടുത്തവ  ആയാലും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ആർക്കും ദോഷമില്ലെങ്കിൽ അത് നല്ലതാണ്, ചില അന്ധവിശ്വാസങ്ങൾ പ്രതീക്ഷകളും.

Srishti-2022   >>  Article - Malayalam   >>  അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

Lakshmi Mohandas

Allianz Technologies

അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

 അന്ധവിശ്വാസങ്ങൾ ഉയർത്തെഴുനേൽക്കുമ്പോൾ 

 

"അന്ധമായി വിശ്വസിക്കുന്നത് മനുഷ്യാത്മാവിനെ അധഃപതിപ്പിക്കലാണ്.നിങ്ങൾ വേണമെങ്കിൽ ഒരു നിരീശ്വരവാദി ആകുക,എന്നാൽ സംശയാതീതമായി ഒന്നിലും വിശ്വസിക്കരുത്. " ----സ്വാമി വിവേകാനന്ദൻ.

 

 ചരിത്രാതീത കാലം മുതൽക്കേ മനുഷ്യമനസ്സിനെ നിയന്ത്രിക്കുന്ന അടിസ്ഥാന വികാരങ്ങളിൽ ഭയവും ,അത്യാഗ്രഹവും മുൻപന്തിയിൽ ആണ്. നമുക്ക് അറിവുള്ള ഏതൊരു യുദ്ധത്തിന്റെയും,അധികാരസ്ഥാപനത്തിന്റെയും ,ചൂഷണങ്ങളുടെയും പിന്നിൽ ഒളിഞ്ഞും തെളിഞ്ഞും ഈ രണ്ടു വികാരങ്ങൾ കാണുവാൻ സാധിക്കും . കൈയൂക്കിന്റെയും പാരമ്പര്യത്തിന്റെയും മാനദണ്ഡത്തിൽ  അവരോധിക്കപെടുന്ന അധികാരാവർഗ്ഗങ്ങളെ ,അനുസരിച്ചു മാത്രം ശീലിച്ച ജനത,  സ്വഭാഗധേയം നിര്ണയിക്കുവാനുള്ള അവകാശം  നേടിയെടുക്കുക എന്ന വിപ്ലവകരമായ  മാറ്റങ്ങളിലൂടെ കടന്നുപോയി ,ഒരു പരിഷ്‌കൃത സമൂഹത്തിന്റെ ഒട്ടുമിക്ക മാനദണ്ഡങ്ങളും പാലിക്കുന്നു എന്ന് കണക്കാക്കുന്ന ഈ കാലഘട്ടത്തിൽ പോലും ഭയത്തിൽ നിന്നും അത്യാഗ്രഹങ്ങളിൽ നിന്നും മുക്തിനേടാൻ കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ്.ഒരുപക്ഷെ അത് അവനിൽ അന്തർലീനമായ വികാരങ്ങൾ ആയതിനാൽ തന്നെ പൂർണമായ മുക്തി പ്രായോഗികമല്ല എന്ന് തന്നെ പറയേണ്ടി വരും...മാനവസമൂഹം അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പല കാലങ്ങളിലും സന്ദർഭങ്ങളിലുമായി രൂപപ്പെടുത്തിയെടുത്ത സാംസ്കാരികമൂല്യങ്ങളുടെ സ്ഫുരണങ്ങൾക്കിടയിലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒളിഞ്ഞിരിക്കുന്നതിനു പിന്നിലെ കാരണവും  ഈ അടിസ്ഥാന വികാരങ്ങൾ മനുഷ്യ മനസ്സിൽ ചെലുത്തുന്ന അനതിസാധാരണമായ സ്വാധീനം തന്നെ ആണ്. വിശ്വാസങ്ങൾ അന്ധവിശ്വാസങ്ങളായി പരിണമിക്കുമ്പോൾ  ജീവനുള്ള ഓരോ മനുഷ്യനും വിശ്വാസങ്ങളും ഉണ്ട്.അവ ആത്മനിഷ്ടമോ,വസ്തുനിഷ്ഠമോ വ്യക്തിനിഷ്ഠമോ മതാത്മകമോ ,രാഷ്ട്രീയമോ ,സാമൂഹികമോ ആവാം .ഒരു വ്യക്തി വളർന്നു വരുന്ന സാഹചര്യങ്ങൾ അവനിലെ വിശ്വാസങ്ങളുടെ വിത്ത് പാകുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട് .അറിവും വിശ്വാസവും തമ്മിൽ ഉള്ള അന്തരം എന്തെന്നാൽ അറിവ് വസ്തുതാധിഷ്ഠിതവും വിശ്വാസം പലപ്പോഴും ചോദ്യംചെയ്യപ്പെടാത്തതും ആണ് എന്നുള്ളതാണ് . പക്ഷെ പലപ്പോഴും മതവിശ്വാസങ്ങൾ അടക്കമുള്ളവ മനുഷ്യനിലെ നന്മ ഊതിക്കാച്ചിയെടുക്കുന്നതിലും അവനിൽ ആത്മവിശ്വാസം വളർത്തുന്നതിലും എല്ലാം ചെറുതല്ലാത്ത പങ്കു തന്നെ വഹിക്കുന്നുണ്ട് .എന്നാൽ ഈ വിശ്വാസങ്ങൾ അന്ധവിശ്വാസങ്ങൾ ആയി പരിണമിക്കുന്നിടത്താണ് അധഃപതനം ആരംഭിക്കുന്നത് .വസ്തുതകളെ ചോദ്യചെയ്യുക എന്നത് മനുഷ്യന്റെ അന്തർലീനമായ ഒരു സ്വഭാവവിശേഷം ആണ്. ഈ ചോദ്യം ചെയ്യലുകൾ തന്നെ ആണ് പലപ്പോഴും മഹത്തായ കണ്ടുപിടിത്തങ്ങളിലേക്കും തിരിച്ചറിവുകളിലേക്കും മനുഷ്യനെ നയിച്ചിട്ടുള്ളതും .ഈ ചോദ്യം ചെയ്യലുകൾ അവസാനിക്കുന്നിടത്തു വിശ്വാസങ്ങൾ അന്ധവിശ്വാസങ്ങൾ ആയി പരിണമിക്കുന്നു. അന്ധമായ വിശ്വാസങ്ങൾ അതിരുവിട്ടു ജീവഹാനിക്ക് വരെ ഇടയാകുന്ന സന്ദർഭങ്ങളിൽ അന്ധവിശ്വാസങ്ങൾ ദുരാചാരങ്ങളും അക്ഷന്തവ്യങ്ങളായ അപരാധങ്ങളും ആയി മാറുന്ന കാഴ്ചയാണ് ഇന്ന് നമുക്ക് ചുറ്റും കാണുന്നത്.

അന്ധവിശ്വാസങ്ങൾ കേരളത്തിൽ .

മാടനും,മറുതയും,കുട്ടിച്ചാത്തനും,യക്ഷിയും,രക്ഷസ്സും മുതൽ കരിമ്പൂച്ചയും ഗൗളിയും അടക്കം അടക്കിവാണിരുന്ന അന്ധവിശ്വാസങ്ങളുടെ ഒരു ലോകം തന്നെ ആയിരന്നു കേരളം എന്ന കാര്യത്തിൽ തർക്കമില്ല .നാം കേട്ട മുത്തശ്ശിക്കഥകളും ,ഐതിഹ്യമാല പോലുള്ള പുസ്തകങ്ങളും ഇത്തരത്തിൽ ഉള്ള ധാരാളം കഥകളാൽ നിറഞ്ഞതാണല്ലോ .ഇന്നും ഗ്രാമങ്ങളിൽ ചെന്നാൽ രാത്രിയിൽ കേൾക്കുന്ന ചിലമ്പൊച്ചയുടെയും കാവിലെ മാണിക്യം കാക്കുന്ന നാഗത്തിന്റേം കഥകൾക്കു ഒരു പഞ്ഞവും ഇല്ല എന്നത് ഒരു വസ്തുത തന്നെ ആണ്.പക്ഷെ കഴിഞ്ഞ  ദശാബ്ദങ്ങളായി കേരളം സമൂഹം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്ന സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിന് ഭാഗമായി ഇത്തരം അന്ധവിശ്വാസങ്ങൾ ഒരു വലിയ പരിധിവരെ തുടച്ചുമാറ്റപ്പെട്ടിട്ടുണ്ട് .പക്ഷെ ഈ അടുത്തകാലത്ത് ഇലന്തൂരിൽ ഉണ്ടായ മനുഷ്യബലിയും , കൃപാസനം പത്രം അരച്ച് മകന് കഴിക്കാൻ കൊടുത്ത മാതാവും ,ജാതക ദോഷത്തിന്റെ പേരിൽ കാമുകനെ വിഷം കൊടുത്തു കൊന്ന പെൺകുട്ടിയും എല്ലാം  തന്നെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പൂർണമായും പ്രബുദ്ധരെന്നു അവകാശപ്പെടുന്ന കേരളം സമൂഹത്തെ വിട്ടുപോയിട്ടില്ലെന്  തെളിയിക്കുന്നു . പലപ്പോഴും മനുഷ്യന്റെ നിസ്സഹായതയും ഭയവും ചൂഷണം ചെയ്യപ്പെടുന്നു .  എന്നാൽ എന്തുകൊണ്ട് താരതമേന്യ സാമൂഹിക ഉന്നമനം കുറവുള്ള അന്യസംസ്ഥാനങ്ങളെക്കാൾ കൂടുതൽ ഇത്തരം കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു എന്ന ചോദ്യത്തിന്റെ ഉത്തരം ആണ് നമ്മൾ ഇവിടെ അന്വേഷിക്കുന്നത്. ഒരിക്കലും ഇതിനർത്ഥം മറ്റു സംസ്ഥാനങ്ങളേക്കാൾ കേരളത്തിൽ അന്ധവിശ്വാസത്തിന്റെ പേരിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ കൂടുതൽ ആണ് എന്ന് പറയാനാകില്ല.പരിഷ്‌കൃത സമൂഹത്തിൽ തെറ്റുകൾ നിയമവ്യവസ്ഥിക്കു മുന്നിൽ കൊണ്ടുവരപ്പെടുന്നതിന്റെ തോത് ഒരു അപരിഷ്‌കൃത സമൂഹത്തിലെക്കാൾ കൂടുതൽ ആകുന്നത് പലപ്പോളും അവിടുത്തെ ജനങ്ങൾ നിയമ വ്യവസ്ഥിയെ  കുറിച്ച് കൂടുതൽ അറിവുള്ളവരും അതിൽ വിശ്വസിക്കുന്നവരും ആയതു കൊണ്ട് കൂടി ആണ് . ഇന്നും ഉത്തരേന്ത്യയിൽ നാട്ടുക്കൂട്ടങ്ങളുടെ നിയമ വ്യവസ്ഥികൾക്കു അടിമപ്പെട്ടു ,ജാതകദോഷമുള്ള പെൺകുട്ടിയെ ഗ്രാമമുഖ്യന്റെ നേതൃത്വത്തിൽ 'പീഡിപ്പിച്ചു' ശുദ്ധീകരിച്ചത്തിനെതിരെ പരാതികൊടുക്കാൻ പോലും ആളില്ലാത്ത ശോചനീയ അവസ്ഥയെക്കുറിച്ചു പുലിസ്റ്റർ സെന്ററിലെ ലേഖനം നടുക്കത്തോടെ അല്ലാതെ നമുക്ക് വായിച്ചു തീർക്കാൻ ആകില്ല .ഇത്തരത്തിൽ അനവധി സംഭവങ്ങൾ പുറംലോകം അറിയാതെ പൂഴ്ത്തിവെക്കപ്പെടുന്നു എന്നത് വേദനാജനകമായ സത്യം മാത്രമാണ്.  അന്ധവിശ്വാസം എന്ന കച്ചവടം  മുൻപ് പ്രതിപാദിച്ച മനുഷ്യൻ്റെ നിസ്സഹായതയും ഭയവും അത്യാർത്തിയും എല്ലാം അന്ധവിശ്വാസം എന്ന കച്ചവടത്തിന്റെ മൂലധനങ്ങൾ ആണ് . സമ്പത്തു കൊണ്ടുവരുന്ന നക്ഷത്ര ആമയും , പുത്രഭാഗ്യം കൊണ്ടുവരുന്ന അത്ഭുത കല്ലും , സർക്കാർ ജോലി തരുന്ന ശംഖും ,പൊട്ടിയ  ഫോണിന്റെ സ്ക്രീൻ കവർ താനേ ശരിയാക്കി തരുന്ന കൃപാസനം പത്രവും , ഒക്കെ നമ്മുടെ നാട്ടിൽ ഇന്നും ഉറപ്പുള്ള വരുമാന മാർഗ്ഗങ്ങളായി നിറഞ്ഞു നിൽക്കുന്നതു ഇത് കൊണ്ട് തന്നെ .ലക്ഷങ്ങളുടെയും കൊടികളുടെയും കച്ചവടം ആണ് അന്ധവിശ്വാസത്തിന്റെ മറവിൽ കേരളത്തിൽ മാത്രം നടക്കുന്നത് . വഞ്ചിക്കപെടാൻ ആളുകൾ തയ്യാറായി നിൽക്കുന്നിടത്തോളം ഈ കച്ചവടത്തിന്റെ ലാഭത്തിൽ യാതൊരു കുറവും ഉണ്ടാകാൻ പോകുന്നില്ല . നിയമ നിർമാണങ്ങളും പ്രതിവിധികളും ജനാധിപത്യ രാജ്യമായ ഭാരതത്തിൽ ശാസ്ത്രീയ അവബോധം വളർത്തണമെന്ന ആഹ്വാനം ചെയുന്ന ഭരണഘടന ആണ് നിലവിൽ ഉള്ളത് .ഇത്തരം ഒരു നിയമം മഹാരാഷ്ട്രയിൽ 2013 ഇൽ നിലവിൽ വരികയുണ്ടായി .ഡോക്ടറും സാമൂഹിക പ്രവർത്തകനും ,അന്ധവിശ്വാസ ഉന്മൂലന സമിതി സ്ഥാപകനുമായ നരേന്ദ്ര ധാബോൽക്കറുടെ വര്ഷങ്ങളുടെ നീണ്ട പ്രയത്നവും ഒടുവിൽ വർഗ്ഗീയ വാദികളുടെ ആക്രമണത്തിൽ ഉണ്ടായ അദ്ദേഹത്തിന്റെ അകാലമരണവും എല്ലാം ഈ നിയമവുമായി ബന്ധപെട്ടു കിടക്കുന്നു .പിന്നീട് 2017 ഇത് കർണാടകത്തിലും ഇപ്പോൾ കേരളത്തിലും ഇത്തരത്തിൽ ഒരു നിയമനിർമാണത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നു എന്നുള്ളത് ആശാവഹം ആണ്. പക്ഷെ എത്രത്തോളം നിയമങ്ങൾ കൊണ്ട് തടയിടാൻ ശ്രമിച്ചാലും ഇത്തരത്തിലുള്ള അനാചാരങ്ങൾ മനുഷ്യൻ സ്വയം തിരിച്ചറിഞ്ഞു തിരുത്തിയാൽ മാത്രമേ പൂർണമായി തുടച്ചു നീക്കാൻ സാധിക്കുയായുള്ളു .ഒരു പരിധിവരെ മാറ്റങ്ങൾ കൊണ്ടുവരാൻ മതസ്ഥാപനങ്ങൾക്കും ആചാര്യന്മാർക്കും സാധിക്കുമായിരിക്കാം.ഒട്ടുമിക്ക അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കപ്പെടുന്നത് മതങ്ങളുടെ മറവിൽ ആണെന്നത് കൊണ്ട് തന്നെ അവർക്കു ചെലുത്താവുന്ന സ്വാധീനം വളരെ വലുതാണ്. അതുപോലെ തന്നെ പ്രസക്തമാണ് മതനേതാക്കളെ പിണക്കാൻ മടിച്ചു വേണ്ട നടപടി എടുക്കാൻ മടിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ കാര്യവും .  .പക്ഷെ തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾ മാറ്റി നിർത്തി സാമൂഹ്യ നന്മ കണക്കിലെടുത്തു എത്രപേർ അതിനു തയ്യാറാകും എന്നതാണ് പ്രസക്തമായ ചോദ്യം .

 

അന്ധവിശ്വാസങ്ങളുടെ വേരുകൾ നമ്മുടെ സമൂഹത്തിൽ കാലങ്ങളായി ആഴ്ന്നിറങ്ങിയവയാണ് .അതുകൊണ്ടുതന്നെ അതിനെ പിഴുതുമാറ്റി ഒരു ശുദ്ധികലശം  നടത്തണമെങ്കിൽ കൂട്ടായ പരിശ്രമംതന്നെ ആവശ്യമാണ് .മതത്തിന്റെ പേരിൽ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് ബോധവത്കരിക്കാൻ മതപണ്ഡിതരും ,മുഖംനോക്കാതെ നടപടിയെടുക്കാൻ സർക്കാരും ,കേട്ടതെന്തും തൊണ്ട തൊടാതെ വിഴുങ്ങുന്നതിനു മുൻപ് ചിന്തിക്കാൻ നമ്മൾ ഓരോരുത്തരും പരിശ്രമിച്ചാൽ മാത്രമേ അതിനു ഒരുപരിധിവരെ എങ്കിലും സാധിക്കൂ .പൂർണമായും അന്ധവിശ്വാസങ്ങളെ തുടച്ചുമാറ്റുക എന്നത് അപ്രായോഗികമാണെങ്കിലും ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഇത് കൊണ്ട് സാധിക്കും .അതിനു വേണ്ടി നമുക്ക് കൂട്ടായി പരിശ്രമിക്കാം.

Srishti-2022   >>  Article - Malayalam   >>  അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

 

                    വളരെ പണിപ്പെട്ട് സംഘടിപ്പിച്ചെടുത്ത മയിൽപ്പീലി. അത്രയും തന്നെ സൂക്ഷ്മതയോടെ പുസ്തകത്തിനുള്ളിൽ ഒളിപ്പിച്ചു. ദിവസവും നോക്കും മയിൽപ്പീലി പ്രസവിച്ചിട്ടുണ്ടോ എന്നറിയാൻ. ആകാംക്ഷയായിരുന്നു ഉള്ളിൽ. പിന്നീടെപ്പോഴോ, കൂട്ടത്തിൽ നിന്നടർന്നു വീണ ഒരു കുഞ്ഞു പീലി കണ്ട് വിശ്വസിച്ചു, അത് മയിൽപ്പീലിയുടെ കുഞ്ഞാണെന്ന്; പീലി പ്രസവിച്ചതായ കുഞ്ഞ്. എല്ലാവരെയും അതൊന്നു കാണിക്കാൻ എന്ത് ആവേശമായിരുന്നു. അതൊരു കുട്ടിക്കാലം…, കുറച്ചുക്കൂടി വളർന്നപ്പോൾ മനസിലായി, ആ വിശ്വാസം തെറ്റാണെന്ന്. ആരോ പറഞ്ഞുവെച്ച നുണ ഒരു വിശ്വാസമായി കൊണ്ടുനടന്നിരുന്ന ഇതുപോലെ ഒരു കുട്ടിക്കാലം പലർക്കുമുണ്ടായിരിക്കാം. ഒരുപക്ഷെ, ഇന്ന് കണ്ടുവരുന്ന പല അന്ധവിശ്വാസങ്ങളുടെയും വിത്ത് ചെറുപ്പത്തിൽ കൊണ്ടുനടന്ന രസകരമായ ആ അനുഭവത്തിൽ വിതക്കപ്പെട്ടതായിരിക്കാം. ഇന്ന്, പക്ഷെ കുട്ടികൾ അത്തരം വിശ്വാസങ്ങളൊന്നും കൊണ്ടുനടക്കുന്നില്ല. അവർ വളർന്നു, മാനസികമായും അറിവിന്റെ തലത്തിലുമൊക്കെ കാലത്തോടൊപ്പം അവർ നടന്നു കയറി. ഒത്തിരിയേറെ അന്ധവിശ്വാസങ്ങളുടെ ഇരുളിൽ മാറു മറയ്ക്കാതെ വീടിന്റെ പിന്നാമ്പുറങ്ങളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീജനങ്ങൾ ഇന്ന് അരങ്ങത്തേയ്ക്കുണർന്ന് പുരുഷനോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്ന നിലയിലേക്കുയർന്നു. ചാത്തനും, ചാമുണ്ടിയും, മറുതയുമൊക്കെ നമ്മുടെ കേരളീയ കുടുംബങ്ങളെ താലോലിച്ചിരുന്ന ഒരു ചരിത്രമുണ്ടായിരുന്നു. ചാത്തനെ സേവിച്ച് സമ്പത്ത് കരസ്ഥമാക്കാനും, ശത്രുക്കളെ ഇല്ലായ്മ ചെയ്യാനുമൊക്കെ കേരളീയ മനസിന് മടിയില്ലായിരുന്നു. ഒടിയനേം കാപ്പിരിയെയും ഒക്കെ കൂട്ടുപ്പിടിച്ച് ശത്രുസംഹാരം നടത്തിയിരുന്നവരുടെയുംകൂടി നാടാണിത്. കളമെഴുതിയ തറകളിൽ നിലവിളക്കും കർപ്പൂരവുമൊക്കെ കത്തിച്ചുണ്ടാക്കിയ പുക നിറഞ്ഞ അന്തരീക്ഷത്തിൽ നിറഞ്ഞാടിയ മന്ത്രവാദത്തിന്റെ ഭീകരത എത്ര കുടുംബങ്ങളെ തച്ചുടച്ചില്ല! ശരീരത്തിൽ കടന്നുകൂടിയ ബാധയെ ഒഴിപ്പിക്കുന്നതോടൊപ്പം എത്ര ജീവിതങ്ങൾ തകർന്നടിഞ്ഞു. തമ്പ്രാൻമാരുടെ നടത്ത വഴികൾ തന്റെ നിഴലു കൊണ്ടുപ്പോലും അശുദ്ധമാകാതിരിക്കാൻ വഴിയിറമ്പുകളിൽ മറഞ്ഞിരിക്കുന്ന അടിയാളന്മാരുടെ ചിത്രം ഓർക്കുന്നില്ലേ? അതുപോലും ഈ അബദ്ധജടിലമായ വിശ്വാസങ്ങളുടെ ബാക്കിപത്രമായിരുന്നില്ലേ? നിരക്ഷരതയും ദാരിദ്ര്യവും കൈക്കോർത്ത പഴയ കേരളീയ ഗ്രാമങ്ങൾ ഇത്തരം അന്ധവിശ്വാസങ്ങളുടെ ഈറ്റില്ലമായതിൽ അതിശയിക്കാനൊന്നുമില്ല.  ഒപ്പം അറിവിന്റെ വെളിച്ചം പരക്കാത്തതിന്റെ അപരിഷ്കൃതത്വം കൂടിയാവുമ്പോൾ അന്ധവിശ്വാസങ്ങൾ തഴച്ചു വളരാൻ ഇതിൽ കൂടുതലായെന്തു വേണം…? വിവിധങ്ങളായ വിശ്വാസങ്ങളുടെ ആകത്തുകയാണ് ഓരോ മനുഷ്യനും. ഓരോ വ്യക്തിയും പലവിധ വിശ്വാസങ്ങൾ വച്ചുപുലർത്തുന്നുണ്ട്. ഒരേ ആശയം തന്നെ രണ്ടു വ്യക്തികളിൽ വ്യത്യസ്തങ്ങളായ മനോഭാവങ്ങളായിരിക്കും ഉണർത്തുക. അത് രണ്ടു തരത്തിലുള്ള വിശ്വാസങ്ങൾക്ക് കാരണമാകും. ചിലത് ചിലപ്പോൾ സത്യത്തോട് നീതി പുലർത്തണമെന്നില്ല. ചെറുപ്പംമുതലേ, നമ്മുടെ കുടുംബാന്തരീക്ഷവും സാഹചര്യങ്ങളും സമൂഹവുമൊക്കെ നമ്മുടെ വിശ്വാസം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

 

                    അപ്പോൾ എന്താണ് അന്ധവിശ്വാസം? നമ്മുടെ ബുദ്ധിക്കും യുക്തിക്കും അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളിലുള്ള വിശ്വാസം, അത് നമുക്കോ മറ്റുള്ളവർക്കോ സമൂഹത്തിനോ -ഒരു ഗുണവും വരുത്തുന്നില്ല എന്ന് തന്നെയല്ല, ഉപദ്രവമാവുക കൂടി ചെയ്യുകയാണെങ്കിൽ അതിനെ അന്ധവിശ്വാസമെന്ന് വിളിക്കാം. പ്രകൃതി ശക്തികളെ ഈശ്വരനെന്നോ, ഈശ്വരതുല്യരെന്നോ വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ചന്ദ്രനിൽ മനുഷ്യൻ ചെന്നതും, ചാന്ദ്രികമണ്ഡലം പല നിരീക്ഷണ പരീക്ഷണങ്ങൾക്കും വിധേയമാക്കി എന്നുള്ളതും ഉൾക്കൊള്ളാൻ പറ്റാത്ത ഒരു വിഭാഗം ഇന്നും നമ്മുടെ ഇടയിലുണ്ട്. ഭൂമി ഉരുണ്ടതാണെന്നുള്ള സത്യം ഉറക്കെ വിളിച്ചു പറഞ്ഞതിന് സ്വന്തം സമുദായത്തിൽ നിന്നുത്തന്നെ പീഡനങ്ങളേൽക്കേണ്ടിവന്ന സംഭവങ്ങളും അന്ധവിശ്വാസത്തിന്റെ ക്രൂരതകളിലേക്കാണ് വിരൽ ചൂണ്ടുക. ചൊവ്വാദോഷമുള്ള പെൺകുട്ടികൾ അതെപ്പോലെ ചൊവ്വാദോഷമുള്ള പുരുഷന്മാരെ കാത്തിരുന്ന്, ഒടുവിൽ അവർ കുടുംബത്തിനും സമൂഹത്തിനും മനോവേദനയായി മാറുന്ന കാഴ്ചകൾ നമ്മൾ എത്രയോ കണ്ടിരിക്കുന്നു. ഇത്തരം യുക്തിസഹമല്ലാത്ത വിശ്വാസങ്ങളും അതുണ്ടാക്കുന്ന അനാചാരങ്ങളുമാണ് അന്ധവിശ്വാസത്തിന്റെ പരിധിയിൽ വരുക.

 

                    ഈ അടുത്തകാലത്ത്, അക്ബർ ജോസിന്റെ സംവിധാനത്തിൽ ദിലീപും കാവ്യ മാധവനും ചേർന്നഭിനയിച്ച “സദാനന്ദന്റെ സമയം” എന്ന സിനിമ, അന്ധവിശ്വാസങ്ങളുടെ നീർച്ചുഴിയിൽപ്പെട്ട് തകർച്ചയുടെ വക്കിലേക്ക് വീണുപോകുന്ന ഒരു കുടുംബത്തിന്റെ കഥയാണ് പറയുന്നത്. സദാനന്ദൻ ഒരു സ്കൂൾ ടീച്ചറാണ്. കുട്ടികൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് കൊടുക്കേണ്ട ആൾ. ഒരു പക്ഷെ അത് തന്നെയായിരിക്കും ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ട്രാജഡി. ചെറിയ അന്ധവിശ്വാസങ്ങളിലൂടെ വലിയ ഒരു ദുരന്തത്തിലേക്കാണ് അയാൾ ചെന്നെത്തുക. ചിത്രത്തിന്റെ ഒടുക്കം ഒരു വ്യാവസായിക സിനിമയുടെ പര്യവസാനമാണെങ്കിൽക്കൂടി അത് നൽകുന്ന സന്ദേശം ചെറുതല്ല. അന്ധമായ വിശ്വാസങ്ങളിൽ ജീവിക്കുന്ന സ്കൂൾ ടീച്ചറായ നായകൻ തന്റെ വിദ്യാർത്ഥികളിലേക്ക് നൽകുന്ന സന്ദേശവും അത്തരത്തിലുള്ളതായിരിക്കുമല്ലോ. ഇവിടെ നമ്മൾ മനസ്സിലാക്കേണ്ടത് നിരക്ഷരതയോ, അറിവില്ലായ്മയോ അല്ല, അന്ധവിശ്വാസങ്ങൾക്ക് കാരണമായി മാറുന്നത്., ഒരുപക്ഷെ അത് അതിന്റെ ഒരു ഭാഗമായിരിക്കാം എന്നെയുള്ളൂ.

 

                   ഒന്നോർക്കുക, സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമാണ് കേരളം. 1991 ഏപ്രിലിൽ ആണ് സമ്പൂർണ സാക്ഷരത പ്രഖ്യാപനം നടത്തുന്നത്. അന്ന് 90% മാത്രം ഉണ്ടായിരുന്ന സാക്ഷരതാനിരക്ക്, മുപ്പതു കൊല്ലങ്ങൾക്ക് ശേഷം ഇന്ന്, അന്നത്തെ സാക്ഷരതാനിരക്കിനെക്കാളും എത്രയോ ഉയർന്നിട്ടുണ്ടാവും. സാക്ഷരത എന്നതുകൊണ്ട് അക്ഷരങ്ങൾ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കുക എന്നാണർത്ഥമാക്കുന്നതെങ്കിൽകൂടി, അറിവിനുള്ള ദാഹം ഓരോ കേരളീയ മനസിലും മുളയെടുത്തു തുടങ്ങി എന്നതിന്റെ ശുഭസൂചനയായി ഈ സാക്ഷരതാവർധനവിനെ നമുക്ക് വിലയിരുത്താം. ജില്ല തിരിച്ചുള്ള കണക്കെടുക്കുമ്പോൾ പത്തനംതിട്ട ആയിരുന്നു ഏറ്റവും കൂടുതൽ സാക്ഷരത നേടിയ ജില്ല. എന്നിട്ടോ…? ഈ അടുത്ത ദിവസങ്ങളിൽ പത്തനംതിട്ടയിലെ ഇലന്തൂരിൽ നടന്ന അരുംകൊലയുടെ പിന്നാമ്പുറ കഥകൾ നമ്മോട് സംവദിക്കുന്നത് അന്ധവിശ്വാസങ്ങളുടെ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളെക്കുറിച്ചാണ്. സാമ്പത്തികാഭിവൃദ്ധി ഉണ്ടാകാനും എല്ലാ തടസ്സങ്ങളും നീങ്ങാനും നടത്തിയ മനുഷ്യക്കുരുതി ലോക മനസാക്ഷിയെത്തന്നെ ഞെട്ടിക്കുന്നതായിരുന്നു. ഒരു സ്ത്രീയുടെ കുരുതി പരിഹാരം കണ്ടില്ലെന്ന് വന്നപ്പോൾ അടുത്ത സ്ത്രീയെ കൂടി കുരുതി കൊടുത്ത മനുഷ്യക്കൂട്ടങ്ങളെ…! മനുഷ്യൻ എന്ന പേരിനുതന്നെ നിങ്ങൾ അപമാനം വരുത്തിയിരിക്കുന്നു. ഹേ അന്ധവിശ്വാസമേ… ഇത്ര മാത്രം ക്രൂരത പതിയിരിക്കുന്ന ഒരു ചെളിക്കുണ്ടാണോ നിന്റെ അന്തരംഗം. രണ്ടു മനുഷ്യജീവനാണിവിടെ പൊലിഞ്ഞസ്തമിച്ചത്. ഒരിക്കലും പൊറുക്കാനാവാത്തതും മറക്കാനാവാത്തതുമായ മഹാപാതകം തന്നെ… എന്നാൽ പ്രബുദ്ധമെന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറയുന്ന കേരളീയ മണ്ണിലാണ് ഇത് സംഭവിച്ചതെന്ന് പറയുമ്പോൾ ഹേ, ദൈവത്തിന്റെ സ്വന്തം നാടേ… ഇതിലും വലിയ ലജ്ജാകരമായ മറ്റെന്തുണ്ട്. 

 

            ഈ സംഭവത്തെ കേരളമനസാക്ഷി ആകെ അപലപിച്ചു. പ്രതികൾക്ക് നേരെ വിരൽചൂണ്ടി. അതിനു കാരണമായ അന്ധവിശ്വാസത്തിന്റെ നീരാളിപിടുത്തത്തെ പ്രതികൂട്ടിൽ നിർത്തി, ശരി തന്നെ. പക്ഷെ ഇന്ന് വാദിഭാഗത്ത്നിന്ന് വിരൽചൂണ്ടുന്ന നാം സ്വയമൊന്ന് ആത്മശോധന ചെയ്യേണ്ടതുണ്ട്. ഇത്രയല്ലെങ്കിൽ കൂടി ചെറിയ ചെറിയ അബദ്ധജടിലമായ വിശ്വാസങ്ങൾ നമ്മുടെ ഉള്ളിലും വിഷം ചീറ്റിയാടുന്നില്ലേ. ഒരു വീടു പണിയുമ്പോൾ സ്ഥാനനോട്ടക്കാരെയും ജ്യോതിഷക്കാരെയും സമീപിച്ച് ദോഷം തീർക്കാൻ നോക്കുന്ന സങ്കുചിത മനസ്ഥിതിയുടെ ഉടമകളല്ലേ നമ്മിൽ ചിലരെങ്കിലും. ഒരു മംഗളകാര്യത്തിനിറങ്ങുമ്പോൾ ഉത്തരത്തിലിരുന്ന് ഒരു പല്ലി എങ്ങാനും ചിലച്ചാൽ വിറക്കുന്ന മനസ്സുകളോട് കൂടിയവരല്ലേ നാം. പിന്നെ അതിന്റെ കാര്യകാരണങ്ങൾ തേടി നമ്മുടെ മനസ്സ് വളരെ ദൂരം സഞ്ചരിക്കുന്നില്ലേ…? വീട് വെഞ്ചിരിക്കാൻ പണിക്കൻ കൊടുത്തയച്ച കുറിപ്പടി അനുസരിച്ച് വെഞ്ചിരിപ്പിന്റെ സമയം ക്രമീകരിക്കുന്നവരല്ലേ നമ്മൾ…? ജാതകവും ജാതകപ്പൊരുത്തവുമെല്ലാം നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു. സ്ത്രീക്കും പുരുഷനും ഉത്തമമായ കാമദേവാകർഷണ ഏലസ്സിനെ കുറിച്ച് വായിച്ചുകേട്ടു. പിണങ്ങിപ്പോയ ഭാര്യ ഭർത്താക്കന്മാരെ തമ്മിൽ കൂട്ടി യോജിപ്പിക്കാനും നഷ്ടപ്പെട്ടുപോയവരെ തിരിച്ചുകൊണ്ടുവരുന്നതിനും ഈ ഏലസ്സ് അത്യുത്തമമാണത്രെ. അങ്ങനെ സാക്ഷര കേരളം ഏലസ്സ് കെട്ടികൊണ്ട് തന്നെ മുന്നോട്ട് പോയികൊണ്ടിരിക്കുന്നു. പിന്നെ പെട്ടെന്ന് പണക്കാരനാകാനുള്ള ഒരു യന്ത്രം ഉണ്ടത്രേ… 'കുബേർ കുഞ്ചി' എന്ന് പറയും. മൂവായിരത്തോളം രൂപ വിലയുള്ള ഈ ധനാകർഷണ യന്ത്രം വാങ്ങിയാൽ നാൽപ്പത്തഞ്ചു ദിവസത്തിനകം പണക്കാരനാകാമെന്നാണ് പറയപ്പെടുന്നത്. ഈ യന്ത്രം വിറ്റ് കോടികളാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘം നേടിയിട്ടുള്ളത്. അതിന്റെ പരസ്യത്തിലൂടെ ചാനലുകാരും പത്രക്കാരും വൻതുക കൈപ്പറ്റിയിടുണ്ടത്രേ. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന പ്രബുദ്ധരും സാക്ഷരരുമായ കേരളീയരിൽ ചിലരെങ്കിലും സ്വയം വിഡ്ഢികളാണെന്ന് സമ്മതിക്കുകയാണ്. പണ്ടാരോ പറഞ്ഞിട്ടുള്ളതുപ്പോലെ, “ലോകത്തിൽ വിഡ്ഢികൾ ഉള്ളിടത്തോളം കാലം ഹൃദയമില്ലാത്തവർക്ക് ജീവിക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടാവിലത്രേ”.

 

                   ഈ വക കാര്യങ്ങൾ പിന്തുടരുന്നത് നിരക്ഷരരല്ല, അറിവില്ലാത്തവരുമല്ല. സമൂഹത്തിലെ ഉന്നതന്മാർ പോലും ജ്യോതിഷക്കാരെയും മന്ത്രവാദികളെയും സമീപ്പിച്ച് ഏലസ്സിലും മാന്ത്രികതക്കിടുകളിലും ആശ്വാസം കണ്ടെത്തുന്നത് എത്രയോ ദൗർഭാഗ്യകരമാണ്. ഒരിക്കൽ ദേവാലയത്തിൽനിന്ന് ഇറങ്ങുമ്പോൾ ഒരു നോട്ടീസ് കൈയിൽ കിട്ടി. തലക്കെട്ട് ഇങ്ങനെയായിരുന്നു. "വേളാങ്കണ്ണി മാതാവ് വഴിയായുള്ള അത്ഭുതം. ഈ നോട്ടീസിന്റെ ആയിരം കോപ്പികൾ അച്ചടിച്ചു വിതരണം ചെയ്ത ഒരാൾക്ക് അഞ്ചു ലക്ഷം രൂപ ലോട്ടറി അടിച്ചു. ഇതിനെ നിഷേധിച്ച് നോട്ടീസ് കൈയിൽ കിട്ടിയ ഉടനെ കീറി കളഞ്ഞ ഒരാളുടെ മൂത്തമകൻ മരണപ്പെട്ടു." അതുകൊണ്ട് ഈ നോട്ടീസ് കൈയിൽ കിട്ടിയാലുടനെ ഇതിന്റെ ആയിരം കോപ്പിയെടുത്ത് വിതരണം ചെയ്യണം. അതിന്റെ പിന്നാലെ ഓടാനും കുറെപ്പേരെങ്കിലും കാണും.

 

                   ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഈ അന്ധവിശ്വാസങ്ങളുടെ പുറകെ പായുന്നത് തീർത്തും ദൗർഭാഗ്യകരംതന്നെ. സമ്പൂർണസാക്ഷരത നേടിയ കേരളം ഇതുപോലുള്ള ചില സംഭവങ്ങളുടെപ്പേരിൽ ലോകത്തിന്റെ മുന്നിൽ തലകുനിച്ച് നിൽക്കേണ്ട ഗതികേട് ഇനിയൊരിക്കലും ഉണ്ടാകരുത്. നിരക്ഷരതയോ, സാമ്പത്തികപരാധീനതയോ, അതിനു കാരണം എന്ത്തന്നെയായാലും അത് പരിഹരിച്ചേ ഒക്കൂ… ഒരു നിയമനിർമ്മാണമാണ് അതിനു പരിഹാരമെങ്കിൽ അങ്ങനെ… അന്ധവിശ്വാസങ്ങളുടെ പുറകെ പായുന്നവരെയും അതിന് പ്രചാരണം നൽകുന്ന പത്രക്കാരെയും മീഡിയക്കാരെയും നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇനി മേലിൽ ഒരു “ഇലന്തൂർ” കൂടി ഇവിടെ സംഭവിക്കാതിരിക്കട്ടെ. “ഗ്രീഷ്മമാർ” ഇനിയും ഇവിടെ ഉണ്ടാകാതിരിക്കട്ടെ. നല്ല വിശ്വാസങ്ങൾ മാത്രം വെച്ച് പുലർത്തുന്ന ഒരു ജനത ഇവിടെ പുനർജ്ജനിക്കട്ടെ. അങ്ങനെ ഒരു നവകേരള സൃഷ്ടിക്കായി നമുക്ക് കൈകോർക്കാം…….!

Srishti-2022   >>  Article - Malayalam   >>  അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

Ranjith R 

Practicesuite Kochi

അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

 

അന്ധവിശ്വാസം ദൈവവിശ്വാസം എങ്ങനെയാണ് രണ്ടും രണ്ടായി നിർവചിക്കുക. മുൻവിധികളില്ലാതെ യുക്തിപൂർവമായി ആലോചിച്ചാൽ രണ്ടും ഒന്നു തന്നെയാണ്. ഈ അഭിപ്രായം തികച്ചും ആപേക്ഷികമാണ്. പക്ഷെ പുറമെ സമ്മതിക്കാൻ മടിയുള്ള സത്യം തന്നെയാണിത്. അതുകൊണ്ട് തന്നെ സമൂഹം എപ്പോഴും ഇതിനെ രണ്ട് തട്ടിലയാണ് നിർത്താൻ താല്പര്യപ്പെടുന്നത്. സാക്ഷരത എന്ന വാക്കിന്റെ പൂർണാർത്ഥം ഉൾക്കൊണ്ട്‌ പറഞ്ഞാൽ കേരളത്തിൽ അന്ധവിശ്വാസം ഒട്ടും തന്നെയില്ല എന്നു പറയേണ്ടിവരും. പക്ഷെ അന്ധവിശ്വാസത്തിൽ കേരളം മുൻപന്തിയിൽ തന്നെയാണ് എന്നുള്ളതാണ് വസ്തുത. എങ്ങനെയാണ് അത് സംഭവിക്കുന്നത്?. എഴുതാനും വായിക്കാനും സംസാരിക്കാനുമുള്ള കഴിവിലൂടെ നമ്മളോരോരുത്തർക്കും ധാരാളം അറിവ് കിട്ടുന്നുണ്ട്. അതുപോലെ തന്നെ നമ്മുടെ ജീവിത അനുഭവങ്ങളിൽ നിന്നും ഓരോ വ്യത്യസ്ത അറിവ് നമ്മൾ നേടുന്നുണ്ട്. പക്ഷെ ഈ അറിവ് എങ്ങനെ നമ്മൾ ഉൾകൊള്ളുന്നു അല്ലെങ്കിൽ അത് എങ്ങനെ പ്രവർത്തികമാക്കുന്നു എന്നതിലാണ് ഒരു വ്യക്തിയുടെ വളർച്ച. 

ഓരോ വ്യക്തിയും എങ്ങനെയാണ് ഒരു അറിവ് ഉൾകൊള്ളുന്നത് എന്നുള്ളത് വ്യത്യസ്തമാണ്. ഒരുപാട് പുസ്തകങ്ങൾ വായിച്ചതുകൊണ്ടോ ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടായതുകൊണ്ടോ വ്യത്യസ്ത ജീവിത അനുഭവങ്ങളിലൂടെ കടന്ന് വന്നവരായതുകൊണ്ടോ ഒരാൾ മികച്ച വ്യക്തി ആവുന്നില്ല. അയാൾ അന്ധവിശ്വാസങ്ങൾക്ക് അതീതവുമാവുന്നില്ല. തന്റെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നുണ്ടാവുന്ന അറിവുകളിൽ നിന്നുതന്നെ മികച്ച വ്യക്തികൾ ഉണ്ടാവുന്നുമുണ്ട്. അന്ധവിശ്വാസങ്ങൾ അവരുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകുന്നുമുണ്ട്. തനിക് കിട്ടുന്ന അറിവുകളിൽ എന്ത് ഉൾക്കൊള്ളണം എന്ത് തിരസ്കരിക്കണം എന്ന് തീരുമാനിക്കുന്നത് അവനവൻ തന്നെയാണ്. സാക്ഷരതയെ ഒരിക്കലും അന്ധവിശ്വാസത്തിന്റെ അളവുകോലായി കണക്കാക്കാൻ പറ്റാത്തത് അതുകൊണ്ടാണ്.  അജ്ഞതയിൽ നിന്നുണ്ടായിരുന്ന അന്ധവിശ്വാസങ്ങളിയിരുന്നു പണ്ട്. പിന്നെ അതിനെ മതങ്ങളോട് ചേർത്ത് വെച്ച് പ്രാർത്ഥനയും ആചാരങ്ങളുമാക്കി മാറ്റി. അതുകൊണ്ടുതന്നെ ഇന്നത് അത്ര എളുപ്പം തച്ചുടക്കാൻ പറ്റാത്ത നമ്മളടങ്ങുന്ന സമൂഹത്തിന്റെ ഭാഗമാണ്. എല്ലാ ശാസ്ത്രീയമായ അറിവുകൾ ഉണ്ടായിട്ടും ഇന്നും നമ്മൾ പലത്തിനെയും ചോദ്യം ചെയ്യാതിരിക്കുന്നത് ഇതുകൊണ്ടാണ്.

 ഒരു വശത്ത് നമ്മൾ സയൻസിലൂടെ പുതിയ അറിവുകൾ നേടുകയും മറ്റൊരു വശത്ത് അന്ധവിശ്വാസം കാലാനുസൃതമായ മാറ്റങ്ങളോടുകൂടി വളരുകയും ചെയ്യുന്നു. ഇന്ന് അജ്ഞതയല്ല അന്ധവിശ്വാസങ്ങൾക്ക് കാരണം. അന്ധവിശ്വാസത്തെ മറികടക്കാനുള്ള അറിവുകൾ കേരളത്തിലെ ഭൂരിഭാഗം വ്യക്തികളും ഉണ്ട്. പക്ഷെ അത് നമ്മൾ ഉൾക്കൊണ്ട്‌ പ്രവർത്തിക്കാറില്ല എന്ന് മാത്രം. ഇതിനുള്ള ഉദാഹരണമാണ് ഈ അടുത്ത് നടന്ന അതിക്രൂരമായ അന്ധവിശ്വാസങ്ങളിലൊന്നായ നരബലി. അതിലേർപ്പെട്ടവർ സമൂഹത്തിലെ സാധാരണ വ്യക്തികൾ തന്നെയാണ്. സമൂഹത്തിലെ മറ്റ് വിഷയങ്ങളിൽ സാധാരണമായി തന്നെ ഇടപെടാറുള്ള വ്യക്തികൾ തന്നെയാണ് അവർ. അജ്ഞതയല്ല അവരെ അസാധാരണരാക്കിയത്, മറിച്ച് സ്വാർത്ഥ താല്പര്യങ്ങൾ എളുപ്പത്തിൽ നേടാൻ വേണ്ടി ഏത് ക്രൂരതയും ചെയ്യാനുള്ള മനുഷ്യന്റെ മനസാണ്.

Srishti-2022   >>  Article - Malayalam   >>  അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

Ashly Alosious

Wipro

അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

വിശ്വാസം അന്ധമാകുമ്പോൾ

പ്രബുദ്ധ കേരളം എന്നതിൽ നാം മലയാളികൾ ഒരുപാട് അഭിമാനിക്കുന്നു. പോയ കാലങ്ങളെ അപേക്ഷിച്ച് നാം ഇന്ന് പല രംഗങ്ങളിലും മറ്റുള്ളവർക്ക് ഒപ്പമോ അതോ മുൻപിലോ എത്തിയിരിക്കുന്നു. സാമൂഹിക നിലവാരത്തിലുണ്ടായ കേരളത്തിന്റെ മാറ്റം മറ്റുള്ളവർക്ക് അനുകരണീയമാണ്. വിദ്യാഭ്യാസ രംഗത്തുണ്ടായ കേരളത്തിൻറെ ഉയർച്ച തന്നെയാണ് ഇവയ്‌ക്കെല്ലാം മൂലകാരണം. ഈ ഖ്യാതികൾക്കെല്ലാം കോട്ടം തട്ടുന്ന ചിലതാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. പ്രബുദ്ധതയിലും സാക്ഷരതയിലും അഹങ്കരിക്കാതെ ഒരു സ്വയം വിലയിരുത്തലിനു സമയമായി എന്നതാണ് സൂചനകൾ കാണിക്കുന്നത്. ശാസ്ത്രവും സാങ്കേതിക വിദ്യയും ഇത്രയധികം പുരോഗതി പ്രാപിച്ച കാലത്തു മനുഷ്യക്കുരുതി പോലുള്ള അനാചാരങ്ങൾ നടത്താൻ തക്കവണ്ണം അന്ധവിശ്വാസം അത്രയധികം വേരൂന്നിയിരിക്കുന്നു എന്നത് സാക്ഷരകേരളത്തെ ഞെട്ടിപ്പിക്കുന്നതാണ്. ആഭിചാരം, ദുർമന്ത്രവാദം, കൂടോത്രം മുതലായവ ഇന്നും നമ്മുടെയിടയിൽ നിലനിൽക്കുന്നു എന്നത് ആശങ്കാജനകമാണ്. മനുഷ്യൻറെ വിവേചന ശക്തിയും ബുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നു. മാനുഷികമൂല്യങ്ങൾ കാറ്റിൽ പറത്തിയുള്ള ഇത്തരം അനാചാരങ്ങൾ നമ്മെ ദിനപ്രതി നടുക്കുന്നു.

 

തീണ്ടലും തൊടീലും നിലനിന്നിരുന്ന ഇന്നലെകളിൽ നിന്ന് കേരളം വളരെയധികം ഇന്ന് മുന്നോട്ടുപോയിരിക്കുന്നു. ആ മാറ്റം തീർച്ചയായും നമ്മുക്ക് കൈവന്ന വിദ്യ കൊണ്ടുവന്നതാണ്. എന്നിരുന്നാലും എവിടെയൊക്കെയോ ആ ഇന്നലെയുടെ ഓർമ്മചിത്രങ്ങൾ മിന്നിമറയുന്നുണ്ടോയെന്നു ഒരു സംശയം. തീണ്ടലും തൊടീലും മാത്രമല്ല മനുഷ്യ വിശ്വാസത്തിനൊപ്പം ഒരു പക്ഷെ അതിനും മുകളിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളും ആ ഓർമകളിൽ ഉൾപ്പെടുന്നു. കുട്ടിക്കാലത്ത് സ്കൂളിൽ പോകുന്ന വഴി ഉപ്പന്റെ (ഒരു പക്ഷി) വാലിൽ നോക്കി തുപ്പിയാൽ അന്ന് അടി കിട്ടില്ല, രണ്ടു മൈനയെ കണ്ടാൽ തല്ലു കിട്ടില്ല, എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കുമ്പോ പല്ലി ചിലച്ചാൽ അത് സത്യം (കാലക്രെമേണ പല്ലി മാറി കാളിങ് ബെല്ലും ഫോൺ ബെല്ലും ഒക്കെ ആയി). ഇങ്ങനെ എത്രയെത്ര വിശ്വാസങ്ങൾ നമ്മുക്ക് ചുറ്റും ഉണ്ടാരുന്നു. അതൊക്കെ കാലത്തിന്റെയും മനുഷ്യന്റെയും നിഷ്കളങ്കതയായിരുന്നുവെന്നു വേണമെങ്കിൽ പറയാം. പക്ഷെ ആ ഇന്നലകളിൽ നിന്നും മാറി ഇന്നിലേക്കാകുമ്പോൾ അവ പലതിന്റെയും ഒരു തുടക്കമായിരുന്നുവോ എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇവ മനുഷ്യൻറെ യുക്തിക്കും നീതിക്കും നിരക്കാത്ത മറ്റു പാലത്തിലേക്കുമുള്ള അക്ഷരം കുറിക്കൽ മാത്രമായിരുന്നുവെന്ന് കാലം തെളിയിക്കുന്നു. യുക്തിസഹമല്ലാത്ത വിശ്വാസങ്ങളും അവ ഉണ്ടാക്കുന്ന അനാചാരങ്ങളും സാക്ഷര കേരളത്തിൽ നാൾക്കുനാൾ ഏറിവരുന്നു. മനുഷ്യൻറെ സാമാന്യ ബുദ്ധിയെ കവച്ചുവെക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളും ഉയർന്നു വരുന്നു. വിവിധ ജാതിമതങ്ങൾക്കനുസരിച്ചു അവയുടെ രൂപത്തിലും ഭാവത്തിലും വ്യത്യാസങ്ങൾ ഉണ്ടെന്നു മാത്രം.

 

അന്ധവിശ്വാസങ്ങൾ ഒരുതരത്തിൽ മനുഷ്യന്റെ വിശ്വാസരാഹിത്യത്തിൽ നിന്നോ അതോ ഭയത്തിൽ നിന്നോ രൂപം കൊള്ളുന്നു. അടിസ്ഥാനപരമായി അന്ധവിശ്വാസങ്ങൾ തഴച്ചു വളരുന്നത് മനുഷ്യന്റെ ഭയത്തിലും എളുപ്പത്തിൽ കാര്യങ്ങൾ നടക്കണം എന്ന മടിയിലും അത്യാഗ്രഹത്തിലുമാണ്. ശാസ്ത്രീയപരമായി യാതൊരു അടിസ്ഥാനവും ഇല്ലാത്ത പലവിശ്വാസങ്ങളും ഇത്തരത്തിൽ മനുഷ്യന്റെ ഭയത്തിലും അത്യാഗ്രഹത്തിലും വേരൂന്നിയിരിക്കുന്നു.

 

നമ്മുടെയിടയിൽ നിലനിൽക്കുന്ന എന്നാൽ അത്ര ഗൗരവം എന്ന് നമ്മുക്ക് തോന്നാത്ത ചില ഉദാഹരണങ്ങൾ നോക്കാം. ഇരിക്കുമ്പോൾ കാലുകൾ ആട്ടാൻ പാടില്ല , ആട്ടിയാൽ ദോഷം. രാത്രി നഖം വെട്ടിയാൽ ദോഷം, പെൺകുട്ടികൾ കാലിനു മുകളിൽ കാല് കയറ്റിവെച്ചു ഇരുന്നാൽ ദോഷം, അത്താഴം കഴിഞ്ഞു കുളിച്ചാൽ ദോഷം, പൂച്ച കുറുകെ ചാടിയാൽ ദോഷം, സന്ധ്യക്ക്‌ കിടന്നുറങ്ങിയാൽ ദോഷം, 13 എന്ന സംഖ്യക്കു ദോഷം,  ഇങ്ങനെ ദോഷങ്ങളുടെ പട്ടിക നീളുകയാണ്. ഇവയിൽ ചിലതെങ്കിലും എന്തൊക്കെയോ ഉദ്ധേശശുദ്ധിയോടെ രൂപം കൊണ്ടവയാണെങ്കിലും തലമുറകൾ പിന്നിട്ടപ്പോളെക്കും ആ ഉദ്ദേശശുദ്ധി എന്തായിരുന്നുവെന്ന് പകർന്നു നല്കാൻ ആരുമില്ല, അതുകൊണ്ടുതന്നെ മേല്പറഞ്ഞവയെല്ലാം അന്ധവിശ്വാസങ്ങളുടെ പട്ടികയിലേക്ക് എത്തിക്കഴിഞ്ഞു.

 

വിവാഹം കഴിഞ്ഞ പെൺകുട്ടികൾ നേരിടേണ്ടി വരുന്ന മറ്റൊരു പഴിയാണ് "തലയിണമന്ത്രം". അങ്ങനെ ഒരു മന്ത്രമുണ്ടോ?. മിക്ക വീട്ടിലും കാണും ഈ മന്ത്രത്തിൻറെ കളി. എവിടെയും രേഖപ്പെടുത്തിയിട്ടില്ലാത്ത വിവാഹം കഴിഞ്ഞയുടൻ പെൺകുട്ടിക്ക് മാത്രം സ്വായത്തമാകുന്ന ഒരു മന്ത്രം. കാലങ്ങൾ പിന്നിട്ടിട്ടും ഈ മന്ത്രത്തിൻറെ കാര്യത്തിൽ മാത്രം നമ്മുടെ സമൂഹം അത്ര പുരോഗതി വരിച്ചിട്ടില്ലന്നു വേണമെങ്കിൽ പറയാം. അവൾ എന്റെ മകനെ വശീകരിച്ചു, തലയിണമന്ത്രത്താൽ വീഴ്ത്തി, അവളുടെ തലയിണമന്ത്രത്താൽ അവനാകെ മാറിപ്പോയി തുടങ്ങിയ വർത്തമാനങ്ങൾ ധാരാളം കേട്ടതാണ് കേരളം. ഇന്ന് ഇതിനു കുറച്ചൊരു അയവു വന്നിട്ടുണ്ടെന്ന് തോന്നുന്നു. വിവാഹശേഷം പുരുഷൻ പങ്കാളിയുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാൽ അതെങ്ങനെ തലയിണമന്ത്രത്തിന്റെ ശക്തിയാകും? അവർക്കു അവരുടേതായ തീരുമാനങ്ങളും തീർപ്പുകളും ഉണ്ടാകുന്നതു സാധാരണമല്ലേ? ഇതുവരെ താൻ വളർത്തിയ മകൻ തന്നേക്കാളേറെ ഇന്നലെ വന്ന ഭാര്യക്ക് വിലകൊടുക്കുമോ എന്ന കേവല ഭയത്തിന്റെ അല്ലെങ്കിൽ ആശങ്കയുടെ ഫലം മാത്രമാണ് ഈ തലയിണമന്ത്രം. ഈ ഭയത്തെയും വിട്ടു കാശാക്കുന്ന ആൾ ദൈവങ്ങൾക്കും പൂജാരികൾക്കും ഇന്നാട്ടിൽ പഞ്ഞമില്ല എന്നത് ഒരു സത്യം മാത്രം. തലയിണമന്ത്രം പോലെ പേരുകേട്ട കുറച്ചു വിശ്വാസങ്ങളാണ് "കണ്ണ് വെക്കുക", "കണ്ണ് കിട്ടുക" ഒക്കെ. കണ്ണുകിട്ടാതിരിക്കാൻ ഇപ്പോളും പല വീടിന്റെയും സ്ഥാപനങ്ങളുടെയും മുന്നിൽ തൂങ്ങിയാടുന്നുണ്ടാവും പച്ചമുളകും നാരങ്ങയും രാക്ഷസരൂപങ്ങളും.

 

ഇത്തരത്തിൽ മനുഷ്യനു നിരുപദ്രവകരമായ പല വിശ്വാസങ്ങളും പിന്നീട് മനുഷ്യൻ ഒരുപാടു മുന്നോട്ടുപോയെന്നതിനു തെളിവാണ് കഴിഞ്ഞ ദിവസങ്ങളിലെ പത്രവാർത്തകൾ. വിദ്യകൊണ്ടും സമ്പത്തുകൊണ്ടും സമൂഹമുയർന്നപ്പോൾ അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും തോതുകൂടി ഉയർന്നു. ഐശ്വര്യത്തിനും സമ്പത്തിനും വേണ്ടി പരസ്പരം കൊല്ലാൻ പോലും മടിയില്ലാത്ത ഒരു സമൂഹം. ക്രൂരവും നിഷ്ടൂരവുമായ ഒരു നരബലിക്കാണ് കേരളം ഈയടുത്തു സാക്ഷ്യം വഹിച്ചത്. എന്താ ഇതിനു കാരണം? വിദ്യാഭയസമില്ലാഞ്ഞിട്ടാണോ? അതോ നിലനിൽക്കുന്ന നിയമത്തെയോ നിയമ വ്യവസ്ഥയെയോ ഭയമില്ലാഞ്ഞിട്ടാണോ? അറിയില്ല.

 

വിവിധ മതങ്ങളുള്ള ഒരു മത സൗഹാർദ നാടാണ് നമ്മുടേത്. ഒരു മതവും മനുഷ്യനെ അന്ധവിശ്വാസത്തിലേക്കു നയിക്കുന്നില്ല. ദൈവിക സങ്കൽപ്പങ്ങളും മറ്റു വിശ്വാസങ്ങളും ഓരോ മതത്തിനും വിഭിന്നമാണ്‌. എന്നാൽ ഒരു മതവും ആഭിചാരം ചെയ്യാൻ പറയുന്നില്ല. എല്ലാക്കാലത്തും എല്ലാ നാട്ടിലും മനുഷ്യൻ ഒരു കാര്യത്തിൽ അല്ലെങ്കിൽ മറ്റൊന്നിൽ അന്ധവിശ്വാസികൾ ആയിരുന്നിട്ടുണ്ട്. ആദിമയുഗം തൊട്ട് ആധുനികകാലം വരെയുള്ള ചരിത്രം പരിശോധിച്ചാൽ ഇത്തരത്തിലുള്ള നിരവധി അന്ധവിശ്വാസങ്ങളെ കണ്ടെത്താം. കാലക്രമേണ ചിലതൊക്കെ ഇല്ലാതായി മറ്റു ചിലതോ കൂടുതൽ ശക്തിയാർജിച്ചു എന്ന് മാത്രം. മനുഷ്യമനസ്സിനെ പോലും മരവിപ്പിക്കുന്ന തരത്തിലുള്ള അന്ധവിശ്വാസങ്ങളുടെ പരിണിതഫലത്തിനും ഉദാഹരണങ്ങൾ ധാരാളമാണ്. യുപിയിൽ ഒരു കുടുംബത്തിലെ 14 പേർ ജീവനൊടുക്കിയത് അമാനുഷികശക്തി ആർജിക്കാൻ വേണ്ടിയായിരുന്നു, കുടുംബത്തിന്റെ ഐശ്വര്യത്തിനും ഉന്നമനത്തിനും വേണ്ടിയുള്ള കൊടും വ്രതങ്ങളും അവയെത്തുടർന്നുള്ള  ജീവഹാനിയും, ആദ്യഭർത്താവ് മരണപ്പെടുമെന്നുള്ള പ്രവചനം പൂർത്തിയാക്കാൻ വേണ്ടി കാമുകനെ വിഷം കൊടുത്തു കൊന്നത്, ശിഷ്യന്റെ കൂടോത്രങ്ങളൊന്നും ഫലിക്കാത്തതിന് കാരണം ഗുരുവാണെന്നു പറഞ്ഞു ഗുരുവിനെയും കുടുംബത്തെയും നിഷ്ടൂരമായി കൊലപ്പെടുത്തിയത്, ഇതൊക്കെ വളരെയേറെ കാര്യങ്ങളിൽ ചിലതു മാത്രം. ഇപ്പോളും പുറംലോകമറിയാത്ത സംഭവങ്ങളും ധാരാളം.

 

നൂറു ശതമാനം സാക്ഷരതാ കൈവരിച്ചുവെന്നു പറയുമ്പോളും വിദ്യാസമ്പന്നരെന്നു അഹങ്കരിക്കുമ്പോളും നാം പലപ്പോഴും നമ്മുടെ സാമാന്യബുദ്ധിക്കനുസരിച്ചല്ല നിലപാടുകളെടുക്കുന്നത്, പ്രവർത്തിക്കുന്നത്. സാക്ഷര സമ്പന്നരായ നമ്മൾ തന്നെയാണ് രോഗം വന്നാൽ അത് ബാധയുടെ ഉപദ്രവമാണ് അത് ഒഴിപ്പിച്ചത് മതിയെന്ന ആൾദൈവങ്ങളുടെ വാക്ക് കേട്ട് വിശ്വസിക്കുന്നത്, പണിയെടുക്കാതെ ധനാഗമന യന്ത്രം വീട്ടിൽ വാങ്ങി വെച്ചാൽ മതി പണം ഒഴുകും എന്ന ടെലിമാർക്കറ്റിങ് പരസ്യങ്ങളിൽ കബളിപ്പിക്കപ്പെടുന്നത്, ജാതകത്തിന്റെയും പൊരുത്തത്തിന്റെയും പേരിൽ സമാധാനം നഷ്ടപ്പെടുത്തുന്നത്. ഏറ്റവും ഒടുവിൽ പണത്തിനും അഭിവൃദ്ധിക്കും വേണ്ടി അപരനെ ബലി കൊടുക്കുന്നതും. ഇതിനേക്കാളൊക്കെ ചിന്തിക്കേണ്ടത്  പഠിപ്പും വിവരവും ഉണ്ടെന്നു പറയുന്ന ഈ മനുഷ്യരെ ഇത്തരം പ്രലോഭനങ്ങളിൽ പെടുത്തുന്നതോ പള്ളിക്കൂടത്തിന്റെ വരാന്ത പോലും കണ്ടിട്ടില്ലാത്തവന്മാരാണ് എന്നതാണ്. ഈയവസരത്തിൽ നാം ചിന്തിക്കേണ്ടത് സമ്പൂർണ്ണ സാക്ഷരതാ കൈവശപ്പെടുത്തിയെന്നു പറയുന്ന നാം എന്താണ് യാഥാർഥത്തിൽ പഠിച്ചത്? നല്ലതും ചീത്തയും നന്മയും തിന്മയും വിവേചിച്ചറിയാനുള്ള മനുഷ്യന്റെ കേവല ബുദ്ധി ഏതു ശാസ്ത്രമാണ് കവർന്നെടുത്ത്?

 

തീണ്ടലിന്റെയും തൊടീലിന്റെയും കാലത്തുനിന്നു വളരെയേറെ പരിശ്രമിച്ചിട്ടാണ് നാം ഇന്ന് ഈ കാലഘട്ടത്തിൽ എത്തി നിൽക്കുന്നത്. നാം കൈവരിച്ച വിദ്യാഭാസത്തിന്റെയും അറിവിന്റെയും ആകെത്തുകയാണ് നമ്മുടെ ഇന്നത്തെ ഉയർച്ചയും വളർച്ചയും. അവിടെനിന്നും പ്രാചീനമായ നരബലിയിലേക്കും കടുത്ത അന്ധവിശ്വാസത്തിലേക്കും തിരികെ കേരളം എത്താതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. വിശ്വാസം നല്ലതാണു വേണം താനും, പക്ഷെ അതൊരിക്കലും അന്ധമാകരുത്. മനുഷ്യന്റെ യുക്തിയെയും ബുദ്ധിയെയും കളിയാക്കുന്നതാവരുത്. മറ്റൊരാളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്നതാവരുത്. "വിശ്വാസം അതല്ലേ എല്ലാം എന്നല്ല വിശ്വാസവും വേണം ആവശ്യത്തിന്" എന്ന് ചിന്തിക്കാൻ നമുക്കാവണം.

 

Srishti-2022   >>  Article - Malayalam   >>  അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

Dileep Perumpidi

TCS

അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

 

ഇന്ത്യയിൽ വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സംസഥാനങ്ങളിൽ ഒന്നാണ് കേരളം . പലപ്പോഴും കേരളത്തിലെ സാമൂഹിക സൂചികകൾ വികസിത രാജ്യങ്ങളോടാണ് തുലനം ചെയ്ത് കാണപ്പെടാറുള്ളത് . എന്നിട്ടും അടുത്തകാലങ്ങളായി ഇവിടെ ഉയർന്നുകേൾക്കുന്നത് അന്ധവിശ്വാസ സംബന്ധമായ ഒട്ടേറെ ഞെട്ടിക്കുന്ന സംഭവങ്ങൾ ആണ് . നരബലിയും , മൃഗബലിയും , ദുർമന്ത്രവാദവും , യുവതിയെ പട്ടിണിക്കിട്ടുകൊന്നതും , ഒരു കുടുംബത്തിലെ നാലുപേരെ കൊന്നു കുഴിച്ചിട്ടതും എല്ലാം അടുത്തകാലത്തായി കേരളസമൂഹത്തെ ഞെട്ടിച്ച ചില ദൃഷ്ടാന്തങ്ങൾ മാത്രമാണ് . ഇതിനു പുറമെ ദിനംപ്രതി മാധ്യമങ്ങളിലൂടെ അന്ധവിസ്വത്തിന്റെ പേരിൽ നടക്കുന്ന ചെറുതും വലുതുമായ ഒട്ടനവധി സാമ്പത്തിക തട്ടിപ്പുകൾ പുറത്തുവന്നുകൊണ്ടേയിരിക്കുന്നു . ഇതൊക്കെ പുറത്ത് അറിഞ്ഞവയാണെങ്കിൽ, ഇനിയും പുറത്തുവരാത്തതായി എത്രമാത്രം ഉണ്ടാകും എന്ന ചിന്ത ഒരേസമയം കേരള സമൂഹത്തെ നാണിപ്പിക്കുകയും പേടിപ്പിക്കുകയും ചെയുന്നു .

 

അന്ധവിശ്വാസങ്ങളുടെ കാര്യ കാരണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനും മുൻപ് എന്താണ് അന്ധവിശ്വാസം എന്ന് നിർവചിക്കേണ്ടതുണ്ട് . നാം ഏതെങ്കിലും മാര്ഗങ്ങളിലൂടെ കാണുകയോ കേൾക്കുകയോ ചെയുന്ന ഒരു കാര്യത്തെ സാമാന്യ ബുദ്ധിക്ക് നിരാകാത്തതാണെങ്കിലും അത് പറയുന്ന ആളുടെയോ വസ്തുവിന്റെയോ സംഘടനയുടെയോ വിശ്വാസ്യതകൊണ്ട് നാം വിശ്വസിക്കുകയും അതിനനുസരിച്ച് ജീവതത്തിൽ പ്രവർത്തിക്കുകയും ചെയുന്നു . ഇത് തീർച്ചയായും ആപേക്ഷികമാണ് . എന്റെ വിശ്വാസം മറ്റൊരുവന് അന്ധവിശ്വാസം ആയിരിക്കാം . അതിന്റെ പരിണിത ഫലങ്ങളും പലതാകാം . കൊടും ക്രൂരകൃത്യം മുതൽ ആർക്കും ബുദ്ധിമുട്ടില്ലാത്ത സ്വകാര്യ ആചാരങ്ങൾ വരെ ആയിരിക്കാം.

 

എന്തൊക്കെ കാരണങ്ങളാൽ അന്ധവിശ്വാസങ്ങൾ ഉണ്ടായി എന്ന് നമുക്കൊന്ന് പരിശോധിക്കാം . മതങ്ങൾ തന്നെയാണ് അതിൽ ഒരു മുഖ്യ കാരണം . ആദിമ മനുഷ്യൻ പരിണാമത്തിലൂടെ കടന്ന് ഗോത്രങ്ങളും പിന്നീട് അവ പലതും ചേർന്ന് മതങ്ങളും ഉണ്ടായി . കൂട്ടങ്ങൾ അല്ലെങ്കിൽ സമൂഹം ആയി നിലനിൽക്കാൻ അന്ന് മതം അത്യാവശ്യമായിരുന്നു. ഇന്നത്തേത് പോലെ നിയമങ്ങളും ഭരണ സംവിധാനങ്ങളും ഇല്ലാത്ത കാലത്ത് ഭയത്തിലൂടെ സന്മാർഗ ബോധം നിലനിർത്താനും അക്രമങ്ങൾ കുറക്കാനും അതിനു സാധിച്ചിരുന്നു . ഒരു വ്യക്തി എന്നുള്ള നിലക്ക് അവന് ശുഭപ്രതീക്ഷയോടെ മുന്നോട്ട് പോകാനും മതങ്ങൾ സഹായിച്ചു . എന്നാൽ പിന്നീട് അത് പലരും ദുരുപയോഗം ചെയ്യാൻ തുടങ്ങി . പല മതങ്ങളിലെയും കഥകളും സന്ദർഭങ്ങളും അവരവരുടെ ആവശ്യങ്ങൾക്കനുസരിച്ച് വ്യാഖ്യാനിക്കപ്പെടുകയും അത് മനുഷ്യരാശിയിൽ ചോദ്യം ചെയ്യപ്പെടാത്ത അന്ധവിശ്വാസങ്ങളായി വളരുകയും ചെയ്തു.

 

 

മതപരവും ആചാരപരവും മാത്രമായി ഒതുങ്ങുന്നതല്ല അന്ധവിശ്വാസം എന്നതാണ് നാം തിരിച്ചറിയേണ്ടത്. വിശാലമായി ചിന്തിച്ചാൽ താൻ ഉൾപ്പെടുന്ന ഒരു പ്രസ്ഥാനത്തിനോ കൂട്ടത്തിനോ വേണ്ടി അടിയുറച്ച് വിശ്വസിക്കുകയും ശരിതെറ്റുകളെ തിരിച്ചറിയാൻ പറ്റാത്തവണ്ണം അവ നമ്മുടെ കാഴ്ചയെ മറക്കുകയും ചെയുന്നത് എന്തും അന്ധവിശ്വാസം ആയി കാണാവുന്നതാണ്. താൻ പറയുന്ന രാഷ്ട്രീയം മാത്രമാണ് ശരി എന്ന് ശഠിക്കുകയും അതിനെതിരെ നിൽക്കുന്നവരെ വകവരുത്തുകയും ചെയ്യുന്നതും അന്ധവിശ്വാസം തന്നെയാണ്. തീവ്രമായ ദേശിയവാദമോ , പ്രാദേശികവാദമോ, അന്ധമായ വീരാരാധനയും അന്ധവിശ്വാസത്തിന്റെ വേറിട്ട രൂപങ്ങൾ തന്നെയാണ് .

 

ഭീതിയും പ്രലോഭനവും ആണ് അന്ധവിശ്വാസങ്ങളെ ചതിയിലേക്കും ദുരാചാരങ്ങളിലേക്കും നയിക്കുന്നത് . തനിക്കോ തന്റെ കുടുംബത്തിനോ വരാനിരിക്കുന്ന ദുരന്തങ്ങളെ കുറിച്ചോ സാമ്പത്തികമായ നഷ്ടങ്ങളെ കുറിച്ചോ പറഞ്ഞ് ഭയപ്പെടുത്തുകയും അതിൽ നിന്നും രക്ഷനേടാൻ ചെയേണ്ട കാര്യങ്ങൾ പറയുകയും ചെയുന്നു . ചെറുതായെങ്കിലും വിശ്വാസം ഉള്ള ആളുകൾ ഒരു അപകടസാധ്യതയെ ഒഴിവാക്കാൻ പറഞ്ഞപടി ശിരസ്സാ വഹിക്കുന്നു. അത്യാഗ്രഹവും കുറുക്കുവഴിയിലൂടെ വിജയം നേടാൻ ഉള്ള മലയാളിയുടെ മനസ്സും ഇതിന് മറ്റൊരു കാരണമാണ്.

 

അന്ധവിശ്വാസങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പലതാണ്. നരബലിയും മൃഗബലിയും തുടങ്ങിയ മാരക ക്രൂരകൃത്യങ്ങൾ മുതൽ ഒരാളുടെ ദൈനംദിന കാര്യപ്രാപ്തിയെ ബാധിക്കുന്ന ആചാരങ്ങൾ വരെയാകാം അത് . ആദ്യം പറഞ്ഞവ ഒരു സാമൂഹിക വിപത്താണ് എങ്കിൽ അവസാനം പറഞ്ഞത് തികച്ചും വ്യക്തികതമാണ് . നരബലിയുടെ കാര്യം തന്നെ എടുക്കുക അതിന് പ്രകടവും ഗുപ്‌തവും ആയ പലതരം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കഴിയും . പ്രകടമായ പ്രശ്നം ചിലരുടെ മരണത്തിലേക്കും ജയിൽ വാസത്തിലേക്കും നയിച്ചതാണെങ്കിൽ ഗുപ്തമായ പ്രശ്നങ്ങൾ അളക്കാനാകാത്തതും ദൂരവ്യാപകവുമാണ്. കുറ്റകൃത്യം നടന്ന സ്ഥലത്തിനടുത്തുള്ള ചെറിയ കുഞ്ഞുങ്ങളുടെ കാര്യം തന്നെ എടുക്കുക. അവരുടെ വീടുകളിൽ സംഭവത്തെ കുറിച്ച് നിരന്തരം സംസാരിക്കുന്നത് അവർ കേൾക്കുന്നു. കൊലപാതകം നടന്ന വീടോ സ്ഥലമോ നിത്യവും കാണേണ്ടിവരുന്നു . പൈശാചികമായ കൃത്യങ്ങൾ അവരുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്നു . അവരുടെ മാനസികവും സ്വാഭാവികവും ആയ വ്യക്തിത്വ രൂപീകരണത്തെ തന്നെ ബാധിക്കുകയും ചെയ്യുന്നു . അന്ധവിശ്വാസങ്ങൾ ഒരു ദുർബല സമൂഹത്തെ സൃഷ്ടിക്കുകയും മയക്കുമരുന്നിനും ഗുണ്ടായിസത്തിനും അക്രമത്തിനും വേരോടാനുള്ള വിളനിലം സൃഷ്ടിക്കുകയും ചെയ്യുന്നു.

 

അന്ധവിശ്വാസങ്ങളെ എങ്ങിനെ നേരിടാം എന്നുള്ളതാണ് നാം പരമമായ ചിന്തിക്കേണ്ടത് . ഒരു വ്യക്തി എന്നുള്ള നിലയിൽ നമ്മിലേക്ക് തന്നെ നോക്കി തിരുത്തലുകൾ വരുത്തുക എന്നുള്ളതാണ് ആദ്യം ചെയേണ്ടത് . നമ്മളിൽ എല്ലാവരിലും അന്ധവിശ്വാസം ഉണ്ട് എന്ന കയ്‌പേറിയ സത്യം അംഗീകരിക്കുക . വായനയും ലോകപരിചയവും വ്യക്തിഗതമായ പോരാട്ടത്തിന് അത്യന്താപേക്ഷിതമാണ് . ചിലരുടെ അന്ധവിശ്വാസങ്ങൾക്ക് അവരോളം തന്നെ പ്രായമുണ്ട് . ചിലർ മതപരമായോ ആചാരപരമായോ അവരുടെ ആത്മവിശ്വാസത്തിനും സന്തോഷത്തിനും വേണ്ടിചെയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് കുഴപ്പങ്ങൾ ഒന്നും വരുത്തുന്നില്ലെങ്കിൽ അതിനെ ഒരിക്കലും നിയമപരമായി നേരിടാൻ നമുക്ക് കഴിയില്ല . അങ്ങനെയുള്ള നിയമനിര്മാണങ്ങൾ ഒരുപക്ഷെ അയാളുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കൈകടത്തൽ ആയി വ്യാഖ്യാനിക്കപ്പെട്ടേക്കാം . ഒരുപക്ഷെ അവരുടെ അസ്തിത്വം തന്നെ അന്ധവിശ്വാസങ്ങളിൽ ഊന്നിയായിരിക്കാം . നമ്മുടെ ചിന്തകൾ അടിച്ചേല്പിക്കുന്നതോ അപഹസിക്കുന്നതോ അവരുടെ ചിന്തകളിൽ മാറ്റം വരൻ സഹായിക്കില്ല. അതിനർത്ഥം നമ്മൾ അങ്ങനെയുള്ളവരെ അവരുടെ പാട്ടിന് വിടണം എന്നല്ല . അവർ അന്ധവിശ്വാസങ്ങളിൽ ഊന്നിയ കുറ്റകൃത്യങ്ങളുടെ ഇരകൾ ആകാനുള്ള സാധ്യത വളരെ കൂടുതലാണ് .അന്ധവിശ്വാസി എന്ന ചാപ്പ കുത്താതെ സംയമനത്തോടെ അവരെ ബോധവൽക്കരിക്കാൻ ശ്രമിക്കുകയും സമൂഹത്തിൽ ഉണ്ടാകുന്ന അന്ധവിശ്വാസ സംബന്ധമായ കുറ്റകൃത്യങ്ങളെ കാണിച്ചുകൊടുക്കുയുമാണ് വേണ്ടത് .

 

സാമൂഹികമായി ഈ വിഷയത്തിൽ എന്തെല്ലാം മാറ്റങ്ങൾ അനിവാര്യമാണ് എന്ന് നോക്കാം . നാം നേടിയ സാക്ഷരത ഇതിനു തടയിടാൻ ഉതകുന്നതല്ല എന്നുതന്നെയാണ് ദിനംപ്രതി കൂടിവരുന്ന സംഭവങ്ങൾ വ്യക്തമാക്കുന്നത് . അന്ധവിശ്വാസ തട്ടിപ്പുകളിൽ ഉൾപ്പെടുന്ന പലരും ഉന്നത വിദ്യാഭ്യാസം നേടിയവരാണ് എന്നതാണ് മറ്റൊരു സത്യം. ഇരകളാക്കപ്പെട്ടവരിൽ മന്ത്രിമാർ ,രാഷ്ട്രീയക്കാർ , ഡോക്ടർമാർ , സിവിൽ സർവീസ് ഉദ്യോഗസ്ഥർ തുടങ്ങി നാനാ തുറകളിൽപെട്ട വിദ്യാസമ്പന്നർ ഉൾപ്പെട്ടിട്ടുണ്ട് . ഇവയെല്ലാം വ്യക്തമാകുന്നത് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിലെ പാളിച്ചകൾ തന്നെയാണ് . പാഠഭാഗങ്ങളിൽ അന്ധവിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്നവ ഉൾപെടുത്താതിരിക്കുക എന്നതാണ് ആദ്യം ചെയേണ്ട കാര്യം. അന്ധവിശ്വാസങ്ങളെ നേരിടാൻ പര്യാപ്തമാം വിധം പാഠ്യപദ്ധതി പുനഃക്രമീകരിക്കുകയും വേണം . കുട്ടികളുടെ മാനസിക ആരോഗ്യം വളർത്തുന്നതിനും, അവരുടെ ആശങ്കകളും ആകുലതകളും തുറന്നുപറയുന്നതിനും ഉള്ള അന്തരീക്ഷം വിദ്യാലയങ്ങൾ ഒരുക്കേണ്ടതുണ്ട് .

 

മാധ്യമങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുറത്ത്കൊണ്ടുവരാൻ ജാഗരൂഗരായിരിക്കണം . ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾ പുറത്തുകൊണ്ടുവരുന്നതിൽ സ്തുത്യർഹമായ സേവനം ആണ് മാധ്യമങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് .എന്നാൽ പല മാധ്യമങ്ങളും ഇങ്ങനെ ഉള്ള സംഭവങ്ങൾ വരുമ്പോൾ മാത്രം അന്ധവിശ്വാസങ്ങൾക്കെതിരെ ആഞ്ഞടിക്കുകയും അതെ ദിവസം തന്നെ അന്ധവിശ്വാസങ്ങൾ പരത്തുന്ന വാർത്തകളും പരിപാടികളും സംപ്രേക്ഷണം ചെയ്യുന്നതും നാം കണ്ടതാണ് . ഇങ്ങനെയുള്ള ഇരട്ടത്താപ്പുകൾ മാധ്യമങ്ങളുടെ വിശ്വാസ്യതയെത്തന്നെ ബാധിക്കാനും, സമൂഹത്തെ പുറകോട്ട് വലിക്കാനുമേ ഉപകരിക്കുന്നു . പലപ്പോഴും മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും ഇങ്ങനെയുള സംഭവങ്ങൾ ഏറ്റെടുക്കുമ്പോൾ മാത്രമാണ് ഭരണസംവിധാങ്ങൾ ഉണർന്നു പ്രവർത്തിക്കുന്നത് . വാർത്തയുടെ ചൂട് കെട്ടടങ്ങുന്നതോടെ പ്രവർത്തികളും നിലക്കുന്നു. ഇങ്ങനെയുള്ള സംഭവങ്ങളെ സദാസമയം നിരീക്ഷിക്കുന്നതിനുള്ള ഒരു സംവിധാനം കൊണ്ടുവരേണ്ടതുണ്ട് . മാത്രമല്ല ഓരോന്നിനെയും ഒറ്റപ്പെട്ട സംഭവമായി കാണാതെ നൂലിഴകീറി പരിശോധിച്ച് , കുറ്റകൃത്യത്തിലേക്ക് നയിച്ച സാമൂഹിക സാഹചര്യങ്ങളെ തിരിച്ചറിയുകയും അവയെ ഒഴിവാക്കാൻ ഉള്ള ചുവടുകൾ എടുക്കുകയും വേണം . അന്ധവിശ്വാസങ്ങളെ നേരിടുന്നതിന് ക്രിയാത്മകമായ നിയമനിര്മാണങ്ങൾ കൊണ്ടുവരികയും അവയെ ഫലപ്രദമായി വിനിയോഗിക്കുകയും വേണം . 2014 ഇൽ തയാറാക്കിയ "അന്ധവിശ്വാസം തടയൽ ബിൽ " ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല . അന്ധവിശ്വാസങ്ങൾ മതങ്ങളോടും മതങ്ങൾ രാഷ്ട്രീയ പാർട്ടികളോടും ബന്ധപ്പെട്ടുകിടക്കുന്നു എന്നുള്ളതുകൊണ്ട് തന്നെ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കാതിരിക്കാനുള്ള ആർജവം രാഷ്ട്രീയ പാർട്ടികളും കാണിക്കേണ്ടതുണ്ട് . രാഷ്ട്രീയ സാമൂഹിക സംഘടനകൾ പൊതുജനങ്ങൾക്കായി സംവാദ ചർച്ചകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കേണ്ടതുണ്ട് . കലാ സാംസ്കാരിക വേദികൾക്കും അന്ധവിശ്വാസ നിർമ്മാർജ്ജനത്തിൽ വലിയൊരു പങ്ക് വഹിക്കാനുണ്ട് . അന്ധവിശ്വാസങ്ങളെ ഒരു വാർത്തയായി കാണിക്കാതെ വൈകാരികമായ തലത്തിൽ സമൂഹത്തിലേക്ക് എത്തിക്കാൻ സാഹിത്യവും ചലച്ചിത്രവും പോലുള്ള കലാരരൂപങ്ങൾക്ക് കഴിയും .

 

അന്ധവിശ്വാസം എന്നത് സംമൂഹിക തിന്മകളിലെ ഒരു കണ്ണി മാത്രമാണ് . എന്നാൽ അത് മയക്കുമരുന്ന് , മനിഷ്യക്കടത്ത് , അവയവ കച്ചവടം , കള്ളപ്പണം , തീവ്രവാദം തുടങ്ങി പലതിനെയും പരിപോഷിപ്പിക്കുന്നതുമാണ് . അതുകൊണ്ടുതന്നെ അന്ധവിശ്വസങ്ങളെ കീഴ്പെടുത്തൽ മറ്റു സാമൂഹ്യ തിന്മകൾക്കെതിരെ പോരാടാൻ ഊർജമേകുന്നതുമാണ് . കാലാകാലങ്ങളായി നിലനിന്നിരുന്ന പലതരത്തിലുള്ള അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തോല്പിച്ച് തന്നെയാണ് ഈ കാണുന്ന കേരളസമൂഹം സൃഷ്ടിക്കപ്പെട്ടത്. വൈക്കം സത്യാഗ്രഹവും ഗുരുവായൂർ സത്യാഗ്രഹവും പോലുള്ള നൂറുകണക്കിന് ദൃഷ്ടാന്തങ്ങൾ ചരിത്രത്തിൽ കാണാൻ സാധിക്കും . ബുദ്ധിയും വിവേകവും ശാസ്ത്രബോധവും ഉള്ള ഒരു തലമുറ വളർന്നുവരുന്നു എന്നത് പ്രത്യാശ നൽകുന്ന ഒരു വലിയ ഘടകമാണ് . സാങ്കേതിക വിദ്യയുടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും അവർക്ക് ലഭിക്കുന്ന അറിവുകൾ ശാസ്ത്രാവബോധം വളർത്താൻ ഉദകുന്നതാണ് . വിശദമായ പഠനത്തിലൂടെയും കുറിക്കുകൊള്ളുന്ന ചോദ്യങ്ങളിലൂടെയും നെല്ലും പതിരും തിരിച്ചറിയാൻ അവരെ ഇത് സഹായിക്കും എന്നത് നിസ്തർക്കമാണ് . വൈവിധ്യങ്ങൾ നിറഞ്ഞ ഒരു സമൂഹമാണ് കേരളം. മതപരവും രാഷ്ട്രീയപരവും സാമൂഹികവുമായ അഭിപ്രായ ഭിന്നതകളെ മാറ്റിനിർത്തി ഒറ്റകെട്ടായി നേരിട്ടാൽ അന്ധവിശ്വാസം എന്ന തിന്മയെ തുരത്തുകയും ഇന്ത്യക്കുതന്നെ പിന്തുടരാവുന്ന ഒരു കേരള മാതൃക സൃഷ്ടിക്കുകയും ചെയ്യാം .

Srishti-2022   >>  Article - Malayalam   >>  അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

Sherin Mariam Philip

Envestnet Trivandrum

അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

അന്ധതയിൽ നിന്നും വെളിച്ചത്തിലേക്ക്

 

        മനുഷ്യൻ, മനനം ചെയ്യാൻ കഴിവുള്ളവൻ. ശരിയും തെറ്റും വിവേകത്തിന്റെയും ബുദ്ധിയുടെയും ഉറപ്പിൽ തിരിച്ചറിയുന്നവൻ. വിശ്വാസങ്ങൾ ആകട്ടെ സാഹചര്യങ്ങൾ കൊണ്ട് മനസ്സിൽ വേരുറപ്പിച്ച് പോകുന്നവയാകുന്നു. വിശ്വാസം..... മാനവികതയുടെ മൂല്യങ്ങളിൽ തന്നെ ഒന്ന്. ഒരു വ്യക്തിക്ക് സ്വന്തമായി ഉണ്ടാകുന്ന അവനവനിൽ ഉറപ്പിച്ച് നിൽക്കാൻ പ്രേരിപ്പിക്കുന്ന ഒന്ന്.കോൺഫിഡൻസ് അഥവാ സെൽഫ് കോൺഫിഡൻസ്, ആത്മവിശ്വാസം, അതാണല്ലോ ലോകത്തെ തന്നെ മാറ്റിമറിച്ച പല തീരുമാനങ്ങളുടെയും, കണ്ടുപിടുത്തങ്ങളുടെയും തന്നെ നട്ടെല്ല്. അങ്ങനെയാണെങ്കിൽ വിശ്വാസം നല്ലതല്ലേ? "അധികമായാൽ അമൃതും വിഷം" എന്നാണല്ലോ പഴമൊഴി.

 

             അന്ധത ബാഹ്യമായ കാഴ്ചകളിൽ നിന്നുള്ള വിടുതൽ എന്ന് മാത്രമല്ല അർത്ഥം. മറിച്ച് വിവേചന ശക്തിയുടെ മേലുള്ള മൂടുപടവും അന്ധത തന്നെയാണ്. അങ്ങനെയെങ്കിൽ ഒന്നിന്റെ മേലുള്ള ഉറപ്പും അതോടൊപ്പം തന്നെ വിവേചന ശക്തിയെയും നശിപ്പിക്കുന്നതുമായ എന്തിനെയും നമുക്ക് അന്ധവിശ്വാസം എന്ന് നിർവചിക്കാം. എഴുതാനും, വായിക്കാനും, സംസാരിക്കാനും, സംവദിക്കാനും അറിയുക എന്നതാണ് സാക്ഷരതയുടെ അർത്ഥം. 96.2%  സാക്ഷരത നിരക്ക് നേടി ദേശീയ ശരാശരി ആയ 77.7   ശതമാനത്തെക്കാളും  ഉയർന്നു  ഇന്ത്യൻ സംസ്ഥാനങ്ങളിൽ തന്നെ ഒന്നാമതായി അഭിമാനപുരസരം നിൽക്കുന്ന കേരളത്തിൽ നാണക്കേടിന്റെ വിത്തുകൾ പാകുന്ന ഒന്നായി അന്ധവിശ്വാസങ്ങളുടെ കണക്കെടുപ്പും മാറിയിരിക്കുന്നു. അറിവും വിശ്വാസങ്ങളും തമ്മിലുള്ള ഉറച്ച സംഘടന തന്നെയാണ് ഇത്തരം ഒരു അവസ്ഥ വിശേഷത്തിന്റെ കാരണം.

 

അന്ധവിശ്വാസങ്ങൾ നിത്യ ജീവിതത്തിൽ

 

         ഒറ്റ മൈനയെ കണ്ടാൽ അന്നത്തെ ദിവസം തന്നെ പോകും, കടുക് താഴെ വീണാൽ അന്ന് വഴക്ക് ഉറപ്പാണ്, ഒരു ദിവസം എങ്ങനെ എന്ന് അറിയുന്നത് അന്നത്തെ കണി നോക്കിയാണ്, യാത്ര പോകുമ്പോൾ ഉറപ്പായും ശകുനം നോക്കണം അങ്ങനെ എത്രയെത്ര വിശ്വാസങ്ങളാണ് നമുക്ക് ഉള്ളത്.        അന്ധവിശ്വാസങ്ങളുടെ ദൂഷ്യവശങ്ങൾ ഏറെയും അനുഭവിച്ച് വരുന്നത് സ്ത്രീ സമൂഹം തന്നെയാണ്. ആർത്തവം...... ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട പേര് ആയതും ഇത്തരം അന്ധവിശ്വാസങ്ങളുടെ പരിണിതഫലമാണ്. ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള സ്ത്രീയുടെ കഴിവാണ് ആർത്തവം. പക്ഷേ, അതിനും അശുദ്ധ രക്തത്തിൻറെ പേരാണ്.

 

അടുക്കളയിൽ കയറാൻ പാടില്ല, ഒന്നിലും തൊടാൻ പാടില്ല, മുതലായ പല അന്ധവിശ്വാസങ്ങളും അതുമായി ചേർന്നുനിൽക്കുന്നു. ഇങ്ങനെ എന്തുകൊണ്ട് വന്നു എന്നുള്ള ചോദ്യത്തിന് എൻറെ ചിന്താധാരയിൽ ഒരു ഉത്തരവും കിട്ടി. ആർത്തവ ദിനങ്ങളിൽ പല സ്ത്രീകൾക്കും നല്ല വേദനയും ശരീരക്ഷീണവും ഒക്കെയാണ്  അവർക്ക് ആ സമയം  വിശ്രമം ആവശ്യമുണ്ട്. അവർ വിശ്രമിച്ചോട്ടെ എന്ന് കരുതിയ ഏതെങ്കിലും വ്യക്തിയുടെ നല്ല ചിന്തയുടെ ഉള്ളിൽ അത് അശുദ്ധമാണ് എന്ന വിത്തു  വിതച്ചു അന്ധവിശ്വാസങ്ങൾ ആയി കൊയ്തതാവാം ആർത്തവത്തിന്റെ അശുദ്ധി എന്ന രീതികൾ പോലും.  അനുദിന ജീവിതത്തിലും ചുറ്റുപാടിലും കേട്ടും കണ്ടും വരുന്ന അന്ധവിശ്വാസങ്ങളുടെ ഇരുണ്ട ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞേ മതിയാകൂ. അതിന് അറിവ് മാത്രം പോരാ, മറിച്ച് വിവേചന ശക്തിയെയും ഉത്തേജിപ്പിക്കേണ്ടത് ആയിട്ടുണ്ട്.

 

അന്ധവിശ്വാസങ്ങളും കുറ്റകൃത്യങ്ങളും- കേരളത്തിൽ

 

 അന്ധവിശ്വാസങ്ങളുടെ പേരിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം അനുദിനം വർദ്ധിച്ച് വരികയാണ്. ആൺകുഞ്ഞ് ജനിക്കുന്നതിന് വേണ്ടി കുടുംബത്തിലെ പെൺകുട്ടിയെ ബലി നൽകിയ നോർത്തിന്ത്യൻ സംസ്ഥാനങ്ങളിലെ വാർത്തയ്ക്ക് മേൽ ഇന്ന് അന്ധവിശ്വാസങ്ങളുടെ പിന്നാലെ പാഞ്ഞു കൊലപാതകങ്ങളും മറ്റു കുറ്റകൃത്യങ്ങളും ചെയ്യുന്ന സാക്ഷര കേരളത്തിലെ പ്രബുദ്ധ ജനം മേൽക്കോയ്മ നേടിയിരിക്കുന്നു. മന്ത്രവാദവും മറ്റു ചടങ്ങുകളും ഒളിഞ്ഞും തെളിഞ്ഞും പലരും നടത്തുന്നു.  ഭാവി എന്ത്? അല്ലെങ്കിൽ ഭാവികാലം എങ്ങനെ ഭാഗ്യമുള്ളതാക്കണമെന്ന മനുഷ്യസഹജ  ജിജ്ഞാസയിൽ നിന്നാണ് ഇത്തരം പല കുറ്റകൃത്യങ്ങളും ഉടലെടുക്കുന്നത്.

 

ഉദാഹരണങ്ങൾ അനവധിയാണ്.  എങ്കിലും മനുഷ്യമനസാക്ഷിയെ ഞെട്ടിച്ചതും സാക്ഷര കേരളത്തിന്റെ നാണക്കേടിന്റെ കിരീടത്തിലേക്ക് ഒരു പൊൻതൂവൽ കൂടെ ചേർക്കപ്പെട്ട സംഭവമായിരുന്നു ഇലന്തൂരിലെ നരബലി. 2  സ്ത്രീകളെ മൃഗീയമായി ബലിക്ക് ഇരയാക്കിയത് ഇത്തരം അന്ധവിശ്വാസങ്ങളുടെ പൂർത്തീകരണത്തിന് വേണ്ടി മാത്രമായിരുന്നു. പാറശ്ശാലയിലെ ഷാരോൺ കൊലപാതക കേസും ഇത്തരം കൂട്ടത്തിൽ പെടുന്നത് തന്നെയാണ്. ജാതകത്തിലെ ആദ്യ ഭർത്താവിന്റെ മരണം സംഭവിക്കാൻ വേണ്ടി ഗ്രീഷ്മ എന്ന വിദ്യാഭ്യാസം ഏറെ നേടിയ പെൺകുട്ടിയുടെ ക്രൂരതയ്ക്ക് മുന്നിൽ നഷ്ടപ്പെട്ടത് ഷാരോൺ എന്ന ചെറുപ്പക്കാരന്റെ ജീവിതമായിരുന്നു.... ഒരു കുടുംബത്തിൻറെ പ്രതീക്ഷയായിരുന്നു.

 

             പണത്തിനോടുള്ള ആർത്തിയും,  സുഖജീവിതത്തിനോടുള്ള ആസക്തിയും മൂലം സ്വന്തം സ്വാർത്ഥത എന്ന ചിന്ത മാത്രം പ്രകാശപൂരിതമാകുമ്പോഴാണ് അറിവിനും വിവേകത്തിനും വിവേചനത്തിനും അപ്പുറം അന്ധവിശ്വാസങ്ങളുടെ വിജയം പൂർണമാകുന്നത്. വിദ്യാഭ്യാസത്തിലും സാക്ഷരതയിലും ഏറെ മുൻപന്തിയിൽ നിൽക്കുമ്പോഴും ഇത്തരം അന്ധവിശ്വാസങ്ങളെ മാറോടണക്കി പ്രകടമായ വിശ്വാസ തീക്ഷ്ണത കാണിച്ചിട്ടുള്ള കൂട്ടരും ഇരുട്ടിൻറെ മറവിൽ ഇത്തരം ക്രിയകൾക്ക് ഉത്തേജനം നൽകുന്നവരും ഏറെയാണ്. നഗ്നപൂജയും മറ്റും അരങ്ങു വാഴുന്ന ഈ സമയത്ത് ഇത്തരം അന്ധവിശ്വാസങ്ങളുടെ പിന്നിലുള്ള  വൈകൃത്യങ്ങളെ നാം നിർമാർജനം ചെയ്യേണ്ടതുണ്ട്. മരണശേഷം ഉള്ള ജീവിതവും സ്വർഗ്ഗ-നരക ചിന്തകളും ഒക്കെ പഴമൊഴിയിൽ അവസാനിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

 

കണക്കുകളിലൂടെ

 

 2007ലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സ്റ്റഡി ഓഫ് സെക്കുലറിസം ഇൻ സൊസൈറ്റി ആൻഡ് കൾച്ചർ സാമ്പിൾ എടുത്ത ജനങ്ങളിൽ 24%  മന്ത്രവാദികൾക്ക് അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. 38%  ദൈവത്തിൻറെ അത്ഭുതങ്ങളിൽ വിശ്വസിക്കുമ്പോൾ, 14%  വാസ്തുവിലും, 14%  ജ്യോതി ശാസ്ത്രത്തിലും വിശ്വസിക്കുന്നു. 2012ലെ കണക്കുകളും വിഭിന്നമല്ല. 2022ലെ   അന്ധവിശ്വാസങ്ങളുടെ  പേരിലുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം ഇത്തരം കണക്കുകളെ ശരിവെക്കുന്നവയാണ്.  സാക്ഷരത ഏറുമ്പോൾ ഇത്തരം കണക്കുകൾ കുറയേണ്ടതിന്  പകരം കൂടുന്ന പ്രവണതയെ നാം ബൗദ്ധിക തലത്തിൽ വിവേചിക്കേണ്ടത് ആയിട്ടുണ്ട്.

 

ഉപസംഹാരം

 

 വിശ്വാസങ്ങൾ നല്ലത് തന്നെയാണ്. പക്ഷേ എന്തിനും ഒരു പരിധി   നിർണയിക്കേണ്ടതുണ്ട്.  സാക്ഷരത കേവലം പഠനത്തിൻറെ കാര്യത്തിൽ മാത്രം ഒതുങ്ങി പോകാതെ ശരിയും തെറ്റും സ്വയം വിവേചിച്ചറിയേണ്ട ഒരു കോമൺ സെൻസിലേക്ക് മാറേണ്ടതുണ്ട്. വിദ്യാഭ്യാസത്തിൻറെ കാര്യത്തിൽ ഏറെ മുന്നിട്ടു നിൽക്കുന്ന കേരളത്തിന് പലപ്പോഴും നാണക്കേടിന്റെ പടുകുഴിയിൽ തല കുമ്പിട്ടിരിക്കേണ്ട അവസ്ഥാവിശേഷം ഇത്തരം അന്ധവിശ്വാസങ്ങളിൽ ഒരു പരിധി വരെ നിക്ഷിപ്തമാണ്.സ്വാർത്ഥ താല്പര്യങ്ങൾക്ക് അപ്പുറമായി അന്യനെ കരുതാനും, സഹായിക്കാനും സർവ്വോപരി ഉപദ്രവിക്കാതിരിക്കാൻ ഉള്ള മനോമണ്ഡലത്തിലേക്ക് നാം മാറേണ്ടതുണ്ട്.  കണക്കിൽ പെടുന്നതും പെടാത്തതും ആയ കേസുകൾക്ക് അപ്പുറമായി അന്ധവിശ്വാസങ്ങളിൽ നിന്നുള്ള മാറ്റം ആദ്യം പ്രകടം ആകേണ്ടത് നാം ഓരോരുത്തരുടെയും മനസ്സുകളിൽ ആണ്. അന്ധവിശ്വാസങ്ങളുടെ മാറാലകളിൽ നിന്നും അറിവിൻറെ വെളിച്ചത്തിലേക്കുള്ളതാകണം നാം ഓരോരുത്തരുടെയും ജീവിതം. ഇത്തരം പ്രാകൃത ചിന്തകളെ നാം സമൂഹത്തിൽ നിന്നും തുടച്ചു മാറ്റേണ്ടതുണ്ട്. അന്ധവിശ്വാസങ്ങളുടെ കയ്പ്പുനീരിൽ നിന്ന് സാക്ഷരതയുടെയും നേട്ടങ്ങളുടെയും തെളിനീരിന്റെ രുചി നാം ആസ്വദിക്കേണ്ടതുണ്ട്. അതിനായി ഒറ്റക്കെട്ടായി കൈകൾ ചേർത്ത് നമുക്ക് പരിശ്രമിക്കാം. അന്ധതയിൽ നിന്നും വെളിച്ചത്തിലേക്ക് നമുക്ക് നടന്നു കയറാം....

Srishti-2022   >>  Article - Malayalam   >>  സാമൂഹിക മാധ്യമങ്ങൾ: പ്രതിസന്ധിയും പ്രതിവിധികളും

സാമൂഹിക മാധ്യമങ്ങൾ: പ്രതിസന്ധിയും പ്രതിവിധികളും

 

ഏകദേശം തൊണ്ണൂറുകളുടെ അവസാനമാണ് ഞങ്ങളുടെ ക്ലാസ്സിലേക്കു ഇംഗ്ലണ്ടിൽ നിന്നും തിരിച്ചു നാട്ടിലേക്ക് ചേക്കേറിയ കുടുംബത്തിലെ  ഒരു കുട്ടി പഠിക്കാൻ എത്തിയത്. ബാല്യത്തിൽ നിന്നും കൗമാരത്തിന്റെ വാതില്പടിക്കൽ നിന്ന ഞങ്ങളുടെ സ്വപ്നങ്ങളിൽപ്പോലും വർണ്ണിക്കാൻ പറ്റാത്ത അദ്‌ഭുതങ്ങൾ ആ കൂട്ടുകാരി ഞങ്ങൾക്ക് വിവരിച്ചു തന്നു. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ അവൾക്കു ഇംഗ്ളണ്ടിലുള്ള സുഹൃത്തുക്കളോടു സംസാരിക്കാം, സല്ലാപിക്കാം! ഇവിടെ വീട്ടിലിരുന്നു കൊണ്ട് തന്നെ അവൾക്കു ഇംഗ്ലണ്ടിലെ പ്രിയപെട്ടവർക്കു വർണ്ണചിത്രങ്ങളും ആശംസകളും ഞൊടിയിടയിൽ കൈമാറാം! അന്നത്തെ കൗമാരക്കാരിക്ക് ഈ പറഞ്ഞ കാര്യങ്ങൾ സാധിച്ചുകൊടുത്ത മാന്ത്രികദണ്ഡ് എം.എസ്.എൻ മെസ്സഞ്ചർ ആണെന് മനസിലായതു വളരെ വൈകിയാണ്. അപ്പോഴേക്കും കൗമാരം പടിയിറങ്ങി തുടങ്ങിയിരുന്നു. പിന്നീട് കോളേജ് കലാലയവർണങ്ങളിൽ ഓർകുട്ടും യാഹൂ മെസ്സെഞ്ചറും കൂട്ടുകൂടാൻ വന്നു. ആ കാലഘട്ടത്തിന്റെ കൂട്ടുകൂടലും കുശുമ്പും കുന്നായ്മയും കഴിഞ്ഞു യുവത്വത്തിലേക്കു കടന്നപ്പോഴുണ്ടായ ശൂന്യതയിലേക്ക്, വീണ്ടും പഴയ ചങ്ങാതിമാരെ കാണാൻ ഫേസ്ബുക് കൈപിടിച്ചു. ജ്വലിക്കുന്ന യുവത്വത്തെ  പ്രളയക്കാലത്തും മഹാമാരിക്കാലത്തും ഒരുപാട് സഹായഹസ്തങ്ങൾ നീട്ടാൻ സഹായിച്ചതു യൂട്യൂബും വാട്ട്സാപ്പും ആണ്. തൊണ്ണൂറുകളിലെ എന്റെ കൗമാരത്തിൽ വന്നു തുടങ്ങിയ ആ കൂട്ടുകാർ ഇന്ന്  കൗമാരവും യൗവനവും കഴിഞ്ഞു ഗൃഹസ്ഥാശ്രമത്തിന്റെ അങ്കലാപ്പിൽ നില്കുന്നു, സമൂഹ മാധ്യമങ്ങൾ എന്നു നാം ഓമനപ്പേരിട്ടിരിക്കുന്ന അവർ.

 

എന്താണ് സാമൂഹ്യ മാധ്യമങ്ങൾ?

ഏതൊരു ആശയവും അഭിപ്രായവും സന്ദേശവും വാർത്തകളും ഞൊടിയിടയിൽ ആർക്കും ആരോടും അറിയിക്കാൻ സാധിക്കുന്ന മാധ്യമ സാങ്കേതികതയെ ആണ് നാം സമൂഹ മാധ്യമങ്ങൾ അഥവാ സാമൂഹ്യ മാധ്യമങ്ങൾ എന്നു വിളിക്കുന്നത്.  പരമ്പരാഗത മാധ്യമങ്ങൾ ഒരു കേന്ദ്രത്തിൽ നിന്നു മാത്രം വാർത്തകൾ ഒരുപാട് പേരിൽ എത്തിക്കുമ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒരുപാടുപേർ ഒരുപ്പാട്‌ കാര്യങ്ങൾ ഒരുപാട് പേരിൽ എത്തിക്കുന്നു. ഏതു വ്യക്തിക്കും ഈ മാധ്യമങ്ങളിലെ വാർത്ത സൃഷിടികർത്താവാകാമെന്നു സാരം. ഒരു പരമ്പരാഗത മാധ്യമത്തെക്കാൾ മിന്നൽ വേഗത്തിൽ ആരുടെ വാർത്തസൃഷ്ടി വേണമെങ്കിലും ആരിലും, എത്രപ്പേർക് വേണമെങ്കിലും പ്രായാബേധമന്യേ എത്തിക്കാം. ഇന്ന്, ഇതിലെ പ്രധാനികൾ  വാട്ടസ്ആപ്, യൂട്യൂബ്, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം മുതലായവയാണ്‌.

 

എന്തുകൊണ്ട് പ്രതിസന്ധി?

ഇരുപത്തിയൊന്നാം  നൂറ്റാണ്ടിൽ ജനിച്ച ഇവ ഇന്ന് പരമോന്നതയിൽ നിൽക്കുമ്പോഴും യുവക്ത്ത്വത്തിന്റെ ചുറുചുറുക്ക് ക്ഷയിച്ചു  തുടങ്ങിയിരിക്കുന്നു; ഗൃഹസ്ഥാശ്രമത്തിലേക്കു കടക്കുന്ന ഒരു മനുഷ്യായുസിന്റെ പ്രതിസന്ധികളെല്ലാം അവയ്ക്കുമുണ്ട്. പ്രളയത്തിൽ കുടുങ്ങിയവരെ സഹായിക്കാൻ വാട്ടസ്ആപ് സന്ദേശങ്ങൾ സഹായിച്ചപ്പോൾ, മഹാമാരി തച്ചുടയ്ച്ച സാമ്പത്തികം കുറച്ചു പേർക്കെങ്കിലും തിരിച്ചു നൽകിയത് യൂട്യൂബ് വരുമാനങ്ങളാണ്. എന്നിട്ടും എന്തുകൊണ്ട് അവയ്ക്കു പ്രതിസന്ധി എന്ന് ചോദിച്ചാൽ "അധികമായാൽ അമൃതും വിഷം" എന്ന് വിലപിക്കാൻ മാത്രമേ നമുക്കാവു.

 

എന്തെല്ലാം പ്രതിസന്ധികൾ?

 1. സമൂഹമാധ്യമങ്ങളിൽ ആസക്തതരാകുന്ന നാം - "ഹോം" എന്ന ചലച്ചിത്രത്തിൽ വിജയ് ബാബുവിന്റെ ഡോക്ടർ കഥാപാത്രം മൊബൈൽ ഫോണിനെ മനുഷ്യന്റെ സമയത്തെ മോഷ്ടിക്കുന്ന ഒരു കള്ളനായി വിശേഷിപ്പിക്കുന്നുണ്ട്. മൊബൈൽ ഫോൺ എന്ന് പറയുന്നുണ്ടെങ്കിലും അതിലെ യഥാർഥ പ്രതിനായകൻ ആ ഫോണിലെ സമൂഹ മാധ്യമങ്ങൾ തന്നെയാണ്. ഇന്ന് നമ്മുടെ എല്ലാം ഭൂരിഭാഗം സമയവും നമ്മളറിയാതെ കവർന്നെടുക്കുന്ന കള്ളന്മാരാണ് സമൂഹമാധ്യമങ്ങൾ. ചിലരെങ്കിലും, പ്രായഭേദമന്യേ, അതിനു അടിമപ്പെട്ടു നിത്യ കാര്യങ്ങൾ പോലും നിർവഹിക്കാതെ  ജീവിതം ഹോമിക്കുന്നു. കുടുംബങ്ങളിലെ പല സന്തോഷങ്ങളും ചെറിയ സംഭാഷണ സായാഹ്നങ്ങളും ഇന്ന് മണ്മറഞ്ഞു. ഒരേ വീട്ടിലുള്ളവർ പോലും അങ്ങോട്ടുമിങ്ങോട്ടും ആശയവിനിമയം നടത്തുന്നത് വാട്ടസ്ആപ് വഴിയായി. തന്മൂലം വീട്ടിലെ ഊഷ്‌മളമായ അന്തരീക്ഷം നഷ്ടപ്പെടുകയും പലർക്കും ആശയവിനിമയ കഴിവുകൾ കുറഞ്ഞു പോകുകയും ചെയുന്നു. എല്ലാവരും ഒത്തൊരുമിച്ചു വാർത്തയും ചലച്ചിത്രങ്ങളും കണ്ടുകൊണ്ടിരുന്ന കുടുംബങ്ങളിൽ ഇന്ന് വീട്ടിലെ ഓരോ മൂലയിൽ ഓരോരുത്തർക്കു ഇഷ്ടപ്പെട്ട എന്തോ ഒറ്റയ്ക്കിരുന്നു സമൂഹ മാധ്യമങ്ങളിൽ കണ്ടു ആസ്വദിക്കുന്നു, പുറംലോകത്തെന്തു നടക്കുന്നു എന്ന്‌ പോലുമറിയാതെ. ഇങ്ങനെയുള്ള സാഹചര്യത്തിൽ ആരെങ്കിലും വഴിതെറ്റി പോകുന്നുണ്ടോ എന്നുപോലും ആരും അറിയുന്നില്ല. മക്കൾ കണ്ടാസ്വദിക്കുന്നത് എന്താണെന്നു മാതാപിതാക്കളോ തിരിച്ചുമോ അറിയുന്നില്ല. അത് അന്വേഷിച്ചാൽ കോപത്തോടെയുള്ള വഴക്കുക്കൾ ഇന്നു സാധാരണമാണ്. കുടുംബബന്ധങ്ങളും ഗുരു-ശിഷ്യ ബന്ധങ്ങളും ഇവ കാരണം ശിഥിലമായി എന്ന്‌  എടുത്തു പറയേണ്ടതില്ലല്ലോ.

 

 2. തെറ്റായ വാർത്താ പ്രചാരണങ്ങൾ - 2018  ൽ  ബഹുമാനപെട്ട കേരള ഹൈകോടതി, വാട്ടസ്ആപ് വഴി പ്രചരിച്ച ഒരു വ്യാജ ഹർത്താലിൽ ജനം വിശ്വസിച്ചതിൽ  ഞെട്ടൽ  രേഖപ്പെടുത്തുകയും അത് പ്രചരിപ്പിച്ച യുവാക്കൾക്കെതിരെ കേസ് എടുക്കുകയും ചെയ്തു. വെറും ഒരു മൊബൈൽ ഫോൺ കൊണ്ട് ജന ജീവിതം തന്നെ സ്തംഭിപ്പിക്കാൻ സാധിക്കുന്നു എന്നത് അങ്ങേയറ്റം ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു എന്നു കോടതി തന്നെ അഭിപ്രായപ്പെടുകയും ചെയ്‌തു. വിദ്യാസമ്പന്നർ ഇന്ന് ഊറ്റംകൊള്ളുന്ന നാം വെറുമൊരു സന്ദേശം കണ്ടു ഹർത്താൽ ആഘോഷിച്ചത് ലജ്ജാവഹമല്ലാതെ മറ്റെന്താണ്? ഇതുപ്പോലെ ആയിരമായിരം വ്യാജ വാർത്തകളും ആരോഗ്യരംഗത്തെ മിഥ്യാധാരണകളുമാണ് ദിവസവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരുപാടുപേർ പ്രായഭേദമന്യേ ഈ വ്യാജ വാർത്തകൾ പ്രേത്യേകിച്ചും ആരോഗ്യരംഗത്തെ വ്യാജ വാർത്തകളെ വിശ്വസിച്ചു അപകടത്തിലേക്കു വീഴുന്നു.

 

3. വ്യക്തിവിദ്വേഷ പ്രചാരണങ്ങൾ - സമൂഹമാധ്യമങ്ങളെ ഒരു 'മാധ്യമം' ആയി  വിശേഷിപ്പിക്കാൻ പോലും അർഹതയുള്ളവരല്ല എന്നു അഭിപ്രായപ്പെടുന്ന ഒരുപ്പാട്‌ മാധ്യമഗുരുക്കളുണ്ട്. കാരണം, അവയിലൂടെ കൈമാറ്റം ചെയ്യപെടുന്നവ ആരും സാക്ഷ്യപ്പെടുത്തുന്നില്ല. ആർക്കും, ആരെയും, എന്തിനെയും അഭിപ്രായപ്പെടാനും ആരോപിക്കാനും സ്വന്തന്ത്ര്യം ഉള്ള സമൂഹമാധ്യമങ്ങൾ പക്ഷെ അതിന്റെ ദുരുപയോഗം തടയാൻ ഒന്നും ചെയ്യുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യം പരമോന്നതമായി കണക്കാക്കപ്പെടുന്ന നമ്മുടെ രാജ്യത്തു ഒരാളുടെ ആശയങ്ങളെ മറ്റൊരാൾക്ക്  അളക്കാൻ അവകാശമില്ലതാനും. എന്നാൽ സ്വന്തന്ത്ര്യത്തിൻറെപ്പേരിൽ വ്യക്തിഹത്യ നടത്തുമ്പോൾ, അത് യാഥാർഥ്യമോ എന്നുപ്പോലും തിരക്കാതെ ഒട്ടേറെപ്പേർ വിശ്വസിക്കുകയും ആരോപിക്കപ്പെട്ട ആളെയും കുടുംബത്തെ മുഴുവുവനുമേ ഒറ്റപ്പെടുത്തുകയും കൂടുതൽ അവഹേളിക്കുകയും ചെയുന്നു. തന്മൂലം ആ വ്യക്തിയും കുടുംബവും കടന്നുപോകുന്ന മാനസികസംഗകർഷങ്ങൾ നിർവ്വചനീയമാണ്. പലപ്പോഴും ഒരു വ്യക്തിയുടെയോ ഒരു സമൂഹത്തിന്റെയോ ആശയത്തെ മാത്രം എതിർക്കുന്നവർ പക്ഷെ ആ വ്യക്തിയെ തന്നെ എതിർക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തുമ്പോൾ, അവ ആ വ്യക്തിയെ  മാത്രമല്ല ആ കുടുംബത്തെയും ബാധിക്കുന്നു. മാത്രമല്ല,  "അമ്മയെത്തല്ലിയാലും കാണും രണ്ടു പക്ഷം" എന്നു പറയുന്നത് പോലെ, ഒരു അഭിപ്രായം സമൂഹമാധ്യമങ്ങളിൽ വരുമ്പോ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ ചേരിതിരിഞ്ഞു ചെളിവാരിയെറിയാനും ആരംഭിക്കും. ഇതെല്ലാം കാരണം ഉണ്ടാകുന്ന മാനസികപിരിമുറുക്കം മാത്രമല്ല, വ്യക്തിവിദ്വെഷം കൂടിയാണ് നാം, ഇവയെല്ലാം സമൂഹ മാധ്യമങ്ങൾ വഴി കാണുന്ന അടുത്ത തലമുറക്ക് കൈമാറുന്നത്. ചുറ്റുമിരുന്നു ചർച്ചകളിലോ വാക്വാദങ്ങളിലോ അവസാനിക്കേണ്ടിയിരുന്ന കാര്യം നമ്മുടെ കൈമറിഞ്ഞു അതിരുവിടുന്ന രംഗമാണ് ഇന്നു പല കാര്യങ്ങളിലും നടക്കുന്നത്. സമൂഹമാധ്യമങ്ങളിലെ വാക്കുകളുടെ മുറിവും അപമാനവും കാരണം ജീവിതത്തിൽ തന്നെ ഉൾവലിഞ്ഞു ജീവിക്കുന്നവരും, ജീവിതം തന്നെ അവസാനിപ്പിച്ചവരും സമനില തെറ്റിയവരും കുറവല്ല. വെറുമൊരു മാധ്യമത്തിലെ പോരിന്റെ പേരിൽ തമ്മിൽ മുഖംനോക്കാതെ നടന്നു നീങ്ങുന്ന കുടുംബങ്ങളും സൗഹൃദങ്ങളും എത്രയെത്ര.

 

4. അനിയന്ത്രിതമായ ആശയവിനിമയങ്ങൾ - നിഷ്കർഷിത ചട്ടക്കൂടുകളോ നിയമങ്ങളോ ഇല്ലാത്തതു കൊണ്ട്, സമൂഹമാധ്യമങ്ങളിൽ വരുന്ന ഉള്ളടക്കത്തിന് ഒരു നിയന്ത്രണവുമില്ല. അവ തീരെ മോശമായതും അശ്ലീലച്ചുവയുള്ളതും അപകടകരങ്ങളായ തെറ്റുകളുമാവാം. എന്നാൽ ഇവ പ്രചരിപ്പിക്കുന്നതു പ്രചരിപ്പിക്കുന്നയാളുടെ വ്യക്തിസ്വാന്തന്ത്ര്യത്തിന്റെ പേരിൽ ആർക്കും തടയാനുമാവില്ല. ആയതിനാൽ അവ നാൾക്കുനാൾ വർധിച്ചു വരുകയും, ഒരുപാടുപേരെ വഴിതെറ്റിക്കുകയും ചെയുന്നു.  പലപ്പോഴും വ്യക്തിഗത വിവരങ്ങൾ പോലും നമ്മുടെ അനുവാദമില്ലാതെ സമൂഹമാധ്യമങ്ങൾ സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയുന്നു. മാത്രവുമല്ല, ഒരു സമൂഹ മാധ്യമത്തിൽ പങ്കാളിയായ ഒരു മനുഷ്യന്റെ മരണാനന്തരം അവന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആ വിവരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിൽ പോലും വ്യക്തമായ നിയന്ത്രണം മിക്ക സമൂഹ മാധ്യമങ്ങളിലുമില്ല. അതിനാൽ മരണമടഞ്ഞ വ്യക്തിയുടെ പല സ്വകാര്യ വിവരങ്ങളും സാമൂഹ്യവിരുദ്ധർ ചൂഷണം ചെയുന്നു.

 

 എന്താണ് പ്രതിവിധി?

1. തിരിച്ചറിയുക - സമൂഹമാധ്യമങ്ങൾ നമ്മുടെ വിനോദത്തിനു മാത്രമുള്ള വെറുമൊരു ഉപകരണം മാത്രമാണെന്നും അതിനും അപ്പുറത്തേക്ക് നമ്മുടെ കുടുംബവും സൗഹൃദങ്ങളും ഗുരുക്കന്മാരും ഉൾപ്പെടുന്ന വിശാലമായ ഒരു ലോകമുണ്ടെനും നാം തിരിച്ചറിയണം. ഈ തിരിച്ചറിവ് കുഞ്ഞുമനസുകളിൽ നാം തന്നെ നിറയ്ക്കണം. കാണ്ണാരം പൊത്തി കളിക്കുന്നതും പുസ്തകങ്ങളെ കൂട്ടുകൂടുന്നതും ചെടികളെ തഴുകുന്നതുമാണ്  ഈ മാധ്യമങ്ങളെക്കാൾ ഭംഗി എന്ന് അവർക്കും നമ്മൾക്ക് തന്നെയും തിരിച്ചറിവുണ്ടാക്കണം. സ്വന്ത ഇഷ്ടങ്ങളുടെ പേരിൽ ആരെയും കൂട്ടാതെ ഒറ്റയ്ക്കിരുന്നു സമൂഹ മാധ്യമങ്ങളിൽ വ്യവഹരിക്കുന്നതിനേക്കാൾ വ്യക്തിതാല്പര്യങ്ങളെ ഹനിക്കാതെ തന്നെ പണ്ടുകാലത്തെ പോലെ എല്ലാവരും  ഒരുമിച്ചിരുന്നു മാധ്യമങ്ങളിൽ വരുന്നവയെ വീക്ഷിക്കാം.

 

2. ജാഗ്രതയുള്ളവരാകാം - പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥാ അന്വേഷിച്ചിട്ടു വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യാം. നേരിട്ടു അന്വേഷിച്ചു ബോധ്യപെടുന്നതിൽ ഒരു സങ്കോചവും വിചാരിക്കേണ്ടതില്ല. അത് ഒരു വ്യക്തിയെ കുറിച്ചാകാം, ഒരു വാർത്തയാകാം, ഒരു അറിവാകാം - എന്തുമാകട്ടെ, അതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തപ്പെട്ടവരോട് അന്വേഷിച്ചു ഉറപ്പുവരുത്തുക. "മിന്നുന്നതെല്ലാം പൊന്നല്ല" എന്നു പറയുന്നതുപോലെ, സമൂഹമാധ്യമങ്ങളിൽ നാം കാണുന്ന പലരുടെയും ജീവിതത്തിന്റെ സത്യാവസ്ഥ ചിലപ്പോൾ മറിച്ചായിരിക്കും. അതിനാൽ, മറ്റുള്ളവരുടെ ജീവിതം അവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുമ്പോൾ അതിൽ ഒരുപാട് ആകൃഷ്ടരാകാതിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം. കാരണം, മറ്റുള്ളവരുടെ ജീവിതങ്ങളെ മാത്രം ഉറ്റുനോക്കികൊണ്ടിരിക്കുമ്പോ നാം നമ്മുടെ ജീവിതവുമായി എന്നും താരതമ്യം നടത്തികൊണ്ടിരിക്കുകയും അതുമൂലം എന്നും അസംതൃപ്ത്തരാകുകയും ചെയ്യും. മാത്രമല്ല, ഇതേ സമൂഹ മാധ്യമങ്ങളിൽ നമുക്ക് നേരെ വരുന്ന പല അഭിപ്രായങ്ങളും വിമർശനങ്ങളും അതിന്റെതായ ഗൗരവത്തിൽ എടുക്കാനും നാം ശ്രദ്ധിക്കണം. നമ്മളെയും നമ്മുടെ വ്യക്തിജീവിതത്തെയും കുറിച്ച് പലർക്കും പല അഭിപ്രായങ്ങളുണ്ടെങ്കിലും എല്ലാവരേം തൃപ്തിപ്പെടുത്തി ജീവിക്കാൻ നമുക്കാവില്ല എന്ന സത്യം നാം മറന്നു പോകരുത്.

 

3. അവബോധമുള്ളവരാകാം - അടുത്തിടെ, കോടതി നടപടികൾ നടക്കുന്ന ഒരു കേസിനെ കുറിച്ച് അതിലെ ഭാഗമായ ഒരു വ്യക്തി സമൂഹ മാധ്യമങ്ങളിൽ അഭിപ്രായം രേഖപെടുത്തിയത് കോടതി വിമർശിച്ചു, കാരണം, കോടതി നടപടികൾ അങ്ങേയറ്റം രഹസ്യമായി കാണാക്കപ്പെടണം എന്ന് അഭിപ്രായത്തിലായിരുന്നു കോടതി. അഭിപ്രായസ്വാന്തന്ത്ര്യമുള്ളവരെങ്കിലും രാജ്യസുരക്ഷ, കോടതിക്കാര്യങ്ങൾ, രഹസ്യസ്വഭാവമുള്ള ഭരണകാര്യങ്ങൾ തുടങ്ങിയവയെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ അഭിപ്രായം പറയുന്നതിൽ നമുക്കു പരിമിതികൾ ഉണ്ടെന്നു ഓർക്കുക. മാത്രമല്ല, വ്യക്തിവിദ്വേഷ പ്രചാരണങ്ങൾ നടത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നു എന്ന് പരാതി ലഭിച്ചാൽ അത് ചെയ്യുന്നവരെ ചോദ്യം ചെയ്യാൻ ഇന്ന് കാര്യാലയങ്ങളിലും വിദ്യാലയങ്ങളിലും നാട്ടിലും നിയമങ്ങളുമുണ്ട്. ചുറ്റും നടക്കുന്ന എന്തിനെയും ഏതിനെയും ഈ മാധ്യമങ്ങളിൽ നാം ഒരു വാർത്തയാക്കുമ്പോൾ, അത് ലോകമെമ്പാടും കാണുകയും കേൾക്കുകയും ഒരിക്കലും മായിച്ചു കളയാൻ പറ്റാത്തതുമാണെന്നും നാം എന്നും ഓർക്കണം. "എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാൻ ആവില്ല" എന്നു പറയുന്നതു പോലെ, സാമൂഹ്യ മാധ്യമങ്ങളിൽ ഒരിക്കൽ വന്ന വാക്കുകളോ ആശയങ്ങളോ തിരിച്ചെടുക്കാൻ നമുക്കാവില്ല.

 

4. വേർതിരിച്ചു കാണാം - സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കത്തിനെ നിയന്ത്രിക്കാൻ നാട്ടിലെ നിയമങ്ങൾ ശക്തമാക്കികൊണ്ടിരിക്കുന്നതെയുള്ളു. എങ്കിലും വ്യക്തിസ്വാന്തന്ത്ര്യവും അഭിസപ്രായസ്വാന്തന്ത്ര്യവും ഹനിക്കാതിരിക്കേണ്ടതിനു ഒരുപ്പാട്‌ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഭരണസംവിധാനങ്ങൾക്കു ആവില്ല. അതിനാൽ, ഈ മാധ്യമങ്ങളിലെ ഉള്ളടക്കത്തെ നാം തന്നെ സാമർഥ്യത്തോടെ വേർതിരിച്ചു കാണണം. കുഞ്ഞു തലമുറയെ അതിനു പ്രാപ്തരാക്കുകയുംവേണം. എന്ത് കാര്യത്തിലെ അറിവ് നേടാനും സമൂഹമാധ്യമങ്ങളെക്കാൾ ആദ്യം മുതിർന്നവരോട് ഓടിയെത്തണം എന്നു പ്രായഭേദമന്യേ നാം എല്ലാവരും ഓർക്കണം.

 

സമൂഹമാധ്യമങ്ങൾ ഒരു ലഹരിയായി പടരുമ്പോൾ, നന്മ മരങ്ങൾ മാത്രമായി ശോഭിക്കാൻ നമുക്കാവില്ല. എങ്കിലും, "ഹൌ ഓൾഡ് ആർ യു" എന്ന ചലച്ചിത്രത്തിൽ പറയുന്നതു പോലെ, ജീവിതത്തിൽ മുപ്പതുകളും നാല്പതുകളും അൻപതുകളും അറുപതുകളും ഉണ്ട്. അത് പോലെ, ഇരുപത്തിന്റെ നിറവിൽ നിൽക്കുന്ന സമൂഹ മാധ്യമങ്ങൾ ഇനിയും മുപ്പതുകളും നാല്പതുകളും അൻപതുകളും കടന്നു നമ്മളോട് കൂടെ ഉണ്ടാവുകതന്നെ ചെയ്യും. അതിലെ നന്മകൾ മാത്രം മുറുകെപിടിക്കാൻ നമുക്കു ശ്രദ്ധിക്കാം.

 

Srishti-2022   >>  Article - Malayalam   >>  അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

SAM-07: Keerthana U R

TCS

അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

യുക്തിക്കുനിരക്കാത്തതും അമാനുഷികവുമായ കാര്യങ്ങളെ ചേർത്തുപിടിക്കാൻ മനുഷ്യരെന്നും തത്പരരാണ്. കാലത്തിനൊപ്പം സഞ്ചരിച്ചു മനുഷ്യൻ പുരോഗമനവാദികളാകുമെന്ന പ്രവചനത്തെ മാറ്റിമറിച്ചുകൊള്ളുന്ന പ്രവർത്തികളാണ് ഇങ്ങുനമ്മുടെ കൊച്ചുകേരളത്തിൽപോലും നടക്കുന്നത്. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന കേരളീയർ, മനുഷ്യമാംസം ഭക്ഷിച്ചു കൊണ്ടും ലോക ശ്രദ്ധ ആകർഷിക്കുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ആധുനിക ശാസ്ത്രത്തെ നോക്കുകുത്തിയാക്കുന്ന പ്രവർത്തികൾക്ക് അന്ത്യമുണ്ടാകുന്നിടത്ത് നാം സ്വതന്ത്രരാകും.

 

നാനാത്വത്തിൽ ഏകത്വമെന്ന് വിശ്വസിക്കുകയും, നാനാ ജാതിമതസൗഹാർദം മുറുകെപിടിക്കുകയും ചെയ്യുന്ന നാം എന്തുകൊണ്ട് മനുഷ്യനെതന്നെ അന്ധവിശ്വാസത്തിന്റെപേരിൽ കൊന്നുതിന്നുന്ന ആലോചനവരെ എത്തിപ്പെട്ടു എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. മതത്തോടും സംസ്കാരത്തോടും ബന്ധപ്പെടുത്തിയാണ് ഇത്തരം പ്രവർത്തികൾ ഏറെക്കുറെ നടക്കുന്നതെന്ന കാര്യത്തിൽ തർക്കമില്ല. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള വൈരുധ്യം ചിലപ്പോളൊക്ക മനുഷ്യന് തിരിച്ചടിയാകുന്നുണ്ട് . എല്ലാകാലത്തും എല്ലായിടത്തും മനുഷ്യർ ഒരിക്കലെങ്കിലും അന്ധവിശ്വാസത്തിന് കീഴ്പ്പെട്ടിട്ടുണ്ടാകുമെന്ന കാര്യത്തിലും സംശയമില്ല.

 

മന്ത്രവാദവും മറ്റും ഇന്നും കേരളത്തിൽ അരങ്ങുവാഴുന്നതിന്റെ തെളിവുകളാണ് ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന പല സംഭവങ്ങൾക്കും പിന്നിൽ. മറ്റുള്ളവരിലെ അന്ധവിശ്വാസത്തെ ചൂണ്ടിക്കാണിക്കുകയും എന്നാൽ സ്വയം അന്ധവിശ്വാസിയാണെന്ന് അംഗീകരിക്കാതെയുമുള്ള പ്രവണത ജനങ്ങൾക്കിടയിൽ ഉള്ളപ്പോൾ നരഹത്യ പോലുള്ള നീചപ്രവർത്തികൾ നടക്കുന്നതിൽ അത്ഭുതമെന്തെന്ന് ചോദിക്കേണ്ടിവരും. ഒരുതരത്തിൽ പറഞ്ഞാൽ ആളുകളുടെ വിശ്വാസങ്ങളാണ് ഭൂരിഭാഗം സമയങ്ങളിലും കാലക്രമേണ അന്ധവിശ്വാസങ്ങളായി രൂപാന്തരപ്പെടുന്നത്. പുരോഗമനം താഴേക്കു പോയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പലപ്പോഴും നിസ്സഹായരായിപോകുന്ന ചില മനുഷ്യരുണ്ട്. തങ്ങൾക് നേരെയുണ്ടായ ക്രൂരകൃത്യങ്ങൾക്കൊടുവിൽ നീതിലഭിക്കുമെന്ന പ്രതീക്ഷയുമായി നിയമത്തെ വിശ്വസിച്ചിരിക്കുന്നവർ. നിയമവും മാധ്യമങ്ങളും ശക്തമായ ഈ കാലഘട്ടത്തിലും ഇത്തരം പ്രവർത്തികളിലേർപ്പെടാൻ ആളുകൾക്കുണ്ടാകുന്ന ധൈര്യം നിയമപഴുതുകളാണോ? മനുഷ്യനെ കൊന്നുതിന്നാലും ആരും ചോദിക്കാനുണ്ടാകില്ലെന്ന വിശ്വാസമാണോ? എന്തുതന്നെയായാലും നീതി ലഭിക്കേണ്ടവർക്ക് നീതി ലഭിച്ചേ മതിയാകു!

 

അന്ധവിശ്വാസം പ്രചരിപ്പിക്കാതെയിരിക്കുകയാണ് നാം ആദ്യം ചെയ്യേണ്ടത്. വിഷമസന്ധിക്ക് പരിഹാരം കാണാനോ, ഉന്നതിയുണ്ടാകാനോ ഒരിക്കലും മന്ത്രവാദവും മറ്റും സഹായിക്കില്ലന്ന് നാം വരും തലമുറയെ പറഞ്ഞു മനസിലാക്കികൊടുക്കേണ്ടതുണ്ട്. ആത്മവിശ്വാസവും ആത്മധൈര്യവും കൊണ്ടാണ് മുന്നേറണ്ടതെന്ന് കാട്ടികൊടുക്കണം.വിജത്തിന് കുറുക്കുവഴിയില്ലെന്നും, അവ നേടിയെടുക്കാൻ പറ്റിയില്ലെങ്കിലും പരിശ്രമത്തിനാണ് ഏറ്റവും വലിയ വിലയെന്നും മനസിലാക്കികൊടുക്കണം. വരും തലമുറയെങ്കിലും ലഹരി പദാർത്ഥങ്ങളിലെന്നോണം അന്ധവിശ്വാസങ്ങളിൽ നിന്നും മുക്തമായി ജീവിക്കണം. സാക്ഷരരായ നാം ഒപ്പമുള്ളവരെയും കഴിയുന്നത്ര ബോധവാന്മാരാക്കണം. നമ്മിലെ വിശ്വാസങ്ങൾ അന്തമാകുന്നിടത്ത് കടിഞ്ഞാണിടണം കപടരഹിതവും മനുഷ്യതപരവുമായ ഒരു നാളേയ്ക്കായി നമ്മുക്കൊന്നിച്ചു പോരാടാം.

Srishti-2022   >>  Article - Malayalam   >>  സാമൂഹിക മാധ്യമങ്ങൾ: പ്രതിസന്ധിയും പ്രതിവിധികളും

Jishnu.R.Chandran

Xerox Technologies India

സാമൂഹിക മാധ്യമങ്ങൾ: പ്രതിസന്ധിയും പ്രതിവിധികളും

 

സമൂഹത്തിൻ്റെ നൂതന മാധ്യമം 

 

മനുഷ്യൻ ഉണ്ടായ കാലം മുതൽക്കേ അവൻ മറ്റ് മൃഗങ്ങളെ പോലെ കൂട്ടം കൂടാനും സാമൂഹ്യപരമായി അതിനെ വിനിയോഗിക്കാനും തുടങ്ങിയിരുന്നു. മറ്റുള്ളവരുമായിട്ടുള്ള ഈ സമ്പർക്കവും അതിലൂടെയുള്ള കീഴ്പ്പെടുത്തലുകളും അവനെ ഭക്ഷ്യ ശൃംഖലയുടെ  ഏറ്റവും മുകളിലെത്തിച്ചു. ആക്രമിക്കാനും കീഴടക്കാനുള്ള അവൻ്റെ ആഗ്രഹത്തെയും വൈഭവത്തെയും അവൻ വേണ്ട വിധം ഉപയോഗപ്പെടുത്തി മറ്റ് മൃഗങ്ങളിൽ നിന്നും വ്യത്യസ്തനാകാൻ മുതൽക്കൂട്ടായത് അവൻ്റെ സാമൂഹ്യ ബോധവും അതിൻ്റെ കൃത്യമായ ഉപയോഗവുമാണ്. ചെറു ഗോത്രങ്ങളായി കുടിയേറിത്തുടങ്ങി വൻ സാമ്രാജ്യങ്ങൾ വരെ മനുഷ്യൻ ഈ സാമൂഹിക വ്യവസ്ഥിതി കൊണ്ട് കെട്ടിപ്പടുത്തു. മനുഷ്യരാശിയുടെ പുരോഗതിയും വികാസവും യാത്രകളും ചേക്കേറുകളും എന്നും സമൂഹം എന്ന പ്രസ്ഥാനത്തിലൂന്നി നിൽക്കുന്നതാണ്. കാലാന്തരത്തിൽ സമൂഹം എന്നത് ദേശങ്ങളുടെയും രാജ്യങ്ങളുടെയും വരമ്പുകൾ കടന്നു പോയി. ഇന്ന് ലോകത്തിൻ്റെ ഏത് കോണിലിരുന്നും ആർക്കും ആരെയും ബന്ധപ്പെടാനും കണ്ട് വിവരങ്ങൾ കൈമാറാനുമുള്ള സൗകര്യം കമ്പ്യൂട്ടറും ഇൻ്റർനെറ്റും മൊബൈലും ചേർന്ന സാങ്കേതിക ലോകം നമ്മളെ പ്രാപ്തരാക്കുന്നു. 

 

പക്ഷെ പണ്ട് ഐൻസ്റ്റീൻ പറഞ്ഞ പോലെ സാങ്കേതികത ഒരിക്കൽ മനുഷ്യത്വത്തെ മനുഷ്യരിൽ നിന്ന് തന്നെ അകറ്റുന്നതിലേക്ക് എത്തിച്ചേരും എന്നത് ഏറെക്കുറെ ഇന്ന് നമ്മൾ കണ്ട് കൊണ്ടുമിരിക്കുന്നു. സമൂഹ മാധ്യമങ്ങൾ ഇന്ന് മനുഷ്യൻ്റെ അടിസ്ഥാന സാമൂഹ്യ താൽപര്യങ്ങളെ മറികടന്ന് പോയിരിക്കുന്നു. കൂട്ട് കൂടാൻ പണ്ട് മൈതാനങ്ങളും ആലിഞ്ചുവടുകളും ഉണ്ടായിരുന്നതിൽ നിന്ന് ഇന്ന് അടച്ചിട്ട മുറിയിലെ ചെറിയ ചതുര സ്ക്രീനുകളിലേക്ക് വഴിമാറിയിരിക്കുന്നു. വ്യാജമായ ആളുകളും പേരുകളും സ്ഥലങ്ങളും വൈകൃതമായ സമൂഹ കൂട്ടായ്മകളും ഇന്ന് ഈ സംവിധാനത്തിൽ ലഭ്യമാണ്.

 ഒരു ദിവസത്തിൻ്റെ നല്ലൊരു ശതമാനം സമയവും നമ്മൾ ചിലവഴിക്കുന്നത് ഈ പല മുഖങ്ങളുള്ള മാധ്യമത്തിലാണ് താനും. അതിനാൽ തന്നെ ഇത് ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വാധീനിക്കുന്നതും, ആ സ്വാധീനം വളരെ ശക്തവുമായതിനാൽ ഒരിക്കലും കണ്ടിട്ടില്ലാത്ത വ്യാജമായ ഒരു പുറം മോടിയെ കണ്ണടച്ച് വിശ്വസിക്കാനും തൻ്റെ വിവരങ്ങളെല്ലാം വിശ്വസിച്ച് കൈമാറാനും മിക്കവരും മടിക്കാറില്ല. ഇതിൽ നിന്നുണ്ടാകുന്ന തിക്താനുവങ്ങൾ ഏവർക്കും അറിവുള്ളതാണെങ്കിലും തനിക്ക് അതൊന്നും ഉണ്ടാവില്ലെന്നും താൻ വിശ്വസിക്കുന്നയാൾ തന്നെ ചതിക്കില്ലെന്നും ഭൂരിപക്ഷമാളുകൾ ഉറച്ച് വിശ്വസിക്കുന്നു. ഇന്ന് കാണുന്ന കഷായവും നരബലിയും വിസ തട്ടിപ്പുമൊക്കെ ഈ വിശ്വാസ്യതയുടെ ചൂഷണം മാത്രമാണ്. ഇത് അവനവൻ്റെ തീരുമാനങ്ങളെ അടിസ്ഥാനമാക്കി എന്ന് പറഞ്ഞ് ലാഘവത്തോടെ വിട്ടു കളയുന്നതിന് മുൻപ് നമ്മൾ അറിയാതെ തന്നെ നമ്മുടെ തീരുമാനങ്ങളെ രൂപപ്പെടുത്തുന്ന തരത്തിലും ഈ സാമൂഹ്യ മാധ്യമങ്ങൾ പ്രവർത്തിക്കാറുണ്ട്. ഏതൊരു മനുഷ്യനും വെള്ളം, വസ്ത്രം, വീട് എന്ന അടിസ്ഥാന സൗകര്യങ്ങളോട് ചേർത്ത് വെച്ച് കാണുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മറ്റൊരു പ്രതിഭാസമായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും നമ്മളറിയാതെ നമ്മളെ ഒരുപാട് തീരുമാനങ്ങൾ എടുപ്പിക്കുന്നുണ്ട്. ഒരു സിനിമ കാണുന്നതിന് മുൻപ്, ഒരു ഭക്ഷണശാലയിൽ കയറുന്നതിനു മുൻപ്, ഒരു താമസസ്ഥലം തിരഞ്ഞെടുക്കുന്നതിന് മുൻപ്, ഒരു വാണിജ്യോൽപന്നം വാങ്ങുന്നതിന് മുൻപ് ഏതൊരുവനും ഇന്ന് "റിവ്യൂ" ആണ് നോക്കുന്നത്. ആരും അടിച്ചേൽപ്പിക്കാതെ തന്നെ ഇതൊരു ശീലവും അതിലൊരു വിശ്വാസ്യതയും ഏവരും കണ്ടെത്തുന്നു. എത്ര മോശം വസ്തുവിനെക്കുറിച്ചും നല്ലതും തിരിച്ചും ആർക്ക് വേണമെങ്കിലും എഴുതാമെന്നുള്ള സാമാന്യ ബോധത്തിനുമപ്പുറം ആരെന്നറിയാത്ത ഒരുവൻ്റെ വാക്കുകളെ കണ്ണടച്ച് വിശ്വസിച്ച് നാം നമ്മുടെ തീരുമാനങ്ങളെ രൂപപ്പെടുത്തുന്നു. ഒരിക്കലൊരു ഭക്ഷണശാലയിൽ ഇരിക്കുമ്പോൾ രാവിലെ ഞാൻ വായിച്ച ഒരു ചലച്ചിത്രത്തിൻ്റെ അതേ റിവ്യൂ എൻ്റെ മുന്നിലിരുന്ന്  മറ്റ് രണ്ട് പേർ പറയുന്നത് കേട്ടിട്ടുണ്ട്. കൃത്യമായി ആ റിവ്യൂവിലെ വാചകങ്ങൾ. ആ അഭിപ്രായം സ്വയമേ രൂപപെടാതെ അറിഞ്ഞോ അറിയാതെയോ ഉൾമനസിൽ കിടന്ന റിവ്യു പൊങ്ങി വന്നതാണെന്ന് അതിൽ നിന്ന് വളരെ വ്യക്തമാണ്. 

 

മേൽപറഞ്ഞ പോലെ ദുരുപയോഗം ചെയ്യാൻ ഏറ്റവും സാധ്യതയുള്ളതും ഈ അവസരം തന്നെയാണ്.

 

എന്നാൽ അഭിപ്രായങ്ങളോ ആശയങ്ങളോ കാഴ്ചപ്പാടുകളോ അടിച്ചേൽപിക്കാതെ ഉത്തരവാദിത്തപരമായുള്ള സമൂഹ മാധ്യമത്തിൻ്റെ ഉപയോഗം മനുഷ്യൻ്റെ സാമൂഹ്യ വ്യവസ്ഥതിയുടെ ഉന്നമനത്തിന് തന്നെ കാരണമാകും. ചെറിയ ഒരു കൂട്ടായ്മായി സമൂഹം മാറാതെ ലോകമേ തറവാട് എന്ന ബൃഹത്തായ ആശയം ഉൾകൊള്ളാൻ വരെ ഇതുപകരിക്കും. ലോകത്തിൻ്റെ, ആൾക്കാരുടെ തനത് ശൈലികളും ആശയങ്ങളും വൈവിധ്യങ്ങളും അറിയാനും അറിയിക്കാനും ചുരുങ്ങിയ ചിന്താഗതികൾ മാറ്റാനും ഇന്ന് ലഭ്യമായതിൽ ഏറ്റവും വലിയതും ചിലവ് കുറഞ്ഞതും സുലഭവുമായ ഈ വേദിക, രാജ്യങ്ങൾ കടന്നു കയറ്റവും സ്വന്തം താൽപര്യങ്ങളെയും ആശയങ്ങളെയും അടിച്ചേൽപ്പിക്കുന്നതും നിർത്തി അതത് സ്ഥലങ്ങളുടെ വൈവിധ്യങ്ങളെ ഉൾകൊണ്ട പോലെ, വേർതിരിവോടെയും അച്ചടക്കത്തോടെയും ഉപയോഗിക്കാൻ മനുഷ്യൻ ശീലിക്കുമ്പോഴാകും അതിൻ്റെ ഗുണ ഗണങ്ങൾ ഉച്ചസ്ഥായിയിൽ എത്തുന്നത്.

Srishti-2022   >>  Article - Malayalam   >>  അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

Sindhu Ashok Kumar

Envestnet Trivandrum

അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

മലയാളികളുടേത് പോലെ അവസരവാദികൾ ആയ മറ്റൊരു സമൂഹം ഉണ്ടോ എന്ന് സംശയമാണ്. എന്തിനും ഏതിനും മറ്റുള്ളവരുടെ കുറ്റം കണ്ടു പിടിക്കുന്ന താൻ എല്ലാ കാര്യത്തിലും 'പെർഫെക്റ്റ്' ആണെന്നു ചിന്തിക്കുന്ന മലയാളിയോളം പോന്ന ഒരു വിഡ്ഢി വേറെഇല്ല.വിദ്യാഭ്യാസത്തിലും സാക്ഷരതയിലും ഒക്കെ ഏറെ മുന്നിലാണെങ്കിലും നമ്മുടെ അത്രയും അഹങ്കാരവും അന്ധവിശ്വാസങ്ങളും മറ്റാർക്കും ഇല്ല എന്നു തന്നെ പറയാം. വിദ്യാഭ്യാസവും വിവരവും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് നമ്മൾ മലയാളികൾ. അഭ്യസ്തവിദ്യർ പോലും നിസാര കാര്യങ്ങൾക്ക് അയൽവാസിയുടെ 'കൂടോത്രത്തെ' പഴിക്കുന്ന കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്. നരബലിയും മന്ത്രവാദവും ഒന്നും നമ്മളെ അത്ഭുതപ്പെടുത്താത്തതും അതുകൊണ്ട് തന്നെ.അതെല്ലാം സർവ്വസാധാരണം എന്ന രീതിയിൽ ആണ് ഇന്ന് നമ്മുടെ പോക്ക്. പരസ്യമായി ഇതിനെ ഒക്കെ തള്ളി പറയുന്ന മലയാളിക്ക് രഹസ്യമായി ഇതൊക്കെ ആകാം എന്ന ചിന്താഗതി ആണ്.

 

എല്ലാ വിശ്വാസവും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അന്ധവിശ്വാസം ആണെന്ന് തന്നെ പറയാം. ആഴത്തിൽ മനസ്സിൽ വേരുറച്ചു പോയ വിശ്വാസങ്ങൾ എല്ലാം തന്നെ അന്ധവിശ്വാസം ആണെന്ന് ചുരുക്കം. നല്ലകാര്യത്തിന് ഇറങ്ങുമ്പോൾ മൂന്ന് പേരായി പോകരുത്, പൂച്ച വട്ടം ചാടിയാൽ അശുഭം, തുമ്മിയാൽ തലയിൽ വെള്ളമൊഴിക്കണം തുടങ്ങി ഒറ്റ നോട്ടത്തിൽ തീർത്തും നിരുപദ്രവകരം എന്ന് തോന്നുന്ന ചിന്തകൾ മുതൽ മനുഷ്യന്റെ ജീവൻ എടുക്കുന്ന തലത്തിലേക്ക് വരെ പടർന്നു പന്തലിച്ചിരിക്കുന്നു ഇന്ന് നമ്മുടെ അന്ധവിശ്വാസങ്ങൾ പലതും. അന്ധവിശ്വാസങ്ങൾക്ക് ഇത്രയും വളക്കൂറുള്ള മണ്ണായിരുന്നോ നമ്മുടേത് എന്നതൊരു അത്ഭുതം തന്നെ. ഓരോ ദിവസവും അവിശ്വസനീയമായ എത്ര എത്ര വാർത്തകൾ ആണ് പുറത്തു വരുന്നത്.

 

ലോകം പുരോഗമിക്കും തോറും ഓരോ ദിവസവും മുന്നോട്ട് പോകേണ്ട നാം കൂടുതൽ കൂടുതൽ പിന്നോട്ടാണ് നടക്കുന്നത് എന്ന് തോന്നി പോകുന്നു. ഈ ഇടയായി ഇടയ്ക്കിടയ്ക്ക് കേൾക്കുന്ന ഒരു വാർത്തയുണ്ട്. കാസർഗോഡ് വാഴ കല്യാണം, തൃശൂർ വാഴ കല്യാണം, മഴ പെയ്യാൻ വാഴ കല്യാണം, മംഗല്യ ദോഷം മാറാൻ വാഴ കല്യാണം, ചൊവ്വ ദോഷം മാറാൻ വാഴ കല്യാണം. വാഴയെ കല്യാണം കഴിക്കുന്നതിലൂടെ ലോകത്തിലെ പകുതി പ്രശ്നനങ്ങൾ അവസാനിക്കും എന്ന് തോന്നും. അങ്ങനെ ആയിരുന്നെങ്കിൽ എന്ത് എളുപ്പമായിരുന്നല്ലേ കാര്യങ്ങൾ?

 

അന്ധവിശ്വാസത്തിന്റെ കാര്യം പറയുമ്പോൾ ചൊവ്വ ദോഷം ആണ് നമ്മുടെ മറ്റൊരു 'ഹൈലൈറ്റ്'. നമ്മുടെ എന്ന് പറയുമ്പോ ഇത് എല്ലാ മലയാളികൾക്കും ഇല്ല കേട്ടോ. ഹിന്ദു സമുദായത്തിൽ പെട്ട പെൺകുട്ടികൾക്ക് മാത്രമുള്ള ഒരു സ്വയമ്പൻ സാധനം ആണ് ഇത്. ചൊവ്വ ദോഷം കാരണം ജാതക പൊരുത്തം നോക്കി നടന്നു നടന്നു ജീവിതം തുലഞ്ഞു പോയ പെൺകുട്ടികൾ ഒന്നും രണ്ടുമൊന്നുമല്ല. അതുപോലെ പത്തിൽ പത്തു പൊരുത്തം നോക്കി കല്യാണം കഴിപ്പിച്ചിട്ട് മനസ്സിൽ ഒരു പൊരുത്തവും ഇല്ലാതെ ഒരു ദിവസം പോലും മനഃസമാധാനം ഇല്ലാതെ നരകിക്കുന്ന ഏത്ര പേരെ നാം എന്നും കാണുന്നു. എങ്കിലും എത്ര കിട്ടിയാലും പഠിക്കില്ല എന്ന് പറഞ്ഞ പോലാണ് നമ്മുടെ കാര്യം. നമ്മുടെ വിശ്വാസങ്ങൾക്ക് (അല്ല അന്ധവിശ്വാസങ്ങൾക്കു) മേലെ പരുന്തും പറക്കില്ലെന്നു രത്നച്ചുരുക്കം.

 

വിവാഹ ശേഷം ആദ്യത്തെ ഭർത്താവ് മരണപ്പെടും എന്ന ഭയം മൂലമാണ് പാറശ്ശാലയിലെ പെൺകുട്ടി കാമുകന് വിഷം നൽകിയത് എന്ന തരത്തിൽ ചില വാർത്തകൾ കണ്ടിരുന്നു. അതുപോലെ പിശാചാണ് ഉള്ളിൽ ഉള്ളത് എന്ന തോന്നലിൽ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരെ പറ്റി ഇടയ്ക്ക് നാം കേട്ടു. ഇതൊന്നും നാം കണ്ടതും കേട്ടതും ഉത്തരേന്ത്യയിൽ അല്ല ഇങ്ങു കേരളത്തിൽ ആണ്, സാക്ഷര കേരളത്തിൽ. ഇങ്ങനത്തെ സംഭവങ്ങളെ പറ്റി ഒക്കെ കേൾക്കുമ്പോൾ ഇങ്ങനെ ഒക്കെ നടക്കുമോ എന്ന് സംശയിച്ചിരുന്ന മലയാളികൾക്ക് ഇടയിൽ ആണ് ഇന്ന് ഇതെല്ലം നടക്കുന്നത്. വിദ്യാഭ്യാസം ഇല്ലാത്തവന്റെ വിവരക്കേടുകളെ കളിയാക്കി ചിരിച്ചിരുന്ന വിവേകിയും വിദ്യാസമ്പന്നനും ആയ മലയാളിക്കിടയിൽ.

 

രോഗശാന്തിക്കും മാനസികവിഭ്രാന്തിക്കും സുവിശേഷത്തേയും മന്ത്രവാദത്തേയും ആശ്രയിക്കുന്ന എത്ര എത്ര സംഭവങ്ങൾ ആണ് എന്നും നമ്മുടെ നാട്ടിൽ നടക്കുന്നത്. മനസ്സിന്റെ താളം തെറ്റിയവനെ അടിച്ചു നിലം പരിഷാക്കി 'ഒഴിഞ്ഞു പോകില്ലേ നീ' എന്ന് ചോദിക്കുന്നവരോട് എന്തു പറയാൻ. ഈ സന്ദർഭത്തിൽ ഒരു സുഹൃത്ത് പണ്ട് പറഞ്ഞ മറ്റൊരു കഥയും ഓർമ്മ വരുകയാണ്. ആർത്തവ ദിനങ്ങളിൽ അവൾക്ക് അടുക്കളയിൽ പ്രവേശനമില്ലായിരുന്നു അത്രേ. അവൾ 'അശുദ്ധ' ആണ് പോലും. രാത്രി സ്വന്തം മുറിയിലേക്ക് കേറി പോകുന്നതും ആ ദിവസങ്ങളിൽ വീടിന് പുറത്തുള്ള കോണിപ്പടി വഴിയായിരുന്നു എന്നും അവൾ പറയുക ഉണ്ടായി. എന്തൊരു ഗതികേടാണ് എന്ന് ഒരു നിമിഷം തോന്നി പോയി. പിന്നീട് അങ്ങ് നേപ്പാളിൽ എവിടെയോ ആണെന്ന് തോന്നുന്നു ഇത് പോലെ ഒരവസരത്തിൽ വീട്ടിലെ തൊഴുത്തിൽ കിടത്തിയ ഒരു പെൺകുട്ടി പാമ്പ് കടിയേറ്റു മരിച്ച വാർത്ത ഓർമ്മ വന്നു. അപ്പോൾ 'ഇതൊക്കെ എന്ത്' എന്നചിന്തയായി. അപ്പോൾ പറഞ്ഞു വരുന്നത് 2022-ൽ ആണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത് എങ്കിലും 'ആർത്തവവും' ആയി ബന്ധപ്പെട്ട മുൻവിധികൾക്കൊന്നും നമുക്ക് ഇപ്പോഴും ഒരു കുറവുമില്ല എന്നതാണ്. അതുപോലെ ജനിക്കാൻ പോകുന്ന കുഞ്ഞിന് നല്ല ജന്മനക്ഷത്രം കിട്ടാൻ മകളുടെ ചൊവ്വാഴ്ചത്തെ സിസേറിയൻ ഓപ്പറേഷൻ ബുധനാഴ്ചത്തേക്ക് മാറ്റാൻ പറ്റുമോ എന്ന് ചോദിച്ചതിന് ഡോക്ടർ പച്ച തെറി പറഞ്ഞു ഓടിച്ച അയൽക്കാരിയായ ആന്റിയേയും ഈ അവസരത്തിൽ സ്മരിക്കുകയാണ്. അവർക്ക് സ്വന്തം മകളുടെ ജീവനേക്കാൾ വലുത് ജനിക്കാത്ത കുഞ്ഞിന്റെ ജന്മ നക്ഷത്രം ആയിരുന്നു എന്നത് ഇപ്പോഴും ഒരു ഞെട്ടൽ ആണ്. ഇതെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മൾ മലയാളികളുടെ അന്ധവിശ്വാസങ്ങളുടെ ഭാഗം തന്നെ.

 

അന്ധവിശ്വാസങ്ങളെ നിയന്ത്രിക്കാൻ വ്യക്തമായ ഒരു നിയമവ്യവസ്ഥിതി ഇന്ന് കേരളത്തിൽ ഇല്ലെന്നത് വാസ്തവം ആണ്. ഇനി എന്ത് നിയമം വന്നാലും മനസ്സിന്റെ ഇത്തരം ജീർണിച്ച ചിന്തകളെ എങ്ങനെ നിയന്ത്രിക്കാൻ കഴിയും എന്നത് മറ്റൊരു ചോദ്യവും ആണ്. ലക്ഷ കണക്കിന് നിയമങ്ങൾ ഇപ്പോൾ തന്നെ ഉള്ള നാടാണ് നമ്മുടേത്. ഇതൊന്നും കൊണ്ട് പ്രത്യേകിച്ച് യാതൊരു കാര്യവും ഇല്ല എന്ന് നമുക്ക് തന്നെ അറിയുകയും ചെയ്യാം. അപ്പോൾ സംവിധാനങ്ങൾ ഇല്ലാത്തതല്ല കുഴപ്പം മറിച്ചു നമ്മുടെ ചിന്താഗതി മാറാത്തതാണ്.

 

ഏത് ഡിഗ്രി എടുത്തിട്ടും എത്ര ഉയർന്ന ഉദ്യോഗം നേടിയിട്ടും കാര്യമില്ല. മാനുഷികമായ പരിഗണനകൾക്കപ്പുറം വിശ്വാസത്തിന്റെ വേരുകളെ മുറുകെ പിടിച്ചു മുന്നോട്ടു കുതിക്കുന്നതിന് പകരം നാം പിന്നോട് പോകാൻ മത്സരിക്കുന്നിടത്തോളം ഈ വ്യവസ്ഥിതി ഇങ്ങനെ തന്നെ നിലനിൽക്കും. മുരുകൻ കാട്ടാക്കട എഴുതിയത് പോലെ നമ്മൾ എല്ലാവർക്കും തിമിരം ബാധിച്ചിരിക്കുകയാണ്. നമ്മുടെ ഈ ഭ്രാന്തുകൾ നമ്മൾ തന്നെ മാറ്റണം എന്ന് സാരം. വികലമായ വിശ്വാസങ്ങളെ പൊട്ടിച്ചെറിഞ്ഞു നമ്മൾ മലയാളികൾക്ക് എന്നെങ്കിലും വെളിവ് വീഴും എന്ന് പ്രതീക്ഷിക്കാം

Srishti-2022   >>  Article - Malayalam   >>  അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

Hridya K T

UST Kochi

അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

ഒരുപാട് ചിന്തിച്ചു കാട് കയറിയ വിഷയമാണ് "അന്ധവിശ്വാസങ്ങളും സാക്ഷരതകേരളവും".

 

കഴിഞ്ഞ വര്ഷം ഞങ്ങൾ ആഗ്രഹിച്ചാണ് ഒരു കാർ വാങ്ങിയത്. അതിനാൽ തന്നെ കൃഷ്ണനോടൊപ്പം യേശുവിന്റെ ചിത്രവും ഞാൻ കാറിന്റെ മുന്നിൽ വെച്ചു. കാർ കണ്ടതും കുറ്റവാക്കുകൾ കേട്ട് തുടങ്ങി. " അന്യ ദൈവങ്ങൾ എന്തിനാണ് നമ്മുടെ കാറിൽ?  " എനിക്കന്നു ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. പ്രപഞ്ചം മുഴുവൻ നിറയുന്ന ശക്തിയെ സ്വന്തക്കാരനും അന്യനും ആയി ഏതളവുകോൽ ഉപയോഗിച്ചാണ് ഞാൻ മുറിച്ചിടേണ്ടത്? വിവേകാനന്ദ സ്വാമി കേരളത്തെ ഭ്രാന്താലയമെന്നു വിളിച്ചതായി കേട്ടിട്ടുണ്ട്. ഒന്ന് കൂടി അദ്ദേഹം ഇവിടെ സന്ദര്ശിക്കാനെത്തിയാൽ ഇനിയെന്ത് പേര് വിളിക്കും?  ശ്രീ നാരായണ ഗുരുവും മറ്റും ജീവിച്ചു പോയിട്ടും ഒരു പുരോഗതിയും വന്നിട്ടില്ലാത്ത മനുഷ്യ ചിന്താഗതിയെ എന്ത് പറഞ്ഞു വിശേഷിപ്പിക്കും?

 

എന്റെ അകന്ന ഏതോ ബന്ധത്തിലുണ്ടായ,  പേര് പോലും ഞാൻ കേട്ടിട്ടില്ലാത്ത ആരോ മരിച്ചു പോയതിനു,  'പെല' എന്നും പറഞ്ഞു ഞാൻ കയറിയ അമ്പലം ശുദ്ധി കലശം ചെയ്തു .എന്നെ കൊണ്ട് മാപ്പു പറയിക്കുകയും ചെയ്തു. പണ്ട് കൂട്ട് കുടുംബ വ്യവസ്ഥിതി നിലനിന്നിരുന്ന കാലത്ത് തറവാട്ടിൽ ഒരു മരണമുണ്ടായാൽ ആരും പുറത്തു പോവാതിരിക്കാൻ ഉണ്ടാക്കിയ ഒരു സമ്പ്രദായ മാണിതെന്നു ഞാൻ ആരോട് പറയും?

അതിനാൽ തന്നെ കോഴിക്കോട്ടൊരാൾ പ്രസവിച്ചാലോ മരിച്ചാലോ കൊച്ചിയിലുള്ള എനിക്ക് 'പെല ഇല്ലെന്നും !

 

പണ്ട് കേട്ട ഒരു കഥ ഓർമ വരുന്നു.. ഒരു സന്യാസി തന്റെ ധ്യാനത്തിൽ അവിടത്തെ പുഴയിലെ വെള്ളം കുടിച്ചാൽ ഭ്രാന്ത് വരുമെന്നും, അത് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകണമെന്നും കാണുന്നു.... അദ്ദേഹം അത് അന്നാട്ടുകാരെ ധരിപ്പിക്കുന്നു... എന്നാൽ ആരും അത് മനസ്സിലാക്കാതെ പുഴയിലെ വെള്ളം കുടിച്ചു ഭ്രാന്തന്മാരാവുന്നു.... ഒടുക്കം എല്ലാവരും ചേർന്നു സന്യാസിക്ക് ഭ്രാന്തണെന്ന് പറയാൻ തുടങ്ങി.. നിവർത്തിയില്ലാതെ സന്യാസിയും പുഴയിലെ വെള്ളം കുടിച്ചു ഭ്രാന്തനായി വന്നു നാട്ടുകാരോടൊപ്പം സുഖമായി ജീവിക്കുന്നു.

പുഴയിലെ വെള്ളം കുടിക്കാം....

"അശുദ്ധി" മാറിക്കിട്ടട്ടെ......

 

കഷ്ടപ്പെട്ടു പഠിച്ചു ജോലി നേടിയ ഒരു പെൺകുട്ടി കല്യാണം കഴിഞ്ഞു വരുമ്പോൾ എന്തിനാണ് കൊണ്ട് വരുന്ന പെട്ടിയുടെ കനവും സ്വർണത്തിന്റെ അളവും നോക്കുന്നത്?

പണ്ട് ആണിന്റെ ചിറകിനു കീഴെ ജീവിക്കുന്ന പെൺകുട്ടിക്ക് വീട്ടിൽ നിന്ന് കൊണ്ടുവരുന്ന സ്വത്തു ഒരു ആത്മവിശ്വാസമായിരിക്കാം.   ഇന്ന് പുരുഷനോടൊപ്പം വിദ്യാഭ്യാസം നേടി,  ജോലിയും നേടിയിയിട്ടും പെൺകുട്ടി എഴുന്നേൽക്കുന്ന സമയവും നോക്കി അയൽക്കാരിരിക്കുന്നതെന്തിനാണ് ?  

 

ഈ അടുത്തിടെയാണ് സ്വന്തം മോൾ കല്ല്യാണം കഴിഞ്ഞു ആദ്യ മാസം തന്നെ ഗർഭിണിയായത്തിനും ,  അതിൽ ഒരാണ്കുഞ്ഞു പിറന്നതിലും അഭിമാനം പൂണ്ടു ഒരു സ്ത്രീ എന്നോട് സംസാരിച്ചത്.ആ കുട്ടിയുടെ പഠിത്തം മുടങ്ങിയത് അവർക്കൊരു വിഷയമേ അല്ലായിരുന്നു. ഐശ്വര്യ റായ് വെറും പെണ്ണും അപ്പുറത്തെ തെങ്ങു കയറ്റക്കാരൻ രാജേട്ടൻ ആണും ആയതു കൊണ്ട് രാജേട്ടനെ മാത്രം അംഗീകരിക്കുന്ന ഇത്തരക്കാർ ഇപ്പോളും ഇവിടുണ്ട്.

 

അയൽക്കാർ നോക്കി നിൽക്കുന്നത് കൊണ്ട് ഇഷ്ടവേട്ട വേഷം മടക്കി കയ്യിൽ പിടിച്ചു ,  ഓഫീസിൽ പോയി അവിടെന്നു മാറ്റി,  തിരിച്ചു ചുരിദാർ തന്നെ ഇട്ടുവരുന്ന എത്രയോ പെൺകുട്ടികളെ എനിക്കറിയാം.അവനവനിണങ്ങുന്ന ഒരു വേഷം ധരിക്കാൻ നമ്മൾ ഇനിയും എത്ര നാൾ കാത്തിരിക്കണം?  

 

ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടുത്തങ്ങളിലേക്കു വഴി തെളിയിക്കാവുന്ന എത്രയോ അമൂല്യമായ അറിവുകൾ ഭക്തിയുടെയും,  ആചാരത്തിന്റെയും പേരു പറഞ്ഞു നമ്മൾ പൂട്ടി കെട്ടി വെച്ചിട്ടുണ്ട്. ജാതിയോ,  മതമോ, സ്ത്രീ പുരുഷ വ്യത്യാസമോ ഇല്ലാത്ത ദൈവത്തെ നമ്മൾ എന്ന് അംഗീകരിക്കും?  

 പഴഞ്ചൻ ചിന്താഗതികൾ ഇവിടെ നിലനിൽക്കുന്നത് കൊണ്ടും,  അത് നമ്മുടെ വളർച്ചയെ ബാധിക്കുന്നതും കൊണ്ട് തന്നെയാണ് ആളുകൾ മറ്റു സംസ്ഥാനങ്ങളിലേക്കും,  മറ്റു രാജ്യങ്ങളിലേക്കും മാറി പാർക്കുന്നത് . ഏതു വികസിത രാജ്യങ്ങളിലും ഇന്ത്യൻ തലച്ചോറുകൾ വഹിക്കുന്ന പങ്കു വലുതാണ്. പ്രേത്യേകിച്ചു മലയാളികൾ.

 

മഹത്തായ പൈതൃകം ഉള്ള ഒരിടമാണ് കേരളം .നമ്മുടെ പൂർവികമായ അറിവുകളും, ശാസ്ത്രത്തിന്റെ നൂതനമായ കണ്ടു പിടുത്തങ്ങളും സംയോജിച്ചാൽ ഏതു ഉയരവും നമുക്ക് കയ്യെത്തി പിടിക്കാം. നമ്മുടെ വിവരക്കേടുകളും,  അന്ധവിശ്വാസങ്ങളും അതിനൊരു മറയാവാതിരിക്കട്ടെ ,..

Srishti-2022   >>  Article - Malayalam   >>  അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

Aswathy V S

Infosys Limited

അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

 

സാക്ഷരകേരളം - അന്ധവിശ്വാസങ്ങളാൽ സമൃദ്ധമോ?

 

കേരളം - ദൈവത്തിന്റെ സ്വന്തം നാട് ,വിദ്യാഭ്യാസത്തിലും സാക്ഷരതയിലും ഇന്ത്യയിലെ മറ്റു ഏത് സംസ്ഥാനത്തേക്കാളും മേൽകോയ്മ കേരളത്തിന്‌ അവകാശപ്പെടാം. എന്നാൽ അടുത്തിടെ പുറത്തു വരുന്ന പല വാർത്തകളും കേരളത്തെ അന്ധവിശ്വാസങ്ങളുടെ സ്വന്തം നാടായി മാറ്റികൊണ്ടിരിക്കുകയാണ്. ലോകത്തിനു തന്നെ മാതൃകയാണെന്ന് ഊറ്റം കൊള്ളുന്ന മലയാളികൾക്ക് നാണിച്ചു തല താഴ്ത്തേണ്ടി വന്ന സംഭവമാണ് അടുത്തിടെ ഉണ്ടായത്. പ്രാചീനകേരളത്തിൽ നില നിന്നിരുന്ന ഒരു അന്ധവിശ്വാസത്തെ തിരികെ കൊണ്ട് വന്നതിൽ കേരളം കുപ്രസിദ്ധി നേടിയിരിക്കുന്നു.

 

 

യുക്തിസഹചമല്ലാത്ത വിശ്വാസങ്ങൾ അവയെ തുടർന്നുണ്ടാകുന്ന ആചാരങ്ങൾ ഇവയെയാണ് നമ്മൾ അന്ധവിശ്വാസത്തിന്റെ പരിധിയിൽ ഉൾപെടുത്തുക. മതത്തിലൂന്നിയും അല്ലാതെയും ഇത്തരം വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നത് സാക്ഷര കേരളത്തിന്‌ അപമാനകരമാണ്. പ്രാചീന കേരളത്തിൽ നിലവിൽ ഉണ്ടായിരുന്ന ബലി കൊടുക്കൽ കർമ്മം അടുത്തിടെ കേരളത്തിൽ പുന:അവതരിച്ചിട്ടുണ്ട്.ഇലന്തൂരിലെ നരബലി ഒരു ഒറ്റപ്പെട്ട സംഭവമല്ല. പൂവാറിലെ ഇരട്ട കൊലപാതകവും, നെയ്യാറ്റിൻകരയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയും നന്ദൻകോട് കൊലപാതകവുമൊക്കെ ഈ ശ്രേണിയിലുള്ളതാണ്.

 

ഒരാളുടെ വിശ്വാസങ്ങൾ മറ്റൊരാളുടെ കൊലപാതകത്തിലേയ്ക്ക് നയിക്കുന്നു എന്നതോർക്കുമ്പോൾ തന്നെ പേടിതോന്നുന്നു. അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെട്ട മനുഷ്യർ അതിക്രൂരന്മാരും കൊലപാതകികളുമൊക്കെയായി മാറിക്കൊണ്ടിരിക്കുന്നു. തന്റെ വിശ്വാസസംരക്ഷണത്തിനു രക്തബന്ധങ്ങളെ പോലും കൊന്നു കളയുന്ന ഒരവസ്ഥയിലേക്ക് കേരളം മാറുമ്പോൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ പുതുക്കി പണിയേണ്ടതില്ലേ എന്നുള്ള ചോദ്യവും ഉയരുന്നുണ്ട്. അടുത്തിടെ കാമുകനെ കഷായം കൊടുത്ത് കൊന്നു കളഞ്ഞ ഗ്രീഷ്മ എന്ന പെൺകുട്ടിയെ നമുക്ക് ഓർമ്മയുണ്ടാകും. വിവാഹം കഴിക്കുന്ന ആൾ മരിച്ചു പോകുമെന്ന് ജ്യോത്സൻ പറഞ്ഞതിനാൽ കാമുകനെ വിഷം കൊടുത്തു കൊന്ന യുവതി പഠിക്കാനൊക്കെ മിടുക്കിയായ ഒരു പെൺകുട്ടിയായിരുന്നു. വിദ്യാഭ്യാസം യുക്തിപരമായ ചിന്തകളെ പോലും സ്വാധീനിക്കില്ലെന്നു തോന്നുന്നു.

 

രോഗം ഭേദമാകാൻ, ഐശ്വര്യവും ജോലിയും ലഭിക്കുന്നതിനു, പ്രേതബാധ ഒഴിപ്പിക്കൽ, ശത്രു നാശം എന്നിവയ്ക്കൊക്കെ മന്ത്രവാദികളെ കാണാൻ പോകുന്ന മലയാളികളുടെ കണക്കെടുത്താൽ ഞെട്ടിപോകും.

 

എല്ലാ പ്രശ്നങ്ങൾക്കും ഇത്തരം മനുഷ്യരിൽ പരിഹാരമുണ്ട്. പൂജ നടത്തൽ, വെള്ളം ജപിച്ചു നൽകൽ, നെയ്യ് ജപിച്ചു നൽകൽ, മൃഗബലി, അഗ്നി ശുദ്ധി വരുത്തൽ, എന്നിങ്ങനെ പോകുന്നു പരിഹാരക്രീയകൾ. വിദ്യാസമ്പന്നരായ മനുഷ്യർ പോലും ഇത്തരം കപട സന്യാസിമാരുടെ വലയിൽ അകപ്പെട്ടു പോകുന്നുവെന്നത് ഖേതകരമാണ്.

 

മാനസിക പ്രശ്‌നങ്ങൾ നേരിടുന്ന സ്ത്രീകളും കുട്ടികളുമാണ് ഏറ്റവും കൂടുതൽ ചൂഷണം നേരിടുന്നത്. മന്ത്രവാദവും, ഹോമവും, ജിന്ന് ഒഴിപ്പിക്കലുമാണ് ഇതിനൊക്കെയുള്ള പരിഹാരക്രീയകൾ. ഇത്തരം മനുഷ്യർ കാരണം ശരിയായ ചികിത്സ പോലും രോഗികൾക്ക് ലഭിക്കാറില്ല. ഒടുവിൽ ചികിത്സാ നിഷേധങ്ങൾ രോഗിയുടെ മരണത്തിലേയ്ക്ക് പോലും നയിച്ചിട്ടുണ്ട്. മാനസിക രോഗികളുടെ മേൽ ആഭിചാര ക്രീയകൾ പ്രയോഗിച്ചു പരമാവധി മുതലെടുപ്പ് നടത്തുന്നുണ്ട് ഈ കപട സന്യാസിമാർ.

 

ചൊവ്വാദോഷമുള്ള പെൺകുട്ടികളാണ് ഇത്തരം പെൺകുട്ടികളുടെ അടുത്ത ഇര. രണ്ടു പേർ ഒരുമിച്ചു ജീവിക്കുന്നതിനെ പോലും എതിർക്കുന്ന ഈ വിശ്വാസങ്ങൾക്ക് ഈ നൂറ്റാണ്ടിൽ എന്ത് സ്ഥാനമെന്നു പോലും മനുഷ്യർ ചിന്തിക്കുന്നില്ല.

 

കൈവിഷം -കേരളത്തിൽ പ്രചാരത്തിൽ ഉള്ള മുന്തിയ അന്ധവിശ്വാസഅതിലൊന്ന്.ശത്രുത ഉള്ള മനുഷ്യർ നൽകുന്ന ആഹാരമാണ് (അത് പൂജിച്ചോ ഇതുപോലെയുള്ള ക്രീയകൾ ചെയ്തോ നൽകുന്നത് ആകാം ) കൈവിഷമെന്നു പറയുന്നത്.ഇത്തരത്തിൽ ഉള്ള ദോഷങ്ങൾ ഛർദിച്ചു കളയാൻ കേരളത്തിൽ ഒരു ക്ഷേത്രം തന്നെയുണ്ട്. മകൾ പ്രേമിക്കുന്ന ചെക്കൻ അവൾക്ക് എന്തോ കലക്കി കൊടുത്തിട്ടാണ് പ്രേമ ബന്ധം ഉടലെടുത്തതെന്നും ഇതിൽ നിന്നും രക്ഷപെടാൻ മേൽപ്പറഞ്ഞ അമ്പലത്തിൽ പോയി ഛർദിച്ചു കളഞ്ഞാൽ മതി എന്നുള്ള അന്ധവിശ്വാസവുമായി ജീവിക്കുന്ന ഒരു അമ്മയെ അറിവുണ്ട്. ഇത്തരം അറിവുകൾ കൂടുതൽ പേടിപ്പെടുത്തുന്നു.നാളെ മകളെ കൊല്ലണം എന്ന് പറഞ്ഞാൽ ഈ അമ്മ ചെയ്യുമോ?

 

പ്രേമം, സൗഹൃദം ഇത്യാദികൾ കൈവിഷത്തിന്റെ ഫലമായി ഉണ്ടാകുന്നതാണെന്ന് വിശ്വസിക്കുന്ന മനുഷ്യർ ഇവിടെയുണ്ട്.പ്രേമത്തെയും സൗഹൃദത്തെയും മദ്യത്തെയും ഒഴിവാക്കാൻ കപട സന്യാസിമാരെ സമീപിക്കുന്ന സമൂഹം.കോവിഡ് വന്നാലും,കാൻസർ വന്നാലും ആശുപത്രിയിൽ പോകാൻ പാടില്ലെന്നും യേശു അപ്പൻ രക്ഷപ്പെടുത്തുമെന്നു പറഞ്ഞു പ്രാർത്ഥിക്കുന്ന കുറെ മനുഷ്യർ വേറെ ഒരിടത്ത്.സാത്താൻ സേവയിലൂടെ മദ്യത്തിനും മയക്കുമരുന്നിനും അകപ്പെടുന്ന യുവജനങ്ങളും കുറവല്ല. കേണൽ ജിൻസൺ തന്റെ അച്ഛനെയും അമ്മയെയും കൊലപെടുത്തിയത് ഇത്തരമൊരു അന്ധവിശ്വാസത്തിന്റെ പരിധിയിൽ ആയിരുന്നു.

 

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാൻ വേണ്ടിയുള്ള നിർദ്ദിഷ്ട നിയമം 'ദ കേരള പ്രിവൻഷൻ ആന്‍ഡ് എറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ്, സോർസെറി ആൻഡ് ബ്ലാക് മാജിക് ബിൽ’ 2021 എന്ന പേരിലാണ് നിയമ പരിഷ്കരണ കമ്മിഷൻ ഇത് സംബന്ധിച്ച ബില്ലിന്റെ കരട് തയാറാക്കിയെങ്കിലും ഒരു വർഷമായിട്ടും തുടർ നടപടിയുണ്ടായിട്ടില്ല. ഈ നിയമം ശക്തമായി നടപ്പിലാക്കുക ഒപ്പം കുഞ്ഞു ക്ലാസ്സുകളിൽ തന്നെ ഇത്തരം അന്ധവിശ്വാസങ്ങൾക്ക് എതിരായി പ്രവർത്തിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നിവയല്ലാതെ മറ്റു വഴികൾ നമ്മുടെ മുന്നിൽ ഇല്ല. ഇനിയും ഇത്തരം നരബലികൾ ആവർത്തിക്കാതിരിക്കട്ടെ...

Srishti-2022   >>  Article - Malayalam   >>  അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

Shine Shoukkathali

EY Kochi

അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

"ജ്യോത്സ്യന്റെ ഭാര്യയെ

കാണ്മാനില്ല.

ചന്ദ്രന്‍ അപഹരിച്ചോ

രാഹുവോ, കേതുവോ

തെക്കോട്ടു നടത്തിച്ചോ

ചൊവ്വ പിടിച്ചോ

ശനി മറച്ചോ

അയാള്‍

കവടി നിരത്തിയതേ ഇല്ല.

നേരേ നടന്നു

പോലീസ്‌ സ്‌റ്റേഷനിലേക്ക്."

 

(കുരീപ്പുഴ ശ്രീകുമാർ, ജ്യോത്സൻ)

 

മനോരമ ഓൺലൈനിൽ സ്ഥിരമായ ജ്യോതിഷ പംക്തികളുണ്ട്. "സൂര്യഗ്രഹണം; ഈ നാളുകാർ ഉയർച്ചയിലേക്ക് , ഗ്രഹണഫലം" എന്ന ശീർഷകത്തിൽ ഒക്ടോബർ 26ന് മനോരമ പ്രസിദ്ധീകരിച്ച ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരിയുടെ ലേഖനത്തിന്റെ പൊരുൾ ശീർഷകത്തിൽ നിന്ന് തന്നെ മനസ്സിലാക്കാൻ കഴിയുന്നത് കൊണ്ട് വിശദീകരിക്കുന്നില്ല. എന്താണ് സൂര്യഗ്രഹണം? സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുമ്പോൾ സൂര്യൻ ഭാഗികമായോ, പൂർണ്ണമായോ മറയപ്പെടുന്നതിനെയാണ് 'സൂര്യഗ്രഹണം' എന്ന് വിശേഷിപ്പിക്കുന്നത്. ഇതല്ലാതെ അതിന് ഭാഗ്യ നിർഭാഗ്യങ്ങളുമായി ഒരു ബന്ധവുമില്ല. സൂര്യഗ്രഹണം പോലെയുള്ള പ്രതിഭാസങ്ങളെ അന്ധവിശ്വാസത്തോടു കൂടി കാണുന്ന ജനത വ്യക്തികളുടെ ജനനവും മരണവും മൂലമാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്ന് പോലും വിശ്വസിക്കുന്നു. അവർ സൂര്യഗ്രഹണത്തെ ജ്യോതിഷവുമായി ചേർത്തുകെട്ടുന്നു.

 

ഈയുള്ളവന്റെ അനിയൻ 2005ൽ ബൈക്ക് അപകടത്തിലാണ് മരിച്ചത്. അതും കേവലം 17 വയസ്സുള്ളപ്പോൾ. അവന്റെ ജാതകത്തിൽ 78 വയസ്സ് വരെ ജീവിക്കുമെന്നും ബാങ്കിൽ ജോലി ചെയ്യുമെന്നും രേഖപ്പെടുത്തിയിരുന്നു. ജാതകം എഴുതിയ ജ്യോത്സ്യനോട് ഇതിനെ പറ്റി ആരാഞ്ഞപ്പോൾ ദുർമരണം പ്രവചിക്കാൻ കഴിയില്ലയെന്ന് മറുപടി ലഭിച്ചു. അപ്പോഴാണ് ജ്യോതിഷം തട്ടിപ്പാണെന്ന് എനിക്ക് മനസ്സിലായത്. ലക്ഷക്കണക്കിന് കിലോമീറ്റർ ദൂരെ കിടക്കുന്ന നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കും മനുഷ്യന്റെ ഭാവിയെ നിയന്ത്രിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതിൽ ഒരു അടിസ്ഥാനവുമില്ലയെന്ന സത്യം വൈകിയെങ്കിലും കണ്ടെത്തി. ജ്യോതിഷത്തെ ഏതെങ്കിലുമൊരു സമുദായവുമായി ബന്ധപ്പെടുത്തി പരിമിതപ്പെടുത്തേണ്ടതില്ല. അറബി ജ്യോതിഷം പോലെയുള്ള തട്ടിപ്പും നമ്മുടെ 'പ്രബുദ്ധ കേരള'ത്തിലുണ്ട്. സാമ്പത്തിക ചൂഷണങ്ങൾ നിറഞ്ഞ ഇത്തരം പേക്കൂത്തുകൾക്ക് മറ പിടിക്കാൻ മതങ്ങളെ കൂട്ടുപിടിക്കുന്നത് ദൗർഭാഗ്യകരം തന്നെ.

 

മിക്കവരും അന്ധവിശ്വാസമായ ജ്യോതിഷത്തെ ശാസ്ത്രവുമായി ബന്ധപ്പെടുത്തിയാണ് വിശദീകരിക്കാറുള്ളതെന്നത് വലിയ വൈരുധ്യം തന്നെ. ജ്യോതിഷത്തിലെ അബദ്ധങ്ങൾ വിശകലനം ചെയ്യുകയാണെങ്കിൽ ഒരുപാട് പറയാനുണ്ട്. സ്ഥലപരിമിതി മൂലം ചുരുക്കിപ്പറയാം. ജനന സമയമെന്ന സങ്കൽപം തന്നെ അബദ്ധമാണ്. കുട്ടി പല ഘട്ടങ്ങളിലൂടെ ജനിക്കുന്നത് ഗർഭപാത്രത്തിൽ വെച്ചാണ്. ജനനസമയത്തെ പുറത്തേക്ക് വരുന്ന സമയം മാത്രമായി പരിമിതപ്പെടുത്തുവാൻ കഴിയില്ല. ഇന്ന് സിസേറിയൻ പോലെയുള്ള സംവിധാനങ്ങളുള്ള കാലമാണെന്ന വസ്തുത മറക്കരുത്. പല ഇരട്ടകുട്ടികൾക്കും തന്റെ സഹോദരങ്ങളിൽ നിന്ന് വ്യത്യസ്തമായ ഭാവിയാണ്. മറ്റൊരു കാര്യം. രാശിയുടെ ഷെയ്പ്പാണത്രെ അതിൽ ജനിക്കുന്നവരുടെ സ്വഭാവം നിർണ്ണയിക്കുന്നത്. ഉദാഹരണത്തിന് ചിങ്ങ രാശിക്ക് സിംഹത്തിന്റെ രൂപമായതിനാൽ ആ രാശിയിൽ ജനിക്കുന്നവർ കാട്ടിലെ രാജാവായ സിംഹത്തെ പോലെ നേതാവാകുമത്രെ! ചൂടുള്ള ഗ്രഹമായ ചൊവ്വയെ യുദ്ധമായി ബന്ധപ്പെടുത്തിയാണ് പറയാറ്. അതിന്റെ സാന്നിധ്യം പട്ടാളക്കാരുടെ സ്വഭാവമായി ഗണിക്കുന്നു. ഇനിയും നിരത്താൻ പറ്റിയ ഉദാഹരണങ്ങളുണ്ട്. കൂട്ടമരണങ്ങൾ എടുത്തുനോക്കൂ. മരിച്ചവരുടെ മരണസമയങ്ങൾ ജാതകത്തിൽ പലതായിരിക്കുമല്ലോ. ജാതകത്തിൽ പറയുന്നതിൽ നിന്ന് മാറി എങ്ങനെ ഒരേ സമയത്ത് അവർ മരിക്കുന്നു? ഇതെല്ലാം തന്നെ ജ്യോതിഷം തട്ടിപ്പാണെന്ന നിഗമനത്തിൽ എത്തിച്ചേരാൻ നമ്മളെ സഹായിക്കുന്നു.

 

ഏതെങ്കിലും ജ്യോതിഷി സുനാമി, പ്രളയം, കോവിഡ് തുടങ്ങിയ അപകടങ്ങളെ പറ്റി മുന്നറിയിപ്പ് തന്ന് ജനങ്ങൾക്ക് രക്ഷകരായി മാറിയിട്ടുണ്ടോ? കോവിഡ് സമയത്ത് പോലും ധന ആകർഷണ ഭൈരവ യന്ത്രങ്ങളുടെ പരസ്യങ്ങൾ നാം മാധ്യമങ്ങളിൽ കണ്ടു. മനോരമ പോലെയുള്ള മുഖ്യധാര മാധ്യമങ്ങൾ ജ്യോതിഷത്തെ പ്രൊമോട്ട് ചെയ്യുമ്പോൾ ശരാശരി മലയാളിക്ക് പോലും അത്ഭുതമില്ല. സമൂഹത്തിൽ അത്രയും രൂഢമൂലമായി അന്ധവിശ്വാസങ്ങൾ. വായനക്കാരെ കിട്ടുകയെന്നതാണല്ലോ ഇപ്പോൾ മാധ്യമ ധർമ്മം. വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ വരും മാസങ്ങളിൽ മഴ കുറവായിരിക്കുമെന്ന് ഒരു പ്രസിദ്ധ ജ്യോതിഷൻ പ്രവചിക്കുകയും കേരളം പ്രളയത്തിന് സാക്ഷിയാകുകയും ചെയ്തത് മലയാളികൾ മറന്നിട്ടുണ്ടാവില്ല. അദ്ദേഹത്തിന്റെ പംക്തിയും ഈ ലേഖനം എഴുതുന്ന സമയത്ത് മനോരമ ഓൺലൈനിലുണ്ടെന്ന് അറിയുമ്പോൾ ഒരു ശരാശരി മലയാളി പോലും ഞെട്ടും!

 

റഫറൻസ്

https://www.manoramaonline.com/astrology/star-predictions/2022/10/25/effect-of-solar-eclipse-2022-in-each-birth-star.html

https://www.manoramaonline.com/astrology/star-predictions/2022/11/07/weekly-prediction-by-kanippayyur-november-06-to-12.html

Srishti-2022   >>  Article - Malayalam   >>  അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

Divya Rose R

Oracle India Pvt Ltd

അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

ഈ ഇടയ്ക്കു ഇൻസ്റ്റാഗ്രാം നോക്കുന്നതിനിടയിൽ  ഒരു റീൽസ് കാണാൻ ഇടയായി. പഴയ കാമുകിക്ക് സമ്മാനപൊതിയും പണ്ട് ചിലവാക്കിയ കാശും തിരിച്ചു കൊടുക്കുന്ന കാമുകൻ. പലപ്പോഴും കാമുകിയുടെ വീട്ടിൽ സന്ദർശനം നടത്തിയിട്ടും കഷായം കുടിപ്പിക്കാത്തതിന്റെ നന്ദി രേഖപ്പെടുത്താൻ വന്നതാണത്രേ കാമുകൻ. ക്ലൈമാക്സിൽ ഇനിയും പത്തുപതിനാറു വീടുകൾ കേറാനുണ്ടെന്നു പറഞ്ഞു കാമുകൻ പിരിയുമ്പോൾ, ഒരു നിമിഷം ചിരിച്ചു എങ്കിലും അടുത്ത നിമിഷം അതെന്നെ ചിന്തിപ്പിച്ചു. ഏതോ ഒരു ജോത്സ്യൻ പറഞ്ഞ പ്രവചനം കാരണം നശിച്ചത് രണ്ടു കുടുംബങ്ങൾ ആണ്. ഇത്രത്തോളും സാക്ഷരത കൈവരിച്ചിട്ടും കേരളത്തിൽ ഇന്നും ഇത്തരം അന്ധവിശ്വാസങ്ങൾ നടന്നു വരുന്നു എന്നത് നമ്മൾ ഓരോരുത്തരുടെയും തല കുനിപ്പിക്കുന്ന ഒന്നാണ്.

 

 

ഇത്തരത്തിൽ കേരളത്തെ മുഴുവൻ ജനതയെയും ഞെട്ടിച്ച മറ്റൊരു വാർത്തയായിരുന്നു രണ്ടു സ്ത്രീകളെ നരബലിക്കു ഉപയോഗിച്ചു എന്നത്. അന്ധവിശ്വാസത്തിന്റെ അങ്ങേയറ്റം ആണിത്. സന്തോഷവും സമൃദ്ധിയും ലഭിക്കാൻ ആണ് ഈ നരബലികൾ നടത്തിയത്. എന്റെ സന്തോഷം അത് മറ്റുള്ളവന്റെ അതികഠിനമായ ദുഃഖം ആണെങ്കിലും കുഴപ്പമില്ല എന്ന് ചിന്തിക്കുന്ന ഒരു സമൂഹം ആണ് നമുക്ക് ചുറ്റും ഉള്ളത് എന്ന് തന്നെയാണ് ഈ വാർത്തകൾ ചൂണ്ടി കാട്ടുന്നത്. പെട്ടന്ന് ധനികനാവണം എന്ന ചിന്തയും ശാസ്ത്രത്തിനെ കുറിച്ച് വേണ്ട അറിവില്ലായ്മയുംആയിരിക്കണം ഈ കുറ്റകൃത്യങ്ങളുടെ പിന്നിൽ. ഭക്തിയും അന്ധവിശ്വാസവും തമ്മിൽ ഉള്ള അന്തർധാര വളരെയധികം വലുതാണെന്ന സാമാന്യ ബോധം ആണ് നമുക്കൊരുത്തർക്കും ആദ്യം വേണ്ടത്. എന്നെ ആശ്ചര്യപ്പെടുത്തുന്നത്, ഇത്രയുമൊക്കെ നടന്നിട്ടും എന്ത് കൊണ്ടാണ് നമുക്ക് ഇതിനു എതിരെ ഒരു നിയമം കൊണ്ട് വരാൻ സാധിക്കാത്തതു? എവിടെ ആണ് നമ്മൾ പിന്നോട്ട് നീങ്ങുന്നത്? മന്ത്രവാദത്തിനും അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതിനുമെതിരെ നിയമം ഉണ്ടെങ്കിലും, പാരമ്പര്യമായി നിലനില്‍ക്കുന്ന അനുഷ്ഠാനങ്ങളും, ആചാരങ്ങളുമുണ്ട്. അവ നിയമം കൊണ്ട് തടുക്കാനാവില്ല എന്നാണു "നിയമം" പറയുന്നത്. കൂടുതൽ ആധുനികമായ പാതയിൽ സഞ്ചരിക്കണം എന്ന ആഗ്രഹത്തിൽ നമ്മൾ മറന്നു പോകുന്നത് ഈ നാടിന്റെ പൈതൃകത്തെയും സംസ്കാരത്തിനെയും ആണ്. ഇത് കണ്ടു വളരുന്ന അടുത്ത തലമുറയുടെ അവസ്ഥ ശോചനീയം ആയിരിക്കും.

 

 

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കേരത്തിൽ ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല. അനേകം വര്ഷങ്ങള്ക്കു മുൻപ് തന്നെ നമ്മുടെ ഇടയിൽ ഒരുപാട് അന്ധവിശ്വാസങ്ങൾ ഉണ്ടായിരുന്നു. ചിലതിനു പിന്നിൽ അന്നത്തെ സാഹചര്യം ആയിരുന്നു എങ്കിൽ ചിലതിനു പിന്നിൽ ശാസ്ത്രം തന്നെ ആയിരുന്നു. എന്നാൽ ഇതിലൊന്നും പെടാത്ത വിഭാഗമാണ് ഇന്നും മനുഷ്യരുടെ ജീവൻ വരെ എടുക്കാൻ കെൽപ്പുള്ള ഒന്നായിത്തീർന്നതു. എല്ലാക്കാലത്തും എല്ലാ ദേശത്തും ഏറെക്കുറെ എല്ലാ മനുഷ്യരും ഒരു കാര്യത്തിലല്ലെങ്കിൽ മറ്റൊന്നിൽ അന്ധവിശ്വാസികൾ ആയിരുന്നിട്ടുണ്ട്. ആദിമയുഗങ്ങളിൽ കാട്ടിൽ വേട്ടയാടി നടന്നിരുന്ന പ്രാകൃതമനുഷ്യൻ മുതൽ ആധുനികയുഗത്തിലെ പരിഷ്കൃത മനുഷ്യൻ വരെയുള്ള ചരിത്രം അന്ധവിശ്വാസങ്ങളുടെ ചരിത്രം കൂടിയാണ്. ബോധനിലവാരത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് അന്ധവിശ്വാസങ്ങൾക്കു മാറ്റം വന്നിട്ടുണ്ടെന്നുമാത്രം. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിൽ മതവും ഒരു പങ്കു വഹിച്ചിട്ടുണ്ടെന്നു കരുതപ്പെടുന്നു. വിഷമസന്ധിക്കു പരിഹാരം കാണാൻ, ബൈബിൾ തുറന്ന് ആദ്യം കണ്ണിൽപെടുന്ന ഭാഗം വായിച്ചു മാർഗദർശനം നേടാൻ കഴിയുമെന്ന ഒരു വിശ്വാസം ചില ക്രിസ്ത്യാനികൾക്കിടയിൽ ഉണ്ട്. അതുപോലെ ഗ്രന്ഥം 'കെട്ടിവായിക്കുന്ന' സമ്പ്രദായം ചില ഹിന്ദുക്കൾക്കിടയിലുമുണ്ട്. പരദേവതയെ ധ്യാനിച്ചുകൊണ്ട്, രാമായണം (മറ്റു പുരാണഗ്രന്ഥങ്ങളും) തുറന്ന് വലതുപുറത്ത് ആദ്യത്തെ ഏഴു വരികളും ഏഴ് അക്ഷരങ്ങളും കഴിഞ്ഞുള്ള ഭാഗം വായിച്ച്, അതിന്റെ അർഥ വ്യാഖ്യാനത്തിലൂടെ ചെയ്യാൻപോകുന്ന കർമങ്ങളുടെ വിജയപരാജയങ്ങൾ കണക്കാക്കുന്ന ഏർപ്പാടാണിത്. മതവുമായി ബന്ധപ്പെട്ട അന്ധവിശ്വാസമാണിവ. മറ്റു ചിലത് കാലഹരണപ്പെട്ട വിജ്ഞാനത്തിന്റെ അവശിഷ്ടങ്ങളായി നിലവിൽ വന്നവയാണ്. ജ്യോതിഷം, മന്ത്രവാദം തുടങ്ങിയവ ഇതിനുദാഹരണങ്ങളായി ചിലർ കരുതുന്നു.

 

 

താൻ ഒരു അന്ധവിശ്വാസിയാണെന്ന് സമ്മതിക്കാൻ ഒരാളും തയ്യാറല്ല. എന്നാൽ അന്യരിൽ അന്ധവിശ്വാസം കണ്ടെത്താൻ ആർക്കും ഒരു വിഷമവുമില്ല. ഒരു പ്രത്യേകവംശത്തിൽ പെട്ടവർ, പ്രത്യേക സംസ്കാരമുള്ളവർ, പ്രത്യേക വീക്ഷണഗതി പുലർത്തുന്നവർ, തങ്ങളുടേതിൽനിന്നു ഭിന്നമായ വംശവും സംസ്കാരവും വീക്ഷണവും ഉള്ളവരെ അന്ധവിശ്വാസികൾ എന്നു മുദ്രകുത്തുന്നു. ഒരു വ്യക്തിയുടെ വിശ്വാസം മറ്റൊരു വ്യക്തിക്ക് അന്ധവിശ്വാസമായിത്തോന്നാം. ഒരു കാലഘട്ടത്തിന്റെ വിശ്വാസം പിന്നീടൊരുകാലത്ത് അന്ധവിശ്വാസമായി മാറിയെന്നുവരാം. അന്ധവിശ്വാസത്തിന്റെ മനഃശാസ്ത്രപരമായ മറ്റൊരു വശമാണിത്. ക്രിസ്തുമതത്തെ ടാസിറ്റസ് വിശേഷിപ്പിച്ചത് 'വിനാശകരമായ അന്ധവിശ്വാസം' എന്നാണ്. കത്തോലിക്കാസഭ തിരുശേഷിപ്പിനും വിഗ്രഹങ്ങൾക്കും ദിവ്യത്വം കല്പിക്കുന്നത് തികഞ്ഞ അന്ധവിശ്വാസമാണെന്ന് പ്രൊട്ടസ്റ്റന്റുകാർ അധിക്ഷേപിക്കുന്നു. ഹിന്ദുക്കളുടെ ആചാരങ്ങളായ ശവദാഹം, അപരക്രിയകൾ എന്നിവയെ അഹിന്ദുക്കൾ അന്ധവിശ്വാസമെന്നു വിളിക്കുന്നു. സർവോപരി മതങ്ങൾ എല്ലാംതന്നെ അന്ധവിശ്വാസങ്ങളാണെന്ന് ഒരു മതത്തിലും വിശ്വസിക്കാത്ത ഒരാൾക്കു തോന്നാം. ചരിത്രപരമായി നോക്കിയാൽ, പ്രപഞ്ചത്തെപ്പറ്റിയും അതിന്റെ പ്രതിഭാസങ്ങളെപ്പറ്റിയും കൂടുതൽ കൂടുതൽ ശാസ്ത്രീയമായ അറിവു വികസിക്കുന്നതോടെ അന്ധവിശ്വാസങ്ങൾ കുറഞ്ഞുവരേണ്ടതാണ്.

 

Srishti-2022   >>  Article - Malayalam   >>  സ്ത്രീധനവും മലയാളിയുടെ വിവാഹ സംസ്കാരവും

സ്ത്രീധനവും മലയാളിയുടെ വിവാഹ സംസ്കാരവും

സ്ത്രീധനവും മലയാളിയുടെ വിവാഹ സംസ്കാരവും

പുതിയ വികസന സുസ്ഥിര സൂചിക പ്രകാരം ഒന്നാം സ്ഥാനത്ത് നിൽക്കുന്നതാണ് നമ്മുടെ ഈ കൊച്ചു കേരളം. വിദ്യാഭ്യാസപരമായും , രാഷ്ട്രീയ സാമൂഹികപരമായും നമ്മുടെ നാട് ഏറെ മുന്നിൽ തന്നെയാണ്. എങ്കിലും ഇപ്പോഴും നാം നമ്മുടെ ചില പഴയ ഫ്യുഡൽ സംസ്കാരത്തിന്റെ കാഴ്ചപ്പാടുകൾ പിന്തുടരുന്നവരാണ്. അതിന്റെ ഒരു ഉദാഹരണമാണ് നമ്മുടെ വിവാഹവും അതിന്റെ ഉപോല്പന്നമായ സ്ത്രീധനവും . 2020-2021 കാലങ്ങളിലെ ചില പത്രവാർത്തകൾ പഴയ ഇരുണ്ട കാലത്തിലെ "ക്രുരതകൾ " നാം ഇപ്പോഴും പിന്തുടരുന്നുയെന്നതിന്റെ തെളിവുകളാണ്. ഉത്രയുടെയും , വിസ്മയയുടെയും മരണങ്ങൾ ചില ഉദാഹരണങ്ങൾ മാത്രം. 2019 - 2021 കാലഘട്ടത്തിൽ സംസ്ഥാന പോലീസിന്റെ കണക്കുപ്രകാരം സ്ത്രീധനത്തിന്റെ പേരിൽ 200 ൽ പരം മരണങ്ങളും , 15, 000 ൽ അധികം പേർ പീഢനത്തിെന്റെ ഇരകളും ആയിട്ടുണ്ട് യെന്നാണ്. അപ്പോൾ പുറം ലോകമറിയാത്ത, ഇപ്പോഴുമെല്ലാം മനസ്സിലൊതുക്കി ജീവിക്കുന്നവരുടെ കണക്കുകൾ അതിലുമധികമായിരിക്കും. സാക്ഷരതയിൽ ഏറെ മുന്നിൽ നിൽക്കുന്ന കേരളം പോലെയുള്ള സംസ്ഥാനത്തിന് ഇത്തരം കണക്കുകൾ ഒട്ടും ഭൂഷണമല്ല. സ്ത്രീധനം നിയമം മൂലം നിരോധിക്കപ്പെട്ടിട്ടും, പരസ്യമായ രഹസ്യം പോലെ വിവാഹമെന്ന കമ്പോളത്തിൽ അത് അനസ്യൂതം തുടരുന്നു. പെൺമക്കളുണ്ടായാൽ അവർക്ക് കൊടുക്കേണ്ട വിദ്യാഭ്യാസം ഏതു രീതിയിൽ ആയിരിക്കണമെന്നതിനേക്കാൾ കൂടുതൽ ചിന്തിക്കുന്നതും , ധനം സമാഹരിക്കുന്നതും അവളുടെ വിവാഹത്തിന് വേണ്ട കാര്യങ്ങൾക്കായിരിക്കും. ഒരു കാലത്ത് വിവാഹ കമ്പോളത്തിൽ തുക പറഞ്ഞുറപ്പിക്കുന്ന പ്രദർശന വസ്തുക്കളായിരുന്നു സ്ത്രീകൾ. അത്തരം പരസ്യ ലേലവിളികൾ ഒഴിവായെങ്കിലും, സ്ത്രീധനമെന്ന വിപത്ത് നമ്മുടെ സമൂഹത്തിൽ ഒളിഞ്ഞിരിപ്പുണ്ട്. ഇത്തരം വിപത്ത് ഒരു വ്യക്തി മാത്രം വിചാരിച്ചാൽ തുടച്ചുനീക്കാൻ പറ്റില്ല. നമ്മുടെ ഓരോരുത്തരുടെയും ചിന്താഗതികൾ മാറണം. അതിന് നമ്മുടെ പാഠ്യപദ്ധതിയിൽ തന്നെ സ്ത്രീധനമെന്ന വിപത്തിനെക്കുറിച്ചും, വിവാഹമെന്ന കൂടിച്ചേരലിൽ പരസ്പര ബഹുമാനം പുലർത്തേണ്ട പ്രാധാന്യവും ഉൾക്കൊള്ളികണം. അതു പോലെ  സ്ത്രീധനനിരോധന നിയമവും അതിന്റെ പരിരക്ഷയെക്കുറിച്ചും ജനങ്ങൾക്കിടയിൽ കൂടുതൽ ബോധവത്കരണങ്ങൾ നടക്കണം .
 
മലയാളിയുടെ വിവാഹ സംസ്കാരം
..........................................................
പണ്ടുകാലങ്ങളിൽ വിവാഹമെന്നത്  തറവാട്ടിലെ മുതിർന്ന കാരണവർ നിശ്ചയിക്കുകയും, ആണും പെണ്ണു അത് അക്ഷരംപ്രതി അനുസരിക്കുകയും ചെയ്യുകയെന്നതാണ്. വിവാഹത്തിന് ശേഷം സ്വന്തം ഇഷ്ടങ്ങളൊക്കെ മനസ്സിലൊതുക്കി " ഉത്തമ കുടുംബിനി "യായി അടുക്കളയുടെ ചുമരുകൾക്കുള്ളിൽ എരിഞ്ഞ് തീരുകയെന്നതുമാണ് വിവാഹം കൊണ്ട് സ്ത്രീക് കിട്ടുന്ന പ്രതിഫലവും. പക്ഷെ ഇന്ന് നാം അതിൽ നിന്നുമേറെ മുന്നോട്ട് വന്നിരിക്കുകയാണ്. പരസ്പരം കാണുകയും, അഭിപ്രായങ്ങളും ഇഷ്ടങ്ങളും പങ്കുവെയ്ക്കുവാനും ഇന്ന് സാധിക്കുന്നണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടങ്കിൽ പരസ്പര സമ്മതത്തോടെ വേർപിരിയാനും മറ്റൊരു പങ്കാളിയെ കണ്ടെത്തുവാനും ഇന്നത്തെ മലയാളിക്ക് മടിയില്ല. എങ്കിലും വിവാഹ മോചിതയായ സ്ത്രീയെ നോക്കി കാണുന്നതിൽ ഇപ്പോഴും നമ്മുടെ ചിന്താഗതി പഴഞ്ചനാണെന്നതിൽ തർക്കമില്ല. വിവാഹമോചനമെന്നത് മഹാ പാപമായി കരുതിയ കാലഘട്ടത്തിലെ മനസ്സിൽ നിന്നുമേറെ മുന്നോട്ട് പോയ നമ്മുക്ക് , അതിലും വിശാല പരമായ മുന്നേറ്റമുണ്ടാകുമെന്ന് പ്രത്യാശിക്കാം. അതു പോലെ പ്രണയവിവാഹം, ലീവിങ് ടുഗതർ, വ്യത്യസ്ത മതങ്ങളിൽ ഉള്ളവർ തമ്മിലുള്ള വിവാഹം, തുടങ്ങിയ കാര്യങ്ങളിലുള്ള നമ്മുടെ ചിന്താഗതിയിനിയുമേറെ മുന്നോട്ട് പോകേണ്ടതുണ്ട്. വളർന്നു വരുന്ന പുതിയ തലമുറക്ക് അത്തരം കാര്യങ്ങളിൽ വിശാലപരമായി ചിന്തിക്കാനുള്ള കഴിവ് ഉണ്ടാകട്ടെയെന്ന് പ്രത്യാശിക്കാം .
 

Srishti-2022   >>  Article - Malayalam   >>  സ്ത്രീധനവും മലയാളിയുടെ വിവാഹ സംസ്കാരവും

Rini A

UST

സ്ത്രീധനവും മലയാളിയുടെ വിവാഹ സംസ്കാരവും

"എനിക്കൊരു പെണ്ണിനെ വേണം വളർത്താൻ,കൊഞ്ചിക്കാൻ, എന്നെയും എൻറെ വീട്ടുകാരേയും പൊന്നുപോലെ നോക്കാൻ"

 

ഒരിടയ്ക്ക് സോഷ്യൽമീഡിയയിൽ ട്രോൾ മഴയിൽ നനഞ്ഞൊലിച്ചു പോയ ഒരു പോസ്റ്റാണിത്. വളർത്താൻ പട്ടിക്കുഞ്ഞിനെ പോലൊരു പെണ്ണിനെ അന്വേഷിക്കുന്നവരും അവർക്ക് നേരെ ചാടുന്ന മലയാളിയുടെ കപട സദാചാരവും നമുക്കിവിടെ കാണാം. 

ഈ ഒറ്റ സോഷ്യൽമീഡിയ പോസ്റ്റും കമൻ്റുകളും മതി ഒരു ശരാശരി മലയാളിയുടെ വിവാഹ സംസ്കാരത്തിൻറെ ചുരുളഴിയാൻ. പോസ്റ്റിട്ട മഹാ നേക്കാൾ സംഭവബഹുലമാണ് കമൻറ് ഇട്ടവരുടെ പേജ് നോക്കിയാൽ ഉള്ള അവസ്ഥ. എന്നാണ് സ്ത്രീധനം വിവാഹ ചടങ്ങുകളുടെയും മലയാളിയുടെയും ജീവിതത്തിലെ പ്രധാനകഥാപാത്രമായി തുടങ്ങിയത് എന്ന് കൃത്യമായി അറിയില്ല. ചരിത്രം ചികഞ്ഞിട്ട് 

ഈ അവസരത്തിൽ പ്രത്യേകിച്ച് പ്രയോജനവുമില്ല. ഇന്നത്തെ സമൂഹത്തിൽ ആരാണ് വിവാഹ കച്ചവടത്തിനും സ്ത്രീധന മരണങ്ങൾക്കും ഉത്തരവാദികൾ? ഈ ചോദ്യത്തിനുള്ള ഉത്തരം അന്വേഷിച്ചു തുടങ്ങും മുൻപ് മനസ്സിൽ ഇഷ്ടപ്പെട്ടവരെ സ്നേഹപൂർവ്വം ഉപാധികളില്ലാതെ സ്വീകരിച്ചവരെയും സ്വീകരിക്കാൻ തയ്യാറുള്ളവരെയും സമൂഹത്തിലെ അലിഖിത ലിംഗവിവേചിത ഉത്തരവാദിത്തങ്ങൾ അടിച്ചേൽപ്പിച്ച് ശ്വാസം മുട്ടിക്കാത്ത രക്ഷാകർത്താക്കളെ യും ഭാര്യമാരെയും ഭർത്താക്കന്മാരെയും ബന്ധുക്കളെയും 

സമൂഹത്തിനായി അവർ ചെയ്തചെയ്ത സമഗ്രസംഭാവനയ്ക്ക് നന്ദിപറഞ്ഞുകൊണ്ട് മാറ്റി നിർത്തട്ടെ. അവർക്ക് ഭൂരിപക്ഷ മലയാളിയുടെ വിവാഹ കമ്പോളത്തിൽ പ്രസക്തി വളരെ കുറവാണ്.

 

വിവാഹം:

പ്രണയവിവാഹം അല്ലെങ്കിൽ വീട്ടുകാരുടെ ആസൂത്രണ ഫലമായുള്ള വിവാഹം അങ്ങനെ രണ്ട് തരം വിവാഹങ്ങളാണ് സാധാരണയായി കേരളത്തിലും ലോകത്തിലും കണ്ടു വരുന്നത്. ഈ രണ്ടുതരം വിവാഹങ്ങളും ഗുണദോഷസമ്മിശ്രം ആണ്. അതിൽ മലയാളികളുടെ മാറേണ്ട വിവാഹ വ്യവസ്ഥിതികളെ കുറിച്ചും ചിന്തകളെ കുറിച്ചും ആണ് നമ്മൾ ചർച്ച ചെയ്യേണ്ടത്.

വിവാഹത്തിന് സമാനചിന്താഗതിക്കാരായ രണ്ട് മനുഷ്യരുടെ ഒരുമിച്ചുള്ള ജീവിത യാത്രയുടെ ആരംഭം എന്നതിനപ്പുറം ഒരു കച്ചവട മുഖം കൈവന്നിരിക്കുന്നു. 

 

വിവാഹവും സ്ത്രീധനവും സമൂഹത്തിലെ പല മനുഷ്യരിലും പലവിധ ചിന്തകൾ ആണ് ഉണ്ടാക്കുന്നത്. വിവാഹ കമ്പോളത്തിലെ തസ്തികകൾക്ക് അനുസരിച്ച് ചിന്തകളിലും മാറ്റങ്ങൾ വരും.   നമുക്ക് ചിന്തകളുടെ അവലോകനം കല്യാണച്ചെറുക്കനിൽ നിന്നും  ആരംഭിക്കാം. വിവാഹ കമ്പോളത്തിലെ നായകന് തീർച്ചയായും തുടക്കത്തിൽ ആഗ്രഹങ്ങൾ ഒരുപാട് ആയിരിക്കും. പെണ്ണിന് സൗന്ദര്യം ഉണ്ടായിരിക്കണം, നിറം വേണം, വിദ്യാഭ്യാസം വേണം.സാധാരണമായ ആവശ്യങ്ങൾ. ഇനിയാണ് വൈവിധ്യങ്ങൾ ആരംഭിക്കുക. 

ചിലർക്ക് ജോലി ഉണ്ടായിരിക്കണം. പറ്റിയാൽ സർക്കാർ ജോലി. യമണ്ടൻ ശമ്പളമുള്ള പ്രൈവറ്റ് ജോലി ആയാലും മതി. അതില്ലെങ്കിൽ പെണ്ണിൻറെ അപ്പൻറെ പോക്കറ്റിന് നല്ല കനം ഉണ്ടായാലും ആശ്വാസം തന്നെ. കല്യാണത്തോടെ അതെല്ലാം തനിക്ക് കിട്ടണം. അത് നേരിട്ട് പറയില്ല അത് പറയാൻ വീട്ടുകാരെ നിയോഗിക്കും. ഇതിനിടയിൽ പ്രണയത്തെപ്പറ്റി പറയേണ്ടതില്ലല്ലോ.ചിലർ വിവാഹ അഭ്യർത്ഥനയുമായി യാതൊരു താൽപര്യവും ഇല്ലാത്ത പെൺകുട്ടികൾക്കു പിന്നാലെ അലയുന്നത് ഒരു തൊഴിൽ ആയി കാണുന്നു. ഇവരുടെ ചിന്തകൾ പലപ്പോഴും പെൺകുട്ടികളുടെ ജീവഹാനിക്ക് വരെ കാരണമാകാറുണ്ട്.

 

 പ്രണയിക്കാൻ പോലും പെണ്ണിൻറെ ആസ്തി അറിഞ്ഞ ശേഷം മാത്രം പ്രണയാഭ്യർത്ഥന നടത്തുന്ന എത്രയോ ആൾക്കാർ കേരളത്തിൽ ഉണ്ട്.  ഇതിൽ തേപ്പ് കിട്ടിയവരും കൊടുത്തവരും ഉൾപ്പെടും. അവർ സ്ത്രീധനത്തെ പരസ്യമായി എതിർക്കും എന്നിട്ട് ബിനാമികൾ വഴി പ്രോത്സാഹിപ്പിക്കും. കാറും സ്വർണ്ണവും വീടും സ്ഥലവും ഒക്കെ മകളോട് രക്ഷാകർത്താക്കൾക്ക് എത്ര ഇഷ്ടമുണ്ടോ അത്രയും മതി കൂടുതൽ ഒന്നും വേണ്ട. ഇനി കല്യാണം കഴിക്കുന്നത് സാമ്പത്തിക ഭദ്രതയുള്ള ഒറ്റമകൾ ഉള്ള വീട്ടിൽ നിന്നാണെങ്കിൽ ചെറുക്കന്‌ ഒന്നും വേണ്ട. ഒന്നും ചോദിക്കാൻ ഇല്ല.  എത്രയുണ്ട് ആസ്തി എന്നവർ നാട്ടുകാർ വഴി അന്വേഷിച്ച് അറിഞ്ഞോളും. ഇവർക്ക് വയസ്സും വയറും കൂടുന്നതിനും തലയിലെ മുടി കൊഴിയുന്നതിനുമനുസരിച്ച് 

ഡിമാൻഡുകളിൽ ഏറ്റക്കുറച്ചിലുകളുണ്ടാവും.

 

ഇവരുടെ ലിസ്റ്റിലേക്ക് ഉള്ള പുതിയ ഇനമാണ് വിദേശത്തു കൊണ്ടുപോയി പണിയെടുപ്പിക്കാൻ പറ്റിയ ഭാര്യ. തുറന്ന ചിന്താഗതിയാണ് ഇവർക്കുള്ളത്. അത്ഇഷ്ടമാണെങ്കിൽ മാത്രം ആലോചനയുമായി മുന്നോട്ടു പോയാൽ മതി. ഇവർക്കിടയിൽ പ്രേമിക്കുന്ന പെണ്ണിൻറെ വാക്കുകേട്ട് കൈനിറയെ പണം  വാരാൻ പോയി തിരിച്ചു വന്നപ്പോൾ കാമുകി ഗവൺമെൻറ് ജോലിക്കാരനെ കെട്ടിയ വാർത്ത കേട്ടു ഞെട്ടിയ വരും ഉൾപ്പെടും. 

 

കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികളുടേയും ചിന്തകൾ വ്യത്യസ്തമല്ല.

അവർക്കും വേണം സുന്ദരനും സംസ്കാര സമ്പന്നനും വിദ്യാസമ്പന്നനും ഉയർന്ന ശമ്പളമുള്ള ജോലി കാരനും ആയ ഒരു പയ്യനെ. വിദ്യാഭ്യാസവും സ്വന്തമായി ജോലിയും ഉള്ള പെൺകുട്ടികൾ സമാനരായ ചെറുപ്പക്കാരെ അന്വേഷിക്കുന്നത് ഒരു തെറ്റല്ല. എന്നാൽ പൊതുവേ ബോധം വെച്ചു തുടങ്ങുംമുൻപേ കല്യാണം കഴിഞ്ഞു പോകാനാണ് പല പെൺകുട്ടികളുടേയും വിധി.  പക്വതക്കുറവിന്റെ പ്രശ്നങ്ങൾ അവരുടെ കുടുംബജീവിതത്തിലും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.  എന്നാൽ കലിപ്പൻ്റെ കാന്താരിമാർക്ക് മുന്നിൽ യാഥാർത്ഥ്യബോധം ഉള്ളവർക്ക് പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടായിരിക്കും. 

തനിക്കുകിട്ടിയ വിവാഹ ജീവിതത്തിൽ സന്തോഷം പോരാ എന്ന് തോന്നി പുതിയ ജീവിതത്തെയും പങ്കാളിയെയും തേടി പോകുന്നവരുമുണ്ട്. ഇങ്ങനെ പോകുന്നത് ഒരു തെറ്റല്ല എങ്കിൽ പോലും, പോകുന്ന വഴിയെ താൻ പ്രസവിച്ച കുഞ്ഞിനെ പോലും കഴുത്തറുത്തു കൊന്നും ഭർത്താവിനെയും വീട്ടുകാരെയും ഗുണ്ടകളെ വിട്ട് ആക്രമിക്കുന്ന ഇടത്താണ് ഭീകരത ഏറുന്നത്. 

 

ഓരോ വൈവാഹിക ജീവിതത്തിലും രക്ഷകർത്താക്കളുടെ പങ്ക് വളരെ വലുതാണ്. മക്കൾക്ക് ഏറ്റവും നല്ലത് കിട്ടണം എന്ന ഒറ്റ ലക്ഷ്യം മുന്നിൽ കണ്ട് നീങ്ങുന്നവർ. നല്ലതെല്ലാം കൊടുത്തു വളർത്തിയ മക്കൾക്ക് നല്ലതുതന്നെ മുന്നോട്ടും കിട്ടാൻ തനിക്കും മറ്റുള്ളവർക്കും നല്ലതിനാണോ ചെയ്യുന്നതെന്നു പോലും ചിലപ്പോൾ ചിന്തിക്കാതെ തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നവർ. ഭൂതകാലത്തിലെ വരനും വധുവും  ആയിരുന്ന ഇന്നത്തെ രക്ഷാകർത്താക്കൾ അറിഞ്ഞോ അറിയാതെയോ ഈ കല്യാണ കമ്പോളത്തിലെ കച്ചവടത്തിൽ പുതിയ നിക്ഷേപകരുടെ കുപ്പായമണിയുന്നു. ഈ അവസരം മുതലെടുത്ത് ദല്ലാൾമാരും മാട്രിമണി ആപ്പുകളും അവരെ ചൂഷണം ചെയ്യുന്നു. സ്വന്തം മക്കളെ അവരുടെ സ്വാതന്ത്ര്യത്തിൽ ജീവിക്കാൻ അനുവദിക്കുമെന്നും, തങ്ങൾ സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്നും ഉള്ള സമീപഭാവിയിൽ ഒരിക്കലും നടക്കാൻ ഇടയില്ലാത്ത കൂട്ടായ തീരുമാനം രക്ഷിതാക്കൾ എടുത്താൽ കുറെ ഏറെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. എന്നാൽ "മക്കളെ, നിങ്ങൾ മരിച്ചാൽ ഞങ്ങൾ എങ്ങനെ ജീവിക്കും ?" എന്ന് ചോദിക്കുന്ന ചില രക്ഷകർത്താക്കൾ ഉള്ള നാട്ടിൽ മക്കൾ കേവലം അത്യാഗ്രഹം സാധിച്ചെടുക്കാൻ ഉള്ള ഉപാധികളായി തീരുന്നതിൽ അത്ഭുതമില്ല. 

 

വിവാഹം ഒരു കച്ചവടമാക്കി മാറ്റുന്നതിൽ ബന്ധുക്കൾക്കും നാട്ടുകാർക്കും ഉള്ള പങ്ക് ചെറുതല്ല. മറ്റുള്ളവരെ അളക്കാൻ നടക്കുന്നവരാണ് ഇവരിൽ കൂടുതൽ ആൾക്കാരും. ആരുടെ മക്കൾക്ക് ആണ് ഏറ്റവും നല്ല പങ്കാളിയെ കിട്ടിയത് ? വന്നുകയറിയ പെണ്ണിൻറെ പോരായ്മകൾ എന്തെല്ലാം ? പെണ്ണിൻറെ ദേഹത്ത് മിന്നുന്നതെല്ലാം പൊന്നു തന്നെയാണോ? ആണെങ്കിൽ എത്ര പവൻ? പയ്യൻറെ ശമ്പളം എത്ര? ചെറുക്കന് കൊടുത്ത വണ്ടിയുടെ വില എത്ര? അതിൻറെ മൈലേജ് എത്ര ? അവരുടെ സംശയങ്ങൾ കല്യാണം കഴിഞ്ഞാലും നീളും. മെഗാ സീരിയലുകൾക്ക് അവസാനം ഉണ്ടെങ്കിൽ പോലും ബന്ധുജന കുശലാന്വേഷണങ്ങൾക്ക് ഭൂമിമലയാളത്തിൽ അവസാനം കാണുന്നില്ല. 

 

മേൽപ്പറഞ്ഞ കൂട്ടത്തിൽ പെടുന്നവർ ആവാം നമ്മളിൽ ആരെങ്കിലുമൊക്കെ. അത്തരം 

ആളുകൾക്ക് ചെവികൊടുക്കാതെ അവരിലൊരാൾ ആകാതെ മാറി നടക്കാൻ തുടങ്ങുമ്പോഴാണ് മലയാളി വിജയിച്ചു തുടങ്ങുന്നത്.

ആഗ്രഹങ്ങൾ നല്ലതാണ്; എന്നാൽ ആ ആഗ്രഹങ്ങളുടെ ഭാരം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ തുടങ്ങുന്നിടത്താണ് പ്രശ്നങ്ങളുടെ തുടക്കം. പ്രതീക്ഷിച്ച സ്ത്രീധനം കിട്ടാത്തതിന്റെ പരാതി, ആഗ്രഹങ്ങൾക്കനുസരിച്ച് പെരുമാറാത്ത പങ്കാളി,  കൂടെ നിൽക്കാത്ത കുടുംബം, അങ്ങനെ പോരായ്മകൾ നീണ്ടു പോകും. 

സ്ത്രീധനത്തിന്റേയും ദ്രവിച്ച വിവാഹ സംസ്കാരത്തിന്റേയും ദുരിതങ്ങൾ എല്ലാ മനുഷ്യരെയും ബാധിക്കുന്നു. എങ്കിൽ കൂടി അതിൻറെ ആഘാതം കൂടുതൽ ഏറ്റുവാങ്ങുന്നത് സ്ത്രീകളാണ്. നീതിക്കായി നിയമവ്യവസ്ഥയെ സമീപിക്കുന്ന സ്ത്രീകൾ ഇന്ന് തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പീഡന കേസുകളിലെ പ്രതികളെ പോലും "വെറുതെ വിട്ടിരിക്കുന്നു" എന്ന് ഉറക്കെ പറഞ്ഞു മടങ്ങുന്ന വിധി ന്യായ വ്യവസ്ഥയിൽ അവർക്ക് പ്രതീക്ഷ മങ്ങുന്നു. 

മലയാളികളുടെ മേൽപ്പറഞ്ഞതിലെ അധ:പതിച്ച ചിന്താഗതികൾ മാറാത്തിടത്തോളം ഇനിയും പെൺകുട്ടികൾ പാമ്പുകടിച്ചും തീ പിടിച്ചും തൂക്കിലേറിയുംതൂക്കിലേറിയും മരിച്ചെന്നു വരും. 

ഭൂമി ഉരുണ്ടത് കൊണ്ടും കാലം നീളുന്നത് കൊണ്ടും കാലാവസ്ഥാവ്യതിയാനം നമ്മുടെ ചിന്തകളെ ഏശാത്തതുകൊണ്ടും  ലോകം  കുറച്ചുനാൾ കൂടി ഇങ്ങനെ മുന്നോട്ടു പോകും എന്ന് കരുതാം. അതുവരെ  പ്രാകൃത ചിന്തകളോടെ, ആർത്തി പിടിച്ച മനസ്സുമായി, ആശയങ്ങൾ വാക്കുകളിൽ മാത്രം നിറച്ച് മുന്നോട്ടു നീങ്ങണമോ അതോ സ്വയം നന്നായി മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാതെ നമ്മുടെ മുന്നോട്ടുള്ള ജീവിതം ആയാസരഹിതവും ആനന്ദ പൂർണവും ആക്കണോ എന്ന് ചിന്തിക്കേണ്ട ഉത്തരവാദിത്വം ഓരോ മലയാളിയേയും ഏൽപ്പിക്കുന്നു. 

Subscribe to Article - Malayalam