പുലരൊളികരതീർത്ത പൊന്നാഭയിൽ മുങ്ങി
വേളിക്കൊരുങ്ങിയുണർന്നിളം കാറ്റവൾ
മഞ്ഞിൻ മറക്കൂട്ടിലൊളിഞ്ഞും തെളിഞ്ഞും
വെയിൽ കാഞ്ഞുലഞ്ഞൊരീ പൂമരക്കൊമ്പിലെ
സ്നിഗ്ധമാമിത്തിരി സുഗന്ധം കവർന്നും
ഇലച്ചാർത്തിലൂർന്നോരീ മഞ്ഞിൻകണങ്ങളിൽ
ഇക്കിളിതീർത്തുകുലുങ്ങിപ്പൊഴിഞ്ഞതും...
ഇത്തിരിതേൻ ചേർത്തു കുറിയിട്ട പൂക്കളിൽ
മോഹത്തിൻ പൂമ്പൊടി വാരിപ്പകർന്നതും...
ഈറൻമുടിത്തുമ്പുലച്ചാർത്തൊഴുകിയോ-
രരുവിയിൽ മുങ്ങിനീരാടി വിറച്ചതും...
വളയിട്ടകൈകളാൽ മുഖംമറച്ചാടിയ-
മുളങ്കാടിനുള്ളിൽ കുരവായിട്ടാർത്തതും...
ഈപകൽചേക്കേറാനായുംമുമ്പൊരിക്കലൂടീ-
മരക്കൂട്ടങ്ങൾക്കൊത്തു ചാഞ്ചാടിയും...
ഇനിയും മതിയാകാതിനിയുമൊരുവട്ടംകൂടീ-
ജീവനുണർന്നുവീണുതിർന്ന താഴ്വരകളിൽ
ചുറ്റിത്തിരിഞ്ഞുപടർന്നിറങ്ങുമ്പോഴും
വേവുമൊരോർമ്മയായുള്ളിൽ പിടയുന്നു...
ദിക്കറിയാതെ തിരഞ്ഞോടിയെത്തിയ...
ശകുനം പിഴച്ചഴിഞ്ഞാടിയെൻ നാൾവഴികൾ
കാലമുണർത്തിയ മോഹങ്ങൾ പങ്കിടാൻ
ഇമയിടറാതെ ഞാൻ കാത്തൊരു പൂങ്കാറ്റേ...
പേർത്ത കിനാക്കളിൽ നിൻ നെഞ്ചിൽ മിഴിപൂട്ടി-
യുറങ്ങുവാനെന്നുമേ മോഹിച്ചിരുന്നു ഞാൻ
തെളിഞ്ഞില്ലെനിക്കു നിലാവിൻ നിഴൽക്കൂത്തിൽ
ദുരമൂത്തിറുങ്ങിയിരുണ്ട നിൻകണ്ണുകൾ
ഈ മരുയാത്രയിലതിരുകൾ മായ്ച്ചു-
പലവികട താളങ്ങളുമുടൽ ചേർന്നുനോവിച്ച
മലകളും മരങ്ങളുമെന്തൊരു പുൽക്കൊടിയും
തകർത്തുടച്ചലറിയ നോവിന്നിരവുകൾ
കണിയുണർത്താനൊരു പുൽനാമ്പും പിറന്നില്ല
കടക്കണ്ണെറിഞ്ഞൊരു ദലംപോലുമുണർന്നില്ല
ദിഗന്തം നടുങ്ങിപ്പിടഞ്ഞാർത്ത നാദത്തിൽ
തകർത്തു ചീന്തിയെറിഞ്ഞ തൻചില്ലകളിടറി-
പ്പുഴകിയ മരങ്ങൾ കബന്ധങ്ങൾ...
വഴിമുടക്കിയണപൊട്ടിയണച്ചാർത്തോ-
രരുവികൾ നദികൾ അതിൽപൂണ്ട സ്വപ്‌നങ്ങൾ
വിളികൾ വിഴുങ്ങിയെൻ ഹുങ്കാരമടക്കത്തിൻ
ദൈന്യത്താൽ വിങ്ങിയിഴഞ്ഞ മിടിപ്പുകൾ
കൈയിലിഴചേർന്നു വീശും കരുത്തിൻ കരങ്ങളെ-
ക്കുടഞ്ഞെറിയാൻ വെമ്പിപ്പിടഞ്ഞൊരുവേളയിൽ
മൊഴിഞ്ഞിരുന്നു ഞാൻ ഇനിയുമെൻ ദുഖമാ-
യണയരുതെ നീ കൊടുങ്കാറ്റായൊരുനാളും
ഒഴിഞ്ഞരാഗങ്ങൾ പിടഞ്ഞു നാഗങ്ങളാ-
യിഴഞ്ഞമൺപാത്രമിതുടയാതെയേന്തുവാൻ
കെൽപില്ലെനിക്കിനിയിരയായി തകരുവാൻ
തൃപ്തയായിരുന്നു ഞാനെന്നുമെൻ ചെറുകൂട്ടിൽ,
തൃപ്തയായിരുന്നു ഞാനെന്നുമെൻ ചെറുകൂട്ടിൽ....