ആടും ജലറാണികൾ രോഷാകുലരായ്
ഹോമകുണ്ഡത്തിൻ തീഷ്ണനോട്ടവുമായ്
പേറ്റുനോവിൻ അലമുറകൾ കീറിമുറിച്ച്
കടികളും വേദനകളും കടിച്ചമർത്തിയ
അമ്മിഞ്ഞപ്പാലിനും കലിപൂണ്ട നിമിഷം
പാഴ്ജന്മങ്ങളെന്നറിഞ്ഞിട്ടും മാറോടടക്കിയതിൻ
ചേതനയറ്റ സ്നേഹസ്വരൂപത്തിൻ താണ്ഡവം
ഇതൊരു നൊമ്പരത്തിൻ ആവിഷ്കാരത്തണലിൽ
വെന്തെരിഞ്ഞോരു കനലിൻ പ്രതികാരദാഹം!
അഹോരാത്രം കിണഞ്ഞു പണിപ്പെട്ടു വെട്ടിച്ച
നിറക്കാഴ്ചകളിലൊക്കെയും കരിനിഴൽ പതിച്ചുപോയ്
വിധിയുടെ വിളയാട്ടത്തിൽ കാലചക്രം ഊറിച്ചിരിച്ചുകൊണ്ടു
അനാഥത്വം പേറിയ ജീവശ്ചവങ്ങളെ മുറുക്കിത്തുപ്പിയിട്ടു
അസ്ഥിപഞ്ജരങ്ങൾ കുലുങ്ങി ചിരിച്ചിട്ടും
ഒടിയാതെ ബാക്കി വെച്ചതെന്താഹം നിഴലിക്കുന്നു
ഇച്ഛിച്ചതൊക്കെ തുച്ഛത്തിൽ തഞ്ചത്തിൽ
ഒതുക്കി മുന്നേറും വിരുതന്മാർ, മാന്തിപ്പറിച്ച്
ചോരയൊഴുക്കി പേക്കൂത്തുകൾ ആടിയ തീരത്തിന്ന്
കടൽപ്പക്ഷികൾ അങ്ങ് മാനത്തു വട്ടമിട്ടു പറക്കുമ്പോൾ
അറിഞ്ഞിരുന്നില്ല, എല്ലാം അഴുകി ചീഞ്ഞുനാറിയ ആ ഗന്ധം!
കാലം കോമരം കണക്കെ ഉറഞ്ഞുതുള്ളുമ്പോൾ
കണ്ടത് , ഒരു നുള്ളു പ്രകാശത്തിനായ്
അശ്രാന്ത പരിശ്രമത്തിൽ പരാജിതനായി
ദയനീയമായി എത്തിനോക്കി കൈനീട്ടും
കരിപുരണ്ട വികലാംഗൻ ചിമ്മിനി വിളക്കുകൾ!
ഉടുതുണിക്ക് മറുതുണി തേടി കിതച്ചുപായും മനുഷ്യാ
മണത്തറിയുന്നു ഞാൻ നിൻ ഇടനെഞ്ചിലെ ആന്തൽ ഒരു
തീഗോളമായി വെന്തെരിഞ്ഞു പൊലിഞ്ഞുപോകയോ?
രക്തക്കറ പുരണ്ട കാലത്തിൻ കോമ്പല്ലുകൾ
തുളച്ചുകയറി ചൂഴ്ന്നെടുത്തപ്പോൾ താഴേക്ക്
ഉരുണ്ടു പോകയോ കരിമ്പൂപൂച്ചകളുടെ ഉണ്ടക്കണ്ണുകൾ ?
ആക്രാന്തത്താൽ കാർന്നുതിന്നു മുടുപ്പിച്ചു പടുത്തുയർത്തിയ
-തൊക്കെയും അമറുന്ന ഗർജ്ജനങ്ങളിൽ തല്ലിയലച്ചു വീണുപോയ്
ഇനിയും മരിക്കാത്ത ഓർമകളും പാഴ്ക്കിനാക്കളും
വക്രിച്ച മുഖത്തോടെ ഇളിച്ചുകാട്ടുമ്പോൾ
തെളിഞ്ഞത് ആടിയുലഞ്ഞ കോമാളിക്കോലങ്ങൾ
പോർക്കളം മുറുകുമ്പോഴും, കണ്ടിരുന്നു കാണാം
ഇനിയുമെന്തെന്നു; ഒട്ടും വിദൂരതയിൽ അല്ലാത്ത ആ ഭീകര ദൃശ്യം!!