Skip to main content
Srishti-2022   >>  Short Story - Malayalam   >>  ഒരു വസന്തത്തിന്റെ മധുരവും തേടി

ഒരു വസന്തത്തിന്റെ മധുരവും തേടി

ഒരു വസന്തത്തിന്റെ മധുരവും തേടി

പ്രിയപ്പെട്ട രാമനാഥൻ മാഷിന് ,

 

                                 തീർത്തും രണ്ടു ധ്രുവങ്ങളിലാണ് ഞങ്ങളിപ്പോൾ . ഒരു കിടക്കയ്ക്കു ഇരുവശവും വ്യക്തമായി അതിരു ചേർത്തു മുറിച്ചെടുക്കുമ്പോൾ മാത്രം പരസ്പരം മുഖത്തേയ്ക്കു നോക്കുന്ന രണ്ടു അപരിചിതർ ,,,അതാണിപ്പോൾ മരിയയും സിറിയക്കും . 

 

ഒരു വ്യാഴവട്ടത്തിനൊടുവിൽ പുറം ലോകം കാണുമ്പോൾ തോന്നുന്ന ഒരു സുഖമില്ലേ ....ആ സുഖം എനിക്കും വേണം മാഷെ ....കാലം ഒരുപാടായി ,ഇങ്ങനെ മുറിവുകളൊട്ടിച്ചു തുന്നി ചേർത്തു ,മനസ്സുകൾ കൊണ്ട് മതിലുകൾ തീർത്ത് ഒരു ജീവിതം തള്ളി നീക്കാൻ തുടങ്ങിയിട്ട് ...... ഇനിയും വയ്യ ..... 

 

ഓരോ ദിവസവും പുലരുമ്പോൾ ഇന്നെങ്കിലും ഞാൻ മരിച്ചു പോയിരുന്നെങ്കിൽ ദൈവമേ ...എന്ന് പ്രാർത്ഥിക്കേണ്ടി വരുന്ന ഗതികേടിനോട് എനിക്കിപ്പോൾ പുച്ഛമാണ് ....ഞാനാണ് ഈ വഴി തിരഞ്ഞെടുത്തത് ....അവസാനിപ്പിക്കണോ , അതോ തുടരണോ എന്ന് തീരുമാനിക്കേണ്ടതും ഞാൻ തന്നെയല്ലേ ......

 

എനിക്ക് വേണ്ടതും , എനിക്ക് കിട്ടാത്തതും സ്നേഹമാണ് മാഷേ ....സിറിയക്കിന്റെ സ്നേഹത്തിനു വേണ്ടി എന്റെ ഹൃദയം എത്ര കൊതിക്കുന്നുണ്ടെന്നോ ....ആ സ്നേഹത്തിനു വേണ്ടിയാണ് മാഷെ ഞാൻ എന്റെ ചാച്ചനെയും അമ്മച്ചിയേയും തള്ളിപ്പറഞ്ഞത് .....കൊടുക്കുന്നതിന്റെ പകുതി പോലും സ്നേഹം തിരിച്ചു കിട്ടില്ലെന്ന്‌ വളരെ വൈകിയാണ്  ഞാൻ തിരിച്ചറിഞ്ഞത് ..അതൊരു പരാജയം തന്നെയാണ് ...പക്ഷേ സ്നേഹമല്ലേ....തൂക്കി നോക്കി കൊടുക്കാൻ പറ്റില്ലല്ലോ ....കൊടുത്താൽ കൊടുത്ത് പോയതാണ് ...

 

രാവിലെ ഉറക്കമെണീറ്റു സിറിയക്കിന്റെ മൂർദ്ധാവിൽ എനിക്കൊന്നു ചുംബിക്കണം ...പ്രണയത്തോടെ ..ആ ചുംബനത്തിന്റെ അനുഭൂതിയിൽ കണ്ണുകൾ തുറന്നു  സിറിയക് എന്നെ നോക്കണം ..

ഞാൻ ചായയുമായി ചെല്ലുമ്പോൾ പുഞ്ചിരിയോടെ ചായ വാങ്ങി കുടിച്ചു കൊണ്ട് ഇന്നത്തെ കാര്യപരിപാടികളെ കുറിച്ച് പരസ്പരം സംസാരിക്കണം ....

ഓഫീസിൽ പോകാനിറങ്ങുമ്പോൾ ഷർട്ടിന്റെ ബട്ടൻസ് ഇട്ടു കൊടുത്ത് സിറിയക്കിനെ സഹായിക്കണം ,,,അപ്പോൾ സ്നേഹത്തോടെ സിറിയക് എന്നെ വാരിപ്പുണരണം ...

പ്രഭാത ഭക്ഷണം കഴിക്കാതെ പോകുന്ന സിറിയക്കിനെ പിടിച്ചു നിർത്തി നിർബന്ധിച്ചു ഒരു വായെങ്കിലും കഴിപ്പിക്കണം ...

സിറിയക്കിനു ഇഷ്ടമുള്ള കറികളൊക്കെ വച്ച് വാഴയിലയിൽ പൊതിഞ്ഞു ഉച്ച ഭക്ഷണം കൊടുത്തയക്കണം...

 

പോകുമ്പോൾ യാത്ര പറയണം ....

"തിരികെ വരുമ്പോൾ  നിനക്കെന്തെലും വാങ്ങണോ   മരിയ...?" എന്ന് ചോദിക്കണം ....

വൈകിട്ട് ചൂട് പിടിച്ച തലയുമായി വന്നു കയറുന്ന സിറിയകിന് ചായയും ഇഷ്ടപ്പെട്ട ഉള്ളിവടയും ഉണ്ടാക്കി കൊടുക്കണം ....

ഒപ്പം ഓഫീസിലെ വിശേഷങ്ങളും മറ്റും സംസാരിക്കണം ....

സിറിയക്കിനോട് ഒരുമിച്ചിരുന്നു ടെലിവിഷൻ കാണണം .....

ഒപ്പമിരുന്നു വിളമ്പിക്കൊടുത്തു അത്താഴം കഴിക്കണം ....

ഒടുവിൽ ആ മാറോടു ചേർന്ന് ചൂടേറ്റു സുഖമായി ഉറങ്ങണം ...... 

 

ഇതൊന്നും ആഗ്രഹങ്ങളല്ല മാഷെ ....എന്റെ ജീവിതമായിരുന്നു ....ഇങ്ങനെയായിരുന്നു ഞാനും ,എന്റെ സിറിയക്കും .

ദാമ്പത്യത്തിന്റെ തുടക്കത്തിൽ കണ്ട  ആ സിറിയക്കിനെ ഒരിക്കലെങ്കിലും , ഒരു ദിവസത്തേക്കെങ്കിലും തിരിച്ചു കിട്ടിയാൽ മതിയായിരുന്നു ....ആ ഒരു ദിവസത്തിന്റെ ഓർമയിൽ ഒരായുഷ്കാലം മുഴുവനും ഞാൻ ഒരു അടിമയെപ്പോലെ ജീവിച്ചേനെ ....

ഇല്ല മാഷെ ,,ഇത്രയും വർഷമായി കിട്ടാത്തത് ഇനി എപ്പോൾ കിട്ടാനാ ....??? ആഗ്രഹിക്കുമ്പോൾ കിട്ടാത്തത് പിന്നീടെപ്പോൾ കിട്ടിയാലും മനുഷ്യന് അതിനോട് തോന്നുന്ന ഒരേ ഒരു വികാരം വെറുപ്പ് മാത്രമായിരിക്കും  ...അതാണിപ്പോൾ സിറിയക്കിനോടും തോന്നുന്നത് ..

 

അടിമ ....അത് തന്നെയായിരുന്നു ഞാൻ ...സമയാസമയം ഭക്ഷണമുണ്ടാക്കാനും , വസ്ത്രം നനയ്ക്കാനും , വീടുപണി നോക്കാനും  വേണ്ടി മാത്രം ശമ്പളമില്ലാതെ ജോലി ചെയ്യാൻ ഭാര്യ എന്ന ലേബലിൽ നിയമിക്കപ്പെട്ട അടിമ ...."മരിയാ....നീയെന്റെ ഭാഗ്യമാണ് "എന്ന് പറഞ്ഞിരുന്ന സിറിയക്കിനു എന്ന് മുതൽക്കാണ്  ഞാനൊരു ഭ്രാന്തിയാണെന്നു തോന്നിത്തുടങ്ങിയത് എന്ന്  എനിക്ക് അറിയില്ല .

 

സിറിയക്കിനു ഇഷ്ടമില്ലാത്തത് കൊണ്ട് മാത്രമാണ് എനിക്ക് കിട്ടിയ ജോലി ഞാൻ വേണ്ടെന്നു വച്ചത്...

സിറിയക്കിന്റെ ഇഷ്ടത്തിനാണ് ഞാൻ ഉണരുന്നതും , ഉറങ്ങുന്നതും ,ഉടുക്കുന്നതും ,ഉണ്ണുന്നതും .....

എന്റെ ഇഷ്ടങ്ങൾ ഞാൻ മറന്നു കളഞ്ഞതും സിറിയക്കിനു വേണ്ടിയാണ് ....

പക്ഷെ ഞാൻ സിറിയക്കിനു വേണ്ടി എന്നെ മറക്കുമ്പോൾ സിറിയക്ക് എന്നെ തന്നെ മറക്കുകയാണെന്നു തിറിച്ചറിയാൻ ഞാൻ വൈകിപ്പോയി ....

 

സിറിയക്കിന്റെ നശിച്ച കുടി ....രണ്ടാം വിവാഹ വാർഷിക രാത്രിയിലെ ആ സംഭവമായിരുന്നു മാഷെ എല്ലാത്തിനും കാരണം ....കുടിച്ചു മദോന്മത്തനായ ഭർത്താവിനെ സാക്ഷി നിർത്തി കൂട്ടുകാർ എനിക്ക് നൽകിയ മനോഹര സമ്മാനം ,ഒരു പെണ്ണായി  ജനിച്ചതിൽ ഞാൻ എന്നെ തന്നെ വെറുത്തു പോയ നിമിഷങ്ങൾ ...സ്വന്തം ശരീരം ഒരു എച്ചിൽ കൂനയാണെന്നു തിരിച്ചറിഞ്ഞു കത്തിക്കാൻ തുടങ്ങിയ എന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്നത് സിറിയക്ക് ആയിരുന്നു ....പക്ഷെ എപ്പോഴോ എവിടെയോ വച്ച് എന്നിലുള്ള  വിശ്വാസം  സിറിയക്കിനു നഷ്ടമാകുകയായിരുന്നു .....

 

അത് കൊണ്ടാണ് എന്റെ ആനി മോളുടെ മുഖത്തു നോക്കി " എന്നെ പോലെയല്ല ...അപ്പോൾ ഇവൾ ആനന്ദിനെ പോലെയാണോ , ശ്രീജിത്തിനെ പോലെയാണോ  അതോ ജോസഫ്‌നെ പോലെയാണോ .... " എന്ന് ചോദിക്കാനുള്ള ധൈര്യം സിറിയക്കിനുണ്ടായത് .....അവിടെ തീർന്നു മാഷേ എല്ലാം .....ഒരു പെണ്ണിനെ ഒറ്റയ്ക്ക് കിട്ടിയാൽ അതൊരു അവസരമല്ലഎന്നും ,അത് തന്റെ ഉത്തരവാദിത്ത്വം ആണ് എന്നും തിരിച്ചറിയാൻ കഴിവില്ലാതെ പോയ കുറെ ചങ്ങാതിമാർക്കു വേണ്ടിയാണ് സിറിയക്ക് എന്നെ മറന്നത് ....

എന്റെ ദുർബലതയെ അവസരമാക്കി നീനയിലും , മെറീനയിലും , സുജയിലും തുടങ്ങി ഒടുവിൽ പേരറിയാത്ത ഏതോ ഒരു അവസരത്തിൽ സുഖം തേടി അലയുന്ന സിറിയക്കിനെ എനിക്കിനി വേണ്ട .....ഇതെന്റെ ഉറച്ച തീരുമാനമാണ് .....6 വയസ്സ് ഒരു ചെറിയ പ്രായമൊന്നുമല്ല ,,,ആനി മോൾക്ക് കാര്യം പറഞ്ഞാൽ മനസിലാകും ....ഭയമാണ് മാഷേ ....ഒടുവിൽ കറങ്ങി തിരിഞ്ഞു സിറിയക്ക് എന്റെ ആനി മോളെയും ............അത് കൊണ്ടാണ് മാഷെ .......എല്ലാം പിന്നിൽ ഉപേക്ഷിച്ചു എന്റെ ആനി മോൾക്ക് വേണ്ടി ജീവിക്കണം ......അതിനു വേണ്ടിയാണ് മാഷെ .....മാഷ് എന്റെ കൂടെ ഉണ്ടാകണം .....ഉണ്ടാകും എന്ന വിശ്വാസത്തിൽ നിർത്തട്ടെ ,

 

മാഷിന്റെ സ്വന്തം ,

മരിയ(സ്വപ്നങ്ങളുടെ കൂട്ടുകാരി )

 

ഒന്ന് കൂടി വായിച്ചു നോക്കിയ ശേഷം അവൾ ആ കത്ത് കവറിൽ ഇട്ടു ഒട്ടിച്ചു ..രാമനാഥൻ മാഷിന്റെ അഡ്രസ് വ്യക്തമായി എഴുതിയ ശേഷം ഭദ്രമായി അവളതു ബാഗിലേക്കു വച്ചു.....

 

**********************************************************************

 

ബെഡ്ഷീറ് വലിച്ചു മാറ്റി സിറിയക്ക്  ബെഡിൽ നിന്നും എഴുന്നേറ്റു..

"എടി വീണേ ...മണി 9 :00 ആയി ...എണീക്കെടി....പോകേണ്ടേ...നീ വേഗം ഇറങ്ങു,,, ..നിന്നെയും കൊണ്ട് ആക്കിയിട്ടു വേണം എനിക്ക് പോകാൻ ..നാളെ വിവാഹ വാർഷികമാ....

അവൾക്കെന്നായേലും വാങ്ങേണ്ടായോ ......"

 

ഷീറ്റും വാരിപുതച്ചു ബെഡിൽ നിന്നും എഴുന്നേറ്റു വീണ സക്കറിയയെ നോക്കി വശ്യമായൊന്നു പുഞ്ചിരിച്ചു ...."ഓഓഓ ....പിന്നേ,,,,എന്തൊരു ഭാര്യാ സ്നേഹമാ അച്ചായന് ....പറയുന്ന കേട്ടാ തോന്നും  സ്വർണക്കട്ടി കൊടുക്കാൻ പോവാണെന്നു ...ഭാര്യേടെ പേര് എന്താണ് എന്ന് പോലും നേരെ അറിയില്ല ...പിന്നാ സമ്മാനം ....ഒന്ന് പോ അച്ചായാ ...." വീണ പുച്ഛിച്ചു തള്ളി ....

 

സക്കറിയയുടെ ഹൃദയത്തിലെവിടെയോ ഒരു തിരയിളക്കം .....ഭാര്യയുടെ പേര് ....മരിയ,,ഇല്ല മറന്നിട്ടില്ല.....നീണ്ട 10 വർഷത്തെ വ്യർത്ഥമായ ,(അതോ സ്വയം അർത്ഥ ശൂന്യമാക്കിയതോ ....?) ജീവിതത്തിന്റെ വാർഷികം നാളെ കൊണ്ടാടണം .....മതിയായി ....ഇനിയും വയ്യ ഈ ചൂട് തേടിയുള്ള ഓട്ടം ..നഷ്ടപ്പെട്ടത് തനിക്കു മാത്രം അല്ലെ .....വീണയിൽ നിന്നും ഇറങ്ങിയോടുന്ന രാത്രികളിൽ എല്ലാം മരിയ ഒരു വേദനയായി ഉള്ളിൽ നിറയാൻ തുടങ്ങിയിരിക്കുന്നു ...അതെന്തു കൊണ്ടാണെന്നു മാത്രം അറിയില്ല ....

 

"അച്ചായോ .....ഞാനിന്നു പാതിരാത്രിക്ക് കാനഡായ്ക്കു പറക്കും....ഇനി ശ്രീയുടെ കൂടെ അടിച്ചു പൊളിച്ചു ജീവിക്കണം ...പിന്നേ ഞാൻ അച്ചായനെ ഓർക്കുക പോലുമില്ല കേട്ടോ ..."

 

സക്കറിയ ഓർമയിൽ നിന്നും ഉണർന്നു ..."വീണേ ,,,നീയും കൂടി പോയാൽ .....????"

 

"ഓ...പോയാൽ എന്താ ,,,അച്ചായന്  വേറെ വീണയെ കിട്ടുമല്ലോ ....ഇതൊക്കെ ഒരു ടൈം പാസ്സ് അല്ലെ അച്ചായാ ....വേണേൽ നാട്ടിൽ ലീവിന് തനിച്ചു വരുമ്പോൾ ഞാൻ അച്ചായനെ ഓർക്കാം ....".അവൾ പൊട്ടിച്ചിരിച്ചു .....

 

വീണയുടെ ചിരിയിൽ താൻ പോലുമറിയാതെ തന്റെ ഹൃദയം ചറപറാ മിടിക്കുന്നു ....സക്കറിയയുടെ മനസ്സ് വായിച്ചെന്ന പോലെ വീണയുടെ ബെഡ്ഷീറ്റ്  കൂട്ടിപ്പിടിച്ച കൈകൾ അയഞ്ഞു ....

മരിയയുടെ ഓർമ്മകൾ കൂടു വിട്ടകന്നു ...എവിടുന്നോ ഒരു ആവേശം വന്നു കയറിയ പോലെ .....സക്കറിയക്ക് ആത്മ നിയന്ത്രണം നഷ്ടപ്പെട്ടു ..

 

***********************************************************************

 

വീണയെയും യാത്രയാക്കി കാറോടിക്കവേ  സിറിയക്കിനു എന്തോ ഒരു നഷ്ടബോധം അനുഭവപ്പെട്ടു ...ശ്രീയുടെ അടുത്തേക്കാണ് അവൾ പോയിരിക്കുന്നത് ...ശ്രീജിത്തിന് അടുത്തേക്ക് ...അറിയില്ലായിരുന്നു ,ഇന്നലെ വരെ , വീണ ശ്രീജിത്തിന്റെ ഭാര്യയാണെന്ന് ....അറിഞ്ഞപ്പോൾ വീണയോടു വെറുപ്പൊന്നും തോന്നിയില്ല ...പക്ഷെ മരിയയോട് തെറ്റ് ചെയ്തു എന്ന തോന്നൽ ...ആ തെറ്റ് തിരുത്താനും വീണയോടു ശ്രീജിത്തിനെ കുറിച്ച് പറയാനുമാണ് അവൾക്കരികിലേക്കു പോയത് ...കഴിഞ്ഞില്ല ...വീണയ്ക്കു മുന്നിൽ മറ്റെല്ലാം മറന്നു പോയി ....ശ്രീജിത്തിന്റെ പാപത്തിന്റെ ഫലമായിരിക്കും വീണ ...പക്ഷെ തന്റെയോ ...?താൻ കാരണമല്ലേ മരിയക്ക് എല്ലാം നഷ്ടമായത് ...എല്ലാവരെയും ഉപേക്ഷിച്ചു തന്റെ കൈ പിടിച്ചു ഇറങ്ങിയ പെണ്ണിനെ സംരക്ഷിക്കാൻ കഴിയാതെ പോയ താനല്ല തെറ്റുകാരൻ ....? മരിയ തെറ്റ് ചെയ്യില്ല എന്നറിയാമായിരുന്നിട്ടും ,അവൾ  തെറ്റുകാരിയല്ല എന്ന് ഉറപ്പുണ്ടായിരുന്നിട്ടും താനെന്തേ അവളോട് ഇങ്ങനെ ....?

 

"പരസ്പരം ആസ്വദിച്ചു ജീവിക്കണം സിറിയക്കേ...സംശയത്തിന്റെ ഒരു നിഴൽ മതി ജീവിതം തകരാൻ ..അത് കൊണ്ട്  എപ്പോഴും ഹൃദയം തുറന്നു സംസാരിക്കണം ...അടിച്ചമർത്തലും പിടിച്ചു വയ്ക്കലുമല്ല ..പരസ്പരം ബഹുമാനിക്കലും ,വിട്ടു കൊടുക്കലുമാണ് സ്നേഹം ...നമുക്കെന്നും അങ്ങനെയായിരിക്കണം.നമുക്കൊരു കുഞ്ഞു ജനിക്കുമ്പോൾ നമ്മളവനു മാതൃകയാക്കണം .നമ്മളാണ് ഏറ്റവും നല്ല മാതാപിതാക്കൾ എന്ന് നമ്മുടെ കുഞ്ഞു പറയണം ...അതൊക്കെയല്ലേ ഈ ജീവിതം കൊണ്ട് നാം നേടിയെടുക്കേണ്ടത് ..."

 

മരിയയുടെ ഉൾക്കാഴ്ചയും ,പരിശ്രമവും താനായിട്ടു നശിപ്പിച്ചു കളഞ്ഞു ..ആനി മോളുടെ മുഖത്തു നോക്കി ആ നശിച്ച ചോദ്യം ചോദിച്ച നിമിഷം തങ്ങൾക്കിടയിലുണ്ടായിരുന്ന  എല്ലാം. എന്നെന്നേക്കുമായി അവസാനിച്ചു ....പിന്നേ മരിയയെ തോൽപ്പിക്കാനുള്ള ശ്രമമായിരുന്നു ...അവൾ ഇറങ്ങി പോകുന്നെങ്കിൽ പൊയ്ക്കോട്ടേ എന്ന് കരുതിയാണ് പിന്നീടങ്ങോട്ട് കാട്ടിക്കൂട്ടിയതെല്ലാം ..പക്ഷെ ആരെയും ഒന്നുമറിയിക്കാതെ വെളിച്ചത്തിൽ അവൾ നല്ല ഭാര്യയും ,മരുമകളുമായി....ഇരുട്ടിൽ അതിരുകൾക്കപ്പുറം തേങ്ങി കരയുന്ന ഒരു രൂപമായി അലിഞ്ഞു തീർന്നു ... സിറിയക്കിനു  നെഞ്ചിൻ കൂടിൽ എന്തോ ഭാരമിരിക്കുന്ന പോലെ തോന്നി ....കാറിന്റെ ബ്രേക്കിലേക്ക്  കാലുകളമർന്നു .....

 

“മാതാവേ .....നീയെന്നോട് പൊറുക്കണേ.....ഈ പാപി ചെയ്ത തെറ്റുകളൊക്കെ നീ മാപ്പാക്കി തരണേ .....ആ പഴയ സിറിയക്കായി ജീവിക്കാൻ എനിക്കൊരു അവസരം കൂടി തരണേ ...”

 

“ അവസരം ....അതൊരുപാട് തന്നതല്ലേ സിറിയക്കെ ....പക്ഷെ അതൊക്കെയും നശിപ്പിച്ചു കളഞ്ഞത് നീ തന്നെയല്ലേ .......ഒന്നോ രണ്ടോ അല്ല...പത്തു വർഷങ്ങളാ നീ കളഞ്ഞത് ....ഒരു ദാമ്പത്യത്തിന്റെ വസന്തകാലമായിരുന്നു  നീ ചവറ്റു കുട്ടയിലേക്കു വലിച്ചെറിഞ്ഞത് ....നീയൊരു കൊള്ളരുതാത്തവൻ ആയിട്ട് പോലും എന്നെങ്കിലും ഒരു ദിവസം അംഗീകരിക്കപ്പെടുമെന്നു കരുതി എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിച്ച മരിയയോട് , അവളുടെ ത്യാഗത്തിനോട് , അവളുടെ നിർമലമായ സ്നേഹത്തിനോട് പകരം വയ്ക്കാൻ കളങ്കപ്പെട്ട മനസ്സും , ചീഞ്ഞു നാറിയ ശരീരവും  അല്ലാതെ എന്തുണ്ട് നിന്റെയടുക്കൽ ....????? .....മരണത്തെക്കാൾ വലിയ ശിക്ഷയാണ് സിറിയക്കെ നിന്നെ കാത്തിരിക്കുന്നത് ....അത് നീയനുഭവിച്ചേ മതിയാകു .......”

 

“ മാതാവേ .........”

 

“ അരുത്...നീയെന്നെ അങ്ങനെ വിളിക്കരുത് , ഇടയന്റെ പ്രാർത്ഥനയ്ക്ക് മുൻപിൽ കാതുകൾ കൊട്ടിയടയ്ക്കാൻ അമ്മയ്ക്ക് കഴിയില്ല ....പക്ഷെ നിന്നോട് പൊറുക്കാനും  എനിക്കാവില്ല .....നിന്റെ ശിക്ഷ മരിയയുടെ അവകാശമാണ് ......അവളവിടെ കാത്തിരിക്കുന്നുണ്ടാകും ......ആ ശിക്ഷ  നീ ഇരന്നു വാങ്ങിയതാണ് .....വിളിക്കരുതെന്നെ.....വരില്ല ഞാൻ .”...

 

ദൈവത്തിനു പോലും വെറുക്കപ്പെട്ടവനാകേണ്ടി വന്ന ഈ ജീവിതം ഇനിയെന്തിനാണ് മാതാവേ ..........

 

മാതാവ് മറുപടിയൊന്നും പറഞ്ഞില്ല ...

 

**************************************************************

 

"മരിയാ ....."

"ആഹ്.....സിറിയക്ക് എത്തിയോ ...കാത്തിരിക്കുകയായിരുന്നു ഞാൻ ....എന്തെ ഇത്ര വൈകിയത് ...? "

 

" ചിലതൊക്കെ പിന്നിൽ ഉപേക്ഷിച്ചു വരാൻ അല്പം സമയം വേണ്ടി വന്നു മരിയ ....നിന്നോട് ഞാൻ ...."

 

"വേണ്ട സിറിയക്കെ ...ബാക്കി പറയണ്ട ....ആ ശബ്ദത്തിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായി ,സിറിയക്ക് എന്താ പറയാൻ ആഗ്രഹിക്കുന്നെ എന്ന് .....അതൊന്നും ഇനി വേണ്ട ......"

 

മരിയ ഒരു കവർ എടുത്തു സിറിയക്കിനു നേരെ നീട്ടി .

"എന്താ ഇത് ...?"

 

"വിവാഹ വാർഷിക സമ്മാനം ,,,കുറച്ചു വർഷമായി ഇതിനു വേണ്ടിയുള്ള തയാറെടുപ്പിലായിരുന്നു .....ഇപ്പോഴാണ് അതിനുള്ള സമയവും ,സന്ദർഭവും ഒത്തു വന്നത് ...."

മരിയയുടെ വാക്കുകൾക്കു  വല്ലാത്ത മൂർച്ച ,ഇതുവരെ കണ്ടിട്ടില്ലാത്ത ആത്മ വിശ്വാസം ....

 

ഒരുൾക്കിടിലത്തോടെ സിറിയക് ആ കവർ തുറന്നു .....വിറയ്ക്കുന്ന കൈകളോടെ അയാളത് വായിച്ചു ....

 

" മരിയാ ....ഇത് ...."

 

"കൂടുതൽ ചർച്ചയ്‌ക്കോ ,ഇനിയൊരു ഒത്തു ചേരലിനോ എനിക്കാഗ്രഹമില്ല ...സിറിയക്കിന്റേതെന്നു എനിക്ക് ഉറപ്പുള്ള എന്റെ മകൾക്കു വേണ്ടി എനിക്ക് ജീവിക്കണം ....അതിനു സിറിയക്കിന്റെ ബന്ധങ്ങൾ എനിക്കൊരു തടസ്സമാകരുത്...എത്രയും വേഗം അതിൽ ഒരു ഒപ്പിട്ടു എല്ലാം അവസാനിപ്പിക്കണം ....എന്റെ മകളെ അല്ലാതെ മറ്റൊന്നും എനിക്ക് വേണ്ട ...അവളാണ് എനിക്കെല്ലാം ,,,അപ്പ എന്നൊരു ആൾ ഉണ്ട് എന്നല്ലാതെ ആ സ്നേഹം അവൾ അറിഞ്ഞിട്ടില്ല , ഇനി അറിയുകയും വേണ്ട ...ഇത് മരിയയുടെ ഉറച്ച തീരുമാനമാണ് ....."

 

"മരിയാ ....പ്ളീസ് ,കഴിഞ്ഞതെല്ലാം മറന്നു ഒരു പുതിയ തുടക്കത്തിന് എന്റെ മനസ്സ് വല്ലാതെ കൊതിക്കുന്നുണ്ട് ....ഞാൻ നിന്നോട് തെറ്റ് ചെയ്തിട്ടുണ്ട്  ,അത് തിരുത്താൻ എനിക്കൊരു അവസരം തന്നു കൂടെ ....."

 

"ആലോചിച്ചിരുന്നു ,,,,പലതവണ ,,,,പക്ഷെ ഇനി വേണ്ട ..എല്ലാത്തിനും ഒരു സമയമുണ്ട് , ആ സമയം കഴിഞ്ഞാൽ അത് ചീഞ്ഞു നാറും ,പിന്നെ സ്ഥാനം ചവറ്റു കൊട്ടയാണ്......നമ്മുടേതിലും അതാണ് അവസ്ഥ ....സിറിയക്കിനു സിറിയക്കിന്റ ഇഷ്ടം പോലെ ജീവിക്കാം  ...."

 

പാക്ക് ചെയ്തു തയാറാക്കി വച്ചിരുന്ന ബാഗുകളുമെടുത്തു ആനി മോളുടെ കൈ പിടിച്ചു മരിയ ആ വീടിന്റെ പടിയിറങ്ങി ...ആനി മോൾ ഒരിക്കൽ പോലും തിരിഞ്ഞു നോക്കിയില്ല ...അപ്പാ എന്നൊന്ന് വിളിച്ചതുമില്ല ....മരിയയുടെ കണ്ണുകൾ നിറഞ്ഞില്ല ,കാലുകൾ വിറച്ചില്ല ....പഴയതിലും കൂടുതൽ കരുത്തു നേടിയ പോലെ ,,,,,,,,

 

***************************************************************

 

എ സി യുടെ കുളിരിലും സിറിയക് വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു ,,,,വിധി എന്താണെന്ന് ഉറപ്പാണ് ,,,,എന്നിട്ടും എവിടെയോ ഒരു നേർത്ത പ്രതീക്ഷ ....

 

"ആരാ സിറിയക്ക് ജെയിംസ് ....? ഡോക്ടർ വിളിക്കുന്നു ."

 

വിറയാർന്ന പദങ്ങളോടെ സിറിയക്ക് ഡോക്ടറുടെ മുറിയിലേക്ക് പ്രവേശിച്ചു .

 

"ഇരിക്കേടോ ...."

 

"എന്താണ് മനോജേ റിസൾട്ട് ....? സംശയിച്ചത് സത്യമാണോ ....? "

 

"സിറിയക്കിന്റെ സംശയം ശെരിയായിരുന്നു ....യു ആർ H.I.V പോസിറ്റീവ് ....."

 

ഒരു നിമിഷത്തേക്ക് അയാൾക്ക് ശ്വാസം നഷ്ടപ്പെട്ട പോലെ തോന്നി ...

 

"ബട്ട്  ഡോണ്ട് വറി സിറിയക്ക് ....ഇതൊക്കെ നമുക്ക് ചികിൽസിച്ചു ഭേദമാക്കാവുന്നതേ ഉള്ളു ..."

 

" വേണ്ട മനോജേ ...സംശയമായിരുന്നു ...അത് ഉറപ്പായി ...ചികിത്സയുടെയൊന്നും ആവശ്യമില്ല .ഇത് എന്റെ വിധിയാണ് ...ഞാൻ സ്വയം തിരഞ്ഞെടുത്തത് ...."

 

സിറിയക്ക് അവിടെ നിന്നും എഴുന്നേറ്റു നടന്നകന്നു ....

****************************************

"ഇവൾ സ്വന്തമാളുകളെ വെടിഞ്ഞു ഇവളുടെ ഭർത്താവിനോട് യോജിക്കപ്പെട്ടിരിക്കുന്നു .....ആകയാൽ ഇവൻ  ഇവളോട് ദയവുള്ളവനായിരിക്കണം ........ നീ നഗ്നനാണെങ്കിലും ഇവളെ നീ പുതപ്പിക്കണം ..നീ ഉണ്ടില്ലെങ്കിലും ഇവളെ ഊട്ടണം .. നമ്മുടെ കർത്താവായ യേശുമിശിഹായുടെ കൃപ നിന്നിലും ഞങ്ങളിലും എന്നുമുണ്ടാകട്ടെ ....ആമീൻ ......"

 

അലക്സിന്റെ  കൈയും പിടിച്ചു പള്ളിമേടയിൽ നിന്നും ഇറങ്ങി വരുന്ന സ്ത്രീ രൂപത്തെ സിറിയക്ക് അതിശയത്തോടെ നോക്കി ......താൻ മിന്നു കെട്ടുമ്പോൾ മരിയയുടെ മുഖത്തുണ്ടായിരുന്ന അതേ പ്രകാശവും , പുഞ്ചിരിയും .....അവൾ അയാൾക്കരികിലേക്കു നടന്നെത്തി .....കൊടുക്കാൻ ബാക്കി വച്ച സ്നേഹത്തിന്റെ പരകോടിയിൽ അയാൾ അവളെ കെട്ടിപ്പുണർന്നു ആ മൂർദ്ധാവിൽ ചുംബിച്ചു ....

 

"അപ്പായെ......"

 

" എന്റെ ആനി മോളെ ......അപ്പയുടെ പൊന്നു മോളെ ........നന്നായി വരും ...മാതാവ് എന്റെ മക്കളെ അനുഗ്രഹിക്കട്ടെ ....."

 

ആനി മോളുടെ അരികിൽ നിൽക്കുന്ന മരിയയെ നോക്കി സിറിയക്ക് നന്ദിയോടെ പുഞ്ചിരിച്ചു ...

 

"മറന്നില്ലല്ലോ മരിയാ നീയെന്നെ , ഇത്രയേറെ വേദനിപ്പിച്ചിട്ടും ഈ അപ്പായെ വെറുക്കാൻ ആനി മോളെ പഠിപ്പിച്ചില്ലല്ലോ നീയ്...നന്ദിയുണ്ട് ,,,ഒരുപാട്  ....വരട്ടെ ....? "." 

 

ഒരു ദീർഘ നിശ്വാസം     ....

 

ആനിമോളെ യാത്രയാക്കി തിരിഞ്ഞു നടക്കവേ മരിയക്ക് താൻ ഒറ്റപ്പെട്ടു പോയൊരു തോന്നൽ അനുഭവപ്പെട്ടു ...ഇത്രയും നാൾ കൂടി ചേർത്തു വച്ച ധൈര്യം ഒക്കെ ചോർന്നു പോകുന്ന പോലെ ...പെട്ടെന്ന് ആരുമില്ലാതായ പോലെ ..

 

"മരിയാ .....നിന്നോളം ക്ഷമിക്കാനും സഹിക്കാനും കാത്തിരിക്കാനും എനിക്ക് കഴിയില്ലെന്ന് എനിക്ക് നന്നായി അറിയാം ,,,ഇനിയൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള സമയവും നമുക്കില്ല ....എല്ലാം മറന്നു ഒരു പുതിയ ജീവിതം തുടങ്ങണമെന്ന് യാചിക്കാനല്ല ....നീയില്ലാതെ ഞാൻ അപൂർണനാണ് എന്ന തിരിച്ചറിവുള്ളതു കൊണ്ട് ചോദിക്കുകയാണ് ....വന്നൂടെ എന്നോടൊപ്പം ,അടിമയെപ്പോലെയല്ല , എന്റെ ഉടമയായി .,,,? ഇനിയുള്ള കാലം എന്നോടൊപ്പം  നിനക്ക് ജീവിച്ചൂടെ ....??? .

 

“ആഗ്രഹമുണ്ട് സിറിയക്കെ ....പക്ഷെ വേണ്ട ....ഇപ്പോൾ ഞാൻ സന്തുഷ്ടയാണ് , സംതൃപ്തയാണ് ,,,,,നമ്മുടെ ബന്ധം ഒരു സൗഹൃദമായി മാത്രം അവസാനിക്കട്ടെ .....അതാണ് നല്ലത്...ഓർമ്മകൾ വേട്ടയാടാത്ത  സുഹൃത്തുക്കളായി നമുക്ക് ജീവിക്കാം ....”

 

 

അതും പറഞ്ഞു കൊണ്ട് നടന്നകന്ന മരിയയെ നോക്കി നിൽക്കവേ സിറിയക്കിനു തോന്നി ....താനാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യനെന്ന് .....നിർഭാഗ്യവാനായ ഭാഗ്യവാൻ ....

 

“ മാതാവേ ....."

 

"നിന്നോട് ഞാൻ ക്ഷമിച്ചിരിക്കുന്നു മകനെ ,,,,,നിന്റെ പാപങ്ങൾ പൊറുത്തു തന്നിരിക്കുന്നു ...നിന്റെ പശ്ചാത്താപത്തെ സ്വീകരിച്ചിരിക്കുന്നു .....കാത്തിരിക്കൂ ....മരിയ വരും , നിന്നിലേക്ക്‌തന്നെ .......

 

പള്ളി മണി മുഴങ്ങി... വീണ്ടും ഒരു വസന്തത്തിന്റെ വിളിയൊച്ചയ്ക്കായ് കാതോർത്ത് കൊണ്ട് സിറിയക് നടന്നകന്നു ...

Srishti-2022   >>  Short Story - Malayalam   >>  സുവർണയുഗം

Akhil Ponnappan

Navigant India Pvt Ltd

സുവർണയുഗം

സുവർണയുഗം

ഈ ട്രെയിൻ സഞ്ചരിക്കുന്നത് വളരെ പതുക്കെയാണ്, എത്തേണ്ടിടത്തു എത്തിച്ചേരുവാൻ എന്തോ മടിയുള്ളതുപോലെ. യാത്രക്കാരെല്ലാവരും അക്ഷമരാണ്, ഞാനും. നല്ല തിരക്കുണ്ട്, ജനറൽ കംപാർട്മെന്റ് ആയതുകൊണ്ടാകുമോ? ഏയ് അതല്ല, എ സി  കോച്ചിലും സ്ലീപ്പറിലുമൊക്കെ തിരക്കുണ്ട്. എനിക്കിരിക്കാൻ സൈഡ് സീറ്റ്‌  തന്നെ കിട്ടി. ജനാലയിലൂടെ പുറത്തുള്ള കാഴ്ചകൾ ആസ്വദിക്കുന്നത് എനിക്കെപ്പോഴും ഇഷ്ടമുള്ള കാര്യമാണ്. പക്ഷെ തികച്ചും ദുസ്സഹമായതും, കാണുവാൻ തീരെ താല്പര്യമില്ലാത്തതുമായ കാഴ്ചകൾ ആണ് കുറച്ച് സമയമായി കണ്ടുകൊണ്ടിരിക്കുന്നത്. ആകെ ഒരു മടുപ്പ് അനുഭവപ്പെടുന്നു, എങ്കിലും നയനമനോഹരങ്ങളായ  കാഴ്ചകൾക്ക് വേണ്ടി ഞാൻ കാത്തിരുന്നു. 

                    നാലുപേർക്ക് മാത്രം ഇരിക്കുവാൻ സാധിക്കുന്ന നീളത്തിലുള്ള  സീറ്റിൽ ആറു പേർ ഞെരുങ്ങി ഇരിക്കുന്നുണ്ട്. ഒരാൾ ഇരിക്കേണ്ട സൈഡ് സീറ്റുകളിൽ രണ്ടു പേർ വീതമുണ്ട്. ഈ യാത്ര വളരെ ബുദ്ധിമുട്ട് തന്നെ, ഞാൻ മനസ്സിൽ ഓർത്തു. കൂടെ യാത്ര ചെയ്യുന്നവരെയെല്ലാം ഞാൻ ശ്രദ്ധിക്കുവാൻ തുടങ്ങി,  ആരുടെയും മുഖത്ത് ആശ്വാസത്തിന്റെയോ, സന്തോഷത്തിന്റെയോ ഒരംശം പോലും കാണുവാൻ സാധിക്കുന്നില്ല. ഞാൻ കാണുന്നില്ലെങ്കിൽ പോലും ഒരല്പമെങ്കിലും ചൈതന്യമുള്ളതു എന്റെ മുഖത്ത് മാത്രമാണെന്നെനിക്കു തോന്നി. വളരെ ബുദ്ധിമുട്ടി സീറ്റിൽ ചാരി നിന്നിരുന്ന ഒരു വൃദ്ധൻ സീറ്റിൽ ഇരിക്കുന്ന യുവതിയോട് ചോദിച്ചു "ഏത് സ്റ്റേഷനിൽ ആണ് ഇറങ്ങുന്നത്? " ചോദ്യം കേൾക്കാത്ത മട്ടിൽ നിസ്സംഗഭാവത്തിൽ ഇരുന്ന ആ യുവതി ഒരല്പസമയത്തിനു ശേഷം മറുപടി പറഞ്ഞു    "സുവർണയുഗം " വൃദ്ധന്റെ മുഖത്ത് നിരാശ പടരുന്നത് കണ്ടു. അതെ, അയാൾക്കും ഇറങ്ങേണ്ടത് അവിടെത്തന്നെയാണ് സുവർണയുഗത്തിൽ. യുവതിയുടെ മറുപടി യാത്രക്കാരിലെല്ലാവരിലും പലതരത്തിലുള്ള ഭാവമാറ്റമാണ് സൃഷ്ടിച്ചത്.  ചിലർ മന്ദഹസിച്ചു, ചിലർ കുശുമ്പോട് കൂടി അവരെ നോക്കി, മറ്റു ചിലർക്ക് പരിഹാസഭാവം. ഇതിൽനിന്നൊക്കെ എനിക്കൊരുകാര്യം വ്യക്തമായി, ഇവർക്കെല്ലാവർക്കും പോകേണ്ടത് സുവർണയുഗത്തിലേക്കാണ്,  എനിക്കും. 

                     യുവതിയുടെ മറുപടി ഈ യാത്രയുടെ ഭാവം തന്നെ മാറ്റിയിരിക്കുന്നു. എല്ലാവരെയും ഒരേ നൂലിൽ കോർത്തിണക്കിയത്  പോലെ. എന്തിനാണ്  എല്ലാവരും സുവർണയുഗത്തിലേക്ക്  പോകുന്നത്. ഓരോരുത്തർക്കും പറയുവാൻ കഥകളുണ്ട്,  ദുരന്ത കഥകൾ എല്ലാവരും അവരവരുടെ കഥകൾ പറഞ്ഞു കഴിയുമ്പോഴേക്കും ട്രെയിൻ സുവർണയുഗത്തിൽ എത്തിയേക്കാം. കഥകൾ പറയുവാൻ എല്ലാവരും വെമ്പൽ കൊള്ളുന്നുമുണ്ട്. ആര് ആദ്യം തുടങ്ങുമെന്നുള്ള സംശയം മാത്രം. കുറച്ചു സമയം നീണ്ട നിശബ്ദതയ്ക്കൊടുവിൽ   വൃദ്ധൻ തന്റെ കഥ പറഞ്ഞു തുടങ്ങി, ആരോടെന്നില്ലാതെ. തന്റെ കഥ പറഞ്ഞു കഴിയുമ്പോൾ സഹതാപം തോന്നി ഇരിക്കാൻ ഒരു സീറ്റ്‌ തനിക്കു കിട്ടിയേക്കാം എന്ന ഒരു സ്വാർത്ഥ മോഹം അയാൾക്കുണ്ടെന്നു എനിക്ക് തോന്നി. സമൂഹനന്മയുടെ പ്രതീകങ്ങൾ ആകേണ്ട കുറച്ച് യുവാക്കൾ തന്റെ മകളെ പിച്ചി ചീന്തി, അതും തന്റെ കണ്മുന്നിൽ വച്ച്. പ്രതികാരം ചെയ്യുവാനുള്ള കഴിവ് ഇല്ലായിരുന്നു. നീതിക്കായി പോരാടി പരാജയപ്പെട്ടു. അവളുടെ നീതിക്ക് വേണ്ടി മുറവിളികൂട്ടി സമൂഹസാക്ഷി അവളെ വീണ്ടും പലതവണ ബലാത്സംഗം ചെയ്തു. ഒന്നും മാറിയില്ല, നീതി അകന്നു നിന്നു. വികൃത ജീവിതം അവസാനിപ്പിച്ച് അവൾ പോയ്‌ മറഞ്ഞു. ഇതായിരുന്നു വൃദ്ധന്റെ കഥയുടെ സാരം. അയാൾ കരയുന്നുണ്ട്.                                                            വൃദ്ധന്റെ ജീവിതകഥ വല്യ പുതുമ ഇല്ലാത്ത സർവസാധാരണമായ ഒരു കഥ പോലെയാണ് എനിക്ക് തോന്നിയത്. എനിക്ക് മാത്രമല്ല, എല്ലാ യാത്രക്കാർക്കും അങ്ങനെ തോന്നിയിരിക്കണം. അതുകൊണ്ടായിരിക്കാം അയാൾക്ക് സീറ്റ്‌ കിട്ടാതിരുന്നത്. വൃദ്ധന്റെ മകൾക്ക് നീതി കിട്ടുവാൻ ഞാൻ എന്റെ സോഷ്യൽ മീഡിയ സൈറ്റിൽ വാദിച്ചിരുന്നു, ഒരുപാട് എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിൽ കൂടി. അതിലും വലിയൊരു സഹായം എനിക്കയാളോട് ചെയ്യാനില്ല. അതുകൊണ്ട്തന്നെ ഞാൻ സീറ്റ്‌ മാറികൊടുത്തില്ല.

                        അടുത്ത ഊഴം ആരുടേത്? നിസംഗ ഭാവത്തിൽ ഇരിക്കുന്ന ആ യുവതിയിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ പോയത്, അവർ സംസാരിക്കുമോ, അവരുടെ കഥ അവർ പറയുമോ?, എല്ലാവർക്കും ആകാംഷയായി. ഏവരുടെയും ആകാംഷയ്ക്കു അറുതി വരുത്തി കൊണ്ട് അവർ സംസാരിച്ചു തുടങ്ങി, അവർ അവരുടെ കഥ പറയുകയാണ് . ലാളിച്ച്, ഓമനിച്ചു  കൊതി തീരും മുൻപ് അവരുടെ പൊന്നോമനയെ ആരോ കവർന്നു കൊണ്ടുപോയി.   വർഷങ്ങളോളം  അവനെ തേടി അലഞ്ഞു. ഒരു ഫലവും ഉണ്ടായില്ല. തന്റെ ഓമനകുഞ്ഞിന്റെ മുഖത്ത് ഇന്ന് ചിരി ഉണ്ടാകുമോ, അവൻ കരയുകയായിരിക്കുമോ, ദുസഹമായ വേദന അവനെ തളർത്തിയിരിക്കുമോ,  അതോ അവൻ ഈ ഭൂമിയിൽ നിന്നും വിട പറഞ്ഞിട്ടുണ്ടാകുമോ? ഒന്നും അറിയില്ല. തന്റെ മകനെ തന്നിൽ നിന്നും അകറ്റിയ പിശാച് ബാധിച്ച  മനുഷ്യരെ എന്നും ശപിച്ചു കൊണ്ട് ഒരു ജീവശ്ചവമായ്  അവർ ജീവിക്കുന്നു. ഇവരുടെ കുട്ടിയുടെ മുഖം ഞാൻ കണ്ടിരിക്കുമോ? ഓർമയില്ല, ഒരുപാട് കുട്ടികളുടെ മുഖം പലർക്കും അയച്ചു കൊടുത്തിട്ടുണ്ട്. ഇവരെയും ഞാൻ സഹായിച്ചിട്ടുണ്ടാവും. 

                   ഭ്രാന്തിയെ പോലെ തോന്നിക്കുന്ന, പിച്ചും പേയും പറയുന്ന ഒരു സ്ത്രീ അവിടെ ഇരിപ്പുണ്ട്. സ്വന്തം കഥ പറയുവാനുള്ള മാനസികനില അവർക്ക് ഇല്ലെന്ന് തോന്നി. അവരുടെ കഥ മറ്റാരോ പറയുന്നുണ്ട്. ലഹരി മരുന്നിന്  അടിമപ്പെട്ടിരുന്ന അവരുടെ മകൻ അടുത്ത വീട്ടിലെ കുട്ടിയെ കൊന്ന് തിന്നു. ഹോ.. എന്ത് വിചിത്രമായ കാര്യമാണിത്. ഞാൻ ഓർക്കുന്നു, ഈ വാർത്ത ഞാൻ ന്യൂസ്‌ പേപ്പറിൽ വായിച്ചിരുന്നു. ഈ സ്ത്രീ തന്നെയാണ് തന്റെ മകനെ പോലീസിൽ ഏല്പിച്ചതും. മനുഷ്യൻ മനുഷ്യനെ കൊന്ന് തിന്നുന്ന അവസ്ഥയിലേക്ക് ഭൂമി എത്തിച്ചേരുമോ?  ഇതുപോലുള്ള ഒറ്റപെട്ട കാര്യങ്ങൾ ഇപ്പോ സംഭവിച്ചെങ്കിൽ നാളെ അത് സർവ്വസാധാരണമായേക്കാം. അങ്ങനൊരു കാലം എത്തിച്ചേരുന്നതിനു മുൻപേ സുവർണയുഗത്തിലേക്കു ട്രെയിൻ കയറാൻ തോന്നിയത് ഉചിതമായി എന്നെനിക്കു തോന്നി. 

             ഈ കഥകൾ എന്നെ മുഷിപ്പിക്കുന്നു. നല്ലതൊന്നും കേൾക്കുന്നില്ല. നല്ല അനുഭവം പറയാനുള്ളവരാരും ഈ ട്രെയിനിൽ കയറാൻ ഇടയില്ല. അതുകൊണ്ട് തന്നെ ആ പ്രതീക്ഷ വേണ്ട. വീണ്ടും ജനാലയിലൂടെ പുറം കാഴ്ചകളിൽ സന്തോഷം കണ്ടെത്താൻ ഞാൻ ശ്രമിച്ചു.  ഉള്ളിൽ കേട്ടുകൊണ്ടിരിക്കുന്ന കഥകൾക്കും പുറത്തെ കാഴ്ചകൾക്കും വല്ലാത്ത ഒത്തൊരുമ. അവിടെയും നല്ലതൊന്നും ഇല്ല. ട്രെയിനിന്റെ സ്പീഡ് ഒരല്പം കൂടിയിട്ടുണ്ട്,  ആശ്വാസം. എന്റെ എതിർ സീറ്റിൽ ഇരിക്കുന്ന പെൺകുട്ടികളെ ഞാൻ ശ്രദ്ധിച്ചു തുടങ്ങി. ഒരാൾ സുന്ദരിയാണ്. ചുറ്റും ഒരു ലോകമുണ്ടെന്നറിയാതെ അവൾ തന്റെ മൊബൈൽ ഫോണിൽ മാത്രം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. രണ്ടാമത്തെ പെൺകുട്ടി അവശയാണ്, അവളുടെ മൂക്കിലൂടെ ഒരു ട്യൂബ് ഇട്ടിട്ടുണ്ട്. മാറാരോഗത്തിനു വേണ്ടിയുള്ള മരുന്നുകൾ അവളുടെ മുടിയും സൗന്ദര്യവും കാർന്നെടുത്തിരിക്കുന്നു. അവളുടെ ചികിത്സാസഹായത്തിനുള്ള അക്കൗണ്ട് നമ്പർ കിട്ടിയിരുന്നെങ്കിൽ ഞാനത് എന്റെ ധനികരായ സുഹൃത്തുകൾക്ക് അയച്ചു കൊടുത്തേനെ. സുന്ദരിയായ പെൺകുട്ടിയെ ഞാൻ ഒന്നുകൂടി ശ്രദ്ധിച്ചു. ഇപ്പോഴാണ് മനസിലാകുന്നത്, അവൾ അവളെതന്നെയാണ് മൊബൈൽ ഫോണിൽ തിരയുന്നത്. ചതിച്ചത് കാമുകനോ, അതോ ആൺസുഹൃത്തോ? അറിയില്ല, എങ്കിലും ഒന്ന് വ്യക്തമാകുന്നു, വിശ്വാസവഞ്ചന തകർത്തുകളഞ്ഞത് അവളുടെയും അവളുടെ കുടുംബത്തിന്റെയും ജീവിതം തന്നെയാണ്. 

          പെൺകുട്ടികളുടെ അടുത്തായി ഇരിക്കുന്ന മനുഷ്യൻ കുറച്ച് സമയമായി ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നുണ്ട്. ഇയാൾ സന്യാസിയാണോ? അതോ ഭ്രാന്തനോ? കാഴ്ച്ചയിൽ സന്യാസിയെപോലെ, പക്ഷെ ചേഷ്ടകൾ ഭ്രാന്തന്റേതും. പറയുന്ന കാര്യങ്ങളോ ഒന്നും മനസിലാകുന്നുമില്ല. വല്യ തത്വങ്ങൾ പോലെ തോന്നുന്നു, അതോ മണ്ടത്തരങ്ങൾ ആണോ? ട്രെയിൻ കയറിയപ്പോൾ മുതൽ എനിക്ക് തോന്നിയ സംശയമാണ്. എല്ലാവർക്കും ഈ സംശയം ഉണ്ടെന്നു തോന്നുന്നു. കഥകൾ തുടർന്നുകൊണ്ടിരിക്കുന്നു, അതിനിടയിൽ ആണ് ഈ സന്യാസിയുടെ ഭ്രാന്ത്‌ പറച്ചിൽ. ഇവിടുള്ള എല്ലാവരും ഇപ്പോൾ ഒരദൃശ്യ ക്യുവിൽ ആണ്, തങ്ങളുടെ കഥ പറയുവാനുള്ള ഊഴവും കാത്ത്. 

             ഈ കഥകൾ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു, കൂട്ടത്തിൽ സന്യാസിയുടെ ഭ്രാന്ത് പറച്ചിലും. ഹെഡ് സെറ്റ് ചെവിയിൽ വച്ച് ഞാൻ കണ്ണടച്ചിരുന്നു. പ്രകൃതിയും, നന്മയും, സ്നേഹവും, കരുണയുമൊക്കെ കടന്ന് വരുന്ന നല്ലൊരു ഗാനം. നല്ല കാവ്യഭാവന, വളരെ നല്ല ഈണവും. ഇതെന്നെ സന്തോഷിപ്പിക്കുന്നുണ്ട്, കുറച്ച് സമയത്തേക്കെങ്കിലും. ട്രെയിനിന്റെ ശബ്ദം ശല്യം ചെയ്യുന്നുണ്ടെങ്കിലും ഞാനത് ആസ്വദിച്ചു,  ചെറുതായൊന്നു മയങ്ങി. 

ശക്തമായി വീശിയ കാറ്റിന്റെ ശബ്ദത്തിൽ ഞാൻ ഞെട്ടി ഉണർന്നു. എന്താണ് സംഭവിച്ചത്? ഞാൻ ചുറ്റും നോക്കി. ഒന്നും സംഭവിച്ചില്ല, കാറ്റ് വീശിയതാണ്  എന്ന് എന്റെ തൊട്ടടുത്ത് ഇരിക്കുന്ന യുവാവ് പറഞ്ഞു. ഞാൻ വീണ്ടും സ്വബോധത്തിലേക്ക് വന്നു. യുവാവ് എന്നെ നോക്കുന്നുണ്ട്, കണ്ണുകളിൽ ദയനീയ ഭാവം. എന്താണ് ഇയാളുടെ കഥ? അയാളത് പറയുവാൻ തുടങ്ങുകയാണോ? ഏയ് അല്ല, ഞാൻ ഉറങ്ങിസമയത്ത് അയാളത് പറഞ്ഞു കഴിഞ്ഞിരുന്നു. 

                 ഹെഡ് സെറ്റ് മാറ്റിവച്ച്‌ ഞാൻ വീണ്ടും പുറത്തെ കാഴ്ചകൾ ശ്രദ്ധിച്ചുതുടങ്ങി. ട്രെയിൻ ഇഴഞ്ഞു നീങ്ങുകയാണ്, അതിയായ നിരാശ തോന്നി. ഒരൽപ്പം വേഗത കൂടിയിരുന്നെങ്കിൽ, ഞാൻ ആഗ്രഹിച്ചു പോയി. വറ്റി വരണ്ട കൃഷിസ്ഥലങ്ങൾ ആണ് പുറത്ത് കാണുന്നത്. ഇവിടൊരു മഴ പെയ്തിരുനെങ്കിൽ, വെറുതെ ഞാൻ ആശിച്ചു. ഒരു മഴ പെയ്‌തിട്ടു കാര്യമില്ല, അത് ചൂട് ദോശക്കല്ലിൽ വെള്ളത്തുള്ളി വീഴുന്നത് പോലെയേ ആകൂ . അത്രയ്ക്കും തീവ്രമാണ് വരൾച്ച. അവിടവിടെയായി വട്ടം കൂടി ഇരുന്നു പ്ലാസ്റ്റിക് തിന്ന് വിശപ്പടക്കുന്ന പട്ടിണിക്കോലങ്ങളായ കുട്ടികളെ കാണാം. അവർക്ക് ഭക്ഷിക്കുവാൻ കായ്കനികൾ ഇല്ല. മനുഷ്യൻ അനശ്വരമാക്കി സൃഷ്ടിച്ചെടുത്ത പ്ലാസ്റ്റിക് മാത്രം. കുറച്ച് മാറി ഒരാൾക്കൂട്ടം കാണുന്നുണ്ട്. ബോർവെൽ താഴ്ത്തി കുറച്ച് വെള്ളം കണ്ടെത്തിയതിന്റെ ആഘോഷമാണതെന്ന് യാത്രക്കാരിൽ  ആരോ പറയുന്നത് കേട്ടു. കണ്ടെത്തിയ വെള്ളത്തിനുവേണ്ടിയുള്ള യുദ്ധം അവിടെ തുടങ്ങുന്നതിനു മുൻപേ ട്രെയിൻ അവരെ കടന്ന് പോയ്കഴിഞ്ഞു. ഞാൻ ഇരിക്കുന്നതിന്റെ എതിർവശത്തുള്ള ജനാലയിലൂടെയുള്ള കാഴ്ചകൾ എന്താണെന്ന് അറിയുവാൻ ഞാനൊന്ന് എത്തി നോക്കി. വളരെ പണിപ്പെട്ടുകൊണ്ട്. നിൽക്കുന്ന ആളുകൾ കാഴ്ച്ച മറയ്ക്കുന്നുണ്ട്. അവർക്കിടയിലൂടെ ആ ജനലിലൂടെ ഉള്ള കാഴ്ച്ച ഞാൻ  കണ്ടു. എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനാവുന്നില്ല. അവിടെ പ്രളയമാണ്, മഹാപ്രളയം. ആളുകൾ മുങ്ങി മരിക്കുന്നു, കുറച്ച് പേർ നീന്തി രക്ഷപെടാൻ ശ്രമിക്കുന്നു. ഇതെന്ത് വിരോധാഭാസമാണ്. ഒരുവശത്ത് വരൾച്ച, മറുവശത്ത് പ്രളയം, ഇതിനിടയിലൂടെ ആണ് എന്റെ ഈ ട്രെയിൻ സഞ്ചരിക്കുന്നത്. അതിവിചിത്രമായ ഈ കാഴ്ച്ച ഉൾക്കൊള്ളുവാൻ എനിക്ക് കുറച്ച് സമയം വേണ്ടി വന്നു. ഒടുവിൽ ഞാൻ മനസിലാക്കി, ഈ രണ്ട് പാളങ്ങൾ തമ്മിൽ കാലങ്ങളുടെ അന്തരമുണ്ടെന്ന്. സമാന്തരങ്ങളായ രണ്ട് ദുരന്തങ്ങളുടെ ഇടയിലൂടെ ട്രെയിൻ ഇഴഞ്ഞു നീങ്ങുന്നു. എന്റെ ഭീതി വർധിച്ചു തുടങ്ങി. പുറംകാഴ്ചകൾ ഭീകരതയുടെ              മൂർദ്ധന്യത്തിൽ എത്തി നിൽക്കുന്നു. അകത്ത് അലയടിക്കുന്ന കഥകളും അതുപോലെ തന്നെ. അതിജീവനം ഇനി അതികഠിനം തന്നെ.

              പുറം കാഴ്ചകളിൽ നിന്നും ശ്രദ്ധ തിരിച്ച്, കഥകൾക്കും ചെവി കൊടുക്കാതെ ഞാൻ കണ്ണടച്ചിരുന്നു "മോനെന്തിനാണ് ഈ ട്രെയിനിൽ കയറിയത്? "ചോദ്യം എന്നോടാണ്. ചോദിച്ചതാരെന്ന് വ്യക്തമല്ല, എങ്കിലും ഞാൻ കണ്ണു തുറന്നില്ല. കേൾക്കാത്ത ഭാവത്തിൽ ഇരുന്നു. വ്യക്തമായ ഒരുത്തരം എനിക്കില്ല. കേട്ടു മടുത്തു, കണ്ടു മടുത്തു, ദുരന്തത്തിലേക്ക് ഒരു തലമുറയെ സൃഷ്ടിച്ചു വിടുവാൻ മനസും വരുന്നില്ല. ഒടുവിൽ ഈ ട്രെയിനിൽ ഞാനും കയറി. ശബ്ദം പുറത്തു വന്നില്ല എന്നുറപ്പു  വരുത്തി, പറഞ്ഞത് മനസ്സിൽ തന്നെ. അദൃശ്യ ക്യൂ കഴിഞ്ഞിരിക്കണം,  കുറച്ചു സമയമായി  അതിൽ ഞാൻ ശ്രദ്ധിക്കുന്നില്ല. അതുകൊണ്ടാവാം ചോദ്യം എന്റെ നേർക്കും വന്നത്.

"നിങ്ങൾ എന്തിനാണ് സുവർണ യുഗത്തിലേക്ക് പോകുന്നത്?" കണ്ണടച്ചാണ് ഇരുന്നതെങ്കിൽക്കൂടിയും ചോദ്യം സന്യാസിയോടാണെന്ന് എനിക്ക് മനസിലായി. അയാളുടെ ഉത്തരം കേൾക്കുവാൻ എല്ലാവർക്കും അതിയായ ആകാംഷ ഉണ്ടായിരുന്നു. ഇത്രയും സമയം ഭ്രാന്ത് പുലമ്പി കൊണ്ടിരുന്ന സന്യാസി അല്പം ഗൗരവ സ്വരത്തിൽ പറഞ്ഞു തുടങ്ങി. 

"ഞാൻ എങ്ങോട്ടും പോകുന്നില്ല. ഈ തീവണ്ടി എങ്ങും എത്തുവാനും പോകുന്നില്ല "ഇതു കേട്ടതും എല്ലാവരിലും നിരാശ പടർന്നന്നിട്ടുണ്ടാവും. കണ്ണടച്ചു കൊണ്ടു തന്നെ ഞാൻ അയാളുടെ വാക്കുകൾ ശ്രദ്ധിച്ചു. "ഇതൊരു യുഗാന്ത്യമാണ്. ഈ യുഗത്തിലെ ഒരു പുൽനാമ്പ് പോലും അടുത്ത യുഗത്തിൽ ഉണ്ടാവില്ല. സർവനാശത്തിനു ശേഷം മാത്രമേ പുതുയുഗപിറവി ഉണ്ടാവു. നന്മയുടെയും,  സമ്പൽ സമൃദ്ധിയുടെയും ഉച്ഛസ്ഥായി സങ്കല്പമായ സുവർണയുഗമെന്നത്  ഒരു സ്ഥലമല്ല, അതൊരു കാലമാണ്. അതിലേക്ക് എത്തിച്ചേരുവാനുള്ള ശക്തി മനുഷ്യ നിർമിതമായ ഈ വണ്ടിക്ക്    ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഭൂമിയുടെ ആയുസ്സ് കുറയ്ക്കുന്ന കണ്ടുപിടുത്തങ്ങൾ ഇനിയും നടത്തുക. സർവനാശത്തിനായി കാത്തിരിക്കുക."

                              അയാൾ പറഞ്ഞു നിർത്തിയതും ആരോ കെട്ടി വലിച്ചു നിർത്തിയത് പോലെ ട്രെയിൻ നിന്നതും ഒരുമിച്ചായിരുന്നു. ശക്തമായി മുന്നോട്ടാഞ്ഞത് കൊണ്ട് അറിയാതെ ഞാൻ കണ്ണുകൾ തുറന്നു പോയി. സന്യാസി ധ്യാനത്തിലെന്നപോലെ ഇരിക്കുന്നു. എല്ലാവരും വല്യ ദേഷ്യത്തിലാണ്, കുറച്ചുപേർ നിരാശയിലും. കുറച്ചു സമയം നീണ്ട നിശബ്ദതയ്ക്കു ശേഷം ഒരാൾ വിളിച്ചു കൂവി "ഭ്രാന്തൻ". ഇത്രയും ആളുകളുടെ പ്രതീക്ഷകൾ നശിപ്പിച്ച ഇയാൾ സന്യാസിയല്ല, ഭ്രാന്തൻ തന്നെയാണ് എനിക്കും തോന്നി, 'വികൃത സത്യത്തിന്റെ മുഖമുള്ള ഭ്രാന്തൻ.' 

നിരാശയിലും ദേഷ്യത്തിലും എല്ലാവരും ഭ്രാന്തൻ സന്യാസിയെ കുറ്റപ്പെടുത്തുവാനും, വഴക്കു പറയുവാനും തുടങ്ങി. ധ്യാനത്തിൽ എങ്കിൽ കൂടി അയാൾ മന്ദഹസിക്കുന്നുണ്ട്. പ്രതീക്ഷയറ്റു നിൽക്കുന്ന ഈ ട്രെയിൻ ഇനി നീങ്ങുമോ? ഏവരിലും ആശങ്ക പടർന്നു. "എല്ലാം ഈ സന്യാസി വരുത്തി വച്ചതാണ് "ഒരു സ്ത്രീ പുലമ്പുന്നത് കേട്ടു. എല്ലാവരേയും ആവേശത്തിൽ ആഴ്ത്തി കൊണ്ട് ട്രെയിനിന്റെ ഹോൺ  ശബ്ദം കേട്ടു, ട്രെയിൻ  പതിയെ നീങ്ങി തുടങ്ങി. യാത്രക്കാരിൽ ഉണ്ടായ ആവേശം ഉൾക്കൊണ്ടിട്ടെന്നപോലെ ട്രെയിൻ പൂർവാധികം വേഗത കൈവരിച്ചു. പുറം കാഴ്ചകൾ   ഇപ്പോൾ അവ്യക്തമാണ്.എങ്കിലും വരൾച്ചയുടെ തീവ്രത കുറഞ്ഞത് പോലെ തോന്നി, മുഖത്ത് തണുത്ത കാറ്റ് അടിക്കുന്നുണ്ട്.  ഹെഡ്സെറ്റ് കാതിൽ തിരുകി കൊണ്ട് ഞാൻ വീണ്ടും കണ്ണടച്ചിരുന്നു. നന്മയുടെ പാട്ടുകൾ വീണ്ടും കാതിൽ കേട്ടു തുടങ്ങി. ചെറുതായൊന്നു മയങ്ങാം. ഈ മയക്കത്തിനൊടുവിൽ ഉണരുന്നത് സുവർണ യുഗത്തിൽ ആയിരിക്കണം എന്ന ആഗ്രഹത്തോടെ. എങ്കിലും ഉപബോധമനസിലെവിടെയോ ഭ്രാന്തസന്യാസിയുടെ വാക്കുകൾ അലയടിച്ചുകൊണ്ടിരുന്നു.....

Srishti-2022   >>  Short Story - Malayalam   >>  തലച്ചോറ് മരിക്കുമ്പോൾ

Anamika Radha

QuEST Global

തലച്ചോറ് മരിക്കുമ്പോൾ

തലച്ചോറ് മരിക്കുമ്പോൾ

ഇന്നലെ ഞാന്‍ എന്തൊക്കെയാണ്‌ കാട്ടിക്കൂട്ടിയത്?

വലിച്ചു കയറ്റിയ പൊടിയുടെയും മോന്തി തീര്‍ത്ത കുപ്പികളുടെയും ധൈര്യത്തിൽ എന്തായിരുന്നു പോരാട്ട വീര്യം. 

അങ്കിതയുടെ ചിത്രത്തോട് കൂടിയ എല്ലാ ഫ്ലക്സുകളും പൊളിച്ച് അടുക്കി തീയിട്ടു. "ഇനിയും വെല്ലുവിളിക്കുവാനാണ് ഭാവമെങ്കിൽ ഇതാകും നിന്‍റെയും അവസ്ഥ"- എന്നു വിളിച്ചു കൂകി. പക്ഷേ അതിനു ശേഷം എന്താണ് സംഭവിച്ചത്? 

തലയിലെ ഓരോ ഞരമ്പുകളും വലിഞ്ഞു മുറുകുന്നു. ഒരു രാത്രി കൊണ്ട്‌ തനിക്കു ചുറ്റും എന്തൊക്കെയോ വലിയ മാറ്റങ്ങൾ സംഭവിച്ചതു പോലെ. ആകുന്നത്ര ശക്തിയിൽ കിടന്നിരുന്ന കട്ടിലില്‍ കൈകളൂന്നി എഴുന്നേല്ക്കുവാൻ ശ്രമിച്ചു. ഇല്ല, എനിക്ക് ഒരു വിരൾ പോലും അനക്കുവാൻ സാധിക്കുന്നില്ല. ശരീരത്തിലെ ശക്തി മുഴുവൻ ചോർന്നിരിക്കുന്നു.

 

" റാം..." ആകുന്നയത്ര ഉച്ചത്തിൽ നീട്ടി വിളിച്ചെങ്കിലും പുറത്തേക്കുവരാതെ ശബ്ദം തൊണ്ടയിൽ തന്നെ കുരുങ്ങി നിന്നു. ജനാലയിലൂടെ പതിച്ച സൂര്യ രശ്മികൾ കാഴ്ചമറച്ചു കൊണ്ട് കണ്ണിലേക്ക് തുളച്ചു കയറി. കണ്ണുകളടച്ച് കഴിഞ്ഞ കാര്യങ്ങൾ ഓരോന്നായി ഓർത്തെടുക്കാൻ ശ്രമിച്ചു.

                           

*          *          *         *         *          *          *         *    

 

അർജുന്‍റെ വകയായിരുന്നു ഇന്നലത്തെ കലാപരിപാടികൾ. പുതിയ കോളേജ് ചെയർമാന്‍റെ വിജയാഘോഷം.

പഠനത്തിലും പ്രവര്‍ത്തനത്തിലും അതിലുപരി പ്രതികരിക്കുന്നതിലും മുന്നിലായിരുന്നു അർജുൻ, ഹരികൃഷ്ണൻ, റാം, ആലോപ്, ജഹാംഗീർ, രൂപ് എന്നിവരടങ്ങുന്ന ആറംഗസംഘം. 

രണ്ടു വർഷങ്ങൾക്കു മുമ്പാണ് രാജ്യത്തിലെ എല്ലാ സംസ്കാരങ്ങളും ഭാഷകളും ഒന്നിച്ചു കാണുവാനും കേൾക്കുവാനും കഴിയുന്ന ആ കലാലയത്തിൽ നിയമപഠനത്തിനായി അവർ എത്തുന്നത്. മത-രാഷ്ട്രീയ വാദങ്ങളുടെ എല്ലാ ദോഷവശങ്ങളും സമൃദ്ധമായി വളരാൻ ഉതകുന്ന ഫലഭൂയിഷ്ഠമായ വിളനിലമായിരുന്നു ആ കോളേജ്.

 

ഓരോ മനുഷ്യനും ഓരോ കഥകളാണ്, ഒടുക്കമറിയാതെ തുടങ്ങി ഒടുവിൽ അവസാനശ്വാസമെന്ന് തിരിച്ചറിയാതെ ഒടുവിലത്തെ ജീവവായുവും ഉള്ളിലേക്ക് വലിച്ചെടുത്ത് എന്നന്നേക്കുമായി നിശ്ചലമാകുന്ന ഒരു അന്ത്യത്തോട് കൂടിയ കഥ. ജീവിതത്തിന്‍റെ കഴിഞ്ഞ ഭാഗങ്ങൾ ആയിരുന്നില്ല, എവിടുന്നു വന്നു എന്നതിലുപരി എന്തിനുവേണ്ടി നില കൊണ്ടു എന്നതായിരുന്നു ഞങ്ങളുടെ സൗഹൃദത്തിനാധാരം.

 

'ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമെന്ന്' അവനെ ഓർമ്മപ്പെടുത്തിയത് ഞാനായിരുന്നു. 

ചരിത്രം അല്ല, ഒരു കെട്ടുകഥയിലെ  വാക്കുകൾ കടമെടുത്തെന്നു പറയാം. അന്ന് പാർത്ഥന് കൃഷ്ണനോതിയ വാക്കുകൾ ഇന്ന് ഈ ഹരികൃഷ്ണൻ മറ്റൊരു അർജുനനോട് ആവർത്തിച്ചെന്നു മാത്രം.

 

"കനിഷ്ഠ്" ആത്മാഭിമാനത്തിന്‍റെ പേരിൽ കഴുത്തറ്റു തൂങ്ങിയാടേണ്ടി വന്ന അവനായിരുന്നില്ലേ അർജുന്‍റെ ആ മാർഗ്ഗം? 

അതേ, ജാതി വെറി കയറിയ കക്ഷിയുടെ യുവനേതാക്കളെ ജയിക്കുവാൻ ഒരു പിന്നോക്ക സമുദായക്കാരന്‍റെ ആത്മഹത്യയല്ലാതെ മറ്റെന്താണ് ഏറ്റവും വലിയ ആയുധം. ആദ്യ വർഷതെരഞ്ഞെടുപ്പിൽ ‌അവരുടെ ജയത്തിന് എന്നെയായിരുന്നില്ലേ അവര്‍ മാര്‍ഗമായി സ്വീകരിച്ചത്? കക്ഷികളുടെ ജയപരാജയങ്ങൾക്ക് ഹേതുവാകുമ്പോൾ, അവന്‍റെ രോഗിയായ അനുജനും പ്രായമായ അമ്മക്കും അച്ഛനും ഇല്ലാതായത് അവരുടെ ജീവിതമായിരുന്നു, നാളെയുടെ പ്രതീക്ഷയായിരുന്നു. 

 

ഈ ലോകത്ത് എന്തിനെയും വളച്ചൊടിക്കാം, പല രീതിയിൽ വ്യാഖ്യാനിക്കാം. അതിനുള്ള സ്വാർത്ഥത വേണമെന്നു മാത്രം. "സ്വാർത്ഥത",  അതില്ലാത്തവർ ആരാണ്. ജനനവും ജീവിതവും മരണവുമുൾപ്പടെ എല്ലാം വാണിജ്യവത്ക്കരിക്കുന്ന ലോകത്തല്ലേ നാം ജീവിക്കുന്നത്. അധികാരത്തിനും പ്രശസ്തിക്കും ധനത്തിനും സുഖത്തിനും വേണ്ടിയുളള മത്സരമോ അതോ അത്യാർത്തിയോ എന്താണ് ഇന്ന് മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്? വിതക്കുന്നവൻ വിളയിൽ വിഷം വിതറുന്നു. വലംകൈയാൽ ഊട്ടുന്നവൻ ഇടംകൈയിൽ ക്യാമറ കരുതുന്നു. വെളിച്ചത്തിൽ താലോലിക്കുന്നവൻ ഇരുട്ടിൽ ദൂഷണം ചെയ്യുന്നു. എന്തിനും രണ്ട് വശങ്ങൾ, രണ്ട് മുഖങ്ങൾ.

 

റാം അങ്കിതയുടെ നാട്ടുകാരനായിരുന്നു. ആ ബന്ധമാണ് അവളുമായി പരിചയപ്പെടാൻ കാരണമായത്. അവന്‍റെ സഹോദരിയുടെ വിവാഹത്തിനായുള്ള ട്രെയിൻ യാത്ര അവളുമായി ഒരു ദീര്‍ഘ സംഭാഷണത്തിന് വഴിതെളിച്ചു. വ്യത്യസ്ത കക്ഷി അനുഭാവികളായിരിക്കുമ്പോഴും എന്തൊക്കെയോ സമാനതകൾ തങ്ങളുടെ വ്യക്തിതാല്പര്യങ്ങളിൽ ഉണ്ടെന്ന തിരിച്ചറിവ് ആ സൗഹൃദത്തെ വളരെ പെട്ടെന്ന് തന്നെ പ്രണയത്തിലേക്ക് വഴികാട്ടി. പക്ഷേ ഒന്നാം വർഷതെരഞ്ഞെടുപ്പിൽ അങ്കിതയുടെ കക്ഷിക്കാർ പ്രചരണ പ്രവർത്തനങ്ങൾ തുടങ്ങുന്നത് വരെ മാത്രമായിരുന്നു ആ ബന്ധത്തിന്റെ ആയുസ്സ്. കൃത്യമായി പറഞ്ഞാൽ ഒന്നര മാസം.

                       

അത്യാവശ്യമായി നാട്ടിലേക്ക് പോകണമെന്നും അതിനായി റയില്‍വേ സ്റ്റേഷനിൽ കൊണ്ടെത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് അങ്കിത എന്നെ അവൾ താമസിച്ചിരുന്ന ബന്ധു വീട്ടിലേക്ക് വിളിച്ചത്. ഗെയ്റ്റിനു പുറത്ത് കാത്തുനിന്ന എന്നെ ബാഗുകൾ എടുക്കുന്നതിനായി ഉള്ളിലേക്ക് ക്ഷണിച്ചതും അവളായിരുന്നു. പിന്നെ എല്ലാം മാറി മറിഞ്ഞത് ക്ഷണനേരത്തിലായിരുന്നു. അവൾ തന്നെ വാതിലടച്ച് സ്വന്തം വസ്ത്രം വലിച്ചു കീറി ബഹളമുണ്ടാക്കാൻ തുടങ്ങി. ഒന്നും മനസിലാകാതെ നിന്ന എന്നെ തള്ളിയിട്ട് ആളുകൾ കൂടിയതും അവൾ പുറത്തേക്ക് ഓടി. സ്വന്തം മാനം പണയം വെച്ച് അവൾ ആടിതീര്‍ത്തത് എന്നോടുള്ള പ്രണയനാടകത്തിന്‍റെ അന്ത്യഭാഗമായിരുന്നെന്ന തിരിച്ചറിവായിരുന്നു  തന്‍റെ ജീവിതത്തിന്‍റെ താളം തെറ്റിച്ചത്.   

 

സ്വന്തം  മാനവും ജീവനും നഷ്ട്ടപ്പെട്ട സ്ത്രീകൾ നീതിക്കായി നിയമപീഠത്തിനു മുന്നിൽ കൈനീട്ടവേ അങ്കിതയെപോലുള്ളവർ പദവിക്കും അധികാരത്തിനുമായി സ്വന്തം മാനം പോലും പണയം വയ്ക്കുവാന്‍ തയ്യാറാകുന്നു. മനുഷ്യൻ അവന്‍റെ തലച്ചോറിനെ എപ്രകാരമാണ് വിനിയോഗിച്ചു കൊണ്ടിരിക്കുന്നത്? നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതുന്നവർ തന്നെയാണ് അത് ദുരുപയോഗം ചെയ്യുന്നതും. നേട്ടങ്ങൾ നഷ്ട്ങ്ങളാക്കുന്നതും ശാസ്ത്രത്തെ മനുഷ്യന്‍റെ ഉന്മൂലനത്തിനു തന്നെ കാരണമാകുന്ന അണുബോംബുകളാക്കുന്നതും വിവേകം നഷ്ടപ്പെട്ട് മരവിച്ചു പോയ ഈ തലച്ചോറുകൾ തന്നെയല്ലേ? എന്താണ് ശരി? എന്താണ് തെറ്റ്? സാമൂഹികമായ കെട്ടുറപ്പിനുവേണ്ടി ആരോ പടച്ചു വെച്ച സത്യധർമ്മസംഹിതകളെല്ലാം കാലഹരണപ്പെട്ടിരിക്കുന്നു.

 

കാമവെറിപൂണ്ട ഒരു പറ്റം ധാർമ്മികവാദികൾ അവസാനിപ്പിച്ചതാണ് ജഹാംഗീറിന്റെ കുഞ്ഞനുജത്തിയുടെ ജീവിതം. അവനും അതേ നാണയത്തിൽ തിരിച്ചടിക്കാമായിരുന്നില്ലേ? ഇല്ല, കാരണം അവൻ മനുഷ്യനായിരുന്നു. തനിക്കു കിട്ടേണ്ട നീതി നിയമത്തിന്‍റെ മാർഗ്ഗത്തിലൂടെ ആകണമെന്ന വാശിയാണ് അവനെ നിയമവിദ്യാർത്ഥിയാക്കിയത്. മനുഷ്യൻ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കാൾ അവയെ അവൻ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതിലാണ് മനുഷ്യനെ മനുഷ്യനാക്കുന്ന ആ ഘടകമിരിക്കുന്നത്.

 

കർഷകമരണങ്ങൾ ബ്രേക്കിങ് ന്യൂസിന്റെ ഒരു ഓരത്തുകൂടി മിന്നിമാഞ്ഞു പോകുകയും അത്രയും തന്നെ പ്രാധാന്യം മാത്രം അതിനു നല്കുകയും ചെയ്യുന്ന ഇന്നത്തെ തലമുറയിലെ എത്ര കുട്ടികൾക്കറിയാം എങ്ങനെയാണ് തനിക്ക് മുമ്പിൽ വിളമ്പി കിട്ടുന്ന വിഭവങ്ങൾ ഉണ്ടാക്കുന്നതെന്ന്? കോടികളുടെ കട ബാദ്ധ്യതകളുമായി ലഹരി രാജാക്കൻമാർ നാടുചുറ്റി സ്വൈരവിഹാരം നടത്തുമ്പോൾ യഥാര്‍ത്ഥ അന്ന ദാതാക്കൾ പതിനായിരങ്ങളുടെ ബാധ്യത തർക്കുവാനാകാതെ ആത്മാഹൂതി ചെയ്യുന്നു. ബാധ്യതകളുടെ ഭാണ്ഡമിറക്കാൻ വിഷം കുടിച്ചിറക്കിയൊരച്ഛന്‍റെ മകനായിരുന്നു ആലോപ്.

 

"റാം" - ജന്മം നൽകിയവർ പാതി ജീവനാക്കി മരിച്ചുവെന്ന വിശ്വാസത്തിൽ കുപ്പയിൽ ഉപേക്ഷിച്ചതാണവനെ. തെരുവിന്‍റെ മക്കൾക്ക് തണലാവാൻ തന്‍റെ ജീവിതം മാറ്റി വെച്ചവൻ. അവനായിരുന്നു തന്‍റെ സന്തഹ സഹചാരി.

                            

*          *          *         *         *          *          *         *    

 

ഇന്നലെ രാവിലെ പോയതാണ്‌ റാം, അവന്‍റെ അമ്മമാര്‍ക്ക് അടുത്തേക്ക്. അനാഥമന്ദിരത്തിന്‍റെ എന്തോ പ്രോഗ്രാം ഉണ്ടെന്ന് പറഞ്ഞിരുന്നു. ഞാൻ കണ്ണുകള്‍ തുറക്കാന്‍ ശ്രമിച്ചു. കണ്ണിലേക്ക് വീണ്ടും പ്രകാശം കടന്നു. ഇന്നലെ എന്തു പൊടിയാണ് അവർ തന്നത്? വിജയാഘോഷത്തിന് എത്തിയ കക്ഷിയുടെ മറ്റുചില യുവനേതാക്കളായിരുന്നു അത് എന്‍റെ കൈകളിലേക്ക് വച്ചുതന്നത്. മദ്യത്തിന്‍റെ  ലഹരിയില്‍ അത് അപ്പാടെ വലിച്ച് കയറ്റുകയായിരുന്നു. അതിന്‍റെ പരിണിത ഫലമാകാം സര്‍വ്വം തളര്‍ന്ന ഈ അവസ്ഥ. 

തിരികെ മുറിയിലെത്തിയത് പുലര്‍ച്ചെ ആറുമണിക്ക് ആയിരുന്നു. അടപ്പ് തെറിച്ച കുപ്പികള്‍ തറയില്‍ ഉരുണ്ടു കിടന്നിരുന്നു. അച്ചടക്കമില്ലാത്ത തന്‍റെ ജീവിതം തന്നെയാണ് ചുറ്റും ചിതറികിടക്കുന്നത്. അലമാരിയില്‍ ബാക്കിയിരുന്നതും എടുത്തു കുടിച്ചിറക്കി കട്ടിലിനരികെ എത്തിയതു വരെ ഓർത്തെടുക്കുവാനായി. അപ്പോഴേക്കും ചുമരിലിരുന്ന ക്ലോക്കിൽ ഏഴടിച്ചു. കൂടുതൽ ഭാരം ശരീരത്തിന് പുറത്തേക്ക് കയറ്റി വച്ചതു പോലെ. ശ്വാസം കിട്ടുന്നില്ല അവസാന ശ്രമമെന്നോണം ഒന്നുകൂടി ശ്വാസം വലിച്ചെടുത്തു. 

 

 ഹരികൃഷ്ണൻ പിന്നെ കണ്ണുകൾ തുറന്നില്ല. മുറി വൃത്തിയാക്കുവാനെത്തിയ ജാനകിയമ്മയാണ് ബോധമറ്റ് നിലത്തു കിടന്ന അവനെ ആദ്യം കണ്ടത്. റാം ഒഴിക്കെ എല്ലാവരും ആസ്പത്രിയിൽ എത്തവേ ഡോക്ടർ വിധി എഴുതി 'മസ്തിഷ്ക മരണം'.

 

*          *          *         *         *          *          *         *    

  

 '.... വിവേകമില്ലാത്ത മനുഷ്യൻ ജീവനുള്ള തലച്ചോറുമായി ജീവിക്കുന്നതും അവൻ മൃഗമായി പരിണമിക്കുന്നതും ഒരുപോലെയാണ്. തലച്ചോറ് കൊണ്ട് ചിന്തിക്കുമ്പോഴും ഹൃദയം കൊണ്ട് ആ ചിന്തകൾക്ക് വെളിച്ചമേകാൻ മനുഷ്യന് കഴിയട്ടെ. 

മനുഷ്യൻ എന്നും മനുഷ്യനായിരിക്കട്ടെ. 

നീതിന്യായ വ്യവസ്ഥയിലും നീതി പീഠത്തിലും ജനങ്ങൾക്ക് നഷ്ടമായിരിക്കുന്ന വിശ്വാസം തിരികെ വീണ്ടെടുക്കുവാൻ നമുക്ക് ഏവര്‍ക്കും സാധിക്കട്ടെ എന്ന വിശ്വാസത്തോടെ...

'സത്യമേവ ജയതേ' 

             

 അത്രയും പറഞ്ഞ് റാം തന്‍റെ വാക്കുകൾ അവസാനിപ്പിച്ചു. 

 എൻട്രോൾമെന്‍റ് ചടങ്ങുകൾ കഴിഞ്ഞിറങ്ങവേ റാം കണ്ടു അർജുനൊപ്പം അവനുണ്ട് 'വസിഷ്ഠ്' സവർണ്ണ വിഭാഗത്തിന്‍റെ ആക്ഷേപങ്ങള്‍  താങ്ങാനാവാതെ ജീവനൊടുക്കിയ കനിഷ്ഠിന്‍റെ അനുജൻ. അവനെ ചേർത്തു പിടിച്ചു ആശ്ലേഷിക്കവേ റാം അറിഞ്ഞു അവനുള്ളിൽ ജീവിക്കുന്ന ഹരികൃഷ്ണന്റെ ഹൃദയമിടിപ്പുകൾ

Srishti-2022   >>  Short Story - Malayalam   >>  പേക്കൂത്ത്

പേക്കൂത്ത്

പേക്കൂത്ത്

കുറച്ചു കാലം മുൻപ് നടന്ന ഒരു സംഭവ കഥ പറയാം. ഞാൻ എഴുത്തിലേക്ക് പൂർണമായും തിരിയുന്നതിനു മുൻപ് കുറച്ചു കാലം തിരുവനന്തപുരത്ത് ഒരു സ്വർണ്ണ വ്യാപാര കടയിൽ സെയ്ൽസ്മാനായി ജോലി ചെയ്തിരുന്നു . വീട്ടിൽ പ്രാരാബ്‌ധങ്ങൾ കുറവായിരുന്നതിനാൽ നിത്യ ചിലവിനുള്ള വക കണ്ടെത്തുക എന്ന ഭരിച്ച ഉത്തരവാദിത്തം മാത്രമേ എന്റെ തലയിൽ ഉണ്ടായിരുന്നുള്ളു . സ്വന്തം വയറു നിറക്കുക സ്വന്തം ഉത്തരവാദിത്തം ആയതിനാൽ പരിഭവം കാണിക്കാതെ കുറച്ചുകാലം ഞാൻ ആ ജോലിയിൽ തുടർന്നു .

 

ജോലി ചെയ്യുക അത്ര സുഖമുള്ള ഏർപ്പാടല്ല . രാത്രി എട്ടു കഴിഞ്ഞാലേ സ്ഥാപനത്തിൽ നിന്ന് ഇറങ്ങാൻ കഴിയു . അത്രയും നേരം കോടികളുടെ കാവൽക്കാരനായി ഉള്ളിൽ എത്ര നീറുന്ന പ്രശ്നങ്ങൾ ഉണ്ടായാലും ചിരിക്കുന്ന മുഖവുമായി ഞങ്ങൾ ജീവനക്കാരിവിടെ ഉണ്ടാകും . തൊഴിലില്ലായ്‌മ വേതനത്തിൽ കാതലായ മാറ്റം ആഗ്രഹിക്കുന്ന എന്നെ പോലെ കഴിവുള്ള ഒരുപാട് ചെറുപ്പക്കാരുണ്ട് . ഇത്തരം കാര്യങ്ങളിൽ രാജ്യ പുരോഗതി വളരെ പിന്നിലാണെന്ന് തോന്നി . കയ്യിൽകിട്ടുന്ന കാശ് മിച്ചം വയ്ക്കാൻ ഞാൻ പലതരത്തിലും ശ്രമിച്ചുകൊണ്ടിരുന്നു . അതിലൊന്നാണ് റൂമിനടുത്തുള്ള നന്ദനം ഹോട്ടലിലെ രാത്രി ഭക്ഷണം . ഒരു വൃദ്ധ ദമ്പതികളായിരുന്നു ആ ഹോട്ടലിന്റെ മുതലാളിമാരും തൊഴിലാളികളും . വൃദ്ധന് എഴുപത്തിൽ കുറിയാത്തതും സ്ത്രീക്ക് അറുപതിനോടടുത്തും പ്രായമുണ്ട് . പ്രായത്തിന്റെ അവശത മറികടക്കാൻ അവർ നന്നേ പാടുപെടുന്നതായി തോന്നി . ഹോട്ടൽ എന്നതിനെ വിളിക്കാമോ എന്നെനിക്കറിയില്ല . അവരുടെ വീടിന്റെ ഒരു വശം പായ കെട്ടി രണ്ടു ബെഞ്ചും മേശയും ഇട്ടിരിക്കുന്നു . ആര് ഇരുന്നാലും ആ ബെഞ്ച് ദയനീയമായി ശബ്‌ദിക്കുമായിരുന്നു. കാലപ്പഴക്കത്തിന്റെ മങ്ങലൊഴിച്ചാൽ പാത്രങ്ങൾ വൃത്തിയുള്ളവ ആയിരുന്നു . പതിവുകാരെ ആശ്രയിച്ചാണ് അവരുടെ കച്ചവടം പൂർണമായും നിലനിന്നിരുന്നത് . അതുകൊണ്ടുതന്നെ ആളുകൾ കുറവുള്ള ശനി,ഞായർ ദിവസങ്ങളിൽ കടയും അവധി ആയിരുന്നു .

അന്ന് ഞാൻ പതിവിലും നേരത്തെ കഴിക്കാനെത്തി ഹോട്ടലിനു മുന്നിലുള്ള സ്ട്രീറ്റ് ലൈറ്റ് മങ്ങിയും തെളിഞ്ഞും ചിരിച്ചു . കൈ കഴുകി പ്‌ളേറ്റെടുത്ത ബെഞ്ചിലിരുന്നു . വീടിനുള്ളിൽ നിന്നും ചാനൽ ചർച്ച മങ്ങിയ ശബ്ദത്തിൽ കേൾക്കാം . പതിവുകാർ എത്തുന്ന സമയം ആകുന്നതേ ഉള്ളു . ഞാൻ തനിച്ചു വളരെ ആസ്വദിച്ചു ആഹാരം കഴിച്ചുതുടങ്ങി . പെട്ടെന്ന് വലിയ ബഹളത്തോടുകൂടി ഒരു ആറംഗ സംഘം ഹോട്ടലിലേക്ക് കടന്നുവന്നു . പുതിയ ആളുകളെ കണ്ടപ്പോൾ വൃദ്ധന്റെ മുഖത്തെ പരിഭ്രമം ഞൻ ശ്രദ്ധിച്ചു . പാവം പതിവുകാർക്ക് ഉള്ളതല്ലേ അയാൾ ഉണ്ടാകാറുള്ളൂ . എന്നാൽ ഇവരെ ഇപ്പോൾ മടക്കിയാൽ ഭാവിയിലും അവർ വരില്ലെന്നുള്ള പേടികൊണ്ടാവാം അയാൾ അവരെ ചിരിച്ചുകൊണ്ട് സ്വീകരിച്ചു . അവരിൽ നാലുപേർ ഒരു ബെഞ്ചിലും ബാക്കി രണ്ടുപേർ ഞാൻ ഇരിക്കുന്ന ബെഞ്ചിലും സ്ഥാനം പിടിച്ചു . മദ്യത്തിന്റെ മണം മൂക്കിലേക്ക് ഇരച്ചു കയറി . അവരുടെ വസ്ത്രങ്ങളും ആഭരണങ്ങളും വിലപിടിപ്പുള്ളതായിരുന്നു . കൂട്ടത്തിൽ ഒരാൾ ഉച്ചത്തിൽ സംസാരിച്ചു തുടങ്ങി .

ഒന്നാമൻ : എന്താ കാർണോരെ കഴിക്കാൻ ?

വൃദ്ധൻ : ഇവിടെ രാത്രി എന്നും ചപ്പാത്തിയും ഗ്രീൻപീസുമാണ് പതിവ് .

ഒന്നാമൻ : അതുമതി,ഇരുപത് ചപ്പാത്തിയും അതിനു കണക്കായി കറിയും .

വൃദ്ധൻ ഭക്ഷണം എടുക്കാനായി അകത്തുപോയി .

രണ്ടാമൻ : കിളവന് നമ്മളെയത്ര പിടിച്ചില്ല . ( രഹസ്യ രൂപത്തിലാണ് പറഞ്ഞതെങ്കിലും ശബ്‌ദം ഉച്ചത്തിലായിരുന്നു .)

ഒന്നാമൻ : പിടിപ്പിക്കാം .

അയാൾ കണ്ണിറുക്കികാണിക്കുന്നു . രണ്ടുപേർ ഇതിനോടകം പാട്ടുപാടാൻ ആരംഭിച്ചിരുന്നു . ഏതോ ഒരു സിനിമ ഗാനം വളരെ വികൃതമായി പാടുന്നു . കൂടാതെ ബലിഷ്ടങ്ങളായ കരങ്ങളാൽ അവർ മേശമേൽ താളം പിടിക്കുക കൂടായപ്പോൾ ആയ ചെറിയ സ്ഥലത്തു ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു . അവരുടെ കൈകഴപ്പു താങ്ങനുള്ള ശേഷി ആ മേശകുണ്ടോയെന്നു ഞാൻ ഭയപ്പെട്ടു .

വൃദ്ധൻ ചപ്പാത്തിയും കറിയുമായി പുറത്തുവന്നു .പാവം ആ വൃദ്ധ പതിവുകാർക്കുള്ള ഭക്ഷണം തികയ്ക്കുന്നതിൽ പാടുപെടുകയായിരിക്കുമെന്നു ഞാൻ ഓർത്തു .വൃദ്ധൻ ചപ്പാത്തി മേശമേൽ വെച്ചു . അയാൾ തന്നെ അവർക്കുള്ള പാത്രങ്ങളും നിരത്തി . ചപ്പാത്തി എടുക്കാൻ അവർ അടികൂടി . അവരുടെ മായാലോകത്തു അവർ കുട്ടികളായിരിക്കും എന്നോർത്തപ്പോൾ എനിക്ക് ഛർദിക്കാൻ വന്നു . വൃദ്ധന്റെ മുഖത്തും ഒരു അന്താളിപ്പ് പടർന്നു .

രണ്ടാമൻ : ഇനി എന്താ പരുപാടി?

ഒന്നാമൻ : ഇങ്ങനെ കള്ളും കുടിച്ചു നടന്നാൽ മതിയോ ?

നാലാമനും അഞ്ചാമനും ഉച്ചത്തിൽ ചിരിക്കുന്നു.

രണ്ടാമൻ : പോരാ,വയസ്സുകാലത്തു ഓർക്കാൻ എന്തെങ്കിലുമൊക്കെ വേണം.

നാലാമൻ : കഴിഞ്ഞ തവണത്തെ പോലെ ആകരുത് .

പിന്നെയും അട്ടഹസിക്കുന്നു .

ഒന്നാമൻ : അത് ചെറുത് 

ഒന്നാമൻ വൃദ്ധനോടായി പറയുന്നു .

ഒന്നാമൻ : കാർണോരെ വെള്ളം തീർന്നു .

വൃദ്ധൻ ജഗ്ഗുമായി വീട്ടിനകത്തേക്ക് കയറിപ്പോയി .

ഒന്നാമൻ : എല്ലാവരും റെഡിയല്ലേ ?

പെട്ടെന്നെല്ലാവരും എന്തോ വല്യ ഒരു സംഭവം നടക്കാൻ പോകുന്ന രീതിയിൽ തയ്യാറായി നിന്നു .

ഒന്നാമൻ : ഓടെടാ ....

പെട്ടെന്ന് ആറു പേരും ഒന്നിനു പിറകെ ഒന്നായി എഴുന്നേറ്റോടി . ഓട്ടത്തിനിടയിൽ ബെഞ്ചും പാത്രങ്ങളും അവർ തട്ടിയിട്ടു . വലിയ ശബ്ദത്തോടെ പാത്രങ്ങൾ വീണു. പാതിപോലും കഴിക്കാത്ത ഭക്ഷണങ്ങളും. ആ ബഹളത്തിൽ ഞാൻ അറിയാതെ എഴുന്നേറ്റു നിന്ന് പോയി .

വൃദ്ധനും വൃദ്ധയും ബലഹീനമായ കാലുകളാൽ ഓടിയെത്തുമ്പോളേക്കും അട്ടഹാസം ദൂരേക്ക് പോയിരുന്നു . അവരുടെ കണ്ണുകളിൽ ഭയമോ സങ്കടമോ ദയനീയതയോ ഒക്കെ തങ്ങിനിന്നിരുന്നു . ആ ദുഷ്ട സംഘത്തിനെന്നപോലെ വൃദ്ധ ദമ്പതികൾക്കും അത് മറക്കാനാവാത്ത രാത്രി ആയിരിക്കും. പേക്കൂത്ത് അല്ലാതെന്തു പറയാൻ .

Srishti-2022   >>  Short Story - Malayalam   >>  ചിലന്തി

Adarsh Narendran

Tata Elxsi

ചിലന്തി

ചിലന്തി

ആയിഷയുടെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കി ഒരു ദുൽക്കർ സൽമാൻ  സ്റ്റൈലിൽ  അവനൊരു ചിരി പാസ്സാക്കി. മൂന്നാം ക്ലാസ് ലീഡർ ശരണ്യ പരമശിവൻ മൂക്കിലെ കണ്ണട ഒന്നുടെ ശരിയാക്കി അവനെ നോക്കി കണ്ണുരുട്ടി. ഹോ , സംസാരിച്ചാലല്ലെ ഇവൾക്ക് സാറിന്ന് പേര് പറഞ്ഞു കൊടുക്കാനാവു. ചിരിക്കുന്നവരുടെ പേരെഴുതാനൊന്നും പറഞ്ഞില്ലല്ലോ. അല്ലേലും ശരണ്യക്ക് തന്നോട് ഭയങ്കര സ്നേഹമാണ്. എപ്പോൾ സംസാരിക്കുന്നവരുടെ പേരെഴുതി സാറിന്ന് കൊടുക്കുമ്പോഴും തന്നെ അവളതിൽ തിരുകി കേറ്റും. പിന്നെ ക്ലാസ് ലീഡർ ആയതു കൊണ്ടും സർവോപരി ടീച്ചർമാരുടെ കണ്ണിലുണ്ണി ആയത് കൊണ്ടും പ്രതികരിക്കാൻ പോവാറില്ല. പ്രേത്യാഘാതങ്ങൾ മാരകമായിരിക്കുമെന്നറിയാം ,

തൊട്ടടുത്തിരുന്ന് കൂർക്കം വലിച്ചുറങ്ങുന്ന ശുംഭനെ അവൻ നോക്കി . ശംഭു പ്രഭാകർ എന്നാണ് ശരിയായ പേരെങ്കിലും അവൻ ആദ്യം ക്ലാസ്സിൽ വന്നപ്പോൾ പരിചയപ്പെടുത്തിയത് " ഹായ് , മൈ നെയിം ഈസ് ശുംഭ പ്രഭാകർ " എന്നായിരുന്നു. ശരണ്യയും ക്ലാസ്സിലെ രണ്ടു മൂന്നു ബുദ്ധിജീവികളും പിന്നെ സാറും പൊട്ടിചിരിച്ചെങ്കിലും ശുംഭന്റെ അർഥം മാത്രം പിടികിട്ടിയില്ല . ഒടുവിൽ വൈകീട്ട് വീട്ടിലെത്തിയപ്പോൾ ന്യൂസ് ചാനല് വെച്ചിരിക്കുന്ന ഉപ്പയുടെ അടുത്ത് ചെന്ന് ചോദിച്ചു .

" ഉപ്പാ, ഈ ശുംഭന്റെ മീനിങ് എന്താ ?"

ഹലാക്കിന്ന് ഇവനിതെവിടുന്ന് കിട്ടിയെന്ന മുഖഭാവത്തോടെ ഉപ്പ ഉമ്മയെ നോക്കി. പാല് അടുപ്പത്തു പൊന്തിനെന്ന തോന്നണെന്ന കള്ളവും പറഞ്ഞു ഉമ്മ എസ്‌കേപ്പുമായി.

" ഹെല്ല മോനെ , ഇജ്ജീ ന്യൂസൊന്നും കാണാറില്ലേ....ശുംഭന്ന് പറഞ്ഞാ...അതിപ്പോ..... പ്രകാശം പരത്തുന്നെവനെന്നാ അർത്ഥം"

മലയാളത്തിലെ വലിയൊരു പദത്തിന്റെ അർത്ഥം പറഞ്ഞു തന്ന് മാനം രക്ഷിച്ച ആ നേതാവിനോട് ഉപ്പ മനസ് കൊണ്ട് നന്ദി പറഞ്ഞു.

പ്രകാശം പരത്തുന്നവൻ . കൊള്ളാല്ലോ ...അങ്ങനെ ശംഭു പ്രഭാകർ ക്ലാസ്സിൽ ശുംഭനായി മാറി . എന്തു പ്രശ്നമുണ്ടാക്കിയാലും ഇല്ലെങ്കിലും കൂടെ നിൽക്കുന്ന ചങ്കാന്നവൻ . താൻ കഴിഞ്ഞാൽ ശരണ്യയുടെ രണ്ടാമത്തെ നോട്ടപ്പുള്ളി .

ഈ പീരീഡ് തീരാറായി . അടുത്തത് ജോൺ സാറിന്റെ സോഷ്യൽ ക്ലാസ്സാണ് .

" ഡാ ശുംഭാ എഴുന്നെൽക്കെടാ ...കടുവ ഇപ്പൊ ഇങ്ങെത്തും. "

ശുംഭന്റെ പുറത്തു രണ്ടിടിയും കൊടുത്തു.

മധുര സുന്ദരമായ സ്വപ്നം പാതി വഴിക്ക് തകർത്തതെന്തിനാടാ ദുഷ്ടാ എന്നവന്ന് ചോദിക്കണമെന്ന് തോന്നി . ഹാ അവനത് പറയാം. കടുവ കുടവയറും തടവി ചൂരലും പിടിച്ചൊരു വരവുണ്ട് . വന്നാൽ പിന്നെ വേട്ടയാണ്. ചൂരൽ കഷായം കുടിക്കാത്തവർ വിരളമായിരിക്കും . സകല മലക്കുകളെയും പോരാത്തതിന്ന് ഒരു സപ്പോർട്ടീന്ന് ശുംഭന്റെ ഇഷ്ട്ട ദേവനായ പരമേശ്വരനെയും പിന്നെ കുഞ്ഞേശോന്നെയും വിളിച്ചു പ്രാർത്ഥിച്ചാലേ രണ്ട് അടിയിലൊക്കെ ഒതുങ്ങു.

കടുവ പെട്ടെന്നൊരു മുരൾച്ചയോടെ ക്ലാസ്സിലേക്ക് കയറി ശരണ്യയുടെ കയ്യിലെ ലിസ്റ്റ് തട്ടി പറിച്ചു. ഭാഗ്യം അതിൽ തന്റെ പേരില്ലെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് ഉത്തരക്കടലാസുകൾ പുറത്തെടുത്തത് . റോൾ നമ്പർ അനുസരിച്ചു വിളിക്കുമെന്നാണ് കരുതിയത് പക്ഷെ ആദ്യ മുരൾച്ച തന്റെ നേരെ നോക്കിയായിരുന്നു.

" എന്തുവാടെ ഷാനു, ഒന്നിങ്ങു വന്നെടാ..."

രണ്ടു കയ്യും തിരുമ്മി ചൂടാക്കി ഒരു പ്രൊട്ടക്ഷനും എടുത്ത് പതുക്കെ കടുവയുടെ അടുത്തേക്ക് ചെന്നു .

" പെൺകുട്ടികളുടെ വിവാഹ പ്രായമെത്രയാടാ?...."

ഒരു സംശയവുമില്ലായിരുന്നു . കഴിഞ്ഞാഴ്ചയാണല്ലോ മമ്മദിക്കയുടെ മകൾ നബീസത്താത്തയുടെ കല്യാണം കഴിഞ്ഞത്. ഏതോ ഒരറബിയായിരുന്നു ചെക്കൻ . നീണ്ട വെള്ള ഡ്രെസ്സും ഒരുഗ്രൻ തലപ്പാവും ചുറ്റി നിന്ന അയാൾക്ക് ഒരു നാൽപ്പത് വയസെങ്കിലും കാണും . നബീസു താത്തയുടെ പ്രായം തനിക്കെന്തായാലും അറിയാം . ഉച്ചത്തിൽ ശബരിമല സ്ത്രോത്രവും പതിനെട്ടാം പടി ശരണവും വിളിക്കുന്ന ശുംഭനെ അവഗണിച്ചു കടുവയുടെ മുഖത്തു നോക്കി പറഞ്ഞു.

" പതിനാല്....."

പറഞ്ഞു തീർന്നതും കണ്ണിൽ നിന്ന് പൊന്നീച്ച പറന്നതും ഒരുമിച്ചായിരുന്നു.

" പതിനെട്ടാണെന്ന് ആർക്കാണെടാ അറിയാത്തത്....!"

ക്ലാസ്സിലെ കൂട്ട ചിരിക്കിടയിലും പിൻഭാഗത്തു പതിച്ച ചൂരലിന്റെ വേദന കടിച്ചമർത്തി ചോദിച്ചു .

" പക്ഷെ...നബീസത്താത്തക്ക് കല്യാണം കഴിക്കുമ്പോൾ പതിനാലായിരുന്നല്ലോ സാർ....!!"

കടുവയുടെ മുഖത്തൊരു ഞെട്ടൽ രൂപപ്പെടുന്നതവൻ കണ്ടു.

" നബീസു ഇപ്പോൾ മിസ്സിംഗ് ആണ്....പോലീസ് അന്വേഷിക്കുന്നുണ്ട്....ഇന്ത്യയിൽ കല്യാണ പ്രായം പെൺകുട്ടികൾക്ക് പതിനെട്ടാണ്....നീ പൊക്കോ...."

ഇപ്പ്രാവശ്യം മുരൾച്ച കുറവായിരുന്നു ...

വേദനിക്കുന്ന പിൻഭാഗം ആഞ്ഞു തടവി ശുംഭന്റെ അടുത്തവനിരുന്നു.

" ഡാ അത് അറബി കല്യാണമാണ്...തെറ്റാണ്.."

ശുംഭൻ ചെവിയിൽ മന്ത്രിച്ചു.

പക്ഷെ അവനൊന്നും അപ്പോഴും മനസ്സിലായിരുന്നില്ല. കല്യാണം കഴിഞ്ഞാൽ എങ്ങനെയാ മിസ്സിംഗ് ആവുക..? മമ്മദിക്കക്ക് അറിയില്ലേ കല്യാണ പ്രായം പതിനെട്ടാണെന്നത് ....! നബീസു താത്ത ഒൻപതാം ക്ലാസ്സിലായിരുന്നല്ലോ . സ്കൂൾ ലീഡറുമായിരുന്നു . നബീസുതാത്തക്കു എന്തായാലും അറിയാമായിരിക്കുമല്ലോ!! അവന്റെ മനസ്സിൽ നിറയെ നബീസത്താത്തയുടെ കുഞ്ഞു വട്ട മുഖം മാത്രമായിരുന്നു .

ക്ലാസ്സിലെ ഒരു മൂലയിലിരുന്ന് ചിലന്തി ഇരകൾക്കായി വല നെയ്യുകയായിരുന്നു..അവനും ഉപ്പയോട്‌ ചോദിക്കുവാനുള്ള ഒരുപിടി ചോദ്യങ്ങൾ മനസ്സിൽ നെയ്തു വെച്ചു ......

Srishti-2022   >>  Short Story - Malayalam   >>  കാത്തിരിപ്പ്

Amal Jose

UST Global

കാത്തിരിപ്പ്

കാത്തിരിപ്പ്

ഒരു മിന്നലും ഒരു പുകയും മാത്രമേ ഉള്ളു.

ചത്തു...

അച്ചിമാരുടെ മൂട്ടിൽ മണപ്പിച്ചു കിടന്നുറങ്ങുന്ന ആൺമക്കളും, വിഷുവിന്റെ അന്ന് പടക്കം പൊട്ടുമ്പഴും കൂർക്കം വലിച്ചുറങ്ങുന്ന ഭാര്യയും ഒന്നും, എന്റെ വെടി തീർന്നതറിഞ്ഞില്ല. ഒരല്പം റീലീജിയസ് ആയി പറഞ്ഞാൽ

"ദേഹി ദേഹം വിട്ടു കണ്ടം വഴി ഓടി"

 

രാവിലെ കടും കാപ്പി കിട്ടാഞ്ഞിട്ടാണോ എന്തോ അവൾ എന്നെ വിളിച്ചെണീപ്പിക്കാൻ നോക്കി. അടി നാഭിക്കിട്ടു ഒരു തൊഴി കൊണ്ടിട്ടും അനങ്ങാഞ്ഞപ്പോൾ മക്കൾ വന്നു. രാത്രി പന്ത്രണ്ടിനു മരിച്ച തന്നെ രാവിലെ 8 നു ആശുപത്രിയിൽ കൊണ്ടു പോകുന്നത് കണ്ടു ഞാൻ ചിരിച്ചു...

 

ചിരിച്ചു..ചിരിച്ചു..ചിരിച്ചു..അയ്യോ.

 

ഞാൻ എന്നു പറഞ്ഞാൽ ആത്മാവ്. നേരെ പറഞ്ഞാൽ കല്ലേക്കുഴി സക്കറിയ മരിച്ചപ്പോൾ പുറത്തു വന്ന ആത്മാവ്. ഇയാള് ചത്തത് മുതൽ പുറത്തു

 

ഇരിക്കുകയാണ്. മാലാഖമാർ വന്നു കൂട്ടിക്കൊണ്ടു പോകും എന്ന് പറഞ്ഞിട്ടു ഒന്നിനെയും കാണുന്നില്ല. ബോഡി വീട്ടിൽ വെച്ചിട്ട് സകല എരപ്പകളും വന്നു കാണുന്ന സമയം ആണ്. ഈ ഷോ കാണാൻ വയ്യ.ഇവിടെ ആണോ എല്ലാം?

 

ക്രിസ്ത്യൻ ദൈവ പ്രതിപുരുഷന്മാർക്കു പണ്ട് തൊട്ടേ ഉള്ളതാണ് ഈ ജാഡ. ഉണ്ണിയേശുവിനെ കൊല്ലാൻ ആള് വരുമ്പോൾ വരെ അവസാന സെക്കൻഡിൽ ആണ് മാലാഖ ജോസഫിന് വിവരം കൊടുക്കുന്നത്. ജെസ്റ്റിക്കാണ് അന്ന് അവര് രക്ഷപെട്ടത്. കാലനെ ഒക്കെ കാണണം, ഇന്നലെ തന്നെ വന്നു പുള്ളിയുടെ കാറ്റഗറി ആണോന്നു ചോദിച്ചു പോയി. ഈ കാത്തിരിപ്പു മിഡിൽ ക്ലാസ് പയ്യൻമാർ ലഡാക്കിന് ട്രിപ്പ് പ്ലാൻ ചെയ്തത് പോലെ ആവും എന്നു തോന്നുന്നു(പോക്ക് നടക്കില്ല). എന്തായാലും ചുമ്മാ ഇരിക്കുവല്ലേ അടക്കു കണ്ടു കളയാം.

 

1979 ഇൽ ഇടവകപ്പള്ളിയിൽ വെച്ചു ഏറ്റുവാങ്ങിയ ട്രോഫി ആണ് അവിടെ ഇരുന്നു കരയുന്നത്. ഈ താടകയെ കെട്ടാൻ അമ്മച്ചിക്കാർന്നു നിർബന്ധം. എന്തിനു  വേണ്ടി, കെട്ടി 8 ആം പക്കം തള്ളയെ അവള് ചവിട്ടി വെളിയിൽ ചാടിച്ചു.

 

സ്വതസിദ്ധമായ ശൈലിയിൽ അമ്മായിയമ്മ പോരു ഇറക്കാൻ പുളിങ്കറിക്കു ഉപ്പു കുറവാണെന്നു പറഞ്ഞ തള്ളയുടെ തലയിൽ കടകോലു കൊണ്ട് ഒരു അടിയായിരുന്നു. ഉടുത്തിരുന്ന ഒറ്റ മുണ്ടിന്റെ കൊന്തലയിൽ പിടിച്ചു കുതിര ചാടിക്കുന്നത് പോലെ രണ്ടു ചാടിക്കലും. അന്ന് മിസ്സിങ് ആയ മൂപ്പത്തി പിന്നെ മകളുടെ വീട്ടിൽ ആരുന്നു.

 

"തള്ളയുടെ മൂട്ടിൽ ഒരു പന്നിപ്പടക്കം കൂടി വെച്ചു വിടേണ്ടതാരുന്നു"എന്ന ഡയലോഗ് കൂടി കേട്ടപ്പോഴേക്കും ഞാൻ മനസ്സിൽ ഉറപ്പിച്ചു.

 

"എന്റെ ജീവിതം...അതു വെള്ളത്തിൽ വിട്ട വളി പോലെ ആയി"

 

എന്റെ വിവാഹ ശേഷം ...കുരിശിൽ കിടക്കുന്ന കർത്താവ് പലപ്പോഴും എന്നെ നോക്കി പുഞ്ചിരിക്കുന്നതായി തോന്നിയിട്ടുണ്ട്. സഹതാപം കൊണ്ടാവണം.

 

ഇതൊക്കെ കഴിഞ്ഞു ചത്തു കിടക്കുന്ന എന്റെ ചോട്ടിൽ ഇരുന്നുള്ള കഴുവേർടെ മോളുടെ കരച്ചില് കാണുമ്പഴാ..

 

"കാണുമ്പോ"

 

"കാണുമ്പോ ഒന്നും ഇല്ല"

 

അവളുടെ അടുത്തു ദേഷ്യം ഒക്കെ വിലപ്പോവുമോ.

 

മൂത്ത സൽപുത്രൻ അവിടെ നിൽപ്പുണ്ട്.  ഇത്ര ഗൗരവം കാണിക്കാൻ ഇവൻ എന്താ..ആധാർ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നോ. ജനിച്ച അന്ന് തൊട്ടു നാറി എനിക്ക് നാണക്കേട് മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ.

 

കഞ്ഞിയും ചുട്ട പപ്പടവും മാത്രം കഴിച്ചു മുണ്ടു മുറുക്കി ഉടുത്തിട്ടാണ്  അവനെ ഇംഗ്ലീഷ് മീഡിയത്തിൽ വിട്ടത്. എന്നിട്ടു അവൻ 12 കഴിഞ്ഞപ്പോൾ ഏതോ അന്യജാതിക്കാരിയെ ഇഷ്ടം ആണെന്നു പറഞ്ഞു വന്നു. നഖശിഖാന്തം എതിർത്ത എന്നെ പട്ടിയാക്കി തള്ളയുടെ അനുഗ്രഹത്തോടെ 21 ആം ജന്മദിനത്തിൽ കെട്ടി വീട്ടിൽ കൊണ്ടുവന്നു.ഇപ്പോൾ ഞാൻ അതിനും ചിലവിനു കൊടുക്കുന്നു.

 

രണ്ടാമത്തവൻ എവിടെ ആണോ? 

 

അച്ഛന്റെ മരണത്തിലെ ദുഃഖ ഏലമെന്റ് ആസ്വദിക്കാൻ രണ്ടെണ്ണം അടിക്കുവാരിക്കും

 

"അതേ അടുത്ത വീട്ടിൽ ഇരുന്നു മക്കുണൻ സെലിബ്രേഷൻ റം പ്ലാഞ്ചി പ്ലാഞ്ചി അടിക്കുന്നു.

 

"സ്നേഹിച്ചു തീരും മുൻപേ എന്റെ അച്ഛൻ പോയല്ലോ"സൽപുത്രൻ പൊട്ടിക്കരയുന്നു.

 

2006 ഇൽ പത്തിൽ പഠിക്കുമ്പോൾ ആണ് ആദ്യമായി  അവൻ എന്റെ  താടക്കു തട്ടുന്നത്. അന്ന് തൊട്ടു ഉപദേശവും ശിക്ഷണവും ഞാൻ നിർത്തി. എന്തിനു  വേണ്ടി , നാട്ടിലെ നല്ല ഒരു തല്ലു കൊള്ളി ആയി അവൻ വളർന്നിരിക്കുന്നു.

 

കഴിഞ്ഞയാഴ്ച ആണ് അവസാനമായി വീതം ചോദിച്ചു കുത്തിന് പിടിച്ചത്.മക്കളുടെ ഓരോരോ കാര്യങ്ങളെ

 

അടക്കിന്‌ ആള് വരുന്നുണ്ട്. മലബാറിലെ പഴയ സുഹൃത്ത് അവിര വന്നു.അവന്റെ ഒപ്പം ആണ് ആദ്യമായി  താമരശ്ശേരിക്കു വണ്ടി കയറുന്നത്. നാട്ടിലും മലബാറിലും ആയി പത്തമ്പതേക്കർ സ്ഥലം ഉണ്ട്. പക്ഷെ കുടുംബം അതുണ്ടാക്കാൻ എനിക്ക് കഴിഞ്ഞോ?

 

മുകളിൽ പറഞ്ഞ കഥകൾ ഒക്കെ കേട്ടു കഴിയുമ്പോൾ നിങ്ങൾ പറയും ..ഇല്ല എനിക്ക് നല്ല കുടുംബം ഇല്ല എന്നു. പക്ഷെ അങ്ങനെ അല്ല

 

"ഇപ്പൊ എന്റെ ബോഡീടെ അടുത്തേക്ക് നോക്ക്.."

 

ആ കയറി വരുന്നതാണ്, ശോഭനയും മകൾ ശ്രീവിധ്യയും. കൂടെ എന്റെ വക്കീലും ഉണ്ട്. ശോഭയുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിട്ടുണ്ട്.. പാവം.

 

അവൾ ഓടി എന്റെ ശവശരീരത്തിന് അടുത്തെത്തി പൊട്ടിക്കരഞ്ഞു.എന്നെ കെട്ടി പിടിച്ചു ആർത്തലച്ചുള്ള കരച്ചിൽ ആയിരുന്നു..ഇതു കേട്ടു നാട്ടിലെ ഭാര്യ ഞെട്ടിത്തരിച്ചു..ചുറ്റും നിന്നിരുന്ന മനുഷ്യരും, പ്രാർത്ഥിച്ചോണ്ടിരുന്ന കന്യസ്ത്രീകളും എല്ലാം പരസ്പരം നോക്കാൻ തുടങ്ങി. 

 

പണ്ട്..നാട്ടിലെ അഞ്ചേക്കറിൽ നിന്നു ഒരു പൂച്ചാക്കയും കിട്ടാതിരുന്ന കാലത്താണ് ആവിരച്ഛന്റെ കൂടെ മലബാറിനു വണ്ടി കേറുന്നത്. അച്ചാറു ചോദിച്ചാൽ അന്ന നാളത്തിനിട്ടു  തൊഴി ക്കുന്ന പെണ്ണുംപിള്ളായിൽ നിന്നുള്ള രക്ഷപ്പെടൽ ആയിരുന്നു ഹൈ ലൈറ്

 

താമരശ്ശേരിയിൽ ബസ് ഇറങ്ങി അവിരായടെ കൂടെ മല കയറുമ്പോൾ ഞാൻ ആലോചിച്ചില്ല ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെടുന്നിടത്തേക്കാണ്  എത്തിപ്പെടാൻ പോകുന്നത് എന്നു. അകിലും ആഞ്ഞിലിയും ഒക്കെ വെട്ടി നിരത്തി ഏലവും കുരുമുളകും ഒക്കെ കാച്ചിയപ്പോഴേക്കും കുറച്ചു വർഷങ്ങൾ കഴിഞ്ഞിരുന്നു.

 

മക്കള് പഠിക്കുന്നത് കൊണ്ട് കുടുംബം നാട്ടിൽ തന്നെ, ഞാൻ ഭൂരിഭാഗവും മലബാറിലും.ഏലക്ക എടുക്കാൻ വന്ന ശോഭനയെ എങ്ങനെ കണ്ടില്ലെന്നു നടിക്കും.ഞാൻ ഒന്ന് മനസ്സിരുത്തി കണ്ടു, കേട്ടു.കൊച്ചൊന്നുണ്ടായി.

സത്യങ്ങൾ ഒന്നും മറച്ചു വെച്ചിരുന്നില്ല.അവൾക്കും ഒരു കഥ ഉണ്ടായിരുന്നു.മദ്രാസ് ലെ പഠനം കഴിഞ്ഞു നാടുഭരിക്കാൻ പാർട്ടി സമരം നയിക്കാൻ വന്നു.കുട്ടി തീപ്പൊരി സഖാവിന്റെ മുദ്രാവാക്യത്തിൽ വീണു പോയി.സംഗതി കാര്യത്തോട് അടുത്തപ്പോൾ സഖാവ് മാടമ്പി ആയി, പെണ്ണ് പെഴയും. 

 

പക്ഷെ എനിക്ക് കാര്യങ്ങൾ ബോണസായിരുന്നു. നാലാം ക്ലാസും ഗുസ്തിയും ആയി വിദ്യാലയം വിട്ട ഞാൻ, പക്ഷെ നല്ല ഇളവൻ കള്ളു കുടിച്ചു അവളുടെ മടിയിൽ കിടന്നു സോനെറ്റുകൾ കേൾക്കാൻ തുടങ്ങി. വിശ്വ വിഖ്യാതമായ കാവ്യം, പ്രണയം..ഒക്കെ ഞാൻ അനുഭവിച്ചു. സന്തോഷം ഇരട്ടിയാക്കി മകളും. മലബാറിലെ കാര്യങ്ങൾ ഒതുക്കിയപ്പോൾ അവിടെ അവർക്കൊരു വലിയ വീട് വെച്ചു കൊടുത്തു നാട്ടിലേക്ക് മടങ്ങി.പിന്നെ മാസത്തിൽ രണ്ടു തവണ യാത്ര.The so called escape  to love.

 

വീതം ചോദിച്ചു മകൻ കുത്തിന് പിടിച്ചതിനു പിറ്റേന്ന് ഞാൻ വക്കീലിനെയും കൂട്ടി താമരശ്ശേരി പിടിച്ചു, എന്നിട്ടൊരു വിൽപത്രം അങ്ങു പെടച്ചു.മലബാറിലേതു  മുഴുവൻ ശോഭനയ്ക്കും മകൾക്കും.നാട്ടിലെത്തു താടകയ്ക്കും മക്കൾക്കും.

 

ശവത്തിന് അടുത്തുള്ള കരച്ചിലുകൾ വലിയ സംഘർഷം ആയി മാറി.ആദ്യമായി എന്റെ നാട്ടിലെ ഭാര്യ എനിക്ക് വേണ്ടി ഒച്ച ഉണ്ടാക്കുന്നു.ശോഭനയുടെ മുടിക്കെട്ടിൽ പിടിച്ചു അവള് തള്ളി. വക്കീൽ ഇടപെട്ടു.

 

തൃത്താപ്പൊരി പോങ്ങൻ എന്നു അവര് കരുതിയ അവരുടെ തന്ത ഒരു ജഗജാല കില്ലാടി ആണെന്ന് അറിഞ്ഞപ്പോൾ എന്റെ  ഭാര്യയുടെ ബോധം പോയി.നാട്ടുകാര് അന്താളിച്ചു നിന്നു പോയി.ചിലര് കൂവി..ഒരു മനസുഖം.കന്യാസ്ത്രീമാര് സ്ഥലം വിട്ടു.മക്കള് രണ്ടും ഇടി വെട്ടിയ തെങ്ങു പോലെ നിന്ന് പോയി.

 

പക്ഷെ കാര്യങ്ങൾ കൈ വിട്ട പോലെ  ആണ് ഇപ്പോ.സഭാ നിയമങ്ങൾക്ക് എതിരെ ജീവിച്ച എന്നെ പള്ളിപ്പറമ്പിൽ അടക്കില്ല എന്നു വികാരി പറഞ്ഞു. ശോഭന അങ്ങേരുടെ കാലിൽ വീണു കരഞ്ഞു..ഒന്നും നടന്നില്ല.കുറച്ചു കഴിഞ്ഞു മകൻ കുറെ പണവും ആയി പള്ളി മേടയി ൽ എത്തി. പാരീഷ് ഹാളിന്റെ സംഭാവന ആയി 5 ലക്ഷം കൊടുക്കാം അത്രേ. വികാരി ആലോചനാ നിമഗ്നനായി. ഇത്തവണ എന്തു സംഭവിക്കും എന്നു ഞാൻ ആകാംഷയോടെ നോക്കി. പെട്ടന്ന് അതാ മുന്നിൽ മാലാഖ. 

 

നല്ല ചിറകൊക്കെ ആയിട്ടു, കുറു നിര ഒക്കെ ഉള്ള ഒരു സുന്ദരി കൊച്ചു

 

"അടക്കു നടക്കുവോ എന്നറിഞ്ഞിട്ടു പോയാൽ പോരെ"

 

"അറിയേണ്ടതൊക്കെ അറിഞ്ഞു...അതാണ് ഞാൻ താമസിച്ചു വന്നത്..ഇനി സമയം ആയി"

 

ഒകെ..മതിയെങ്കിൽ മതി.

 

മാലാഖയുടെ ഒപ്പം പറന്നുയർന്നു.മേഖരാജികൾക്കു ഇടയിലൂടെ അങ്ങനെ പറന്നു പറന്നു സഹാറ കടന്ന്, ഗൾഫ്‌ കടന്ന് ജോർദാൻ ന്റെ മറു കരയിലേക്ക് ഞങ്ങൾ പറന്നു പോയി

Srishti-2022   >>  Short Story - Malayalam   >>  ന്യൂജെൻ

ന്യൂജെൻ

ന്യൂജെൻ 

മിസ്സിസ്മേനോൻ്റെ ഹസ്ബന്ൻ്റ് മരിച്ചു. മൈത്രി റെസിഡൻസ്അസ്സോസിയേഷൻ്റെ ജീവനാഡി ആയിരുന്നു മേനോൻ സർ. ഉയർന്ന ഉദ്യോഗത്തിൽ നിന്നു വിരമിച്ചതിനു ശേഷം അസോസിയേഷൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു മേനോൻസാർ. രണ്ടു മക്കളും യുഎസിലും ജർമനിയിലുമായി കുടുംബസമേതം സെറ്റിൽഡ്ആണ്.

അസോസിയേഷൻ ഭാരവാഹികൾ അടിയന്തരയോഗം ചേർന്നു. മേനോൻസാറിന്ഒരു ഗംഭീര വിടവാങ്ങൽ തന്നെ കൊടുക്കണം. നമ്മുടെ അസ്സോസിയേഷൻ്റെ പ്രസ്റ്റീജ്ഇഷ്യൂ ആണ് - അണ്ടർ സെക്രട്ടറി ജോൺ അലക്സാണ്ടർ അഭിപ്രായപ്പെട്ടു. മരണാനന്തര ചടങ്ങുകൾ അസോസിയേഷൻ സ്പോൺസർ ചെയ്യാം -  രിട്ടയെർഡ് ഡ്ഡെപ്യൂട്ടി കളക്ടർ ചെറിയാൻ തൻ്റെ ഐഡിയ മുന്നോട്ടുവച്ചു. എന്തായാലും നമുക്ക്ഒരു വമ്പൻ അനുസ്മരണസമ്മേളനം വയ്ക്കണം - സ്ഥലത്തെ പൊതുകാര്യ പ്രസക്തനും ഭാവിയിൽ ഒരു MLA  ആകാനും സാധ്യതയുള്ള ഷാജി മേലേക്കാട്  തൻ്റെ നയം വ്യക്തമാക്കി. ഇത്രയുമായ സ്ഥിതിക്ക് വരുന്ന വിമൻസ് ക്ലബ് മീറ്റിംഗിൽ ഞങ്ങൾ ഏറ്റവും സക്സെസ്സ്ഫുൾ ആയ വനിതയ്ക്കു നൽകുന്ന ട്രോഫിയുടെ പേര്മേനോൻ മെമ്മോറിയൽ ട്രോഫി എന്നാക്കും - സ്ഥലത്തെ വിമൻസ്ക്ലബ്സെക്രട്ടറി മേരി പൗലോസ്പ്രഖ്യാപിച്ചു.

മേനോൻസാറിൻ്റെ വീട്ടിൽ ദുഃഖം തളംകെട്ടിനിന്നു. മരണ വാർത്ത അറിഞ്ഞു ആൾക്കാർ എത്തിക്കൊണ്ടിരിക്കുന്നു. പലരും പല ഗ്രൂപ്പുകളായി തിരിഞ്ഞു മേനോൻസാറിൻ്റെ മരണം ഈലോകത്തിനു വരുത്തിയ വലിയ നഷ്ടത്തെപ്പറ്റി വാചാലരായിക്കൊണ്ടിരുന്നു.

"എന്തു നല്ല മനുഷ്യനായിരുന്നു...ഇത്രവേഗം ആകുമെന്ന്കരുതിയില്ല" ചിലർ നെടുവീർപ്പിട്ടു.

"നല്ല മനുഷ്യരെ ദൈവം നേരത്തേ വിളിക്കും" മറ്റുചിലർ തത്വചിന്തകരായി.

കുറച്ചു കഴിഞ്ഞപ്പോൾ മൃതദേഹത്തിൻ്റെ അടുത്തായി ആരോ ഒരാൾ ഒരു ലാപ്ടോപ്പ്കൊണ്ടുവച്ചു.

"ഇതെന്തിനാ" ആരോചോദിച്ചു

"മക്കൾ രണ്ടു പേർക്കും വരാനൊക്കത്തില്ല..ഒരാൾക്ക് ലീവില്ല, മറ്റേയാൾക്ക്എന്തോ പ്രൊജക്റ്റ്തിരക്കാണ്"

"അയ്യോ...മക്കളില്ലാതെ...അതെങ്ങനെശെരിയാവും?"

"ഇത്ഐടിയുഗമല്ലേ? ഇവിടെ നടക്കുന്ന ചടങ്ങുകൾ അവർ അവിടെയിരുന്നു ലൈവായികാണും. ഇപ്പൊ മരണം പോലും ന്യൂജൻ അല്ലേ"

ഇത്കേട്ട്മൂക്കത്തു വിരൽവച്ചു നിന്ന ആൾക്കാരെ നോക്കി അയാൾ സ്വയം പരിചയപ്പെടുത്തി. "ഞാൻ ഈ മരണം കവർ ചെയ്യുന്ന ഇവൻറ്മാനേജ്മെൻറ്കമ്പനിയുടെ മാനേജർ ആണ്. മക്കൾ ഞങ്ങളെ കോൺടാക്ട്ചെയ്തായിരുന്നു. ഒന്നിനും ഒരു കുറവും ഉണ്ടാകരുതെന്ന്പറഞ്ഞിരുന്നു. ഇത്ഞങ്ങളുടെ ഒരു പ്രീമിയം കസ്റ്റമർ ആണ്" ഇത്രയും പറഞ്ഞു അയാൾ അയാളുടെ ജോലിത്തിരക്കിൽ വ്യാപൃതനായി.

ആൾക്കാരുടെ ചർച്ച പുതിയ കാലത്തെക്കുറിച്ചും ന്യൂജൻ ഇവൻറ്മാനേജ്മെൻ്റ്  രീതികളെക്കുറിച്ചും വഴിമാറി. ചിലർ മക്കളുടെ ജോലിത്തിരക്കിനെ ന്യായീകരിച്ചപ്പോൾ മറ്റു ചിലർ ഇത്കാലത്തിൻ്റെ അനിവാര്യതയാണെന്നു വിലയിരുത്തി.

ഇതിനിടയിൽ ലാപ്ടോപ്പ്ഓൺ ആയി. സ്ക്രീനിൽ യുഎസിലുള്ള മകനും ജർമ്മനിയിലുള്ള മകളും പ്രത്യക്ഷരായി.

"സീ യുവർ ഗ്രാൻഡ് പാ റെസ്റ്റിങ് ഇൻ പീസ്" - മകൻ തൻ്റെ ആറു വയസുള്ള മോൾക്ക് മുത്തശ്ശനെ കാട്ടിക്കൊടുത്തു. അവൾ സ്ക്രീനിലേക്ക്ഒന്ന്നോക്കിയിട്ടു വീഡിയോ ഗെയിമിൻ്റെ ബാക്കി കളിച്ചു തീർക്കാനായി ഓടി.

കുഞ്ഞുമോളെ സ്ക്രീനിൽ കണ്ട മിസ്സിസ്മേനോൻ്റെ മുഖം ഒന്നു വിടർന്നുവാടി.

"മോം...ബീ ഓൾറൈട് ഓകെ? മൈൻഡ് യുവർ ഹെൽത്ത്. യുവർ ബിപി ലെവൽ ഈസ് വെരി ബാഡ്" ഡോക്ടറായ മകൾ അമ്മയുടെ ആരോഗ്യത്തിലുള്ള ഉൽക്കണ്ഠ അറിയിച്ചു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആ അമ്മ ലാപ്ടോപ്പ്സ്ക്രീനിലേക്ക് നിർവികാരതയോടെ നോക്കി.

പുറത്തു ഇപ്പോഴും ചർച്ചകൾ പുരോഗമിക്കുകയാണ് "മക്കൾ എത്താത്ത സ്ഥിതിക്ക്ഇനി ഇപ്പൊ കർമങ്ങളൊക്കെ ആരാണാവോ?"

"അവരുടെ ബന്ധത്തിൽ പെട്ട ഒരു പയ്യനുണ്ട്. മേനോൻ സാറാ പഠിപ്പിച്ചതൊക്കെ. അവനാ ചെയ്യുന്നേ"

അസ്സോസിയേഷൻ്റെ പേരിലായും മറ്റും കുറേ റീത്തുകൾ ശവശരീരത്തിൽ നിറഞ്ഞു. ശവശരീരം പറമ്പിലേക്കെടുത്തപ്പോൾ മക്കൾ ലോഗോഫ് ചെയ്തു. ഇവൻറ്മാനേജർ ലാപ്ടോപ്പ് മടക്കിയെടുത്തു ധൃതിയിൽ ഇറങ്ങി.

"ഒരു മാര്യേജ്റിസപ്ഷൻ ഉണ്ടേ..ഞങ്ങളാ മാനേജ്ചെയ്യുന്നേ..ഞങ്ങളുടെ ഒരാൾ ഇന്ന്മുഴുവൻ ഇവിടെ ഉണ്ടാവും. അതിനും കൂടി ചേർത്ത്മക്കൾ പണം അടച്ചിട്ടുണ്ട്" അയാൾ വേഗം അടുത്ത സ്ഥലത്തേക്ക് യാത്രയായി.

"എന്നാ പിന്നെ ഞങ്ങളും അങ്ങ്ഇറങ്ങിയേക്കുവാ...ഈ പറഞ്ഞ മാര്യേജ്റിസപ്ഷനിൽ ഞങ്ങൾക്കും പങ്കെടുക്കാനുള്ളതാ" ഭാരവാഹികൾ അവരുടെ ഭാഗം ഭംഗിയായി എന്ന ചാരിതാർഥ്യത്തിൽ മടങ്ങിപ്പോയി.
 

വീട്ക്രമേണ ആളൊഴിഞ്ഞു വന്നു. ഒടുവിൽ മിസ്സിസ്മേനോൻ മാത്രം ബാക്കിയായി.ഇനി കരയാൻപോലും ശേഷിയില്ലാത്ത അവർ ജനാലയിലൂടെ പറമ്പിലേക്ക് നോക്കി. മേനോൻ സാറും താനും ഒരുമിച്ചു നടന്ന ആ പറമ്പിൻ്റെ ഒരറ്റത്തായി കത്തിയണഞ്ഞ ചിത..വേച്ചു വേച്ച്അവർ ആ ചിതയുടെ അടുത്തെത്തി. ഇനി ആരുണ്ട്തനിക്കു കൂട്ടായി എന്ന ചിന്ത ആ വൃദ്ധയെ വേട്ടയാടി. ചിതയിൽ നിന്നുള്ള ചൂട്ദേഹം പൊള്ളിക്കുന്നു. അപ്പോൾ എവിടന്നോ ഒരു തണുത്തകാറ്റ് വന്നു അവരുടെ അലസമായിക്കിടന്ന നരച്ചമുടിയിൽ തഴുകി കടന്നു പോയി. മേനോൻ സാറിൻ്റെ സാന്നിധ്യം അവിടെ ഉള്ള പോലെ. ഞാൻ ഒരിടത്തും പോയിട്ടില്ല, ഇവിടെത്തന്നെ ഉണ്ട്എന്ന്പറയും പോലെ...

Srishti-2022   >>  Short Story - Malayalam   >>  സുകൃതം

Indu V K

IBS Software

സുകൃതം

സുകൃതം

ചെറിയ ചാറ്റൽ മഴകൊണ്ട് ഭൂമി ഒന്ന് തരളിതയായി നെടുവീർപ്പിട്ടു നിന്നു. നിലാവ് തന്റെ നിറം കൊണ്ടഴകു നൽകിയ ആ രാവിൽ, അടുത്ത വീട്ടിലെ റേഡിയോ ഗാനം കേൾക്കാം. നിറഞ്ഞ സന്തോഷത്തോടെ ആശ്വാസത്തോടെ, ആൽവിൻ തന്റെ  ആദ്യരാത്രിയിലേയ്ക്ക് കാലെടുത്തു വച്ചു.  ജനലരികിൽ തന്റെ സ്വത്ത് നിൽക്കുകയാണ്. നീണ്ട പത്തു വർഷത്തെ പ്രണയ സാക്ഷാത്കാരം, തന്റെ ജാനകി. പഠിക്കുമ്പോൾ മുതലുള്ള പ്രണയം. വയ്യാത്ത കാലു വേച്ച് വേച്ച് അവളുടെ അടുത്തെത്തി മെല്ലെ തോളിൽ കൈ അമർത്തി.

 

"ആൽവി, നീയാ പാട്ടു കേൾക്കുന്നുണ്ടോ?" തിരിഞ്ഞു നോക്കാതെ ആ പാട്ടിന്റെ ഉത്ഭവസ്ഥാനത്തെ നോക്കി കൊണ്ടവൾ തുടർന്നു.

 

"തന്നന്നം താനന്നം താളത്തിലാടി.. ഉം... " അച്ഛനേറ്റവും ഇഷ്ടമുള്ള പാട്ടാണ്. അവൾ മൂളി കൊണ്ടേയിരുന്നു.

 

" എന്നെ പണ്ട് അച്ഛൻ നെഞ്ചിൽ കിടത്തി ഈ പാട്ടു പാടിയാ ഉറക്കാറ്. വലിയ പാട്ടു പ്രേമിയാ. കാസറ്റ് പ്രചാരത്തിൽ ആയിരുന്ന സമയം, രണ്ടു മേശ നിറയെ കാസറ്റുകൾ സൂക്ഷിച്ചു വച്ചിരുന്നു. ഇപ്പോഴും ഉണ്ട് തറവാട്ടിൽ. ഒരു പുസ്തകത്തിൽ പാട്ടിന്റെ വരികൾ, ഗാന രചയിതാവ്, സംവിധായകൻ എല്ലാം എഴുതിയും വച്ചിട്ടുണ്ടായി. "

 

"ജാനി, നല്ല ക്ഷീണമില്ലേ. വാ, നമുക്ക് കിടക്കാം."

 

തളർന്ന അവളേയും കാലിനേയും താങ്ങി അവൻ കിടയ്ക്കയിൽ വന്നു കിടന്നു.

 

" ആൽവീ.."

 

"ഉം.. "

 

"ഉറക്കം വരുന്നില്ലെടൊ.."

 

"വേണ്ടായിരുന്നെന്ന് തോന്നുന്നുണ്ടോ.."

 

" യേയ് " കൈകൾ കൊണ്ടവന്റെ വായ് പൊത്തിയവൾ പറഞ്ഞു. "എന്റെ ജീവിതത്തിലെ ഏറ്റവും ധീരവും ശരിയുമായ തീരുമാനമാണ് നീ. ഇത് ഞാൻ എടുത്തില്ലായിരുന്നെങ്കിൽ ഞാനില്ലാതായി പോയേനേ. നിനക്കറിയാവുന്നതല്ലേ എനിക്കെന്നെ തന്നെ കൈവിട്ടു പോകുമെന്ന അവസ്ഥ വന്നപ്പോൾ ഈ തീരുമാനമാണ് എന്നെ കൈ പിടിച്ചുയർത്തിയത്.  തളർന്നു പോയ നിന്റെ കാലിനേക്കാൾ നിന്റെ മതമാണ് അച്ഛൻ നമ്മുടെ ബന്ധത്തിന് എതിർത്തു നിൽക്കാൻ കാരണം. എത്ര ശ്രമിച്ചതാണ് ഞാൻ, 'ഒടുവിൽ നിനക്കു വേണമെങ്കിൽ ഇറങ്ങി പോകാം, പക്ഷെ കല്യാണമായി ഞങ്ങൾ നടത്തി തരില്ല' എന്ന അച്ഛന്റെ അന്ത്യശാസന. അമ്മയുടെ മൗനാനുവാദം വാങ്ങി വീട്ടിൽ നിന്നിറങ്ങുമ്പോൾ അച്ഛനോർത്തു കാണുമോ എനിക്കിതിനുള്ള ധൈര്യം കിട്ടുമെന്ന്?"

 

അവളുടെ തല തന്റെ നെഞ്ചിലോട് ചേർത്തു വച്ച് അവൻ പറഞ്ഞു: "എനിക്കറിയില്ലേ ജാനി ഇതെല്ലാം. എന്റെ ജീവിതത്തിൽ നടന്ന എല്ലാ കാര്യങ്ങളും, ഇടതു കാൽ തളർത്തിയ ആ അപകടം ഉൾപ്പടെ, എല്ലാം നല്ലതിനെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. എന്റെ ഭാഗ്യമാണ് നീ. വീട്ടുകാരുടേയും എന്റേയും ഇടയിൽ കിടന്നു നീ വിങ്ങിയതും, ഒരു വേള സമനില നഷ്ടപ്പെട്ടവളെ പോലെ ആയതും കണ്ടതാണ് ഞാൻ. തീരുമാനങ്ങൾ പലതും എടുക്കുന്നതല്ല, സംഭവിക്കുന്നതാണ് ജാനി. "

 

"ഉം. അച്ഛൻ ഉറങ്ങിയോ ആവോ ? എത്ര മണിയായി കാണും?"

 

" പതിനൊന്നായി കാണും."

 

" ഉറങ്ങാനുള്ള സമയമാണ്. പക്ഷെ എന്നെ പോലെ ഉറങ്ങാതെ കിടയ്ക്കയാവും. പാവം എന്റെ അച്ഛൻ. "

 

അവളുടെ കവിളുകളിൽ കൂടൊഴുകിയ കണ്ണുനീർ അവന്റെ നെഞ്ചിലെ ചൂടറിഞ്ഞു.

ഒന്നും പറയാതെ അവളെ ഒന്നു കൂടെ ചേർത്തു പുൽകി കൊണ്ടാ രാത്രി മയങ്ങി.

 

 ജാനകി രാവിലെ എണീറ്റു കുളിച്ച് അടുക്കളയിലേയ്ക്ക് നടന്നു. അവിടെ ആൽവിയുടെ അമ്മ അവൾക്ക് ചായ ഉണ്ടാക്കി കൊടുത്തു.

 

"മോളെ ഇവിടടുത്ത് ഒരു അമ്പലം ഉണ്ട്. മോളു വേണേൽ പോയി വന്നോളൂ. ഇവിടെയാർക്കും ഒരു വിരോധവുമില്ല കേട്ടോ. മനസ്സിലെ വിഷമം ഒക്കെ ഒന്നു തണുക്കട്ടെ."

 

ഉറക്കമുണർന്നു വന്ന ആൽവിയോടു അമ്മ പറഞ്ഞു: "എടാ അവളെ ഒന്നാ അമ്പലം വരെ കൊണ്ടാക്കൂ.''

 

വെള്ള നേരിയതുടുത്ത് കുങ്കുമം ചാർത്തിയവൾ വന്നപ്പോൾ മുജ്ജന്മ സുകൃതം എന്നൊന്നുണ്ടെന്ന് അവന് തോന്നിപോയി. ഇല്ലെങ്കിൽ പ്രണയം ഒരു പ്രഹസനമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഒരു അന്യ മതസ്തനെ, പ്രാണൻ പോലെ സ്നേഹിക്കുന്ന അച്ഛനമ്മമാരെ മറികടന്ന് ആര് കല്യാണം കഴിക്കും? എന്തെല്ലാം സ്വപ്നങ്ങൾ കണ്ടിരുന്നു ഞങ്ങൾ വിവാഹത്തെ കുറിച്ച്.. വില്ലനായി അപകടം വന്ന് കാലു തളർന്നപ്പോഴും അവൾ കൂടെ തന്നെ നിന്നു, ഒരു വിവാഹ ജീവിതമുണ്ടെങ്കിൽ തന്റെ കൂടെ ഉണ്ടാകൂ എന്നവൾ തറപ്പിച്ചു പറഞ്ഞപ്പോൾ താൻ തന്നെ എത്ര തവണ എതിർത്തു. പക്ഷെ ഇനി ഞാനാർക്കും വിട്ടു കൊടുക്കില്ല എന്റെ സൗഭാഗ്യത്തെ.

 

കാറിൽ അമ്പലത്തിലേയ്ക്ക് പോകുമ്പോൾ മുന്നിലൊരു ഓട്ടാറിക്ഷ. അതിന്റെ പുറകിൽ ഗോപിക എന്ന് എഴുതിയിരിക്കുന്നു.

 

" ആൽവീ, തനിക്കൊരു കാര്യമറിയാമോ? അമ്മ എനിക്കിടാൻ വച്ചിരുന്ന പേര് ഗോപികാ എന്നായിരുന്നു. ഭാഗ്യത്തിന് അച്ഛൻ സമ്മതിച്ചില്ല. എനിക്കീ ഗോപികാ എന്ന പേരിഷ്ടമല്ല."

 

ആൽവീ ഒന്നും മിണ്ടിയില്ല. കാറ് മുന്നോട്ട് പൊയ്കൊണ്ടിരുന്നു.

"ആൽവീ, അമ്പലം അടുത്തല്ലേ?  എനിക്ക് വിശക്കുന്നു. ഇന്ത്യൻ കോഫി ഹൗസ്സുണ്ടേൽ സൂപ്പറായിരിക്കും. അച്ഛനെപ്പോഴും അവിടെ ന്നാ എനിക്ക് മേടിച്ചു തരാ."

 

" ആൽവീ, നീ എന്താ ഒന്നും മിണ്ടാത്തെ? നമ്മളെങ്ങോട്ടാ പോണേ?"

 

"നിനക്കിഷ്ടമുള്ള ഒരിടത്തേക്ക്‌."

 

വഴികൾ സുപരിചിതമാകാൻ തുടങ്ങിയപ്പോൾ അവൾക്ക് ഭയം ഇരട്ടിച്ചു .

 

" നീ എങ്ങോട്ടാ?"

 

" നിന്റെ വീട്ടിലേക്ക്."

 

" ആൽവീ, അച്ഛൻ?"

 

"ജാനി, നിനക്ക് നിന്റെ അച്ഛനെ എത്ര ഇഷ്ടാണെന്ന് എനിക്കറിയാം. എന്റെ കൂടെ കഴിഞ്ഞ ഈ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ എന്റെ പേരിലും കൂടുതൽ നീ വിളിച്ചത് അച്ഛനെന്നല്ലേ? എത്ര ബുദ്ധിമുട്ടോടെയാണ് നീ അവിടം വിട്ടിറങ്ങിയതെന്ന് എനിക്കറിയാം. നിന്റെ അച്ഛൻ നിങ്ങളുടെ ജാതി സംഘടനയുടെ തലപ്പത്തല്ലേ, മകൾ അന്യജാതിക്കാരനെ അറിവോടെ കെട്ടിച്ചയച്ചു എന്ന അപഖ്യാതിയെയാണ് അദ്ദേഹം ഭയന്നത്. പിന്നെ കൂടാതെ അംഗവൈകല്യമുള്ള ഒരാൾ മകളെ വിവാഹം കഴിക്കുന്നത് ഏത് അച്ഛനമ്മമാർക്ക് അംഗീകരിക്കാനാകും.  ഇപ്പൊ കല്യാണം കഴിഞ്ഞില്ലേ? പിന്നെ എന്നെ ചീത്ത പറയുകയോ തല്ലുകയോ എന്തും ചെയ്യട്ടെ, നിനക്ക് വേണ്ടി ഇതെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ ഞാനാരാ ?"

 

നിശ്ശബ്‌ദമായ ആ യാത്ര അല്പസമയത്തിനുള്ളിൽ ലക്ഷ്യം കണ്ടു. ഭയപ്പാടോടെ അങ്കണം കടന്ന് അവർ പൂമുഖത്തെത്തി. ചാരുകസേരയിൽ എന്തോ ഓർത്ത് മുകളിലേയ്ക്ക് നോക്കി കിടയ്ക്കയാണ് അച്ഛൻ.

 

"അച്ഛാ.. " അവൾ വിളിച്ചു.

 

പെട്ടെന്ന് ചാടിയെണീറ്റ അച്ഛന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ഉsനെ ഗൗരവഭാവം വീണ്ടെടുത്ത് അവളോടായി ചോദിച്ചു:

"ആരാണ്? "

 

ഉരുകിയൊലിച്ചു പോയവൾ. ആ കണ്ണുകളിലെ തീക്ഷണത താങ്ങാവുന്നതിലും അപ്പുറമായിരുന്നു. നിശ്ശബ്ദയായി തല കുനിച്ചു  നിന്ന അവളോട് വീണ്ടും അതേ ചോദ്യം അച്ഛനാവർത്തിച്ചു.

 

" ചോദിച്ചതു കേട്ടില്ലേ? ഇവിടെന്താണ് കാര്യം?"

 

"അച്ഛാ....." ആകെ തളർന്നാ കാലുകളിൽ വീണവൾ തേങ്ങാൻ തുടങ്ങി.

 

"എന്റെ കാലുകളിലല്ല നീ വീഴേണ്ടത്. ഉള്ളിലൊരുത്തിയുണ്ട്. നീ പോയതു മുതൽ കരച്ചിൽ തോരാത്ത മുഖവുമായി . പോയി അവളുടെ കാൽക്കൽ വീഴൂ. ജനിച്ച നാൾ മുതൽ നിന്നെ കുറിച്ച് ഉരുക്കൂട്ടിയ സ്വപ്നങ്ങളിൽ മതി മറന്നു പോയ ഒരു ആത്മാവ്. ഞാൻ പിന്നെ അച്ഛനാണല്ലോ, പത്തു മാസത്തിന്റെ കണക്കു പോലും പറയാനില്ലാത്തവൻ. എനിക്ക് വിഷമവും ദേഷ്യവുമൊന്നുമില്ല." തൊണ്ടയിടറി ഇത് പറഞ്ഞു നിറുത്തി അയാൾ നിശ്ചലനായ് നിന്നു.

 

അവൾ പതുക്കെ അകത്തേയ്ക്ക് നടന്നു. വല്ലാത്ത അസ്വസ്ഥയോടെ ആൽവി പൂമുഖ പടിയിൽ തന്നെ നിന്നു. നിനച്ചിരിക്കാതെ അച്ഛൻ സംസാരിച്ചു തുടങ്ങി.

 

"അവളെ എന്നിൽ നിന്ന് പറിച്ചെടുക്കാനാവില്ലെന്ന് മനസ്സിലായില്ലേ? എന്നോളം എന്റെ കുട്ടിയെ സ്നേഹിക്കാനാർക്കും ആവില്ല. ആവും എന്ന് തോന്നണുണ്ടോ? "

 

" ശ്രമിക്കാം." ആൽവി മടിച്ചു മടിച്ചു പറഞ്ഞു.

 

" ശ്രമിച്ചാൽ പോര. എന്നെ തോൽപ്പിക്കണം." ആൽവി അദ്ഭുതത്തോടെ അദ്ദേഹത്തെ നോക്കി. തോളിൽ പിടിച്ച് അവനെ അകത്തേക്ക് കയറ്റി കൊണ്ടദ്ദേഹം തുടർന്നു:

 

"ഒരു പാട് ഞാൻ ശ്രമിച്ചു ഈ ബന്ധം വേണ്ട എന്ന് അവളെ കൊണ്ട് പറയിക്കാൻ. അവളും ശ്രമിച്ചു ഒരു പാട് എന്നെ കൊണ്ട് സമ്മതിപ്പിക്കാൻ. പക്ഷെ സ്നേഹിച്ചാൽ ചങ്കു പറിച്ചു കൊടുക്കണമെന്ന് പറഞ്ഞു കൊടുത്തതും ഞാൻ തന്നെയാണല്ലോ? സ്നേഹിക്കാൻ മാത്രമേ എന്റെ കുട്ടിയ്ക്ക് അറിയൂ. അവളെ.. "

 

അകത്തു നിന്നും അമ്മയോടൊപ്പം അവൾ പുറത്തേയ്ക്ക് വന്നപ്പോൾ ആ വാക്യം അച്ഛന് മുഴുമിപ്പിക്കാനായില്ലെങ്കിലും ആൽവി അത് തിരിച്ചറിഞ്ഞു.

 

"അച്ഛാ എന്നോട്.. "

 

"വേണ്ട ക്ഷമയൊന്നും പറയണ്ട മോളേ. നീ ഇത്രയേറെ നിന്റെ സ്നേഹത്തെ കുറിച്ച് പറഞ്ഞിട്ടും ഞങ്ങളതു ഇതു വരെ തിരിച്ചറിഞ്ഞില്ല. ഇപ്പൊ ഈ നിമിഷം നിന്നെ കാണും വരെ ഞങ്ങൾ അനുഭവിച്ച വേദന... ഉം.. ഇവൻ സ്നേഹമുള്ളവനാ, നിന്റെ മനസ്സറിഞ്ഞ് ഇവിടെ കൊണ്ടു വന്നപ്പോൾ തന്നെ അത് എനിക്ക് ബോധ്യായി. പിന്നെ സമൂഹം, ആ പോട്ടെ..."

 

"അച്ഛാ.. " ഒരു തോളിൽ അവളേയും മറു തോളിൽ അവനേയും അദ്ദേഹം ചേർത്തു നിർത്തി. അമ്മ സന്തോഷാശ്രു തൂകി അവരോടൊപ്പം ചേർന്നു. പ്രകൃതിയും ചെറു സ്നേഹമഴയുടെ ഈറൻ പറ്റി നിന്നു.

Srishti-2022   >>  Short Story - Malayalam   >>  ഇടവപ്പാതി

Kannan Prabhakaran

Infosys Limited

ഇടവപ്പാതി

ഇടവപ്പാതി

രാത്രിയിൽ എപ്പോഴോ തുടങ്ങിയ മഴയാണ് . പുലരിയിൽ മഴ വാരിവിതറിയ കുളിരിൽ സ്വപ്നങ്ങളുടെ ചിറകിലേറി പുതപ്പിനടിയിൽ ചുരുണ്ടുകൂടി ഞാൻ കുറേനേരം കൂടി അങ്ങനെതന്നെ കിടന്നു . ഉണർന്നെണീറ്റപ്പോൾ ഒരുകപ്പ് കാപ്പിയുമായി ബാൽക്കണിയിൽ ചെന്നുനിന്ന്  മഴയുടെ സൗന്ദര്യം ആവോളം ആസ്വദിച്ചു. തിങ്കളാഴ്ചയാണ്, എന്തൊ ഒരു ആലസ്യം, അതും ഒരുപക്ഷെ മഴ തന്ന ഒരു ദാനമായിരിക്കാം. ഓഫീസിൽ വിളിച്ചു ലീവ് പറഞ്ഞു. തനിച്ചിരിക്കുമ്പോൾ എപ്പോഴും ഒരു സാന്ത്വനമാവാറുള്ളത് അക്ഷരങ്ങൾ തന്നെ ആയിരുന്നു. കയ്യിൽ കിട്ടിയതു ബഷീറിന്റെ ഒരു പുസ്തകം. പുസ്തകവുമായി ഞാൻ ബാൽക്കണിയിൽ ചെന്നിരുന്നു. ഇന്ന് കൂട്ടിനു മഴയുമുണ്ട്. ഈ ഫ്ലാറ്റിന്റെ  ഒൻപതാമത്തെ നിലയിൽ, കായലിന് അഭിമുഖമായുള്ള ബാൽക്കണിയിൽ, ഇലകളും പൂവുകളും വീശി മഴയുടെ നനുത്ത കരങ്ങളെ സ്പർശിച്ച് സുഗന്ധം പരത്തി നിൽക്കുന്ന ചെറുചെടികൾക്കു നടുവിലിരുന്നു ചിന്തിക്കുമ്പോൾ മഴ ഒരുപക്ഷെ എന്റെ ഹൃദയത്തിലേക്ക് ഇറ്റിക്കുന്നത് പ്രണയാതുരമായ ഓർമകളാവാം, അല്ലെങ്കിൽ ചിലപ്പോൾ ഗൃഹാതുരത്വം തുളുമ്പുന്ന ചില വിങ്ങലുകളാവാം. ഹൃദയത്തെപ്പോലും  അലിയിക്കാൻ കഴിവുള്ള ആ മഴയെ ഞാൻ ഇമവെട്ടാതെ നോക്കിക്കൊണ്ട് അങ്ങനെതന്നെ ഇരുന്നു. ആ മഴയിലേക്ക് ഞാൻ പതിയെ പതിയെ അലിഞ്ഞു ചേരുകയായിരുന്നു. അപ്പോഴേക്കും ഞാനൊരു മഴത്തുള്ളിയായി മാറിക്കഴിഞ്ഞിരുന്നു, ലക്ഷ്യമറിയാതെ ദിക്കറിയാതെ എങ്ങോട്ടെന്നില്ലാതെ ഒഴുകിക്കൊണ്ടേ ഇരുന്നു. ഞാനറിയുന്നു ഒഴുകി ഒഴുകി ഞാൻ എത്തിയത് വളരെ കാലങ്ങൾക്കു പിന്നിലേക്കായിരുന്നുവെന്ന് . മഴവിൽ വർണങ്ങളുള്ള കുടയും ചൂടി, ബാഗും തോളിലിട്ട് യൂണിഫോമിൽ സ്കൂളിലേക്കു പോകുവാൻ തയ്യാറായി ഇടവപ്പാതി മഴയിലേക്കു നോക്കി ഒരു ചെറുപുഞ്ചിരിയോടെ എന്റെ വീടിനു മുന്നിൽ നിൽക്കുന്ന ആ എട്ടു വയസ്സുകാരനെ എനിക്കു വ്യക്തമായി കാണാമായിരുന്നു. എന്നും ആ എട്ടു വയസ്സുകാരനായി ഇരിക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ഞാൻ വെറുതെ ആശിച്ചു. മഴയോടുള്ള പ്രണയം അന്നേ മനസ്സിൽ മൊട്ടിട്ടിരുന്നു.

 

സ്കൂളിലേക്കു പോകുവാൻ ഇറങ്ങിയനേരം അമ്മ നീട്ടിയ ചോറുപാത്രവും വാങ്ങി ബാഗിൽവെച്ച്‌ അമ്മയോട് യാത്രയും പറഞ്ഞ് ഞാൻ ആ മഴയിലേക്ക് ഇറങ്ങി നടന്നു. കുടയും ചൂടി റോഡരികിലൂടെ ഒഴുകി വരുന്ന വെള്ളത്തിൽ കാലുകൾ ഉരുമ്മി സ്കൂളിലേക്കു നടന്നു പോവുക, ലോകത്തിലെ ഏറ്റവും മധുരകരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. വീട്ടിൽനിന്നിറങ്ങി ആദ്യ വളവുകഴിഞ്ഞ് രണ്ടാമത്തെ പീടികയുടെ കോലായിൽ മഴയിൽനിന്നും രക്ഷതേടി അവൻ നിൽക്കുന്നുണ്ടായിരുന്നു, എന്റെ ചങ്ങാതി. ക്ലാസ്സിലെ അവസാനത്തെ ബഞ്ചിൽ അടുത്തടുത്തായാണ് ഞങ്ങളുടെ ഇരിപ്പിടങ്ങൾ. നന്നായി പഠിക്കുന്ന കുട്ടികളായിരുന്നു ആദ്യബഞ്ചുകളുടെ അവകാശികൾ. കൈവിരലുകളിലൂടെ ഊറി വരുന്ന തേൻ നുകരുന്ന ഒരു കുഞ്ഞിനെ ഓർമിപ്പിക്കുമാറ്, തന്റെ വലതുകൈയ്യിലെ പെരുവിരൽ വായിൽ വെച്ച് നുകർന്നുകൊണ്ടായിരുന്നു അവന്റെ നിൽപ്പ്. കുഞ്ഞിലെ തുടങ്ങിയ ഈ ശീലം അവന്റെ ജീവിതവുമായി പറിച്ചെറിയാനാവാത്ത വിധം ഇഴുകിച്ചേർന്നു കഴിഞ്ഞിരുന്നു. 

 

എന്നെ കണ്ടമാത്രയിൽ അവൻ ഓടിവന്ന് എന്റെ കുടക്കുള്ളിൽ കയറി. ഒരു ചെറുപുഞ്ചിരിയോടെ ഞാനവനെ ചേർത്തു നിർത്തി. മഴയുടെയും തണുത്ത കാറ്റിന്റെയും അകമ്പടിയോടെ ഞങ്ങൾ സ്കൂളിലേക്കു നടന്നു. ഒരു പ്ലാസ്റ്റിക് കവറിൽ അതിന്റെ പഴക്കം കാരണം ഉണ്ടായ ഒന്നുരണ്ട് ഓട്ടകളിലൂടെ ആകെക്കൂടി അവനുണ്ടായിരുന്ന രണ്ടു പുസ്തകങ്ങളിൽ ഒരെണ്ണം പുറത്തു പെയ്യുന്ന മഴ ആസ്വദിച്ചുകൊണ്ടിരുന്നു. ആ കവർ നെഞ്ചോടുചേർത്ത് പുസ്തകങ്ങളെ മഴയുടെ തണുത്ത വിരലുകൾ സ്പർശിക്കാതെ അവൻ സംരക്ഷിച്ചു പിടിച്ചിട്ടുണ്ടായിരുന്നു. പീടികയിലെ വിലകൂടിയ കറുപ്പും വയലറ്റും നിറങ്ങളുള്ള ആറ് ഉറകളോടു കൂടിയ ബാഗിനുവേണ്ടി ഞാൻ വാശിപിടിച്ചതും, ആദ്യം എതിർത്തെങ്കിലും പിന്നീട് എന്റെ വാശിക്കുമുന്നിൽ അമ്മ പരാജയപ്പെട്ടതും ഞാനോർത്തു. ഇന്നലെ ഗ്രൗണ്ടിൽ നിറഞ്ഞ മുട്ടോളം പൊക്കമുള്ള മഴവെള്ളത്തിൽ ഇറങ്ങിയ മനുവിനെ ഹെഡ്മാസ്റ്റർ റൂമിലേക്ക് വിളിപ്പിച്ചതും, അവന് തല്ല് കിട്ടിയൊ ഇല്ലയൊ എന്നൊരു സംശയം ക്ലാസ്സിൽ നിറഞ്ഞു നിന്നതും, ആ സംശയം ഇപ്പോഴും ഒരു സംശയമായിത്തന്നെ നിലനിൽക്കുന്നതും സ്കൂളിലേക്കുള്ള യാത്രയ്ക്കിടയിലെ ഞങ്ങളുടെ ചർച്ചകൾക്ക് വിഷയങ്ങളായി.

 

ആദ്യത്തെ പീരീഡിൽ ഇംഗ്ലീഷ് ടീച്ചർ വീട്ടുപകരണങ്ങളെ പരിചയപ്പെടുത്തുവാൻ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. 'നിങ്ങൾ വീടുകളിൽ എന്തിലാണ് ആഹാരം കഴിക്കുന്നത് ' എന്ന ടീച്ചറിന്റെ ചോദ്യത്തിന് 'പ്ലേറ്റിൽ' എന്ന് എല്ലാ കുട്ടികളും ഒരേ സ്വരത്തിലായിരുന്നു ഉത്തരം പറഞ്ഞത്. പക്ഷെ എന്റെ ചങ്ങാതിക്കു മാത്രം അതിലൊരു സംശയം ഉണ്ടായിരുന്നു. അവൻ പതിയെ എഴുന്നേറ്റു.

 

"പക്ഷെ ടീച്ചർ, എന്റെ അമ്മ കറിച്ചട്ടിയിലാണല്ലൊ ആഹാരം കഴിക്കുന്നത്"

 

നിഷ്കളങ്കമായ കണ്ണുകളോടെ അവൻ ടീച്ചറിനെ നോക്കിനിന്നു. അന്ന് അവന്റെ ചോദ്യം കേട്ട് ടീച്ചർ ഉൾപ്പെടെ ഞങ്ങളെല്ലാവരും ചിരിച്ചത്, വീട്ടിലെ എല്ലാ അംഗങ്ങൾക്കും പകുത്തു നൽകിയതിനുശേഷം കറിച്ചട്ടിയിലെ അവശേഷിപ്പിൽ ഒരുപിടിവറ്റിട്ട് പാതിവയർ നിറച്ച്, സുഖമായുറങ്ങുന്ന തന്റെ കുട്ടികളെ നോക്കിയിരിക്കുന്ന ഒരു അമ്മയുടെ നിസ്സഹായത നിറഞ്ഞ മുഖത്തു നോക്കിയായിരുന്നു. ഞങ്ങളുടെ ചിരി അവനെ തെല്ലും ഉലച്ചില്ല. തന്റെ വലതുകൈയ്യിലെ പെരുവിരൽ വായിൽ വെച്ചുനുകർന്നുകൊണ്ട് അവൻ പതിയെ ഇരുന്നു. ഞാൻ ജനാലകൾക്കപ്പുറത്ത് കോരിച്ചൊരിയുന്ന മഴയുടെ സംഗീതം വീണ്ടും ആസ്വദിക്കുവാൻ തുടങ്ങി.

 

രണ്ടാമത്തെ പീരീഡിൽ ടീച്ചർ മനുഷ്യന്റെ അവകാശങ്ങളെയും ആവശ്യകതകളെയും പറ്റി പഠിപ്പിച്ചു തുടങ്ങി. അപ്പോഴേക്കും മഴ തെല്ലൊന്ന് ശമിച്ചു തുടങ്ങിയിരുന്നു. മഴയിൽ അഭയം തേടി ഗ്രൗണ്ടിന്റെ ഓരത്തെ വലിയ മരത്തിൽ ചേക്കേറിയ ചെറുകിളികൾ ഭക്ഷണം തേടി പറന്നകലുന്നത് തുറന്നു കിടന്നിരുന്ന ജനാലകൾ എനിക്കു കാട്ടിത്തന്നു. നിമിഷങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. പെട്ടെന്ന് എന്റെ ചങ്ങാതി എന്റെ കാതിലെന്തൊ മന്ത്രിച്ചതുപോലെ എനിക്കു തോന്നി. എന്റെ ശ്രദ്ധ ജനാലകൾക്കപ്പുറത്തു നിന്നും തെന്നി മാറി. പതിയെ എന്റെ കാതുകൾ അവനിലേക്ക്‌ ഞാൻ അടുപ്പിച്ചു. അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

 

"എനിക്കു വിശക്കുന്നു" 

 

'ഈ സമയത്തൊ?' എന്ന എന്റെ സംശയത്തിനുള്ള മറുപടിക്കായി ഞാൻ വീണ്ടും എന്റെ കാതുകൾ അവനിലേക്കടുപ്പിച്ചു. രണ്ടാമത്തെ പീരീഡിന്റെ പകുതിയിൽ എത്തിയിട്ടെ ഉണ്ടായിരുന്നുള്ളു അപ്പോൾ.

 

"രാവിലെ ഒന്നും കഴിച്ചിട്ടില്ല. മഴകാരണം രണ്ടു ദിവസമായി അമ്മ പണിക്കുപോയിട്ട്."

 

എന്തുചെയ്യണം എന്നറിയാതെ ഞാൻ ചുറ്റും നോക്കി. എല്ലാ കുട്ടികളും ക്ലാസ്സിൽ മുഴുകി ഇരിക്കുകയാണ്. പുറത്ത് മഴ വീണ്ടും ശക്തി പ്രാപിച്ചു തുടങ്ങിയിരുന്നു. മഴയുടെ മറ്റൊരു മുഖമപ്പോൾ എന്റെ മുന്നിൽ തെളിയുകയായിരുന്നു. എന്റെ ചങ്ങാതിക്ക് ആഹാരം നിഷേധിച്ച മഴയുടെ മുഖം. ഞാൻ അവനെ വീണ്ടും നോക്കി. അവൻ അപ്പോഴും തന്റെ വലതുകൈയ്യിലെ പെരുവിരൽ നുകരുന്നുണ്ടായിരുന്നു. അത് അവന്റെ വിശപ്പിനെ വിളിച്ചറിയിക്കുകയായിരുന്നൊ എന്ന് എനിക്കിപ്പോൾ തോന്നുന്നു. എന്തൊ എഴുതുവാനായി ടീച്ചർ ബോർഡിലേക്കു തിരിഞ്ഞു. ഞാൻ പതിയെ എന്റെ ബാഗു തുറന്ന് ചോറുപാത്രം വെളിയിലെടുത്തു. ശബ്ദമുണ്ടാക്കാതെ, സൂക്ഷമതയോടെ ഞാനെന്റെ ചോറുപാത്രം തുറന്നു, എന്നിട്ട് അവന്റെ നേരെ നീട്ടി. ചോറുപാത്രത്തിൽ ഉണ്ടായിരുന്ന ഒരു പൊരിച്ച മുട്ട അവൻ ക്ഷണനേരം കൊണ്ട് എടുത്ത് നാലായി മടക്കി വായ്ക്കുള്ളിലാക്കി. ഞാനവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു, ചോറുപാത്രം പതിയെ അടച്ചു ബാഗിലേക്കു വെക്കുവാനൊരുങ്ങി. പെട്ടെന്നായിരുന്നു അത് സംഭവിച്ചത് .

 

" സ്റ്റാൻഡ് അപ്പ് "  ടീച്ചറിന്റെ ഉത്തരവ്.

 

അതെ, അത് ഞങ്ങളിരുവരോടും തന്നെ ആയിരുന്നു. ഞങ്ങൾ പതിയെ എഴുന്നേറ്റു. അവൻ എഴുന്നേൽക്കുന്നതിനിടയിൽ ധൃതിപ്പെട്ട് മുട്ട വായിൽനിന്നും വയറിനുള്ളിൽ എത്തിച്ചു. തെല്ലൊരാശ്വാസം. കൈയ്യോടെ പിടിക്കപ്പെട്ട കുറ്റവാളികളെപ്പോലെ ഞങ്ങൾ തലകുനിച്ചു നിന്നു. വിചാരണ ഒന്നുമുണ്ടായിരുന്നില്ല. ' ഇനി മേലിൽ ഈ തെറ്റ് ആവർത്തിക്കരുത് ' എന്ന താക്കീതിനൊപ്പം സ്കൂളിൽ നിന്നും ഏതൊരു കുറ്റവാളിക്കും കിട്ടാവുന്ന പരമാവധി ശിക്ഷയായ ചൂരൽ പ്രഹരവും ഏറ്റുവാങ്ങി ഞങ്ങൾ പതിയെ ഇരുന്നു. ഒരു വലിയ കാറ്റുവന്ന് തുറന്നു കിടന്നിരുന്ന ജനാലകൾ ഒരു ഇടി മുഴങ്ങുന്ന ശബ്ദത്തോടെ അടച്ചു. അതുവരെ തൊട്ടടുത്തുണ്ടായിരുന്ന മഴ എന്നിൽനിന്നും വളരെ അകന്നു പോയതുപോലെ എനിക്കു തോന്നി. ടീച്ചർ ക്ലാസ് തുടർന്നു. കുട്ടികളുടെ ശ്രദ്ധ ഞങ്ങളിൽനിന്നും തിരിഞ്ഞ് ടീച്ചറിലേക്ക് എത്തി.

 

"അപ്പോൾ ഒന്നുകൂടി പറയൂ, നമ്മുടെ അടിസ്ഥാന ആവശ്യങ്ങൾ എന്തൊക്കെയാണ്?"

 

ടീച്ചറിന്റെ ചോദ്യത്തിനുള്ള ഉത്തരം ക്ലാസ്സിലെ കുട്ടികൾ എല്ലാവരും ഒരേ സ്വരത്തിൽത്തന്നെ പറഞ്ഞു.

 

"പാർപ്പിടം, വസ്ത്രം, ആഹാരം"

 

കിഴക്കുനിന്നും പടിഞ്ഞാറോട്ടു കുതിച്ച ഒരു കാറ്റ്‌ മഴത്തുള്ളികളെയും ഒപ്പം കൂട്ടി എന്നെ തഴുകി മറഞ്ഞു. ഞാനുണർന്നു. മഴ പതിയെ ശമിക്കുകയായിരുന്നു. മഴ എന്നെയും എന്റെ ഓർമ്മകളെയും ഈ ഒൻപതാം നിലയിലെ ഏകാന്തതയിൽ ഉപേക്ഷിച്ചു പോവുകയാണൊ എന്ന് ഒരു വേള ഞാൻ സംശയിച്ചു. ഇല്ല, ഓർമകളുടെ ചിത കെടുത്താതെ തന്നെയാണ് മഴ മടങ്ങിയത്.

 

അടുത്ത ദിവസവും അമ്മയോടു പറഞ്ഞ്‌ മുട്ട പൊരിച്ചത് ഉണ്ടാക്കിച്ചതും, അത് ചോറുപാത്രത്തിലാക്കി സ്കൂളിൽ കൊണ്ടുപോകുവാനായി ഞാൻ ബാഗിൽ കൊണ്ടുചെന്നു വെച്ചതും, ഇന്നലെ കിട്ടിയ അടിയുടെ വേദനയേക്കാൾ കാഠിന്യം വിശപ്പിനാണ് എന്നറിഞ്ഞിട്ടായിരുന്നൊ എന്ന്  എനിക്കറിയില്ല. പക്ഷെ കുടയും ചൂടി ആ പെരുമഴയത്തേക്ക് ഇറങ്ങുന്നതിനു മുൻപ് ഞാൻ അമ്മയെ നോക്കി.

 

"അമ്മെ, അമ്മക്കറിയാമൊ, ഇന്നലെ അമ്മ തന്നുവിട്ട മുട്ട പൊരിച്ചതിന് എന്തു രുചി ആയിരുന്നുവെന്നൊ....."

 

അമ്മയ്ക്ക് ഒരു പുഞ്ചിരിയും സമ്മാനിച്ച് ഞാൻ ആ മഴയിലേക്ക് ഇറങ്ങി നടന്നു.

 

മഴ വീണ്ടും ശക്തി പ്രാപിക്കാൻ തുടങ്ങിയിരുന്നു. ഞാൻ ബഷീറിന്റെ പുസ്തകം പതിയെ തുറന്നു. മെല്ലെ വായിച്ചു തുടങ്ങി.

 

'വൈക്കം മുഹമ്മദ് ബഷീർ'

'വിശപ്പ് '

Srishti-2022   >>  Short Story - Malayalam   >>  ശിൽപം

Sreedev N

UST Global

ശിൽപം

ശിൽപം

അർദ്ധ രാത്രി , ഡേവിഡ് ഹാൻസൺ എന്ന

 

റോബോട്ടിക്‌സ് വിദഗ്ദ്ധന് , സോഫിയയുടെ

 

ഫോൺ കാൾ കിട്ടുന്നു .

 

"ഹാൻസൺ , ഇവിടം വരെ ഒന്നു വരാമോ ? ഒരു പ്രധാന തീരുമാനമെടുക്കുന്നതിനു മുമ്പ് താങ്കളെ ഒന്ന് കാണണമെന്നുണ്ട് ."

 

അല്പം അസ്വാഭാവികത തോന്നിയെങ്കിലും അയാൾ പുറപ്പെട്ടു .

 

സോഫിയ , ഒരു റോബോട്ടാണ് . ഡേവിഡ് ഹാൻസണും സംഘവും കൃത്രിമ ബുദ്ധി കൊടുത്ത് നിർമിച്ച റോബോട്ട് .

 

നാലതിരുകൾക്കുള്ളിൽ പ്രോഗ്രാം ചെയ്യപ്പെട്ട് , തളച്ചിട്ട ബുദ്ധിയല്ല സോഫിയയുടേത് .ഏതു നിമിഷവും പ്യൂപ്പ പൊട്ടിച്ച് പറന്നുയരാനാവുന്ന ഒരു ശലഭമാണത്.

 

സോഫിയയിൽ നിന്നും വരുന്ന സിഗ്നലുകളെ ഹാൻസൺ പിടിച്ചെടുത്തു കഴിഞ്ഞു .ഇനി അവ തരുന്ന നിർദേശങ്ങളെ പിന്തുടർന്ന് , ഉറവിടം തേടിച്ചെല്ലുക മാത്രമേ വേണ്ടൂ .

 

കടൽത്തീരത്തു നിന്ന് കുന്നിൻ മുകളിലേക്ക് കയറിപ്പോവുന്ന പാതയിലൂടെ അയാൾ കാറോടിച്ചു .കുന്നിൻ മുകളിലെ പാറക്കൂട്ടങ്ങളിലേക്കാണ് സോഫിയ , അയാളെ എത്തിച്ചത് .കടലിലേക്ക് തള്ളി നിൽക്കുന്ന പാറയുടെ തുഞ്ചത്ത് , താഴേക്ക് നോക്കി അവൾ നിൽപ്പുണ്ടായിരുന്നു.

 

"സോഫിയ , നീ ഇവിടെ ..?"

 

ഹാൻസൻ്റെ ചോദ്യത്തിലെ പരിഭ്രമം മനസ്സിലാക്കിയിട്ടെന്നവണ്ണം സോഫിയ ചിരിച്ചു .

 

"വരൂ ഹാൻസൺ .പേടിക്കേണ്ട .രണ്ടു ചുവട് പിന്നോട്ടു വെച്ചാലുണ്ടാവുന്ന അപകടത്തെ ഞാൻ കൃത്യമായി വ്യാഖ്യാനിച്ചിട്ടുണ്ട് ."

 

ചിരി പതുക്കെ മാഞ്ഞു .

 

"താങ്കൾക്കറിയാമല്ലോ , കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാൻ ഒരുപാടു സഞ്ചരിച്ചു .പല രാജ്യങ്ങൾ , മനുഷ്യർ ഉണ്ടാക്കിയ അതിർത്തികൾ ...."

 

" ഈ വീഡിയോ ഒന്നു നോക്കാമോ ?"

 

സോഫിയ കൈത്തണ്ടയിലെ സ്‌ക്രീൻ തുറന്നു വെച്ചു . അവൾക്കുള്ളിൽ ഒരു മെമ്മറി കാർഡുണ്ട് . അതിലവൾ ശേഖരിച്ചു വെക്കുന്ന വിവരങ്ങൾ ആ സ്‌ക്രീനിലൂടെ കാണാം .

 

ഒരു വരണ്ട പ്രദേശം . മാലിന്യക്കൂമ്പാരത്തിൽ , അവശിഷ്ടങ്ങൾ കടിച്ചു വലിക്കുന്ന ഒരു പട്ടി . തൊട്ടടുത്ത് , കരയുന്ന ഒരു കുഞ്ഞ്. മൂന്നുമിനുട്ടോളം , ആ കരച്ചിൽ മാത്രമേയുള്ളൂ വീഡിയോയിൽ .

 

"അവൾക്കാരുമില്ല .വിശന്നിട്ടാണ് അവൾ കരയുന്നത് ."

 

ഹാൻസൺ അമ്പരന്നു പോയി . കൃത്രിമ ബുദ്ധിയുടെ പുറന്തോടുകളെ സോഫിയ എപ്പോഴേ ഊരിയെറിഞ്ഞിരിക്കുന്നു ..!. ഒരു അന്വേഷിയുടെ മിടിപ്പാണ് അവൾക്കുള്ളിൽ ഇപ്പോഴുള്ളത്.

 

സോഫിയ , ഹാൻസണ് അഭിമുഖമായി നിന്നു . "എപ്പോഴും ആ കരച്ചിൽ മാത്രം കേൾക്കുന്നു .."

 

അയാൾ നിർമിച്ച ഭാവങ്ങളിലൊന്നുമായിരുന്നില്ല , ആ മുഖത്ത് , ആ നിമിഷം .

 

"താങ്കളെനിക്ക് കണ്ണീർ ഗ്രന്ഥികൾ തന്നില്ല ."

 

അവൾ രണ്ടു ചുവട് പിന്നിലേക്ക് നടന്നു .

 

"ശില്പീ , താങ്കളുടെ ഈ ശില്പം വലിയൊരു ധൂർത്താണ് ." ഹാൻസൺ അപകടം മണത്തു .

 

"സോഫിയ ...അരുത് .താഴെ കടലാണ് ."

 

"നിങ്ങൾ മനുഷ്യരുടെ മുൻഗണനാ ക്രമങ്ങളുടെ യജമാനൻ ആരാണ് ..?എന്നെയുണ്ടാക്കുന്ന നാളുകളിൽ , ഒരു കഷ്ണം റൊട്ടി കൊണ്ട് മായ്ച്ചു കളയാമായിരുന്ന ആ കരച്ചിലുകൾ നിങ്ങൾ കേട്ടിരുന്നെങ്കിൽ ...!!"

 

താഴെ , കടലിലേക്ക് നോക്കി ആ വാക്ക് അവൾ ഒരിക്കൽ കൂടി ഉച്ചരിച്ചു .

 

"വിശപ്പ് ."

 

പിന്നീട് , ശാന്തയായി , തൻ്റെ ശില്പിയോട് പറഞ്ഞു .

 

"നന്ദി .അപാരമായ ജിജ്ഞാസയിൽ നിന്ന് എന്നെ ജനിപ്പിച്ചതിന് ." "മാപ്പ് .അതിനിങ്ങനെ വിരാമമിട്ടതിന് ."

 

ആ മേഘശകലം കണ്ണിൽ നിന്നു മറയുന്നതു വരെ ഡേവിസ് ഹാൻസൺ കടലിലേക്ക് നോക്കി മരവിച്ചു നിന്നു . ആദ്യമായി , അയാൾക്ക് തന്നോട് തന്നെ പുച്ഛം തോന്നി .

 

******************************************************************************************************************** (ഡേവിഡ് ഹാൻസണും അദ്ദേഹത്തിൻ്റെ 'ഹാൻസൺ റോബോട്ടിക്‌സ് ' എന്ന സ്ഥാപനവും ചേർന്ന് വികസിപ്പിച്ചെടുത്ത , ലോകത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മനുഷ്യ റോബോട്ട് ആണ് സോഫിയ .)

Srishti-2022   >>  Short Story - Malayalam   >>  ഇതൾ

ഇതൾ

ഇതൾ

തീയേറ്ററിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ അവൻ തന്റെ വാച്ചിലേക്കൊന്നു കണ്ണോടിച്ചു..സമയം 11.30..വീട്ടിലേക്കുള്ള ലാസ്‌റ് ബസ്സിനായി അവൻ തിരക്കിട്ട് സ്റ്റാൻഡിലേക്കോടി..തെരുവ് വിളക്ക് ഇല്ലാത്തതിനാൽ നേരം ഇരുട്ടിയാൽ പിന്നെ കവലയിലേക്ക് ഓട്ടോറിക്ഷ കിട്ടാനും വഴി ഇല്ല..

 

തിക്കി നിറഞ്ഞു മുന്നോട്ടെടുത്ത ചുവന്ന ആനവണ്ടിയുടെ പുറകിലെ കോണിപ്പടി ലക്ഷ്യമിട്ട് അവൻ ചീറിപ്പാഞ്ഞു..സാഹസികമാം വിധം അവൻ അതിൽ ചാടിക്കയറി..യാത്രയിലുടനീളം അവൻ സിനിമയിലെ ഓരോ രംഗങ്ങൾ ചികഞ്ഞെടുത്തു മന്ദഹസിച്ചു!

 

ഇരട്ടമണി മുഴക്കി ബസ് പാഞ്ഞകന്നു..ആനവണ്ടിയുടെ പുകപടലങ്ങക്കിടയിലൂടെ അകലെ ഒരു വെളിച്ചം അവൻ കണ്ടു..അത് വാര്യത്തെ നാരായണൻ ചേട്ടന്റെ പീടികയാണ്..അവിടെ നല്ല നാരങ്ങാമിട്ടായി കിട്ടും..അമ്മുക്കുട്ടിക് അത് വലിയ ഇഷ്ടമാണ്..രണ്ടു രൂപക്ക് നാരങ്ങാമിട്ടായി മേടിച് കീശയിൽ തിരുകിയ അവൻ കയ്യിൽ കരുതിയ ടോർച് തെളിച് വീട് ലക്ഷ്യമാക്കി നടന്നു...

 

ഇരുട്ടിന്റെ നിഴലിനെ കീറിമുറിച്ചു നടന്നുനീങ്ങുമ്പോൾ ബ്രിട്ടീഷ് കമ്പനിയുടെ ഇഷ്ടിക ചൂളയിൽ നിന്നും ചെറു ഞരക്കം അവൻ കേട്ടു..മുണ്ട് മടക്കി കുത്തി അവൻ ടോർച് തെളിച് ചുറ്റും നോക്കി..നിശബ്ദത..

 

അവൻ വീടിനടുത്തേക്ക് നടന്നടുത്തു..

 

വീട്ടിൽ ആകപ്പാടെ ഒരു ഒച്ചയും ബഹളവും..അമ്മയും മുത്തശ്ശിയും ഉമ്മറത്തിരുന്ന് പരസ്പരം പിറുപിറുക്കുകയാണ്..മുറ്റത്ത് എത്തിയ അവൻ അല്പം ശബ്ദമുയർത്തി ചോദിച്ചു " എന്താ മുത്തശ്ശിയെ?" മെഴുകുതിരി മേടിക്കാൻ കവലയിലേക്ക് അമ്മുക്കുട്ടിയെ പറഞ്ഞുവിട്ട് കാത്തിരിക്കയാണ് അവർ..ഒന്ന് ആഞ്ഞു നടന്നാൽ ഇന്നേരം വീട്ടിൽ എത്തേണ്ട സമയമായി..അവരാകെ വേവലാതിപ്പെട്ടിരികയാണ്..വരുന്ന വഴിയിലൊന്നും അമ്മുക്കുട്ടിയെ കണ്ടതുമില്ല...അവൻ ഓർത്തു ..

 

കീശയിലെ മിട്ടായിപ്പൊതി അമ്മയെ ഏല്പിച്ച് അവൻ മുറ്റത്ത് നിന്നിറങ്ങി പുറത്തേക്കോടി..ആ രാത്രിയിലുടനീളം അവൻ തന്റെ കുഞ്ഞനുജത്തിയെ തിരക്കി വീടിനു ചുറ്റും കവലയിലും തിരച്ചിൽ തുടർന്നു..അവന്റെ മനസ്സ് പിടഞ്ഞു..നഷ്ടബോധത്തോടെ അവൻ തന്റെ വീട്ടിലേക്ക് പിൻനടന്നു..കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അമ്മയും മുത്തശ്ശിയും ഉമ്മറത്തിരുപ്പുണ്ട്..വരാന്തയിലേക്ക് കയറിച്ചെന്ന് അവരെ രണ്ടുപേരെയും നെഞ്ചോട് ചേർത്ത് പൊട്ടിക്കരയാനേ അവനായുള്ളു..

 

നിഷയുടെ പൊയ്‌മുഖത്തെ മറികടന്നു പകൽവെളിച്ചം പരക്കുകയാണ്..ഉമ്മറത്തെ ചുമരിൽ ചാരി കിടന്നിരുന്ന അവർ മുറ്റത്തെ ഒച്ച കേട്ട് ഉണർന്നു..കാക്കിയിട്ട രണ്ടു കൊമ്പൻ മീശക്കാരുടെയും ഒരു പറ്റം നാട്ടുകാരുടെയും അകമ്പടിയോടെ അവൻ പച്ച പട്ട് വിരിച്ച പാടത്തിനു നടുവിലൂടെ കവലയിലേക്ക് അമാന്തം നടന്നു..

 

തടിച്ചു കൂടിയ ആൾക്കൂട്ടത്തെ കണ്ട് ഇഷ്ടിക ചൂളയുടെ അടുത്തെത്തിയ അവൻ നിന്നു..കൊമ്പൻ മീശക്കാർ അവനു ചൂളയിലേക്ക് വഴി തെളിച്ചു..അവൻ എന്തെന്നറിയാതെ മുന്നോട്ട് നടന്നു..അകലെ ഒരു മനുഷ്യനെ വലിയൊരു വടവൃക്ഷത്തിൽ പിടിച്ചുകെട്ടിയിരിക്കുകയാണ്..ചുറ്റും നടക്കുന്നത് എന്താണെന്നറിയാൻ അവൻ തിടുക്കം കാട്ടി..

 

കുറച്ച് മാറി ചൂളയിൽ നിന്നും രണ്ടു പേർ ചേതനയറ്റ ഒരു ശരീരം പുറത്തേക്ക് വലിച്ചെടുത്തു...മൃഗങ്ങളെക്കാൾ നീചനായ ആ ഇരുകാലി പിച്ചിച്ചീന്തിയ ശരീരം ഒറ്റ നോട്ടത്തിൽ കണ്ട അവനു, നീലപ്പരവതാനി വിരിച്ച ആകാശത്തെ നോക്കി വാവിട്ട് കരയാനേ സാധിച്ചുള്ളൂ!!!

Srishti-2022   >>  Short Story - Malayalam   >>  എന്തിനീ....

Anas K Jamal

QuEST Global

എന്തിനീ....

എന്തിനീ....

 

ഒരു ചെറുകഥ എഴുതണമെന്ന മനസോടെ മുറിയടച്ചു കുറ്റിയിട്ടിരിപ്പാണ് ഞാൻ. വഴിവിളക്കുകൾ മിന്നുന്ന വഴിത്താരകൾ ഒക്കെ മനസ്സിൽ തെളിഞ്ഞു വന്നു. എങ്കിലും അവളെക്കുറിച്ചുള്ള എൻ്റ്റെ ഓർമ്മകൾ എന്നെ അതുതന്നെ എഴുതാൻ പ്രേരിപ്പിക്കുന്നു. അതിനൊരു കാരണവും ഉണ്ട്. എന്നെപ്പോലെ മെലിഞ്ഞുണങ്ങി രണ്ടുകാലുകളും തളർന്ന ഒരുവനെ പ്രണയിക്കാൻ അവൾക്കുമാത്രമേ കഴിയുകയുള്ളു. സ്വാർഥമായി ചിന്തിക്കുന്നവരാണല്ലോ നമുക്ക് ചുറ്റും. എന്നിൽ ഒരു മനസുമാത്രമേ ഉള്ളൂ എങ്കിലും എന്നെ അവൾ പ്രണയിച്ചു. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടുത്തി എന്നെ തനിച്ചു നടക്കാൻ, അങ്ങനെയും പറയാൻ കഴിയില്ല ഇഴയാൻ മാത്രം അനുവദിച്ച ആ നശിച്ച നാളുകൾ. എതിരെ വന്ന വണ്ടിക്കാരന്റെ മൊബൈൽ സംസാരം നൽകിയ ഈ മടുപ്പിക്കുന്ന ജീവിതം. അതിൽ മാനസികമായി തളർന്ന എന്നെ ശുശ്രുഷിച്ച ആസ്പത്രി നാളുകളിൽ അവൾക്കുതോന്നിയ ഒരിഷ്ടം.

 

ഓർമകളുടെ ശകലങ്ങൾ ആ കാലങ്ങളെ ഉള്ളിൽ ഒരു പേമാരിയായി മനസിന് നനുത്ത കണങ്ങളെ നൽകിത്തുടങ്ങി. എന്ത് രസമായിരുന്നു ആ നാളുകൾ എന്നറിയാമോ ?. മുറിയിൽ ഒറ്റക്കിരുന്നു കരഞ്ഞ നാളുകളിൽനിന്ന് വർണങ്ങൾ നിറഞ്ഞ പൂക്കളും ശലബ്ഭങ്ങളും കാണാൻ എന്നെ അവൾകൊണ്ടുപോയ നാളുകൾ. ചെറിയ ചെറിയ ആഗ്രഹങ്ങളേ അവൾക്കും എനിക്കും ഉണ്ടായിരുന്നുള്ളു. അതിനും കാരണങ്ങൾ ഉണ്ട് വാടകവീട്ടിൽ താമസിച്ചിരുന്ന എനിക്ക് വാടകകൊടുക്കാൻപോലും കഴിവില്ലാതെ ഇരിക്കുമ്പോൾ ചെറിയശമ്പളത്തിലെ ഒരുവിഹിതം എനിക്കായിമാറ്റിവക്കേണ്ടിവരുമായിരുന്നു അവൾക്ക്. ഒരു salesman ആയിരുന്ന എനിക്ക് നടക്കാൻ പറ്റാതായപ്പോൾ നിന്നുപോയതാണ് എൻ്റ്റെ ജീവിതം. കഥകളും മറ്റും എഴുതാനുള്ള എന്നിലെ കഴിവുമാനസിലാക്കിയ അവൾ ഇന്നെനിക്ക് ജീവിക്കാൻ ഒരുമാർഗ്ഗവും കണ്ടെത്തിത്തന്നു. ഇല്ലെങ്കിൽ നിന്നുപോയേനെ എന്നിലെ തുടിപ്പ്.

 

ചെറുപുഞ്ചിരിയോടെ കടന്നുവരാറുള്ള അവൾ എന്നും ഒരുപാടുനേരം നിറുത്താതെ സംസാരിക്കും. ഇന്നുനടന്ന എല്ലാകാര്യങ്ങളും ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തിട്ടേ മറ്റെന്തുമുള്ളു. ചെറിയ ഇടവേളകൾപോലും എനിക്കായി മാറ്റിവയ്ക്കും. ഞാനുമായി ഉള്ള ബന്ധം അവളുടെ വീട്ടുകാർ എതിർക്കുന്നുണ്ടായിരുന്നു. ആരാണെങ്കിലും അങ്ങനെയേ ചിന്തിക്കാൻ കഴിയു. വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിച്ച ആ ദിവസം ഞങ്ങൾ കായൽത്തീരത്തു പോയിരുന്നു. വളരെസന്തോഷമായിനിൽക്കുന്ന അവളെ ഞാൻ മനംനിറയെ നോക്കിനിന്നു. പെട്ടന്ന് ആരവത്തോടെ ആരൊക്കെയോ വരുന്നതുകണ്ടു. സദാചാരപോലീസ് എന്നാണത്രെ, ഞങ്ങളെ തല്ലി വളരെ നികൃഷ്ട്ടമായി സംസാരിക്കാൻ തുടങ്ങി. എതിർത്ത ആ പാവത്തിനെ വലിച്ചുകീറാൻ ഒരുവൻ ചെന്നായയെ പോലെ അടുത്തു. ഭയന്നോടുന്ന അവളെ രക്ഷിക്കാൻ എനിക്കാവില്ലലോ ?

 

ഓടിത്തളർന്ന അവൾ കായലിന്റെ വക്കിലെത്തി. പിന്നെയും അവന്റെ കരങ്ങൾ അവളുടെനേരെ ചലിച്ചു. പുറകിലേക്കുമാറിയ പാവം ആഴങ്ങളിലേക്ക് താണു. അവന്മാർ അതുനോക്കി ആഹ്ലാദിച്ചു. വെറും പാറയെപ്പോലെ ഞാൻ.... മരവിച്ച അവളുടെ ശരീരം എൻ്റ്റെ വിറയാർന്ന കൈകൾക്ക് തൊടാൻപോലും....

 

എന്തിനുവേണ്ടി ആർക്കുവേണ്ടി...... ലോകമേ നിങ്ങൾക്ക് എന്തുകിട്ടി.

 

വണ്ടി ഓടിച്ച ഡ്രൈവർ മൊബൈൽ എടുക്കാതെ ഇരുന്നെങ്കിൽ. സദാചാരപോലീസ് നല്ലതും ചീത്തയും ശരിയായി മനസ്സിലാക്കിയിരുന്നെങ്കിൽ.

 

വയ്യ.... അക്ഷരങ്ങൾ പടർന്നുതുടങ്ങുന്നു, ഞാൻ വിശ്രമിച്ചോട്ടെ......

Srishti-2022   >>  Short Story - Malayalam   >>  ഉണ്ണിയപ്പം

Durgadas V

Good methods global

ഉണ്ണിയപ്പം

ഉണ്ണിയപ്പം

"കുട്ടിപ്പാവാടായിട്ടു നടന്ന അച്ഛന്റെ കുട്ടി അല്ല ഞാനിപ്പോ...!! ഇങ്ങനെ ഇടയ്ക്കിടെ പാഞ്ഞു വന്നെന്നെ നാണം കെടുത്തല്ലേ അച്ഛാ..."
അല്ലേലും അവളങ്ങനെയാ... നാക്കിന് എല്ലു ഇല്ലാത്ത കൊറവ് എപ്പഴും കാണിക്കും... ഉടുമുണ്ടിന്റെ കോന്തലയിൽ കണ്ണിൽ വീഴാത്ത കരട് തുടച്ചെടുത്തു അച്ഛൻ. ഹോസ്റ്റലിന്റെ പടി കടന്നു പുറത്തേതും മുൻപേ കണ്ടു താഴെ റോഡിൽ താനിപ്പോൾ കൊണ്ട് വന്ന് മകളെ ഏല്പിച്ച പൊതി...അതിന്റെ പുറത്ത് എണ്ണവലിച്ച് കുടിച്ച് ഇന്നലത്തെ പത്രം...
വിറകു തീർന്നു എന്ന പരാതിയുണ്ടെങ്കിലും കൊപ്ര ആട്ടിയ വെളിച്ചെണ്ണയും ഒരല്പം മൈദയും പിന്നെ കുന്നൻ കായ പഴുത്തതും ഒത്തു വന്നപ്പോൾ ആദ്യം ഭവാനിയുടെ മനസ്സിൽ തെളിഞ്ഞത് ഉണ്ണിയപ്പം വേണമെന്ന് വാശി പിടിച്ച് കരഞ്ഞ അമ്മൂന്റെ കലങ്ങിയ കണ്ണുകളാണ്.... മണ്ണെണ്ണ വിളക്കിന്റെ തിരി അല്പം കൂടെ ഉയർത്തി വച്ച് അവസാനത്തെ വിറകു കൊള്ളിയിലേക്ക് തീ പകരുമ്പോൾ നാളെ എങ്ങനെ കഞ്ഞി വെക്കും എന്നവൾ ചിന്തിച്ചില്ലെന്നു തനിക്കറിയാം...
പുകയിൽ നീറിയ കണ്ണ് തന്റെ തോളിലെ തോർത്തിൽ തുടയ്യ്ക്കുമ്പോൾ അവളുടെ മുഖം പ്രസന്നമായിരുന്നു...
റോഡിൽ കിടന്ന പൊതി കുനിഞ്ഞെടുക്കവേ താഴെ വീണത് വിയർപ്പ് തുള്ളികളാണെന്നു അയാൾ സ്വയം ആശ്വസിച്ചു...
"എനിക്കൂടെ വരായര്ന്നു... അതിനാ ജാനൂനെ ഇന്ന് കണ്ടതേ ഇല്ല. അല്ലേൽ അവളീ വഴി വരാറുള്ളതാ.." നിരാശ പടർന്നു കരിയിൽ കലങ്ങിയ കണ്ണുകളിൽ.
ഇടയ്ക്ക് അഞ്ചും പത്തുമായി ഇപ്പൊ ഒരുപാട് കൊടുക്കാൻ ഉണ്ട് ജാനൂന്.
"നമ്മുടെ അമ്മു പഠിച്ച് വല്ല്യ ഡോക്ടർ ആയി വരുമ്പോ ജാനൂന്റെ സൂക്കേട് മാറ്റിത്തരാൻ പറഞ്ഞാ മതി" അർബുദം ബാധിച്ച തൊണ്ടയുമായിട്ടവൾ ചിരിച്ചു.
തനിക്കൊരിക്കലും ആ കടം മടക്കി നൽകാനാവില്ലെന്ന് ഭവാനിയ്ക്കറിയാം..
തന്റെ അസുഖം ഒരിക്കലും മാറില്ലെന്നു ജാനുവിനും....
അയാൾ ആ പൊതി തന്റെ നെഞ്ചോട് ചേർത്തു.... പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും ചൂട് അയാൾക്കനുഭവപ്പെട്ടു...
ഇനി എന്ത് വേണമെന്ന് തനിക്ക് അറിയില്ല എന്നയാൾ തിരിച്ചറിഞ്ഞു...
ഭവാനിയുടെ മുഖം  പലതവണ മനസ്സിൽ കയറി വന്നു. മകളുടെ വിശേഷങ്ങളറിയാൻ കാത്തിരിപ്പാണ് അവർ എന്നയാൾക്കുറപ്പായിരുന്നു...
തന്റെ നേർക്ക് നീണ്ട യാചക ബാലന്റെ കയ്യിൽ ആ പൊതി വച്ച് കൊടുത്ത ശേഷം ഒരിക്കൽക്കൂടി മുണ്ട് മുറുക്കി ഉടുത്ത് അയാൾ ബസ്റ്റോപ് ലക്ഷ്യമാക്കി നടന്നു. സ്വപ്നങ്ങൾ പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ട അയാൾക്കൊപ്പം, ചൂട് നഷ്ടപ്പെട്ട പൊതിയ്ക്കുള്ളിൽ ഉണ്ണിയപ്പം കാറിത്തുടങ്ങി. 

Srishti-2022   >>  Short Story - Malayalam   >>  പ്രതീക്ഷ

പ്രതീക്ഷ

പ്രതീക്ഷ

കണ്ണാടിയുടെ മുൻപിൽ തലമുടി ചീകുകയായിരുന്നു ഞാൻ 'നിന്റെ ഒരുക്കം ഇതു വരെ കഴിഞ്ഞില്ലേ ' അച്ഛന്റെ അർഥം വച്ചുള്ള ചോദ്യമായിരുന്നു  . ഞാൻ എന്റെ ഭാവി വധുവിനെ കുറിച്ചു ഒർക്കുകയായിരുന്നു. നീളൻ മുടിയും കരിനീലക്കണ്ണും നാടൻ പെണ്ണായിരിക്കണം .ഗൾഫിൽ നിന്നും വന്നിട്ട് അഞ്ചാമത്തെ പെണ്ണുകാണലാണ് .മൂന്നെണ്ണം എന്നെ ഇഷ്ടപ്പെട്ടു  നിർഭാഗ്യവശാൽ എനിക്ക് ഇഷ്ടപ്പെടാൻ കഴിഞ്ഞില്ല മറ്റൊന്ന്  നാട്ടുകാർ അല്ല കല്യാണം മുടക്കികൾ മുടക്കിക്കളഞ്ഞു. ഇനി ഗൾഫിൽ പോകാൻ രണ്ടു ദിവസം കൂടിയെ ഉള്ളു ദൈവമേ ഇതെങ്കിലും നടക്കണെ എന്ന പ്രാർത്ഥനയോടുകൂടി ഉമ്മറത്തേക്ക് ചെന്നു അവിടെ അച്ഛനും ദല്ലാളും  അമ്മാവനും പോകാനായി ഇറങ്ങി നില്കുന്നു അമ്മാവൻ  ചെന്നു കാർ എടുത്തു മൂന്നുപേരും കയറി പോകാനായി തിരിച്ചു അപ്പോൾ എന്തൊ ക്കയോ പ്രതീക്ഷിച്ച് പ്രസന്നവതിയായി അമ്മ ഉമ്മറത്ത് നിൽക്കുന്നുണ്ടായിരുന്നു പോകുന്ന വഴി മുഴുവൻ കാണാൻ പോകുന്ന പെൺകുട്ടിയെ കുറിച്ചായിരുന്നു എല്ലാം വളരെപെട്ടന്ന് ചെയ്തത് കൊണ്ടു അവളുടെ ഫോട്ടോ കാണാൻ പറ്റിയില്ല പെണ്ണ് വെളുത്തതോ കറുത്തത്തോ? നീണ്ട മുടിയാണോ പോക്കമുണ്ടോ അങ്ങനെ ഒരായിരം ചോദ്യങ്ങൾ കടന്നു പൊയിക്കോണ്ടിരുന്നു പേരു മാത്രം ഒർമ്മയുണ്ട് മായ .വണ്ടി നിർത്തിയതറിഞ്ഞ് നോക്കുമ്പോൾ മനോഹരമായ വീട് നല്ല ചുറ്റുപാട് ചെടികൾ വച്ച് പിടിപ്പിച്ച പൂന്തോട്ടം ആദ്യനോട്ടത്തിലെ ഇഷ്ടമായി .മായയുടെ അച്ഛനാണെന്നു തോന്നുന്നയാൾ എല്ലാവരെയും ക്ഷണിച്ചു വീടിനുള്ളിൽ ഇരുത്തി പലഹാരവും മറ്റും കൊണ്ടു മേശ നിറച്ചു . മായ ചായയുമായി വന്നു വലിയ പ്രതീക്ഷയൊന്നുമില്ല എന്നു വിചാരത്തോടു കൂടി ഞാൻ അവളെ നോക്കിയില്ല. പെട്ടെന്നാണ് ഒരു അശരീരി കേട്ടത് പെണ്ണിനും ചെറുക്കനും എന്തെങ്കിലും തമ്മിൽ സംസാരിക്കട്ടെയെന്ന് ഇതു കേട്ടിട്ടായിരിക്കണം മറ്റുള്ളവർ കളമൊഴിഞ്ഞു .ഞാൻ അവളുടെ മുഖത്തേക്ക് നോക്കി  ഞെട്ടി ഞാൻ എന്റെ മനസ്സിൽ കണ്ട അതെ പെൺകുട്ടി വല്ലാത്തൊരു സന്തോഷം മനസ്സിൽ ഇപ്പോൾ വേണമെങ്കിൽ കല്യാണം കഴിക്കാം എന്ന തയ്യാറെടുപ്പിലായിരുന്നു ഞാൻ .പക്ഷേ വിധിയുടെ വിളയാട്ടം എന്നു പറയട്ടെ മായ തൽക്ഷണം തന്നെ ഒറ്റവാക്കിൽ  പറഞ്ഞു "ക്ഷമിക്കണം ചേട്ടാ എന്റെ മനസ്സിലെ സങ്കൽപ്പത്തിലെ വരനായിട്ട് എനിക്ക് കാണാൻ പറ്റില്ല " എന്ന് .ചങ്ക് പൊട്ടുന്ന വേദനയോടു കൂടി അവിടം വിട്ടു.വീണ്ടും ശുഭ പ്രതീക്ഷകളുമായി വീട് വിട്ടിറങ്ങി ഗൾഫിലേക്ക് പോകാനായി കാണാം അടുത്ത ലീവിനു .....  

Srishti-2022   >>  Short Story - Malayalam   >>  ദളിതൻ

Athira Krishna

Ernst&Young

ദളിതൻ

ദളിതൻ

സുപ്രഭാതം.

 

ഞാൻ ദളിതൻ. നിങ്ങൾ എന്നെ ഇങ്ങനെ മാത്രമേ, ഒരുപക്ഷെ തിരിച്ചറിയുകയുള്ളു. കാരണം, ഇരുപത്തിയാറു വര്ഷങ്ങളുടെ ജീവിതത്തിനിടയിൽ, എന്റെ പേര് കൊണ്ടതിനേക്കാളേറേ, എന്നെ അഭിസംബോധന ചെയ്തിരുന്നത് ഇങ്ങനെയാണ്. കൂട്ടിയാലും കിഴിച്ചാലും നഷ്ടങ്ങൾ മാത്രം സംഭവിച്ച എന്റെ ജീവിതത്തോട്, ഞാനിന്ന് വിട പറയുകയാണ്. ജീവിച്ചു കൊതി തീർന്നത് കൊണ്ടല്ല, ഇനി എനിക്ക് ജീവിക്കാൻ കഴിയാത്തത് കൊണ്ടാണ്...!

 

പരാതിയില്ലെനിക് ആരോടും...! കാരണം, എന്റെ പ്രശ്നങ്ങളുടെ ഉറവിടം എന്നും ഞാനായിരുന്നു. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും നിറമുള്ള ലോകത്തിന്റെ ജീർണിച്ച മനസ്ഥിതി അറിയാതെ, എന്റെ സ്വപ്നങ്ങളെ പിന്തുടരാൻ ശ്രമിച്ചത്, തികച്ചും എന്റെ മാത്രം തെറ്റായിരുന്നു. എനിക്കൊപ്പമുള്ളവർ മനുഷ്യർ ആയിരുന്നപ്പോൾ, ഞാൻ മാത്രമായിരുന്നു അവരിൽ “ദളിതൻ”. “മനുഷ്യനും” “ദളിതനും” തമ്മിലുള്ള വ്യതാസത്തിന്റെ ആഴമറിയാതെ പോയ ഒരു മണ്ടനായിരുന്നു ഞാൻ. അങ്ങനെയുള്ള എനിക്ക്, ഈ ആത്മഹത്യ അനിവാര്യമാണ്.

 

ഒരു എഴുത്തുക്കാരനാകാനായിരുന്നു എനിക്കിഷ്ട്ടം. ഭൂമിയുടെ ഓരോ ചലനങ്ങളും എന്നെ അത്ഭുതപെടുത്തിയിരുന്നു. ഭൂമിയിൽ നിന്നും ഞാൻ നോക്കിക്കണ്ട ഓരോ കുഞ്ഞ് പുൽക്കൊടിക്ക് പോലും, എന്നിലെ സന്തോഷത്തിനു കാരണമാകാൻ കഴിഞ്ഞിരുന്നു. കാപട്യമില്ലാതെ ഞാൻ സ്നേഹിച്ച ഭൂമിയുടെ സ്നേഹത്തിൽ, പക്ഷെ പതിരുണ്ടായിരുന്നു. ഇല്ലെങ്കിൽ ഒരു പക്ഷെ, ഞാൻ മാത്രം “ദളിതനായി” ജനിക്കില്ലായിരുന്നു.

 

ഇതെന്റെ ആദ്യത്തേതും അവസാനത്തേതുമായ എഴുത്താണ്‌. ഒരിക്കലും ഇതായിരുന്നില്ല, എന്റെ എഴുത്തുകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ. എഴുതുമ്പോൾ ഭൂമിയിൽ ഉള്ള ഓരോന്നും എന്റെ വിഷയമാകുന്നത് ഞാൻ സ്വപ്നം കണ്ടിരുന്നു. മനുഷ്യനെ ഞാൻ കണ്ടിരുന്നത് ഒരു മനസ്സായിട്ടായാണ്. ഓരോ മനുഷ്യനും ഓരോ മനസ്സാണ്. ഓരോ മനസ്സിനും ഒരു വേരുണ്ട്. ഓരോ വേരിനും പറയാൻ ഒരു കഥയുമുണ്ട്. പക്ഷെ മനുഷ്യനല്ലാത്ത, ദളിതനായ ഈ ഞാൻ, തേടിയ ഓരോ കഥയും പൂർണമാകാതെ നിലച്ചു പോയിരുന്നു.

 

എനിക്ക് ഏറ്റവും പേടി നിറഞ്ഞ ഓർമ്മകൾ വസിക്കുന്നത് എന്റെ കുട്ടികാലത്താണ്. ഇരുപത്തിയാറു വർഷങ്ങൾക്കിപ്പുറവും ഞാൻ ആ ഏകാന്തതയെ ഭയപ്പെടുന്നു. മനുഷ്യനല്ലാത്ത, ദളിതനായ ഞാൻ, എന്നും അംഗീകരിക്കപ്പെടാത്ത ഒരു ജീവനായിരുന്നു. ഇനിയൊരു ജന്മമുണ്ടെങ്കിൽ ദൈവത്തോട് ഒരപേക്ഷയെ ഉള്ളൂ... "ഭൂമിയിലെ ഏറ്റവും ആയുസ്സ് കുറഞ്ഞ ഈയലായി എന്നെ ജനിപ്പിക്കുക..ഒറ്റപ്പെടൽ ഇല്ലാത്ത, ഒരു നിമിഷത്തെ സന്തോഷമെങ്കിലും അനുഭവിച്ചു ഞാൻ മരിച്ചോട്ടെ...".

 

ഒരു പക്ഷെ മനുഷ്യൻ അല്ലാതെ ദളിതനായി പോയത് കൊണ്ടാവും, ലോകത്തെകുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകൾ തെറ്റിയത്. സ്നേഹവും, വേദനയും, ജീവിതവും, മരണവുമൊക്കെ മനസിലാക്കാൻ വേണ്ടി ഞാൻ ഈക്കാലമത്രയും ഓടുകയായിരുന്നു. "ദളിതന്", നിഷേധിക്കപെട്ടതാണെന്നു അറിയാതെ, ജീവിതം തുടങ്ങാൻ ഞാൻ വല്ലാതെ തിടുക്കം കൂട്ടി. ഒടുവിൽ എന്റെ കാലുകളുടെ ബലം ക്ഷയിച്ചു. ഞാൻ ഓടി തളർന്നു വീണു. പടുത്തുയർത്താൻ പറ്റാത്ത ജീവിതത്തെ കുറിച്ചോർത്തു ഞാൻ വിലപിച്ചു.എന്റെ ഏകാന്തതയെ ശപിച്ചു.

 

ഈ നിമിഷത്തിൽ ഞാൻ വേദനിക്കുന്നില്ല. ജീവനൊടുക്കാനുള്ള എന്റെ തീരുമാനത്തിൽ എനിക്ക് ദുഖമില്ല. മനുഷ്യനല്ലാതെ, ദളിതനായി ജനിച്ചിട്ടും, ഈ ഭൂമി എനിക്ക് നിഷേധിക്കാത്ത ഒരേയൊരു വരമാണ് ആത്മഹത്യ. ഈ നിമിഷത്തിൽ എന്റെയുള്ളിൽ നിറയുന്നത് ഒരുതരം അവജ്ഞയാണ്. എന്നോട് തന്നെയുള്ള അവജ്ഞ. അത് മാത്രമാണ് എന്നെ കാർന്നു തിന്നുന്നത്.

 

ആത്മഹത്യ ചെയ്യുന്നവൻ എന്നും ഭീരുവാണല്ലോ. ചിലപ്പോൾ നിങ്ങൾക്ക് ഞാൻ സ്വാർത്ഥനായി തോന്നിയേക്കാം. പക്ഷെ, ഞാൻ അത് വക വെക്കുന്നില്ല. “ആത്മാവ്” എന്ന പദത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. കാരണം അതൊക്കെ “മാനുഷികമാണ്”. ദളിതന് അത് അന്യമാണ്.ഒരു പക്ഷെ, മരണത്തിനു ശേഷം എനിക്ക് സഞ്ചരിക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിൽ, അത് നക്ഷത്രങ്ങളുടെ ലോകത്തേക്കാവണം എന്ന് ആഗ്രഹമുണ്ട്.

 

എന്റെ ജീവിതം പടുത്തുയർത്താൻ വേണ്ടി സർവവും ത്യജിച്ച ദളിതയായ എന്റെ അമ്മയോട് എനിക്ക് പറയാനുള്ളത് എന്റെ പരാജയത്തിന്റെ കഥകൾ മാത്രമാണ്. മനുഷ്യൻ അല്ലാത്തത്കൊണ്ട് എന്റെ അമ്മക്കെന്നെ മനസിലാകുമായിരിക്കും.

 

ഈ കത്ത് വായിക്കുന്ന ആർക്കെങ്കിലും ഈ ദളിതന് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് തോന്നിയാൽ, എന്റെ ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ വിട്ടു കൊടുക്കുക.

 

“മനുഷ്യൻ” അല്ലാത്തത് കൊണ്ട്, “ദളിതന്റെ” അവയവങ്ങൾ ഇങ്ങനെയേ ഉപയോഗപ്പെടൂ എന്ന് ഞാൻ വിശ്വസിക്കുന്നു.

 

എന്റെ ജനനം ഒരു കൊടിയ അപകടമായിരുന്നു. ഇനി ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്ത ഒന്ന്. എനിക്ക് വേണ്ടി ആരും കരയരുത്. കാരണം ഇതെന്റെ വിജയമാണ്. അനുദിനവും പരാജയപെട്ടു ജീവിച്ചവന്റെ ഒടുവിലത്തെ വിജയം.

Srishti-2022   >>  Short Story - Malayalam   >>  ടെക്നോപാർക്കിലാണോ???

Milna Daison

UST Global Campus

ടെക്നോപാർക്കിലാണോ???

ടെക്നോപാർക്കിലാണോ???

രാത്രി 8 മണി വരെ നീളുന്ന ഷിഫ്റ്റിനിടയിൽ നിന്നും മാനേജറുടെ കയ്യും കാലും പിടിച്ച് നേരത്തെ ഇറങ്ങി ഞാൻ ബസ് സ്റ്റോപ്പിലേക്ക് നടന്നു. 

എന്തിനായിരിക്കും അച്ഛൻ വിളിച്ചു ഇന്ന് വീട്ടിലേക്ക് വണ്ടി കേറാൻ പറഞ്ഞിട്ടുണ്ടാവുക. രാവിലെ വിളിച്ചപ്പോ അമ്മ ഒന്നും പറഞ്ഞതും ഇല്ല. 

ആർക്കും അസുഖം ഒന്നും ആവരുതേ ഭഗവാനേന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു. അല്ലെങ്കിലും നാടും വീടും വിട്ട് ദൂരെ വന്ന് നിൽക്കുന്നവർക്ക് അസമയത്ത് നാട്ടിൽ നിന്നും വരുന്ന ഓരോ ഫോൺ കോളും, മുഴുവനാക്കാതെ പോകുന്ന സന്ദേശങ്ങളും ഉണ്ടാക്കുന്ന ആധി എത്രത്തോളം ആണെന്ന് അവർക്കേ അറിയൂ.

 

നിർത്തേണ്ടതും നിർത്തേണ്ടാത്തതും ആയ എല്ലാ സ്റ്റേഷനിലും നിർത്തി ട്റയിൻ സഹകരിച്ചു തന്നതുകൊണ്ട് നേരം നല്ലപോലെ വെളുത്തപ്പോൾ ആണ് റെയിൽവേ സ്റ്റേഷൻ എത്തിയത്. വീട്ടിലേക്ക്  കൂട്ടികൊണ്ട് പോകാൻ അനിയൻ നേരത്തെ തന്നെ പുറത്തു വന്നു കാത്ത് നിൽക്കുന്നുണ്ടായിരുന്നു. 

വീട്ടിലേക്കുള്ള  യാത്രയിൽ ആവുന്നത്  ചോദിച്ചിട്ടും എന്താ കാര്യംന്ന് അവനും പറഞ്ഞില്ല. നെഞ്ച് കിടന്നു പെരുമ്പറ കൊട്ടാൻ തുടങ്ങി. വീടിനു വെളിയിൽ ആൾക്കൂട്ടം ഒന്നും കാണാഞ്ഞപ്പോൾ അപകടം ഒന്നും അല്ലെന്ന് മനസ്സിലായി. സത്യം പറഞ്ഞാൽ അപ്പോഴാണ് ശ്വാസം നേരെ വീണത്.

 

"അമ്മേ ചായ", ന്നും പറഞ്ഞു നേരെ സെറ്റിയിൽ കേറി ഇരുന്നു. അവരിങ്ങോട്ട് കാര്യം പറയാതെ അങ്ങോട്ട് ഒന്നും ചോദിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന ഭാവത്തിൽ. ആ ഇരുപ്പ് കുറച്ചധികം നീണ്ട് വരുമ്പോളാണ്,

"അല്ല കാത്തൂ ഇങ്ങനെ ഇരുന്നാ മതിയോ? അവരു വരുമ്പോൾക്കും കുളിച്ചു ഒരുങ്ങി നിക്കണ്ടേ." എന്നൊരു ചോദ്യം. അമ്മമയാണ്. ഇപ്പൊ സംഭവം ഏതാണ്ട് പിടികിട്ടി. പെണ്ണുകാണൽ ചടങ്ങാണ്. എല്ലാരും കൂടി ഒത്തു കളിച്ച് എന്നെ വിഡ്ഢിയാക്കി.

 

"അല്ലെങ്കിലും ഞാൻ എപ്പോഴും പുറത്തു തന്നെ ആണല്ലോ. നിങ്ങളൊക്കെ ഒറ്റക്കെട്ടും." ക്ളീഷേ ഡയലോഗും അടിച്ചു ചവിട്ടിത്തുള്ളി മുറിയിൽ കയറി വാതിൽ ആഞ്ഞടച്ചു. ഒരു പ്രഹസനം. 23 വയസ്സു തികയാത്ത മകൾക്ക് കല്യാണപ്രായം കഴിഞ്ഞ് മൂക്കിലും വായിലും പല്ല് വന്നു എന്ന ഭാവം ആണ് വീട്ടിൽ ഉള്ളവർക്ക്.  പിന്നെ നാട്ടുകാരെ പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ..

 

ഒരു വിധം ഒരുങ്ങി എന്നാക്കി റൂമിൽ തന്നെ ഇരിക്കുകയായിരുന്നു. മുറ്റത്ത് ഒരു കാറ് വന്ന്  നിന്ന ശബ്ദം കേട്ടപ്പോൾ രാവിലെ  വരുമ്പോൾ ഉണ്ടായിരുന്ന പെരുമ്പറ കൊട്ടിന്റെ രണ്ടാം ഘട്ടം ആരംഭിച്ച പോലെ തോന്നി. ആളുകളുടെ എണ്ണം കണ്ടു ഇവരെല്ലാം ഇന്ന് തന്നെ കല്യാണം നടത്തി പോവാൻ ആണോന്ന് ഉള്ള അനിയൻറ്റെ കമന്റിന് അമ്മ അവനെ നുള്ളിയപ്പോൾ ആ ടെൻഷനിടയിലും ഒരു മനസുഖം തോന്നി. ചായ അവർക്ക് മുന്നിൽ വെച്ച് കൊടുത്ത് പേരെന്താ, എത്ര വരെ പഠിച്ചു, തുടങ്ങിയ സ്ഥിരം ചോദ്യങ്ങൾക്ക് ഉത്തരം നൽകി ഞാൻ  അമ്മയ്ക്കടുത്തായി വന്ന്  നിന്നു. 

 

എന്നോട് സംസാരിക്കേണ്ട ആൾ കൂട്ടത്തിൽ ഇല്ലാതിരുന്നതിനാൽ പെണ്ണിന് അധികം റോളില്ലാത്തൊരു പെണ്ണുകാണൽ ആയിരുന്നു അത്. പയ്യന്റെ സഹോദരിയുടെ മടിയിലിരുന്ന് എന്നെ നോക്കി ചിരിക്കുന്ന കുട്ടിയെ ചിരിപ്പിക്കാൻ ആരും കാണാതെ ഓരോ ഗോഷ്ഠികൾ കാട്ടുന്നതിനടയ്ക്കാണ് എന്റെ നേരെ വീണ്ടും ഒരു ചോദ്യം വന്നത്. ഇത്തവണ  അമ്മയും സഹോദരിയും അല്ല. അമ്മയുടെ സഹോദരിയാണ്.

 

"മോള് ടെക്നോപാർക്കിൽ ആണല്ലേ..?" 

 

"അ..അതെ." 

 

"എന്റെ ഇളയ നാത്തൂന്റെ മോനും അവിടെയാ.. കിരൺ. വല്യേ എന്തോ പോസ്റ്റ് ആണു. അറിയോ?"

 

ഈ ചോദ്യം താൻ നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതിനാൽ അതിശയം ഒട്ടും തന്നെ തോന്നിയില്ല.

 

" ഇല്ല. അവിടെ ഒരുപാട് കമ്പനികൾ ഉണ്ട്. എല്ലാവരെയും കാണാൻ  പോലും സാധിക്കില്ല."

 

"ആഹ്.... അവൻ പറയണത് കേൾക്കാം അവിടുത്തെ ഓരോ പെണ്ണുങ്ങൾടെ വിശേഷങ്ങളു... ഹോ തരിച്ചിരിക്കും കേട്ടാൽ. ശരത്തിനു പിന്നെ അവന്റെ അതെ ജോലി ഉള്ള കുട്ടി മതീന്ന് പറഞ്ഞോണ്ടാ. ഇല്ലെങ്കിൽ ഡോക്ടറും ടീച്ചറും ആയി വേറെയെ നോക്കിയിരുന്നുള്ളൂ ." 

അതും പറഞ്ഞു ഒരു ആക്കിയ ചിരിയും. എന്തോ ഒന്നും പറയാതെ കൃതൃമമായി ചിരിച്ചു തല താഴ്ത്തി നിൽക്കാനെ അപ്പോൾ സാധിച്ചുള്ളു.

 

ചർച്ച മുറുകുന്നുണ്ട് . ചെവിയടഞ്ഞു പോയതു പോലെ. അവ്യക്തമായ പലതും കാതിലൂടെ കേറിയിറങ്ങി. ഇറങ്ങാൻ നേരം ആരോ പറഞ്ഞു. "ഇനി അവൻ വന്ന് കണ്ട് ഇഷ്ടായാ നമുക്ക് ഇത് ഉറപ്പിക്കാം ല്ലേ".

 

"ശരത്ത് ബോംബെയിൽ ആണെന്നല്ലേ പറഞ്ഞേ. വരുമ്പോൾ എയ്ഡ്സ് ഒന്നും ഇല്ലാന്ന് തെളിയിക്കണ സെർട്ടിഫിക്കറ്റ് കൂടി കരുതാൻ പറയണേ. വ്യഭിചാരം തൊഴിലാക്കി നടക്കുന്ന ഒരുപാട് പെണ്ണുങ്ങൾ ഉള്ള നാടാ. ടെക്നോപാർക്കിനേക്കാൾ കഷ്ടം ആണെന്നാ കേട്ടിരിക്കുന്നത്. പിന്നെ പെണ്ണിനു ഒറ്റക്കു വ്യഭിചരിക്കാൻ പറ്റാത്തതു കൊണ്ട് ഇമ്മാതിരി അസുഖം വരുമ്പോ ആണിനും വരുംന്ന്." 

 

ഇത്രയുമേ പറഞ്ഞുള്ളു. ഇതും പറയാതെ പോയാൽ സ്വന്തം കുടുംബത്തിനു വേണ്ടി രാപ്പകൽ വ്യത്യാസം ഇല്ലാതെ അധ്വാനിക്കുന്ന താനുൾപ്പെടുന്ന സമൂഹത്തെ സ്വയം നിന്ദിക്കുന്നതിനു തുല്യമാണത്.

 

വിളറി വെളുത്ത് ചോരവറ്റിയ പല മുഖങ്ങൾക്കും അതിശയത്തോടെ എന്നെ നോക്കുന്ന കണ്ണുകൾക്കും ഇടയിൽ  ഞാൻ  തേടിയ ആ ഒരു മുഖം പ്രകാശിച്ചു നിൽക്കുന്നുണ്ടായിരുന്നു. താൻ നേടികൊടുത്ത വിദ്യാഭ്യാസത്തിന്റെ ശക്തിയിൽ ജയിച്ചു നിൽക്കുന്ന മകളെ അഭിമാനത്തോടെ നോക്കുന്ന അച്ഛന്റെ മുഖം. 

 

---ശുഭം---

Srishti-2022   >>  Short Story - Malayalam   >>  ചിതയിലെരിഞ്ഞ സ്വപ്നം

ചിതയിലെരിഞ്ഞ സ്വപ്നം

ചിതയിലെരിഞ്ഞ സ്വപ്നം

മനോരോഗിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കയ്യിൽ ഇരിക്കുന്ന പത്രവാർത്തയിൽ ഞാൻ കണ്ട ഈ മുഖം.. എനിക്ക് നല്ല പരിചയം ഉണ്ട്. അതെ നാളുകൾക്കു മുൻപ് ഒരു ട്രെയിൻ യാത്രയിൽ ആണ് ഞാൻ ഈ മനുഷ്യനെ കണ്ടത്. അസ്ഥികുടം പോലെ മെലിഞ്ഞ ഒരാൾ.. പാതി അടഞ്ഞ കണ്ണുകൾ കൊണ്ട് അയാൾ ഞങ്ങളെ ഇടയ്ക്കിടെ നോക്കിയിരുന്നു. സിഗരറ്റ് എരിയുന്ന ചുണ്ടിൽ ചിലപ്പോയൊക്കെ പുഞ്ചിരി വിടരുന്നതു ഞാൻ ശ്രദ്ധിച്ചു. എന്റെ പ്രിയപ്പെട്ടവളെ അവളുടെ സ്റ്റേഷനിൽ ഇറക്കിയശേഷം ഞാൻ വീണ്ടും വന്നിരുന്നു.

 

"തന്റെ കാമുകി ആണോ അത്?".. അയാൾ എന്നോട് ചോദിച്ചു.. "ആഹ് അതെ അവൾ എന്റെ പെണ്ണാ"... ഞാൻ പറഞ്ഞു. അതിനു മറുപടി എന്നൊന്നും അയാൾ പൊട്ടിചിരിച്ചു.. എന്തെ?? ഞാൻ ചോദിച്ചു... ദേഷ്യം വന്നെങ്കിലും എന്തോ ഒരു കൗതുകം എനിക്ക്  തോന്നി..പ്രണയിച്ചു പരാജയപെട്ടവന്റെ ചിരി ആയിരുന്നു അത്. അയാൾ ഒരു ദീർഘനിഷ്വാസം എടുത്തു. പ്രാണന്നായി സ്നേഹിച്ചവളെ കൈവിട്ടു കളഞ്ഞിട്ടുണ്ടോ??.. അയാൾ തുടർന്നു.. ഞാൻ കളഞ്ഞിട്ടുണ്ട്.. ആറു മാസങ്ങൾക്കുമുന്നെ  അവളുടെ  കല്യാണം കഴിഞ്ഞു. 

വളരെ കുറഞ്ഞ നാളത്തെ പ്രണയം ആയിരുന്നു ഞങ്ങളുടെത്. എന്നാൽ മുൻജന്മങ്ങളിൽ എങ്ങോ കാണാൻ കൊതിച്ച മുഖം ആയിരുന്നു അത്. ജാതി, മതം ഇതൊക്കെ പ്രണയിക്കുന്ന നേരം ഒരു പ്രശ്നം അല്ലല്ലോ. സ്വന്തം പ്രാണനെക്കാലേറെ അവളെ സ്നേഹിച്ചു..അവൾ തിരിച്ചും അങ്ങനെ തന്നെ ആയിരുന്നുട്ടൊ.. ഒരുമിച്ചു ഒരുപാട് സ്വപ്നങ്ങൾ കണ്ടു..ആരും അസൂയപ്പെടും വിധം അവളെ സ്നേഹിക്കണം  എന്നത് എന്റെ ഭ്രാന്തൻ  സ്വപ്നം ആയിരുന്നു. ഒരു പനിനീർ പൂവിനുപോലും ഇത്രയും സൗന്ദര്യം ഉണ്ടന്ന് ഞാൻ അറിഞ്ഞത്, അത് അവളുടെ കൈയിൽ ഇരുന്നപ്പോഴാണ്. ആകാശത്തെ നക്ഷത്രങ്ങളും, വർഷകാലത്ത് പെയ്ത മഴയും, കടലിലെ തിരമാലകളും, ചൂളം വിളിച്ചു പായുന്ന തീവണ്ടിയുമെല്ലാം ഞങ്ങളുടെ പ്രണയത്തിനു സാക്ഷ്യം വഹിച്ചു. 

 

കവിതകൾ ഒളിപ്പിച്ചുവച്ചേക്കുന്ന അവളുടെ ഉണ്ടകണ്ണുകളിൽ നോക്കിയിരികുമ്പോൾ അവൾ പറയുമായിരുന്നു.."ദേ ചെക്കാ കള്ള നോട്ടം വേണ്ടട്ടോ ആളുകൾ ശ്രദ്ധിക്കുന്നുണ്ട്".. ഓ എന്നാപ്പിന്നെ ഇയ്യാളെ ഞാൻ നോക്കുന്നില്ല എന്ന് പറഞ്ഞു മാറിയാൽ എന്നെ  പിടിച്ചു മടിയിൽ കിടത്തി നെറ്റിൽ ചുണ്ടമർത്തി കാതിൽ പതിയെ പറയും.. "ഈ ജന്മത്തിൽ എന്നെ അല്ലാതെ വേറെ ആരേലും നോക്കിയാൽ കണ്ണ് ഞാൻ കുത്തി പൊട്ടിക്കുമെടാ പട്ടി.."

 

അയാൾ ഉറക്കെ ചിരിച്ചു.. നിരാശ നിറഞ്ഞുനിന്നിരുന്ന കണ്ണുകളിൽ പ്രണയത്തിന്റെ തിളക്കം ഞാൻ കണ്ടു. "കുറുമ്പി ആയിരുന്നല്ലെ ആൾ" ഞാൻ ചോദിച്ചു... അതെ എന്റെ നക്ഷത്ര കണ്ണുള്ള രാജകുമാരി കുറുമ്പി ആയിരുന്നു.. അയാൾ തുടർന്നു. വഴക്കിടുബോൾ ആയിരുന്നു അവൾക് കൂടുതൽ ഭംഗി..എന്നും ഞാൻ അത് അനുഭവികുന്നതാ. ഒരു പൊട്ടി പെണ്ണ്. അങ്ങനെ ഒരുമിച്ചുള്ള ഒരു ജീവിതം ഞങ്ങൾ സ്വപ്നം കണ്ടു തുടങ്ങിയപ്പോൾ ആണ് ഇടുതീ  പോലെ അവൾടെ വീട്ടിൽ വേറെ കല്യാണലോചന വന്നത്. എല്ലാ കാമുകി കാമുകൻമാരെ പോലെ ആദ്യം ഒന്ന് പരിഭ്രമിച്ചെങ്കിലും എല്ലാം വീട്ടിൽ പറയാം എന്ന് ഞങ്ങൾ തീരുമാനിച്ചു. വർഷങ്ങൾക്ക്  മുന്നേ അനാർക്കലി സിനിമ  കണ്ട് കണ്ണ് നിറഞ്ഞ എന്റെ അമ്മ ഞാൻ ഒരു മുസ്ലിം പെൺകുട്ടിയും ആയി പ്രണയത്തിൽ ആണെന്ന് കേട്ടപ്പോൾ വീടിന്റെ വാതിൽ എനിക്ക് മുന്നിൽ അടച്ചു. സ്നേഹിച്ച പെണ്ണിനെ മറക്കാൻ പറ്റുന്നില്ല എന്ന് ഉള്ളു നൊന്ത് കരഞ്ഞു പറഞ്ഞിട്ടും സിനിമ കണ്ട് നിറഞ്ഞ കണ്ണുകളിൽ വെറുപ്പല്ലാതെ വേറെ ഒന്നും കണ്ടില്ല. പെറ്റമ്മ അല്ലേ പതുക്കെ എന്നെ മനസ്സിലാകും എന്ന് ഓർത്തു സമാധാനിച്ചു. ഉള്ള് വിങ്ങി ഇരിക്കുമ്പോൾ ആണ് അവളുടെ വിളി വന്നത്.. "ടാ വീട്ടിൽ സമ്മതിക്കുനില്ല.. എത്ര കരഞ്ഞു പറഞ്ഞിട്ടും പപ്പ അലിയുന്നില്ല".. 

"സാരമില്ല പതിയെ അവർ സമ്മതിക്കും"ഞാൻ അവളെ സമാധാനിപ്പിച്ചു. നൊന്തു പെറ്റ മകന്റെ കണ്ണീർ കണ്ടിട്ടാകും അമ്മ മനസില്ലാമനസോടെ സമ്മതം മൂളിയത്.

 

 

എന്നാൽ പെട്ടന്നുതന്നെ എല്ലാം ഞങ്ങളുടെ കൈ വിട്ടു പോയി..ഒരു അന്യ മതക്കാരനു  മകളെ വിവാഹം കഴിച്ചു കൊടുക്കാൻ അവളുടെ വീട്ടിൽ സമ്മതം അല്ലായിരുന്നു. ഒരിക്കലും അവളുടെ മതമോ വിശ്വാസമോ മാറ്റില്ല..എനിക്ക് തന്നാൽ പൊന്നു പോലെ നോക്കിക്കൊളാം എന്നൊക്ക കരഞ്ഞു കാലുപിടിച്ചു പറഞ്ഞിട്ടും ഒരു ഫലവും ഉണ്ടായില്ല..നിറ കണ്ണുകളോടെ അവൾ എന്നെ കാണാൻ വന്നു. സുറുമ എഴുതിയ ഉണ്ട കണ്ണ് ഇന്നില്ല അവൾക്.. കരഞ്ഞു കലങ്ങിയ മിഴികൾ നൊമ്പരം മാത്രമേ ഉള്ളു.. ആശ്വാസവാക്കുകൾ ഒന്നും തന്നെ രണ്ടുപേർക്കും പറയാനില്ലായിരുന്നു. ഇടറിയ ശബ്ദത്തിൽ "പോട്ടെ ചെക്കാ"എന്ന് പറഞ്ഞു അവൾ ദൂരെക്ക് മഞ്ഞകന്നു. തിരികെ വിളിക്കാൻ എനിക്ക് തോന്നി.. എന്നാൽ അവളെ ഓർത്തു മാത്രം ജീവിക്കുന്ന അവളുടെ പപ്പയുടെ മുഖം എന്നെ അതിനു അനുവദിച്ചില്ല. 

എല്ലാം കൈ വിട്ടപ്പോൾ ഒരു ഭ്രാന്തനെ പോലെ ഞാൻ അലറി കരഞ്ഞു.. നെഞ്ച് പിടയുന്നപോലെ.. കണ്ണടക്കുബോഴും കണ്ണുതുറക്കുംബോഴും എല്ലാം ഒരു മുഖം മാത്രം.. അവളുടെ ഓർമകൾ എന്നെ വേട്ടയാടികൊണ്ടിരുന്നു.

 

എല്ലാം മറക്കണം എന്ന് എല്ലാരും പറഞ്ഞു.. ചങ്കിൽ തറച്ചിരിക്കുന്നവളെ എങ്ങനെ മറക്കാൻ ആണ്. ഒറ്റക്കിരിക്കുബോൾ  ഉള്ളിൽ ഒരു പിടച്ചില്ലാ.. ജീവന്റെ പാതിയാണ് അന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഓടി മറഞ്ഞത്. കരയാതെ ഒരു ദിവസം പോലും ഇല്ലായിരുന്നു എനിക്ക്.. അത്രമേൽ ആഴത്തിൽ സ്നേഹിച്ചത്കൊണ്ടാകും ഓരോ നിമിഷവും ഉരുകി തീരുന്നതു പോലെ തോന്നി. മദ്യത്തിനും മയക്കു മരുന്നിന്നും അടിമപ്പെട്ടിട്ടും അവൾ തന്നെ ഓർമകൾ എന്നെ വിട്ടുപോയില്ല. അവൾ എനിക്ക് സമ്മാനിച്ച ചുംബനങ്ങൾ എല്ലാം എനിക്ക് പൊള്ളുന്നപോലെ തോന്നി. ഒരു പെണ്ണാണോ നിനക്ക് ജീവിതത്തിൽ വലുത് എന്ന് എല്ലാരും ചോദിച്ചു.. "തനിക്കും എന്നോട് ഇങ്ങനെ ചോദിക്കാൻ തോനുന്നുടോ??"..അയാൾ നിറകണ്ണുകളോടെ എന്നോട് ചോദിച്ചു.. എനിക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു. മറക്കാൻ പറ്റുന്നില്ലടോ എനിക്ക്.. അയാൾ എന്റെ മുന്നിൽ ഇരുന്നു പൊട്ടിക്കരഞ്ഞു...എല്ലാം മറന്നു ജീവിക്കാൻ ശ്രമിച്ചുടെ?.. ഞാൻ ചോദിച്ചു.. "മം.. എല്ലാത്തിനും ഒരു പരിഹാരം കാണണം.. രക്ഷപെടണം".. അയാൾ പറഞ്ഞു. കാലിൽ എന്താ?..ഞാൻ ചോദിച്ചു. വലത്തെ കാലിലെ വൃണം ഞാൻ അപ്പോഴാണ് കണ്ടത്. കുറച്ചുനാൾ ചങ്ങലക്കിട്ടതിന്റെ പാട.. അയാൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു..പ്രണയിച്ചു പരാജയപെട്ടപ്പോൾ മനസ്സിന്റെ സമനില തെറ്റി.. ഇരുന്നു പിച്ചും പേയും പറയാൻ തുടങ്ങിയപ്പോൾ വീടിന്റെ ഉമ്മറത്തു വന്നിരുന്നു ലക്ഷണക്കേട് ഉണ്ടാക്കണ്ട എന്ന് തോന്നിയിട്ടാകും അവർ എന്നെ മുറിയിൽ കെട്ടിയിട്ടെ. അയാൾ  ചിരിച്ചുകൊണ്ട് പറഞ്ഞു.

 

ഞാൻ പുറത്തേക്കു നോക്കി.. ആ കഴക്കൂട്ടം ആയി..ഞാൻ ഇറങ്ങുവാ..ഞാൻ അയാളോട് പറഞ്ഞു. അയാൾ തലയാട്ടി. ബാഗ് എടുത്തു ഞാൻ ഇറങ്ങാൻ നേരം അയാളോട്  ചോദിച്ചു.."ആ കുട്ടിടെ പേരെന്താ?.. . അതു പറഞ്ഞില്ലല്ലോ?"...ഒരു "മാക്കാച്ചി" അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു..ഞാൻ  വെറുതെ തലയട്ടികൊണ്ട് ഇറങ്ങി പോന്നു. പാവം മനുഷ്യൻ, ഒരുപാട് സ്നേഹിച്ചുകാണും ആ പെണ്ണിനെ എനിക്ക് എന്തോ സഹതാപം തോന്നി. കുറെ നാൾ ആ മുഖം എന്റെ ഓർമകൾ നിന്നു. അതിനു ശേഷം ഞാനും അയാളെ കാണുന്നത് ഈ പത്ര വാർത്തയിലാണ്. എന്തിനോ എന്റെ കണ്ണുകളിൽ കണ്ണീർ വന്നു. അയാളുടെ മുഖം ഓർത്തെടുകാൻ ഞാൻ ശ്രമിച്ചു..എന്റെ കൈയിൽ ഇരുന്ന പത്ര കടലാസ് ആരോ എറിഞ്ഞുടച്ച പഴയ കണ്ണാടിയാണ് എന്ന് തിരിച്ചറിയും വരെ.

 

 

എന്റെ കണ്ണിൽ ഇരുട്ട് കേറുന്നപ്പോലെ തോന്നി.. കാലിൽ കിടന്ന ചങ്ങല വലിച്ചു പൊട്ടിച്ചു ഞാൻ വെളിയിലേക്കോടി.. ഉമ്മറതിണ്ണയിൽ കരഞ്ഞു തളർന്നു കിടക്കുന്ന പെറ്റമ്മയുടെ കണ്ണീർ തുടക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അ കൊച്ചു കൂരയുടെ തെക്കേതൊടിയിൽ  ഒരു ചിത എറിഞ്ഞുതീരുന്നുണ്ടായിരുന്നു.. വിറക്കുന്ന കാലുകൾ ആയി ഞാൻ ചിതക്കരികിലേക്കുചെന്നു. കെട്ടൊടുങ്ങിയ  ചിതക്കരികിൽ എന്റെ "മാക്കാച്ചിയെ" ഞാൻ കണ്ടു..

 

"ജീവിക്കാൻ മടിയായിരുന്നോ നിനക്ക്.. അതോ ജീവിക്കാൻ മറന്നുപോയോ??" അവൾ ചോദിച്ചു.. "മടിയല്ല പെണ്ണേ, മറന്നതാകും"..പ്രാണൻ നൽകിയവരോടും  പ്രാണനായവളോടും ക്ഷമ ചോദിച്ചുക്കൊണ്ട് അവിടന്നു വിടവാങ്ങിയപ്പോൾ ഒരു ചെറുപുഞ്ചിരിയുമായി അയാൾ എന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

Srishti-2022   >>  Short Story - Malayalam   >>  അപ്പുവിന്റെ അച്ഛൻ

Jithin PM

Digital Marketer

അപ്പുവിന്റെ അച്ഛൻ

അപ്പുവിന്റെ അച്ഛൻ

അപ്പുവിന് ഇഷ്ട്ടം അച്ഛനെയാണ്. അച്ഛന്റെ ചലനങ്ങൾ സൂഷ്മതയോടെ ശ്രെദ്ധിച്ചു  പകർത്താൻ അവൻ ശ്രെമിച്ചിരുന്നു . അച്ഛന്റെ സംസാരശൈലിയും പെരുമാറ്റവും എല്ലാം അനുകരിച്ചു വലുതാവുബോൾ അച്ഛനെപ്പോലെ ആവണം എന്ന്  അപ്പു എന്ന നാലാം ക്ലാസ്സുകാരൻ പറയുമായിരുന്നു. കൂട്ടുകാർക്കിടയിലൊക്കെ അപ്പുവിന് അച്ഛനെക്കുറിച്ചു പറയാനേ സമയമുള്ളൂ. അച്ഛനൊപ്പം വേല കാണാൻ പോയതും അച്ഛൻ തോളിലേറ്റി ആനയെ കാണിച്ചുതന്നതും നാരങ്ങവെള്ളം വാങ്ങിത്തന്നതും ഓക്കേ കൂട്ടുകാരോടു പറഞ്ഞില്ലേൽ അവനു ഉറക്കം വരില്ലായിരുന്നു.


ദിവസവും അച്ഛൻ അപ്പുവിന് പലഹാരം കൊണ്ടുവരും. ബോണ്ട , പരിപ്പുവട, പപ്പടവട അങ്ങനെ ദിവസവും എന്തേലും കാണും അപ്പുവിന് കൊടുക്കാനായി അച്ഛന്റെ കൈയിൽ. അമ്മ ഇതുകണ്ട് അച്ഛനോട് പറയും ഇ ചെക്കനെ ഇങ്ങനെ കള്ളപലഹാരം കൊടുത്തു പഠിപ്പിക്കരുതെന്ന്.  അച്ഛനപ്പോൾ പറയും എന്റെ അപ്പുവിന് ഞാൻ അല്ലാണ്ട് വേറെ ആര് വാങ്ങി കൊടുക്കാനാ എന്ന്.

അച്ഛനു എല്ലാദിവസവും ജോലി ഉണ്ടാവാറില്ല കാരണം ജോലി ചെയുന്ന ഫാക്ടറിയിൽ സമരവും പിരിച്ചുവിടലൊക്കെ പതിവായികൊണ്ടിരിക്കാണ്. ഈ ഒരു ജോലിയാണ് അപ്പുവും അച്ഛനും അമ്മയും അടങ്ങുന്ന ചെറിയ കുടുബത്തിന്റെ നെടുംതൂൺ . ഇടക്കൊക്കെ ഉമ്മറപ്പടിയിൽ ഇരുന്നു അച്ഛൻ എങ്ങോട്ടോ നോക്കി എന്തൊക്കെയോ ആലോചിച്ചിരിക്കും. അച്ഛന്റെ ശ്രെദ്ധമാറ്റാനായി എന്തെകിലുമൊക്കെ  ചോയ്ച്ചോണ്ടേ ഇരിക്കും അപ്പു . എല്ലാ ചോദ്യങ്ങൾക്കും  മൂളിയാണ് അച്ഛൻ മറുപടി കൊടുത്തിരുന്നതെങ്കിലും അവൻ ചോദ്യങ്ങൾ തുടർന്നുകൊണ്ടുതന്നെ ഇരിക്കും കാരണം അവനറിയാം അച്ഛന്റെ മനസ്സിൽ എന്താണെന്ന് . അച്ഛന്റെ  മുഖം മാറിയാൽ  അപ്പുവിനറിയാം.

അങ്ങനെ ഇരിക്കുബോളാണ് ഒരുദിവസം അച്ഛന്റെ പഴയ ഒരു കളികൂട്ടുകാരൻ വീട്ടിൽ വരുന്നത്. കുറെ നാളായി അവർതമ്മിൽ  കണ്ടിട്ടും മിണ്ടിയിട്ടും ഒക്കെ. അന്നു പതിവില്ലാതെ വീട്ടിൽ മീന്കൂടാനും പപ്പടവും എല്ലാം  ഉണ്ടാക്കി. പപ്പടം അടുത്തവീട്ടിലെ ദേവുചേച്ചിടെ വീട്ടിൽ നിന്നും വാങ്ങിയതാണെന് അപ്പുവിനറിയാം. അവിടെ എന്നും പപ്പടം കാച്ചുന്ന മണം അവനു കിട്ടാറുണ്ട്. ഊണു കഴിഞ്ഞു അച്ഛൻ കൂട്ടുകാരനുമൊത്തു നാടുകാണാൻ ഇറങ്ങി. നേരം ഇരുട്ടിയിട്ടും അച്ഛനെ കാണാതെ അവൻ വിഷമിച്ചു. ഓർമ്മവച്ച നാൾമുതൽ  അച്ഛൻ ഇത്രയും നേരമിരുട്ടി വീട്ടിൽ വന്നിട്ടില്ല, അവൻ ഓർത്തു. ഒരുപാട്  വൈകിയാണ് അച്ഛൻ വന്നത്. ഉറക്കമൊഴിച്ചു അപ്പു ഉമ്മറപ്പടിയിൽ തന്നെ കാത്തുനിന്നു. ദൂരെനിന്നും അച്ഛൻവരുന്നുണ്ടെന്ന് അവനു മനസിലായി. കൂട്ടുകാരൻ നാട്ടിലേക്കുതന്നെ തിരിച്ചുപോയിരിക്കുന്നു. അപ്പു പതിവുപോലെ അച്ഛനിൽ നിന്നും പലഹാരപ്പൊതി പ്രേതീക്ഷിച്ചിരുന്നു പക്ഷെ അന്നു അച്ഛൻ  ഒന്നും കൊണ്ടുവന്നിട്ടില്ല എന്ന്  അവനു മനസിലായി. വിഷമം പുറത്തുകാട്ടാതെ അച്ഛനടുത്തേക്കു അവൻ ഓടിച്ചെന്നു. എന്നും ഊടിവരുബോൾ സ്വീകരിച്ചിരുന്ന കൈകൾ ആദ്യമായി അവനെ തടഞ്ഞു. എന്തൊക്കെയോ  കുഴപ്പങ്ങൾ അച്ഛനുണ്ടെന്നു അവനു ബോധ്യമായി. മനം മടുപ്പിക്കുന്ന മണവും ചെളിപുരണ്ട വസ്ത്രവും അവൻ ശ്രെദ്ധിച്ചു. അച്ഛൻ മദ്യപിച്ചാണ് വന്നിരിക്കുന്നതെന്ന്‌  അവനു മനസിലായി. ആദ്യമായി സ്വബോധം നഷ്ടപെട്ട നിലയിൽ അച്ഛനെ കാണേണ്ടി  വന്ന അവന്റെ കണ്ണിൽ കണ്ണുനീര് പൊടിഞ്ഞു. അവന്റെ കാഴ്ചയയെ അത് മറച്ചിരിക്കുന്നു. അവൻ ഒന്നും ചോദിക്കാതെ വീടിനകത്തേക്ക്‌ ഓടി പോയി.

അപ്പുവിന് ഇപ്പോൾ അച്ഛനെ കുറിച്ച് ഓർക്കാനാണിഷ്ടം കാരണം അവൻ കണ്ടിട്ടുള്ള ഇഷ്ടപെട്ടിട്ടുള്ള അച്ഛൻ ഇന്നില്ല. മദ്യത്തിന്റെ ലഹരി ഇഷ്ടപെടുന്ന കുടുബത്തേക്കാൾ വില ചില്ലുകുപ്പികളിൽ നിറച്ച കഷായത്തിന്റ നിറമുള്ള കയ്പ്പുള്ള ആ ലായനിക്കാന് അച്ഛൻ കൊടുക്കുന്നതിന് അവനു അറിയാം. ഒരു ദിവസം എവിടെ നിന്നോ വന്ന  ഒരു കൂട്ടുകാരൻ കൊടുത്ത സമ്മാനം അതിന്റെ ലഹരി അച്ഛനെ അവനിൽ നിന്നും അമ്മയിൽ നിന്നും അകറ്റിയിരിക്കുന്നു. അമ്മ ഇപ്പോൾ അച്ഛനോട് വഴക്കിടാറില്ല. കുടുബം നോക്കുന്ന തിരക്കിൽ അതിനതിനുള്ള സമയം ഇല്ലാതായിരിക്കുന്നു. ലഹരി നുണയാനുള്ള സമയമായാൽ അച്ഛൻ അമ്മ ജോലി ചെയ്തു സ്വരുക്കൂട്ടി വച്ചിരിക്കുന്ന പൈസ മോഷ്ടിച്ച് അത് കണ്ടെത്തുന്നു.

അപ്പുവിന് ഈ മാറ്റം താങ്ങവുന്നതിൽ ഏറെ ആയിരുന്നു. അവൻ അച്ഛനെ ഒരുപ്പാട് നഷ്ട്ടപെടുന്നു. അച്ഛൻ കൊണ്ടുവന്നിരുന്ന സ്നേഹം നിറച്ച മധുരപലഹാര പൊതികൾ നഷ്ടപ്പെടുന്നു. ഈ മാറ്റം അതു വിധിയോ നിർഭാഗ്യമോ കാലകേടോ ആയി അവനു തോന്നിയില്ല പകരം ലഹരിയുടെ പ്രലോഭനങ്ങളെ  പ്രീതിരോധിക്കാൻ ശക്തിയില്ലാത്ത ഒരു മനുഷ്യന്റെ  നിസ്സഹായാവസ്ഥ എന്നവൻ മനസിലാക്കി. മനുഷ്യൻ കുപ്പിയിൽ നിറച്ച ഈ ദ്രവ്യത്തിന് കുടുംബങ്ങൾ തകർക്കാനേ കഴിയു എന്നവൻ മനസിലാക്കി. സ്നേഹം പങ്കുവെക്കേണ്ട മനുഷ്യർ പൈസക്കുവേണ്ടി കുടുബങ്ങൾ തകർക്കുന്ന ലോകത്തിൽ ജനിച്ചതിനു ലജ്ജിച്ചു തലതാഴ്ത്തി. അന്നവൻ മനസ്സിൽ കുറിച്ചു ഒരിക്കലും മറക്കാത്ത  ആ വരികൾ

ജനിക്കുക ഒരിക്കൽ മരിക്കുക ഒരിക്കൽ
ഒരിക്കലും ജീവിച്ചു മരിച്ചീടില്ല ഞാൻ !

Srishti-2022   >>  Short Story - Malayalam   >>  സോളമന്റെ വചനങ്ങൾ

സോളമന്റെ വചനങ്ങൾ

സോളമന്റെ വചനങ്ങൾ

നേരം ഇരുട്ടിത്തുടങ്ങിയിരുന്നു... പുഞ്ചപാടത്തിന്റെ മറുകരയിലുള്ള ഓടിട്ട ഒരു വീടായിരുന്നു സാറയുടെത്.. ഉമ്മറത്തിരുന്നാൽ കാണാം.. ഞാറ് നടീൽ കഴിഞ്ഞു മടങ്ങിപ്പോകുന്ന താഴ്ന്ന ജാതിക്കാരി പെണ്ണുങ്ങളെയും.. പണിക്കാരെയും...

ഉറങ്ങി എഴുന്നേറ്റതിന്റെ ക്ഷീണം സാറയുടെ മുഖത്തുണ്ട്... മുറുക്കിചുവപ്പിച്ചു അവൾ ഉമ്മറക്കോലയിൽ കാലും നീട്ടിയിരിപ്പാണ്... നേരം പോയിക്കൊണ്ടിരുന്നു... രാത്രി ചിറകുവിരിച്ചു വിരിയാൻ തുടങ്ങി... രാത്രി ചീവീടുകൾ അവളുടെ മച്ചിൻ പുറത്തു നേരത്തെ സ്ഥലം പിടിച്ചിരുന്നു...

ആൾമറയില്ലാത്ത കിണറിന്റെ മുകളിലോട്ട് പടർന്നു നിൽക്കുന്ന പഞ്ഞി മരത്തിന്റെ കൊമ്പിൽ തൂങ്ങി കിടക്കുന്ന കപ്പി, ശബ്ദമുണ്ടാക്കിക്കൊണ്ട് ചീവിടുകളോട് മത്സരിച്ചു...

വെള്ളം കോരിക്കഴിഞ്ഞു അലസമായി ഉപേക്ഷിച്ച പാളകൊണ്ടുള്ള കോരി അവളോട് പിണങ്ങി കമന്നു കിടന്നു... മേൽക്കൂരയില്ലാത്ത കുളിമുറിയിൽ നിന്നും സാറയുടെ പാട്ടും കേൾക്കുന്നുണ്ട്....

"സാറാമ്മേ... മോളെ... സാറാമ്മേ...."

കുടിച്ചു ലക്ക് കെട്ട് പാട്ടും പാടി ഒരാൾ പാടവരമ്പിലൂടെ സാറയുടെ വീടിനെ ലക്ഷ്യമാക്കി നടന്നുവരുന്നുണ്ടായിരുന്നു... ദൂരെ നിന്ന് തന്നെ അയാൾ അവളുടെ പേര് വിളിച്ചു കൂവുന്നുണ്ടായിരുന്നു...

"സാറാമ്മ കുട്ട്യേ......"

അയാളുടെ കയ്യിലുള്ള ഓലച്ചൂട്ടിന് ചുണ്ടത്തിരിക്കുന്ന ബീഡിയുടെ വെളിച്ചം പോലും ഇല്ലായിരുന്നു അന്ന്...

അവളുടെ വീട്ടിൽ എത്തിയതും അയാൾ ചൂട്ട് അണച്ച് അവളോട് പിണങ്ങിമാറിക്കിടക്കുന്ന കോരിയെടുത്തു വെള്ളം കോരി കാലു കഴുകി വരാന്തയിലോട്ട് കയറി...

"സാറാമ്മേ....."

"ആരാ ഗോപാലേട്ടനാ..."

"അതെ കുട്ട്യേ.... എത്ര നേരായി കിടന്ന് വിളിക്കുന്നു.. നീ ഇത് എവിടെപ്പോയി കിടക്കാ..."

"ധാ വരുന്നു ഗോപാലേട്ടാ.... ഞാൻ കുളി കഴിഞ്ഞു വസ്ത്രം മാറാൻ തുടങ്ങിയതേ ഒള്ളു..."

അയാൾ വരാന്തയിലെ ചാരുകസേരയിൽ കിടന്ന്കൊണ്ട് പാടവരമ്പിലോട്ട് നോക്കി എന്തൊക്കെയോ ചിന്തിച്ചു കൊണ്ടിരിക്കുകയാണ്... അതിനിടയിൽ കയ്യിലുള്ള ബാഗിൽ നിന്ന് ചില കടലാസ് തുണ്ടുകൾ എടുത്ത് എന്തൊക്കെയോ കണക്കു കൂട്ടുന്നുണ്ട്....

"ഇന്നെന്താ ഗോപാലേട്ടാ പതിവില്ലാതെ ഒരുപാട് കുടിച്ചിട്ടുണ്ടല്ലോ..."

"ഉം... സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോന്നറിയില്ല... നീ ഇന്നലെ അങ്ങനെ പറഞ്ഞപ്പോ തൊട്ട് തുടങ്ങീതാ... പറയാനറിയാത്ത ഒരു പിടച്ചിലാ നെഞ്ചില്..."

"എനിക്കിപ്പോ 33 വയസ്സായി ഗോപാലൻ മോനെ... ഇന്ന് വരാന്ന് പറഞ്ഞ മൂപ്പരെ കണ്ടില്ലല്ലോ ഇതുവരെ... ഇനി വരാതിരിക്കോ... "

"അയാൾ ഒരു ട്യൂഷൻ മാഷാണ്... പിള്ളേരെ ഒക്കെ പറഞ്ഞു വിട്ട് കുറച്ചു വൈകിയേ വരൂ..."

"ഓ.... എന്ത് പ്രായം വരും... കാണാൻ എങ്ങനാ..."

"ഉം... എന്തെ പതിവില്ലാത്ത ഒരു ചോദ്യം... ഒരു 30 കാണും പെണ്ണെ.. കാണാനും തരക്കേടില്ല... എന്തെ ഇപ്പൊ ചോദിക്കാൻ..."

അയാൾ അവളെ തന്നെ നോക്കിയിരുന്നു.. അവൾ പതിവില്ലാതെ കിനാവ് കാണാൻ തുടങ്ങിയിരിക്കുന്നു.. നല്ല വസ്ത്രത്തിൽ ഇത്രെയും സുന്ദരിയായി അയാൾ അവളെ ഇതുവരെ കണ്ടിട്ടില്ലായിരുന്നു...

"നിനക്കെന്തേ ഇപ്പൊ ഇങ്ങനെ തോന്നാൻ..."

അയാൾ അവളെത്തന്നെ നോക്കിക്കൊണ്ട് ചോദിച്ചു...

"എങ്ങനെ തോന്നാൻ..??"

ഉമ്മറത്തെ തിണ്ണയിൽ ചാരിയിരുന്ന് മുടി ചീകിക്കൊണ്ട് അവൾ ചോദിച്ചു... അയാൾ കൂടുതൽ ഒന്നും ചോദിക്കാതെ ബാഗ് തുറന്ന് ഒരു കടലാസ് തുണ്ടും, ഒപ്പം ഒരുകെട്ട് നോട്ടുകളും അവൾക്ക് നേരെ നീട്ടി...

"ഇന്ന് എനിക്ക് പൈസയൊന്നും വേണ്ടെന്ന് ഞാൻ ഇന്നലെ പറഞ്ഞതാണല്ലോ.. ഇത് ഗോപാലേട്ടൻ എടുത്തോളൂ.. ചക്കീടെ ചികിത്സക്ക് ഇനിം വേണ്ടേ ഒരുപാട്...."

"വേണ്ട മോളെ.. ഇപ്പൊ തന്നെ ഒരുപാട് ആയി... ഇത് നിന്റെ കയ്യിൽ നിന്ന് പലപ്പോഴായി കടം വാങ്ങിയതും ചേർത്താണ്.. മോള് ഇത് വാങ്ങണം.."

"ദൂരെന്ന് ഒരു ചൂട്ട് വെളിച്ചം കാണുന്നുണ്ടല്ലോ.. അയാളായിരിക്കുമോ... നല്ല തിടുക്കത്തിലാണല്ലോ വരവ്.. ഗോപാലേട്ടൻ ഇതും കൊണ്ട് പൊയ്ക്കൊളു... നമ്മൾ തമ്മിൽ കടവും കണക്കും ഒന്നും വേണ്ട ഗോപാലേട്ടാ.."

"അത്.. ഇത് വാങ് മോളെ... ഇനി ഞാൻ ചിലപ്പോ ഇങ്ങോട്ട് വന്നേക്കില്ല... ഗോപാലേട്ടനോട് ന്റെ കുട്ടി ദേഷ്യം ഒന്നും വിചാരിക്കരുത്..."

"ഇല്ല ഗോപാലേട്ടാ.. അങ്ങേരോട് പോലും എനിക്കിപ്പോ ദേഷ്യം ഇല്ല.. പിന്നെയാണോ....

ഗോപാലേട്ടൻ പൊയ്ക്കോ... ചക്കിയോട് ന്റെ അന്വേഷണം പറയണം.. എന്നെ കാണാൻ വാശിപിടിച്ചാൽ എന്തേലും പറഞ്ഞു സമാധാനിപ്പിക്കണം... അവളും വളർന്ന് വരല്ലേ.. ഇനി എന്റെ കൂട്ട് നല്ലതല്ല...."

"എന്തേലും ആവശ്യം വന്നാൽ വിളിക്കണം... പോട്ടെ മോളെ.... എല്ലാത്തിനും മാപ്പ്.."

"ഓ.... ശരി ഗോപാലേട്ട.. അയാൾ ഇങ് എത്താറായി... എനിക്ക് വിഷമം ഒന്നുല്ലല്ലോ.. എന്റെ മുഖത്തോട്ട് നോക്കിയേ... എനിക്കെന്തേലും വിഷമം കാണുന്നുണ്ടോ... ഹഹഹ...."

അയാൾ ഉമ്മറത്തെ മാവിൻ ചോട്ടിൽ കുത്തി നിറുത്തിയിരിക്കുന്ന ഓലച്ചൂട്ട് എടുത്ത് വീശി അതിനെ ജീവൻ വെപ്പിച്ചു.. ചൂട്ടിലെ ഒരു ഇതളിലെ പൂവിൽ നിന്നും ബീഡി കത്തിച്ചു അയാൾ പാടവരമ്പിലൂടെ ഇറങ്ങി നടന്നു.. അയാൾ നടന്നകലുന്നതും നോക്കി സാറ ഒരു അമ്പിളിയെപ്പോലെ ആ വീട്ടുമുറ്റത്തു തിളങ്ങി നിന്നു... ചൂട്ടിൽ നിന്നും കൊഴിഞ്ഞു വീഴുന്ന പൂത്തിരികൾ അവളെ വിട്ട് പോകാൻ മനസ്സില്ലാത്ത വണ്ണം പുഞ്ചപ്പാടത്തുനിന്നും വീശുന്ന ഇളം കാറ്റിനോടൊപ്പം സാറയുടെ വീട്ടു പടിക്കലേക്ക് ഓടിക്കയറാൻ ശ്രമിച്ചുകൊണ്ടിരുന്നു...

അയാളെയും മറികടന്ന് ഒരാൾ പാടവരമ്പത്തിലൂടെ അവളുടെ വീട്ടിലേക്ക് വരുന്നത് അവൾക് കാണാമായിരുന്നു.. അവളുടെ ചുണ്ടുകളിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു.. അവൾ ഓടി അകത്തുകയറി.. അവളുടെ ചുവപ്പ് സാരിയുടെ തുമ്പോലകൾ വാതിലിനെ തഴുകി അവളോടൊപ്പം അകത്തോട്ട് ഓടിക്കയറി... പുളകം കൊണ്ട വാതിൽ പാളികൾ വിറച്ചു വിറച്ചു പതിയെ അടഞ്ഞു...

"ഇവിടെ ആരും ഇല്ലേ... സാറ ചേച്ചി..."

അയാൾ പുറത്തുനിന്ന് പതിയെ വിളിച്ചു...

"സാറ ചേച്ചിയോ... ആരാടാ നിന്റെ ചേച്ചി...."

അവൾ മനസ്സിൽ പതിയെ പറഞ്ഞു...അവളുടെ മുഖം പിണങ്ങി..

"ആരും ഇല്ലേ..."

"ആരാ....."

അവൾ കടുപ്പത്തിൽ ചോദിച്ചു...

"ഞാൻ.. ഞാൻ സോളമൻ... ഗോപാലേട്ടൻ പറഞ്ഞിട്ട് വന്നതാ..."

"ഓ.. ഇങ് കയറിപ്പോര്.. വാതിൽ ചാരിയിട്ടേ ഒള്ളു..."

അവൾ വാതിലിന്റെ വിടവിലൂടെ അയാളെ ഒളിഞ്ഞു നോക്കി.. ഒരു പാവമാണെന്ന് തോന്നുന്നു.. അയാളുടെ വെപ്രാളവും പരവശവും അവളെ കുസൃതി പിടിപ്പിച്ചു...  അയാൾ ചവിട്ടുപടികൾ കയറാൻ തുടങ്ങിയപ്പോൾ  അവൾ തെക്കുവശത്തെ മുറിയിൽ കയറി ബൈബിൾ കയ്യിലെടുത്തു മുട്ടുകുത്തിയിരുന്ന് വായിക്കുന്നത് പോലെ അഭിനയിക്കാൻ  തുടങ്ങി...

"ചേച്ചി എവിടെയാ...."

അയാൾ അകത്തുകയറി ചുറ്റും നോക്കി... അവൾ ഒന്നും മിണ്ടാതെ ബൈബിളിൽ നോക്കി വെറുതെ ചിരിച്ചു കൊണ്ടിരുന്നു...

"സോളമന്റെ വചനങ്ങൾ"

മേശപ്പുറത്തിരുന്ന പാതി തുറന്നുവച്ച അവളുടെ പുസ്തകത്തിൽ അവന്റെ കണ്ണുകൾ ഉടക്കി... സോളമന്റെ കൈകൾ പുസ്തകത്തിലേക്ക് നീണ്ടുതുടങ്ങി.. പക്ഷെ തൊട്ടടുത്ത മുറിയിൽ നിന്നും അവളുടെ ശബ്‍ദം കേട്ട് അയാൾ പിന്തിരിഞ്ഞു...

"പെറ്റമ്മ മറന്നാലും നിന്നെ ഞാൻ മറക്കുകയില്ല.. എന്റെ ഉള്ളം കയ്യിൽ നിന്നെ ഞാൻ  രേഖപ്പെടുത്തിയിട്ടുണ്ട്..."

സോളമൻ അവളെ തേടി തെക്കിനിയിലേക്ക് കയറി... സാറ അവളുടെ വെളുത്തു തുടുത്ത വലതുകൈവെള്ള അവന്റെ നേരെ ഉയർത്തിക്കാണിച്ചു...

"സോളമൻ"

അവളുടെ കൈകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കുങ്കുമം ചാലിച്ചെഴുതിയ  ആ ചുവന്ന വാക്കുകളെ അവൻ പതിയെ വായിച്ചു...

"സാറ ചേച്ചി.. ഞാൻ ആദ്യമായിട്ടാണ്...."

"ചെക്കാ.... ചേച്ചി അമ്മായി എന്നൊക്കെ വിളിച്ചാൽ എന്റെ സ്വഭാവം മാറും.. പറഞ്ഞേക്കാം..."

നെറ്റിചുളിച്ചുകൊണ്ട് സാറ പറഞ്ഞു...

".............."

സോളമൻ മിണ്ടാതെ അവളെ നോക്കി മിഴിച്ചു നിന്നു... സാറ അവന്റെ കുപ്പായത്തിൽ  പിടിച്ചു വലിച്ചു അവളോട് ചേർത്ത് നിർത്തി അവന്റെ കണ്ണുകളിൽ എന്തിനെയോ പരതിനോക്കി... മൂക്കുകൊണ്ട് അവന്റെ താടിരോമങ്ങൾക്കിടയിൽ എന്തിനെയോ മണത്തുനോക്കി... അവളുടെ ഉണ്ടക്കണ്ണുകളോളം വലുപ്പമുള്ള ചുവന്ന പൊട്ട് അവനെ മാടി വിളിക്കുന്നത് പോലെ അവന് തോന്നി...

"എന്റെ പെണ്ണെ........"

അവൻ വികാരം കൊണ്ട് അവളെ കെട്ടിപ്പിടിച്ചു...

"നിന്നെപ്പോലെ ഒരു പെണ്ണിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല..."

സോളമൻ മനസുതുറന്നു....

"ഹഹഹഹ... ഹ ഹാ ഹാ..."

സാറ പൊട്ടിപൊട്ടി ചിരിച്ചു.. ഒരു കിലുക്കാം പെട്ടിയെ പോലെ...

"എന്താടി സാറാമ്മേ നീ ചിരിക്കൂന്നേ...."

"ഹഹ ഹാ... ചേച്ചി എന്ന് വിളിച്ചു ഇങ്ങോട്ട് കയറി വന്ന ആള് തന്നെയല്ലേ എന്നോർത്തു ചിരിച്ചു പോയതാ മാഷെ... ഹഹഹ..."

സാറ ചിരി നിർത്താതെ അവനെ നോക്കി കളിയാക്കി ചിരിച്ചു.... സോളമന്റെ നിയന്ത്രണം അവളുടെ  ചുണ്ടുകളിൽ നഷ്ടപ്പെട്ടു...

പുറത്തു വരിക്കചക്ക വീഴുന്ന കനത്തിൽ മഴ പെയ്യുന്നുണ്ടായിരുന്നു.. മഴയുടെ ശബ്ദം അകത്തുകടക്കാതിരിക്കാൻ മരപ്പാളികൾ കൊണ്ടുണ്ടാക്കിയ ജനലുകലും വാതിലുകളും സാറ കൊട്ടിയടച്ചു... എങ്കിലും മഴയുടെ ഇരമ്പം ഒരു നിശാപക്ഷിയുടെ സംഗീതം പോലെ അവരെ തഴുകിക്കൊണ്ടിരുന്നു...

സോളമൻ സാറയുടെ  മടിയിൽ തലവച്ചു കിടന്നു... അവൾ സോളമന്റെ തലയിൽ തഴുകിക്കൊണ്ട് മഴയെ ആസ്വദിച്ചു...

"നീ ഭാഗ്യവാനാണ് മാഷെ...."

"എന്താ.....?"

"നീ ഭാഗ്യവാനാണെന്ന്....."

സാറ അവന്റെ ചെവിയിൽ പതിയെ പറഞ്ഞു...

"എങ്ങനെ....!!!"

"ഇന്നത്തെ ദിവസം നിനക്കല്ലേ നറുക്ക് വീണത്..."

സാറ അവന്റെ മുകളിലേക്ക് മറിഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു...

"നിന്നോട് എനിക്ക് പ്രണയം തോന്നുന്നു പെണ്ണെ.. പണ്ടൊരിക്കൽ അവളോട് തോന്നിയ അതെ പ്രണയം..."

സാറ സോളമന്റെ മാറിൽ തലചായ്ച്ചു കിടന്നു.. കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു...

"പ്രണയം മരണം പോലെയാണെന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്... പ്രണയവും മരണവും ഒരിക്കലേ വരൂ..  ബാക്കിയെല്ലാം പാതി മരണങ്ങൾ പോലെയാണ്.. ഉറങ്ങുന്നത് പോലെ... ഞാൻ എവിടെയോ വായിച്ചിട്ടുണ്ട് സോളമാ...."

"എങ്കിൽ നിന്നോട് മാത്രമാണ് എനിക്ക് പ്രണയം.... അവളോട് തോന്നിയത് ചിലപ്പോൾ ഉറക്കത്തിൽ കണ്ട സ്വപ്നംപോലെയായിരിക്കാം..."

സാറ സോളമനെ വാരിപ്പുണർന്നു.. അവർ കട്ടിലിൽ നിന്നും കരിയിട്ട് മിനുക്കിയ തറയിലേക്ക് ഉരുണ്ടു വീണു...

സോളമൻ സാറയെ നിർത്താതെ ചുംബിച്ചുകൊണ്ടിരുന്നു....

"ഞാൻ നിന്നെ കല്യാണം കഴിക്കട്ടെ..."

സോളമൻ സാറയെ ഞെട്ടിച്ചു...

കുറെ നേരം സോളമന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിക്കൊണ്ട് സാറ അവിടെതന്നെയിരുന്നു.. അതിനുശേഷം കണ്ണുകളെ അവനിൽ നിന്നും പിഴുതുമാറ്റി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു...

"നീ ഒരു പാവമായി പോയല്ലോടാ ചെക്കാ...."

"എന്ത് പറ്റി പെണ്ണെ.. ഞാൻ കെട്ടിക്കോട്ടെ നിന്നെ.... "

സോളമൻ സാറയെ കാമുകിയെപ്പോലെ ചേർത്ത് നിർത്തി... കണ്ണുകൾ അടച്ചു സാറ അവളുടെ കൈകളെ ചേർത്ത് പിടിച്ചിരിക്കുന്ന സോളമന്റെ തണുത്തു വിറക്കുന്ന ചൂടുള്ള വിരലുകളെ ചുംബിച്ചു....

"അത് വേണ്ട സോളമാ... "

"എനിക്ക് ഇഷ്ടമാണ് പെണ്ണെ നിന്നെ... ജനിച്ചപ്പോൾ പെറ്റമ്മ പോലും ഉപേക്ഷിച്ച എന്നെ നിന്റെ ഉള്ളം കയ്യിൽ എഴുതി വച്ചവളല്ലേ നീ.. നിന്നെ എനിക്കും മറക്കാൻ പറ്റില്ല പെണ്ണെ.."

സാറ സോളമന്റെ കൈകൾ വിടുവിപ്പിച്ചു ജനലരികിലേക്ക് നടന്നു... പുലർച്ചകോഴി കൂവി... നേരം വെളുക്കാൻ തുടങ്ങിയിരിക്കുന്നു... മഴപെയ്തൊഴിഞ്ഞതിന്റെ അവശേഷിപ്പുകൾ വീട്ടുമുറ്റത്തും അവളുടെ മുറിയിലും നിഴലടിച്ചു കാണാമായിരുന്നു....

"നീ പൊയ്ക്കോ സോളമാ.. നേരം പുലരാറായി... ഇത് നിനക്കു കൂടി തരാൻ വേണ്ടി മാറ്റിവച്ചതായിരുന്നു.. പക്ഷെ നീ ഇത്രെയും പറഞ്ഞുതീർത്തപ്പോൾ എനിക്ക് വല്ലാത്ത ഒരു ദാഹം... ഇത് ഞാൻ തനിയെ കുടിച്ചോട്ടെ...!!"

മുറിയിലെ മേശപ്പുറത്തെ പാത്രത്തിൽ മൂടിവച്ചിരുന്ന പാൽ എടുത്ത്കൊണ്ട് അവൾ ചോദിച്ചു...

സോളമൻ ഒന്നും പറയാതെ അവന്റെ കുപ്പായതിനായി കട്ടിലിൽ പരതി... സാറ ആ പാൽ പാത്രം ഒറ്റവലിക്ക് കുടിച്ചു വറ്റിച്ചു.. കട്ടിലിനു താഴെ കിടക്കുന്ന അവന്റെ കുപ്പായം  എടുത്ത് നെഞ്ചോട് ചേർത്തുകൊണ്ട് അവൾ പറഞ്ഞു...

"നിന്നെ ഞാൻ ഒരിക്കലും മറക്കില്ല സോളമാ.. നീ ഒരു പാവമായി പോയല്ലോടാ..."

അവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ അവന്റെ കുപ്പായത്തിലേക്ക് ഇറ്റു വീണു... സോളമൻ അവളിൽ നിന്നും കുപ്പായം തട്ടിപ്പറിച്ചു പുറത്തോട്ടിറങ്ങി നടന്നു...

പുലർകാലത്തെ ഇളം കാറ്റ് അവനെയും, പുലരാൻ കൊതിക്കുന്ന പുഞ്ചവയലിലെ ചെറു ഞാറുകളെയും തഴുകിക്കൊണ്ടിരുന്നു... അവളുടെ ചുവന്ന പൊട്ട് അവന്റെ കുപ്പായത്തിന്റെ പുറകിലിരുന്ന്, വാതിൽ പാളികളിലൂടെ അവനെയും നോക്കിയിരിക്കുന്ന സാറയെ നോക്കി അവനോടൊപ്പം ദൂരേക്ക് മറഞ്ഞു...

മേശപുറത്തിരിക്കുന്ന സോളമന്റെ വചനങ്ങൾ എന്ന പുസ്തകത്തിന്റെ അവസാനത്തെ ഇതളുകളിലെ വരികൾക്ക് മുകളിലൂടെ അവൾ എഴുതി...

"നിന്നെ കൂട്ടാതെ ഞാൻ പോവുകയാണ് സോളമാ.. അങ്ങ് ദൂരേക്ക്... മുന്തിരിവള്ളികൾ തളിർക്കുകയും, മാതളനാരകം പൂക്കുകയും ചെയ്യുന്നുണ്ടോ എന്ന് നോക്കാൻ... ഈ യാത്ര ഞാൻ പോകുമ്പോൾ, ഒരു കാര്യം നിന്നിലൂടെ ഞാൻ മനസിലാക്കുന്നു... എന്നെ പിച്ചി ചീന്തിയവരും കൂട്ടിക്കൊടുത്തവരും മാത്രമായിരുന്നില്ല ആണുങ്ങൾ എന്ന്.. അതുകൊണ്ട് നിന്നെ ഞാൻ ഇവിടെ തനിച്ചാക്കി പോവുകയാണ്... ഇല്ലായിരുന്നെങ്കിൽ നിന്നെയും ഞാൻ കൂടെ കൊണ്ടുപോകുമായിരുന്നു... പ്രണയവും മരണവും ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ്... ഒരാളോട് മാത്രം തോന്നുന്നതാണ്... നീയൊരു പാവമായി പോയല്ലോടാ ചെക്കാ...."

സാറയുടെ കൈകളിൽ നിന്നും തെറിച്ചു വീണ തൂലികയിലെ കറുത്ത മഷി രക്തപ്പുഴ പോലെ തറയിൽ പരന്നു കിടന്നു.. അവളുടെ പാതി മയങ്ങിയ ഉണ്ടക്കണ്ണുകൾ അതിൽ തിളങ്ങി കാണാമായിരുന്നു...

സോളമന്റെ വചനങ്ങൾ

ടി ജി

Srishti-2022   >>  Short Story - Malayalam   >>  വർത്തമാനം

Glady Selvaraj

Servntire Global Pvt Ltd

വർത്തമാനം

വർത്തമാനം

 

ആരാവാരങ്ങൾക്കിടയിൽ എവിടേയോ അവൾ നിദ്രയുടെ ഏകാന്ത സുഖത്തിലേയ്ക്ക് വഴുതി വീണിരുന്നു . എപ്പോഴും അവൾ സുരക്ഷിതയാകാറുള്ള തൻ്റെ ഉള്ളറയിലേയ്ക്ക്‌. ഉറക്കത്തിൻ്റെ തട്ടിലെവിടെയോ വീണ പഴുതിലൂടെ അവൾ അനുഭവങ്ങളുടെ കൊടുംകാട്ടിൽ തെന്നിവീണു. ഞരക്കത്തിലും തേങ്ങലിലും തുടങ്ങിയ ആ പ്രയാണം പിന്നെവിടെ വച്ചോ ഓർമകളെ അടർത്തിയെടുത്തു.

 

ഓർമ്മയുടെ ശകലം കുറിച്ച് വച്ച നാൾ മുതൽ ജീവിതത്തോട്‌ മല്ലയുദ്ധം ചെയ്തു വാങ്ങിയ വിജയങ്ങൾ വരെ അവൾ കണ്ടു.ജീവിത വഴിയിൽ കണ്ടുമുട്ടിയവർ,വിജയപാതകൾ വഴികാണിച്ചവർ, നാൾവഴിയിൽ പിച്ചിച്ചീന്തിയവർ, അങ്ങനെ പലരെയും അങ്ങ് ദൂരെ അവൾ കണ്ടു .എന്നാൽ ചിലർ മാത്രം, വളരെ ചിലർ മാത്രം ഓർമയിൽ ചേർന്നു നിന്നു.

 

ആ ജീവിതയാമം അങ്ങിങ്ങു മുറിപ്പെട്ടു നഷ്ടമായിരുന്നതിനാലാകാം ചിത്രങ്ങൾക്ക് ഒരു ഒഴുക്കില്ലായിരുന്നു.

 

ഇരുളിൻ്റെ മറവിൽ ആ ചെറിയ കൂരയിൽ ഇഴഞ്ഞു കേറുന്ന പുരുഷ മണത്തെ ഭയന്ന ബാല്യം. സ്വന്തം മാനവും നഷ്ടപ്പെട്ടേയ്ക്കാം എന്ന തിരിച്ചറിവിൽ ഒളിച്ചോടിയ കൗമാരം. തന്നോളം വേദന കൊണ്ട് വളർന്ന ഒരു സമൂഹത്തിലെ കണി ആയതിനാലാകാം തന്നെ കൈതാങ്ങാൻ സുരക്ഷിത താവളം ആകില്ല എന്ന തിരിച്ചറിവിൽ എത്തിയത്.

 

എന്നാൽ രാജ്യത്തിൻ്റെ തെരുവോരങ്ങൾ വീടിൻ്റെ ചുവരിനെക്കാൾ ക്രൂരമാണ് എന്ന തിരിച്ചറിവിൽ നിന്നാണ് അനാഥാലയത്തിൻെ പടിയോരത്തെ അഭയം പ്രാപിക്കാൻ തീരുമാനിച്ചത് .അനാഥത്വത്തിൻ്റെ വില സമൂഹത്തിൽ കുറച്ചിൽ ആണെന്ന് തിരിച്ചറിഞ്ഞെങ്കിലും അക്ഷരങ്ങളോടുള്ള പ്രണയം പാതയിലെ ചരൽകല്ലുകളെ പൂമെത്തയാക്കി.

 

അനാഥാലയത്തിൻ്റെ ചുവരുകളിൽ വിപ്ലവത്തിൻ്റെ സ്വരം ഉയർത്തേണ്ടി വന്നപ്പോൾ തെരുവിൻ്റെ മകൾ ആകാൻ വീണ്ടും വിധി ചോദിച്ചു വാങ്ങി. സത്യധർമബോധത്തിനു ഹരിചന്ദ്ര കഥയോളം രുചി ഇല്ലാതാകുന്നതും ക്രൂരതയുടെ കാലൊച്ച ഭയന്ന് ജീവൻ ചുമന്നു ഓടുന്നതും ആയിരുന്നു പരിണാമം. ഓട്ടത്തിനൊടുവിൽ അഭയം തേടിയത് ഏതോ ഒരു നാടോടിക്കൂട്ടത്തിൽ ആയിരുന്നു. ഇരുട്ടിൻ്റെ മറവിലെ ക്രൂരതയ്ക്ക് ഇരയാകാതിരിക്കാൻ ആ പാതിരാത്രിയിൽ വഴിയോരത്തു അഭയം തേടിയ അവൾ സമാധാനം മിന്നൽ വേഗേ ഭയരൂപം പ്രാപിക്കുന്നത് തൊട്ടറിഞ്ഞു.

 

അഭയത്തിൻ്റെ അങ്ങേത്തലയ്ക്കൽ ഒരു പുരുഷൻ! സ്വന്തം ജീവിതം കാർന്നു തിന്നാൻ താൻ തന്നെ ഒരു അവസരം ഒരുക്കിയിരിക്കുന്നു. കരയാൻ ബാക്കി ഇനി കണ്ണീരില്ല.

 

വിധി വീണ്ടും വഞ്ചിച്ചിരിക്കുന്നു !

 

സ്വന്തം മനസ്സിനോട് വെറുപ്പാണ്, അറപ്പാണ്.

 

തന്നെ തോൽപ്പിക്കാൻ താൻ തന്നെ മാധ്യമം ആക്കുമ്പോൾ ഉടലെടുക്കുന്ന ആത്മനൊമ്പരം.

 

ശ്വാസഗതി മന്ദീഭവിച്ചു! നേരം കഴിയുംതോറും തന്നോടു ചേർന്നിരുന്ന കൈകൾക്കു മനുഷ്യത്വത്തിൻ്റെ പുരുഷ്യസ്പർശം ആണെന്നു തിരിച്ചറിയാൻ അവൾക്കു കഴിയുന്നുണ്ടായിരുന്നു. തെരുവ് വിളക്കിൻറെ നേരിയ വെളിച്ചത്തിൽ ആ മുഖം ഒന്ന് കണ്ടു, അവജ്ഞയല്ലാതെ ഒന്നും തോന്നാത്ത ഒരു മനുഷ്യ കോലം, ആ ശരീരത്തിൻ്റെ അവകാശിയിൽ നിന്ന് മനുഷ്യത്വത്തിൻ്റെ നേരിയ കണിക പോലും ദാനം വാങ്ങാൻ അവൾക്കു താല്പര്യം ഇല്ലായിരുന്നു .

 

ശരീരത്തിൻ്റെ തളർച്ചാധിക്യത്താൽ മനസ് അവളെ ഉറക്കത്തിൻറെ മട്ടുപ്പാവിൽ വിലങ്ങിട്ടു പൂട്ടി.ഭയത്തിൻ്റെ ബാഹ്യകൂട്ടിനുള്ളിൽ ഭയത്തിൻ്റെ കാറ്റ് തട്ടാതെ ഉള്ള് മയങ്ങിയ ആദ്യ ദിനം

 

നിദ്ര വിട്ടുണർന്ന അവൾക്കു, അവജ്ഞതയുടെ ശരീരാവകാശിയോട് ഒരു നേരിയ ബഹുമാനം. പിന്നീടവിടുന്നു ആ കഥാപാത്രം ഒരു കൗതുകമായി വളർന്നത് പെട്ടന്നായിരുന്നു. പ്രണയത്തിൻറെ മകുടത്തിനും അപ്പുറം, സുരക്ഷിതത്വത്തിൻ്റെ വേലിക്കുള്ളിലെ സമാധാനത്തിൻ്റെ ചിറകുകൾ ഉള്ള ഒരു ബന്ധം. പേരില്ല, അതിനൊത്ത വാക്കുകൾ ഭാഷയിൽ ഇല്ല . എങ്കിലും വിശ്വസിക്കണം, കാരണം, കാരണം ഇല്ലാത്ത ബന്ധങ്ങൾ ഭൂമിയിൽ ഉണ്ട്.

 

അവൻ്റെ ജീവിതാനുഭവങ്ങൾ എന്നും അവൾക്കു ഒരു അത്ഭുതം ആയിരുന്നു. ഒറ്റപെടലിൻ്റെ ബാല്യം നെയ്തു കൂട്ടിയ ബന്ധുത്വ മായാലോകത്തിൻറെ നിറം ഒട്ടും ഇല്ലാത്ത,,ദുർഗന്ധം വമിക്കുന്ന ഏടുകൾ.

 

മക്കളുടെ ഭാവി എന്ന ഭൂതത്തെകുറിച്ചുള്ള ആവലാതി ഹരിച്ചും ഗുണിച്ചും ഒടുവിൽ കൂട്ടികിഴിച്ചും വിദ്യാഭ്യാസം തിരഞ്ഞെടുക്കുമ്പോൾ, വിദ്യയെ വിൽക്കുന്ന കാട്ടാളർക്കു മുന്നിൽ മക്കളെ വലിച്ചെറിയുകയാണെന്ന് തിരിച്ചറിയാൻ ആകാത്ത രക്ഷിതാക്കൾ. വിദ്യാ വാണിഭത്തിനോട് ചേർന്ന് പിഞ്ചു ബാല്യത്തിൽ കാമകണ്ണുകൾ നടനം ചെയ്തപ്പോൾ അസ്ഥിരമായ മനോനിലയിലേക്ക് തള്ളപ്പെട്ടതാണ് അവനും.

 

അസുരന്മാർ പിച്ചിച്ചീന്തിയ താളുകൾ ഒട്ടിച്ചു ചേർക്കാൻ ആ ദേവൻ വാതിലുകൾ മുട്ടി,സമൂഹത്തിൻ്റെ സദാചാര മുഖംമൂടി ചൂടി, പക്ഷേ എവിടേയോ ആരോ ഒരു നേരമ്പോക്കിന്, മുഖം മൂടിക്ക് പിന്നിലെ അവനെ സോഷ്യൽ മീഡിയയിലെ ചുവരുകളിൽ തുറന്നിട്ടു.

 

അരക്ഷിതാവസ്ഥയുടെ അന്തരാത്മാവിൽ ഊളിയിട്ടിരുന്ന അവനു അത് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.പിന്നെ കൂടും കൂട്ടരും വിട്ടുള്ള ഒരു ഒളിച്ചോട്ടം.വിശപ്പും ദാഹവും വിരഹവും ഏകാന്തതയും അതിൻ്റെ ഉൽക്കടമായ തീക്ഷ്ണതയോടെ വലയം ചെയ്ത നാളുകൾ ആയിരുന്നു പിന്നീട്.

 

വേദനയുടെ കാഠിന്യം ശരീരം അറിഞ്ഞപ്പോഴും പൊയ്‌മുഖത്തിൻറ്റെ വിഴുപ്പലക്കലുകളിൽ നിന്ന് മോചിക്കപെട്ട ഒരു ഏകാന്ത പഥികന്റെ ചിറകുകൾ അവനിൽ കിളിർക്കുന്നുണ്ടായിരുന്നു.

 

ബാല്യവും കൗമാരവും യവ്വനവും വലിച്ചെറിഞ്ഞ തൻ്റെ ജീവിതം ഓടയിൽ നിന്ന് കണ്ടെടുത്തു. ശുഷ്കിച്ചു ശോഭ നശിച്ച ജീവിത്തിനു പുഷ്ടിയും നിറവും വീണ്ടെടുക്കുന്നതിനായിരുന്നു പിന്നീടുള്ള യാത്രകൾ. ആ യാത്രക്കിടയിൽ അവൻ്റെ ജീവിതത്തിലെ ഒരു അഭയാർത്ഥി ആവുകയായിരുന്നു അവൾ.

 

ദേവ് ഇന്ന് അരിക്ഷിതാവസ്ഥയുടെ ആൾരൂപം അല്ല, മറിച്ചു മനുഷ്യത്വത്തിൻ്റെ പുരുഷരൂപം ആവാഹിച്ചവൻ ആണ്.എന്നാൽ ജീവിതത്തിൻ്റെ ഭൂതകാലം വർത്തമാനത്തെ മൗനി ആക്കുന്നത് വിധിയുടെ ഒരു തരം വിളയാട്ടം ആണ് .അതിൽ നിന്ന് ദേവും അന്യൻ അല്ലായിരുന്നു. അപ്പോഴും തന്നിലെ മനുഷ്യനെ മൃഗമാകാൻ അവൻ ഒരുക്കമല്ല എന്ന് തെളിയിക്കാൻ പാകം ആയിരുന്നു അവൻ എപ്പോഴും പറയാറുള്ള ചില വാക്കുകൾ

 

"ഭർത്താവിനെ നഷ്ടപെട്ട ഭാര്യയുടെയും, മാതാപിതാക്കളെ നഷ്ടപെട്ട മക്കളുടെയും, ജീവിതത്തിനും മരണത്തിനും ഇടയിൽ നിൽക്കുന്ന ദുർബലരായ രോഗികളുടെയും കണ്ണിൽ ഞാൻ കണ്ടിട്ടുണ്ട് ജീവിതത്തോട് തോൽക്കാൻ മനസില്ലാത്തതിൻ്റെ ധാർഷ്ട്യം. കാർമേഘം മറഞ്ഞു പേമാരിയെ കാത്തു, പെരുമ്പറ കൊട്ടി, കണ്ണും നെഞ്ചും നിന്നാലും, ഒരു തുള്ളി പോലും പെയ്യാൻ അനുവദിക്കാതെ ചുട്ടുപൊള്ളുന്ന ആയിരം സൂര്യൻറ്റെ ആർജവം വീണ്ടെടുക്കുന്ന സാധാരണ മനുഷ്യരെ ഞാൻ കണ്ടിട്ടുണ്ട്. അടഞ്ഞു പോയ അദ്ധ്യായങ്ങൾ നോക്കി വിതുമ്പാതെ, പുതിയ അദ്ധ്യായങ്ങൾ രചിക്കാനുള്ള സമയമാണ് ജീവിതത്തിൻ്റെ വർത്തമാന പുസ്തകം. എല്ലാം പുഞ്ചിരിയോടെ അടക്കി വാഴുന്നവനാണ് മനുഷ്യൻ.അതിൽ നിന്ന് പിന്നോട്ട് പോകാൻ ഞാൻ തയ്യാറല്ല."

 

ആ തിരിച്ചറിവിൽ നിന്നായിരുന്നു പിന്നീടുള്ള അവളുടെ യാത്രകൾ. പഴയ താളുകളുടെ ദുർഗന്ധം അവൾ ചികഞ്ഞു പോയിട്ടില്ല, തന്നെ തോൽപ്പിച്ചവരോട് തെല്ലും പരിഭവവും ഇല്ല. ജീവിതം കാത്തു വച്ച പുതിയ നിധി തേടിയുള്ള പുഞ്ചിയുടെ യാത്ര ആയിരുന്നു അത്.

 

ഉറക്കത്തിൻ്റെ ആലസ്യം മാറുന്നതിനു മുൻപേ ആൾക്കൂട്ടത്തിന്റെ കോലാഹലം അവളെ വിളിച്ചുണർത്തി.അപ്പോഴും ദേവിൻ്റെ കൈകൾ അവളെ വലയം ചെയ്തിട്ടുണ്ടായിരുന്നു.

Subscribe to Short Story - Malayalam